വിജയക്കുതിപ്പിന് ‌പെരുവെമ്പ് കൈത്തറി

moonamvazhi

അനില്‍ വള്ളിക്കാട്

(2020 മാര്‍ച്ച് ലക്കം)

പൈതൃക കലാഗ്രാമ പദ്ധതിയിലൂടെ പാലക്കാട്ടെ പെരുവെമ്പ് കൈത്തറി പുതുജീവന്‍ നേടുകയാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള സര്‍ഗാലയ എന്ന കലാഗ്രാമമാണ് പൈതൃകഗ്രാമ പദ്ധതിയുടെ നടത്തിപ്പുകാര്‍

പാലക്കാട് പെരുവെമ്പിലെ നെയ്ത്തുഗ്രാമത്തില്‍ നിന്നുള്ള കൈത്തറി തുണിത്തരങ്ങള്‍ 2020 ല്‍ പുതുമോടിയണിയും. വടകര ഇരിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ സര്‍ഗാലയ ‘ യാണ് പെരുവെമ്പ് കൈത്തറി വസ്ത്രങ്ങളെ ‘ വിന്നിങ് ലീപ് 2020 ‘ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കുന്നത്.

സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ പൈതൃക കലാഗ്രാമ പദ്ധതിയില്‍പ്പെട്ട പെരുവെമ്പിലെ കൈത്തറി നെയ്ത്ത് ഒരു വര്‍ഷമായി ഉണര്‍വിന്റെ പാതയിലാണ്. പദ്ധതി നടപ്പാക്കിയ സംസ്ഥാനത്തെ ഇരുപത് പൈതൃക ഗ്രാമങ്ങളിലൊന്നാണ് പെരുവെമ്പ്. വാദ്യോപകരണ നിര്‍മാണവും
കൈത്തറി നെയ്ത്തുമാണ് പെരുവെമ്പിനെ ഈ പദ്ധതിയിലുള്‍പ്പെടുത്താന്‍ ഇടയാക്കിയത്.

മൈസൂരില്‍ നിന്നു കുടിയേറിയ നെയ്ത്തു തൊഴിലാളികളുടെ പിന്‍തലമുറക്കാര്‍ പെരുവെമ്പിലെ കല്ലന്‍ചിറയിലുണ്ട്. ഇവരിപ്പോഴും നെയ്ത്ത് ഉപജീവന മാര്‍ഗമായി കൊണ്ടുനടക്കുന്നുമുണ്ട്. എന്നാല്‍, പലകാരണങ്ങളാലും ഇവര്‍ക്ക് പരമ്പരാഗത നെയ്ത്തുരീതി പുലര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല. പഴമയെ തിരിച്ചുകൊണ്ടുവന്നും പുതിയ കാലത്തിനു സ്വീകാര്യമായ വിധത്തില്‍ മോടികൂട്ടിയും കേരള കലകളും കരകൗശല വൈദഗ്ധ്യവും സംരക്ഷിക്കാനുള്ള പൈതൃക ഗ്രാമ പദ്ധതി പെരുവെമ്പ് കൈത്തറിക്ക് ഇപ്പോള്‍ നവജീവന്‍ പകര്‍ന്നിരിക്കയാണ്.

പരമ്പരാഗത കലാകാരന്മാരെയും തൊഴിലാളികളെയും ശാക്തീകരിക്കുകയെന്ന ലക്ഷ്യവുമായി മുന്നേറുന്ന ‘ സര്‍ഗ്ഗാലയ ‘ യെയാണ് പൈതൃക ഗ്രാമങ്ങളുടെ പുനരുജ്ജീവനത്തിനായുള്ള സര്‍ക്കാര്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റെ ( യു.എല്‍.സി.സി.എസ.് ) നേതൃത്വത്തില്‍ ഒമ്പതു വര്‍ഷമായി ഇരിങ്ങലില്‍ ‘ സര്‍ഗ്ഗാലയ ‘ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കലാഗ്രാമം ടൂറിസം വിപണിയില്‍ നടത്തുന്ന മികച്ച പ്രവര്‍ത്തനം കൂടി കണക്കിലെടുത്താണ് പൈതൃകഗ്രാമ പദ്ധതിയുടെ നടത്തിപ്പു ചുമതല സര്‍ക്കാര്‍ ഏല്പിച്ചത്. പൈതൃക കലാഗ്രാമങ്ങളില്‍ നിന്നുള്ള വിവിധ ഉത്പന്നങ്ങള്‍ക്ക് ടൂറിസം വിപണിയില്‍ മത്സരിക്കാനുള്ള ഗുണമേന്മയും ആകര്‍ഷകത്വവും കൈവരുത്തുക എന്നത് സര്‍ഗ്ഗാലയയുടെ മുഖ്യ ശ്രമങ്ങളിലൊന്നാണ്.

അതതു ഗ്രാമങ്ങളില്‍ പരമ്പരാഗത തൊഴിലാളികളെ ചേര്‍ത്ത് സ്വാശ്രയ സംഘം രൂപവത്കരിച്ച ശേഷം ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കിയാണ് പദ്ധതി തുടങ്ങിയത്. പുതിയ തലമുറയിലെ തൊഴില്‍തല്പരരേയും ഇതില്‍ ചേര്‍ത്ത് വിദഗ്ധ പരിശീലനം നല്‍കി. ഇവരുടെ മികച്ച ഉത്പന്നങ്ങള്‍ക്ക് നല്ല വില ഉറപ്പാക്കുന്ന ധാരാളം വിപണികള്‍ സൃഷ്ടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് പദ്ധതിയുടെ കോര്‍ഡിനേറ്ററായ കെ. ചന്ദ്രന്‍ പറഞ്ഞു. ഉത്പാദന കേന്ദ്രങ്ങള്‍ സാങ്കേതികമായി സവീകരിച്ചു വരുന്നുണ്ട്. സ്ഥിരമായ വില്പന ഉറപ്പു വരുത്താന്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങും നടപ്പാക്കും. 2021 മാര്‍ച്ചില്‍ പദ്ധതി അവസാനിക്കുമ്പോഴേക്കും എല്ലാ പൈതൃക ഗ്രാമങ്ങളിലെയും സ്വാശ്രയ സംഘങ്ങള്‍ക്ക് സ്വന്തം കാലില്‍ നിന്നുകൊണ്ട്് പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും പുരോഗതി കൈവരിക്കാനും കഴിയുകയെന്നതാണ് ലക്ഷ്യമിടുന്നതെന്നും ചന്ദ്രന്‍ പറഞ്ഞു. അതോടെ, ആയിരം കലാകാര•ാരെ തൊഴില്‍ മേഖലയിലേക്കും ആയിരം പേരെ വിപണന മേഖലയിലേക്കും ബന്ധപ്പെടുത്തി വിദഗ്ധരാക്കാനും കഴിയും.

പഴമയിലേക്ക് പെരുവെമ്പ്

ഇടക്കെപ്പോഴോ കൈമോശം വന്നുപോയ പെരുവെമ്പിന്റെ കൈത്തറിപ്പെരുമ തിരിച്ചുവന്നതിന്റെ ആഹ്ലാദത്തിലാണ് ‘റൂറല്‍ ആര്‍ട് ഹബ്ബിലെ’ തൊഴിലാളികള്‍. മുപ്പതുപേരാണ് മൂന്നു മാസത്തെ പരിശീലനത്തിനുശേഷം ഇവിടെ നെയ്യുന്നത്. കണ്ണൂരിലെ നാഷണല്‍ ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ നിന്നു വാങ്ങുന്ന നൂലുകള്‍ വേവിച്ച് ബോബിന്‍ ചുറ്റി, വാര്‍പ്പിങ് യന്ത്രത്തിലിട്ട് പാവാക്കും. പിന്നീട് പശയിട്ട് അച്ചില്‍ കൂട്ടിച്ചേര്‍ക്കും. 22 മീറ്ററുള്ള ഇതിനെ നിവര്‍ത്തി ഇരട്ടി നീളത്തിലാക്കി പുറത്തുവെച്ച് മടുപ്പു ചുറ്റും. പിന്നീടിത് റോളില്‍ ചുറ്റി തറിയിലേക്കു കയറ്റുന്നതു വരെയുള്ള നെയ്ത്തിന്റെ പരമ്പരാഗത രീതിയാണ് പെരുവെമ്പില്‍ ഇപ്പോള്‍ വസ്ത്ര നിര്‍മാണത്തിന് സ്വീകരിക്കുന്നത്. ഇത് വസ്ത്രത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താനും തൊഴിലാളിയുടെ കലാവിരുതിനനുസരിച്ച് ആകര്‍ഷകമാക്കാനും സഹായിക്കുമെന്ന് മുഖ്യ പരശീലകനായ എന്‍. മഹേഷ് കുമാര്‍ പറഞ്ഞു.

ഗ്രാമപ്പഞ്ചായത്ത് വാടകക്ക് നല്‍കിയ കെട്ടിടത്തിലാണ് നെയ്ത്തു കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പൈതൃക ഗ്രാമ പദ്ധതിയുടെ തുടക്കം മുതല്‍ സി. ശശികല പ്രസിഡന്റും വി. ബാബു വൈസ്പ്രസിഡന്റുമായ പഞ്ചായത്തു ഭരണസമിതി കലാഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. ഇപ്പോള്‍ അഞ്ചു തറികളാണ് ഇവിടെ നെയ്ത്തിനുള്ളത്. അത് 20 എണ്ണമാക്കും. ഇതിനകം നിര്‍മിച്ച സാരികള്‍ ‘ വിന്നിങ് ലീപ് 2020 ‘ എന്ന ബ്രാന്‍ഡില്‍ വടകര സര്‍ഗാലയയില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്നു. ഇതിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഓര്‍ഡര്‍ ലഭിച്ചതിനനുസരിച്ചു തുണിത്തരങ്ങള്‍ നെയ്തു നല്‍കാന്‍ കൂടുതല്‍ തറികള്‍ ആവശ്യമാണെന്നും മഹേഷ് കുമാര്‍ പറഞ്ഞു.

വിന്നിങ് ലീപ് 2020

സര്‍ഗാലയ ബ്രാന്‍ഡ് ചെയ്ത ‘ വിന്നിങ് ലീപ് 2020 ‘ കൈത്തറി ഡിസൈനിങ്ങില്‍ ലാളിത്യവും ആകര്‍ഷണീയതയും പുലര്‍ത്തിക്കൊണ്ടുള്ള പുതിയ പരിഷ്‌കാരമാണെന്ന് പെരുവെമ്പ് ഉള്‍പ്പടെ ആറു ഗ്രാമങ്ങളുടെ കോര്‍ഡിനേറ്ററായ ടി.എസ്. അരുണ്‍കുമാര്‍ പറഞ്ഞു. റൂറല്‍ ആര്‍ട്ട് ഹബ്ബുകളുടെ ടെക്‌സ്‌റ്റൈല്‍ ഡിസൈനറായ അഞ്ജു ജോസാണ് പെരുവെമ്പിലെ വസ്ത്രങ്ങളുടെ രൂപകല്‍പന നടത്തിയത്. ക്ഷേത്ര കലയായ തെയ്യങ്ങളെ ആസ്പദമാക്കി ചെറു ജ്യാമിതീയ രൂപങ്ങളുടെ പകര്‍ത്തലാണ് പെരുവെമ്പില്‍ നിന്നുള്ള പുതിയ സാരികളില്‍ നടത്തിയതെന്ന് അഞ്ജു ജോസ് പറഞ്ഞു. രൂപങ്ങളുടെ സംഗ്രഹ മാതൃകകള്‍ ചേര്‍ച്ചയോടെ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. മുന്താണിക്കു അമിത പ്രാധാന്യം നല്‍കുന്ന തമിഴ്‌നാട് രീതിയും ഇവിടെ ഉപേക്ഷിച്ചു. ചെറിയ കസവുകരകളില്‍ മുന്താണി ഒതുക്കി, ബാക്കി ഉടനീളം ചെറു രൂപങ്ങളുടെ ഒഴുക്കാണ് സാരികളില്‍ സ്വീകരിച്ചിട്ടുള്ളതെന്നു അഞ്ജു പറഞ്ഞു.

സവിശേഷച്ചടങ്ങുകളില്‍ ധരിക്കാനുള്ളതാണ് എന്ന ധാരണ തിരുത്തി, നിത്യേന ഉടുക്കാവുന്ന വിധത്തില്‍ കേരള സാരികളെ മാറ്റിയെടുത്തുകൊണ്ടുള്ള ഡിസൈനിങ്ങും നടത്തിയിട്ടുണ്ട്. പുരുഷന്മാര്‍ക്ക് മുണ്ടിന്റെ കരക്ക് ചേര്‍ന്നുള്ള ഷര്‍ട്ടുകളും അവതരിപ്പിച്ചുകൊണ്ടുള്ള വസ്ത്ര ശ്രേണിയാണ് പുതുവര്‍ഷത്തില്‍ പെരുവെമ്പില്‍ നിന്ന് പുറത്തു വരികയെന്ന് അഞ്ജു ജോസ് പറഞ്ഞു.

സെറ്റ് സാരി, ഡബിള്‍ മുണ്ട്, സെറ്റു മുണ്ട്, കുട്ടികളുടെ മുണ്ട്, സില്‍ക്ക് സാരി, ലിനന്‍ സാരി, ലിനന്‍ ഷര്‍ട്ട്, കോട്ടണ്‍ ഷര്‍ട്ട്, ഡ്രസ്സ് മെറ്റീരിയല്‍ തുടങ്ങി വിവിധയിനം വസ്ത്രങ്ങള്‍ പെരുവെമ്പില്‍ നെയ്യുന്നുണ്ട്. ഒരു തറിയില്‍ ഒരുമിച്ചു നെയ്യാന്‍ കഴിയുന്ന ആറു സാരികളും വ്യത്യസ്ത ഡിസൈനില്‍ തയാറാക്കുന്നതുകൊണ്ട് കാലതാമസമെടുക്കുമെങ്കിലും ആകര്‍ഷണം കൂടുമെന്നു മഹേഷ് കുമാര്‍ പറഞ്ഞു.

മൂന്നു മാസത്തെ പരിശീലനം കഴിഞ്ഞ 28 സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന ‘നവ നെയ്ത്തു സംഘം’ നവംബര്‍ മധ്യത്തോടെയാണ് പുതിയ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്കായി ഊടും പാവുമിട്ടത്. സര്‍ക്കാര്‍ നല്‍കിയ സ്‌റ്റൈപ്പന്‍ഡോടെയായിരുന്നു പരിശീലനം. ഇപ്പോള്‍ ജോലി ചെയ്യുന്ന സമയത്ത് അവര്‍ക്കു നല്‍കുന്ന തുണിസാമഗ്രികളുടെ വില കണക്കാക്കും. ഉത്പന്നങ്ങളുടെ വിലയില്‍ നിന്ന് ഇത് തട്ടിക്കിഴിച്ചുകൊണ്ടുള്ള വേതനമാണ് തൊഴിലാളികള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. പുതിയ ബ്രാന്‍ഡിനു പുറമെ ഇവിടെ നെയ്യുന്ന സാധാരണ വസ്ത്രങ്ങളും ഏറ്റെടുക്കാമെന്ന് സര്‍ഗാലയ ഉറപ്പു നല്‍കിയതുകൊണ്ട് തൊഴിലാളികളുടെ ജീവിതം ഭദ്രമാണെന്നും മഹേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!