അഞ്ച് അര്‍ബന്‍ ബാങ്കുകള്‍ക്കുകൂടി റിസര്‍വ്ബാങ്കിന്റെ പിഴശിക്ഷ

moonamvazhi
  •  ഇത്തവണ ആകെ ചുമത്തിയത് 9.25 ലക്ഷം രൂപ
  •  ഈയാഴ്ച ഇതു രണ്ടാം തവണ
  • പിഴ മൊത്തം 99.20 ലക്ഷം രൂപ

ഈയാഴ്ച രണ്ടാംതവണയും റിസര്‍വ് ബാങ്ക് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കുമേല്‍ പിഴ ചുമത്തി. ബുധനാഴ്ച വീണ്ടും അഞ്ച് അര്‍ബന്‍ ബാങ്കുകള്‍ക്കാണു പിഴശിക്ഷ കിട്ടിയത്. ബാങ്കിങ് നിയന്ത്രണനിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ലംഘിച്ചതിന് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും അഞ്ച് അര്‍ബന്‍ ബാങ്കുകള്‍ക്കു പിഴയിട്ടിരുന്നു.

ബുധനാഴ്ച അഞ്ച് ബാങ്കുകളില്‍നിന്നായി ആകെ 9.25 ലക്ഷം രൂപയാണു റിസര്‍വ് ബാങ്ക് പിഴയായി ഈടാക്കിയത്. ഹിമാചല്‍പ്രദേശിലെ മാണ്ഡി അര്‍ബന്‍ സഹകരണബാങ്കിനു ആറു ലക്ഷം രൂപയുടെ പിഴശിക്ഷയാണു കിട്ടിയത്. മറ്റു ബാങ്കുകളില്‍ നിക്ഷേപം ഇടുന്നതുസംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കാത്തതാണു മാണ്ഡി അര്‍ബന്‍ ബാങ്കിന്റെ കുറ്റം. ബംഗാളിലെ ഹൗറ ജില്ലാ സെന്‍ട്രല്‍ സഹകരണബാങ്കിനും മുംബൈയിലെ എക്‌സലന്റ് സഹകരണബാങ്കിനും ഒരു ലക്ഷം രൂപ വീതമാണു പിഴ കിട്ടിയത്. സ്വന്തം ഇടപാടുകാരെ അറിയുക ( കെ.വൈ.സി ) എന്നതുസംബന്ധിച്ച വ്യവസ്ഥ പാലിച്ചില്ലെന്നാരോപിച്ചാണു ഹൗറ ജില്ലാ ബാങ്കിനെ ശിക്ഷിച്ചത്. ബാങ്കിങ് നിയന്ത്രണനിയമത്തിലെ 56-ാം സെക്ഷനിലെ 26 എ സെക്ഷന്‍ ലംഘിച്ചു എന്നതാണു എക്‌സലന്റ് ബാങ്കിന്റെ പേരിലുള്ള കുറ്റം. ഇതേ കുറ്റത്തിനു മഹാരാഷ്ട്രയിലെ ഔറംഗാബാദ് അര്‍ബന്‍ സഹകരണബാങ്കിനു 50,000 രൂപയുടെ പിഴയാണു ചുമത്തിയത്. തമിഴ്‌നാട് രാജാപാളയത്തെ സഹകരണ അര്‍ബന്‍ബാങ്കിനു 75,000 രൂപയുടെ പിഴയാണു ലഭിച്ചത്. ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട വ്യവസ്ഥ ലംഘിച്ചതാണു കുറ്റം.

ചൊവ്വാഴ്ച നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള അഞ്ച് അര്‍ബന്‍ ബാങ്കുകളില്‍നിന്നായി ആകെ 89.95 ലക്ഷം രൂപയാണു റിസര്‍വ് ബാങ്ക് പിഴയായി ഈടാക്കിയിരുന്നത്. മഹാരാഷ്ട്ര നാസിക്കിലെ ജനലക്ഷ്മി സഹകരണബാങ്കിനാണു കനത്ത പിഴ കിട്ടിയത് ( 59.90 ലക്ഷം രൂപ ). മഹാരാഷ്ട്രയിലെത്തന്നെ സോളാപ്പൂര്‍ ജനതാ സഹകാരി ബാങ്കിനു 28.30 ലക്ഷം രൂപയും ഉത്തര്‍പ്രദേശിലെ മഥുര ജില്ലാ സഹകാരി ബാങ്കിനു ഒരു ലക്ഷം രൂപയും തമിഴ്‌നാട്ടിലെ ദിണ്ഡിഗല്‍ അര്‍ബന്‍ ബാങ്കിനു 25,000 രൂപയും കര്‍ണാടകയിലെ ചിക്മഗളൂരു ജില്ലാ കേന്ദ്ര സഹകരണബാങ്കിനു 50,000 രൂപയും പിഴശിക്ഷ കിട്ടി. 2022-23 സാമ്പത്തികവര്‍ഷം റിസര്‍വ് ബാങ്ക് വിവിധ കുറ്റങ്ങള്‍ക്കായി അര്‍ബന്‍ ബാങ്കുകളില്‍നിന്നു പിഴയായി ഈടാക്കിയതു 14.04 കോടി രൂപയാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!