പുത്തന്‍ ഉണര്‍വില്‍ മെക്‌സിക്കന്‍ സഹകരണപ്രസ്ഥാനം

moonamvazhi

– വി.എന്‍. പ്രസന്നന്‍

ലാറ്റിനമേരിക്കയില്‍ ഏറ്റവുമാദ്യം കാര്‍ഷിക പരിഷ്‌കരണം നടപ്പാക്കിയതു
മെക്‌സിക്കോയാണ്. ഇതില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്കു പങ്കുണ്ടായിരുന്നു.
13 കോടി ജനങ്ങളുള്ള മെക്‌സിക്കോയില്‍ 15,000 സഹകരണ സ്ഥാപനങ്ങളുണ്ട്.
ഇവയില്‍ മിക്കതും ഉപഭോക്തൃ സംഘങ്ങളോ ഉല്‍പ്പാദക സംഘങ്ങളോ ആണ്.
ഇവയിലെല്ലാംകൂടി അമ്പതു ലക്ഷം അംഗങ്ങളുണ്ട്. മെക്‌സിക്കോയിലെ
എഴുപതു ലക്ഷം പേര്‍ക്കു സഹകരണ പ്രസ്ഥാനങ്ങളുമായി നേരിട്ടു ബന്ധമുണ്ട്.

 

സ്വതന്ത്രവിപണീ പരിഷ്‌കാരങ്ങളുടെ സാമ്പത്തികാഘാതങ്ങളില്‍നിന്നു രക്ഷയ്ക്കായി സഹകരണ പ്രസ്ഥാനത്തെ ആശ്രയിച്ച രാജ്യമാണു മെക്‌സിക്കോ. ദശാബ്ദങ്ങളോളം തകര്‍ന്നുകിടന്ന സഹകരണ പ്രസ്ഥാനമാണ് ഈ പുത്തനുണര്‍വു നേടിയത്. കമ്പോളവത്കരണം മെക്‌സിക്കോയില്‍ ഉല്‍പ്പാദനത്തകര്‍ച്ചക്കും സാമ്പത്തിക, ഭക്ഷ്യ പ്രതിസന്ധികള്‍ക്കും ഇടയാക്കിയിരുന്നു.

മെക്‌സിക്കോയിലെ സഹകരണ പ്രസ്ഥാനത്തിനു പഴക്കം ഏറെയുണ്ട്. മെക്‌സിക്കന്‍ ഗ്രാമീണ സമൂഹങ്ങളിലെ സാമൂഹിക നീതിബോധം സഹകരണ പ്രസ്ഥാനത്തിനു സഹായകമായി. അവിടത്തെ ആദിമ സമൂഹങ്ങളില്‍ കൂട്ടുടമസ്ഥത പ്രബലമായിരുന്നു. (പില്‍ക്കാലത്ത് ഇത് അവിടത്തെ ഭൂപരിഷ്‌കരണങ്ങളിലും പ്രതിഫലിച്ചു) 1870കളിലാണു മെക്‌സിക്കോയില്‍ സഹകരണ പ്രസ്ഥാനം ആരംഭിച്ചത്. 1872 ല്‍ തൊപ്പികളുണ്ടാക്കി വില്‍ക്കാന്‍ ഒരു സഹകരണ സംഘം സ്ഥാപിച്ചു.

കലാപങ്ങളും രാഷ്ട്രീയക്കൊലപാതകങ്ങളും സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ ബാധിച്ചു. പലപ്പോഴായി 31 വര്‍ഷം പ്രസിഡന്റായിരുന്ന പോര്‍ഫിറിയോ ഡയസിന്റെ ഭരണത്തിന്റെ അവസാനകാലത്തു തുടങ്ങിയ വിപ്ലവം 10 കൊല്ലം നീണ്ടുനിന്നു. ഇതിനിടെ ഭരണാധികാരികള്‍ മാറിമാറിവന്നു. 1910 നവംബര്‍ 20 നാരംഭിച്ചു പലപ്പോഴായി തുടര്‍ന്ന കലാപങ്ങള്‍ അവസാനിച്ചത് 1920 മെയ് 21 നാണ്്. 1911 മേയില്‍ പോര്‍ഫിറിയോ ഡയസിനെ പുറത്താക്കി നാടുകടത്തി ഫ്രാന്‍സിസ്‌കോ മാഡിറോ പ്രസിഡന്റായി. മാഡിറോയ്‌ക്കെതിരെ എമിലിയാനോ സപ്പാറ്റ കാര്‍ഷിക പരിഷ്‌കരണം ആവശ്യപ്പെട്ടു കര്‍ഷകരെ അണിനിരത്തി കലാപം നടത്തി. 1913 ഫെബ്രുവരിയില്‍ ചില പ്രമുഖ ജനറല്‍മാരും മാഡിറോയക്ക് എതിരെ തിരിഞ്ഞു. മാഡിറോ രാജിവച്ചു. വധിക്കപ്പെടുകയും ചെയ്തു. ജനറല്‍ വിക്ടോറിയാനോ ഹുയെര്‍ട്ടയാണു പിന്നീടു പ്രസിഡന്റായത്. അദ്ദേഹത്തിനെതിരെ വെനുസ്റ്റിയാനോ കാറന്‍സയുടെ നേതൃത്വത്തില്‍ കോണ്‍സ്റ്റിറ്റിയൂഷണലിസ്റ്റുകള്‍ കലാപമുണ്ടാക്കി. മോറിലോസില്‍ സപാറ്റയുടെ അനുയായികളുടെ സായുധ കലാപം തുടരുന്നുമുണ്ടായിരുന്നു. 1914 ജൂലായില്‍ ഹുയെര്‍ട്ടോയുടെ സൈന്യത്തെ വിപ്ലവ സൈന്യം പരാജയപ്പെടുത്തി. തുടര്‍ന്നു വിപ്ലവ സൈന്യങ്ങള്‍ തമ്മില്‍ പോരായി. 1915 ല്‍ കാറന്‍സയുടെ വിഭാഗം പാഞ്ചോവില്ലയുടെ വിഭാഗത്തെ തോല്‍പിച്ചു. ശക്തനായ കാറന്‍സ 1917 ഫെബ്രുവരിയില്‍ പുതിയ ഭരണഘടന പ്രഖ്യാപിച്ചു. 1920 വരെ അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നു. പിന്നീടു വിപ്ലവ ജനറല്‍മാരുടെ കലാപത്തെത്തുടര്‍ന്ന് അദ്ദേഹം മെക്‌സിക്കോ നഗരം വിടാന്‍ നിര്‍ബന്ധിതനായി. പിന്നീടദ്ദേഹം വധിക്കപ്പെടുകയും ചെയ്തു. തുടര്‍ന്നു പല ജനറല്‍മാരും അധികാരം കൈയാളി.

1934 ല്‍ പ്രസിഡന്റായ ലാസറോ കാര്‍ഡിനാസ് വളരെ പുരോഗമനവാദിയായിരുന്നു. അദ്ദേഹമാണു മെക്‌സിക്കോയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ഏറ്റവും സഹായം ചെയ്തത്. അസ്ഥിരകാലങ്ങള്‍ക്കുശേഷം മെക്‌സിക്കോയില്‍ ജനാധിപത്യം പൊതുവേ സുസ്ഥിരമായിരുന്നു. പക്ഷേ, സഹകരണ പ്രസ്ഥാനം പല തടസ്സവും നേരിട്ടു. ജനങ്ങളുടെ നിസ്സംഗതയും സംഘടനാശേഷിയില്ലായ്മയും ഇടനിലക്കാരുടെ ഇടപെടലും പ്രശ്‌നങ്ങളായിരുന്നു. വിപണിയില്‍ വഴിതുറന്നുകിട്ടാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്കു കഠിനമായി പരിശ്രമിക്കേണ്ടിവന്നു.

സഹകരണ പ്രസ്ഥാനം
ഉടലെടുക്കുന്നു

മെക്‌സിക്കന്‍ വിപ്ലവത്തിനു മുമ്പു സഹകരണ പ്രസ്ഥാനത്തിനു ജീവന്‍ വയ്ക്കുകയും 1917 ലെ ഭരണഘടനയും കാര്‍ഷിക പരിഷ്‌കാരങ്ങളും ഏറെ സഹായകമാവുകയും ചെയ്‌തെങ്കിലും കലാപങ്ങളും തുടര്‍ന്നുള്ള കാലവും സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് അത്ര ശോഭനമായിരുന്നില്ല. ആദര്‍ശങ്ങള്‍ക്കുവേണ്ടിയുള്ള സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളിലൂടെയും ജനകീയപ്പോരാട്ടങ്ങളിലൂടെയുമാണു മെക്‌സിക്കോയില്‍ സഹകരണ പ്രസ്ഥാനം ഉടലെടുത്തത്. 1910 ലെ മെക്‌സിക്കന്‍ വിപ്ലവകാലത്തു സഹകരണ പ്രസ്ഥാനം സ്വയം വികസനവും സംരക്ഷണവും പ്രോത്സാഹിപ്പിച്ചു. 1917 ലെ ഭരണഘടനയില്‍ സഹകരണ സംഘങ്ങള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ ഉള്‍പ്പെടുത്തി. ലാസാറോ കാര്‍ഡിനാസിന്റെ കാലത്തു നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്നതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു. ലാറ്റിനമേരിക്കയില്‍ ഏറ്റവുമാദ്യം കാര്‍ഷിക പരിഷ്‌കരണം നടപ്പാക്കിയതു മെക്‌സിക്കോയാണ്. ഇതില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്കു പങ്കുണ്ടായിരുന്നു. മെക്‌സിക്കോയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ ഭരണഘടനയും കോര്‍പറേഷനുകള്‍ക്കായുള്ള പൊതുനിയമവും പൊതുഭരണനിയമവും സിവില്‍കോഡും അനുസരിക്കേണ്ടതുണ്ട്.

സഹകരണ പ്രസ്ഥാനങ്ങള്‍ ഇവിടെ സാമൂഹിക മേഖലയുടെ ഭാഗമാണ്. സാമൂഹിക മേഖലയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും വികസിപ്പിക്കാനുമുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ നിയമം മൂലം നടപ്പാക്കണമെന്നു ഭരണഘടനയിലുണ്ട്. ഇതിനായി സഹകരണ സ്ഥാപനങ്ങളെ വാണിജ്യ കോര്‍പറേഷനുകള്‍ക്കായുള്ള മര്‍ക്കന്റൈല്‍ പൊതുനിയമത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. സഹകരണ കോര്‍പറേഷനുകള്‍ക്കായി ഒരു പൊതുനിയമമുണ്ട്. അതില്‍ ‘സഹകരണ കോര്‍പറേഷനുകള്‍ക്കു കൈത്താങ്’ എന്ന അധ്യായമുണ്ട്. മര്‍ക്കന്റലിസ്റ്റുരീതിയിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കുമാത്രം ചെയ്യാന്‍ അനുവാദമുള്ള ധനകാര്യ സേവനങ്ങളും പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ സഹകരണ സ്ഥാപനങ്ങളെ അനുവദിക്കുക, സഹകരണ രജിസ്ട്രിക്കായി ഒരു സര്‍ക്കാര്‍സംവിധാനം ഏര്‍പ്പെടുത്തുക, ഫെഡറല്‍തലത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥമായ സഹകരണ വികസനനിയമം കൊണ്ടുവരിക, സഹകരണ കോര്‍പറേഷനുകള്‍ക്കായുള്ള പൊതുനിയമം അനുസരിക്കുന്നുവെന്ന് ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ സഹകരണമേഖലയുടെ പുരോഗതിക്കായി ഇതില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

വളര്‍ച്ച
സാവധാനം

മെക്‌സിക്കോയില്‍ സഹകരണ സംസ്‌കാരം ശക്തമാണെങ്കിലും സര്‍ക്കാര്‍നയങ്ങള്‍ പലതും സഹകരണ മേഖലയ്ക്ക് അനുകൂലമല്ല. അതുകൊണ്ടു സാവധാനത്തിലാണു സഹകരണ രംഗത്തിന്റെ വളര്‍ച്ച. സമ്പാദ്യം, വായ്പ തുടങ്ങിയ മേഖലകളില്‍ പതിനായിരത്തോളം സഹകരണ സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും മൊത്ത ആഭ്യന്തരോല്‍പ്പാദനത്തില്‍ അവയുടെ സ്വാധീനം പ്രകടമല്ല. വളരെക്കാലം സഹകരണമേഖല തളര്‍ന്ന നിലയിലായിരുന്നു. എന്നാല്‍, നവലിബറല്‍ സ്വതന്ത്രവിപണിയും സാമ്പത്തിക, ഭക്ഷ്യ പ്രതിസന്ധികളും മെക്‌സിക്കോയില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിനു വഴിതെളിച്ചു. തൊഴില്‍സൃഷ്ടിയിലും നിക്ഷേപത്തിലും വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സഹകരണ പ്രസ്ഥാനങ്ങള്‍ക്കു ക്രിയാത്മക സ്വാധീനമുണ്ടെന്നു ‘സാമൂഹിക പുരോഗതിക്കായുള്ള ഉപദേഷ്ടാക്കളുടെ സഹകരണ സംരംഭ’ത്തിന്റെ (ഇീീുലൃമശേ്‌ല ീള അറ്ശലെൃ െളീൃ ടീരശമഹ ജൃീഴൃല ൈ ടഇഅഅട) ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ജുവാന്‍ ഡോമിന്‍ഗെസ് പറയുന്നു. 1990 മുതല്‍ സഹകരണ ഉപദേശരംഗത്തു സര്‍ക്കാരിതര സന്നദ്ധ സംഘടനകളുമൊത്തു പ്രവര്‍ത്തിച്ചുവരികയാണ് എസ്.സി.എ.എ.എസ്.( ‘സഹകരണത്വത്തിനും ഐക്യ സമ്പദ്ശാസ്ത്രത്തിനുമായുള്ള ഗവേഷകരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും ദേശീയ ശൃംഖല’യില്‍ അംഗമായ ഡോമിന്‍ഗെസ് ‘സഹകരണ പ്രസ്ഥാനം: മെക്‌സിക്കോയിലെ മേഖലാതല വികസനത്തിന്റെ നെടുംതൂണുകള്‍’ ( ഇീ-ീുലൃമശേ്‌ല:െ ജീഹല െീള ഞലഴശീിമഹ ഉല്‌ലഹീുാലി േശി ങലഃശരീ ) എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്)

മെക്‌സിക്കോയില്‍ പതിനയ്യായിരത്തോളം സഹകരണ സ്ഥാപനങ്ങളുണ്ട്. മിക്കവയും ഉപഭോക്തൃ സംഘങ്ങളോ ഉല്‍പ്പാദക സംഘങ്ങളോ ആണ്. ഇവയിലെല്ലാംകൂടി അഞ്ചു ദശലക്ഷം അംഗങ്ങളുണ്ട്. പക്ഷേ, സഹകരണ സ്ഥാപനങ്ങള്‍ക്കു പൊതുമേഖലയിലും സ്വകാര്യ മേഖലയിലും നിന്നുള്ള സാമ്പത്തിക സഹായം കുറവാണ്. വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും പല രാജ്യങ്ങളിലെയും സഹകരണ പ്രസ്ഥാനത്തോളം ശക്തമല്ല മെക്‌സിക്കോയിലെ സഹകരണ പ്രസ്ഥാനം. ഉദാഹരണമായി 2009 ല്‍ യു.എസില്‍ 29,000 സഹകരണ സ്ഥാപനങ്ങളുണ്ടായിരുന്നു. 80 ദശലക്ഷം അംഗങ്ങളും. അര്‍ജന്റീനയില്‍ 18,000 സഹകരണ സ്ഥാപനങ്ങളും ഒമ്പതു ദശലക്ഷം അംഗങ്ങളുമുണ്ടായിരുന്നു. അത്രയില്ല മെക്‌സിക്കോയില്‍. മെക്‌സിക്കോയില്‍ വിഭവങ്ങളും പ്രാരംഭമൂലധനവും അടിസ്ഥാനസൗകര്യങ്ങളും കിട്ടാന്‍ ബുദ്ധിമുട്ടാണെന്നു സഹകാരിയായ അല്‍മാ ഒര്‍ട്ടേഗ പറയുന്നു. 1990 കളില്‍ മെക്‌സിക്കോ സിറ്റിയില്‍ ചരക്കുഗതാഗത, വിപണനരംഗങ്ങളില്‍ 22 പേരുമായി രണ്ടു സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയയാളാണ് ഒര്‍ട്ടേഗ.

1994 ല്‍ സഹകരണ സംഘങ്ങള്‍ക്കുള്ള പൊതുനിയമം വന്നു. ”ചരക്കുകളുടെയും സേവനങ്ങളുടെയും ഉല്‍പ്പാദനവും വിതരണവും ഉപഭോഗവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തിപരവും കൂട്ടായതുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പൊതുതാല്‍പ്പര്യങ്ങളുടെയും ഐക്യം, സ്വയം സഹായം, പരസ്പര സഹായം എന്നീ തത്വങ്ങളുടെയും അടിസ്ഥാനത്തില്‍ രൂപവത്കരിക്കുന്ന സ്ഥാപനങ്ങള്‍” എന്നാണ് ഈ നിയമം സഹകരണ സംരംഭങ്ങളെ നിര്‍വചിക്കുന്നത്. 2006 ല്‍ ഫെഡറല്‍ ഡിസ്ട്രിക്ട് ഒരു സഹകരണ വികസനനിയമം അംഗീകരിച്ചു. 2009 ല്‍ മെക്‌സിക്കോ സിറ്റി ഗവണ്‍മെന്റ് സാമൂഹിക സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കാന്‍ നടപടികളുമെടുത്തു.

ബദല്‍
ഉല്‍പ്പാദനരീതി

സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മെക്‌സിക്കോക്കാരില്‍ 15 ശതമാനവും ഏതെങ്കിലും തരം ബദല്‍ ഉല്‍പ്പാദനരീതികളില്‍ പങ്കുള്ളവരാണ്. സഹകരണ സ്ഥാപനങ്ങള്‍ ബദല്‍ ഉല്‍പ്പാദനരംഗത്തു സജീവമാണ്. ഒപ്പം 26,000 ‘എജിഡോ’കളുമുണ്ട്. കൂട്ടുടമസ്ഥതയില്‍ ഭൂമി കൈവശമുള്ള സമൂഹങ്ങളാണ് എജിഡോകള്‍. ഭൂപരിഷ്‌കരണം വഴിയാണ് എജിഡോകള്‍ സൃഷ്ടിക്കപ്പെട്ടത്. ഇതു നേട്ടങ്ങള്‍ തുല്യമായി വിതരണം ചെയ്യണമെന്ന ആശയം പ്രോത്സാഹിപ്പിച്ചു. ഇതിനുപുറമെ തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള അറുന്നൂറോളം ബിസിനസുകളും ബദല്‍ ഉല്‍പ്പാദനരംഗത്തുണ്ട്. ഇവയൊക്കെ പരസ്പര സഹായത്തോടെയും ഐക്യത്തോടെയും പ്രവര്‍ത്തിക്കുന്നവയാണ്. മനുഷ്യത്വത്തോടെയുള്ള വികസനം ലക്ഷ്യമാക്കി ജനാധിപത്യപരമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് ഇവയില്‍ നടക്കുന്നത്. പക്ഷേ, വിപണിയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ ഇവയ്ക്കു കഴിഞ്ഞിട്ടില്ല. അതിനാല്‍, സഹകരണ സംരംഭങ്ങള്‍ തമ്മിലുള്ള പരസ്പര വിപണന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണു നീക്കം. സഹകരണ സംരംഭങ്ങള്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും സഹകരണ സംരംഭങ്ങള്‍ക്കുതന്നെ മുന്‍ഗണന നല്‍കണമെന്ന സന്ദേശം പ്രചരിപ്പിച്ച് വിപണിയില്‍ കൂടുതല്‍ നേട്ടം കൈവരിക്കാമെന്നാണു പ്രതീക്ഷ.

2007 ല്‍ നടന്ന ഒരു പഠനത്തില്‍ മെക്‌സിക്കോയിലെ 32 സംസ്ഥാനങ്ങളില്‍ 17എണ്ണത്തിലായി തൊഴിലാളികള്‍ നിയന്ത്രിക്കുന്ന ഇരുന്നൂറോളം ബിസിനസ് സംരംഭങ്ങളുണ്ടെന്നും അവ ആ പ്രദേശങ്ങളുടെ വികസനത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്നും കണ്ടെത്തി. തൊഴിലാളികള്‍ നിയന്ത്രിക്കുന്ന സഹകരണ ബിസിനസ് സംരംഭങ്ങളില്‍ ഏറ്റവും കൂടുതല്‍ മിന്‍പിടിത്ത മേഖലയിലുള്ള സംരംഭങ്ങളാണ്. ഉല്‍പ്പാദക സഹകരണ സ്ഥാപനങ്ങളും കുറവല്ല. ജൈവക്കാപ്പി പോലുള്ള പുതിയ വിപണികളിലേക്ക് ഉല്‍പ്പാദക സഹകരണ സ്ഥാപനങ്ങള്‍ കടന്നിട്ടുണ്ട്.

സാമൂഹിക സമ്പദ്‌വ്യവസ്ഥ ശക്തമാക്കുന്ന ഭേദഗതികള്‍ മെക്‌സിക്കന്‍ ഭരണഘടനയില്‍ കൊണ്ടുവരണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 1996 ല്‍ സഹകരണ വികസനത്തിനായി ഒരു സ്വതന്ത്ര മെക്‌സിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും ഭക്ഷ്യരംഗത്തെ അപര്യാപ്തതകള്‍ പരിഹരിക്കാനും സഹകരണ സംരംഭങ്ങള്‍ ഉതകുമെന്നതിനാല്‍ കൂടുതല്‍ സഹകരണ സംരംഭങ്ങള്‍ രൂപവത്കരിക്കാന്‍ ശ്രമിച്ചുവരികയാണ് ഈ സ്ഥാപനം. ഈ സാഹചര്യത്തില്‍ മെക്‌സിക്കോയിലെ കാര്‍ഷിക സഹകരണ സംരംഭങ്ങളെപ്പറ്റിയുള്ള വിചിന്തനം ഉചിതമായിരിക്കും. മെക്‌സിക്കോയില്‍ കര്‍ഷക സഹകരണ സംരംഭങ്ങള്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. ഐക്യത്തിന്റെയും സ്വയംസഹായത്തിന്റെയും പരസ്പര സഹായത്തിന്റെയും ആശയങ്ങള്‍ വേണ്ടത്ര വേരൂന്നിയിട്ടില്ല. സഹകരണ വിദ്യാഭ്യാസ പരിശീലന സൗകര്യങ്ങളും കുറവാണ്. എങ്കിലും, ജാലിസ്‌കോ സംസ്ഥാനത്ത് ഉപഭോക്തൃ കാര്‍ഷിക സഹകരണ സംഘങ്ങള്‍ ശക്തമാണ്.

പാലുല്‍പ്പാദനത്തിനു വളരെ പ്രാധാന്യമുള്ള രാജ്യമാണു മെക്‌സിക്കോ. എന്നാല്‍, ക്ഷീരോല്‍പ്പന്നങ്ങള്‍ ധാരാളം ഇറക്കുമതി ചെയ്യുന്നുമുണ്ട്. 2014 ലെ കണക്കുപ്രകാരം ലോകത്തു ക്ഷീരോല്‍പ്പാദനത്തില്‍ 15-ാമതാണു മെക്‌സിക്കോ. പ്രതിവര്‍ഷം 11.1 ബില്യണ്‍ ലിറ്റര്‍ പാല്‍ അവിടെ ഉല്‍പ്പാദിപ്പിക്കുന്നു. ഇത്രയും ഉല്‍പ്പാദനമുണ്ടെങ്കിലും ക്ഷീരോല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യം അതിലും കൂടുതലാണ്. അതുകൊണ്ടു രാജ്യത്ത് ഉപയോഗിക്കുന്ന പാലിന്റെ 30 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ 76 ശതമാനവും യു.എസ്സില്‍നിന്നാണ്. ന്യൂസീലാന്റ്, ചിലി എന്നിവിടങ്ങളില്‍നിന്നുമുണ്ട് ഇറക്കുമതി. വിദേശങ്ങളില്‍നിന്നു കുറഞ്ഞവിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നതു തദ്ദേശകര്‍ഷകര്‍ക്കു വെല്ലുവിളിയാണ്.

മെക്‌സിക്കോയില്‍ ഏറ്റവും കൂടുതല്‍ കാലിത്തീറ്റ ഉല്‍പ്പാദിപ്പിക്കുന്നതു ജാലിസ്‌കോ സംസ്ഥാനത്താണ്; ആകെ കാലിത്തീറ്റയുടെ 12 ശതമാനം. ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്നതും ജാലിസ്‌കോയില്‍ത്തന്നെ; ആകെ ഉത്പാദനത്തിന്റെ 19 ശതമാനം. ലോസ് ആള്‍ട്ടോസാണ് ഈ സംസ്ഥാനത്തെ പ്രധാന ക്ഷീരോല്‍പ്പാദനകേന്ദ്രം. ഇരുപതില്‍പ്പരം സഹകരണ സ്ഥാപനങ്ങള്‍ ജാലിസ്‌കോയിലുണ്ട്. നാലായിരത്തോളം ഫാമുകള്‍ ഇവയില്‍ അംഗങ്ങളാണ്. ഇവ മുഖ്യമായും ഉപഭോക്തൃ സഹകരണ സ്ഥാപനങ്ങളാണ്. അംഗങ്ങള്‍ക്കു കുറഞ്ഞ ചെലവില്‍ കാലിത്തീറ്റ ലഭ്യമാക്കുകയാണ് ഇവ പ്രധാനമായും ചെയ്യുന്നത്. സഹകരണ യൂണിയന്‍ വഴിയുള്ള കൂട്ടായ വിലപേശല്‍ കുറഞ്ഞ വിലയ്ക്കു കാലിത്തീറ്റ കിട്ടാന്‍ സഹായിക്കുന്നു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കാര്‍ഷികോല്‍പ്പാദന കാര്യക്ഷമത കൂട്ടാനും മൂല്യവര്‍ധിതോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കാനും ഗതാഗതച്ചെലവു കുറയ്ക്കാനും കഴിഞ്ഞു. ഇതൊക്കെ ലാഭം വര്‍ധിപ്പിച്ചു.

1994 ലെ
പുതിയ നിയമം

സഹകരണ നിയമത്തില്‍ പലപ്പോഴും പരിഷ്‌കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1983 ലെ സഹകരണ നിയമത്തില്‍ പല അപാകവുമുണ്ടെന്നു പരാതിയുണ്ടായി. ഇതേത്തുടര്‍ന്നാണു 1994 ലെ നിയമം വന്നത്. സഹകരണ പ്രസ്ഥാനം ശക്തമായ സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, കൊളംബിയ, ഇസ്രയേല്‍, ഇംഗ്ലണ്ട്, കോസ്റ്റാറിക്ക, പനാമ, ചിലി എന്നിവിടങ്ങളിലെ പ്രസ്ഥാനങ്ങളെക്കുറിച്ചു പഠിച്ചാണു പുതിയ നിയമം കൊണ്ടുവന്നത്. സര്‍ക്കാര്‍നിയന്ത്രണവും നിരീക്ഷണവും ഒഴിവാക്കുക, തര്‍ക്കപരിഹാരത്തിനു പ്രാദേശിക-മേഖലാതല കോടതികളെ സമീപിക്കാന്‍ കഴിയുക, ഭരണം ലളിതമാക്കുക, സഹകരണ സംഘങ്ങളുടെ വിവിധ വശങ്ങളില്‍ പരിശീലനം നല്‍കുക, വാണിജ്യപരമായ വികസനത്തിന് അനുകൂലമായ കാലാവസ്ഥ സൃഷ്ടിക്കുകയും സാമ്പത്തിക സ്രോതസ്സുകള്‍ പ്രാപ്യമാക്കുകയും ചെയ്യുക, സാമൂഹികക്ഷേമവും സംഘടനാപരമായ ഐക്യവും നിലനിര്‍ത്തുകയും ദേശവ്യാപകമായി സഹകരണ സംഘങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പുതിയനിയമം. സ്വയംസന്നദ്ധമായി സംഘടിക്കാനുള്ള അവകാശം, ജനാധിപത്യപരമായ ഭരണം, പങ്കാളിത്തത്തിന് ആനുപാതികമായി വരുമാനവിതരണം, സഹകരണ വിദ്യാഭ്യാസത്തെയും ഏകീകൃത സമ്പദ്‌വ്യവസ്ഥയെയും പ്രോത്സാഹിപ്പിക്കല്‍, സഹകരണ സ്ഥാപനങ്ങളുടെ ഏകീകരണം, രാഷ്ട്രീയ-മതഭേദമെന്യേ അംഗങ്ങളുടെ വ്യക്ത്യവകാശങ്ങളെ ആദരിക്കല്‍, പാരിസ്ഥിതിക സംസ്‌കാരം പ്രോത്സാഹിപ്പിക്കല്‍ എന്നിവയില്‍ അധിഷ്ഠിതമായിരിക്കണം സഹകരണ പ്രസ്ഥാനങ്ങളെന്നും നിശ്ചയിച്ചു.

ഓഹരി എത്രയുണ്ടെങ്കിലും ഒരംഗത്തിന് ഒരു വോട്ട് മാത്രം, സ്ത്രീപുരുഷഭേദമെന്യേ എല്ലാ അംഗങ്ങള്‍ക്കും ഒരേ അവകാശവും ചുമതലകളും, രൂപവത്കരിക്കാന്‍ അഞ്ചംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം എന്നിവയാണു സഹകരണ സംഘം രൂപവത്കരിക്കാനുള്ള മാനദണ്ഡങ്ങള്‍. മൂന്നു തരം സംഘങ്ങളാണു നിയമത്തില്‍ വിഭാവന ചെയ്യപ്പെട്ടത്. ഉപഭോക്തൃ സഹകരണ സംഘങ്ങളും ഉല്‍പ്പാദക സഹകരണ സംഘങ്ങളും സമ്പാദ്യ-വായ്പാ സഹകരണ സംഘങ്ങളും. ഇവയില്‍ത്തന്നെ സൂക്ഷ്മ (ാശരൃീ) സംഘങ്ങള്‍, ചെറുകിട സംഘങ്ങള്‍, ഇടത്തരം സംഘങ്ങള്‍, വന്‍കിട സംഘങ്ങള്‍ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. പതിനഞ്ചില്‍ താഴെ അംഗങ്ങളുള്ളവയാണു സൂക്ഷ്മ സംഘങ്ങള്‍. 16 മുതല്‍ 100 വരെ അംഗങ്ങളുള്ളവയാണു ചെറുകിട സംഘങ്ങള്‍. 101 മുതല്‍ 250 വരെ അംഗങ്ങളുള്ളവ ഇടത്തരം സംഘങ്ങള്‍. 251 ല്‍ കൂടുതല്‍ അംഗങ്ങളുള്ളവയാണു വന്‍കിട സംഘങ്ങള്‍. സൂക്ഷ്മ, ചെറുകിട മേഖലകളിലാണു സഹകരണ സ്ഥാപനങ്ങള്‍ ഏറെ. സഹകരണരൂപമുണ്ടെങ്കിലും ഇവയില്‍ പലതും കുടുംബ ബിസിനസുകളാണ്. വിജയകരമായ സഹകരണ സംരംഭങ്ങള്‍ കൂടുതലുള്ളതു 300 ല്‍പരം അംഗങ്ങളുള്ള വന്‍കിട മേഖലയിലാണ്.

1994 ല്‍ രജിസ്റ്റര്‍ ചെയ്ത 2753 കാര്‍ഷിക സഹകരണ സംഘങ്ങള്‍ മെക്‌സിക്കോയിലുണ്ടായിരുന്നു. അവയിലൊക്കെക്കൂടി 1,07,809 അംഗങ്ങളും. 2000 ല്‍ മെക്‌സിക്കന്‍ വിദേശ മന്ത്രാലയം നടത്തിയ ഒരു പഠനത്തില്‍ കണ്ടത് ഇരുപതിനായിരത്തില്‍പരം സഹകരണ സംഘങ്ങള്‍ ഉണ്ടെന്നാണ്. പക്ഷേ, അവയില്‍ സജീവമായവ 10,156 മാത്രമായിരുന്നു. ഇവയില്‍ 6925 എണ്ണം ഉല്‍പ്പാദകസംഘങ്ങളും 3231 എണ്ണം ഉപഭോക്തൃ സംഘങ്ങളുമായിരുന്നു. രണ്ടിലുംകൂടിയുള്ള അംഗസംഖ്യ 4,69,200. മെക്‌സിക്കോയിലെ ഏഴു ദശലക്ഷം പേര്‍ക്കു സഹകരണ പ്രസ്ഥാനങ്ങളുമായി നേരിട്ടു ബന്ധമുണ്ടെന്നാണു കണക്ക്്. ഇവയില്‍ അഞ്ചു ദശലക്ഷവും സമ്പാദ്യ-വായ്പാരംഗങ്ങളുമായി ബന്ധപ്പെട്ടവരാണ്.

ജനറല്‍ അസംബ്ലി, ബോര്‍ഡ്, മേല്‍നോട്ടസമിതി എന്നീ ഘടകങ്ങളായാണു സഹകരണ സ്ഥാപനങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളത്. മെക്‌സിക്കോയില്‍ സഹകരണ സ്ഥാപനങ്ങള്‍ വാണിജ്യ നിയമത്തിന്റെ പരിധിയിലാണു വരുന്നത്. ഇതുമൂലം തുറന്ന വിപണിയില്‍ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുമായുള്ള മത്സരത്തില്‍നിന്നു സഹകരണ സ്ഥാപനങ്ങള്‍ക്കു സംരക്ഷണം ലഭിക്കുന്നില്ല. അതേസമയം, 1983 മുതല്‍ ഭരണഘടനയുടെ 25-ാം വകുപ്പു പ്രകാരം ഇവയെ സാമൂഹിക മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടുതാനും. സഹകരണസ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍സഹായം പരിമിതമാണ്.

ജാലിസ്‌കോയില്‍
സംഘങ്ങള്‍ ശക്തം

ജാലിസ്‌കോയിലെ കാര്‍ഷിക മേഖലയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. 4000 ഫാമുകള്‍ അംഗങ്ങളായ ഇരുപതില്‍പരം സഹകരണ സ്ഥാപനങ്ങള്‍ ജാലിസ്‌കോയിലുണ്ട്. ഇവ പ്രധാനമായും ഉപഭോക്തൃ സഹകരണ സ്ഥാപനങ്ങളാണ്. കാലിത്തീറ്റയും മറ്റും കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കലാണു പ്രധാന ചുമതല. സഹകരണ യൂണിയന്‍ വഴിയുള്ള കൂട്ടായ വിലപേശല്‍ ഇതിന് അവരെ സഹായിക്കുന്നു. ഉല്‍പ്പാദനക്ഷമത കൂട്ടാനാണു കര്‍ഷകര്‍ സഹകരണ സംഘങ്ങള്‍ രൂപവത്കരിച്ചത്. വിജ്ഞാനവിനിമയം, പ്രകൃതിവിഭവങ്ങള്‍, സാങ്കേതികവിദ്യ, ആശയവിനിമയം, പരിശീലനം, തീരുമാനമെടുക്കല്‍ സുഗമമാക്കല്‍ എന്നിവയിലാണു സഹകരണ സംഘങ്ങള്‍ അംഗങ്ങള്‍ക്കു സേവനം നല്‍കുന്നത്. ജാലിസ്‌കോയിലെ ഇത്തരമൊരു സ്ഥാപനമാണ് ‘സെന്ററോ ലെച്ചെറോ കോ-ഓപ്പറേറ്റിവോ ഡീ ലോസ് ആള്‍ട്ടോസ് ഡി ജാലിസ്‌കോ’. ഇവര്‍ പാല്‍ സംസ്‌കരിച്ച് ചീസുകള്‍ ഉല്‍പ്പാദിപ്പിക്കുകയും പാസ്ചറൈസ് ചെയ്ത പാല്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്.

അംഗങ്ങള്‍ നല്‍കുന്ന പാല്‍ സംസ്‌കരിക്കുന്ന മറ്റൊരു സഹകരണ സ്ഥാപനമാണു ‘പ്രോലിയ’. 1991 ല്‍ കര്‍ഷകര്‍ രൂപവത്കരിച്ചതാണിത്. 575 അംഗങ്ങളുണ്ട്. ദിവസവും പാല്‍ സംസ്‌കരിച്ചു വില്‍ക്കുക, പശുക്കള്‍ക്കായി കാലിത്തീറ്റച്ചേരുവകള്‍ വാങ്ങി തങ്ങളുടെ കാലിത്തീറ്റ കോണ്‍സണ്‍ട്രേറ്റ് ചേര്‍ത്ത് അത് അംഗങ്ങള്‍ക്കു നല്‍കുക, ഭക്ഷ്യധാന്യങ്ങളുടെ വിളവെടുപ്പിനും മറ്റും കാര്‍ഷിക കരാര്‍സേവനങ്ങള്‍ ലഭ്യമാക്കുക, അംഗങ്ങള്‍ക്കായി കന്നുകുട്ടികളെ പരിപാലിക്കുക തുടങ്ങിയവയാണു പ്രവര്‍ത്തനങ്ങള്‍. അംഗങ്ങള്‍ക്കു വായ്പയും ആരോഗ്യപരിചരണ സംവിധാനങ്ങളും ലഭ്യമാക്കും. ജാലിസ്‌കോയിലെ സഹകരണ പ്രസ്ഥാനം ക്ഷീരവ്യവസായത്തിന്റെ സാമൂഹിക, സാമ്പത്തിക നിലനില്‍പു ഭദ്രമാക്കി.

കാര്‍ഷിക സഹകരണ സ്ഥാപനങ്ങള്‍ക്കു പുറമെ തൊഴിലാളി സഹകരണ സ്ഥാപനങ്ങളും വിപണന സഹകരണ സ്ഥാപനങ്ങളും ഫാം സപ്ലൈ സഹകരണ സ്ഥാപനങ്ങളും ബാങ്കിങ്-വായ്പാ യൂണിയന്‍ സഹകരണ സ്ഥാപനങ്ങളും വിവിധോദ്ദേശ്യ സഹകരണ സ്ഥാപനങ്ങളും മെക്‌സിക്കോയിലുണ്ട്. കൂടാതെ, പുതിയ സഹകരണ മാതൃകയുമായി പുതുതലമുറ സഹകരണ സ്ഥാപനങ്ങളും സങ്കര സഹകരണ സ്ഥാപനങ്ങളും വന്നിട്ടുണ്ട്. ബിസിനസ് സമ്മര്‍ദങ്ങളോടുള്ള പ്രതികരണങ്ങളാണു പുതിയ മാതൃകകള്‍. അംഗഡയറക്ടര്‍മാര്‍ക്ക് ആധിപത്യം ഉണ്ടായിരിക്കെത്തന്നെ പുറമെനിന്നു വിദഗ്ധരെ ഡയറക്ടര്‍മാരായി ഉള്‍പ്പെടുത്തിത്തുടങ്ങി. അംഗഡയറക്ടര്‍മാര്‍ക്കു അംഗങ്ങളുമായി നേരിട്ടു ബന്ധം ഉണ്ടായിരിക്കുമെങ്കിലും പ്രൊഫഷണലുകളും പരിചയസമ്പന്നരുമായ മാനേജര്‍മാരെ അപേക്ഷിച്ചു മാനേജുമെന്റ്, വിപണനം തുടങ്ങിയ കാര്യങ്ങളില്‍ അറിവും പരിചയവും കുറവായിരിക്കും. അതിനാല്‍ സഹകരണ സ്ഥാപനം വികസിക്കുമ്പോള്‍ പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവുമാരെ ആവശ്യമായി വരും. ഇവരില്‍ ചിലരെ ഡയറക്ടര്‍മാരാക്കും. കുറെ പ്രൊഫഷണലുകളെ ജീവനക്കാരുമാക്കും. ഇതു മത്സരശേഷി വര്‍ധിപ്പിക്കും. അംഗഡയറക്ടറോ പുറമെനിന്നുള്ളയാളോ ആവാം സി.ഇ.ഒ. പരമ്പരാഗത സഹകരണ സ്ഥാപനങ്ങള്‍ക്കു വളര്‍ച്ചയ്ക്കാവശ്യമായ വന്‍മൂലധനം സമാഹരിക്കാനുള്ള പരിമിതികളും ഇത്തരം മാതൃകകളിലേക്കു മാറാന്‍ പ്രേരകമാണ്. പുതിയ മാതൃകകള്‍ അംഗങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും നിലനിര്‍ത്തുന്നതോടൊപ്പം ഇക്വിറ്റി മൂലധനം പോലുള്ള ധനാഗമ മാര്‍ഗങ്ങള്‍ പ്രാപ്യമാക്കുകയും ചെയ്യുന്നു.

വിജയ
തന്ത്രങ്ങള്‍

52 അമേരിക്കന്‍ വിപണന സഹകരണ സ്ഥാപനങ്ങളില്‍ നടത്തിയ ഒരു സര്‍വേ വ്യക്തമാക്കുന്നത് അവയുടെ വിജയത്തിനും ദീര്‍ഘകാല വളര്‍ച്ചയ്ക്കും ബിസിനസ്ശക്തിക്കും ലാഭത്തിനും അംഗങ്ങളുടെ സംതൃപ്തിക്കും കാരണം നാലു കാര്യങ്ങള്‍ നടപ്പാക്കിയതാണെന്നാണ്. മാനേജ്‌മെന്റ് പരിശീലനം, പരിചയസമ്പന്നരായ പൂര്‍ണസമയ ജനറല്‍ മാനേജര്‍മാരുടെ നിയോഗം, മാനേജ്‌മെന്റ് ടീമിനു യഥാസമയം ധനകാര്യവിവരങ്ങള്‍ ലഭ്യമാക്കല്‍, അംഗങ്ങളില്‍നിന്നു ബിസിനസ് കമിറ്റ്‌മെന്റുകള്‍ നേടിയെടുക്കുന്നതിനുള്ള വിപണനക്കരാറുകളുടെ ഉപയോഗം എന്നിവയാണവ. വിജയകരമായ വിപണന സഹകരണ സംഘങ്ങളെക്കുറിച്ചുള്ള പഠനം വേറേ ചില വിജയതന്ത്രങ്ങള്‍ കൂടി വെളിപ്പെടുത്തി. തുടങ്ങുംമുമ്പ് ആവശ്യമായ മൂലധനം ഉറപ്പുവരുത്തല്‍, വേണ്ടത്ര ബിസിനസ് ഉറപ്പുവരുത്തല്‍, കൃത്യമായി സാമ്പത്തികരേഖകള്‍ സൂക്ഷിക്കുകയും വിതരണം നടത്തുകയും ചെയ്യല്‍, ബോര്‍ഡംഗങ്ങള്‍ക്കും മാനേജര്‍ക്കും മുന്‍കാല സഹകരണാനുഭവങ്ങള്‍ പകര്‍ന്നുകൊടുക്കുകയും മാനേജുമെന്റുപരിശീലനം തുടരുകയും ചെയ്യല്‍, വിജയകരമായ വിപണനക്കരാറുകളില്‍ ഏര്‍പ്പെടല്‍, ഈ ഘടകങ്ങള്‍ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ തയാറാക്കല്‍, ജനാധിപത്യവോട്ടിംഗ്, തുറന്ന അംഗത്വം തുടങ്ങിയവയാണവ.

ഈ സാഹചര്യത്തില്‍ ചില പ്രത്യേക സഹകരണ സ്ഥാപനങ്ങളുടെ വിശകലനം പ്രസക്തമാണ്. ജാലിസ്‌കോയിലെ ലോസ് ആള്‍ട്ടോസിലെ ഉപഭോക്തൃ സഹകരണ സ്ഥാപനങ്ങളുടെ യൂണിയനാണ് ( യു.സി.സി.എ ) ഇതിലൊന്ന്. 1995 ല്‍ സ്ഥാപിച്ചതാണിത്. ഈ മേഖലയിലെ സഹകരണ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തലാണു ലക്ഷ്യം. തുടക്കത്തില്‍ അഞ്ചു സഹകരണ സ്ഥാപനങ്ങളാണ് ഇതില്‍ ചേര്‍ന്നത്. 2015 ആയപ്പോഴേക്കും 17 സ്ഥാപനങ്ങള്‍ ഇതിന്റെ ഭാഗമായി. ധാന്യങ്ങള്‍ മൊത്തമായി വാങ്ങുകയും മറ്റുമായിരുന്നു ലക്ഷ്യങ്ങള്‍. ജനറല്‍ മാനേജരും സാങ്കേതിക വിഭാഗവും ഭരണ വിഭാഗവും ഉല്‍പ്പാദന വിഭാഗവും ഈ സ്ഥാപനത്തിനുണ്ട്. സഹകരണ യൂണിയനെ ഒരു ബിസിനസ്സായി നടത്താനുള്ള ചുമതല ഈ മാനേജുമെന്റ് ടീമിനാണ്. ഭക്ഷ്യകോണ്‍സണ്‍ട്രേറ്റ് ആണ് ഈ സഹകരണ യൂണിയനിലെ അംഗങ്ങളുടെ മുഖ്യആവശ്യം. യൂണിയനിലെ എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ധാന്യങ്ങള്‍ മൊത്തമായി വാങ്ങുക വഴി യൂണിയന്‍ വിലപേശല്‍ശേഷി വര്‍ധിപ്പിച്ചു. ഇടനിലക്കാരെ ഒഴിവാക്കാനും കാലിത്തീറ്റച്ചെലവുകള്‍ ഗണ്യമായി കുറയ്ക്കാനും കഴിഞ്ഞു. വര്‍ഷം 91,000 ടണ്‍ ധാന്യങ്ങളാണു യൂണിയന്‍ വാങ്ങുന്നത്. ഇതില്‍ 30 ശതമാനവും ഇറക്കുമതിയാണ്. യു.എസ്.എ.യിലും കാനഡയിലുംനിന്നാണ് ഇറക്കുമതി ഏറെയും. ഒരു ധാതുമിശ്രണശാലയും യൂണിയനുണ്ട്. യു.സി.സി.എ. വഴി സഹകരണ സ്ഥാപനങ്ങള്‍ക്ക് അതിവേഗം വളരാനായി.

യു.സി.സി.എ.യില്‍ അംഗങ്ങളായ സഹകരണ സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടവയാണ് പെഡ്രോ എസ്‌ക്വിഡ, ന്യൂട്രിമെന്റോസ് , പ്രോലിയ എന്നിവ. 2015ലെ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ ധാന്യം ഉപയോഗിച്ച മൂന്നു സഹകരണ സ്ഥാപനങ്ങള്‍ ഇവയാണ്.

പെഡ്രോ എസ്‌ക്വിഡ

1993 ല്‍ 25 അംഗങ്ങളുമായി തുടങ്ങിയതാണു പെഡ്രോ എസ്‌ക്വിഡ. സാന്‍ ജുവാന്‍ ഡി ലോസ് ലഗോസിലാണു സ്ഥിതിചെയ്യുന്നത്. പുരോഹിതരാണു രൂപവത്കരണ മാര്‍ഗനിര്‍ദേശം നല്‍കിയത്. കൂട്ടായി ഫാം സാമഗ്രികള്‍ വാങ്ങിയാല്‍ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കാമെന്ന് അവര്‍ ഉദ്‌ബോധിപ്പിച്ചു. സഭ ഭൂമിയും മറ്റും നല്‍കി. ഡയറക്ടര്‍ ബോര്‍ഡ്, ജനറല്‍ അസംബ്ലി, മേല്‍നോട്ടസമിതി എന്നിവയോടൊപ്പം ജനറല്‍ മാനേജര്‍, അക്കൗണ്ടിംഗ് വിഭാഗം, ഓപ്പറേഷന്‍സ് വിഭാഗം എന്നിവയടങ്ങിയ ഒരു മാനേജുമെന്റ് ടീമുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഇവരാണ്. 2015 ല്‍ സംഘത്തിന് 423 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അംഗങ്ങള്‍ സ്ഥാപനത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനും സ്ഥാപനത്തിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും ബാധ്യസ്ഥരാണ്. യു.സി.സി.എ.യില്‍നിന്നു വര്‍ഷം 11,400 ടണ്‍ ധാന്യം പെഡ്രോ എസ്‌ക്വിഡ വാങ്ങുന്നുണ്ട്. യു.സി.സി.എ.യുടെ ആകെ വാങ്ങലിന്റെ 14 ശതമാനമാണിത്. ഗുണനിലവാരത്തിനും മികച്ച വിലയ്ക്കും പുറമെ ആരോഗ്യ ഇന്‍ഷുറന്‍സ്, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, അംഗങ്ങളുടെ മക്കള്‍ക്കു സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയും പെഡ്രോ എസ്‌ക്വിഡ നല്‍കുന്നുണ്ട്.

ന്യൂട്രിമെന്റോസ്

1985 ല്‍ 145 അംഗങ്ങളുമായി തുടങ്ങിയതാണിത്. വല്ലെ ഡി ഗ്വാഡലൂപ്പിലാണ് ആസ്ഥാനം. ധാന്യങ്ങള്‍ മൊത്തമായി വാങ്ങല്‍, നല്ലവില ലഭ്യമാക്കല്‍, ഗുണനിലവാരമുള്ള കോണ്‍സണ്‍ട്രേറ്റുകള്‍ നല്‍കല്‍ എന്നിവയാണു ലക്ഷ്യങ്ങള്‍. 2015 ലെ കണക്കു പ്രകാരം ഇതിനു 166 അംഗങ്ങളുണ്ട്. ആരംഭിച്ച് ഇതുവരെയുള്ള കാലത്തിനകം 130 ശതമാനം ഉല്‍പ്പാദനവര്‍ധന കൈവരിക്കാന്‍ കഴിഞ്ഞു. പാല്‍വില കുറവാണെന്നതും യു.എസ്.എ.യില്‍നിന്നുള്ള പാല്‍പ്പൊടി ഇറക്കുമതിമൂലമുള്ള മത്സരവുമാണു ന്യൂട്രിമെന്റോസ് അടക്കമുള്ള സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളി.

പ്രോലിയ

1991 ല്‍ സ്ഥാപിച്ചതാണിത്. അക്കാറ്റിക് ആണ് ആസ്ഥാനം. സ്വകാര്യകമ്പനികളുടെ ചൂഷണത്തില്‍നിന്നുള്ള രക്ഷയ്ക്കാണു പ്രോലിയ സ്ഥാപിച്ചത്. 44 അംഗങ്ങളുമായിട്ടായിരുന്നു തുടക്കം. ജനറല്‍ മാനേജരുടെ കീഴില്‍ ഒരു ഓപ്പറേഷണല്‍ ടീം പ്രോലിയക്കുണ്ട്. 2015 ല്‍ ഇതിന്റെ അംഗത്വം 575 ആയി. സജീവാംഗത്വം നിലനിര്‍ത്താന്‍ അംഗങ്ങള്‍ക്കു സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ 80 ശതമാനം പങ്കാളിത്തം ഉണ്ടായിരിക്കണമെന്നു വ്യവസ്ഥയുണ്ട്. അംഗങ്ങള്‍ കോണ്‍സണ്‍ട്രേറ്റുകള്‍ വാങ്ങുകയോ തീറ്റപ്പുല്ലുകളും മറ്റും വില്‍ക്കുകയോ വേണം. ഇല്ലെങ്കില്‍ അംഗത്വം പോകും. വന്‍തോതില്‍ അംഗങ്ങളെ ആകര്‍ഷിച്ചതിനാല്‍ പ്രോലിയയുടെ ബിസിനസ് നന്നായി വര്‍ധിച്ചു. ലാഭം മുഴുവന്‍ അടിസ്ഥാനസൗകര്യങ്ങളില്‍ നിക്ഷേപിക്കുന്നു. യു.സി.സി.എ.യുടെ ഏറ്റവും വലിയ ധാന്യോപഭോക്താവു പ്രോലിയയാണ്. 91 ല്‍ തുടങ്ങുമ്പോള്‍ 44 ക്ഷീരകര്‍ഷകരില്‍നിന്നുള്ള പാല്‍ ശേഖരിച്ചു വിതരണം ചെയ്യുകയാണു ചെയ്തിരുന്നത്. 93 ല്‍ ഒരു കാലിത്തീറ്റ മിശ്രണശാല സ്ഥാപിച്ചു. പിന്നീടു ധാന്യം സംഭരിക്കാനുള്ള കേന്ദ്രം തുടങ്ങി. 1994 ല്‍ പശുക്കളുടെ പോഷകാഹാരം മെച്ചപ്പെടുത്താനുള്ള സേവനങ്ങള്‍ നല്‍കിത്തുടങ്ങി. 95 ല്‍ കര്‍ഷകര്‍ക്കു യന്ത്രസാമഗ്രികള്‍ ലഭ്യമാക്കാന്‍ ആരംഭിച്ചു. കന്നുകുട്ടി പരിപാലനവും ആരംഭിച്ചു. 2005 ല്‍ കൂടുതല്‍ യന്ത്രസാമഗ്രികള്‍ അടക്കമുള്ള സേവനങ്ങളിലേക്കും വായ്പകള്‍ നല്‍കുന്നതിലേക്കും വളര്‍ന്നു. 2006 ല്‍ അക്കൗണ്ടിംഗ് സേവനങ്ങള്‍ ആരംഭിച്ചു. 2008 ല്‍ സ്വന്തം ബ്രാന്റില്‍ ക്ഷീരവിപണനത്തിനായി ഡെയറി പ്ലാന്റ് സ്ഥാപിച്ചു. 2010 ല്‍ കൂടുതല്‍ ധാന്യസംഭരണ കേന്ദ്രങ്ങള്‍ വാങ്ങി. പ്രൊഫഷണല്‍ മികവു നേടാന്‍ അംഗങ്ങള്‍ക്കു പരിശീലനങ്ങളും ഡെയറിഫാം കോഴ്‌സുകളും നടത്തുന്നു; ഡയറക്ടര്‍മാര്‍ക്കായി മാനേജുമെന്റ് കോഴ്‌സുകളും.

ബദല്‍
ജീവിതമാര്‍ഗം

ഗുവാണജുവാട്ടോയിലെയും ഒക്‌സാക്കയിലെയും ഗ്രാമീണ സമൂഹങ്ങള്‍ ബദല്‍ജീവിതമാര്‍ഗമെന്ന നിലയില്‍ സഹകരണ പ്രസ്ഥാനം കെട്ടിപ്പടുത്തവയാണ്. 1917 ലെ മെക്‌സിക്കന്‍ ഭരണഘടനയുടെ 27-ാം വകുപ്പില്‍ കാര്‍ഷിക പരിഷ്‌കരണവും ഭൂമിയുടെയും എണ്ണയുടെയും ധാതുവിഭവങ്ങളുടെയും ദേശസാത്കരണവും വ്യവസ്ഥ ചെയ്തു. ഇതു നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ‘എജിഡോ’ ഭൂമികള്‍ നിലവില്‍ വന്നത്. വന്‍കിട ഭൂവുടമകളില്‍നിന്നു പിടിച്ചെടുത്ത ഭൂമികള്‍ കൂട്ടായി കൈവശം വച്ചു കൂട്ടായി കൃഷി ചെയ്യാന്‍ ജനസമൂഹങ്ങള്‍ക്കു നല്‍കുന്ന സംവിധാനമാണിത്. ഈ ഭൂമി ഖണ്ഡങ്ങളായി കര്‍ഷകര്‍ക്കു നല്‍കി. ഇവ പാരമ്പര്യമായി കൈമാറാമെങ്കിലും വില്‍ക്കാനോ പാട്ടത്തിനു കൊടുക്കാനോ പാടില്ല.

1991 ല്‍ കൃഷിഭൂമിയുടെ 55 ശതമാനവും ‘എജിഡോ’ മേഖലയായിരുന്നു. 1991 നുശേഷം സ്വകാര്യവത്കരണാനുകൂലചിന്ത പ്രബലമായി. ഉത്തര അറ്റലാന്റിക് സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പിട്ടു. ‘എജിഡോ’ ഭൂമികള്‍ വില്‍ക്കുകയോ പാട്ടത്തിനു കൊടുക്കുകയോ ചെയ്യാമെന്ന ഭേദഗതി വന്നു. കര്‍ഷകര്‍ക്ക് ആഭ്യന്തര-വിദേശ നിക്ഷേപകരുമായി സംരംഭങ്ങളില്‍ ഏര്‍പ്പെടാമെന്നായി. ഇത് അതതു പ്രദേശത്തെ സാമ്പന്നര്‍ക്കും പുറമെനിന്നുള്ളവര്‍ക്കും ഭൂമി കൈയടക്കാന്‍ സഹായകമായി. പക്ഷേ, സ്വതന്ത്ര വ്യാപാരക്കരാര്‍ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. 1993-94 ല്‍ ഷൂ, തുകല്‍ വ്യവസായങ്ങളില്‍ 50 ശതമാനത്തിലേറെ ഉല്‍പ്പാദനനഷ്ടവും തൊഴില്‍നഷ്ടവുമുണ്ടായി. വസ്ത്ര നിര്‍മാണ സ്ഥാപനങ്ങളില്‍ 40 ശതമാനവും പൂട്ടി. യു.എസ്.എ.യില്‍നിന്നുള്ള ധാന്യ ഇറക്കുമതി വര്‍ധിച്ചു. ഇക്കാലത്താണ് ഏറ്റവും കൂടുതല്‍ മെക്‌സിക്കോക്കാര്‍ യു.എസ്.എ.യിലേക്കു കുടിയേറിയത്. ഇതു ‘ബദല്‍ലോക പ്രസ്ഥാന’ത്തിനു (അഹലേൃിമശേ്‌ല ണീൃഹറ ങീ്‌ലാലി േ അഹലേൃാൗിറശേെമ) ജന്‍മം നല്‍കി. പ്രകൃതിവിഭവചൂഷണം കുറയ്ക്കണമെന്നും സാമ്പത്തികാവസരതുല്യത വേണമെന്നും പ്രസ്ഥാനം ആവശ്യപ്പെട്ടു. സഹകരണ പ്രസ്ഥാനം എന്ന ആശയത്തെ ഇതു ശക്തിപ്പെടുത്തി. പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താനും ഭൂമിനഷ്ടവും കുടിയേറ്റവും കുറയ്ക്കാനും സഹകരണ പ്രസ്ഥാനത്തിനു കഴിയുമെന്ന അഭിപ്രായം ഉയര്‍ന്നു. 1994 ല്‍ ചിയാപ്പാസിലെ സപാറ്റിസ്റ്റകള്‍ ബഹുമുഖ പോരാട്ടത്തിന്റെ ഭാഗമായി കാര്‍ഷിക സഹകരണ സംഘങ്ങളുടെ ശൃംഖല കെട്ടിപ്പടുത്തു.

യു.എസ്സിലേക്കുള്ള
കുടിയേറ്റം

ഗുവാണജുവാട്ടോയില്‍ 2000 ല്‍ 1,63,000 പേര്‍ യു.എസ്.എ.യിലേക്കു കുടിയേറിയിരുന്നു. 2005 ല്‍ 53,000 പേര്‍ ജീവിതമാര്‍ഗം തേടി മെക്‌സിക്കോയുടെതന്നെ വിവിധ പ്രദേശങ്ങളിലേക്കു പോയി. ഓക്‌സാക്കയിലാകട്ടെ 2005 ല്‍ ജനസംഖ്യയുടെ 15 ശതമാനം അവിടം വിട്ടു. അതില്‍ 18 ശതമാനവും യു.എസ്.എ.യിലേക്കാണു പോയത്. ഈ സാഹചര്യത്തില്‍ ഒരു ബദല്‍മാര്‍ഗമായി സഹകരണ പ്രസ്ഥാനം വന്നു. ഗുവാണജുവാട്ടോയിലെ തക്കാളിക്കൃഷിക്കാരുടെ സഹകരണ സംഘം അങ്ങനെ ഉണ്ടായതാണ്. ദാരിദ്ര്യലഘൂകരണം, കുടിയേറ്റം തടയല്‍, ആഭ്യന്തരവിപണിയെ പ്രതിരോധിക്കല്‍ എന്നിവയാണു ലക്ഷ്യങ്ങള്‍. ഓക്‌സാക്കയിലെ ഭവന സഹകരണ സംഘവും ഇങ്ങനെയുണ്ടായതാണ്. കുടിയേറ്റം തടയുകയും തദ്ദേശീയര്‍ക്കു സുസ്ഥിരജീവിതം പ്രദാനം ചെയ്യുകയുമാണ് ഉദ്ദേശ്യങ്ങള്‍.

അധ്വാനശേഷിയുള്ള പ്രായക്കാര്‍ നല്ലൊരു ഭാഗവും യു.എസ്.എ.യിലേക്കു കുടിയേറിയപ്പോള്‍ കൃഷിപ്പണിക്ക് ആളെ കിട്ടാതായി. സ്വകാര്യവത്കരണം നല്ലൊരു ഭാഗം ഭൂമിയും വന്‍കിടക്കാരുടെ കൈയിലാക്കി. അവര്‍ക്കു ഭൂമി വില്‍ക്കാതെ പിടിച്ചുനിന്നവര്‍ ജീവിക്കാന്‍ കൃഷിക്കു പുറമെ മറ്റു ജോലികളും ചെയ്യാന്‍ നിര്‍ബന്ധിതരായി. അപ്പോള്‍ അവര്‍ക്കു പരസ്പരം സഹകരിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലായി. കൂട്ടുകൃഷിസ്ഥലങ്ങളിലെ കര്‍ഷകരെന്ന നിലയിലുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ 2006 ല്‍ ഗുവാണജുവാട്ടോയിലെ കൂട്ടുകര്‍ഷകരില്‍ ആറു പേര്‍ ഒരു സഹകരണ സംഘം സ്ഥാപിച്ചു. മെക്‌സിക്കോയിലെ ഒരു അന്താരാഷ്ട്ര സര്‍ക്കാരിതര സന്നദ്ധ സംഘടനയുടെ ( എന്‍.ജി.ഒ ) സഹായത്തോടെയായിരുന്നു ഇത്. അങ്ങനെ 2007 ല്‍ പ്രാദേശികവിപണിക്കായി ജൈവ തക്കാളി ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഉല്‍പ്പാദക സഹകരണ സംഘം സ്ഥാപിച്ചു. വായ്പയും ഇതരസഹകരണ സംരംഭങ്ങളുമൊത്തു പ്രവര്‍ത്തിക്കാനുള്ള സൗകര്യവും എന്‍.ജി.ഒ. ഒരുക്കി. 2008 ല്‍ ഗ്രീന്‍ഹൗസും മറ്റും നിര്‍മിച്ചു സഹകരണസംഘം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. എന്‍.ജി.ഒ.യുടെ സഹകരണത്തോടെ ഒരു അന്താരാഷ്ട്ര ശൃംഖലാസംവിധാനം ഇവര്‍ രൂപവത്കരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് വഴി യു.എസ്.എ, മെക്‌സിക്കോ, ക്യൂബ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഇവിടെ ഇന്റേണുകളായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നു. ഇന്റേണുകള്‍ സഹകരണ സംഘാംഗങ്ങളുടെ വീടുകളില്‍ താമസിച്ചാണു പ്രവര്‍ത്തിക്കുക. സര്‍വേ നടത്തുക, വില്‍പനഒരുക്കങ്ങളില്‍ സഹായിക്കുക, വെബ്‌സൈറ്റിനു ലേഖനങ്ങളും വാര്‍ത്താക്കുറിപ്പുകളും തയാറാക്കുക തുടങ്ങിയവയാണ് ഇന്റേണുകളുടെ പ്രവര്‍ത്തനം. 2008 ജൂലായില്‍ സംഘം ആദ്യവിളവെടുപ്പു നടത്തി. ഇതു വിജയിച്ചു. തുടര്‍ന്നു മറ്റു ജൈവപച്ചക്കറിയിനങ്ങളും ഇവര്‍ കൃഷി ചെയ്തുതുടങ്ങി.

ഭവന സഹകരണ
സംഘം

ഓക്‌സാക്കയിലെ ഭവന സഹകരണ സംഘം 1988 ല്‍ ആറു പേര്‍ ചേര്‍ന്നാണു രൂപവത്കരിച്ചത്. കര്‍ഷകനേതാക്കളും കത്തോലിക്കാസഭയും തൊഴിലാളികളും എന്‍.ജി.ഒ.കളും സഹായിച്ചു. പിന്നീടു സംഘത്തില്‍ അംഗഉടമസ്ഥര്‍ വര്‍ധിച്ചു. തുടക്കത്തില്‍ 100 വീടായിരുന്നതു 150 വീടായി. ഹരിത സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇവിടെ കാറുകള്‍ അനുവദിക്കില്ല. സ്വന്തം ജലസേചന സംവിധാനവും മലിനജല സംസ്‌കരണ സംവിധാനവും സൗരോര്‍ജവും ജൈവവളനിര്‍മാണവുമുണ്ട്. ഗ്രീന്‍ഹൗസുകളില്‍ മത്സ്യത്തെയും മുയലുകളെയും കോഴികളെയും വളര്‍ത്തുകയും ജൈവതക്കാളികള്‍ കൃഷി ചെയ്യുകയും ചെയ്യുന്നു. ജൈവവളം-മണ്ണിരകള്‍, ജൈവക്കാപ്പി, കാട്ടുതേന്‍, ഫലവൃക്ഷത്തെകള്‍ എന്നിവയുടെ വില്‍പനയും വിവിധ പ്രൊജക്ടുകളും വഴിയാണു വരുമാനം. ഭക്ഷ്യസുരക്ഷയുള്ള സ്വയംഭരണ സമൂഹ മാതൃകയാണു ലക്ഷ്യം. ഇത്തരം തദ്ദേശ സമൂഹങ്ങള്‍ക്കു സാങ്കേതികസഹായം നല്‍കുകയും ചെയ്യും. എന്‍.ജി.ഒ.കളും അന്താരാഷ്ട്ര ഏജന്‍സികളും സര്‍ക്കാര്‍ അധികൃതരും പാശ്ചാത്യ മാനേജ്‌മെന്റുരീതികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചെങ്കിലും ബാഹ്യമായി അടിച്ചേല്‍പ്പിക്കുന്ന വികസനമാതൃകകള്‍ വേണ്ടെന്നാണു തീരുമാനം. അന്താരാഷ്ട്ര എന്‍.ജി.ഒ.കളോടുള്ള സാമ്പത്തികാശ്രിതത്വം ഒഴിവാക്കുക എന്നത് ഇവര്‍ നേരിടുന്ന വെല്ലുവിളിയാണ്. ഇതിനായി ഓക്‌സാക്കയ്ക്കു പുറത്തെ ഗ്രാമീണ സമൂഹങ്ങളില്‍ സൗരോര്‍ജ പദ്ധതിയും ഉപഗ്രഹ ഇന്റര്‍നെറ്റ് സ്ഥാപിക്കലും പോലുള്ള സുസ്ഥിരമായ കാര്‍ഷിക പ്രൊജക്ടുകളിലേക്ക് ഇവര്‍ പ്രവര്‍ത്തനം വിപുലമാക്കി. ഇതു യൂറോപ്പിലും യു.എസ്.എ.യിലും നിന്നു സന്നദ്ധപ്രവര്‍ത്തകരെ ആകര്‍ഷിച്ചു. 2008 ല്‍ യു.എസ്.എ.യിലെ ഒരു കുടുംബം ഇവരോടൊപ്പം താമസിച്ചുപ്രവര്‍ത്തിച്ചു. ഒരു ബെല്‍ജിയന്‍ യുവതി ആശയവിനിമയ സംവിധാനങ്ങളുടെ വിന്യാസച്ചുമതല ഏകോപിപ്പിച്ചു.

സപാറ്റിസ്റ്റ
കാപ്പിസംഘങ്ങള്‍

മെക്‌സിക്കോയിലെ സഹകരണ പ്രസ്ഥാനത്തില്‍ സപ്പാറ്റിസ്റ്റ കാപ്പി സഹകരണ സംഘങ്ങളുടെ കാര്യം എടുത്തുപറയണം. ചിയാപ്പാസ് സംസ്ഥാനത്താണ് ഇവ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. മെക്‌സിക്കോ വലിയ കാപ്പി ഉല്‍പ്പാദക രാജ്യമാണ്. ഇതില്‍ ചിയപ്പാസ് ആണ് ഏറ്റവും വലിയ കാപ്പി ഉല്‍പ്പാദക സംസ്ഥാനം. പക്ഷേ, 1989 ല്‍ അന്താരാഷ്ട്ര കാപ്പിക്കരാറിനെത്തുടര്‍ന്നു തദ്ദേശ കാപ്പി ഉല്‍പ്പാദനത്തിനുള്ള സംരക്ഷണങ്ങള്‍ നിര്‍ത്തലാക്കി. ഐ.എം.എഫിന്റെയും മറ്റും വായ്പ ഉപയോഗിച്ചു കൂടുതല്‍ രാജ്യങ്ങള്‍ കാപ്പിക്കൃഷി തുടങ്ങി. കാപ്പിവില ഇടിഞ്ഞു. ചിയപ്പാസിലെ ധാരാളം കാപ്പിക്കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു മറ്റിടങ്ങളിലേക്കും യു.എസ്സിലേക്കും കുടിയേറി. കൃഷിയും നാടും വിടാന്‍ തയാറല്ലാതിരുന്ന തദ്ദേശജനത സപ്പാറ്റിസ്റ്റ സൈന്യം (സപ്പാറ്റിസ്റ്റ ദേശീയ വിമോചനമുന്നണി – ദമുമശേേെമ അൃാ്യ ീള ചമശേീിമഹ ഘശയലൃമശേീി) രൂപവത്കരിച്ച് 1994 ല്‍ കലാപമുണ്ടാക്കി. പല അന്താരാഷ്ട്ര സംഘടനകളും ഇതിന്് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അത്തരം സംഘടനകള്‍ സഹകരണ പ്രസ്ഥാന ആശയം പങ്കുവച്ചു. അങ്ങനെ ആദ്യത്തെ സപ്പാറ്റിസ്റ്റ കാപ്പി സഹകരണ സംഘം രൂപവത്കരിച്ചു. ഇടനിലക്കാരെയും അന്താരാഷ്ട്രവിപണിയെയും ആശ്രയിക്കാതെ കാപ്പി ഉത്പാദിപ്പിച്ചു കയറ്റിയയക്കാനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞു. യു.എസി.ലെ പല ചെറുകിട കോഫീഷോപ്പുകളും ഐക്യദാര്‍ഢ്യക്കൂട്ടായ്മകളും അനുകൂലമായി പ്രതികരിച്ചു. ‘മട്ട്-വിറ്റ്‌സ്’ (ങൗേ്ശ്വേ -കിളികളുടെ പര്‍വതം എന്നര്‍ഥം) ആണ് ആദ്യത്തെ സഹകരണ സംഘം. സപ്പാറ്റിസ്റ്റകള്‍ മാത്രമായിരുന്നു അംഗങ്ങള്‍. 1997 ലാണു സ്ഥാപിച്ചത്. 200 കാപ്പി ഉല്‍പ്പാദകര്‍ ഇതിലുണ്ടായിരുന്നു. 1999 ല്‍ യൂറോപ്പിലേക്കും യു.എസ്സിലേക്കുമായി 35 ടണ്‍ കയറ്റിയയക്കാനായി. പണ്ടത്തെ വിപണനരീതിയെ അപേക്ഷിച്ചു വലിയ വില കിട്ടി. പക്ഷേ, നികുതിക്കുടിശ്ശികയുടെ പേരില്‍ മട്ട്-വിറ്റ്‌സിന്റെ സാധനസാമഗ്രികള്‍ കണ്ടുകെട്ടുകയും 2009 ല്‍ സംഘം പിരിച്ചുവിടേണ്ടിവരികയും ചെയ്തു.

2001 ല്‍ പാന്റെല്‍ഹോയില്‍ മറ്റൊരു സഹകരണ സംഘം സ്ഥാപിച്ചു. ‘യാച്ചില്‍ ക്‌സോജോബാല്‍ ചുല്‍ച്ചന്‍’ ( ആകാശത്തെ പുതിയ വെളിച്ചം എന്നര്‍ഥം) എന്നാണു പേര്. 328 ഉല്‍പ്പാദകര്‍ ചേര്‍ന്നാണു രൂപവത്കരിച്ചത്. 2002 ല്‍ ‘ഐക്യദാര്‍ഢ്യ വിപണി’യിലേക്ക് ഇവര്‍ ആദ്യ കണ്ടെയ്‌നര്‍ കയറ്റുമതി ചെയ്തു. തുടര്‍ന്ന് ഉല്‍പ്പാദനവും കയറ്റുമതിയും കൂടി. 2002 ല്‍ അല്‍ട്ടാമിറാനോയില്‍ 800 ഉല്‍പ്പാദകര്‍ ‘യോച്ചിന്‍ ടായേല്‍ കിനാല്‍’ ( പുതുഭൂമിയില്‍ പ്രവര്‍ത്തനാരംഭം എന്നര്‍ഥം) എന്ന സംഘം സ്ഥാപിച്ച് ‘ഐക്യദാര്‍ഢ്യ വിതരണശൃംഖല’യിലൂടെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റുമതി നടത്തി. 2007 ല്‍ റോബര്‍ട്ടോ ബാരിയോസിലെ ഉല്‍പ്പാദകര്‍ സ്സിറ്റ് ലെക്വില്‍ ലം ( ഭൂമാതാവിന്റെ പഴങ്ങള്‍ എന്നര്‍ഥം) എന്ന സംഘം സ്ഥാപിച്ച് 2008 ല്‍ ആദ്യകയറ്റുമതി നടത്തി.

വിവിധ സംരംഭങ്ങളിലായി 12 യൂറോപ്യന്‍ രാജ്യങ്ങളിലേക്കെങ്കിലും സപ്പാറ്റിസ്റ്റാ കാപ്പി കയറ്റിയയക്കുന്നുണ്ട്. ഈ പ്രാദേശിക സംരംഭങ്ങളെ സപ്പാറ്റിസ്റ്റാ ഉല്‍പ്പന്നങ്ങളുടെ വിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ ശൃംഖല രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഏതെങ്കിലും യൂറോപ്യന്‍ നഗരത്തില്‍ സമ്മേളിക്കും. സപ്പാറ്റിസ്റ്റാ പോരാട്ടവുമായുള്ള ഐക്യദാര്‍ഢ്യമാണ് ഇവയെ ഒരുമിപ്പിക്കുന്നത്. കാപ്പിവില്‍പന ഇതിനു സാമ്പത്തികബലവുമേകുന്നു.

ദേശീയ
കളപ്പുര

സഹകരണ പ്രസ്ഥാനത്തിന്റെ ഇത്തരം പുനരുജ്ജീവനത്തിന് ഉദാഹരണമാണ് ‘ദേശീയ കളപ്പുര'(ഋഹ ഏൃമിലൃീ ചമരശീിമഹ ചമശേീിമഹ ഏൃമിമൃ്യ). 2005 ല്‍ തുടങ്ങിയ ഒരു സഹകരണ സ്ഥാപനമാണിത്. വടക്കന്‍ സംസ്ഥാനമായ സകാറ്റികാസിലെ ബീന്‍സ് കര്‍ഷകര്‍ ആരംഭിച്ചതാണിത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരിക്കാനും വില്‍ക്കാനുമുള്ള മൊത്തവ്യാപാര കേന്ദ്രമാണിത്. ഇതുകൊണ്ടു വലിയ പ്രയോജനമുണ്ടായെന്നും ഏറ്റവും കൂടുതല്‍ ഗുണം കിട്ടിയതു വന്‍തോതിലുള്ള വില്‍പന സാധ്യമായതിലൂടെയാണെന്നും ഇതിന്റെ പ്രസിഡന്റ് ജോസ് വില്ലെഗാസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ സംഭരണശാലകളില്‍ കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുകയും സ്ഥാപനം അവ വില്‍ക്കുകയും ചെയ്യുന്നു. കര്‍ഷകര്‍ക്കു സ്വന്തമായി വാങ്ങാന്‍ കഴിവില്ലാത്ത യന്ത്രസാമഗ്രികളും സ്ഥാപനം വാങ്ങി നല്‍കും. ഈ സംരംഭത്തിന്റെ സംഭരണശാലകളിലായി 8000 ടണ്‍ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനുള്ള ശേഷിയുണ്ട്. സംരംഭത്തിലെ ഓരോ ഉടമക്കും ശരാശരി 20 ഹെക്ടര്‍ കൃഷിയുണ്ട്. ഒരു ഹെക്ടറില്‍നിന്നു ശരാശരി ഒരു ടണ്‍ ഉല്‍പ്പന്നം ലഭിക്കുന്നു.

മേല്‍നോട്ട
സ്ഥാപനങ്ങള്‍

മെക്‌സിക്കോയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ കോണ്‍കാമെക്‌സ്, കോണ്‍ഫെകോപ്പ്, ഫോകോപ്പ് തുടങ്ങിയ സ്ഥാപനങ്ങളുണ്ട്. സമ്പാദ്യ-വായ്പാ സഹകരണ സംഘങ്ങളുടെ ദേശീയ കോണ്‍ഫെഡറേഷനാണു കോണ്‍കാമെക്‌സ്. സമ്പാദ്യ-വായ്പാ സഹകരണമേഖലയുടെ വളര്‍ച്ചയ്ക്കും മേല്‍നോട്ടത്തിനുമുള്ള പദ്ധതികളും സംവിധാനങ്ങളും രൂപകല്‍പന ചെയ്തു പ്രചരിപ്പിച്ചു നടപ്പാക്കലാണു ചുമതല. വിവിധതരം സഹകരണ സ്ഥാപനങ്ങളുടെ ദേശീയ കോണ്‍ഫെഡറേഷനാണു കോണ്‍ഫെകോപ്പ്. 1988 ല്‍ സ്ഥാപിച്ചതാണിത്. നിര്‍മാണ, സേവന മേഖലകളിലെ സഹകരണ സ്ഥാപനങ്ങളുടെ മേഖലാ അസോസിയേഷനുകളെ ഏകോപിപ്പിക്കലാണു ചുമതല. മെക്‌സിക്കോയിലെ 32 സംസ്ഥാനങ്ങളില്‍ 15 എണ്ണത്തിലെ മേഖലാ അസോസിയേഷനുകളുടെ പ്രാതിനിധ്യം ഇതിനുണ്ട്. സമ്പാദ്യ-വായ്പാ സഹകരണ സ്ഥാപനങ്ങളുടെ സഹമേല്‍നോട്ട സംവിധാനമായും നിക്ഷേപ ഗ്യാരണ്ടിനിധിയായും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണു ഫോകോപ്പ്.

ഇന്ന് അന്താരാഷ്ട്ര സഹകരണ സഖ്യത്തില്‍ (ഐ.സി.എ) മെക്‌സിക്കോയില്‍നിന്നു നാലു സഹകരണ സ്ഥാപനങ്ങളുണ്ട്. ധനകാര്യ മേഖലയിലെ ഒരു പൂര്‍ണ അംഗമാണു ‘ കാജ പോപ്പുലര്‍ മെക്‌സിക്കാന’. ‘കോണ്‍ഫെഡറേഷന്‍ നാഷണല്‍ കോ-ഓപ്പറേറ്റീവ ഡീ ആക്ടിവിഡാഡെസ് ഡിവേഴ്‌സാസ് ഡി ലാ റിപ്പബ്ലിക്കാ മെക്‌സിക്കാന’ ആണ് മറ്റൊരു പൂര്‍ണഅംഗം. ഇതു മെക്‌സിക്കോയിലെ സഹകരണസ്ഥാപനങ്ങളുടെ അത്യുന്നത ഘടകമാണ്. ധനകാര്യ മേഖലയിലെതന്നെ മറ്റൊരു പൂര്‍ണ അംഗമാണു ‘ഫെഡറേഷന്‍ ഡീ കാജാസ് പോപ്പുലാറെസ് അലയന്‍സാ’. ധനകാര്യ മേഖലയിലെ അസോസിയേറ്റ് അംഗമാണ് ‘ഫെഡറേഷന്‍ റീജണല്‍ ഡീ കോ-ഓപ്പറേറ്റിവ്‌സ് അഹോറോ വൈ പ്രെസ്റ്റാമോ നോറെസ്‌റ്റെ എസ്.സി.എല്‍ ഡി സി.വി’.

സഹകരണ പ്രസ്ഥാനത്തിനു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ഡി.ജി.ആര്‍.വി. മെക്‌സിക്കോയില്‍ സജീവമാണ്. ഉപദേശം, പാരസ്പര്യശൃംഖലകള്‍ കെട്ടിപ്പടുക്കല്‍, വിദ്യാഭ്യാസ-പരിശീലന-ഭരണ-മാനേജുമെന്റ്-മേല്‍നോട്ട സംവിധാനങ്ങള്‍ വേണ്ടത്ര ക്രമമുള്ളവയാക്കല്‍, സംയോജിത സഹകരണ സംവിധാനങ്ങള്‍ ശക്തമാക്കല്‍, സുസ്ഥിര കോര്‍പറേറ്റു മാനേജ്‌മെന്റു സംവിധാനങ്ങള്‍ പ്രദാനം ചെയ്യല്‍ തുടങ്ങിയവയാണു ഡി.ജി.ആര്‍.വി. നടത്തുന്നത്.

2011 ല്‍ അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ ജനറല്‍ അസംബ്ലി മെക്‌സിക്കോയിലാണു ചേര്‍ന്നത്. അതിന്റെ ഉദ്ഘാടനത്തില്‍ ഐ.സി.എ. അമേരിക്കാസിന്റെ അന്നത്തെ പ്രസിഡന്റ് റമോണ്‍ ഇംപീരിയല്‍ സുനിഗ വായ്പാ യൂണിയനുകളുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഒരു കുരിശുയുദ്ധംതന്നെ ആവശ്യമാണെന്നു പറയുകയുണ്ടായി. മെക്‌സിക്കോയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ വായ്പാ യൂണിയനുകളായിരിക്കും ദശലക്ഷക്കണക്കിനു മെക്‌സിക്കോക്കാര്‍ക്ക് ആശ്രയം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്താകെ വായ്പാ യൂണിയനുകള്‍ സാധാരണക്കാര്‍ക്കു വലിയ സഹായമാണ്. അഞ്ചു ദശലക്ഷം മെക്‌സിക്കോക്കാര്‍ക്കു പ്രയോജനപ്പെടുംവിധം മെക്‌സിക്കോയിലെ സഹകരണ യൂണിയനുകള്‍ സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും സഹായത്തോടെ വായ്പാ യൂണിയനുകള്‍ക്ക് അനുകൂലമായ നിയമപരമായ ചട്ടക്കൂടുകളും നയങ്ങളും നടപ്പാക്കിക്കേണ്ടതുണ്ടെന്നും അദ്ദേഹം അന്നു ചൂണ്ടിക്കാട്ടിയിരുന്നു.

ആധനിക കാലത്തു മുമ്പത്തെക്കാള്‍ പ്രസക്തമാണു സഹകരണ പ്രസ്ഥാനമെന്നു മെക്‌സിക്കോ തെളിയിക്കുന്നു. വികസിത രാജ്യങ്ങളിലേക്കുള്ള വന്‍കുടിയേറ്റത്തിനു ബദലായി അവര്‍ അവിടെ വളരുന്നു. ആധുനിക മാനേജുമെന്റ് രീതികളുടെ പ്രാധാന്യം അവ മനസ്സിലാക്കുന്നു. ഒപ്പം സഹകരണ സംസ്‌കാരമുണ്ടെങ്കില്‍ ദേശത്തനിമ നിലനിര്‍ത്തിയും ബാഹ്യരീതികള്‍ തിരസ്‌കരിച്ചും വളരാമെന്നും അവ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.

Latest News