ഈ സ്പിന്നിങ് മില്ലില്‍ പച്ചക്കറിയും നെല്ലും മീനും

moonamvazhi

 

– കുട്ടനാടന്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിച്ചുള്ള സ്ഥലം കാടുപിടിച്ചു കിടക്കുന്നതാണു നമ്മള്‍ കണ്ടുപരിചയിച്ച രീതിയെങ്കില്‍ ആലപ്പുഴ കരീലക്കുളങ്ങരയില്‍ അതില്‍ നിന്നു വ്യത്യസ്തമാണു കാര്യങ്ങള്‍. ഇവിടത്തെ സഹകരണ മില്ലില്‍ നൂല്‍
ഉണ്ടാക്കുന്നതോടൊപ്പം മീനും പച്ചക്കറിയും നെല്ലുമൊക്കെ സമൃദ്ധമായി വളരുന്നു.

മീന്‍ വളര്‍ത്തല്‍, പച്ചക്കറി ഉല്‍പ്പാദനം, നെല്‍ക്കൃഷി… ഇതൊക്കെ വ്യക്തികള്‍ക്കും സ്വകാര്യ സംരംഭകര്‍ക്കും മാത്രമല്ല സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിനും കാര്യക്ഷമമായി ചെയ്യാന്‍ കഴിയും. ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ആലപ്പുഴ കരിയിലക്കുളങ്ങരയില്‍ ദേശീയപാതയ്ക്കരികിലുള്ള ആലപ്പി കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്കു ചെന്നാല്‍ മതി. ഒരു വന്‍കിട സ്ഥാപനം നടത്തുന്നതിനൊപ്പം എങ്ങനെയാണു ബാക്കിയുള്ള സ്ഥലം കൃഷിയടക്കമുള്ള പദ്ധതികള്‍ക്കു ഉപയോഗപ്പെടുത്തുന്നതെന്നു കാണാം.

മില്ലിനെക്കുറിച്ച് അല്‍പ്പം അറിയാം. 1981 ജൂലായ് 21 നാണു മില്ലിനു തുടക്കം കുറിച്ചത്. കേരളം കണ്ട ഏറ്റവും മികച്ച സഹകാരികളിലൊരാളായ തച്ചടി പ്രഭാകരന്‍ മന്ത്രിയായിരുന്ന കാലത്താണിത്. കായംകുളത്തു നിന്നുള്ള എം.എല്‍.എ. ആയിരുന്നു അദ്ദേഹം. പ്രാഥമിക സഹകരണ സംഘമായിട്ടാണു മില്ല് രജിസ്റ്റര്‍ ചെയ്തത്. 19.5 ഏക്കര്‍ സ്ഥലത്താണു മില്ലിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യഘട്ടത്തിലൊന്നും മില്ലിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ട തുടര്‍നടപടികള്‍ ഉണ്ടായില്ല.

സ്പിന്റില്‍ ശേഷി കൂട്ടുന്നു

1996 ല്‍ കായംകുളത്തു നിന്നുള്ള എം.എല്‍.എ. ജി. സുധാകരന്‍ ചെയര്‍മാനായി വന്നതോടെയാണു മില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വീണ്ടും ജീവന്‍ വെച്ചത്. 1999 ഒക്‌ടോബറില്‍ 6048 സ്പിന്റിലോടെ മില്ലിന്റെ വാണിജ്യ ഉല്‍പ്പാദനം തുടങ്ങി. സുശീലാ ഗോപാലനായിരുന്നു വ്യവസായ മന്ത്രി. 2011 ഡിസംബര്‍ പതിനഞ്ചോടെ മറ്റൊരു ആറായിരം സ്പിന്റില്‍ കൂടി ശേഷി കൈവരിച്ചു. ഇതോടൊപ്പം കഴിനൂല്‍ നിര്‍മാണവും ഇവിടെ ആരംഭിച്ചു. കൈത്തറി വസ്ത്രങ്ങള്‍ക്കാവശ്യമായ കഴിനൂല്‍ കണ്ണൂര്‍, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള കൈത്തറി നെയ്ത്തുശാലകള്‍ക്കായി നിര്‍മിച്ചു നല്‍കി. വന്‍വില കൊടുത്തു നൂല്‍ വാങ്ങിയിരുന്ന കൈത്തറി വ്യവസായത്തിനു മിതമായ വിലയില്‍ ഇവിടെ നിന്നു കിട്ടിയ കഴിനൂല്‍ ആശ്വാസം പകര്‍ന്നു.

2015 ല്‍ നാഷണല്‍ കോ -ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും കേരള സര്‍ക്കാരിന്റെയും സഹായത്തോടെ 33.94 കോടി ചെലവില്‍ നവീകരണ പ്രവൃത്തികള്‍ നടത്തി. ഇതിന്റെ ഭാഗമായി മില്ലിന്റെ പൂര്‍ണശേഷിയായ 25,000 സ്പിന്റിലാണു ഇപ്പോള്‍ ഉല്‍പ്പാദനം. 2020 ഫെബ്രുവരിയിലാണു നവീകരണ പദ്ധതികള്‍ പൂര്‍ത്തിയായത്. നിലവില്‍ ഇരുനൂറ്റമ്പതിലേറെ ജീവനക്കാരാണു മില്ലിലുള്ളത്.

ഇപ്പോള്‍ ഇന്ത്യയില്‍ത്തന്നെ മികച്ച ഉല്‍പ്പാദനമുള്ള മില്ലുകളിലൊന്നായി ആലപ്പി കോ -ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ മാറിക്കഴിഞ്ഞു. വിദേശത്തേക്കു നൂല്‍ കയറ്റുമതി ചെയ്യാനുള്ള നടപടികള്‍ക്കു മില്ല് തുടക്കമിട്ടു. ആദ്യത്തെ ലോഡ് ബര്‍മയിലേക്കയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യലോഡ് കയറ്റി അയയ്ക്കും. മുംബൈയിലുള്ള ഡിപ്പോ വഴിയാണു മില്ലില്‍ നിന്നുള്ള നൂലിന്റെ വിതരണം.

സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗംകൂടിയായ എം.എ. അലിയാരാണു മില്‍ ചെയര്‍മാന്‍. ഹാന്‍ഡ്‌ലൂം ഡയരക്ടര്‍ കെ. സുധീര്‍, വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ. രാധാകൃഷ്ണന്‍, ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി എ. അജിത്കുമാര്‍, ടെക്‌സ്‌ഫെഡ് മാനേജിങ് ഡയരക്ടര്‍ എം.കെ. സലിം എന്നിവരും ആലപ്പി കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിന്റെ ജനറല്‍ മാനേജര്‍ പി.എസ്. ശ്രീകുമാറുമാണു ബോര്‍ഡിലെ ഡയരക്ടര്‍മാര്‍.

നൂലിനൊപ്പം കൃഷിയും

ഇപ്പറഞ്ഞതൊക്കെ ഒരു വ്യവസായ സ്ഥാപനത്തിന്റെ സ്ഥിരം പ്രവര്‍ത്തനകാര്യങ്ങള്‍. ഇതിനൊപ്പമാണു കൃഷിയും മറ്റു കാര്യങ്ങളുമായി മില്ല് വ്യത്യസ്തമാകുന്നത്. തരിശു കിടന്ന സ്ഥലത്തു നാലു വര്‍ഷം മുമ്പാണു ആദ്യമായി കൃഷി തുടങ്ങിയത്. ജീവനക്കാര്‍ തന്നെയാണു കൃഷിപ്പണികള്‍ ചെയ്തിരുന്നത്. സംസ്ഥാന കൃഷി വകുപ്പ്, സി.പി.സി.ആര്‍.ഐ എന്നിവയുടെ സഹായത്തോടെയായിരുന്നു കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍. മികച്ച വിളവാണു പച്ചക്കറിക്കൃഷിയില്‍ നിന്നു ലഭിച്ചത്്. 2017 ല്‍ മികച്ച പച്ചക്കറി ഉല്‍പ്പാദനത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് മില്ലിനെത്തേടിയെത്തി. ചീര, പടവലം, പാവല്‍, വെണ്ട, വഴൂതന, പച്ചമുളക്, തക്കാളി തുടങ്ങിയവയെല്ലാം കൃഷി ചെയ്തു. ജീവനക്കാരുടെ സമയം ക്രമീകരിച്ചുകൊണ്ടാണു കൃഷി. കൃഷി ചെയ്തു കിട്ടുന്ന പച്ചക്കറികള്‍ മില്ലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ ഉപയോഗിക്കും. ജീവനക്കാര്‍ക്കു വില്‍ക്കും. ബാക്കി വരുന്നവ ദേശീയപാതയ്ക്കരികിലുള്ള മില്ലിന്റെ വളപ്പില്‍ത്തന്നെയുള്ള സ്റ്റാളില്‍ വില്‍ക്കുകയും ചെയ്യും.

കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതി പ്രഖ്യാപിച്ചതോടെ വര്‍ധിത വീര്യത്തോടെ മില്ല് കൃഷിയിലേക്കിറങ്ങി. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും തരിശായി കിടക്കുന്ന സ്ഥലത്തു കൃഷി ചെയ്യണമെന്നു സര്‍ക്കാര്‍ നിര്‍ദേശം വന്നു. ഇതോടെ മില്ല് പച്ചക്കറിക്കു പുറമെ മത്സ്യകൃഷിയിലേക്കിറങ്ങി. ഡിസംബറോടെയായിരുന്നു ഇതിന്റെ വിളവെടുപ്പ്. ഹരിതകേരളം മിഷന്റെ പിന്തുണയോടെ സമഗ്ര സംയോജിതകൃഷി പദ്ധതിയിലൂടെയാണു കൃഷി ആരംഭിച്ചത്. മില്‍വളപ്പിലെ തരിശായിക്കിടന്ന അഞ്ചുസെന്റ് സ്ഥലത്താണ് മത്സ്യക്കുളം ഒരുക്കിയത്.

ചിത്രലാട ഇനത്തില്‍പ്പെട്ട 1,500 മത്സ്യക്കുഞ്ഞുങ്ങളെ ആറു മാസം മുന്‍പാണു കുളത്തിലിട്ടത്. ഒരു മത്സ്യത്തിനു 500 ഗ്രാം തൂക്കമുണ്ട്. ക്രിസ്മസ് പ്രമാണിച്ച് വിളവെടുത്ത മത്സ്യം പൊതുജനങ്ങള്‍ക്കും മില്ലിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ന്യായമായ വിലയ്ക്ക് വിപണനം നടത്തി. കൃഷിവകുപ്പ്, പത്തിയൂര്‍ ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവന്‍, കേരള കാര്‍ഷിക സര്‍വകലാശാലയുടെ കായംകുളം ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രം, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, വി.എഫ്.പി.സി.കെ. എന്നിവയുടെ സഹകരണവും കൃഷിക്കു നേട്ടമായി.

ഇതിനു പുറമെ പച്ചക്കറിത്തൈകളുടെ ഉല്‍പ്പാദനവും വിപണനവും ഇവിടെ നടന്നുവരുന്നു. കന്നുകാലി വളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ , പുല്‍ക്കൃഷി, പുഷ്പക്കൃഷി, ഔഷധസസ്യത്തോട്ടം എന്നിവയുമുണ്ട്. ആധുനിക കൃഷിരീതികളായ മഴമറ, തുള്ളിനന, ഹരിതഗൃഹ കൃഷി, അക്വാപോണിക്‌സ്, ഹൈഡ്രോ പോണിക്‌സ് കൃഷികള്‍, ബയോഫ്‌ളോക്ക്, കാര്‍ഷിക നേഴ്‌സറി, വളം നിര്‍മാണം, ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കല്‍, കാര്‍ഷിക പരിശീലനം എന്നിവ പദ്ധതിയില്‍ ലക്ഷ്യമിടുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News