എളങ്കുന്നപ്പുഴ പട്ടികജാതി-വര്‍ഗസംഘം മത്സരിച്ചോടി മുന്നിലേക്ക്

moonamvazhi
വി.എന്‍. പ്രസന്നന്‍

 

ഐശ്വര്യപ്പെട്ടിയും കൊപ്രാവെട്ടുമൊക്കെയായി ചെറിയ തോതില്‍ മുന്നോട്ടു പോയിരുന്ന എളങ്കുന്നപ്പുഴ സംഘത്തിന് ഇപ്പോള്‍ പറയാനുള്ളത് നേട്ടങ്ങളുടെ കഥകളാണ്. സുവര്‍ണ ജൂബിലിയില്‍ എത്തിനില്‍ക്കുന്ന സംഘം 2011 വരെ നഷ്ടത്തിലായിരുന്നു. ഇപ്പോള്‍ ലാഭത്തിലാണ്. 50 ലക്ഷം രൂപ ചെലവില്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ പോവുകയാണ് സംഘം.

ഒരു പഞ്ചായത്തില്‍ അഞ്ച് പ്രധാന സഹകരണ സംഘങ്ങളുമായും ബാങ്കുകളുമായും മത്സരിച്ച് വിജയിച്ചാണ് എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ പട്ടികജാതി-വര്‍ഗ സഹകരണ സംഘം പട്ടികജാതി-വര്‍ഗ സഹകരണസംഘങ്ങളില്‍ രണ്ടാം സ്ഥാനത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയത്. കൊച്ചി താലൂക്കിലെ ഏറ്റവും വലിയ പഞ്ചായത്തായ എളങ്കുന്നപ്പുഴ പഞ്ചായത്ത് ആണ് ഇതിന്റെ പ്രവര്‍ത്തനപരിധി. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സഹകരണ സംഘങ്ങളും ബാങ്കുകളും ജനങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ സജീവമായി രംഗത്തുണ്ടിവിടെ. അവയോടൊക്കെ മത്സരിച്ചാണ് ഈ ദളിത് സഹകരണ സംഘത്തിന്റെ മുന്നേറ്റം. അര നൂറ്റാണ്ടിനോട് അടുക്കുകയാണ് സംഘത്തിന്റെ പ്രവര്‍ത്തനം.

എറണാകുളം ടൗണ്‍ഹാളില്‍ ജൂലായ് ആറിനു സഹകരണ ദിനാചരണച്ചടങ്ങില്‍ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നു ബാങ്ക് പ്രസിഡന്റ് എന്‍.സി. മോഹനന്‍, മുന്‍ പ്രസിഡന്റ് എ.കെ. നടേശന്‍, സെക്രട്ടറി എം.കെ. ശെല്‍വരാജ് തുടങ്ങിയവര്‍ ചേര്‍ന്നു പുരസ്‌കാരം ഏറ്റുവാങ്ങി.

1971 ആഗസ്റ്റ് ഏഴിന് രജിസ്റ്റര്‍ ചെയ്ത സംഘമാണിത്. പക്ഷേ, 1972 മാര്‍ച്ച് അഞ്ചിനാണ് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞത്. ഹരിജന്‍ വിവിധോദ്ദേശ്യ സഹകരണ സംഘം എന്നായിരുന്നു അന്നു പേര്. 25 അംഗങ്ങളും ഏഴു ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായിട്ടായിരുന്നു തുടക്കം. ഇന്നിത് 11 അംഗ ഡയരക്ടര്‍ ബോര്‍ഡും 3148 ഏ ക്ലാസ് അംഗങ്ങളുമായി വളര്‍ന്നിരിക്കുന്നു. കൂടാതെ, 268 ബി ക്ലാസ് അംഗങ്ങളും 3809 സി ക്ലാസ് അംഗങ്ങളുമുണ്ട്. സി.പി.എം ഏരിയാ കമ്മറ്റിയംഗമായ എന്‍.സി. മോഹനനാണ് ഇപ്പോള്‍ പ്രസിഡന്റ്.

കെ.കെ. കാര്‍ത്തികേയനായിരുന്നു സ്ഥാപക പ്രസിഡന്റ്. തുടര്‍ന്നു വിവിധ കാലങ്ങളിലായി സി.കെ. കൃഷ്ണന്‍, സി.എ. കേശവന്‍, വി.ടി. കരുണാകരന്‍, പി.കെ. ഹരിഹരന്‍, എന്‍.പി. സുധാകരന്‍, പി.കെ. ഗംഗാധരന്‍, കെ.ഡി. ഭാസി, എ.കെ. നടേശന്‍ എന്നിവര്‍ പ്രസിഡന്റുമാരായി. അതിനുശേഷമാണ് എന്‍.സി. മോഹനന്‍ പ്രസിഡന്റായത്. ടി.സി. ചന്ദ്രനാണു വൈസ് പ്രസിഡന്റ്. എം.കെ.ശെല്‍വരാജ് സെക്രട്ടറിയും. പി.ടി. രതീഷ്‌കുമാര്‍, പി.സി. രാജേഷ്, കെ.എസ്. സുനില്‍, കെ.കെ. അനില്‍കുമാര്‍, എ.എ. ചന്ദ്രവല്ലി, സിനില പ്രവീണ്‍, ശാരികൃഷ്ണ എന്നിവരാണു ഡയരക്ടര്‍ ബോര്‍ഡിലുള്ളത്.

ഓലഷെഡ്ഡില്‍ തുടക്കം

പുതുവൈപ്പില്‍ സ്‌കൂള്‍ ജംഗ്ഷനു സമീപം ഒരു ഒാലഷെഡ്ഡിലായിരുന്നു പിറവിയില്‍ സംഘത്തിന്റെ പ്രവര്‍ത്തനം. ഓല വെട്ടി മെടഞ്ഞു വില്‍ക്കുന്ന ഓലവെട്ടു വ്യവസായം, കൊപ്രവെട്ട്, ചെറുവഞ്ചികളുണ്ടാക്കി വില്‍ക്കുന്ന സംരംഭമായ വഞ്ചിവെട്ട്, തെങ്ങുകളുടെ ഈടില്‍ വായ്പകള്‍ നല്‍കുകയും തെങ്ങുകയറിക്കിട്ടുന്ന തേങ്ങ വായ്പയുടെ തിരിച്ചടവായി വരവുവയ്ക്കുകയും ചെയ്തിരുന്ന കെട്ടുതെങ്ങ്, കൊപ്രാക്കളം എന്നിവയായിരുന്നു വരുമാന മാര്‍ഗങ്ങള്‍. ഉപഭോക്തൃസ്‌റ്റോറും ഉണ്ടായിരുന്നു. ഒപ്പം കൂപ്പുകോണ്‍ട്രാക്ടും. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലായിരുന്നു കൂപ്പ്. അവിടെയുള്ള സ്വകാര്യ വ്യക്തികളെയാണ് കൃഷി ജോലികള്‍ ഏല്‍പിച്ചിരുന്നത്. അവരുടെ വരുമാനത്തില്‍ നിന്നുള്ള ഒരു വിഹിതം സംഘത്തിനും കിട്ടുമായിരുന്നുവെന്നു മാത്രം. പക്ഷേ, അന്നത്തെ ദാരിദ്ര്യവും സ്വകാര്യ മുതലാളിമാരില്‍ നിന്നുളള കടുത്ത മത്സരവും മൂലം സംരംഭങ്ങളൊക്കെ നഷ്ടത്തിലായി.

വീടുകളില്‍ ചെറിയ തകരപ്പെട്ടി വച്ച് ചില്ലറകള്‍ അതില്‍ ഇട്ടുവയ്ക്കാന്‍ നിര്‍ദേശിച്ച്, രണ്ടു മാസം കൂടുമ്പോള്‍ കളക്ഷന്‍ ഏജന്റുമാര്‍ ചെന്ന് അത് എണ്ണിനോക്കി നിക്ഷേപമായി വരവുവച്ചൊക്കെയാണ് അക്കാലത്തു നിക്ഷേപം പ്രോത്സാഹിപ്പിച്ചിരുന്നത്. ‘ഐശ്വര്യപ്പെട്ടി’ എന്നായിരുന്നു ആ കൊച്ചുപെട്ടിയുടെ പേര്. പിന്നീട് അതൊക്കെ നിലച്ചു. കൊപ്രവെട്ടു മാത്രമാണു താരതമ്യേന കൂടുതല്‍ കാലം നിന്നത്. പിന്നീട് അതും നിര്‍ത്തേണ്ടിവന്നു. എങ്കിലും, പ്രവര്‍ത്തനങ്ങള്‍ ആകാവുന്ന വിധത്തില്‍ തുടര്‍ന്നുകൊണ്ടുപോയി.

വായ്പ നല്‍കാന്‍ എറണാകുളം ജില്ലാ സഹകരണ ബാങ്കിനെയാണ് ആശ്രയിച്ചിരുന്നത്. സര്‍ക്കാരില്‍ നിന്നു പലിശ സബ്‌സിഡി യഥാസമയം കിട്ടിയിരുന്നില്ല. ജില്ലാ ബാങ്കിനു കൊടുക്കേണ്ടിയിരുന്ന തുക കൃത്യമായി അടയ്ക്കുകയും വേണമായിരുന്നു. ഇങ്ങനെ ജില്ലാ ബാങ്കിനും സംസ്ഥാന സര്‍ക്കാരിനുമിടയില്‍ കിടന്നു സംഘം ഞെരുങ്ങി.

1981ല്‍ പുതുവൈപ്പില്‍ സ്വന്തമായി ഒരു ചെറിയകെട്ടിടം പണിത് അങ്ങോട്ടു പ്രവര്‍ത്തനം മാറി. വെള്ളക്കെട്ടുള്ള ചതുപ്പുനിലമാണു വാങ്ങാന്‍ കഴിഞ്ഞത്. മഴക്കാലത്ത് കെട്ടിടത്തിനകത്ത് തറ വെള്ളത്തിലാകുമായിരുന്നു. ഇഷ്ടികകള്‍ അടുക്കി അതില്‍ കാല്‍വച്ചാണ് ജീവനക്കാര്‍ വെള്ളം കയറിയ മുറിയിലിരുന്നു ജോലി ചെയ്തിരുന്നത്.

നില മെച്ചപ്പെടുന്നു

1999 ല്‍ സ്ഥിതി മെച്ചപ്പെട്ടു. ആ വര്‍ഷം ‘ധനവര്‍ഷിണി’ നിക്ഷേപ പദ്ധതി തുടങ്ങി. മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷം കാലാവധിയുള്ള ആവര്‍ത്തന നിക്ഷേപ പദ്ധതിയായിരുന്നു അത്. ഇത് അപകട മരണ ഇന്‍ഷുറന്‍സുമായി സംയോജിപ്പിച്ചിരുന്നു . ഇത് വളരെയധികം നിക്ഷേപകരെ ആകര്‍ഷിച്ചു. അങ്ങനെ നിക്ഷേപം വര്‍ധിച്ചു. വായ്പ കൊടുക്കാന്‍ ജില്ലാ ബാങ്കിനെ ആശ്രയിക്കേണ്ട സ്ഥിതി മാറി.

അക്കൗണ്ടിലുള്ളതിന്റെ ഇരട്ടിയിലേറെ തുക വായ്പ നല്‍കേണ്ട സ്ഥിതിയുണ്ടായിരുന്നു. കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 2004ല്‍ ജീവനക്കാരുടെ യോഗം വിളിച്ചു. വായ്പക്കാരില്‍ നിന്നു പരമാവധി തുക തിരിച്ചുപിടിക്കാന്‍ അശ്രാന്തപരിശ്രമം നടത്താന്‍ അവരുടെയൊക്കെ സഹായം തേടി. എങ്ങനെ കൂടുതല്‍ നിക്ഷേപം സമാഹരിക്കാമെന്നു കൂടിയാലോചിച്ചു. 2005 ല്‍ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയ ബാങ്കിംഗ് ശൈലിയിലാക്കി. ആ വര്‍ഷം നിലവിലുണ്ടായിരുന്ന കെട്ടിടത്തോടു ചേര്‍ന്നു കൂടുതല്‍ മുറികള്‍ പണിത് ഭേദപ്പെട്ട ഓഫീസ് പ്രവര്‍ത്തന സംവിധാനമുണ്ടാക്കി. സര്‍ക്കാര്‍ സഹായം ഇതിനുണ്ടായിരുന്നു.

2006 ല്‍ ഞായറാഴ്ചയും പ്രവൃത്തിദിനമാക്കി. നിക്ഷേപകരെ ആകര്‍ഷിക്കാനായിരുന്നു അത്. അന്ന് ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ കുറവായിരുന്നു. ഇപ്പോഴും ഞായറാഴ്ച പ്രവര്‍ത്തനം തുടരുന്നു. പഞ്ചായത്തിലെ യുവതീയുവാക്കളുടെ സ്വയം സഹായ സംഘങ്ങളും വിവിധ മത, ജാതി വിഭാഗങ്ങളുടെ ദേവാലയങ്ങളും സംഘത്തില്‍ നിക്ഷേപം എടുത്തു.

2007ല്‍ കല്യാണാവശ്യങ്ങള്‍ക്കും മറ്റുമുള്ള പന്തല്‍-ഡെക്കറേഷന്‍ സാമഗ്രികള്‍ (മേശകളും കസേരകളും അടക്കം) വാടകയ്ക്കു നല്‍കുന്ന യൂണിറ്റ് തുടങ്ങി. പട്ടികജാതി-വര്‍ഗസംഘങ്ങള്‍ക്കുള്ള പ്രത്യേക ധനസഹായം ഉപയോഗിച്ചാണ് ഇതു തുടങ്ങിയത്. ഏഴു ലക്ഷം രൂപയാണ് ഗ്രാന്റ് കിട്ടിയത്. പ്രതിവര്‍ഷം ശരാശരി ഒന്നേകാല്‍ ലക്ഷം രൂപയുടെ വരുമാനം ഇതില്‍ നിന്നു ലഭിക്കുന്നു. 2009 ആയപ്പോഴേക്കും ഈ ബാങ്കിനു കീഴിലുള്ള സ്വയംസഹായ സംഘങ്ങളുടെ എണ്ണം 35 ആയി. ഇപ്പോള്‍ 284 എണ്ണമുണ്ട്. പച്ചക്കറിക്കൃഷിയും കടയും വസ്ത്ര വില്‍പനയുമൊക്കെ നടത്തുന്ന സ്വയംസഹായ സംഘങ്ങളുണ്ട്. ഇവയ്ക്കുള്ള ഗ്രൂപ്പുകളില്‍ 100 ശതമാനം തിരിച്ചടവുണ്ട്.

2009 ല്‍ത്തന്നെ സ്വര്‍ണപ്പണയവായ്പാപദ്ധതിയും തുടങ്ങി. ആ വര്‍ഷം തന്നെ വളപ്പില്‍ സര്‍ക്കാര്‍ സഹായത്തോടെ മൂന്നര സെന്റ് വാങ്ങി. ഇവിടെ ഗോഡൗണ്‍-കം-ബിസിനസ് സെന്റര്‍ തുടങ്ങി. ബാങ്കിംഗ് പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്. ഇവിടെയും ഒരു പന്തല്‍-ഡെക്കറേഷന്‍ യൂണിറ്റുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്കായി 1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു കെട്ടിടം ഇവിടെ പണിതിട്ടുണ്ട്. ഇതിപ്പോള്‍ രണ്ടായിരത്തില്‍ പരം ചതുരശ്രഅടി വിസ്തീര്‍ണമുള്ളതാക്കി വലുതാക്കി. സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാനാണിത്. ഇതിന് ഒരുക്കങ്ങള്‍ നടന്നുവരുന്നു. ക്രിസ്മസ് കാലത്ത് ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണു പ്രതീക്ഷ. അമ്പതു ലക്ഷം രൂപ ചെലവിലാണു സൂപ്പര്‍മാര്‍ക്കറ്റ് നിര്‍മിക്കുന്നത്. 25 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ബാക്കി സ്വന്തം പണവും ഉപയോഗിക്കുന്നു. 2011 വരെ സംഘം നഷ്ടത്തിലായിരുന്നു. 2012 ല്‍ പ്രവര്‍ത്തനലാഭം കിട്ടി. 2017 മുതല്‍ അറ്റലാഭത്തിലാണ്.

സ്ത്രീശക്തി വായ്പാപദ്ധതി

2016 ല്‍ ‘സ്ത്രീശക്തി’ ഗ്രൂപ്പ് വായ്പാപദ്ധതി തുടങ്ങി. അഞ്ചു മുതല്‍ പത്തു വരെ സ്ത്രീകള്‍ അടങ്ങിയ സംഘങ്ങള്‍ക്കാണു വായ്പ നല്‍കുന്നത്. പട്ടികജാതി-വര്‍ഗക്കാര്‍ക്കുമാത്രമല്ല, എല്ലാ വിഭാഗങ്ങള്‍ക്കും ഇത്തരം പദ്ധതികളില്‍ വായ്പ നല്‍കും. വായ്പത്തുകയും നിക്ഷേപവും പിരിക്കാനായി കളക്ഷന്‍ ഏജന്റുമാര്‍ ബാങ്കിനുണ്ട്. ഇവര്‍ക്കു മാസം 20,000 മുതല്‍ 25,000 വരെ രൂപ വരുമാനം ലഭിക്കുന്ന വിധത്തില്‍ സുസ്ഥിരമാണ് ബാങ്കിന്റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി.

30,000 രൂപയുടെ മുതല്‍ രണ്ടു ലക്ഷം രൂപയുടെ വരെ സമ്പാദ്യപദ്ധതികളുണ്ട്. പഞ്ചായത്തുകളിലെ കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന കരാറുകാരുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ ജോലികളുടെ ടെണ്ടര്‍ നടക്കുന്നയിടങ്ങളില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ നടത്തി. വായ്പ വീടുകളിലെത്തിച്ചുകൊടുക്കലുമുണ്ട്. ദൈനംദിനാവശ്യങ്ങള്‍ക്കൊഴികെയുള്ള തുക സ്ഥിരനിക്ഷേപത്തിലേക്കു മാറ്റിയും വരുമാനം വര്‍ധിപ്പിക്കുന്നു. വേറൊരു 81 സെന്റ് ബാങ്കിനുണ്ട്. മത്സ്യകാപ്പ് ആണ് ഇത്. ഇതിന്റെ നടത്തിപ്പ് സ്വകാര്യവ്യക്തികള്‍ക്കു ലേലം ചെയ്തുകൊടുക്കുകയാണ്. വര്‍ഷം 24,000 രൂപ ഇതില്‍ നിന്നു ലഭിക്കുന്നുണ്ട്.

അംഗമായി 40 വര്‍ഷം പൂര്‍ത്തിയാക്കിയ, 70 കഴിഞ്ഞവര്‍ക്കു പെന്‍ഷന്‍ നല്‍കുന്നുണ്ട്. 1000 രൂപയുടെ വാര്‍ഷികപെന്‍ഷനാണു നല്‍കുന്നത്. അംഗങ്ങളില്‍ അപകടത്തില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്കു 10,000 രൂപ സഹായം നല്‍കിവരുന്നുണ്ട്.

2012-13 മുതല്‍ എറണാകുളം ജില്ലയിലെ പട്ടികജാതി-വര്‍ഗസകരണസംഘങ്ങളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം എളങ്കുന്നപ്പുഴ സംഘത്തിനു ലഭിച്ചുവരുന്നുണ്ട്. 2018-19ല്‍ കൊച്ചി താലൂക്കിലെ ഏറ്റവും മികച്ച പട്ടികജാതി-വര്‍ഗ സഹകരണ സംഘമെന്ന എറണാകുളം ജില്ലാ സഹകരണബാങ്കിന്റെ അംഗീകാരം ലഭിച്ചു. നിക്ഷേപസമാഹരണത്തിന്റെ കാര്യത്തില്‍ കൊച്ചി താലൂക്കിലും എറണാകുളം ജില്ലയിലും പട്ടികജാതി-വര്‍ഗ സഹകരണസംഘങ്ങളില്‍ ഒന്നാം സ്ഥാനം വര്‍ഷങ്ങളായി ഇീ സ്ഥാപനത്തിനാണ്. 2012-13 ലും 13-14 ലും ഇക്കാര്യത്തില്‍ എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിച്ചു.

അംഗങ്ങളുടെയും ജീവനക്കാരുടെയും ഭരണസമിതിയുടെയും കൂട്ടായപ്രവര്‍ത്തനമാണു വിജയങ്ങള്‍ക്കു നിദാനമെന്നു ബാങ്ക് പ്രസിഡന്റ് എന്‍.സി മോഹനന്‍ പറഞ്ഞു. വളപ്പില്‍ തുടങ്ങാനിരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ആണു ഭാവിപ്രവര്‍ത്തനങ്ങളില്‍ പ്രധാനം. നിലവിലുള്ള കെട്ടിടത്തിന്റെ സ്ഥാനത്തു കൂടുതല്‍ സൗകര്യമുള്ള ഒരെണ്ണം പണിയണമെന്നുണ്ട്. ഏതാനും വര്‍ഷം കഴിയുമ്പോള്‍ സുവര്‍ണ ജൂബിലിയാണ്. ജൂബിലി സ്മാരകമായി പുതിയ കെട്ടിടം യാഥാര്‍ഥ്യമാക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!