വായ്പയെടുത്തവര്‍ക്ക് തുക പണമായി നല്‍കുന്ന രീതിക്കെതിരെ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്
പണമായി നല്‍കുന്നതിന്റെ പരിധി ലംഘിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് താക്കീതുമായി റിസര്‍വ് ബാങ്ക്. പരമാവധി 20,000 രൂപയാണ് പണമായി നല്‍കാനാകുന്നത്. എന്നാല്‍, പല ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണപണയത്തിന്‍ വായ്പ നല്‍കുകയും, ഇതിന്റെ തുക പണമായി കൈമാറുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്.
സ്വര്‍ണപ്പണയത്തില്‍ വന്‍തുക വായ്പ നല്‍കുന്നത് നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് റിസര്‍വ് ബാങ്കിന്റെ നടപടിയെന്നും കരുതുന്നുണ്ട്. ആദായനികുതിനിയപ്രകാരം ആരും 20,000ല്‍പരം രൂപയുടെ വായ്പ പണമായി സ്വീകരിക്കരുതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഒരു ബാങ്കിതരധനകാര്യസ്ഥാപനവും ഇതു ചെയ്യരുതെന്നും ആര്‍.ബി.ഐ.യുടെ കുറിപ്പിലുണ്ട്.
ഇന്ത്യയിലെ ഏറ്റവുംവലിയ രണ്ടാമത്തെ സ്വര്‍ണപ്പണയവായ്പാസ്ഥാപനമായ ഐ.ഐ.എഫ്.എല്‍. ഫിനാന്‍സിനെതിരെ പണവിതരണച്ചട്ടങ്ങള്‍ ലംഘിച്ചതിനു കുറച്ചുനാള്‍മുമ്പു റിസര്‍വ് ബാങ്ക് നടപടിയെടുത്തിരുന്നു. ഇന്ത്യയില്‍ ചില്ലറവായ്പാമേഖല അതിവേഗം വളരുകയാണ്. നാലുവര്‍ഷത്തിനിടെ സ്വര്‍ണപ്പണയത്തിലുള്ള വായ്പ മൂന്നിരട്ടിയാണു വര്‍ധിച്ചത്. ചെറുകിടവായ്പാദാതാക്കളില്‍നിന്നുള്ള മത്സരംമൂലം ബാങ്കിതരധനകാര്യസ്ഥാപനങ്ങള്‍ പണമായി വായ്പ നല്‍കാവുന്നതിന്റെ പരിധി ലംഘിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.