നാളികേര ഉല്‍പ്പന്ന വിപണിയില്‍ സുഭിക്ഷയുടെ കുതിപ്പ്

moonamvazhi

 

– ദീപ്തി വിപിന്‍ലാല്‍

 

രാജ്യത്ത് ആദ്യത്തെ വനിതാ നാളികേര ഉല്‍പ്പാദകക്കമ്പനി. കമ്പനിയിലെ
ഓഹരിയുടമകള്‍ ഏഴായിരത്തോളം വനിതകള്‍. ജോലി ചെയ്താല്‍
200 മുതല്‍ 700 വരെ രൂപവരുമാനം. അമ്പതോളം നാളികേര
ഉല്‍പ്പന്നങ്ങളുമായി പേരാമ്പ്ര സുഭിക്ഷ കുതിക്കുകയാണ്.

 

2003 ല്‍ കൊപ്ര ഡ്രയര്‍ യൂണിറ്റായി തുടക്കം. ഇപ്പോള്‍ അമ്പതോളം നാളികേരോല്‍പ്പന്നങ്ങളുമായി ജൈത്രയാത്ര. കോഴിക്കോട് പേരാമ്പ്രയിലെ ചാലിക്കര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വനിതകളുടെ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയുടെ വിജയകഥ ഇങ്ങനെ ചുരുക്കിപ്പറയാം.

സ്ത്രീകള്‍ക്ക് സ്വന്തമായി ഒരു വരുമാനം നേടിക്കൊടുക്കുക എന്ന പ്രധാന ലക്ഷ്യമാണു , പിന്നീട് സുഭിക്ഷ എന്ന പേരില്‍ ഖ്യാതി നേടിയ , ഈ സ്ത്രീസംരംഭത്തിനുള്ളത്. കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയാണിത്. കുടുംബശ്രീ ശൃംഖലകളിലുള്ള സ്ത്രീകളുടെ കൂട്ടായ്മ. കേരളത്തിലെ ആദ്യത്തെ നാളികേരാധിഷ്ഠിത പദ്ധതിയാണു സുഭിക്ഷ. ഇന്ത്യയിലെത്തന്നെ ആദ്യത്തെ വനിതാ പ്രൊഡ്യുസര്‍ കമ്പനിയുമാണിത്.

തുടക്കം ഡ്രയര്‍ യൂണിറ്റ്

പേരാമ്പ്ര ബ്ലോക്കിലെ നൊച്ചാട് പഞ്ചായത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കൊപ്ര ഡ്രയര്‍ യൂണിറ്റില്‍ നിന്നാണു തുടക്കം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളില്‍ നിന്നുളള ഒരുപാട് വീട്ടമ്മമാരെ അടുക്കളയില്‍ നിന്നു അരങ്ങിലേക്കു കൊണ്ടുവരാന്‍ ഈ പദ്ധതിക്കു സാധിച്ചു എന്നത് ആ പ്രദേശത്തിന്റെ വികസനത്തിലെ വലിയൊരു മുന്നേറ്റം തന്നെയാണ്. സ്ത്രീ ശാക്തീകരണത്തിന്റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും സാമൂഹിക വികസനത്തിന്റെയും കാര്‍ഷിക സൗഹൃദമായ കൂട്ടായ്മയുടെയും പുതു ചുവടുവയ്പ്പാണ് സുഭിക്ഷ. ഈ പദ്ധതിയിലൂടെ സ്ത്രീകള്‍ക്കു സ്വയം പര്യാപ്തത നേടാനും സ്വന്തമായി ഒരു വരുമാനം എന്ന സ്വപ്നം സാക്ഷാത്കരിക്കാനും സാധിച്ചു.

കൊപ്ര ഡ്രയര്‍ യൂനിറ്റില്‍ പഞ്ചായത്തിലെ കുടുംബശ്രീയാണു നാളികേരം ഏല്‍പ്പിച്ചിരുന്നത്. ഡ്രയര്‍ യൂണിറ്റ് നാളികേരം വെട്ടി ആട്ടി കൊപ്രയാക്കി കോഴിക്കോട് മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില്‍ക്കുന്നു. ഈ സംരംഭം വിജയിച്ചതോടെയാണ് എന്തുകൊണ്ട് നാളികേരത്തില്‍ നിന്നു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയെടുത്തുകൂടാ എന്നൊരു ആശയമുദിച്ചത്. അതിനൊരു പദ്ധതി നടപ്പാക്കിയാലോ എന്നൊക്കെ ആലോചിച്ചു. അങ്ങനെ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ സഹായം തേടി. തേങ്ങാവെള്ളവും മറ്റും പ്രയോജനപ്പെടുത്തി പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. ഐ.ഐ.എമ്മിലെ ഡോ. സജി ഗോപിനാഥിന്റെ മേല്‍നോട്ടത്തില്‍ പ്രൊജക്റ്റ് തയാറാക്കി നല്‍കി. ആ പദ്ധതിയാണു പിന്നീട് സുഭിക്ഷയായി മാറിയത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ സ്വര്‍ണജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന പ്രകാരമാണു സുഭിക്ഷ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുഭിക്ഷ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നാലു കോടിയും സംസ്ഥാന സര്‍ക്കാര്‍ രണ്ടു കോടിയും നല്‍കി. കൂടാതെ, രണ്ടരക്കോടി രൂപ ബാങ്കുകളില്‍ നിന്നു വായ്പയുമെടുത്തു. തുടക്കത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു നിര്‍മാണ ജോലികള്‍. പിന്നീടാണ് യൂണിറ്റുകള്‍ ആരംഭിച്ചത്.

പ്രൊഡ്യൂസര്‍ കമ്പനി

സോപ്പ്, അച്ചാര്‍ തുടങ്ങിയവയായിരുന്നു ആദ്യകാലത്തു വീടുകളില്‍ ഉണ്ടാക്കിയിരുന്നത്. അതു വിജയം കണ്ടതോടെ സുഭിക്ഷ യൂണിറ്റുകള്‍ രൂപവത്കരിച്ച് പ്രാദേശിക മാര്‍ക്കറ്റുകളിലെത്തി. 2006 ല്‍ പ്രൊഡ്യുസര്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. ചകിരിയില്‍ നിന്നു നാരും കയറും മാറ്റും ചൂടിയും. ചിരട്ടയില്‍ നിന്നു ഷെല്‍ ചാര്‍ക്കോളും കരകൗശല വസ്തുക്കളും. തേങ്ങാവെളളത്തില്‍ നിന്നു വിനാഗിരിയും സ്‌ക്വാഷുകളും. ഇളനീരില്‍ നിന്നു ജ്യൂസും ടെന്‍ഡര്‍ കോക്കനട്ട് സ്‌നോബോളും. തേങ്ങക്കാമ്പില്‍ നിന്ന് അച്ചാറും വെന്ത വെളിച്ചെണ്ണയും വെര്‍ജിന്‍ കോക്കനട്ട് ഓയിലും സോപ്പും ബേബി ഓയിലും. ഇങ്ങനെ അമ്പതോളം ഉല്‍പ്പന്നങ്ങളാണു സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് വിപണിയിലെത്തിക്കുന്നത്. നാളികേര സുര്‍ക്ക, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, ഇളനീര്‍ ജാം, തേങ്ങാ ചിപ്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ആദ്യമായി വിപണിയിലെത്തിച്ചതും സുഭിക്ഷയാണ്. ഇപ്പോള്‍ പാചകത്തിനുള്ള വെളിച്ചെണ്ണ നിര്‍മാണത്തിലേക്കും കടന്നു. ദിവസേന ആറു മുതല്‍ പത്തു ടണ്‍ വരെ വെളിച്ചെണ്ണയാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

ഇന്ത്യന്‍ സ്‌പൈസസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് മഞ്ഞള്‍, മുളക്, മല്ലിപ്പൊടികളും വിപണിയിലെത്തിക്കുന്നു. കുടുംബശ്രീ
പ്രവര്‍ത്തകര്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന മഞ്ഞളുപയോഗിച്ചാണു പൊടി നിര്‍മാണം. മായമില്ലാത്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എന്ന ഖ്യാതിയില്‍ പുത്തന്‍ വാണിജ്യ പരസ്യതന്ത്രങ്ങളില്ലാതെയാണ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിയുന്നത്. ഇവ ഗള്‍ഫ് രാജ്യങ്ങളിലടക്കം ഇടം കണ്ടെത്തിക്കഴിഞ്ഞു. ഹസാര്‍ഡ് അനാലിസിസ് ആന്റ് ക്രിട്ടിക്കല്‍ കണ്‍ട്രോള്‍ പോയിന്റ് എന്ന ഗുണനിലവാര സംവിധാനത്തിലാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ചെറുവണ്ണൂര്‍, നൊച്ചാട്, കായണ്ണ, കൂത്താളി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പേരാമ്പ്ര
പഞ്ചായത്തുകളിലാണു സുഭിക്ഷയുടെ നിര്‍മാണ യൂണിറ്റുകള്‍. മികച്ചയിനം തെങ്ങിന്‍തൈകളടക്കം ലഭിക്കുന്ന നഴ്‌സറിയുമുണ്ട്.
ചിരട്ടക്കരിയും ചകിരി വളവും തുടങ്ങി നിരവധി മേഖലകളില്‍ സുഭിക്ഷ പന്തലിക്കുകയാണ്.

പേരാമ്പ്ര ബ്ലോക്കില്‍ ഏഴിടങ്ങളിലാണു സുഭിക്ഷയുടെ ഉല്‍പ്പാദന കേന്ദ്രങ്ങളുള്ളത്. ഒരു യൂണിറ്റില്‍ 10 മുതല്‍ 15 വരെ ജീവനക്കാര്‍. 558 സംഘങ്ങളില്‍ നിന്നായി ഏഴായിരത്തോളം സ്ത്രീകള്‍ സുഭിക്ഷയുടെ ഷെയര്‍ എടുത്തിട്ടുണ്ട്. ജോലി ചെയ്യുന്നവര്‍ക്കു ദിവസം 200 മുതല്‍ 700 വരെ രൂപയാണു വരുമാനം. ഷെയറിലൂടെ ലാഭത്തിന്റെ വിഹിതവും അവര്‍ക്കു ലഭിക്കും. മായവും കെമിക്കലുകളുമൊന്നും സുഭിക്ഷയുടെ ഉല്‍പ്പന്നങ്ങളിലുണ്ടാവില്ല. ഉല്‍പ്പാദനം, വിപണനം, വിനിമയം, സാങ്കേതികവിദ്യാ വികസനം, വായ്പാ വിതരണം, ഓഫീസ് ഭരണം
എന്നിങ്ങനെ എല്ലാ മേഖലയിലും നേതൃശേഷിയുള്ള, പരിശീലനം നേടിയ വനിതകളാണു സുഭിക്ഷയെ നയിക്കുന്നത്. സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കാന്‍ വലിയ തോതില്‍ കഴിഞ്ഞുവെന്നു മാത്രമല്ല നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്കു നല്‍കാനും സുഭിക്ഷയ്ക്കു കഴിയുന്നു.

ദൂര്‍ഘട പാതകള്‍

ആധുനിക കമ്പോളത്തില്‍ നാട്ടിന്‍പുറത്തുകാരായ സാധാരണക്കാരായ സ്ത്രീകളുടെ ഒരു സംഘത്തിന്റെ ഉല്‍പ്പന്നം ഉണ്ടാക്കി
വില്‍ക്കുക എന്നതു വളരെ പ്രയാസമുള്ള കാര്യമായിരുന്നു. മുന്‍പരിചയമില്ലാത്ത മേഖലയിലേക്കുളള കാല്‍വെപ്പില്‍ നിരവധി
ബുദ്ധിമുട്ടുകള്‍ നേരിട്ടാണ് ഇന്നു കാണുന്ന വിജയത്തിലേക്ക് ഈ സ്ത്രീകൂട്ടായ്മ എത്തിച്ചേര്‍ന്നത്. ഈ പദ്ധതി എത്രത്തോളം വിജയകരമായി
മുന്നോട്ടു കൊണ്ടുപോകാമെന്ന വ്യക്തമായ ഒരു ധാരണ ഇവര്‍ക്കില്ലായിരുന്നു. എങ്കിലും, ഉറച്ച മനസ്സുള്ള കുറച്ചു വനിതകളുടെ പ്രയത്‌നമാണു സുഭിക്ഷയെ ഇവിടെവരെ എത്തിച്ചത്. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വലിയ മത്സരമാണു വിപണിയില്‍. അതിനിടയില്‍ സുഭിക്ഷ വിപണിയില്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നമായി മാറിയത് ദുര്‍ഘട പാതകള്‍ പിന്നിട്ടാണ്. വെറുമൊരു സാധാരണ കൊപ്ര ഡ്രയര്‍ യൂണിറ്റിലൂടെ പ്രവര്‍ത്തനമാരംഭിച്ച
ഈ സ്ഥാപനം ഇന്നു സ്ത്രീകളുടെ കരുത്തുറ്റ വലിയ സംരംഭമായി മാറിയിരിക്കുന്നു. വീട്ടില്‍ ഒതുങ്ങിക്കൂടുന്ന സാധാരണ വീട്ടമ്മമാര്‍ക്കു ചെറിയ തോതിലെങ്കിലും ഒരു തൊഴില്‍ നേടാനും സാമ്പത്തിക നേട്ടം കൈവരിക്കാനും സാധിച്ചു. സാമ്പത്തികം എന്നതിലുപരിയായി സാമൂഹിക മുന്നേറ്റത്തിനു ഈ സംരംഭം സ്ത്രീകളെ പ്രാപ്തരാക്കി എന്നുപറയാം. ഡ്രയര്‍ യൂണിറ്റ് നടത്തുന്നതു മുഴുവനും സ്ത്രീകളാണ്. കൊപ്ര എടുക്കുന്നതും വെളിച്ചെണ്ണയുണ്ടാക്കുന്നതും അതു പായ്ക്ക് ചെയ്യുന്നതും തുടങ്ങി മാര്‍ക്കറ്റിങ് വരെ എല്ലാം ചെയ്യുന്നത് സ്ത്രീകളാണ്. കൂട്ടായ്മയുടെ വന്‍വിജയമാണു സുഭിക്ഷ. ഏതൊരു സംരംഭവും ഏറ്റെടുത്തു നടത്താമെന്നുളള വിശ്വാസം ഇപ്പോള്‍ ഈ കൂട്ടായ്മയ്ക്കുണ്ട്. കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള സാനിറ്റൈസറും ത്രീ ലെയര്‍ മാസ്‌ക്കും സുഭിക്ഷ നിര്‍മിക്കുന്നുണ്ട്. ചാലിക്കരയിലെ ഹെഡ്ഡോഫീസിലാണു പ്രതിദിനം ഒരു ലക്ഷം മാസ്‌ക്കുണ്ടാക്കുന്ന യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഇതു വന്‍തോതിലാണു വിപണിയില്‍ വിറ്റുപോയത്.

നാളികേരവും അനുബന്ധ ഉല്‍പ്പന്നങ്ങളും കേടുകൂടാതെ സംരക്ഷിക്കുന്നതിനു സുഭിക്ഷയുടെ നാളികേര ഉല്‍പ്പാദന കേന്ദ്രത്തില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ശീതസംഭരണി സജ്ജീകരിച്ചിരിക്കുന്നത് അനെര്‍ട്ടാണ്. അഞ്ച് മെട്രിക് ടണ്ണാണ് ഇതിന്റെ ശേഷി. സംഭരണിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ അഞ്ച് എച്ച്.പി. കംപ്രസ്സര്‍ മോട്ടോര്‍ ആറ് കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പാനലുകളില്‍ നിന്നുള്ള വൈദ്യുതിയിലാണു പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി ഇല്ലാത്തപ്പോഴും 30 മണിക്കൂര്‍ വരെ നിശ്ചിത താഴ്ന്ന ഊഷ്മാവ് നിലനിര്‍ത്താന്‍ സംഭരണിക്കു സാധിക്കും. അനെര്‍ട്ടിന്റെ പദ്ധതിത്തുകയില്‍ നിന്നു 13.65 ലക്ഷം രൂപ ചെലവഴിച്ചാണു സൗരോര്‍ജ ശീതസംഭരണി സ്ഥാപിച്ചിരിക്കുന്നത്.

നേട്ടം, ബഹുമതി

വര്‍ഷം ആറു കോടിയിലേറെ വരുമാനം നേടുന്ന കമ്പനിയായി സുഭിക്ഷയെ പടുത്തുയര്‍ത്തിയതു പേരാമ്പ്രയിലെ വലിയൊരു കൂട്ടം സ്ത്രീകളാണ്. ഇതിനുള്ള അംഗീകാരമായി നിരവധി പുരസ്‌കാരങ്ങളും കിട്ടിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച നാളികേര ഉല്‍പ്പന്ന നിര്‍മാണ യൂനിറ്റിനുള്ള ദേശീയ അവാര്‍ഡ് 2006 ലും 2011 ലും നേടിയതു സുഭിക്ഷയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള അവാര്‍ഡ് 2012 ല്‍ സുഭിക്ഷയിലൂടെ പേരാമ്പ്രക്കു ലഭിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ മികച്ച നാളികേര ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റിനുള്ള അവാര്‍ഡ് രണ്ട് തവണ സുഭിക്ഷ നേടി. കൂടാതെ, 2003 ലും 2004 ലും 2014 ലും സ്വരാജ് ട്രോഫിയും നേടി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!