ഇതു അതിജീവനത്തിന്റെ മണ്‍പാത്രങ്ങള്‍; തൊഴിലാളികള്‍ക്കും കിളികള്‍ക്കും

moonamvazhi

വി.എന്‍. പ്രസന്നന്‍

1943 ല്‍ പരമ്പരാഗത മണ്‍പാത്ര നിര്‍മാണത്തൊഴിലാളികളെ സഹായിക്കാനാണു എറണാകുളം കീഴ്മാട് മണ്‍പാത്ര വ്യവസായ സഹകരണ സംഘം രൂപം കൊണ്ടത്. പിന്നീടതു ഖാദി ഗ്രാമവ്യവസായ സഹകരണ സംഘമായി മാറി. 850 അംഗങ്ങളും 50 സ്ഥിരം തൊഴിലാളികളുമുണ്ട്. ഈ സംഘത്തിന്റെ മണ്‍പാത്രങ്ങള്‍ ഇനി വിദേശങ്ങളിലെ കിളികള്‍ക്കും ദാഹജലം നല്‍കും.

കേരളത്തിലെ ഒരു സഹകരണ സംഘത്തിന്റെ മണ്‍പാത്രങ്ങള്‍ ഇനി വിദേശങ്ങളിലും വേനലില്‍ കിളികള്‍ക്കു ദാഹജലം നല്‍കും. എറണാകുളം ജില്ലയില്‍ ആലുവയ്ക്കടുത്തു എരുമത്തലയിലുള്ള കീഴ്മാട് ഖാദി ഗ്രാമവ്യവസായ സഹകരണ സംഘത്തിന്റെ മണ്‍പാത്രങ്ങള്‍ക്കാണു ഈ അന്താരാഷ്ട്ര കീര്‍ത്തി്. കിളികള്‍ക്കു ദാഹജലം നല്‍കാനുള്ള ശ്രീമന്‍നാരായണന്‍ എന്ന പ്രകൃതിസ്‌നേഹിയുടെ പദ്ധതിയാണു ഇതിനു വഴിയൊരുക്കിയത്.

നേരത്തേതന്നെ ജനശ്രദ്ധയാകര്‍ഷിച്ചവയാണു ഈ സംഘത്തിന്റെ മണ്‍പാത്രങ്ങളും അലങ്കാരോല്‍പ്പന്നങ്ങളും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെര്‍മിനലിന്റെ പൂമുറ്റം അലങ്കരിക്കുന്ന അയ്യായിരത്തോളം പൂച്ചെടികള്‍ വിടര്‍ന്നു വിലസുന്നതു ഈ സംഘത്തില്‍ മെനഞ്ഞെടുത്ത ചട്ടികളിലാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് മാനേജിങ് ഡയരക്ടര്‍ വി.ജെ. കുര്യന്‍ പ്രത്യേക താല്‍പ്പര്യമെടുത്താണു നേരത്തെയുണ്ടായിരുന്ന പ്ലാസ്റ്റിക് ചട്ടികള്‍ മാറ്റി മണ്‍ചട്ടികള്‍ വച്ചതെന്നും അതിന്റെ ഗുണം പരമ്പരാഗത മണ്‍പാത്ര മേഖലയ്ക്കു കിട്ടട്ടെ എന്നു കരുതിയാണു ഇവിടെനിന്നു ചട്ടികള്‍ വാങ്ങിയതെന്നും കീഴ്മാട് ഖാദി ഗ്രാമവ്യവസായ സഹകരണ സംഘം പ്രസിഡന്റ് പി.എ. ഷാജഹാന്‍ പറഞ്ഞു. കൂടാതെ, വിവിധ കൃഷിഭവനുകളും കാര്‍ഷിക സംഘങ്ങളും ഇവിടെനിന്നു മണ്‍ചെടിച്ചട്ടികള്‍ വാങ്ങുന്നുണ്ട്. തൊടുപുഴയിലെ ഗാന്ധിയന്‍ സ്റ്റഡീസ് സെന്റര്‍ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണിരക്കമ്പോസ്റ്റ് ഉണ്ടാക്കാന്‍ ഇവിടെനിന്നു മണ്‍ഭരണികള്‍ വാങ്ങി വീടുകളില്‍ വിതരണം ചെയ്തിട്ടുണ്ട്. വിവിധ കാലങ്ങളിലായി വലിയ ഓര്‍ഡറുകള്‍ ഇതിനായി സംഘത്തിനു ലഭിച്ചു. യഥാസമയം നിര്‍മിച്ചു നല്‍കുകയും ചെയ്തു.

ചെടിച്ചട്ടികള്‍ക്കു വന്‍ ഡിമാന്റ്

പ്ലാസ്റ്റിക് നിരോധനം മൂലം സംഘത്തിന്റെ ചെടിച്ചട്ടികള്‍ക്കു കാര്‍ഷിക മേഖലയില്‍ നല്ല വില്‍പ്പനയുണ്ട്. കൃഷി വകുപ്പിന്റെ മട്ടുപ്പാവ് കൃഷി പദ്ധതിയും ഊര്‍ജിത പച്ചക്കറിക്കൃഷി പദ്ധതിയും വഴി ഇവിടത്തെ ചെടിച്ചട്ടികള്‍ സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്കു നല്‍കുന്നുണ്ട്. കേരളശാസ്ത്ര സാഹിത്യ പരിഷത്ത് പുകയില്ലാത്ത അടുപ്പുകള്‍ നിര്‍മിച്ചു നല്‍കുന്നതിനായി സംഘത്തിനു ഏറെക്കാലമായി ഓര്‍ഡറുകള്‍ കൊടുക്കുന്നുണ്ട്. പരിഷത്ത് അതു കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നു. അന്താരാഷ്ട്ര നിലവാരമുള്ള നിരവധി ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പാനുള്ള മണ്‍പാത്രങ്ങളും ഈ സഹകരണ സംഘം ഉണ്ടാക്കിക്കൊടുക്കുന്നു. ബിരിയാണിയും കറികളും നല്‍കുന്നതിനുള്ള പാത്രങ്ങള്‍ക്കാണു പ്രധാനമായും ഓര്‍ഡറുകള്‍.

മണ്ണു കൊണ്ടുള്ള ചന്ദനത്തിരി സ്റ്റാന്റ്, മെഴുകുതിരി സ്റ്റാന്റ്, ആഷ്ട്രേ, ഷാംപൂ പാത്രം, വീഞ്ഞു കുപ്പികള്‍ വയ്ക്കാനുള്ള പാത്രം എന്നിവയ്ക്കും ഹോട്ടലുകളില്‍നിന്നു ഓര്‍ഡറുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ ഇടയ്‌ക്കൊക്കെ ഇവിടെവന്നു ദേവീദേവന്‍മാരുടെ രൂപങ്ങളും മറ്റും മണ്ണുകൊണ്ടു നിര്‍മിക്കാറുണ്ട്. അതും സംഘം വഴിയാണു വില്‍ക്കാറ്. ഇന്റീരിയര്‍ ഡെക്കറേഷനു വേണ്ട മണ്ണുകൊണ്ടുള്ള അലങ്കാര വസ്തുക്കളും ഇവിടെ മെനഞ്ഞെടുക്കാറുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ടെറാകോട്ട ശില്‍പ്പങ്ങളും വസ്തുക്കളും അലങ്കാര സാമഗ്രികളും വാങ്ങി ഇവിടെയെത്തിച്ച് പെയിന്റ് ചെയ്തും അല്ലാതെയും സംഘം വില്‍ക്കുന്നുണ്ട്. ഡല്‍ഹി, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പരമ്പരാഗത മണ്‍പാത്രത്തൊഴിലാളികള്‍ ടെറാകോട്ട ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധരാണ്. ആ സംസ്ഥാനങ്ങളില്‍ നിന്നാണു ടെറാകോട്ട ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നത്. പരമ്പരാഗത രീതികള്‍ക്കു ജനങ്ങള്‍ക്കിടയില്‍ പുതിയ സ്വീകാര്യത ലഭിച്ചതിനാല്‍ മണ്‍പാത്രങ്ങളുടെ ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്. ഒപ്പം, മറ്റു സംസ്ഥാനങ്ങളിലെ ആധുനിക ടെറാകോട്ട ഉല്‍പ്പന്നങ്ങള്‍ക്കും വന്‍ ഡിമാന്റ്ാണ്. ഇന്റീരിയര്‍ ഡെക്കറേഷനില്‍ ഇവയ്ക്കു വലിയ പ്രാധാന്യമുണ്ട്. ദേവശില്‍പ്പങ്ങളും പൂപ്പാത്രങ്ങളും മറ്റു അലങ്കാര വസ്തുക്കളും ഏറെ വിറ്റുപോകുന്നു. ഇതുമൂലം മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സംഘത്തിനു കഴിയുന്നു.

ജീവജലത്തിനു മണ്‍പാത്രം

പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആലുവ മുപ്പത്തടം ദ്വാരകയില്‍ ശ്രീമന്‍നാരായണനാണു ഈ സംഘത്തിന്റെ മണ്‍പാത്രങ്ങള്‍ കടല്‍ കടക്കാന്‍ നിമിത്തമായത്. ഗാന്ധിയനായ അദ്ദേഹം സ്വന്തമായി ‘എന്റെ ഗ്രാമം ഗാന്ധിജിയിലുടെ’ എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണു വേനലില്‍ കിളികള്‍ക്കു ദാഹജലം നല്‍കാന്‍ മണ്‍പാത്രങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നത്. മഹാരാഷ്ട്രയിലെ വാര്‍ധയിലുള്ള സേവാഗ്രാം ആശ്രമം വഴി മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ഇതിനായി മണ്‍ചട്ടികള്‍ സൗജന്യമായി എത്തിക്കും. മൂവായിരത്തോളം മണ്‍ചട്ടികളുമായി ആദ്യലോഡ് ഫെബ്രുവരി അവസാനം വാര്‍ധയിലേക്കു പോയി. അവിടെ രാജ്യാന്തര കുരുവിദിനമായ മാര്‍ച്ച് ഇരുപതിനു ഈ മണ്‍ചട്ടികളുടെ വിതരണം തുടങ്ങി. ഒരു വര്‍ഷം വിതരണം തുടരും.

‘ജീവജലത്തിനു ഒരു മണ്‍പാത്രം’ എന്ന പദ്ധതി ആവിഷ്‌കരിച്ച് ശ്രീമന്‍നാരായണന്‍ ഏതാനും വര്‍ഷമായി ഇവിടെനിന്നു മണ്‍പാത്രങ്ങള്‍ വാങ്ങി കിളികള്‍ക്കു ദാഹജലം നല്‍കാനായി സൗജന്യമായി വിതരണം ചെയ്തുവരുന്നുണ്ട്. ഇത്തവണയാണു ആ ചട്ടികള്‍ മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലും കൂടി എത്തിക്കാന്‍ സംവിധാനം ഒരുക്കുന്നത്.

1936 ല്‍ ഗാന്ധിജി സ്ഥാപിച്ച സേവാഗ്രാം സ്വദേശികളും രാഷ്ട്രത്തലവന്‍മാര്‍ അടക്കമുള്ള വിദേശപ്രമുഖരും സന്ദര്‍ശിക്കുന്ന ആശ്രമമാണ്. സ്വദേശീയരും വിദേശീയരുമായ ആ അതിഥികള്‍ക്കൊക്കെ സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി ഗാന്ധിസന്ദേശം അടങ്ങിയ ഓരോ മണ്‍പാത്രം സൗജന്യമായി നല്‍കും. അവര്‍ തങ്ങളുടെ നാടുകളില്‍ പക്ഷികള്‍ക്കു കുടിവെള്ളം നല്‍കാന്‍ ഈ മണ്‍പാത്രം ഉപയോഗിക്കും – ഇതാണ് ഉദ്ദേശ്യം. ‘സൃഷ്ടിയുടെ മകുടമാണു മനുഷ്യന്‍. മറ്റു ജീവജാലങ്ങളെ സംരക്ഷിക്കേണ്ടതു അവന്റെ കടമയാണ്’ (Man is the crown of the creation. It is his duty to protect other beings) എന്ന മഹാത്മജിയുടെ ഇംഗ്ലീഷിലുള്ള ഉദ്ധരണിയും അദ്ദേഹത്തിന്റെ ചിത്രവൂമുള്ള സ്റ്റിക്കറാണ് പാത്രങ്ങളില്‍ ഒട്ടിക്കുന്നത്.

2018 ലാണു കിളികള്‍ക്കു ദാഹജലം നല്‍കാന്‍ മണ്‍പാത്രം വിതരണം ചെയ്തു തുടങ്ങിയത്. റസിഡന്റ്‌സ് അസോസിയേഷനുകളും ക്ലബ്ബുകളും വിദ്യാലയങ്ങളും വഴിയായിരുന്നു വിതരണം. 2019 ല്‍ അതു വിപുലമാക്കി. വിദ്യാലയങ്ങളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വഴിയായിരുന്നു അത്തവണ കൂടുതലും വിതരണം. പതിനായിരത്തില്‍പ്പരം പാത്രങ്ങള്‍ ഇങ്ങനെ വിതരണം ചെയ്തിട്ടുണ്ട്. 2020 ല്‍ കോവിഡ് 19 മഹാമാരി പദ്ധതിയെ ബാധിച്ചു. കിളികള്‍ക്കു ദാഹജലം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു അംഗീകാരമായി തായ്‌വാന്‍ ആസ്ഥാനമായുള്ള ‘ദി സുപ്രീം മാസ്റ്റര്‍ ചിങ്ഹായ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍’ 2019 ആഗസ്റ്റില്‍ ഏഴേകാല്‍ ലക്ഷത്തോളം രൂപ മൂല്യമുള്ള ‘ഷൈനിംഗ് വേള്‍ഡ് കംപാഷന്‍ അവാര്‍ഡ്’ ശ്രീമന്‍നാരായണനു നല്‍കിയിരുന്നു. ആ തുക ഉപയോഗിച്ചാണു ഇൗ വര്‍ഷത്തെ ‘ജീവജലത്തിനു ഒരു മണ്‍പാത്രം’ പദ്ധതിയുടെ പ്രവര്‍ത്തനം. ലോകമെങ്ങും രണ്ടു ദശലക്ഷത്തോളം അനുയായികളുള്ള ആത്മീയാചാര്യയാണ് ചിങ്ഹായ്. 2010 ല്‍ മൃഗങ്ങളുടെ രക്ഷയ്ക്കായുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുന്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്കു ചിങ് ഹായ് ഇന്റര്‍നാഷണല്‍ അസോസിയേഷന്റെ ‘ഷൈനിംഗ് വേള്‍ഡ് കംപാഷന്‍ അവാര്‍ഡ്’ ലഭിച്ചിരുന്നു. ശ്രീമന്‍നാരായണന്‍ കിളികള്‍ക്കു ദാഹജലത്തിനായി മണ്‍പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിനെയും വാര്‍ധ ആശ്രമത്തിനു മണ്‍പാത്രങ്ങള്‍ സമ്മാനിക്കുന്നതിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു സന്ദേശത്തില്‍ അഭിനന്ദിച്ചു.

ഗാന്ധിജിയുടെ ആത്മകഥ

മുപ്പത്തടം ഗ്രാമത്തിലെ എല്ലാ വീടുകളിലുമായി ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളു’ടെ അയ്യായിരത്തോളം കോപ്പി സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട് ശ്രീമന്‍നാരായണന്‍. അമ്പതിനായിരത്തോളം ഫലവൃക്ഷത്തൈകളും നല്‍കി. ഗ്രാമത്തിലെ വീടുകളിലായി പതിനായിരത്തോളം മാവും പ്ലാവും നട്ടു പരിപാലിക്കുന്നുണ്ട്. കോവിഡ് കാലത്ത് ഒരു ലക്ഷത്തോളം മാസ്‌കുകള്‍ സൗജന്യമായി കൊടുത്തു. ‘എന്റെ പുഴ’, ‘കുട്ടികളുടെ ഗുരുദേവന്‍’, ‘ഉണ്ണികളുടെ അമ്മ’, ‘മഹാഗുരു’, ‘ദക്ഷിണായനം’, ‘കാക്കപ്പൂവേ നീയും വേണം’, ‘എന്റെ ഗ്രാമം’, ‘എന്റെ പുഴ’ ( My River ), ‘തെക്കന്‍ യാത്ര'( Southern Journey ) തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കവിതകളും കഥകളും ലേഖനങ്ങളും ബാലസാഹിത്യവും ഇവയില്‍പ്പെടുന്നു. ‘കുട്ടികളുടെ ഗുരുദേവന്‍’ എന്ന കാവ്യത്തിനു 2016 ല്‍ സംസ്ഥാന ബാലസാഹിത്യഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം ലഭിച്ചു. ‘എന്റെ പുഴ’ എന്ന കൃതിക്കു വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ജലസ്രോതസ്സുകള്‍ വറ്റിവരണ്ട് കുടിവെളളം കിട്ടാതെ കിളികള്‍ മരിച്ചുവീഴുന്നതിനൊരു പരിഹാരമായാുണു ജീവജലത്തിനു ഒരു മണ്‍പാത്രം പദ്ധതി’ ആവിഷ്‌കരിച്ചതെന്നു ശ്രീമന്‍നാരായണന്‍ പറഞ്ഞു. കീഴ്മാട്ടെ സഹകരണ സംഘത്തിനു പുറമെ തത്തപ്പിള്ളിയിലെ ഒരു സ്വകാര്യ മണ്‍പാത്രനിര്‍മാണ സ്ഥാപനത്തില്‍നിന്നും പാത്രങ്ങള്‍ വാങ്ങുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. തന്റെ ലോട്ടറി ബിസിനസിലും റസ്‌റ്റോറന്റിലും നിന്നുള്ള വരുമാനം ഉപയോഗിച്ചാണു പ്രവര്‍ത്തനങ്ങള്‍.

തുടക്കം 1943 ല്‍

മണ്‍പാത്ര നിര്‍മാണം പ്രധാനമായും ചില സമുദായങ്ങളുടെ പരമ്പരാഗത തൊഴിലായിരുന്നു. വേളാര്‍ സമുദായം, കുംഭാര സമുദായം, കുശവ സമുദായം എന്നൊക്കെ അവര്‍ അറിയപ്പെടുന്നു. ഇന്നു എല്ലാ സമുദായത്തില്‍പ്പെട്ടവരും ഈ രംഗത്തുണ്ട്. 1943 ല്‍ പരമ്പരാഗത മണ്‍പാത്ര നിര്‍മാണത്തൊഴിലാളികളെ സഹായിക്കാന്‍ രൂപംകൊണ്ട കീഴ്മാട് മണ്‍പാത്ര വ്യവസായ സഹകരണ സംഘമാണു ഇന്നത്തെ കീഴ്മാട് ഖാദി ഗ്രാമവ്യവസായ സഹകരണ സംഘം. ആലുവയിലെ പ്രമുഖ വ്യവസായിയായിരുന്ന എം.കെ. മക്കാര്‍പിള്ളയാണു സംഘം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്. ശ്രീമൂലം പ്രജാസഭാംഗവും ബാങ്കറും ജീവകാരുണ്യപ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമൊക്കെയായിരുന്നു മക്കാര്‍പിള്ള. മണ്‍പാത്രത്തൊഴിലാളികളെ സംഘടിപ്പിച്ചാണു സംഘം തുടങ്ങിയത്. സേവനമനസ്‌കരായ മറ്റുള്ളവരും സഹകരിച്ചു. മക്കാര്‍പിള്ള തന്നെയായിരുന്നു ആദ്യപ്രസിഡന്റ്. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിക്കൂടിയാണു ഈ സംഘവും കീഴ്മാട് സഹകരണ ബാങ്കും സ്ഥാപിച്ചത്.

പാത്രങ്ങള്‍ ഉണ്ടാക്കാന്‍ കളിമണ്ണ് ഇറക്കിക്കൊടുക്കലും പണിയെടുക്കാന്‍ ഷെഡ് പണിതുകൊടുക്കലും പാത്രങ്ങള്‍ ചൂളയില്‍ വേവിക്കാനാവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യലുമായിരുന്നു അന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. തൊഴിലാളികള്‍ ഉണ്ടാക്കിയിരുന്ന മണ്‍പാത്രങ്ങള്‍ 20 ശതമാനം ലാഭത്തിലാണു വിറ്റിരുന്നത്. ഈ ഇരുപതില്‍നിന്നു 12 ശതമാനവും തൊഴിലാളികള്‍ക്കു തിരിച്ചുകൊടുത്തിരുന്നു. എട്ടു ശതമാനം മാത്രമാണു സംഘം എടുത്തിരുന്നത്. തൊഴിലാളികള്‍ക്കു തിരിച്ചുകൊടുക്കാന്‍ വയ്ക്കുന്ന 12 ശതമാനത്തില്‍നിന്നു എട്ടു ശതമാനവും തൊഴിലാളികളുടെ പേരില്‍ നിര്‍ബന്ധിത നിക്ഷേപമായി സംഘത്തില്‍ നിക്ഷേപിക്കുകയും അതും പലിശയും അവരുടെ പേരില്‍ വരവുവയ്ക്കുകയുമാണു ചെയ്തിരുന്നത്. ബാക്കി നാലു ശതമാനമാകട്ടെ ദുരിതാശ്വാസനിധിയായി തൊഴിലാളികളുടെ പേരില്‍ നിക്ഷേപിച്ചു. അന്നത്തെ പട്ടിണിയും ദാരിദ്ര്യവും ഒഴിവാക്കാനാണു ഇങ്ങനെ ചെയ്തിരുന്നത്. ദുരിതാശ്വാസനിധി പലിശയുള്‍പ്പെടെ മഴക്കാലത്തു തൊഴിലാളികള്‍ക്കു തിരികെക്കൊടുത്തു. കാരണം, മഴക്കാലത്തു മണ്‍പാത്രങ്ങള്‍ ഉണങ്ങിക്കിട്ടാന്‍ പ്രയാസമായിരുന്നു. മഴമൂലം പാത്രങ്ങള്‍ ചൂളയില്‍ വേവിക്കാനും കഴിഞ്ഞിരുന്നില്ല.

ഖാദി ഗ്രാമവ്യവസായ സംഘമാവുന്നു

അങ്ങനെ മണ്‍പാത്രത്തൊഴിലാളികള്‍ക്കു പട്ടിണി കൂടാതെ കഴിയാനും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കു ന്യായവില ലഭിക്കാനും സംഘം പ്രയത്‌നിച്ചു. പക്ഷേ, അന്നത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സംഘത്തെയും ബാധിച്ചു. നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമായി. അതിനാല്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തു ധനകാര്യ സ്ഥാപനമെന്നനിലയില്‍ക്കൂടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കീഴ്മാട് വിവിധോദ്ദേശ്യ സഹകരണ സംഘമെന്നു പേരും മാറ്റി. പരമാവധി 500 രൂപയാണു അന്നു കടം കൊടുത്തിരുന്നത്. അതിനുശേഷം സംഘം നേരിട്ടു വളം ഡിപ്പോ നടത്തി കര്‍ഷകര്‍ക്കു വളം വിതരണം ചെയ്തു. ഒപ്പം ഒരു റേഷന്‍കടയും ഒരു കുമ്മായ നിര്‍മാണ-വില്‍പ്പനശാലയും നടത്തി. കീരമത്ത് രാമകൃഷ്ണപിള്ളയാണു പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. അന്നു വീടുകളുടെ നിര്‍മാണത്തിനു കുമ്മായത്തിനു നല്ല ഡിമാന്റുണ്ടായിരുന്നു. പക്ഷേ, ഈ മേഖലയില്‍ മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടി. അതെത്തുടര്‍ന്ന് 1980 ല്‍ ഖാദി ഗ്രാമവ്യവസായ ബോര്‍ഡുമായി ബന്ധപ്പെട്ടു. അതിന്റെ അഫിലിയേഷനോടെ ഒരു ഓടു നിര്‍മാണശാല തുടങ്ങാന്‍ തീരുമാനിച്ചു. അങ്ങനെയാണ് സംഘം കീഴ്മാട് ഖാദി ഗ്രാമവ്യവസായ സഹകരണ സംഘമായി മാറിയത്.

ഓട്ടുകമ്പനി തുടങ്ങാനായി രണ്ടേമുക്കാല്‍ ഏക്കര്‍ വാങ്ങി. ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ വായ്പയോടെ ഓടു നിര്‍മാണ യൂണിറ്റ് ആരംഭിക്കുകയും ചെയ്തു. ഇതുവഴി ഗ്രാമീണ മേഖലയിലെ അമ്പതോളം പേര്‍ക്കു തൊഴില്‍ നല്‍കി. മണ്‍പാത്ര യൂണിറ്റ് തുടരുകയും ചെയ്തു. പക്ഷേ, പില്‍ക്കാലത്തു കോണ്‍ക്രീറ്റ് വീടുകള്‍ വ്യാപകമായതോടെ ഓടിന്റെ ഡിമാന്റ് കുറഞ്ഞു. അതിനാല്‍ മണ്‍പാത്ര നിര്‍മാണം വിപുലമാക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഓടു നിര്‍മാണ യൂണിറ്റില്‍ ചെടിച്ചട്ടികളുടെയും മറ്റും നിര്‍മാണം ആരംഭിച്ചു. മണ്‍പാത്ര നിര്‍മാണത്തിനുള്ള ചൂളയ്ക്കു പകരം ഓടുണ്ടാക്കാനുള്ള ചൂളയില്‍ ചെടിച്ചട്ടികള്‍ വേവിച്ചപ്പോള്‍ കൂടുതല്‍ ഗുണനിലവാരമുള്ള ചട്ടികള്‍ നിര്‍മിക്കാനായി. കൂടുതല്‍ മികച്ച ഡിസൈനിലുള്ള ചെടിച്ചട്ടികള്‍ നിര്‍മിക്കാനും കഴിഞ്ഞു. ആ ചെടിച്ചട്ടികള്‍ക്കു വന്‍ ഡിമാന്റായി.

പാത്ര നിര്‍മാണത്തിനു പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ചക്രങ്ങള്‍ക്കു പകരം ആധുനികമായ വൈദ്യുതീകൃത ചക്രങ്ങള്‍ സ്ഥാപിച്ച് തൊഴിലാളികളുടെ അധ്വാനഭാരം കുറച്ചു. പുതിയ ചക്രങ്ങള്‍ സ്ഥാപിച്ചതുകൊണ്ടു ചെടിച്ചട്ടി നിര്‍മാണം കൂടുതല്‍ ഊര്‍ജിതമായി. മുമ്പു കളിമണ്‍ചളി ചവിട്ടിക്കുഴച്ചാണു അരച്ചിരുന്നത്. ആ സ്ഥാനത്തു ചളി അരയ്ക്കുന്നതിനു ആധുനികമായ പഖ്മില്‍ സ്ഥാപിച്ചു. ഇതൊക്കെ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. ഉല്‍പ്പന്നങ്ങള്‍ക്കു ഡിമാന്റും വര്‍ധിച്ചു.

മണ്‍പാത്ര നിര്‍മാണ മേഖലയിലേക്കു പുതിയ തലമുറ കടന്നുവരാന്‍ മടിച്ചിരുന്നെങ്കിലും ഇത്തരം വൈവിധ്യവത്കരണവും കമ്പനിജോലിയുടെ സ്വഭാവമുള്ള തൊഴില്‍ രീതിയും പലരെയും ആകര്‍ഷിച്ചു. ഇന്നു സംഘം അമ്പതോളം പേര്‍ക്കു നേരിട്ടും അതിഥിത്തൊഴിലാളികളടക്കം അമ്പതോളം പേര്‍ക്കു പരോക്ഷമായും തൊഴില്‍ നല്‍കുന്നുണ്ടെന്നു സംഘം പ്രസിഡന്റ് പി.എ. ഷാജഹാന്‍ പറഞ്ഞു.

ആനുകൂല്യങ്ങളും ബോണസും

തൊഴിലാളികള്‍ക്കു ഇ.എസ്.ഐ, ഇ.പി.എഫ.് ആനുകൂല്യങ്ങളൊക്കെയുണ്ട്. എല്ലാ വര്‍ഷവും 20 ശതമാനത്തിലേറെ ബോണസും നല്‍കുന്നു. ഓടു നിര്‍മാണത്തൊഴിലാളികള്‍ക്കു കുറഞ്ഞ വേതന നിയമപ്രകാരം നല്‍കേണ്ട വേതനത്തിലുപരി ജീവിതച്ചെലവു വര്‍ധനയ്ക്കനുസൃതമായി ഉയര്‍ന്ന വേതനം നല്‍കുന്നുണ്ട്. സ്ഥിരം ജീവനക്കാര്‍ക്കു പ്രതിദിനം എണ്ണൂറോളം രൂപയും അല്ലാത്തവര്‍ക്കു അറുന്നൂറോളം രൂപയും നല്‍കാന്‍ കഴിയുന്നുണ്ട്.

സംഘം വില്‍പ്പനയ്ക്കായി നേരിട്ട് ഷോറൂമുകള്‍ നടത്തുന്നില്ലെങ്കിലും ഇടപ്പള്ളിയിലും ആലുവാ ശിവരാത്രി മണപ്പുറത്തും ഉത്സവാവസരങ്ങളില്‍ സ്റ്റാളുകള്‍ ഒരുക്കാറുണ്ട്. വിവിധ സ്ഥലങ്ങളില്‍ ഇത്തരം വസ്തുക്കളുടെ വില്‍പ്പന നടത്തുന്ന ഏജന്‍സികള്‍ വഴിയാണു പ്രധാനമായും വില്‍പ്പന. കുട്ടനാട്ടില്‍ മിത്രക്കരിയിലും തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട,് തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡം, കര്‍ണാടകത്തിലെ കുടക് എന്നിവിടങ്ങളിലുമൊക്കെ ഇത്തരം ഏജന്‍സികള്‍ ഈ സംഘത്തിന്റെ ഉല്‍പ്പന്നങ്ങള്‍ മറ്റു ഉല്‍പ്പന്നങ്ങളുടെ കൂട്ടത്തില്‍ വില്‍ക്കുന്നുണ്ട്.

തൊഴിലാളികള്‍ക്കു പുറമെ കുടുംബാംഗങ്ങള്‍ മിക്കവരും മണ്‍പാത്ര നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ടു കുടുംബങ്ങളും ഈ സംഘത്തെ ആശ്രയിച്ചു കഴിയുന്നു. നേരത്തേ ഇത്തരം മൂന്നു കുടുംബങ്ങളുണ്ടായിരുന്നു. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്കു സംഘത്തിന്റെ ആദ്യകാലത്തു നിശ്ചയിച്ചതുപോലെ നിര്‍ബന്ധിത നിക്ഷേപവും ദുരിതാശ്വാസനിധി നിക്ഷേപവും പലിശയുമായി 20 ശതമാനം ലാഭത്തില്‍ 12.5 ശതമാനത്തോളം തിരികെ നല്‍കുന്ന സംവിധാനമാണു ഇപ്പോഴുള്ളത്. ഇവരില്‍പ്പെട്ട ടി.പി ഉണ്ണിയുടെ മണ്‍പാത്ര നിര്‍മാണത്തൊഴിലാളി കുടുംബമാണ് ശ്രീമന്‍നാരായണന്റെ ‘ദാഹജലത്തിനു ഒരു മണ്‍പാത്രം’ പദ്ധതിക്കുവേണ്ട മണ്‍പാത്രങ്ങള്‍ നിര്‍മിച്ചുനല്‍കിയത്.

ദേശസഞ്ചാരം നടത്തിക്കഴിയുന്ന കളിമണ്‍ ശില്‍പ്പികള്‍ക്കും ഇവിടം അഭയമായിട്ടുണ്ട്. തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍നിന്നു അങ്ങനെ വന്നെത്തിയ ഒരാള്‍ മണ്ണുകൊണ്ടു ദേവശില്‍പ്പങ്ങള്‍ നിര്‍മിച്ച് ഇവിടെ കഴിഞ്ഞുകൂടിയിരുന്നു. തൃശ്ശൂര്‍ ജില്ലക്കാരനായ മുരുകന്‍ എന്നൊരാളും കുറെനാള്‍ ശില്‍പ്പ നിര്‍മാണവുമായി ഇവിടെയുണ്ടായിരുന്നു.

1980 കളില്‍ കീഴ്മാട്ടേതുപോലുള്ള ഓടു നിര്‍മാണ യൂണിറ്റുകള്‍ സംസ്ഥാനത്തു പലേടത്തും ആരംഭിച്ചിരുന്നു. പക്ഷേ, പില്‍ക്കാലത്തു അവയില്‍ നല്ലൊരു ഭാഗവും പൂട്ടിപ്പോയി. എങ്കിലും, തൊഴിലാളികള്‍ക്കു മികച്ച വേതനം നല്‍കിയും ആധുനിക അലങ്കാരോല്‍പ്പന്നങ്ങളും മറ്റും നിര്‍മിച്ചും ഇറക്കുമതി ചെയ്തുവിറ്റും കീഴ്മാട് ഖാദി ഗ്രാമവ്യവസായ സഹകരണ സംഘം കേരളത്തിലും കുറെയൊക്കെ ഇതര സംസ്ഥാന വിപണികളിലും സാന്നിധ്യം അറിയിക്കുന്നു.

കളിമണ്ണ് കിട്ടാനില്ല

സംഘം നേരിടുന്ന പ്രധാന പ്രശ്‌നം അസംസ്‌കൃത വസ്തുവായ കളിമണ്ണ് കേരളത്തില്‍ വേണ്ടത്ര കിട്ടാനില്ല എന്നതാണ്. 2008 ലെ തണ്ണീര്‍ത്തടസംരക്ഷണ നിയമപ്രകാരം നെല്‍വയലുകള്‍ കുഴിക്കാനും അവിടെനിന്നു ചളി എടുക്കാനും പറ്റില്ല. കളിമണ്ണിനായി സംഘം അഞ്ചേക്കറോളം വാങ്ങിയിരുന്നു. അതില്‍ രണ്ടേക്കറില്‍നിന്നു മണ്ണെടുത്തു നിര്‍മാണം നടത്തിവരവെയാണു നിയമതടസ്സം നേരിട്ടത്. അതുകൊണ്ടു മൂന്നേക്കറോളം സ്ഥലത്തുനിന്നു മണ്ണെടുക്കാനാവുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വലിയ വിലയ്ക്കു മണ്ണു വാങ്ങുകയാണിപ്പോള്‍. ആ മണ്ണ് സംഘത്തിലെത്തുമ്പോള്‍ കിലോയ്ക്കു രണ്ടര രൂപ വീതം ആകുന്നുണ്ട്. പരമ്പരാഗതത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗമായ മണ്‍പാത്ര നിര്‍മാണത്തിനു കളിമണ്ണെടുക്കാന്‍ സര്‍ക്കാര്‍ അനുവദിക്കേണ്ടതാണെന്നാണു സംഘം പ്രസിഡന്റ് ഷാജഹാന്റെ അഭിപ്രായം. കൈത്തറി, കയര്‍ തുടങ്ങിയ പരമ്പരാഗത തൊഴില്‍ മേഖലകള്‍ക്കു സര്‍ക്കാരുകള്‍ നല്‍കുന്ന പരിഗണന മണ്‍പാത്ര നിര്‍മാണ മേഖലയ്ക്കു കിട്ടുന്നില്ലെന്നു അദ്ദേഹം പരാതിപ്പെടുന്നു.

എണ്ണൂറ്റമ്പതോളം അംഗങ്ങളാണ് ഇന്നു സംഘത്തിലുള്ളത്. അമ്പതോളം സ്ഥിരം തൊഴിലാളികളും രണ്ടു പരമ്പരാഗത മണ്‍പാത്ര നിര്‍മാണത്തൊഴിലാളി കുടുംബങ്ങളും രണ്ടു സ്റ്റാഫ് ജീവനക്കാരും സംഘത്തെ ആശ്രയിച്ചുകഴിയുന്നു. 2006-2007 ലും 2007-2008 ലും ഏറ്റവും നല്ല വ്യവസായ സഹകരണസംഘത്തിനുള്ള എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ പുരസ്‌കാരം സംഘത്തിനു ലഭിച്ചു. 2007 ഡിസംബര്‍ അവസാനവും 2008 ജനുവരി ആദ്യവുമായി തൃശ്ശൂരില്‍ നടന്ന ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ പ്രദര്‍ശന വിപണനമേളയില്‍ മികച്ച പവലിയനുള്ള പുരസ്‌കാരവും കിട്ടി.

പ്രതിവര്‍ഷം ഒന്നേകാല്‍ കോടിയില്‍പ്പരം രൂപയുടെ വിറ്റുവരവ് സംഘത്തിനുണ്ട്. ചെലവുകള്‍ കഴിഞ്ഞ് വര്‍ഷം ശരാശരി 15 ലക്ഷത്തോളം രൂപയുടെ ലാഭവും. 10 വര്‍ഷമായി സംഘം പ്രവര്‍ത്തനലാഭത്തിലാണ്. അംഗങ്ങള്‍ക്കു 25 ശതമാനം ലാഭവിഹിതം നല്‍കുന്നുണ്ട്. 2020 ല്‍ കോവിഡ് 19 മഹാമാരി സംഘത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. കുറെ തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെട്ടു. കീഴ്മാട് ഗ്രാമപ്പഞ്ചായത്തില്‍ കോവിഡ് രൂക്ഷമായതിനെത്തുടര്‍ന്നു 144 പ്രഖ്യാപിക്കുകവരെയുണ്ടായി. അതല്ലാതെയും കോവിഡ് കാലത്തു ഒരു മാസം കമ്പനി അടച്ചിടേണ്ടിവന്നു. എങ്കിലും, പ്രവൃത്തി മുടങ്ങിയ ദിവസങ്ങളിലും തൊഴിലാളികള്‍ക്കു വേതനം മുടക്കിയില്ല.

പ്രഥമപ്രസിഡന്റായിരുന്ന എം.കെ. മക്കാര്‍പിള്ളയ്ക്കുശേഷം കെ.എസ്. കൊച്ച് ആണു പ്രസിഡന്റായത്. പില്‍ക്കാലത്തു മീതിയന്‍പിള്ള, വി.എ. വര്‍ഗീസ്, എം.സി. ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ പ്രസിഡന്റുമാരായിരുന്നിട്ടുണ്ട്. അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് വി.ബി. ചെറിയാനും സമാനചിന്താഗതിക്കാരും ചേര്‍ന്നു രൂപവത്കരിച്ച മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) – എം.സി.പി.ഐ (യു) – ആണു സംഘത്തിന്റെ ഭരണം നിയന്ത്രിക്കുന്നത്. എം.സി.പി.ഐ (യു) ഏരിയാ കമ്മറ്റിയംഗമാണു പ്രസിഡന്റ് പി.എ. ഷാജഹാന്‍. ഒമ്പതു ഡയരക്ടര്‍ ബോര്‍ഡംഗങ്ങളാണുള്ളത്. ഇതില്‍ മൂന്നു പേര്‍ മണ്‍പാത്രം നിര്‍മിക്കുന്ന ആര്‍ട്ടിസാന്‍മാര്‍ തന്നെയായിരിക്കണമെന്നു നിയമാവലി നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇതു ഭരണസമിതിയില്‍ തൊഴിലാളിപ്രാതിനിധ്യം ഉറപ്പുവരുത്തുന്നു. കെ.എ. ജോര്‍ജ്, എം.കെ. കൊച്ചയ്യപ്പന്‍, വി.പി. വിജയാനന്ദന്‍, പി.ടി. രാജീവ്, ജിജിജോബി, ലതികാ സജി, ഓമനാ പ്രസാദ് എന്നിവരാണു പ്രസിഡന്റിനു പുറമെയുള്ള അംഗങ്ങള്‍. ആര്‍ട്ടിസാന്‍ വിഭാഗത്തില്‍നിന്നുള്ള ഒരംഗം മണ്‍പാത്ര നിര്‍മാണത്തൊഴിലില്‍ നിന്നു വിട്ടുപോയതുകൊണ്ട് ഒരു സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. കെ.എം. സൗമി ആണു സെക്രട്ടറി.

60 സെന്റിലാണു സംഘത്തിന്റെ ആസ്ഥാന മന്ദിരം. ‘സഹകരണ ടൈല്‍സ്’ എന്ന ഫാക്ടറിക്കു രണ്ടേ മുക്കാല്‍ ഏക്കറുണ്ട്. കൂടാതെ കളിമണ്ണ് എടുക്കുന്നതിനായി വാങ്ങിയ അഞ്ചേക്കറും. കൂടുതല്‍ തൊഴിലാളികളെ സംഘടിപ്പിച്ച് പ്രവര്‍ത്തനം വിപുലമാക്കണമെന്നുണ്ടെന്നു പ്രസിഡന്റ് ഷാജഹാന്‍ പറഞ്ഞു. അതിനു വായ്പയ്ക്കു ശ്രമിക്കുന്നുണ്ട്. പക്ഷേ, ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഇപ്പോള്‍ സ്ഥാപനങ്ങള്‍ക്കല്ല വ്യക്തിഗത അപേക്ഷകര്‍ക്കാണു വായ്പ നല്‍കുന്നതെന്ന പരിമിതിയുണ്ടെന്നു അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!