മികവിന്റെ തിളക്കവുമായി എളന്തിക്കര വനിതാ സഹകരണ സംഘം

വി.എന്‍. പ്രസന്നന്‍

കേരളത്തിലെ ഏറ്റവും നല്ല പ്രാഥമിക വനിതാ സഹകരണ
സംഘത്തിനുള്ള എന്‍.സി.ഡി.സി.യുടെ റീജണല്‍
അവാര്‍ഡ് നേടിയിട്ടുള്ള എളന്തിക്കര വനിതാ
സഹകരണസംഘം ഈയടുത്തു കരസ്ഥമാക്കിയത്
എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സഹകരണ
സംഘത്തിനുള്ള ഇന്ദുചൂഡന്‍ പുരസ്‌കാരമാണ്.
116 അംഗങ്ങളുമായി 1985 ല്‍ ആരംഭിച്ച സംഘത്തില്‍
ഇപ്പോള്‍ ഒമ്പതിനായിരം അംഗങ്ങളുണ്ട്.

മികച്ച പ്രവര്‍ത്തനത്തിനു ദേശീയ സഹകരണ വികസന കോര്‍പറേഷന്റെ (എന്‍.സി.ഡി.സി ) പുരസ്‌കാരമടക്കം നേടിയിട്ടുള്ള സഹകരണസ്ഥാപനമാണ് എറണാകുളം ജില്ലയിലെ എളന്തിക്കര വനിതാ സഹകരണസംഘം ഇ 793. വായ്പാമേഖലയിലാണു പ്രവര്‍ത്തനം. താലൂക്ക്തലത്തിലും ജില്ലാതലത്തിലും നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സംഘത്തിനു 2022 ല്‍ ഫാക്ട് കൊച്ചിന്‍ ഡിവിഷന്‍ എംപ്ലോയീസ് കണ്‍സ്യൂമര്‍ സൊസൈറ്റിയുടെ ഇന്ദുചൂഡന്‍ സ്മാരകപുരസ്‌കാരം ലഭിച്ചതാണ് അംഗീകാരങ്ങളുടെ നിരയില്‍ ഒടുവിലത്തേത്.

1985 ലാണു സംഘത്തിന്റെ തുടക്കം. പൊതുപ്രവര്‍ത്തകനായ പി.വി. ബേബി പാറക്കല്‍ മുന്‍കൈയെടുത്താണ് ഇതിനായി വനിതകളെ സംഘടിപ്പിച്ചത്. മാളവനയിലെ പാറമടയില്‍ പണിയെടുത്തിരുന്ന സ്ത്രീത്തൊഴിലാളികള്‍ക്കിടയില്‍ അത്യാവശ്യ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു ലഘുസമ്പാദ്യപദ്ധതി രൂപവത്കരിച്ചിരുന്നു. സര്‍ക്കാര്‍ ഓരോ ബ്ലോക്കിലും വനിതാ സഹകരണസംഘങ്ങള്‍ രൂപവത്കരിക്കുന്നതു പ്രോത്സാഹിപ്പിച്ചപ്പോള്‍ ഇതു കൂടുതല്‍ സ്ത്രീകളെ സംഘടിപ്പിച്ചു വിപുലീകരിച്ച് ഒരു സഹകരണസംഘമായി രൂപപ്പെടുത്തുകയായിരുന്നു. ബേബി ലൂയീസ് ചീഫ് പ്രൊമോട്ടറായാണു സംഘം രൂപവത്കരിച്ചത്.

തുടക്കത്തില്‍
116 വനിതകള്‍

116 വനിതകളെ സംഘടിപ്പിച്ചാണു തുടക്കം. പാറക്കടവ് ബ്ലോക്ക് വനിതാ സഹകരണസംഘം എന്നായിരുന്നു പേര്. (പിന്നീട് പ്രവര്‍ത്തനപരിധി പുത്തന്‍വേലിക്കര പഞ്ചായത്ത് പ്രദേശം ആക്കിയതോടെയാണു പേര് എളന്തിക്കര വനിതാ സഹകരണസംഘം എന്നാക്കിയത്. പാറക്കടവില്‍ ഇപ്പോള്‍ പാറക്കടവ് ബ്ലോക്ക് വനിതാ സഹകരണസംഘം എന്ന പേരില്‍ മറ്റൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്്). പുത്തന്‍വേലിക്കര ഗ്രാമപ്പഞ്ചായത്തിന്റെ തുരുത്തിപ്പുറം, തുരുത്തൂര്‍, മുതുപറമ്പ്, മിനി കോളനി, മാനാഞ്ചേരിക്കുന്ന്, ബസാര്‍, സ്‌റ്റേഷന്‍കടവ്, ചൗക്കക്കടവ്, കൊടികുത്തിക്കുന്ന്, എളന്തിക്കര, ചെറുകടപ്പുറം, തേലത്തുരുത്ത് വാര്‍ഡുകളാണു സംഘത്തിന്റെ പ്രവര്‍ത്തനപരിധി.

തുടക്കത്തിലേ കാര്‍ഷികേതര വായ്പാ സഹകരണസംഘത്തിന്റെ വിഭാഗത്തില്‍ ക്ലാസ് 6 ക്ലാസിഫിക്കേഷന്‍ സംഘത്തിനു ലഭിച്ചു. 5000 രൂപയായിരുന്നു അന്നു നിക്ഷേപം. 14,370 രൂപ ഓഹരിനിക്ഷേപവും. 1986 ല്‍ത്തന്നെ സംഘത്തിനു പെയ്ഡ് സെക്രട്ടറിയുണ്ടായി. കെ.എല്‍. കൊച്ചുത്രേസ്യയായിരുന്നു ആദ്യത്തെ സെക്രട്ടറി. ആദ്യം മാളവനയിലും പിന്നീട് എളന്തിക്കര തെക്കുംഭാഗത്തും വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. പിന്നീട് എളന്തിക്കരയില്‍ ഏഴു സെന്റ് വാങ്ങി കടമുറിപോലുള്ള കെട്ടിടം പണിത് അവിടേക്കു മാറി. 1990 സെപ്റ്റംബര്‍ 25 നു ചീഫ് പ്രൊമോട്ടര്‍ ബേബി ലൂയിസും പ്രസിഡന്റ് സി. സരോജിനിയും സെക്രട്ടറി കെ.എല്‍. കൊച്ചുത്രേസ്യയും ചേര്‍ന്നു തറക്കല്ലിട്ടു. നിര്‍മാണം പൂര്‍ത്തിയാക്കി 1991 ഫെബ്രുവരി 16 ന് ആ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ മുകുന്ദപുരം എം.പി പ്രൊഫ. സാവിത്രീലക്ഷ്മണന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു.

1996 മുതല്‍
ലാഭത്തില്‍

1996 മുതല്‍ സംഘം ലാഭത്തിലാണ്. അന്നു മുതല്‍ ലാഭവിഹിതം നല്‍കുന്നുണ്ട്. പിന്നീട് കെട്ടിടം വിപുലീകരിച്ചു. 2009 ല്‍ അന്നത്തെ സഹകരണമന്ത്രി ജി. സുധാകരനാണു വിപുലീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത്. മന്ത്രിയായിരുന്ന എസ്. ശര്‍മ അധ്യക്ഷനായിരുന്നു. റാണിജോയ് ആയിരുന്നു അന്നു സംഘം പ്രസിഡന്റ്. നവീകരിച്ച കെട്ടിടത്തില്‍ അംഗങ്ങള്‍ക്കായി ഒരു ഗ്രന്ഥശാലയും തുടങ്ങി. രണ്ടുനിലയാക്കിയാണു കെട്ടിടം നവീകരിച്ചത്. താഴത്തെനിലയിലാണ് ഓഫീസ് പ്രവര്‍ത്തനം. ഒന്നാംനിലയില്‍ ചെറിയ യോഗങ്ങളും മറ്റും നടത്താന്‍ സൗകര്യമുണ്ട്. ഇവിടെയാണു ഭരണസമിതിയോഗങ്ങള്‍ ചേരാറ്. 2017 ഏപ്രില്‍ ഒന്നിനു സംഘത്തിന് ക്ലാസ് വണ്‍ ഗ്രേഡ് ലഭിച്ചു.

2018 ല്‍ കേരളത്തിലെ ഏറ്റവും നല്ല പ്രാഥമികവനിതാസഹകരണസംഘത്തിനുള്ള എന്‍.സി.ഡി.സി.യുടെ റീജണല്‍ അവാര്‍ഡ് സംഘത്തിനു ലഭിച്ചു. സംഘം പ്രസിഡന്റ് ഡെയ്‌സി ടോമിയും സെക്രട്ടറി കെ.എല്‍. കൊച്ചുത്രേസ്യയും ചേര്‍ന്ന് അന്നത്തെ സംസ്ഥാന സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനില്‍നിന്നാണു പുരസ്‌കാരം ഏറ്റുവാങ്ങിയത്. പറവൂര്‍ താലൂക്കിലെ മികച്ച വനിതാസഹകരണസംഘത്തിനും മികച്ച നിക്ഷേപസമാഹരണത്തിനുമുള്ള പുരസ്‌കാരങ്ങള്‍ നിരവധി തവണ ലഭിച്ചിട്ടുള്ള സംഘത്തിന് 2019-20 ല്‍ എറണാകുളം ജില്ലയിലെ മികച്ച വനിതാസഹകരണസംഘങ്ങളില്‍ ഒന്നാംസ്ഥാനത്തിനുള്ള സഹകരണവകുപ്പിന്റെ പുരസ്‌കാരവും 2020-21 ല്‍ രണ്ടാംസ്ഥാനത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. മുന്‍മന്ത്രി എസ്. ശര്‍മയില്‍നിന്നു സംഘം പ്രസിഡന്റ് ഡെയ്‌സി ടോമിയും സെക്രട്ടറി എം.ഒ. ജയനും ചേര്‍ന്നു പുരസ്‌കാരം ഏറ്റുവാങ്ങി. അടുത്തകാലത്താണ് എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സഹകരണസംഘത്തിനുള്ള 10,000 രൂപയുടെ ഇന്ദുചൂഡന്‍ പുരസ്‌കാരം സംഘത്തിനു ലഭിച്ചത്. പ്രസിഡന്റ് ഡെയ്‌സി ടോമിയും സെക്രട്ടഠി എം.ഒ. ജയനും മറ്റു ഭരണസമിതിയംഗങ്ങളും ചേര്‍ന്ന് അത് ഏറ്റുവാങ്ങി.

പ്രളയ-കോവിഡ്കാല
പ്രവര്‍ത്തനം

2018 ലെ പ്രളയവും 2020-22 ലെ കോവിഡും ഏറെ ബാധിച്ച പ്രദേശമാണിത്. അത് അംഗങ്ങളുടെ തിരിച്ചടവുശേഷി കുറച്ചു. 15 ശതമാനത്തില്‍ താഴെയായിരുന്ന കുടിശ്ശിക 25 ശതമാനമായി. ഇതിനിടയിലും നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ സംഘം നടത്തി. പ്രളയകാലത്തു പഞ്ചായത്തിലെ വിവിധ ക്യാമ്പുകളിലേക്കു രണ്ടു ലക്ഷത്തില്‍പ്പരം രൂപയുടെ സാധനങ്ങള്‍ നല്‍കി. കുന്നുകരയില്‍ ഒരു വീടു വച്ചുകൊടുത്തു. 15 ലക്ഷത്തോളം രൂപ ചെലവില്‍ എല്ലാ അംഗങ്ങള്‍ക്കും നിത്യോപയോഗസാധനങ്ങളും മറ്റും അടങ്ങിയ കിറ്റ് സൗജന്യമായി നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു രണ്ടു ലക്ഷം രൂപ നല്‍കി. കോവിഡ്കാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു രണ്ടു ലക്ഷം രൂപ കൊടുത്തു. കൂടാതെ, ജീവനക്കാരുടെയും ഭരണസമിതിയംഗങ്ങളുടെയും വിഹിതവും നല്‍കി. കോവിഡ്കാലത്ത് അംഗങ്ങള്‍ക്ക് 5000 രൂപ പലിശരഹിതവായ്പ അനുവദിച്ചു. കോവിഡ് ദുരിതാശ്വാസത്തിനായി പ്രവര്‍ത്തിച്ച ആശാവര്‍ക്കര്‍മാരെ അനുമോദിച്ചു. കോവിഡ് പ്രതിരോധസാമഗ്രികള്‍ നല്‍കുകയും ചെയ്തു. പ്രളയകാലത്തും കോവിഡ്കാലത്തും വാര്‍ഷികപൊതുയോഗങ്ങളില്‍ അംഗങ്ങളുടെ സിറ്റിങ് ഫീസ് 200 രൂപയായി വര്‍ധിപ്പിച്ചുനല്‍കി. സാധാരണ 100 രൂപയാണു സിറ്റിങ് ഫീസ്. വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍വിദ്യാഭ്യാസത്തിനു വിദ്യാതരംഗിണി വായ്പാപദ്ധതി നടപ്പാക്കി. 2021-22 ല്‍ ഇതു പ്രകാരം 48 വിദ്യാര്‍ഥികള്‍ക്കു മൊബൈല്‍ ഫോണും കമ്പ്യൂട്ടറും വാങ്ങാന്‍ പലിശരഹിതവായ്പ നല്‍കി.

പ്രളയത്തിനുമുമ്പ് സംഘം സൗജന്യ നേത്രചികിത്സാക്യാമ്പുകള്‍പോലുള്ള പരിപാടികള്‍ നടത്തിയിരുന്നു. ഇപ്പോഴും ഓണക്കാലത്തു കിടപ്പുരോഗികള്‍ക്കു ധാരാളം നിത്യോപയോഗസാധനങ്ങളടങ്ങിയ കിറ്റ് സൗജന്യമായി നല്‍കുന്നു. സംഘത്തിന്റെ പ്രവര്‍ത്തനപരിധിയില്‍ ജലക്ഷാമം രൂക്ഷമാണ്. ഈ പ്രദേശത്തെ വിവിധ ജലപദ്ധതികള്‍ക്കു സംഘം ധനസഹായം നല്‍കാറുണ്ട്. എളന്തിക്കര സി.സി.ഡി.പി.പദ്ധതി, പുതുക്കാട് ജലസേചനപദ്ധതി എന്നിവയ്ക്ക് 2021-22 ല്‍ ഇങ്ങനെ ധനസഹായം അനുവദിച്ചു. സഹകരണഓണച്ചന്തകളും നടത്താറുണ്ട്. 2019-20 ല്‍ 10 സെന്റില്‍ പൂക്കൃഷി നടത്തി. സഹകരണവകുപ്പിന്റെ ‘കൃതി’ പുസ്‌തോത്സവത്തില്‍ എളന്തിക്കര സര്‍ക്കാര്‍ ഹൈസ്‌കുളിനു പുസ്തകങ്ങള്‍ വാങ്ങിനല്‍കി. അംഗങ്ങള്‍ക്കായി സംഘത്തിന് ഒരു ആശ്വാസനിധിയുണ്ട്. വൃക്കരോഗികള്‍ക്കും അര്‍ബുദരോഗികള്‍ക്കും അതില്‍നിന്നു സഹായം നല്‍കുന്നു. 2021-22 ല്‍ 14 പേര്‍ക്ക് 25,000 രൂപ വീതം ഇങ്ങനെ നല്‍കി. വായ്പ എടുത്തശേഷം കുടിശ്ശികയില്ലാതെ തിരിച്ചടക്കുന്ന അംഗത്തിനു ഗുരുതരമായ അസുഖം വരികയോ മരണം സംഭവിക്കുകയോ ചെയ്താല്‍ തിരിച്ചടവില്‍ ഗണ്യമായ തുകയുടെ ഇളവ് അനുവദിക്കുന്നുണ്ട്.

സംഘം സ്ഥാപിതമായ 1985-86 കാലത്തു കെ.എഫ്. മേരിയായിരുന്നു പ്രസിഡന്റ്. തുടര്‍ന്നു പി.എസ്. യശോധര (1986-90), സി. സരോജിനി (1990-93), എം.പി. ക്ലാര (1993-2004), റാണിജോയ് (2004-14), വിജയലക്ഷ്മിവിജയന്‍ (2014-17) എന്നിവര്‍ പ്രസിഡന്റുമാരായി 2017 ല്‍ ഡെയ്‌സി ടോമി പ്രസിഡന്റായി. ഇപ്പോഴും ഡെയ്‌സി ടോമിയാണു പ്രസിഡന്റ.് പുത്തന്‍വേലിക്കര പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും സി.പി.എം. ലോക്കല്‍ കമ്മറ്റിയംഗവും പറവൂര്‍ സര്‍ക്കിള്‍ സഹകരണയൂണിയന്‍ ഭരണസമിതിയംഗവുമാണു ഡെയ്‌സി ടോമി. ഗീതാമുരളീധരന്‍, രമ സി.കെ, സുമ. പി, അമ്പിളി ബാബു, ജയന്തി വിനോദ്, രമാഭരതന്‍, ലൈജി എം.ജി, ഷാലി ബാബു, ഷീല സാജു, സിന്ധു ദിലീപ്, സംഗീതാസുനില്‍ എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. എം.ഒ. ജയനാണു സെക്രട്ടറി.

ഒമ്പതു ലക്ഷം
രൂപ ലാഭം

ഒമ്പതിനായിരത്തില്‍പ്പരം വനിതകള്‍ ഇപ്പോള്‍ സംഘത്തില്‍ അംഗങ്ങളാണ്. അത്രത്തോളം തന്നെ സി ക്ലാസ് അംഗങ്ങളുമുണ്ട്. പുരുഷന്‍മാര്‍ക്കും സി ക്ലാസ് അംഗങ്ങളാകാം. കൂടാതെ സര്‍ക്കാര്‍ ഓഹരിയുമുണ്ട്. 2021-22 ലെ വാര്‍ഷികറിപ്പോര്‍ട്ട് പ്രകാരം സംഘത്തിന് 9,14,250 രൂപ ലാഭമുണ്ട്. കാര്‍ഷികേതരവായ്പകളാണു സംഘം നല്‍കുന്നത്. പത്തു ലക്ഷം രൂപവരെ വായ്പ നല്‍കുന്നുണ്ട്. ഒടുവിലത്തെ വാര്‍ഷികറിപ്പോര്‍ട്ടനുസരിച്ച് വര്‍ഷാവസാനം 52,90,000 രൂപ സലയില്‍ 33 പ്രതിമാസ നിക്ഷേപപദ്ധതികള്‍ സംഘം നടത്തുന്നുണ്ട്. സാധാരണവായ്പകളുടെയും വസ്തുജാമ്യത്തിലുള്ള വായ്പകളുടെയും പലിശനിരക്കില്‍ ഒരു ശതമാനം കുറവു വരുത്തിയിട്ടുണ്ട്. സ്ഥലപരിമിതിയുണ്ടെങ്കിലും, വ്യവസായവകുപ്പിന്റെ സഹായത്തോടെ സ്ത്രീകള്‍ക്കു തൊഴില്‍ ലഭ്യമാക്കുന്ന ഒരു സംരംഭം തുടങ്ങാന്‍ പരിപാടിയുണ്ടെന്നു പ്രസിഡന്റ് ഡെയ്‌സി ടോമി പറഞ്ഞു. കെട്ടിടത്തിനു മുകളില്‍ ട്രസ് വര്‍ക്ക് ചെയ്തു കൂടുതല്‍ സൗകര്യം ഉണ്ടാക്കാനും സൗരോര്‍ജസംവിധാനം ഏര്‍പ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!