സഹകരണ മേഖലയെ ദേശീയ തലത്തില്‍ നിയന്ത്രിക്കാന്‍ കേന്ദ്രനീക്കം

moonamvazhi

സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത
സ്വഭാവവും ദേശീയ കാഴ്ചപ്പാടും കൊണ്ടുവരുന്നതിനൊപ്പം
കേന്ദ്രതലത്തില്‍ പുതിയ സഹകരണ സംഘങ്ങളും സ്ഥാപനങ്ങളും
തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നു. വൈവിധ്യം
ഏറെയുള്ള സഹകരണ പ്രസ്ഥാനത്തെ കേന്ദ്രീകൃതമാക്കാന്‍
നടത്തുന്ന പരീക്ഷണങ്ങള്‍ അപകടം ചെയ്യുമോയെന്നതാണു
സഹകാരികളുടെ സംശയം. സഹകരണ രംഗത്തെ പരീക്ഷണങ്ങള്‍ക്കു
പിന്നില്‍ രാഷ്ട്രീയവുമുണ്ടെന്നു പൊതുവെ സംശയമുണ്ട്.

 

സഹകരണ മന്ത്രാലയം രൂപവത്കരിച്ചതിനു പിന്നാലെ കേന്ദ്രത്തില്‍ വലിയ സഹകരണ പരീക്ഷണത്തിനാണു രൂപം നല്‍കുന്നത്. കേന്ദ്രനിയമത്തിന്റെ പരിധിയില്‍ വരുന്ന സഹകരണ സംഘങ്ങളുടെ നിയന്ത്രണം എന്നതില്‍നിന്നു സഹകരണ മേഖലയുടെ ദേശീയ നിയന്ത്രണം എന്ന തലത്തിലേക്കു കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാട് മാറി എന്നതാണു പ്രധാന മാറ്റം. ദേശീയ നയം, നിയമങ്ങളുടെ പരിഷ്‌കരണം, പദ്ധതികളുടെ ആവിഷ്‌കാരം, സഹകരണ സംഘങ്ങളുടെ വര്‍ഗീകരണത്തിനു ദേശീയ ഏകീകരണമുണ്ടാക്കല്‍ എന്നിങ്ങനെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യ വികസിത രാജ്യമാകുന്ന പ്രയാണത്തിലാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചുകഴിഞ്ഞു. ആഭ്യന്തര വരുമാനം വര്‍ധിപ്പിക്കല്‍, ഉല്‍പ്പാദന മേഖലയില്‍ പുരോഗതി നേടല്‍, ഭക്ഷ്യോല്‍പ്പാദനത്തിലും സംസ്‌കരണത്തിലും സ്വയംപര്യാപ്തമാകല്‍, കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തല്‍ എന്നിങ്ങനെയുള്ള ദൗത്യമാണു സഹകരണ മേഖലയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഈ മാറ്റങ്ങളെല്ലാം സംശയത്തോടെയും ആശങ്കയോടെയും പ്രതീക്ഷയോടെയുമാണു സഹകാരികള്‍ കാണുന്നത്. കേന്ദ്ര പരീക്ഷണം കേരളത്തിലുണ്ടാക്കുന്ന ആഘാതം എങ്ങനെയാകുമെന്നതില്‍ സര്‍ക്കാരിനുപോലും സംശയമുണ്ട്. ഓരോ സംസ്ഥാനത്തെയും സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം, നിയമസംവിധാനം എന്നിവയെല്ലാം വ്യത്യസ്തമാണ്. വൈവിധ്യം ഏറെയുള്ള സഹകരണ പ്രസ്ഥാനത്തെ കേന്ദ്രീകൃതമാക്കുന്നതിനായി നടത്തുന്ന പരീക്ഷണങ്ങള്‍ അപകടം ചെയ്യുമോയെന്നതാണു സംശയം. മറ്റൊന്നു രാഷ്ട്രീയമാണ്. സഹകരണ പ്രസ്ഥാനം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിലകൊള്ളുന്നതാണ്. നല്ല രാഷ്ട്രീയ നേതാവ് നല്ല സഹകാരി കൂടിയായി മാറിയ അനുഭവം സംസ്ഥാനത്തു മാത്രമല്ല രാജ്യത്താകെയുണ്ട്. കേന്ദ്രമന്ത്രി അമിത്ഷായും ശരത്പവാറുമെല്ലാം മികച്ച സഹകാരികളാണ്. അതിനാല്‍, സഹകരണ പരീക്ഷണത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യവുമുണ്ടാകുമെന്ന തോന്നല്‍ ശക്തമാണ്. ജനങ്ങളുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന ജനകീയ ധനകാര്യ സ്ഥാപനമാണു സഹകരണ സംഘങ്ങള്‍. അതിനാല്‍, സഹകരണ സംഘങ്ങളിലൂടെ രാഷ്ട്രീയ ലക്ഷ്യം നേടാനാകുമെന്നതാണ് ഈ സംശയങ്ങള്‍ക്കു കാരണം.

കാര്‍ഷിക സംഘങ്ങള്‍ക്ക്
ഒരേ മുഖം

 

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ സഹകരണ വായ്പാ മേഖലയുടെ അടിസ്ഥാന ഘടകമാക്കി മാറ്റുകയാണു കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ഒന്നാമത്തെ കാര്യം. ഒരു പഞ്ചായത്തില്‍ ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സംഘം എന്ന നിലയില്‍ ഇന്ത്യയിലാകെ സംഘങ്ങളുണ്ടാകണമെന്നു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു. ഒരു പഞ്ചായത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ പാകത്തില്‍ വിവിധോദ്ദേശ്യ സഹകരണ സംഘമായി ഈ കാര്‍ഷിക സംഘം മാറണമെന്നതാണു കേന്ദ്ര കാഴ്ചപ്പാട്. രാജ്യത്താകെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുണ്ടെങ്കിലും ഇവയെല്ലാം ഏകസ്വഭാവമുള്ള സംഘങ്ങളാണെന്നു പറയാനാവില്ല. കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്ന നിലയിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, ഇവയ്ക്ക് ഏകീകൃത സ്വഭാവമുണ്ടാക്കാന്‍ കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ഒരു മാതൃകാ ബൈലോ ( നിയമാവലി ) കേന്ദ്ര സഹകരണ മന്ത്രാലയം തയാറാക്കിക്കഴിഞ്ഞു. ഇതിന്റെ കരട് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കി അതില്‍ അഭിപ്രായം സ്വീകരിച്ചിട്ടുണ്ട്. ഈ അഭിപ്രായങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാകും ബൈലോ അന്തിമമായി അംഗീകരിക്കുക.

മാതൃകാ ബൈലോ എന്നതു കേന്ദ്രത്തിന്റെ ഏതെങ്കിലും നിയന്ത്രണത്തിനാണെന്നു കരടില്‍ എവിടെയും പറയുന്നില്ല. പകരം, സര്‍ക്കാര്‍ പദ്ധതികളുടെ പ്രദേശികതല നിര്‍വഹണ ഏജന്‍സിയായി ഇവയെ മാറ്റാനാണെന്നാണു പറയുന്നത്. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ നിര്‍വഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെയാണു പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യമായി കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ ബൈലോയിലുമുള്ളത്. പക്ഷേ, ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്നതിനോ ബാങ്ക് എന്നു പേരുപയോഗിക്കുന്നതിനോ വ്യവസ്ഥയില്ല. അതിനാല്‍, കേന്ദ്രത്തിന്റെ മാതൃകാ ബൈലോ ഒരു വ്യവസ്ഥയായി മാറുകയാണെങ്കില്‍ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് അതു പ്രശ്‌നമായി മാറിയേക്കും. പക്ഷേ, സഹകരണം സംസ്ഥാന വിഷയമാണ്. സംസ്ഥാന നിയമത്തിനനുസരിച്ചാണ് അവ പ്രവര്‍ത്തിക്കുന്നതും. അപ്പോള്‍, കേന്ദ്രത്തില്‍ ഒരു മാതൃകയുണ്ടാക്കി അതു നയമാക്കി അംഗീകരിച്ചാല്‍ സംസ്ഥാന നിയമത്തെ മറികടക്കാനുള്ള ശേഷി ആ നയത്തിനുണ്ടാകുമോയെന്നതാണു സംശയം. അതു ഭാവിയില്‍ വ്യക്തമാവേണ്ടതാണ്.

ഒരു രാജ്യം
ഒരു ശൃംഖല

രാജ്യത്തെ എല്ലാ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെയും ഒറ്റ ഓണ്‍ലൈന്‍ ശൃംഖലയുടെ ഭാഗമാക്കുന്നതാണു കേന്ദ്രത്തിന്റെ മറ്റൊരു പദ്ധതി. ഇതിനുള്ള നിര്‍ദേശവും സംസ്ഥാനങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞു. രാജ്യത്തെ 63,000 കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെയും ഇതിന്റെ ഭാഗമാക്കണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന് ഏകീകൃത സോഫ്റ്റ്‌വെയര്‍ കൊണ്ടുവരും. സോഫ്റ്റ്‌വെയര്‍ തയാറാക്കുന്ന കമ്പനിയെ കേന്ദ്രമാണു നിശ്ചയിക്കുക. നബാര്‍ഡിനാണ് ഈ പദ്ധതി രാജ്യത്താകെ നടപ്പാക്കാനുള്ള ചുമതല കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ ഈ ശൃംഖലയുടെ ഭാഗമാക്കണമെന്നു ചീഫ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍ എന്നിവരോട് കേന്ദ്ര സഹകരണ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ്‌വെയര്‍, സൈബര്‍ സെക്യൂരിറ്റി ഉറപ്പുവരുത്തുന്ന കേന്ദ്രീകൃത ഡാറ്റാ സെന്റര്‍ എന്നിവ അടങ്ങുന്നതാണു കാര്‍ഷിക സഹകരണ സംഘങ്ങളുടെ ഏകീകൃത ശൃംഖല എന്നത്. 2516 കോടി രൂപയാണ് ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 1528 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. 252 കോടി രൂപ നബാര്‍ഡ് അനുവദിക്കും. 736 കോടി സംസ്ഥാന വിഹിതമാണ്. സോഫ്റ്റ്‌വെയര്‍, ഡാറ്റാ സെന്റര്‍ എന്നിവയ്ക്കുള്ള പൂര്‍ണമായ പണം കേന്ദ്ര സര്‍ക്കാരും നബാര്‍ഡും അനുവദിക്കും. അതിനു സംസ്ഥാന വിഹിതം വേണ്ടതില്ല. സംഘങ്ങള്‍ക്കാവശ്യമായ ഹാര്‍ഡ്‌വെയര്‍, ഡിജിറ്റലൈസേഷന്‍ എന്നിവയ്ക്കാണു സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കേണ്ടത്. ഇതിന്റെ മൊത്തം ചെലവിന്റെ 60 ശതമാനം കേന്ദ്ര സര്‍ക്കാര്‍ നല്‍കും. 40 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം.

ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാകുന്നതോടെ രാജ്യത്തെ എല്ലാ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെയും സ്ഥിതിവിവരക്കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിനു ലഭിക്കും. ഈ ഡാറ്റകള്‍ക്കനുസരിച്ചായിരിക്കും ഭാവിയില്‍ പദ്ധതികള്‍ തയാറാക്കുകയെന്നാണു കേന്ദ്ര സഹകരണ മന്ത്രാലയം പറയുന്നത്. അതുകൊണ്ട്, കാര്‍ഷിക സംഘങ്ങളുടെ ഡിജിറ്റല്‍ ശൃംഖലാ പദ്ധതിയുടെ നിര്‍വഹണച്ചുമതല നബാര്‍ഡിനാണു നല്‍കിയിട്ടുള്ളത്. കേന്ദ്ര ഡാറ്റാ സെന്ററിന്റെ ചുമതലയും നബാര്‍ഡിനാണ്. കാര്‍ഷിക വായ്പകള്‍ക്കു പുനര്‍വായ്പയടക്കം നല്‍കുന്നതു നബാര്‍ഡാണ്. ഈ സാമ്പത്തിക സഹായമെല്ലാം കേന്ദ്ര ഡാറ്റാ സെന്ററിലെ വിവരങ്ങളനുസരിച്ചു ക്രമീകരിക്കാനാണു സാധ്യത.

നല്ല സോഫ്റ്റ്‌വെയറും കമ്പ്യൂട്ടറൈസേഷനും നടത്തിയ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് അതു നിലനിര്‍ത്തിക്കൊണ്ടുതന്നെ കേന്ദ്ര നെറ്റ് വര്‍ക്കിന്റെ ഭാഗമാകാമെന്നാണു നിര്‍ദേശം. ഇതിനു മൂന്ന് ഉപാധികളാണു കേന്ദ്രം മുന്നോട്ടുവെച്ചിട്ടുള്ളത്. കേന്ദ്ര പൊതു സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കാന്‍ കഴിയണം. അതിന് ഉപയോഗിച്ചിരിക്കുന്ന ഹാര്‍ഡ്‌വെയറുകളെല്ലാം നിശ്ചിത നിലവാരമുള്ളതാകണം. 2017 ഫിബ്രവരി ഒന്നിനുശേഷം കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയാക്കിയതാവണം. ഇത്തരം ബാങ്കുകള്‍ക്കു കമ്പ്യൂട്ടറൈസേഷന്‍ നടത്തിയ ചെലവിലേക്കു 50,000 രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറാണു തയാറാക്കുന്നതെന്നു കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ മോഡില്‍ പ്രവര്‍ത്തിപ്പിക്കാം. നെറ്റ്‌വര്‍ക്കില്‍ പ്രശ്‌നമുണ്ടായാല്‍ പിന്നീട് അപ്‌ലോഡ് ചെയ്യാനാകുന്ന വിധത്തിലായിരിക്കും ക്രമീകരണം. കേന്ദ്രം തയാറാക്കുന്ന സോഫ്റ്റ്‌വെയര്‍ കേരളത്തിലെ ബാങ്കുകള്‍ ഉപയോഗിക്കണോയെന്ന കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനം മറുപടി നല്‍കിയിട്ടില്ല.

സഹകരണ
ഡാറ്റാ സെന്റര്‍

രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങളുടെയും വിവരങ്ങള്‍ ഒറ്റ പോയിന്റില്‍ കിട്ടുന്ന കേന്ദ്ര സഹകരണ ഡാറ്റാ സെന്ററാണു മറ്റൊരു പരിഷ്‌കാരം. എന്തൊക്കെ വിവരങ്ങളാണ് ഓരോ സംഘവും നല്‍കേണ്ടത് എന്നതിനു രൂപരേഖ ഉണ്ടാക്കിയിട്ടുണ്ട്. രണ്ടു വിഭാഗങ്ങളായാണു സംഘങ്ങള്‍ കേന്ദ്രത്തിനു വിവരങ്ങള്‍ കൈമാറേണ്ടത് എന്നാണു സംസ്ഥാനത്തിനു ലഭിച്ച അറിയിപ്പിലുള്ളത്. സ്റ്റാറ്റിക് ബ്ലോക്ക്, ഡൈനാമിക് ബ്ലോക്ക് എന്നിങ്ങനെയാണ് ഈ രണ്ടു വിഭാഗങ്ങള്‍. ഇവ ഓരോന്നിലും എന്തൊക്കെ കാര്യങ്ങളാണു നല്‍കേണ്ടതെന്നു കൃത്യമായി പറഞ്ഞിട്ടുണ്ട്. അത് ഓണ്‍ലൈനായി നല്‍കണം. പ്രാഥമിക സഹകരണ സംഘങ്ങളുടെ ബിസിനസ് വിവരങ്ങള്‍ ഡാറ്റാ സെന്ററില്‍ ഉള്‍പ്പെടുത്തുന്നതിനോടു ചില സംസ്ഥാനങ്ങള്‍ വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ടെന്നാണു സൂചന. അതതു സംസ്ഥാനങ്ങളില്‍ വരുത്തേണ്ട ക്രമീകരണവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേരളം ഇതു സംബന്ധിച്ച് ഒരു നിലപാടും കേന്ദ്രത്തെ അറിയിച്ചിട്ടില്ല.

ഡിജിറ്റല്‍ പ്ലാറ്റ് ഫോമിന്റെ ഭാഗമായി തയാറാക്കിയ മാതൃകാ ടെംപ്ലേറ്റ് സഹിതമായിരുന്നു സംസ്ഥാനങ്ങളെ ഇക്കാര്യം അറിയിച്ചത്. ഇതില്‍ ഓരോ ടെംപ്ലേറ്റിലും നല്‍കേണ്ട വിവരങ്ങള്‍ എന്താണെന്നും വിശദീകരിച്ചിരുന്നു. കേന്ദ്ര ഡാറ്റാ സെന്ററിലേക്കു വിവരങ്ങള്‍ കൈമാറുന്നതില്‍ ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു ശില്പശാലകൂടി നടത്തിയ ശേഷമായിരിക്കും ഡിജിറ്റല്‍ ഡാറ്റാ പ്ലാറ്റ്‌ഫോമിന് അന്തിമരൂപം നല്‍കുകയെന്നു കേന്ദ്ര സഹകരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

നിലവില്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കിയ മാതൃകയില്‍ സ്റ്റാറ്റിക്, ഡൈമാനിക് എന്നീ രണ്ടു വിഭാഗത്തിലായി അഞ്ചു വീതം ബ്ലോക്കുകളായാണു വിവരങ്ങള്‍ കൈമാറാനുള്ള ടെംപ്ലേറ്റ് തയാറാക്കിയിട്ടുള്ളത്. ഐഡന്റിഫിക്കേഷന്‍ ബ്ലോക്ക്, പെര്‍ട്ടിക്കുലര്‍ ബ്ലോക്ക്, ഓപ്പറേറ്റീവ് ഡീറ്റെയില്‍ ബ്ലോക്ക്, ഡീറ്റെയില്‍സ് ഓഫ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ബ്ലോക്ക്, യൂസ് ഓഫ് ഐ.സി.ടി. ബ്ലോക്ക് എന്നിവയാണു സ്റ്റാറ്റിക് വിഭാഗത്തിലെ അഞ്ചു ബ്ലോക്കുകള്‍. ഒരു സംഘത്തില്‍ ദീര്‍ഘകാലത്തേക്കു മാറ്റമില്ലാതെ തുടരുന്ന വിവരങ്ങളാണ് ഇതിലുള്ളത്. ഈ വിവരങ്ങള്‍ നല്‍കിയാലും ഓരോ മൂന്നു വര്‍ഷത്തിലും ഈ വിവരങ്ങള്‍ ഡാറ്റാ സെന്ററിലേക്കു പുതുക്കി നല്‍കണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

ഡൈനാമിക് വിഭാഗത്തില്‍ ഓരോ സാമ്പത്തിക വര്‍ഷാവസാനത്തിലും പുതുക്കിനല്‍കേണ്ട വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംഘത്തിന്റെ സാമ്പത്തികവും പ്രവര്‍ത്തനപരവുമായ വിവരങ്ങളാണ് ഇതില്‍ നല്‍കേണ്ടത്. എംപ്ലോയ്‌മെന്റ് ആന്റ് ലേബര്‍ കോസ്റ്റ് ബ്ലോക്ക്, വരുമാനവും ചെലവും, ആസ്തിയും ബാധ്യതകളും, സാധനങ്ങളും സേവനങ്ങളും, വെരിഫിക്കേഷന്‍ ആന്റ് സബ്മിഷന്‍ ബ്ലോക്ക് എന്നിവയാണ് ഇതിലെ അഞ്ചു ടെംപ്ലേറ്റുകള്‍. ഈ വിവരങ്ങള്‍ ആര് നല്‍കണമെന്നതു സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശിക്കാമെന്ന് അറിയിച്ചിരുന്നു. വകുപ്പുദ്യോഗസ്ഥര്‍, അപ്പക്‌സ് സ്ഥാപന അധികാരികള്‍, സഹകരണ യൂണിയന്‍, സംഘം ചീഫ് എക്‌സിക്യൂട്ടീവ് എന്നിങ്ങനെ വിവരങ്ങള്‍ കൈമാറുന്നവരെ നിശ്ചയിക്കാം. ഇതും സംസ്ഥാനങ്ങളുടെ സഹകരണഘടനയും പ്രവര്‍ത്തനരീതിയും വിലയിരുത്തി നിര്‍ദേശിക്കാമെന്നാണു കേന്ദ്രം നല്‍കുന്ന നിര്‍ദേശം.

കേന്ദ്രതലത്തില്‍
സഹകരണ സ്ഥാപനം

സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സ്വഭാവവും ദേശീയ കാഴ്ചപ്പാടും കൊണ്ടുവരുന്നതിനൊപ്പം കേന്ദ്രതലത്തില്‍ പുതിയ സഹകരണ സംഘങ്ങളും സ്ഥാപനങ്ങളും തുടങ്ങാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. വൈകുണ്ഠമേത്ത സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ദേശീയ സഹകരണ സര്‍വകലാശാലയാക്കി മാറ്റുകയാണ് ഇതിലൊന്ന്. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രങ്ങള്‍, സഹകരണ കോളേജുകള്‍ എന്നിവയെ കേന്ദ്ര സര്‍വകലാശാലയുടെ കീഴിലേക്കു മാറ്റുന്നതും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. രാജ്യത്തു 220 സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെന്നാണു കണക്ക്. സംസ്ഥാന സഹകരണ യൂണിയനുകളാണു സഹകരണ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്നത്. സഹകരണ യൂണിയനുകളുടെ പ്രവര്‍ത്തനത്തിലും പരിഷ്‌കരണം കൊണ്ടുവരാനാണു സാധ്യത. ദേശീയ സഹകരണ സര്‍വകലാശാലയുടെ കീഴില്‍ സഹകരണ ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും പരിശീലനം നല്‍കാനുള്ള സംവിധാനവും ഒരുക്കും. ഓരോ സംസ്ഥാനത്തും സഹകരണ സര്‍വകലാശാലയുടെ കേന്ദ്രം തുടങ്ങുന്നതും പരിഗണനയിലാണ്.

സംസ്ഥാനതല സംഘങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ദേശീയതലത്തില്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കു രൂപം നല്‍കുകയാണു മറ്റൊന്ന്. കാര്‍ഷിക ഉല്‍പ്പാദന, വിതരണ, വിപണന, കയറ്റുമതി മേഖലകളില്‍ ദേശീയതലത്തില്‍ സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാനാണു തീരുമാനം. കൃഷിക്കാര്‍ക്കു വിത്തും വളവും ലഭ്യമാക്കല്‍, ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം കൂട്ടല്‍ എന്നിവയെല്ലാം സഹകരണ സംഘങ്ങളിലൂടെ സാധ്യമാക്കാനാണു ലക്ഷ്യമിടുന്നത്. നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ( എന്‍.സി.ഡി.സി. ) വഴി സംഘങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയാക്കും. നിലവില്‍ 30,000 കോടിയോളമാണ് ഒരു വര്‍ഷം എന്‍.സി.ഡി.സി. നല്‍കുന്നത്. ഇതു 60,000 കോടിയാക്കി മാറ്റാനാണു തീരുമാനം.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കുള്ള എന്‍.സി.ഡി.സി. സഹായം കൂട്ടും. ഈ സംഘങ്ങളിലൂടെ പരമാവധി കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണു ലക്ഷ്യം. ഈ ഉല്‍പ്പന്നങ്ങള്‍ പ്രദേശികാടിസ്ഥാനത്തില്‍ സംഭരിച്ച് ദേശീയതലത്തില്‍ വിതരണം ചെയ്യുന്നതിനും ഉല്‍പ്പന്നങ്ങള്‍ ഗ്രേഡ് തിരിച്ച് കയറ്റുമതിസാധ്യതയുണ്ടാക്കുന്നതിനും മൂന്നു മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളാണു ദേശീയതലത്തില്‍ രൂപവത്കരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം നിറവേറ്റാന്‍ പാകത്തില്‍ സംസ്ഥാനതലത്തില്‍ സംഘങ്ങളില്ലെങ്കില്‍ അതിന്റെ കുറവ് നികത്താന്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളെ രൂപപ്പെടുത്തും. കേരളത്തിലടക്കം പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ തുടങ്ങാനുള്ള ആലോചനയും കാര്യമായി നടക്കുന്നുണ്ട്. ഒട്ടേറെ അപേക്ഷകള്‍ ഇപ്പോള്‍ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമം സമഗ്രമായി പരിഷ്‌കരിച്ചശേഷം മാത്രമേ പുതിയ സംഘങ്ങളുടെ അപേക്ഷ പരിഗണിക്കുകയുള്ളൂ. നിയമഭേദഗതിയുടെ കരട് തയാറാക്കുന്ന നടപടിയിലാണു കേന്ദ്ര സഹകരണ മന്ത്രാലയം.

രാജ്യത്താകെ 1508 മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെയെല്ലാം പ്രവര്‍ത്തനം കേന്ദ്ര സഹകരണ മന്ത്രാലയം വിലയിരുത്തുന്നുണ്ട്. കേരളത്തിലെ സാധ്യത ഉപയോഗപ്പെടുത്താന്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്കു കഴിയുമെന്ന വിലയിരുത്തലാണു കേന്ദ്രത്തിനുള്ളത്. അതുകൊണ്ട് പുതിയ സംഘങ്ങള്‍ അനുവദിക്കുന്നതിനു നയപരമായ തടസ്സമില്ല. മാര്‍ക്കറ്റിങ് സംഘങ്ങളുടെ സാധ്യത കേരളത്തില്‍ പരിശോധിക്കണമെന്ന നിര്‍ദേശവും ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published.

Latest News