സഹകരണ നിയമങ്ങള്‍ ഏകീകൃതമാകണം: മംഗല്‍ജിത്‌റായ്

moonamvazhi
സഹകരണനിയമങ്ങളും ചട്ടങ്ങളും ഓരോസംസ്ഥാനത്തും ഭിന്നമാണെന്നും സഹകരണമേഖല ശക്തമാകാന്‍ ഇവ ഏകീകൃതമാകണമെന്നും ദേശീയക്ഷീരവികസനഫെഡറേഷന്‍ ഡയറക്ടര്‍ മംഗല്‍ജിത് റായ് പറഞ്ഞു. കേരളത്തില്‍ സഹകരണമേഖലയില്‍ മാറ്റം കൊണ്ടുവരാന്‍ സഹകാര്‍ഭാരതിക്കു കഴിയണം. രാജ്യാന്തരതലത്തില്‍ സഹകരണമേഖലയുടെ പ്രസക്തി വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹകാര്‍ഭാരതി കോഴിക്കോട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനന്തവാടി ക്ഷീരോത്പാദകസഹകരണസംഘത്തിനു മികച്ച ക്ഷീരസംഘത്തിനും കൂരാച്ചുണ്ടിലെ കീര്‍ത്തിറാണിക്കു മികച്ച ക്ഷീരകര്‍ഷകയ്ക്കുമുള്ള പുരസ്‌കാരം നല്‍കി.
സഹകാര്‍ഭാരതി ദേശീയസമിതിയംഗം അഡ്വ. കെ. കരുണാകരന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തെ ചില സഹകരണസ്ഥാപനങ്ങളിലെ അഴിമതി രാജ്യത്തെ സഹകരണമേഖലയ്ക്കു ദോഷമായെന്ന് അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ സഹകരണമേഖലയ്ക്കു സ്വതന്ത്രമന്ത്രാലയവും ഒരു ക്യാബിനറ്റ് മന്ത്രിയും രണ്ടു സഹമന്ത്രിമാരും ഉണ്ടായതു രാജ്യം ആ മേഖലയ്ക്കു നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. സമഗ്രമാറ്റത്തിനും കേരളത്തില്‍ സഹകരണമേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാനും സഹകാര്‍ഭാരതി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡന്റ് കെ. സുബ്രഹ്‌മണ്യന്‍ അധ്യക്ഷനായി. എന്‍. സദാനന്ദന്‍, കെ.ആര്‍ കണ്ണന്‍, എം. കുഞ്ഞാപ്പു, എന്‍.ആര്‍. പ്രതാപന്‍, കെ. രാജശേഖരന്‍, ടി. പ്രയാഗ് എന്നിവര്‍ പങ്കെടുത്തു.
ജില്ലാഭാരവാഹികളായി ഷാജി മാവൂര്‍ (പ്രസിഡന്റ്), എന്‍. ആര്‍. പ്രതാപന്‍ (ജനറല്‍ സെക്രട്ടറി), ടി. പ്രയാഗ് (സംഘടനാ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.