കയര്‍മേഖലയുടെ സമഗ്രവികസനത്തിനു പദ്ധതി തയ്യാറാക്കണം: കെ.സി.ഇ.സി

moonamvazhi
കയറിനും കയറുത്പന്നങ്ങള്‍ക്കും വിദേശത്തും സ്വദേശത്തും വിപണി കണ്ടെത്തുന്നതുള്‍പ്പെടെയുള്ള സമഗ്രവികസനത്തിനു സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്ന് കോഴിക്കോട്ടുനടന്ന കേരളകോഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (കെ.സി.ഇ.സി-എ.ഐ.ടി.യു.സി) സംസ്ഥാന നേതൃത്വക്യാമ്പ് ആവശ്യപ്പെട്ടു. കശുവണ്ടിമേഖലയിലെ സഹകരണസംഘങ്ങളെ സംരക്ഷിക്കുക, പ്രാഥമികസഹകരണസംഘങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരം ചെയ്യാനും തീരുമാനിച്ചു.
കേരളത്തില്‍ ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്കു വലിയ പങ്കുവഹിച്ച കയര്‍തൊഴിലാളികള്‍ ഇന്നു ബുദ്ധിമുട്ടിലാണെന്നു ക്യാമ്പ് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. അവരുടെ ഉന്നമനത്തിന് അച്യുതമേനോന്‍സര്‍ക്കാര്‍ കയര്‍സഹകരണസംഘങ്ങള്‍ രൂപവത്കരിച്ചത്. പക്ഷേ, ഇന്നു സംഘങ്ങള്‍ തകര്‍ച്ചയിലാണ്. ജീവനക്കാര്‍ക്കു മാസങ്ങളായി ശമ്പളമില്ല. കയര്‍ഫെഡും കയര്‍കോര്‍പറേഷനും ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്നു പ്രമേയം കുറ്റപ്പെടുത്തി.
ക്യാമ്പിന്റെ സമാപനസമ്മേളനം എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ലീഡര്‍ ബെന്‍സി തോമസ് അധ്യക്ഷത വഹിച്ചു. വില്‍സണ്‍ ആന്റണി, പ്രകാശ് ലക്ഷ്മണ്‍, ബി. സുകുമാരന്‍, ആര്‍. ബിജു, ബോബി മാത്തുണ്ണി, പി.എസ്. ജയകുമാര്‍, സുരേഷ്ബാബു, എം.ജി. ജയന്‍, വിനോദന്‍, സിദ്ധിഖ്, വിജയകുമാര്‍, വി.പി. വിനോദന്‍ എന്നിവര്‍ സംസാരിച്ചു.