പ്രവാസികളുടെ കൂട്ടായ്മയില്‍ മത്സ്യഫാമും ഫാം ടൂറിസവും

moonamvazhi

കൊയിലാണ്ടിക്കടുത്ത് ചിറ്റാരിക്കടവില്‍ നൂറോളം പ്രവാസികള്‍ ചേര്‍ന്നുള്ള
കൂട്ടായ്മയില്‍ നാലേക്കര്‍ സ്ഥലത്തു മത്സ്യഫാം രൂപം കൊള്ളുന്നു.
ഫാം ടൂറിസം രംഗത്തേക്കു കടക്കാനും ഇവര്‍ക്കു പരിപാടിയുണ്ട്.

കോഴിക്കോട് കൊയിലാണ്ടി ഉളളിയേരി ഗ്രാമപ്പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ നൂറ് പ്രവാസികളുടെ കൂട്ടായ്മയില്‍ ചിറ്റാരിക്കടവില്‍ അതി വിപുലമായ രീതിയില്‍ മത്സ്യഫാം പിറവിയെടുക്കുന്നു. ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയവര്‍ മുതല്‍ ഇപ്പോഴും ഗള്‍ഫില്‍ ജോലിയെടുക്കുന്നവര്‍ വരെ ഈ കൂട്ടായ്മയില്‍ പങ്കാളികളാണ്. പ്രവാസജീവിതം അവസാനിപ്പിച്ച് ഭാവിയില്‍ നാട്ടിലേക്കു മടങ്ങിവരുന്നവരെ ഉള്‍ക്കൊളളാന്‍ കഴിയുന്ന സംരംഭമാണു മത്സ്യഫാമിലൂടെ യാഥാര്‍ഥ്യമാക്കുന്നത്. ഇത് ഈ കൂട്ടായ്മയുടെ ഒരു മൈക്രോ യൂനിറ്റ് മാത്രമാണ്. മത്സ്യഫാമിനോടൊപ്പം ഫാം ടൂറിസം രംഗത്തേക്കും ഇവര്‍ കടക്കുകയാണ്. ഫാമിനോട് ചേര്‍ന്നു മത്സ്യ വിപണന കേന്ദ്രം, നാടന്‍ മത്സ്യ, ഭക്ഷ്യ വിഭവങ്ങള്‍ ലഭിക്കുന്ന ഹോട്ടല്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഉല്ലാസ ബോട്ടുകള്‍, പ്രവാസി സൂപ്പര്‍ മാര്‍ക്കറ്റ്, കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയെല്ലാം ആലോചനയിലുണ്ട്.

കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിലെ കന്നൂര് ടൗണില്‍ നിന്നു വടക്കോട്ട് അര കിലോമീറ്റര്‍ പോയാല്‍ ചിറ്റാരിക്കടവ് പ്രവാസി ഫാം പ്രോജക്ടിന്റെ (ചിപ്പ് ) ഫാമിലെത്താം. കണയങ്കോട് പാലത്തിനും ചിറ്റാരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിനും ഇടയിലുളള പ്രകൃതി മനോഹരമായ ഗ്രാമമാണിത്. വിസ്തൃതമായ പുഴയോരവും തുരുത്തുകളും കൊണ്ട് ഏറെ മനോഹരമാണിവിടം. ഇവിടെയാണു പ്രവാസികള്‍ ഒത്തുചേര്‍ന്നു തങ്ങളുടെ സ്വപ്നങ്ങള്‍ക്കു നിറമേകുന്നത്. 2020 ല്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലാണു പ്രൊജക്ടിനു രൂപം നല്‍കിയത്.

ഉപ്പുവെളളം നിറഞ്ഞ് ചുറ്റുപാടും കാടു പിടിച്ചു കിടന്ന നാല് ഏക്കര്‍ സ്ഥലം വെട്ടിത്തെളിച്ചും ജലാശയത്തിലെ ചെളി കോരിയുമാണു മത്സ്യഫാമാക്കി മാറ്റിയത്. രണ്ട് സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള സ്ഥലം 14 വര്‍ഷത്തേക്കു പണയത്തിനെടുത്താണു ഫാമുണ്ടാക്കിയത്. 575 മീറ്റര്‍ ദൂരത്തില്‍ നാല് ഭാഗവും തെങ്ങിന്‍ കുറ്റികള്‍ അടിച്ചു താഴ്ത്തി ചെളികൊണ്ട് ബണ്ട് നിര്‍മിച്ചു. ഇതിനു മുകളില്‍ വേലിയും തീര്‍ത്തു. ഇപ്പോള്‍ത്തന്നെ 65 ലക്ഷം രൂപയോളം ചെലവായതായി പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന ചീഫ് പ്രമോട്ടര്‍ കൂടിയായ അത്തിക്കോട്ട് ഭരതന്‍ പറഞ്ഞു. ഫാമിലേക്കു നീര്‍നായകള്‍ കടന്നുവരാതിരിക്കാന്‍ ചുറ്റുപാടും ഉറപ്പേറിയ കമ്പിവേലി സ്ഥാപിച്ചുകഴിഞ്ഞു. ഇരുപതോളം സി.സി. ടി.വികള്‍, സ്പോട്ട് ലൈറ്റുകള്‍ എന്നിവയും സജ്ജമാക്കി. ഫാമിലേക്കു ത്രീഫെയ്സ് ഇലക്ട്രിക് ലൈന്‍ വലിച്ചിട്ടുണ്ട്. പ്രവാസികളായ ഓരോരുത്തരില്‍ നിന്നും 70,000 രൂപ വീതമാണു ഫണ്ട് സമാഹരിച്ചത്. അതിനു സാധിക്കാത്തവരെ സഹായിക്കാനായി ഒരു മാസച്ചിട്ടിയും ചിപ്പ് നടത്തുന്നുണ്ട്. അതുകൊണ്ട് എല്ലാ അംഗങ്ങളും ഒരേ തുക മുടക്കുക എന്ന ലക്ഷ്യം നേടാനാവും. കമ്പനിയുടെ ഉടമസ്ഥത പ്രൊജക്ടിനായി പണം നിക്ഷേപിച്ച എല്ലാ അംഗങ്ങള്‍ക്കും തുല്യമാണ്.

പെരുവണ്ണാമൂഴി കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ബി. പ്രദീപ് കുമാറിന്റെയും അത്തോളിയിലെ പ്രമുഖ മത്സ്യക്കര്‍ഷകന്‍ കൂളത്താംകണ്ടി മനോജിന്റെയും മാര്‍ഗ നിര്‍ദേശങ്ങളോടെയാണു ഫാം രൂപകല്‍പ്പന ചെയ്യുന്നത്. ടൂറിസം സാധ്യതകള്‍ ഉളളതുകൊണ്ട് പ്രവാസികളുടെ ഈ സംരംഭം വിജയിക്കുകതന്നെ ചെയ്യുമെന്നു ഡോ. ബി. പ്രദീപ് പറഞ്ഞു. ആദ്യഘട്ടത്തില്‍ 30,000 പൂമീന്‍ കുഞ്ഞുങ്ങളെയും 10,000 കരിമീന്‍ കുഞ്ഞുങ്ങളെയും ഫാമില്‍ നിക്ഷേപിക്കും. കൂടാതെ കാളാഞ്ചി, ചെമ്മീന്‍ എന്നിവയുമുണ്ടാവും. പെരുവണ്ണാമുഴി കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെ ചെമ്മീന്‍ വളര്‍ത്തുന്ന ഗവേഷണ കേന്ദ്രവും ഫാമിന്റെ ഒരു ഭാഗത്തുണ്ടാവും. കരിമീന്‍ വിത്തുല്‍പ്പാദന കേന്ദ്രവും ഫാമിനോടൊപ്പമുണ്ടാവും. ഫാമില്‍ എയറേഷന്‍ സംവിധാനം പൂര്‍ണതോതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി 90,000 രൂപയോളം ചെലവഴിച്ചു. ഫാമില്‍ ജല ക്രമീകരണത്തിനു രണ്ട് ചെറു ചീര്‍പ്പുകളും സ്ഥാപിച്ചിട്ടുണ്ട്. പുഴയുടെ അനുബന്ധ പ്രദേശമായതിനാല്‍ വേലിയേറ്റ, വേലിയിറക്ക വേളകളിലെ പുഴവെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിക്കാനാണു കോണ്‍ക്രീറ്റില്‍ തീര്‍ത്ത രണ്ടു ചീര്‍പ്പുകള്‍ സജ്ജമാക്കിയത്. വെള്ളത്തിനടിയില്‍ പൈപ്പുകളിട്ട് ഇരുപത്തഞ്ചോളം വാല്‍വുകള്‍ ഘടിപ്പിച്ചാണു കൃത്രിമ ഓക്‌സിജന്‍ പ്രവാഹത്തിനുവേണ്ടി എയറേഷന്‍ സജ്ജമാക്കിയത്.

ചിറ്റാരിക്കടവിന്റെ
സുസ്ഥിര വികസനം

ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസികളുടെ ഈ കൂട്ടായ്മ ചിപ്പ് ഫാം പ്രൊജക്ട്് എല്‍.എല്‍.പി. ‘ എന്ന പേരിലാണറിയപ്പെടുന്നത്. പൂര്‍ണമായും ഗള്‍ഫ് പ്രവാസികളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. ഓരുജല മത്സ്യക്കൃഷിയോടൊപ്പം ചിറ്റാരിക്കടവ് ഗ്രാമത്തിന്റെ സുസ്ഥിര വികസനവും ഉറപ്പാക്കികൊണ്ട് വരുംവര്‍ഷങ്ങളില്‍ ടൂറിസത്തിനും വന്‍സാധ്യത ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമത്തിന്റെ വിരിമാറിലൂടെ ഒഴുകുന്ന രാമന്‍ പുഴയും ( കണയങ്കോട് ) അതിലെ തുരുത്തുകളും കേന്ദ്രീകരിച്ച് ഹൗസ് ബോട്ട്, സ്പീഡ് ബോട്ട് സര്‍വീസും ആരംഭിക്കും. സമീപത്തുള്ള തണ്ണീര്‍ മലയെയും ഉള്‍പ്പെടുത്തി വലിയൊരു ടൂറിസം പദ്ധതിയാണു പ്രവാസികള്‍ സ്വപ്നം കാണുന്നത്.

കോവിഡ് മഹാമാരി ഏറെ ബാധിച്ചതു പ്രവാസികളെയാണ്. നാട്ടിലെത്തിയവര്‍ക്കു തിരികെപ്പോകാനാവാതെ ജോലി നഷ്ടപ്പെട്ടതും വിദേശത്തുള്ളവരുടെ ശമ്പളം വലിയ തോതില്‍ വെട്ടിക്കുറച്ചതും പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ഈ സാഹചര്യം മറികടക്കാനാണു കുവൈത്തിലുള്ള കേളോത്ത് ഷിനീഷിന്റെയും യു.എ.ഇ. യിലുളള സുജിത്ത് പള്ളിയിലിന്റെയും നേതൃത്വത്തില്‍ നാട്ടുകാരായ എല്ലാ പ്രവാസികളെയും ചേര്‍ത്തു കൊണ്ടൊരു വാട്ട്സാപ്പ് കൂട്ടായ്മ രൂപവത്ക്കരിച്ചത്. അതിവേഗം അതൊരു സൗഹൃദക്കൂട്ടമായി മാറി. നാടിന്റെ പൊതുനന്മക്കായി നില കൊള്ളുകയായിരുന്നു ലക്ഷ്യം. കോവിഡ് ബാധിച്ചവരെയും അതുമൂലം ജോലിയില്‍ പ്രതിസന്ധികള്‍ നേരിട്ടവരെയും ഈ കൂട്ടായ്മ സഹായിച്ചു. കൂടാതെ, രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരെയും സാമ്പത്തികമായി സഹായിച്ചു. മാനസികമായി തളര്‍ന്നവരെ അവരുടെ വീടുകളില്‍ച്ചെന്നുകണ്ട് ആത്മവിശ്വാസം ഉയര്‍ത്താനും ആവശ്യമുള്ളവര്‍ക്കു ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യാനും ഈ പ്രവാസി കൂട്ടായ്മ ശ്രദ്ധിച്ചിരുന്നു.

പ്രവാസികളായ നൂറോളം പ്രദേശവാസികള്‍ ഒരുമിച്ചു ചേര്‍ന്നപ്പോള്‍ അനവധി സംരംഭക പ്രൊജക്ടുകള്‍ ഉയര്‍ന്നുവന്നെങ്കിലും സൗദി അറേബ്യയിലെ ടീമംഗങ്ങളായ ടി.പി. ജയരാജ്, സുധീഷ് എന്നിവര്‍ അവതരിപ്പിച്ച ഫാം – ടൂറിസം ഇന്റഗ്രേറ്റഡ് പ്രൊജക്ട്് അവസാനം അംഗീകരിക്കുകയായിരുന്നു. ഇരുപത്തെട്ടോളം പേരുള്ള ഒരു അഡ്മിന്‍ പാനലാണു സുപ്രധാന തീരുമാനങ്ങളെല്ലാം എടുക്കുന്നത്. കൂടാതെ ഗള്‍ഫില്‍ നിന്നു ലീവിലെത്തുന്ന കൂട്ടായ്മയിലെ അംഗങ്ങളും സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നു. മത്സ്യഫാമിന്റെ ഇപ്പോഴത്തെ അവസാന ഘട്ട ജോലികള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതു നാട്ടിലുള്ള പ്രവാസികളായ അത്തിക്കോട്ട് ഭരതനും അസീസുമാണ്.

ഫാമിന്റെ ഇതുവരെ നടന്ന പണികളുള്‍പ്പെടെ വലിയൊരു തുക ചെലവ് വന്നിട്ടുണ്ട്. പുഴയുടെ കൈവഴിയായതിനാല്‍ മത്സ്യക്കൃഷിക്ക് അനുയോജ്യമാക്കിയെടുക്കാന്‍ നല്ല പ്രയാസമുണ്ടായിരുന്നു. ചുറ്റും ബണ്ടുകള്‍ കെട്ടുക, ചളി നീക്കുക, നീര്‍നായ്ക്കളില്‍ നിന്നു രക്ഷക്കായ് കമ്പി വേലി കെട്ടുക തുടങ്ങിയ പണികള്‍ ഏറെയുണ്ടായിരുന്നു. ഗവണ്‍മെന്റ് സബ്‌സിഡിയായി മുതല്‍ മുടക്കിന്റെ നാലു ശതമാനം ഫണ്ട് ഇതുവരെ പാസായിട്ടുണ്ട്.

വിദേശത്തും സ്വദേശത്തുമുള്ള പ്രവാസികളായ അഹമ്മദ് എടച്ചേരി, അസീസ് വട്ടക്കണ്ടി മീത്തല്‍, ഭരതന്‍ അത്തിക്കോട്ട്, മനോജ് വടക്കെകൂനിച്ചി ക്കണ്ടി, അഡ്വ. സുനില്‍കുമാര്‍ പുതിയേടത്ത് മീത്തല്‍, സി.പി. ആരിഫ്, ബാബുരാജ് എടവലത്ത്, ജയരാജ് എടക്കാട്ട്, നസീര്‍ കാരവയല്‍, സുധീഷ് വടക്കെ കൂനിച്ചിക്കണ്ടി, സുരേന്ദ്രന്‍ തെക്കേപളളി, ബഷീര്‍ എടവലത്ത് മീത്തല്‍, ബിന്‍സി മീത്തലെ നായര് കണ്ടി, രമേശന്‍ അണേല കുന്നത്ത്, ഷിനീഷ് കേളോത്ത്, ബിനൂ അരിക്കല്‍, ശരത്ത് ചൂരക്കാട്ട്, സിറാജ് എടവലത്ത് മീത്തല്‍, സജിത്ത് പാറക്കണ്ടി, സുജിത്ത് പളളിയില്‍, സുഷാന്ത് വെളുത്താടത്ത് മീത്തല്‍, ഫൈസല്‍ എടവലത്ത് മീത്തല്‍, ഗണേശന്‍ കല്ലുവെട്ടി കുനിയില്‍, ഗിരീഷ് മണ്ണുമ്മല്‍ മീത്തല്‍, രഞ്ജിത്ത് കുന്നുമ്മല്‍ മീത്തല്‍, സനൂപ് ചാത്തോത്ത് കണ്ടി, ഷംസുദ്ദീന്‍ കുപ്പേങ്ങല്‍, ഷൈലേഷ് രാജ് എടത്തില്‍ എന്നിവരാണ് ഈ പ്രവാസി കൂട്ടായ്മയുടെ അഡ്മിന്‍ പാനല്‍ മെമ്പര്‍മാര്‍. കുവൈറ്റ്, ഖത്തര്‍, സൗദി, മസ്‌ക്കറ്റ്, ദുബായ്, ബഹറിന്‍, ഒമാന്‍ എന്നിവിടങ്ങളിലാണു കൂട്ടായ്മയിലെ ഏറെപ്പേരും ജോലി ചെയ്യുന്നത്.

 

Leave a Reply

Your email address will not be published.

Latest News