ആറര പതിറ്റാണ്ട് അക്ഷരദീപം തെളിയിച്ച ‘നവകേരള ‘ ക്ക് പുതുജീവന്‍ കിട്ടുമോ?

യു.പി. അബ്ദുള്‍ മജീദ്

കോട്ടയത്തെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിനു പിന്നാലെ
കോഴിക്കോട് കേന്ദ്രമായി രൂപം കൊണ്ട പ്രസിദ്ധീകരണ
സഹകരണസംഘമാണു നവകേരള കോ- ഓപ്പറേറ്റീവ് പബ്ലിഷിങ് ഹൗസ്.
1932 ലെ മദ്രാസ് സഹകരണനിയമപ്രകാരം 1957 ല്‍ രജിസ്റ്റര്‍ ചെയ്ത
സംഘത്തിന്റെ പ്രവര്‍ത്തനപരിധി കാസര്‍ഗോഡ് ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയും
വയനാടും മലപ്പുറവും ചേര്‍ന്ന കോഴിക്കോട് ജില്ലയും പാലക്കാട് ജില്ലയുമടങ്ങിയ
പഴയ മലബാറായിരുന്നു. ഇപ്പോഴും കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന
ഈ സംഘം സാമ്പത്തികപ്രയാസങ്ങളാല്‍ അടച്ചുപൂട്ടലില്‍
എത്തരുതേ എന്നാഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്.

 

മലയാള സാഹിത്യത്തറവാട്ടിലെ കാരണവന്മാര്‍പോലും തങ്ങളുടെ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ പ്രതിഫലം ലഭിക്കാന്‍ സ്വകാര്യ പ്രസാധകരുടെ വീടുകള്‍ കയറിയിറങ്ങിയിരുന്ന കാലമുണ്ടായിരുന്നു. അച്ചടിയും പ്രസാധനവും പുസ്തക വില്‍പ്പനയുമൊക്കെ വ്യക്തികള്‍ കയ്യടക്കി വെച്ചപ്പോഴുണ്ടായ ചൂഷണത്തില്‍നിന്ന് എഴുത്തുകാരെ രക്ഷിക്കാനുളള ശ്രമമാണു കോട്ടയം കേന്ദ്രീകരിച്ച് 1945 ല്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ( എസ്.പി.സി.എസ് ) രൂപവല്‍ക്കരണത്തിനു വഴിയൊരുക്കിയത്. പ്രൊഫ. എം.പി. പോള്‍, കാരൂര്‍ നീലകണ്ഠപിള്ള, ഡി.സി. കിഴക്കേമുറി എന്നിവരുള്‍പ്പെടെ 12 പേര്‍ 120 രൂപ മൂലധനവുമായി തുടങ്ങിയ എസ്.പി.സി.എസ്. കേരളത്തിലെ ഏറ്റവും വലിയ പുസ്തക പ്രസാധകസ്ഥാപനങ്ങളില്‍ ഒന്നായി മാറിയതും സാഹിത്യകാരന്മാരുടെ സഹകരണസംഘം രാജ്യത്തിനു മാതൃകയായതും ചരിത്രം.


എസ്.പി.സി.എസ്സില്‍ മലയാളത്തിലെ എഴുത്തുകാരില്‍ 80 ശതമാനവും അംഗങ്ങളായെങ്കിലും അതിന്റെ പ്രവര്‍ത്തനമേഖല ആദ്യകാലത്തു തെക്കന്‍ കേരളത്തിലായിരുന്നു കേന്ദ്രീകരിച്ചത്. അതു കൊണ്ടുതന്നെ മലബാറിലെ എഴുത്തുകാരുടേയും വായനക്കാരുടേയും താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രസിദ്ധീകരണസംഘടന രൂപവത്കരിക്കാന്‍ മുന്നിട്ടിറങ്ങിയതു മഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, ടി. ഗോപാലക്കുറുപ്പ്, മുന്‍ എം.പി. കെ. ഗോപാലന്‍, പ്രൊഫ. വി.എ. കേശവന്‍നമ്പൂതിരി എന്നിവരായിരുന്നു. 1949 ജനുവരി ഒമ്പതിനു കോഴിക്കോട് ചാലപ്പുറം ഗണപത് ഹൈസ്‌കൂളില്‍ ആദ്യത്തെ ആലോചനയോഗം വിളിച്ചു ചേര്‍ത്തത് ഇവര്‍ നാലു പേരായിരുന്നു. പിന്നീട് നടന്ന പല യോഗങ്ങളുടയും ചര്‍ച്ചകളുടേയും ഫലമായിരുന്നു കോഴിക്കോട് കേന്ദ്രമായി രൂപം കൊണ്ട നവകേരള കോ- ഓപ്പറേറ്റീവ് പബ്ലിഷിങ് ഹൗസ്. 1932 ലെ മദ്രാസ് സഹകരണനിയമപ്രകാരം എഫ് 1696 നമ്പറില്‍ 1957 ല്‍ റജിസ്റ്റര്‍ ചെയ്ത സംഘത്തിന്റെ പ്രവര്‍ത്തനപരിധി കാസര്‍ഗോഡ് ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയും വയനാടും മലപ്പുറവും ചേര്‍ന്ന കോഴിക്കോട് ജില്ലയും പാലക്കാട് ജില്ലയുമടങ്ങിയ പഴയ മലബാര്‍ പ്രദേശമായിരുന്നു.

പുസ്തകപ്രസിദ്ധീകരണം
മുഖ്യലക്ഷ്യം

അംഗങ്ങളുടെ രചനകള്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കുക എന്നതായിരുന്നു നവകേരള സംഘത്തിന്റെ മുഖ്യലക്ഷ്യം. പ്രധാന എഴുത്തുകാരുടെ പുസ്തകങ്ങളുടെ പകര്‍പ്പവകാശം നേടി അവ അച്ചടിച്ചു പ്രസിദ്ധീകരിക്കാന്‍ സംഘം ലക്ഷ്യമിട്ടു. പുസ്തകശാല തുടങ്ങലും വിദ്യാഭ്യാസാ വശ്യത്തിനുള്ള പ്രസിദ്ധീകരണങ്ങള്‍, വര്‍ത്തമാനപത്രം, ആനുകാലികങ്ങള്‍, റഫറന്‍സ് ബുക്കുകള്‍, സര്‍വ്വവിജ്ഞാനകോശം, ഭാഷാ നിഘണ്ടു തുടങ്ങിയവ തയാറാക്കി വില്‍പ്പന നടത്തലും സംഘത്തിന്റെ ഉദ്ദേശ്യങ്ങളില്‍പ്പെടുന്നു. സാഹിത്യചര്‍ച്ചകള്‍ സംഘടിപ്പിക്കുക, ലൈബ്രറികളും വായനശാലകളും ആരംഭിക്കുക തുടങ്ങിയവയും നവകേരള സഹകരണസംഘത്തിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങളാണ്.

എഴുത്തുകാര്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍, അധ്യാപകര്‍, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നവകേരള സംഘത്തില്‍ അംഗങ്ങളായതോടെ സംഘത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമായി. ഉറൂബ്, എസ്.കെ. പൊറ്റക്കാട്ട്, അക്കിത്തം, സുകുമാര്‍ അഴീക്കോട്, എന്‍.പി. മുഹമ്മദ,് എന്‍.എന്‍. കക്കാട്, പുത്തേഴത്ത് രാമന്‍ മേനോന്‍, തിക്കോടിയന്‍, എം.വി. ദേവന്‍, തായാട്ട് ബാലന്‍, കെ. എ. കൊടുങ്ങല്ലൂര്‍, എം.ജി.എസ്. നാരായണന്‍, വി.എ. കേശവന്‍ നമ്പൂതിരി, കെ. ഗോപാലന്‍ തുടങ്ങി പ്രഗത്ഭരുടെ നിരതന്നെ തുടക്കകാലത്തു സംഘത്തില്‍ ചേര്‍ന്നു. കെ.സി. പത്മനാഭന്‍, എം.കെ.എസ്. നമ്പ്യാര്‍, എം.ഒ. ദേവസ്സി, എ.വി. ബഷീര്‍, എം.ജെ. നായര്‍, സി.വി. മുത്തു കുമാര്‍, അക്കമ്മ പൈലോ, ബി.പി. കുഞ്ഞാലി ഹാജി, പി. ചാത്തുക്കുട്ടി, പി. ഗോപാലന്‍ നായര്‍, വി.എം. വിയ്യോത്ത്, സി.എം. ദിവാകരന്‍, പി.പി. കുട്ടികൃഷ്ണന്‍ നായര്‍, പി.കെ.എം. രാജ, അഡ്വ. സി. അച്യുത മനോന്‍, ഒ.ടി. ശാരദാ കൃഷ്ണന്‍, ജോര്‍ജ് ഇരുമ്പയം, പി.വി. സാമി, സി.എന്‍. നാരായണന്‍, കെ.കെ. മാരാര്‍, പ്രൊഫ. കെ.ജി. അടിയോടി, പ്രൊഫ. ദേവസ്യ തകടിയേല്‍, പി.വി. ശങ്കരനാരായണന്‍, പി.സി. സ്‌കറിയ, ആര്യാടന്‍ മുഹമ്മദ്, കെ.ജി. ഗോപിനാഥന്‍ നായര്‍, ഡോ.പി.വി. ആന്റണി, എം. ഗംഗാധരന്‍, ഇ. രാജഗോപാലന്‍ നായര്‍, വി.ആര്‍. ഗോവിന്ദനുണ്ണി, പ്രൊഫ. കെ.കെ. നാരായണന്‍, പ്രൊഫ. ഭാസ്‌കര പണിക്കര്‍, എന്‍.ഇ. ബാലകൃഷ്ണമാരാര്‍, പ്രൊഫ. സി. നാരായണന്‍, പ്രൊഫ. മാത്യു താമരക്കാട് തുടങ്ങി കോഴിക്കോടിന്റെ പൊതുമണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന പ്രശസ്തരുടെ മുഖങ്ങള്‍ സംഘത്തിന്റെ അംഗത്വ രജിസ്റ്ററിലൂടെ കണ്ണോടിച്ചാല്‍ മനസ്സില്‍ തെളിയും.

അംഗങ്ങളില്‍നിന്നു ഓഹരി വഴി സ്വരൂപിച്ച പണമുപയോഗിച്ച് പ്രസാധനരംഗത്തേക്കു ചുവടു വെച്ചതോടെ നവകേരള സംഘത്തിന്റെ പ്രവര്‍ത്തനം സജീവമായി. കോഴിക്കോട് നഗരത്തില്‍ കോര്‍ട്ട് റോഡിലെ കെട്ടിടത്തിലായിരുന്നു സംഘത്തിന്റെ ഓഫീസും വില്‍പ്പനശാലയും. വൈകുന്നേരങ്ങളില്‍ നഗരത്തിലെത്തുന്ന അംഗങ്ങള്‍ കയറിയിറങ്ങുക പതിവാക്കിയതോടെ സംഘം ആസ്ഥാനം ശ്രദ്ധിക്കപ്പെട്ടു. ഓരോ പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴും അംഗങ്ങളില്‍ കുറെ പേര്‍ ഒത്തുകൂടി നടത്തുന്ന പുസ്തകചര്‍ച്ച കോഴിക്കോടിന്റെ സാംസ്‌കാരിക കൂട്ടായ്മയുടെ ഭാഗമായി. മറ്റു വരുമാനമാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ സാമ്പത്തികപ്രയാസങ്ങള്‍ തുടക്കം മുതലേ സംഘത്തിന് ഒപ്പമുണ്ടായിരുന്നു. അംഗങ്ങളില്‍ നിന്നു വായ്പയെടുത്തും സഹായങ്ങള്‍ സ്വീകരിച്ചും മുന്നോട്ടുപോയ സംഘത്തിനു സര്‍ക്കാര്‍ 50,000 രൂപയുടെ ഗ്രാന്റ് നല്‍കി. ഇതു പിന്നീട് ഗഡുക്കളായി തിരിച്ചടക്കുകയുണ്ടായി. ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗുരുവായൂരപ്പന്‍ കോളേജ് എന്നീ സ്ഥാപനങ്ങളിലെ അധ്യാപകരായിരുന്നു ഏറെക്കാലം സംഘത്തിനു പിന്‍ബലമായി പ്രവര്‍ത്തിച്ചത്.

ശങ്കരക്കുറുപ്പ്
വിമര്‍ശിക്കപ്പെടുന്നു

സംഘം ആദ്യ കാലത്തു പ്രസിദ്ധീകരിച്ച പല പുസ്തകങ്ങളും വായനക്കാര്‍ സ്വീകരിച്ചതോടെ കൂടുതല്‍ എഴുത്തുകാര്‍ സംഘത്തെ ആശ്രയിക്കാന്‍ തുടങ്ങി. വിമര്‍ശനം മലയാളത്തില്‍ (മാരാര്‍ സിമ്പോസിയത്തില്‍ വായിച്ച പ്രബന്ധങ്ങള്‍- 1961 ), പതിനഞ്ചുപന്യാസം – കുട്ടികൃഷ്ണ മാരാര് ( 1963 ), ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു – സുകുമാര്‍ അഴീക്കോട് (1963 ), കാവിലെ പാട്ട് – ഇടശ്ശേരി (1966 ), കവി സമ്മേളനം – ഉറൂബ് ( 1969 ), പന്ത്രണ്ടു കെടാവിളക്കുകള്‍ – പുത്തേഴന്‍ ( 1969 ), മിഡീവല്‍ കേരള – പി.കെ.എസ് രാജ ( 1966 ), അശ്വഹൃദയം – തിക്കോടിയന്‍ ( 1969 ), അജ്ഞന്‍ – പുനത്തില്‍ കുഞ്ഞബ്ദുല്ല ( 1969 ), മാറ്റം – ജൈനേന്ദ്ര കല്‍പ്പറ്റ ( 1970 ), ഉണ്ണിക്കിനാവുകള്‍ – അക്കിത്തം (1965 ), മഞ്ഞക്കിളികള്‍ – അശമന്നൂര്‍ ഹരിഹരന്‍ (1968 ) തുടങ്ങി നിരവധി പുസ്തകങ്ങള്‍ സംഘം പ്രസിദ്ധീകരിക്കുകയുണ്ടായി. മലയാള വിമര്‍ശന സാഹിത്യചരിത്രത്തില്‍ വഴിത്തിരിവായ സുകുമാര്‍ അഴീക്കോടിന്റെ ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന പുസ്തകം പ്രസിദ്ധീകരിക്കാനുള്ള അവസരം ലഭിച്ചതു നവകേരള സഹകരണ സംഘത്തിനു വലിയ അംഗീകാരം കൂടിയായിരുന്നു. 1963 ല്‍ ആദ്യത്തെ പതിപ്പായി ആയിരം കോപ്പി അച്ചടിച്ച ഈ പുസ്തകത്തിനു 1965 ല്‍ രണ്ടാം പതിപ്പിറങ്ങി. അക്കൊല്ലം രണ്ടായിരം കോപ്പി അടിച്ചു. പുസ്തകത്തിനു രണ്ടര രൂപയായിരുന്നു വില. മാരാരുടെ കലജീവിതം തന്നെ എന്ന പുസ്തകവും എസ്.കെ.യുടെ കാട്ടുചെമ്പകവും മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഖിലാഫത്ത് സ്മരണകളും പ്രസിദ്ധീകരിച്ച നവകേരള സംഘം വായനയുടെ ലോകത്ത് ചലനങ്ങളുണ്ടാക്കി.

1975 ല്‍ കോഴിക്കാട് കോര്‍പ്പറേഷന്റെ കീഴില്‍ പാളയത്ത് ബസ് സ്റ്റാന്റും ഷോപ്പിങ് സെന്ററും നിര്‍മാണം പൂര്‍ത്തിയായതോടെ
കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്തു ബസ് ട്രാക്കുകള്‍ക്ക് അഭിമുഖമായി ഒരു മുറി സംഘം വാടകക്കെടുത്തു. ഓഫീസും വില്‍പ്പനശാലയും അങ്ങോട്ട് മാറ്റിയതു കൂടുതല്‍ സൗകര്യപ്രദമായി. തിരക്കേറിയ പാളയം സ്റ്റാന്റിലെ മുന്‍വശത്തു നവകേരള ബുക്ക് സ്റ്റാള്‍ ഒരു തലമുറക്ക് അറിവിന്റെ അത്താണിയായി. വര്‍ത്തമാനപത്രങ്ങളും ആനുകാലികങ്ങളും സാഹിത്യപുസ്തകങ്ങളും തേടി നിത്യേന നൂറുകണക്കിനാളുകള്‍ അവിടെയെത്തി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട ദിനപത്രങ്ങള്‍ ലഭിക്കുന്ന നഗരത്തിലെ പ്രധാന സ്റ്റാളായിരുന്നു ഇത്. ബസ് കാത്തിരിക്കുന്നവരും അല്ലാത്തവരുമായി കുറെ പേര്‍ എല്ലാ സമയത്തും പത്ര-മാസിക വായനക്കാരായി ബുക്ക് സ്റ്റാളില്‍ മുന്നിലുണ്ടാവും. പണം മുടക്കി ആനുകാലികങ്ങള്‍ വാങ്ങാന്‍ കഴിയാത്തവരുടെ വായനശാലയായിരുന്നു നവകേരള ബുക്ക് സ്റ്റാള്‍. ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയും ബ്ലിറ്റ്‌സുമൊക്കെ സ്റ്റാളില്‍ നിന്നെടുത്ത് ഒറ്റനില്‍പ്പില്‍ വായിച്ചുതീര്‍ത്തു തിരിച്ചുവെക്കുന്നവരോട് സ്‌നേഹവും സൗഹ്യദവും പങ്കിടുന്ന ജീവനക്കാരായിരുന്നു സംഘത്തിന്റെ കരുത്ത്. നവകേരള പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കു പുറമെ ഡി.സി, എന്‍.ബി.എസ്, കറന്റ്, പൂര്‍ണ തുടങ്ങിയ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ ബുക്ക് സ്റ്റാളില്‍ ലഭ്യമായിരുന്നു. ലൈബ്രറികള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മികച്ച ഡിസ്‌കൗണ്ട് നല്‍കുന്നതിനാല്‍ നല്ലതോതില്‍ വില്‍പ്പനയും നടന്നിരുന്നു.

പ്രസാധനരംഗത്തെ
മാറ്റവും മത്സരവും

പുസ്തകപ്രസാധന രംഗത്തു വലിയ മാറ്റങ്ങളും ഒപ്പം മത്സരവുമായതോടെ വരവും ചെലവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെട്ട് നീങ്ങുകയായിരുന്നു സംഘം. സംഘത്തിനു സകല പിന്തുണയും നല്‍കിയ എഴുത്തുകാരുടെ ഒരു തലമുറ വിടപറഞ്ഞതോടെ പിടിച്ചുനില്‍ക്കാന്‍ നന്നായി പൊരുതേണ്ടി വന്നു. 2010 ല്‍ പത്തു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് സംഘം തിരിച്ചുവരവിനു ശ്രമം നടത്തി. യു.എ. ഖാദറിന്റെ ജിഹാദ്, ഡോ. എം.ജി.എസ്. നാരായണന്റെ കേരളത്തിന്റെ സമകാലികവ്യഥകള്‍, സല്‍മയുടെ പാക്കിസ്ഥാന്‍ യാത്രകള്‍, കെ. വേണുവിന്റെ ഇന്ത്യന്‍ ജനാധിപത്യം – പ്രശ്‌നങ്ങളും സാധ്യതകളും, പൂനൂര്‍ കരുണാകരന്റെ ഭാരതീയ കഥകള്‍, വി.സി. ശ്രീജന്റെ ഒരു വിഡ്ഢിയുടെ ആത്മകഥ, പി.കെ. പാറക്കടവിന്റെ ദൃഷ്ടികോണ്‍, ഗണേശ് പന്നിയത്തിന്റെ ആദ്യകഥ തുടങ്ങിയവ ഇതില്‍പ്പെടുന്നു. പുസ്തക വിപണന രംഗത്തെ പുതിയ തന്ത്രങ്ങള്‍ പയറ്റാനുളള കഴിവും ശേഷിയുമില്ലാത്ത സംഘം പ്രയാസങ്ങളെ അതിജീവിച്ച് മുന്നോട്ടുനീങ്ങി. അതിനിടെ മത്സരപ്പരീക്ഷകള്‍ക്കു തയാറെടുക്കുന്നവരെ ലക്ഷ്യം വെച്ചുള്ള പ്രസിദ്ധീകരണങ്ങളുടെ വില്‍പ്പന വര്‍ധിച്ചതു സംഘത്തിന് ആശ്വാസമായിരുന്നു. പ്രമുഖ പ്രസാധകരുടെ ഗൈഡുകളും പരീക്ഷാസഹായികളും നല്ല തോതില്‍ വില്‍പ്പന നടത്തി. 2020 – 21 വര്‍ഷങ്ങളില്‍ കോവിഡ് പ്രതിസന്ധി കാര്യമായി ബാധിച്ച സംഘം ഇപ്പോള്‍ എഴുന്നേറ്റുനില്‍ക്കാനുള്ള ശ്രമത്തിലാണ്. പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടെങ്കിലും സംഘം നടത്തിപ്പില്‍ കൃത്യതയും കണിശതയും കൈവിട്ടിട്ടില്ലെന്നു സംഘത്തിന്റെ വരവുചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്തു സഹകരണവകുപ്പ് പ്രസിദ്ധീകരിച്ച ഓഡിറ്റ്‌റിപ്പോര്‍ട്ട് വായിച്ചാല്‍ ബോധ്യമാവും. മുപ്പതും നാല്‍പ്പതും വര്‍ഷം സംഘത്തില്‍ ആത്മാര്‍ഥമായി സേവനം നടത്തിയ ജീവനക്കാര്‍ക്കു റിട്ടയര്‍മെന്റ് അനുകൂല്യം നല്‍കാനാവാത്തത് അകംനോവായി നിലനില്‍ക്കുന്നു.

പ്രൊഫ. സി. നാരായണന്‍, എം.ഒ. ദേവസ്സി, കെ. ഗോപാലന്‍, പ്രൊഫ. മാത്യു താമരക്കാട്, സി. ഗോപാലന്‍ നായര്‍ തുടങ്ങിയവരൊക്കെ സംഘത്തെ നയിച്ചവരാണ്. പ്രമുഖ ഗാന്ധിയനും രാജ്യസഭാംഗവുമായിരുന്ന കെ. ഗോപാലന്‍ 14 വര്‍ഷം പ്രസിഡന്റായിരുന്നു. ഡി.സി.സി. പ്രസിഡന്റ്, കെ.പി.സി.സി. സെക്രട്ടറി, ജനതാ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചപ്പോഴുള്ള തിരക്കിനിടയിലും അദ്ദേഹം നവകേരളയില്‍ എത്തുകയും ദൈനംദിന കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുകയും ചെയ്തിരുന്നു. കോഴിക്കോട് ദേവഗിരി കോളേജിലെ പ്രൊഫ. മാത്യു താമരക്കാട് 17 വര്‍ഷമാണു സംഘത്തിനു നേതൃത്വം നല്‍കിയത്. നഗരത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ചീഫ് റിപ്പോര്‍ട്ടറുമായ വി. അശോകനാണ് ഇപ്പോള്‍ പ്രസിഡന്റ്. ആദ്യകാലപ്രസിഡന്റായിരുന്ന കെ. ഗോപാലന്റെ സഹോദരീപുത്രനാണ് അശോകന്‍. പ്രശസ്ത എഴുത്തുകാരന്‍ യു.കെ. കുമാരന്‍ ഇപ്പോഴത്തെ വൈസ് പ്രസിഡന്റാണ്. ഡയറക്ടര്‍ ഗണേശന്‍ പുത്തലത്താണ് ഓണററി സെക്രട്ടറിസ്ഥാനം വഹിക്കുന്നത്. പി.വി. രാജന്‍ കുറുപ്പ്, പി. പുഷ്പരാജന്‍, കെ.ടി. ലളിത എന്നിവരാണ് മറ്റു ഡയറക്ടര്‍മാര്‍.

സര്‍ക്കാര്‍സഹായം
അനിവാര്യം

നഗരത്തില്‍ കോര്‍ട്ട് റോഡിലും മിഠായിത്തെരുവിലും പാളയത്തുമൊക്കെയുണ്ടായിരുന്ന ബുക്ക് സ്റ്റാളുകള്‍ അടച്ചുപൂട്ടി അവിടെ ഫാന്‍സി കടകളും തുണിക്കടകളും കൂള്‍ ബാറുകളുമൊക്കെ തുടങ്ങിയിട്ടും സഹകരണമേഖലയിലെ ചെറുസംരംഭമായ നവകേരള കോഴിക്കോടിന്റെ പൈതൃകം കാത്ത് ആറര പതിറ്റാണ്ട് പിന്നിടുകയണ്. സഹകരണമേഖലയില്‍ ഇത്തരം സ്ഥാപനങ്ങള്‍ മുന്നോട്ടുപോവണമെങ്കില്‍ സര്‍ക്കാര്‍ പിന്തുണയും സഹായവും നല്‍കണമെന്നു നഗരത്തിലെ പൊതുപ്രവര്‍ത്തകനായ കലാം വെള്ളിമാട് പറയുന്നു. വായനയെ നിരുത്സാഹപ്പെടുത്തുന്ന ഒരു പ്രചാരണം ആസൂത്രിതമായി നടക്കുന്നുണ്ട്. പത്രം വായിക്കുന്ന കുട്ടികളെപ്പോലും പരിഹസിക്കുന്നവരുണ്ട്. ഇന്റര്‍നെറ്റും ഓണ്‍ലൈനുമുണ്ടെങ്കില്‍ എല്ലാമായി എന്ന ധാരണ തലമുറയെ നശിപ്പിക്കും – അദ്ദേഹം പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചും സഹകരണ, സാംസ്‌കാരിക വകുപ്പുകള്‍ കര്‍മപദ്ധതി തയാറാക്കിയും സഹകരണമേഖലയിലെ പ്രസിദ്ധീകരണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നു കലാം ആവശ്യപ്പെട്ടു.

കോഴിക്കോട് നഗരത്തിന്റെ സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റേയും കൂട്ടായ്മയുടേയും പ്രതീകമാണു നവകരള. ഇപ്പോഴും നാനൂറോളം പേര്‍ ഇതില്‍ അംഗങ്ങളായുണ്ട്. സാമ്പത്തികപ്രയാസങ്ങള്‍ മൂലം ഈ സഹകരണസ്ഥാപനം അടഞ്ഞുപോവരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്. അച്ചടി – പ്രസിദ്ധീകരണരംഗത്തെ പഴയ സ്ഥാപനങ്ങള്‍ പലതും ആധുനികവത്കരണത്തിലൂടെ കാലത്തിനൊപ്പം മുന്നോട്ടു നീങ്ങുമ്പോള്‍ നവകേരളക്കും ഒരു കൈത്താങ്ങിലൂടെ പുതുജീവന്‍ നല്‍കാന്‍ സര്‍ക്കാറും സാമ്പത്തികഭദ്രതയുള സഹകരണസ്ഥാപനങ്ങളും മുന്നോട്ടു വരേണ്ടതാണ്.

                                                                       (മൂന്നാംവഴി സഹകരണമാസിക നവംബര്‍ ലക്കം – 2023)

Leave a Reply

Your email address will not be published.

Latest News
error: Content is protected !!