കേരള സഹകരണ നിയമം ഇന്നലെ, ഇന്ന്, നാളെ

moonamvazhi
ബി.പി. പിള്ള  ( മുന്‍ ഡയരക്ടര്‍, അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ്സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് , തിരുവനന്തപുരം)

(2020 ജനുവരി ലക്കം)

കേരള സഹകരണ സംഘം നിയമം പ്രാബല്യത്തില്‍ വന്നിട്ട് അര നൂറ്റാണ്ടായി. കാലാകാലങ്ങളില്‍ നിയമത്തിലുണ്ടായ ഭേദഗതികളും ചില വ്യവസ്ഥകളിലെ ന്യൂനതകളും വ്യവസ്ഥകള്‍ നടപ്പാക്കുന്നതിലെ അപചയവും സഹകാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ലേഖകന്‍. ആരോഗ്യകരമായ സംവാദത്തിന് നമുക്ക് തുടക്കമിടാം.

ഇന്നത്തെ കേരളത്തിന്റെ ഭൂപ്രദേശത്ത് ബ്രിട്ടീഷ് ഭരണകാലത്തോ കേരളപ്പിറവി സമയത്തോ ഒരു ഏകീകൃത സഹകരണ സംഘനിയമം ഉണ്ടായിരുന്നില്ല. പഴയ തിരുവിതാംകൂര്‍, കൊച്ചി സംസ്ഥാനങ്ങളും മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയും ചേര്‍ന്നതാണ് ഇന്നത്തെ കേരളം. മദ്രാസ് പ്രവിശ്യയിലെ രജിസ്ട്രാറായിരുന്ന രാജഗോപാലാചാരിയെ കൊച്ചിയിലെ ദിവാനായി നിയമിച്ചതോടെയാണ് കൊച്ചിന്‍ സഹകരണ നിയമം 1913 ല്‍ പാസാക്കുന്നത്. ഈ നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ സഹകരണ സംഘമാണ് ഇന്നത്തെ ഇടവനക്കാട് സവീസ് സഹകരണ ബാങ്ക്. രാജഗോപാലാചാരിയെ തിരുവിതാംകൂറിലെ ദിവാനായി പിന്നീട് നിയമിച്ചപ്പോള്‍ 1914 നവംബറില്‍ തിരുവിതാംകൂര്‍ സഹകരണ സംഘം റെഗുലേഷന്‍ പാസാക്കുകയും അതിനു കീഴില്‍ ട്രാവന്‍കൂര്‍ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്ന പേരില്‍ ആദ്യത്തെ സെന്‍ട്രല്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കാലത്തിന്റെ നിരവധി പരീക്ഷണങ്ങള്‍ അതിജീവിച്ച് ഈ സെന്‍ട്രല്‍ ബാങ്ക് കേരള സംസ്ഥാന സഹകരണ ബാങ്കായി മാറി.

 

1949 ല്‍ തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് തിരു- കൊച്ചി സംസ്ഥാനം രൂപവത്കരിച്ചപ്പോഴാണ് സംസ്ഥാനത്തിന് പൊതുവായ ഒരു സഹകരണ നിയമം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടത്. തുടര്‍ന്ന് , 1952 ല്‍ തിരു-കൊച്ചി സഹകരണ സംഘനിയമം പാസാക്കി. 1956 ല്‍ കേരളം രൂപീകൃതമാകുമ്പോള്‍ തിരു-കൊച്ചിയില്‍ തിരു-കൊച്ചി സഹകരണ സംഘം നിയമവും മലബാറില്‍ 1932 ലെ മദ്രാസ് സഹകരണ സംഘം നിയമവും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ അടുക്കും ചിട്ടയുമായിട്ടുള്ള വികസനത്തിന് ഒരു ഏകീകൃത സഹകരണ സംഘം നിയമം അനിവാര്യമായതിനെത്തുടര്‍ന്ന് 1967 ജൂണ്‍ 13 ന് കേരള സഹകരണ സംഘം ബില്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തു. തുടര്‍ന്ന്, സെലക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 1968 ജനവരി 22 ന് പ്രസിദ്ധീകരിച്ചു. കേരള സഹകരണ സംഘം നിയമത്തിലെ വകുപ്പുകള്‍ 1969 മെയ് 15 നും അതിനു കീഴിലുള്ള ചട്ടങ്ങള്‍ ജൂലായിലും പ്രാബല്യത്തില്‍ വന്നു. മറ്റു സംസ്ഥാനങ്ങളിലെ സഹകരണ സംഘം നിയമത്തില്‍ ജീവനക്കാരുടെ സേവന , വേതന വ്യവസ്ഥകള്‍ ഒന്നും ഇല്ലാതിരുന്ന സാഹചര്യത്തില്‍ കേരള സംഘം നിയമത്തില്‍ അതിനായി ഒരു പ്രത്യേക അദ്ധ്യായം തന്നെ ചേര്‍ക്കുകയും കേരള സഹകരണ സംഘം ചട്ടങ്ങളില്‍ 182 മുതല്‍ 201 വരെയുള്ള ചട്ടങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു എന്നത് ഒരു സവിശേഷതയാണ്.

ഒരു സഹകരണ സംഘത്തിന്റെ രൂപവത്കരണം മുതല്‍ അതിന്റെ സമാപ്തീകരണം വരെയുള്ള വിഷയങ്ങളുമായും അംഗത്വ യോഗ്യത, അംഗങ്ങളുടെ അവകാശങ്ങള്‍, അംഗത്വം നല്‍കല്‍, നീക്കം ചെയ്യല്‍, പുറംതള്ളല്‍, സംഘ ഭരണ നിര്‍വ്വഹണം, സഹകരണ സംഘങ്ങള്‍ക്കുള്ള പ്രത്യേക പരിഗണനകള്‍, ആനുകൂല്യങ്ങള്‍, സര്‍ക്കാര്‍ സഹായങ്ങള്‍, സ്വത്തുക്കള്‍, വിഭവങ്ങള്‍, ഓഡിറ്റ്, അന്വേഷണം, പരിശോധന, തര്‍ക്കങ്ങളും അവയുടെ പരിഹാരവും, വിധികളുടെ നടപ്പാക്കല്‍, അപ്പീലുകളും റിവിഷനുകളും റിവ്യൂകളും, കുറ്റങ്ങളും ശിക്ഷകളും , സഹകരണ യൂണിയനുകള്‍ തുടങ്ങിയ വിഷയങ്ങളുമായും ബന്ധപ്പെട്ട വ്യവസ്ഥകളെല്ലാം നമ്മുടെ സഹകരണ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന വിഷയം

സഹകരണം ഭരണഘടനയുടെ ഢകക ാം ഷെഡ്യൂളിലെ രണ്ടാം ലിസ്റ്റിലെ 32-ാം എന്‍ട്രി പ്രകാരം ഒരു സംസ്ഥാന വിഷയമാണ്. 97-ാം ഭരണഘടന ഭേദഗതി നിയമത്തിലുടെ സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന സഹകരണ നിയമത്തില്‍ ചില വ്യവസ്ഥകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഭരണഘടനയുടെ പാര്‍ട്ട് കകക ലെ അനുഛേദം 19 (1) (സി) യും പാര്‍ട്ട് കഢ ലെ അനുഛേദം 43 (ബി) യും സഹകരണ സംഘ നിയമ നിര്‍മാണത്തില്‍ പാലിക്കേണ്ട വ്യവസ്ഥകളാണ്. സഹകരണ നിയമത്തില്‍ സംഘം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വകുപ്പ് 7ലെ ക്ലോസ് (1) (സി), ഭരണഘടനയിലെ അനുഛേദം 19 (1) (സി) യില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങളുടെ രൂപവത്കരണം പൗരന്റെ മൗലികാവകാശമാണെന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്നും ആയതിനാല്‍ ഈ വ്യവസ്ഥ സഹകരണ നിയമത്തില്‍ നിന്നു നീക്കണമെന്നുമുള്ള കേരള ഹൈക്കോടതിയുടെ വിധി ഇവിടെ ശ്രദ്ധേയമാണ്.

ഭേദഗതി ചെയ്തത് 21 തവണ

1969 മേയില്‍ പ്രാബല്യത്തില്‍ വന്ന കേരള സഹകരണ സംഘം നിയമത്തിലെ നിരവധി വ്യവസ്ഥകള്‍ ഇതിനോടകം ഭേദഗതി ചെയ്യുകയോ ഒഴിവാക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്തിട്ടുണ്ട്. 2019 ന്റെ തുടക്കത്തില്‍ വരുത്തിയ ഭേദഗതികള്‍ ഉള്‍പ്പെടെ 21 തവണ നമ്മുടെ സഹകരണ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. നല്ല ഉദ്ദേശ്യത്തോടെ വരുത്തിയ ചില ഭേദഗതികള്‍ സഹകരണ സംഘങ്ങള്‍ക്ക് ദോഷകരമായിത്തീര്‍ന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. സഹകരണ നിയമത്തിലെ വകുപ്പ് രണ്ടില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ നിര്‍വ്വചിക്കുന്ന ക്ലോസ് ( ഒ.എ.എ. ) ഈ തരത്തില്‍പ്പെടുത്താവുന്ന ഒരു ഭേദഗതിയാണ്. 2000 ജനുവരിയില്‍ പ്രാബല്യത്തില്‍ വന്ന പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ നിര്‍വചനപ്രകാരം പ്രാഥമിക കാര്‍ഷിക വായ്പാ സംഘം എന്നത് ഒരു വില്ലേജോ പഞ്ചായത്തോ മുന്‍സിപ്പാലിറ്റിയോ പ്രവര്‍ത്തന മേഖല ആയിട്ടുള്ളതും കാര്‍ഷിക വായ്പ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുക എന്നത് മുഖ്യ ലക്ഷ്യമായിട്ടുള്ളതുമായ ഒരു സര്‍വീസ് സഹകരണ സംഘമോ സര്‍വ്വീസ് സഹകരണ ബാങ്കോ ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കോ റൂറല്‍ സഹകരണ ബാങ്കോ ആണ്. ഈ നിര്‍വചനം 2010 ഏപ്രില്‍ 28 ന് പ്രാബല്യത്തില്‍ വന്ന കേരള സഹകരണ സംഘം നിയമഭേദഗതി പ്രകാരം മാറ്റുകയുണ്ടായി. കാര്‍ഷിക വായ്പ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുക എന്ന മുഖ്യ ഉദ്ദേശ്യലക്ഷ്യത്തോടൊപ്പം സഹകരണ സംഘം രജിസ്ട്രാര്‍ നിശ്ചയിക്കുന്ന പലിശനിരക്കില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് വായ്പ നല്‍കണമെന്ന നിബന്ധനകൂടി നിര്‍വചനത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ഉപരിയായി ഒരു പുതിയ പ്രൊവിസോ നിര്‍വചനത്തോടൊപ്പം ചേര്‍ക്കുകയും ചെയ്തു. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ അവയുടെ മുഖ്യലക്ഷ്യമായ കാര്‍ഷിക വായ്പാ വിതരണം സാക്ഷാത്കരിക്കാതിരുന്നാല്‍ സഹകരണ സംഘം നിയമത്തിലോ സഹകരണച്ചട്ടങ്ങളിലോ സംഘം നിയമാവലിയിലോ വ്യക്തമാക്കിയിട്ടുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ എല്ലാ സ്വഭാവങ്ങളും നഷ്ടപ്പെട്ടതായി കണക്കാക്കുമെന്നും എന്നാല്‍ നിലവിലുള്ള ജീവനക്കാരുടെ എണ്ണത്തെ അതു ബാധിക്കില്ലെന്നും കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രൊവിസോയില്‍ വിശദമാക്കിയിട്ടുണ്ട്. 2019 മാര്‍ച്ച് 19ന് കേരള ഹൈക്കോടതിയുടെ ഫുള്‍ ബഞ്ചില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് എതിരായും ആദായ നികുതി വകുപ്പിന് അനുകൂലമായും ശ്രദ്ധേയമായ വിധി പറയാന്‍ കാരണമായത് 2010 ലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിന്റെ നിര്‍വചനത്തിലുണ്ടായ ഭേദഗതിയും കൂട്ടിച്ചേര്‍ത്ത പ്രൊവിസോയുമാണ്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ഓരോ സാമ്പത്തിക വര്‍ഷത്തേയും ഓഡിറ്റ് ചെയ്ത ബാക്കിപത്രവും മറ്റു സ്ഥിതി വിവരക്കണക്കുകളും സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കുകയും അവയുടെ മൊത്തം വായ്പകളില്‍ കാര്‍ഷിക വായ്പകളുടെ നിലവാരം പരിഗണിച്ചു കൊണ്ട് അവ കാര്‍ഷിക വായ്പാ സംഘം തന്നെയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് രജിസ്ട്രാറില്‍ നിന്നു വാങ്ങി ആദായനികുതി റിട്ടേണിനോടൊപ്പം സമര്‍പ്പിച്ചാലേ നികുതി നിയമത്തിലെ വകുപ്പ് 80 ( പി ) പ്രകാരമുള്ള ഒഴിവുകള്‍ക്കും കിഴിവുകള്‍ക്കും അര്‍ഹമാവുകയുള്ളു എന്നതാണ് ഹെക്കോടതി ഫുള്‍ ബഞ്ചിന്റെ വിധി.

കേരള സഹകരണ സംഘം നിയമത്തില്‍ 2000 ജനുവരി ഒന്നിനും 2010 ഏപ്രില്‍ 28 നും 2013 ഫെബ്രുവരി 14 നും വരുത്തിയ ഭേദഗതികള്‍ സഹകാരകളുമായും സഹകരണ ജീവനക്കാരുമായും സഹകരണ മേഖലയിലെ വിദഗ്ധരുമായും ചര്‍ച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചശേഷം തയാറാക്കിയ സഹകരണ നിയമഭേദഗതി ബില്ലുകളുടെ അടിസ്ഥാനത്തില്‍ ഉണ്ടായതാണ്. കോടതി വിധികള്‍, ഭരണഘടനാ ഭേദഗതി, സഹകരണ മേഖലയോടുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നയം, പ്രവര്‍ത്തന വൈവിധ്യം, സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യുക, സംഘങ്ങളെ കാര്യക്ഷമമാക്കുക, സംഘാംഗങ്ങളുടെയും ജീവനക്കാരുടെയും ക്ഷേമം ഉറപ്പാക്കുക തുടങ്ങിയ നിരവധി കാരണങ്ങളാല്‍ സഹകരണ നിയമ ഭേദഗതികള്‍ ആവശ്യമാകാറുണ്ട് . കണ്‍സോര്‍ഷ്യം വായ്പ പദ്ധതി, സഹകരണ വികസന ക്ഷേമഫണ്ട്, സഹകരണ സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ്, ഡെപ്പോസിറ്ററി ഗ്യാരന്റി സ്‌കീം, സംഘ രജിസ്‌ട്രേഷന് അപേക്ഷ ലഭിച്ചാല്‍ 90 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ തീരുമാനം ഉണ്ടാകാനുള്ള സാഹചര്യം, അപ്പെക്‌സ്, സെന്‍ട്രല്‍ സംഘങ്ങളില്‍ നിര്‍ബന്ധമായി അഫിലിയേഷന്‍ നടത്തല്‍, നിയമാവലി ഭേദഗതികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയില്‍ 60 ദിവസത്തിനകം യുക്തമായ തീരുമാനം എടുക്കല്‍, സഹകരണ സംഘങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗത്വം, സഹകരണ തിരഞ്ഞെടുപ്പു കമ്മീഷന്‍, സഹകരണ ഓഡിറ്റിന് പ്രത്യേക ഡയരക്ടര്‍, വിജിലന്‍സ് ഓഫീസര്‍, സഹകരണ ആര്‍ബിട്രേഷന്‍ കോടതി, ലിക്വിഡേഷന്‍ ഉത്തരവിറങ്ങി മൂന്നു വര്‍ഷങ്ങള്‍ക്കകം ലിക്വിഡേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കല്‍ തുടങ്ങിയ വ്യവസ്ഥകള്‍ 2000 ലെ സഹകരണ നിയമ ഭേദഗതികളിലൂടെ നിയമത്തില്‍ ഉള്‍പ്പെടുത്തിയവയാണ്.

2010 ഏപ്രില്‍ 28 ലെ ഭേദഗതി

2010 ഏപ്രില്‍ 28ന് നിയമത്തില്‍ ശ്രദ്ധേയമായ ചില ഭേദഗതികള്‍ വരുത്തുകയുണ്ടായി. സഹകരണ ഓംബുഡ്‌സ്മാന്‍, സഹകരണ സംഘങ്ങളുടെ ഭരണസമിതിയില്‍ വനിതകളുടെ എണ്ണം മൂന്നായി ഉയര്‍ത്തല്‍, പതിനായിരം രൂപയോ അതിനു മുകളിലോ നിക്ഷേപമുള്ള ഒരു നിക്ഷേപക പ്രതിനിധിയെ ഉള്‍പ്പെടുത്തല്‍, പ്രാഥമിക സംഘങ്ങളുടെ ഭരണ സമിതിയില്‍ ചുരുങ്ങിയത് ഏഴും പരമാവധി പതിമൂന്നും അംഗങ്ങളും കേന്ദ്ര-അപ്പെക്‌സ് സംഘങ്ങളില്‍ പരമാവധി 25 അംഗങ്ങളും, സഹകരണ റിസ്‌ക് ഫണ്ട് സ്‌കീം, കേന്ദ്ര, അപ്പെക്‌സ് ബാങ്കുകള്‍ ശാഖകള്‍ തുടങ്ങുന്നതിനുള്ള നിയന്ത്രണം, അപ്പെക്‌സ്, ഫെഡറല്‍, കേന്ദ്ര സംഘങ്ങളിലെ ഇന്‍സ്‌പെക്ഷന്‍, സംഘത്തിലെ വായ്പക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളാനുള്ള അധികാരം സര്‍ക്കാരിനും രജിസ്ട്രാര്‍ക്കും മാത്രമായി നിയന്ത്രിച്ച വ്യവസ്ഥ, ട്രിബൂണലിനു നല്‍കുന്ന അപ്പീലുകളില്‍ സമയ ബന്ധിതമായി വിധി, സംഘ ലാഭത്തിന്റെ അഞ്ച് ശതമാനം പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ടിലേക്ക് മാറ്റിവയ്ക്കല്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ഈ ഭേദഗതികള്‍.

97-ാം ഭരണഘടനാ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ സഹകരണ നിയമത്തില്‍ വരുത്തിയ ഭേദഗതികളാണ് 2013 ഫെബ്രുവരി 14 ന് നിലവില്‍ വന്ന വ. നിയമത്തിലെ വകുപ്പ് രണ്ടില്‍ അസിസ്റ്റഡ് സൊസൈറ്റി, ചീഫ് എക്‌സിക്യൂട്ടീവ്, പ്രിസ്‌ക്രൈബ്ഡ് പിര്യേഡ്, മിസലേനിയസ് സൊസൈറ്റി തുടങ്ങിയ വാക്കുകള്‍ക്ക് നിര്‍വചനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍ബന്ധിത നിയമാവലി ഭേദഗതി നടത്താനുള്ള രജിസ്ട്രാറുടെ അധികാരം വകുപ്പു 12 ല്‍ നിന്നു നീക്കം ചെയ്തു. സംഘ നിയമാവലി വ്യവസ്ഥകള്‍ സഹകരണ സംഘം നിയമത്തിനും ചട്ടത്തിനും അനുസൃതമായിരിക്കണമെന്നും വിരുദ്ധമാകരുതെന്നുമുള്ള വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. അംഗങ്ങളുടെ സാമ്പത്തിക ക്ഷേമത്തിനുവേണ്ടി സബ്‌സിഡിയറി സ്ഥാപനങ്ങള്‍ , സഹകരണ സംഘങ്ങളുടെ പങ്കാളിത്ത സ്ഥാപനങ്ങള്‍ എന്നിവ തുടങ്ങാനുള്ള വകുപ്പുകള്‍, സജീവാംഗ വ്യവസ്ഥ തുടങ്ങിയവയും കൂട്ടിച്ചേര്‍ത്തു. 2013 ല്‍ നിയമ ഭേദഗതിയിലൂടെ വരുത്തിയ മറ്റു വ്യവസ്ഥകള്‍ ഇവയാണ് : ഭരണസമിതിയുടെ കാലാവധി തിരഞ്ഞെടുപ്പു ദിവസം മുതല്‍ അഞ്ച് വര്‍ഷം വരെ , പ്രാഥമിക സംഘങ്ങളുടെ ഭരണസമിതിയില്‍ പരമാവധി പതിനഞ്ചും കേന്ദ്ര അപ്പെക്‌സ് സംഘങ്ങളില്‍ പരമാവധി ഇരുപത്തിയൊന്നും ഭരണസമിതി അംഗങ്ങള്‍, ഭരണസമിതിയില്‍ രണ്ട് വിദഗ്ധരെ കോ-ഓപ്റ്റ് ചെയ്യണം, വായ്പാ സംഘങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ്, ഭരണസമിതിയിലുണ്ടാകുന്ന ആകസ്മിക ഒഴിവുകള്‍ നോമിനേഷനിലൂടെ നികത്തണം, സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായ ശേഷം ആറു മാസത്തിനുള്ളില്‍ വാര്‍ഷിക പൊതുയോഗം ചേരണം, സമയ ബന്ധിതമായി കൂടാതിരുന്നാല്‍ ഭരണസമിതി അംഗങ്ങള്‍ക്ക് ഒരു ടേമിലേക്ക് അയോഗ്യത, അസിസ്റ്റഡ് സംഘങ്ങളുടെ ഭരണ സമിതിയില്‍ മാത്രം സര്‍ക്കാര്‍ നോമിനികള്‍, സര്‍ക്കാര്‍ നോമിനികള്‍ ഭാരവാഹികള്‍ ആവാന്‍ പാടില്ല, ഭരണ സ്തംഭനം ഉണ്ടാകുന്ന സംഘങ്ങളില്‍ രജിസ്ട്രാര്‍ നിയോഗിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങള്‍ ആ സംഘത്തിലെ അംഗങ്ങള്‍ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ ലാഭത്തുകയുടെ 10 ശതമാനം സഹകരണ ആശ്വാസ ഫണ്ടിലേക്ക് മാറ്റണം, നിയമ നടപടികളിലൂടെ കുടിശ്ശികക്കാരുടെ വസ്തു സംഘം തന്നെ ലേലത്തില്‍ പിടിച്ചാല്‍ അതു ഏഴു വര്‍ഷത്തിനുള്ളില്‍ വിറ്റഴിക്കണം, സാമ്പത്തിക വര്‍ഷമവസാനിച്ചു കഴിഞ്ഞാല്‍ ഒരു മാസത്തിനകം വാര്‍ഷിക കണക്കുകള്‍ സെക്രട്ടറി തയാറാക്കണം, ഓഡിറ്റ് നാല് മാസങ്ങള്‍ക്കകം പൂര്‍ത്തിയാക്കണം, സംഘത്തില്‍ നിന്നു ഒരംഗത്തെ പുറംതള്ളിയാല്‍ ആ അംഗത്തിന്റെ ഓഹരി മൂലധനം സംഘം കണ്ടുകെട്ടണം.

പ്രാഥമിക വായ്പാസംഘത്തിന്റെ നിര്‍വചനം മാറ്റണം

നിയമത്തിലെ വകുപ്പു രണ്ടിലെ പ്രാഥമിക കാര്‍ഷിക വായ്പാസംഘത്തിന്റെ നിര്‍വചനം ബാങ്കിങ് നിയന്ത്രണ നിയമത്തിലെ നിര്‍വചനത്തിനനുസൃതമായി ഭേദഗതി ചെയ്യണം. കാര്‍ഷികാവശ്യങ്ങള്‍ക്കോ കാര്‍ഷിക ഉല്പന്നങ്ങളുടെ വിപണനം ഉള്‍പ്പെടെയുള്ള കാര്‍ഷികാനുബന്ധ ആവശ്യങ്ങള്‍ക്കോ അംഗങ്ങള്‍ക്ക് വായ്പാ സൗകര്യം നല്‍കുക എന്നത് പ്രാഥമിക ലക്ഷ്യമോ അല്ലെങ്കില്‍ പ്രധാന ബിസിനസോ ആയിട്ടുള്ളതും ഇതര സഹകരണ സംഘങ്ങള്‍ക്ക് നിയമാവലി വ്യവസ്ഥയിലൂടെ അംഗത്വം അനുവദിക്കാത്തതുമായ ഒരു സഹകരണ സംഘമാണ് പ്രാഥമിക കാര്‍ഷിക വായ്പാ സംഘം എന്ന രൂപത്തില്‍ നിര്‍വചനം ഭേദഗതി ചെയ്യണം

വകുപ്പ് രണ്ടില്‍ പ്രാഥമിക വായ്പാ സംഘത്തിന്റെ നിര്‍വചനം ഒരു കേന്ദ്ര സംഘമോ അപ്പെക്‌സ് സംഘമോ അല്ലാത്തതും അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനുവേണ്ടി വിഭവ സമാഹരണം നടത്തുക എന്ന മുഖ്യ ലക്ഷ്യമുള്ളതുമായ ഒരു സഹകരണ സംഘം എന്നാണ്. ഈ നിര്‍വചന പ്രകാരം വിഭവസമാഹരണമാണ് പ്രാഥമിക വായ്പാ സംഘത്തിന്റെ മുഖ്യ ലക്ഷ്യം എന്നതില്‍ അനൗചിത്യമുണ്ട്. വായ്പാ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനലക്ഷ്യം വായ്പാ വിതരണമാണ്. വായ്പ നല്‍കുന്നതിനുള്ള ഒരു മാര്‍ഗം മാത്രമാണ് വിഭവസമാഹരണം. നിര്‍വചനത്തില്‍ ലക്ഷ്യത്തിനല്ല മറിച്ച് മാര്‍ഗത്തിനാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്.

അര്‍ബന്‍ സഹകരണ ബാങ്കിന് നല്‍കിയിട്ടുള്ള നിര്‍വചനം റിസര്‍വ് ബാങ്കില്‍ നിന്നു ലഭിച്ച ലൈസന്‍സോടെ ബാങ്കിങ് ബിസിനസ് നടത്തുന്നതും പട്ടണപ്രദേശങ്ങള്‍ മാത്രം പ്രവര്‍ത്തന മേഖലയായിട്ടുള്ളതും ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഒരു സംഘം എന്നാണ്. മൂലധന പര്യാപ്തത , ആസ്തികളുടെ ( വായ്പകള്‍ ) ഗുണനിലവാരം, മാനേജ്‌മെന്റ് വരുമാനക്ഷമത, ലിക്വിഡിറ്റി സന്തുലിതാവസ്ഥ, നടപടിക്രമങ്ങളും സമ്പ്രദായങ്ങളും തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന തരംതിരിവിന്റെ അടിസ്ഥാനത്തില്‍ ഒരു ജില്ല പൂര്‍ണമായോ ഒരു സംസ്ഥാനം മുഴുവനായോ ഒരു അര്‍ബന്‍ ബാങ്കിന് പ്രവര്‍ത്തനമേഖലയാക്കാം. അതിനാല്‍ നിര്‍വചനത്തിലെ പട്ടണപ്രദേശങ്ങള്‍ മാത്രം പ്രവര്‍ത്തന മേഖല എന്ന വിശദീകരണം ഉചിതമല്ല.

നിയമത്തിലെ ഒമ്പതാം വകുപ്പില്‍ 2010 ഏപ്രില്‍ 28ന് കൂട്ടിച്ചേര്‍ക്കപ്പെട്ട പൊവിസോ പ്രകാരം സഹകരണ സംഘങ്ങളെ റെഗുലേറ്റ് ചെയ്യാനുള്ള അധികാരം സര്‍ക്കാരിനും രജിസ്ട്രാര്‍ക്കുമുണ്ട്. എന്നാല്‍, സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ റെഗുലേറ്ററി മേധാവി റിസര്‍വ് ബാങ്കും സൂപ്പര്‍വൈസറി അതോറിറ്റി നബാര്‍ഡും ആണെങ്കില്‍ അര്‍ബന്‍ സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ റെഗുലേറ്ററി അതോറിറ്റിയും സൂപ്പര്‍വൈസറി അതോറിറ്റിയും റിസര്‍വ് ബാങ്ക് തന്നെയാണ്, മറിച്ച് രജിസ്ട്രാര്‍ അല്ല.

സമയബന്ധിത തീരുമാനം ഉണ്ടാകണം

പൊതുയോഗത്തില്‍ പങ്കെടുത്ത് വോട്ടു ചെയ്യുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കുന്ന ഭേദഗതി രജിസ്റ്റര്‍ ചെയ്യുന്നതിനായി നല്‍കിയാല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ രജിസ്ട്രാര്‍ ഒരു തീരുമാനമെടുക്കണമെന്നും 90 ദിവസം കഴിഞ്ഞിട്ടും തീരുമാനമായില്ലെങ്കില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്റെ മേലധികാരിയായ രജിസ്ട്രാര്‍ക്കോ അല്ലെങ്കില്‍ ഗവണ്‍മെന്റിനോ റെപ്രസെന്റേഷന്‍ നല്‍കാമെന്നും ആ റെപ്രസെന്റേഷനില്‍ അത് ലഭിക്കുന്ന ദിവസം മുതല്‍ 60 ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് രജിസ്‌ട്രേഷന്‍ അപേക്ഷയില്‍ യുക്തമായ തീരുമാനമെടുക്കുന്നതിനുള്ള നിര്‍ദേശം നല്‍കുമെന്നും 2000 ജനവരി ഒന്നിലെ നിയമഭേദഗതിയിലൂടെ വകുപ്പ് 12 ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥ വന്ന ശേഷവും നിയമാവലിഭേദഗതി രജിസ്‌ട്രേഷനുള്ള അപേക്ഷയില്‍ സമയബന്ധിതമായി തീരുമാനം ഉണ്ടാകുന്നില്ല. നിക്ഷേപ- വായ്പാ അനുപാതം വളരെ കുറവുള്ള ഒരു വായ്പാ സംഘം അതിലെ അംഗത്തിനു നല്‍കാവുന്ന വായ്പത്തുക കൂട്ടാനോ സംഘത്തിന്റെ അംഗീകൃത മൂലധനം പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനത്തിനു തുല്യമാക്കുന്ന സാഹചര്യത്തില്‍ അംഗീകൃത ഓഹരി മൂലധനം വര്‍ദ്ധിപ്പിക്കാനോ നിയമാവലിയില്‍ വരുത്തുന്ന ഭേദഗതികള്‍ ആറു മാസവും ഒരു വര്‍ഷവും കഴിഞ്ഞാലും രജിസ്റ്റര്‍ ചെയ്തു കൊടുക്കാറില്ല. മേലധികാരിക്ക് അപ്പീല്‍ നല്‍കിയാലും സമയബന്ധിതമായ നടപടി ഉണ്ടാകാറില്ല. മേലധികാരി നിയമാവലി രജിസ്റ്റര്‍ ചെയ്തു നല്‍കേണ്ട ബന്ധപ്പെട്ട ഉദ്യോഗസ്ഥന് മാര്‍ഗ്ഗനിര്‍ദേശം നല്‍കിയാല്‍ത്തന്നെയും ആ മാര്‍ഗ്ഗനിര്‍ദേശത്തിന്റെ വെളിച്ചത്തിലും സമയബന്ധിതമായി തീരുമാനമുണ്ടാവില്ല എന്നത് ദുഃഖസത്യമാണ്. നിക്ഷേപ – വായ്പാ സംബന്ധമായ ഉപനിബന്ധനകള്‍ സംഘം തയാറാക്കി രജിസ്ട്രാരുടെ അംഗീകാരത്തിന് നല്‍കിയാലും ഇതുതന്നെയാണ് അവസ്ഥ. സഹകരണസംഘം രജിസ്ട്രാറുടെ ഉത്തരവുകളില്‍ പറഞ്ഞിട്ടുള്ളതും എന്നാല്‍ ജോയിന്റ് രജിസ്ട്രാറുടെ ശ്രദ്ധയില്‍പ്പെടാത്തതുമായ വിഷയങ്ങളില്‍ അനുവാദം നിഷേധിക്കപ്പെടാറുണ്ട്. സംഘനിയമാവലി ഭേദഗതി രജിസ്‌ട്രേഷന്‍, ഉപനിബന്ധനകള്‍ക്ക് അംഗീകാരം നല്‍കല്‍, ശാഖ തുടങ്ങാനുള്ള അനുവാദം, ക്ലാസ്‌കയറ്റം നടത്തിക്കൊണ്ടുള്ള തീരുമാനത്തിന്റെ അംഗീകാരം, ആര്‍ബിട്രേഷന്‍ കേസുകള്‍, എക്‌സിക്യൂഷന്‍ അപേക്ഷകള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ന്യായീകരിക്കാനാവാത്ത കാലതാമസം വരുത്താറുണ്ട് . സമയബന്ധിതമായി നടപടികള്‍ ഉണ്ടാകാറില്ല എന്നതാണ് സത്യം.

നിയമത്തിലെ വകുപ്പ് 14 എ .എ പ്രകാരമുള്ള സബ്‌സിഡിയറി സ്ഥാപനങ്ങള്‍, 14 ബി പ്രകാരമുള്ള പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ എന്നിവകളുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ഇല്ലാത്തതിനാല്‍ അവ്യക്തത നിലനില്‍ക്കുന്നു. ചട്ടം 16 പ്രകാരമുള്ള സബ്‌സിഡിയറി സ്ഥാപനങ്ങളിലെയും പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ ഹോള്‍ഡിങ്ങ് സംഘത്തിലോ പങ്കാളികളായിട്ടുള്ള സംഘങ്ങളിലോ അംഗമാകാന്‍ യോഗ്യരാണോ എന്നും അവയിലെ ജീവനക്കാരുടെ അടുത്ത ബന്ധുക്കള്‍ക്ക് ഭരണസമിതി അംഗമാകുന്നതിന് അയോഗ്യത ഉണ്ടോ എന്നും വ്യക്തമല്ല.

ചട്ടം 44 (സി) ( കക ) പ്രകാരം രാഷ്ട്രീയേതര കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ ശിക്ഷാകാലാവധി കഴിഞ്ഞു മൂന്നു വര്‍ഷത്തേയ്ക്ക് സഹകരണ സംഘങ്ങളുടെ ഭരണസമിതിയംഗമാകാന്‍ യോഗ്യരല്ല എന്ന വ്യവസ്ഥ ഉള്ളപ്പോള്‍ ചട്ടം 16 ( 2 ) ( ഡി ) പ്രകാരമുള്ള ശിക്ഷാ കാലാവധി കഴിഞ്ഞ് അഞ്ച് വര്‍ഷത്തേയ്ക്ക് അംഗമാകാന്‍ യോഗ്യരല്ലെന്ന് വ്യവസ്ഥയുണ്ട്. അംഗമാകുന്നതിനുള്ള യോഗ്യത ഉണ്ടാകുന്നതിന് മുന്‍പുതന്നെ ഭരണസമിതി അംഗമാകാനുള്ള അര്‍ഹത ഉണ്ടാകുമെന്ന വൈരുദ്ധ്യം ഈ ചട്ടങ്ങളില്‍ കാണുന്നു.

വകുപ്പ് 19 ( ബി ) ല്‍ ഒരംഗം സംഘവുമായി നടത്തിയ ഇടപാടുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ ചാര്‍ജൊന്നും ഈടാക്കാതെ ബന്ധപ്പെട്ട അംഗത്തിന് പരിശോധിക്കുന്നതിന് ലഭ്യമാക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളപ്പോള്‍ ചട്ടം 25 ല്‍ നിശ്ചിത ഫീസ് ഈടാക്കി പരിശോധനയ്ക്ക് ലഭ്യമാക്കുമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു.

നോമിനേഷന്‍ ഒരാളില്‍ ഒതുങ്ങരുത്

വകുപ്പു 24 ല്‍ ഒരംഗത്തിന്റെ മരണശേഷം ആ അംഗത്തിന്റെ ഓഹരിപ്പണവും മറ്റു സാമ്പത്തിക താത്പര്യങ്ങളും അയാളുടെ നോമിനിയ്‌ക്കോ നോമിനികള്‍ക്കോ നല്‍കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് 45 ( ഇസഡ്.എ ) പ്രകാരം ഒരു നിക്ഷേപകന് ഒരു വ്യക്തിയെ മാത്രമേ നോമിനേറ്റ് ചെയ്യാന്‍ കഴിയൂ. സഹകരണനിയമത്തില്‍ ഒരംഗത്തിന് ഒന്നിലധികം വ്യക്തികളെ നോമിനികളായി വയ്ക്കാന്‍ വ്യവസ്ഥയുള്ളതിനാല്‍ അംഗത്തിന്റെ മരണശേഷം ഓഹരിപ്പണത്തിന്റെ അവകാശ അനുപാതം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നോമിനേഷന്‍ ഒരു വ്യക്തിയില്‍ നിയന്ത്രിക്കുന്നത് അനാവശ്യവും അനാരോഗ്യകരവുമായ വ്യവഹാരങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകും.

നിയമത്തിലെ വകുപ്പ് 28 (1) ( സി ) ല്‍ പതിനായിരം രൂപയോ അതിനുമുകളിലോ നിക്ഷേപമുള്ള നിക്ഷേപ പ്രതിനിധിയ്ക്ക് പ്രാഥമിക വായ്പ സംഘങ്ങളുടെയും അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും ഭരണ സമിതിയില്‍ ഒരു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. നിയമത്തിലെ 2-ാം വകുപ്പിലുള്ള നിര്‍വചനങ്ങളനുസരിച്ച് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെയും പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെയും സ്വഭാവം പ്രാഥമിക വായ്പാ സംഘങ്ങളില്‍ നിന്നും ഭിന്നമാണ്. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വായ്പകള്‍ ഏറ്റെടുത്ത് നടത്തുക എന്നത് പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ പ്രധാന പ്രവര്‍ത്തന ലക്ഷ്യമാണെങ്കില്‍ കാര്‍ഷിക-ഗ്രാമ വികസനത്തിന് ദീര്‍ഘകാല വായ്പകള്‍ നല്‍കുക എന്നത് പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യമാണ്. എന്നാല്‍, പ്രാഥമിക വായ്പാ സംഘത്തിന്റെ പ്രധാന ഉദ്ദേശ്യം വിഭവസമാഹരണമാണ്. ഭരണസമിതി അംഗമായി തുടരുന്ന നാളത്രയും നിക്ഷേപം സംഘത്തില്‍ നിലനിര്‍ത്തണമെന്നും നിക്ഷേപ ഈടി•േല്‍ വായ്പ എടുത്തിട്ടുള്ള ഭരണസമിതിയംഗം നിക്ഷേപ പ്രതിനിധിയായി തുടരാന്‍ യോഗ്യനല്ലെന്നുമിരിക്കെ നിക്ഷേപം സ്ഥിര നിക്ഷേപമാകുന്നത് എന്തുകൊണ്ടും ഉചിതമാണ്. പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ സ്ഥിര നിക്ഷേപം വാങ്ങുന്നത് അവയുടെ അപ്പെക്‌സ് സംഘത്തിനുവേണ്ടിയാണ്. നിക്ഷേപകര്‍ക്ക് നല്‍കുന്ന സ്ഥിര നിക്ഷേപ രസീത് സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ രസീതാണ്. ഒട്ടുമിക്ക പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും സേവിങ്്‌സ് ബാങ്ക് നിക്ഷേപം സ്വീകരിക്കുന്നുമില്ല. എന്നാല്‍, അവയുടെ ഭരണസമിതിയില്‍ നിക്ഷേപ പ്രതിനിധിയുണ്ട്. നിക്ഷേപം സ്വീകരിക്കുന്ന മിസലേനിയസ് സംഘങ്ങള്‍ പോലുള്ള സ്ഥാപനങ്ങളുടെ ഭരണ സമിതിയില്‍ നിക്ഷേപ പ്രതിനിധിയില്ല എന്നതും വിചിത്രമാണ്. വകുപ്പ് 28 (1) (ബി) ലെ പ്രാഥമിക വായ്പാ സംഘത്തിന്റെ വിശേഷണം ഭേദഗതി ചെയ്യണം.

നിയന്ത്രണ മേധാവിയുടെ അശ്രദ്ധ

നിയമത്തിലെ 28-ാം വകുപ്പില്‍ 2013 ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ക്ലോസാണ് 28 (1) (ജി). സഹകരണ സംഘങ്ങളുടെ ഭരണ സമിതിയില്‍ ബാങ്കിങ്, മാനേജ്‌മെന്റ്, ധനകാര്യം, അല്ലെങ്കില്‍ സംഘത്തിന്റെ ഉദ്ദേശ്യങ്ങളുമായോ പ്രവര്‍ത്തനങ്ങളുമായോ ബന്ധപ്പെട്ട വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ള രണ്ടു വ്യക്തികളെ അല്ലെങ്കില്‍ പ്രതിനിധികളെ അധികാരത്തിലുള്ള ബോര്‍ഡ് കോ-ഓപ്റ്റ് ചെയ്യണമെന്ന നിര്‍ബന്ധ വ്യവസ്ഥയാണ് ഈ ക്ലോസിലുള്ളത്. എന്നാല്‍, ഏതാനും സഹകരണ സംഘങ്ങളുടെ ഭരണസമിതിയില്‍ മാത്രമേ ഈ വ്യവസ്ഥപ്രകാരം വിദഗ്ധരെ ഉള്‍പ്പെടുത്തിയിട്ടുള്ളു. നിയമത്തിലെ വ്യവസ്ഥ അനുശാസനവും അതു സംഘഭരണത്തില്‍ പ്രൊഫഷണലിസം കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതുമായിരിക്കെ നിയന്ത്രണ മേധാവി അതു ശ്രദ്ധിക്കുന്നില്ല എന്നത് ഖേദകരമാണ്.

വകുപ്പ് 28 (1) (ജി) പ്രകാരം കോ-ഓപ്റ്റ് ചെയ്യുന്ന ഭരണസമിതിയംഗങ്ങള്‍ക്കും വകുപ്പ് 31 (2) (എ) പ്രകാരം കേന്ദ്ര- അപ്പെക്‌സ് സംഘങ്ങളിലെ സര്‍ക്കാര്‍ നോമിനികള്‍ക്കും പ്രസിഡന്റ് അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭാരവാഹികളാകാന്‍ അര്‍ഹതയില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍, 101-ാം വകുപ്പു പ്രകാരമുള്ള അധികാരം ഉപയോഗിച്ച് സംഘങ്ങളെ ഈ വ്യവസ്ഥയില്‍ നിന്നൊഴിവാക്കി സര്‍ക്കാര്‍ നോമിനികളെ പ്രസിഡന്റോ ചെയര്‍മാനോ ആക്കുന്ന സ്ഥിതിവിശേഷത്തില്‍ നിയമവ്യവസ്ഥയുടെ പ്രസക്തി നഷ്ടപ്പെടുന്നു.

വാര്‍ഷിക പൊതുയോഗം

നിയമത്തിലെ വകുപ്പ് 29 ( 1 ) പ്രകാരം സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞ് ആറ് മാസത്തിനകം വാര്‍ഷിക പൊതുയോഗം വിളിച്ചു കൂട്ടേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ പൊതുയോഗം സമയബന്ധിതമായി വിളിച്ചു കൂട്ടാനാവാതെ വരുന്ന പക്ഷം പൊതുയോഗം വിളിക്കാന്‍ ബാധ്യസ്ഥരായ സംഘം ഭരണസമിതിയംഗങ്ങള്‍ തുടര്‍ന്ന് ഒരു ടേമിലെ സഹകരണ സംഘങ്ങളുടെ ഭരണസമിതിയിലേക്ക് മത്സരിക്കാന്‍ അയോഗ്യതരായിക്കും. മാത്രമല്ല, ഭരണസമിതിയംഗമായിരുന്ന സംഘത്തില്‍ അംഗമായി തുടരാനുള്ള അര്‍ഹത അവര്‍ക്ക് നഷ്ടപ്പെടുമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ട് പരിഗണിക്കുക, ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭരണസമിതി തയാറാക്കുന്ന റിപ്പോര്‍ട്ടും തുടര്‍നടപടികളും പരിഗണിക്കുക, ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തന പോരായ്മകളും പ്രവര്‍ത്തന നഷ്ടവും അവലോകനം നടത്തുക, നഷ്ടം കുറയ്ക്കുന്നതിനുള്ള പരിപാടികളും പദ്ധതികളും അവലോകനം നടത്തുക, വാര്‍ഷിക റിപ്പോര്‍ട്ട് അവലോകനം ചെയ്യുക, ലാഭ വിഭജനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും വാര്‍ഷിക പൊതുയോഗത്തിന്റെ പരിഗണനക്ക് വരുന്ന വിഷയങ്ങളാണ്. ഈ തീരുമാനങ്ങളെല്ലാം ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം എടുക്കേണ്ടവയാണ്. എന്നാല്‍, സെപ്റ്റംബര്‍ 30 നു മുന്‍പ് ഓഡിറ്റ് പൂര്‍ത്തിയാക്കി ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിക്കാത്ത സാഹചര്യത്തിലും വാര്‍ഷിക പൊതുയോഗം നിര്‍ബന്ധമായും കൂടണമെന്നതും അല്ലാത്തപക്ഷം മേല്‍ സൂചിപ്പിച്ച അയോഗ്യതകള്‍ ഭരണസമിതിക്കുണ്ടാകുമെന്നതും വിരോധാഭാസമാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗം പാഴ്‌ച്ചെലവാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് ലഭിച്ചില്ല എന്ന കാരണത്താല്‍ വാര്‍ഷിക പൊതുയോഗം വിളിച്ചുകൂട്ടാത്ത ഭരണസമിതിയംഗങ്ങള്‍ക്ക് കടുത്ത ശിക്ഷ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളപ്പോള്‍ ഓഡിറ്റ് പൂര്‍ത്തിയാക്കാത്ത ഓഡിറ്റര്‍ക്ക് ഒരു ശിക്ഷയുമില്ല എന്നത് വിചിത്രമാണ്.

വാര്‍ഷിക പൊതുയോഗവുമായി ബന്ധപ്പെട്ട വകുപ്പ് 29 (4) , ഭരണ സമിതിയുടെ പിരിച്ചു വിടലുമായി ബന്ധപ്പെട്ട വകുപ്പു 32, വകുപ്പു 33 പ്രകാരമുള്ള ഭരണസ്തംഭനം, വകുപ്പു 63 (12) പ്രകാരം ഓഡിറ്റര്‍മാരുടെ പാനലില്‍ നിന്നു ഓഡിറ്ററെ തിരഞ്ഞെടുത്ത് നിയമിക്കുന്നതിന് വേണ്ടി തീരുമാനമെടുക്കുന്നതിനായി പൊതുയോഗം വിളിച്ചു ചേര്‍ക്കുന്നതില്‍ പരാജയപ്പെടുന്ന ഭരണസമിതി തുടങ്ങിയ നാല് സാഹചര്യങ്ങളില്‍ അഡ്മിനിസ്‌ട്രേറ്ററെ അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ വെക്കുന്നതിന് നിലവിലെ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നാലു സാഹചര്യങ്ങളും കൂടി യോജിപ്പിച്ചുകൊണ്ടുള്ള ഒരു വകുപ്പ് നിയമത്തില്‍ ഉണ്ടാകുന്നത് അഭികാമ്യമായിരിക്കും. അതോടൊപ്പം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയിലെ അംഗങ്ങള്‍ സംഘാംഗങ്ങളായിരിക്കണമെന്ന് നിര്‍ബന്ധമില്ല എന്ന ക്ലോസിനോടൊപ്പം അഡ്മിനിസ്‌ട്രേറ്റര്‍ സഹകരണ വകുപ്പുദ്യോഗസ്ഥന്‍ ആയിരിക്കണമെന്നു നിര്‍ബന്ധമില്ല എന്ന പ്രൊവിസോ കൂടി ചേര്‍ത്താല്‍ സംസ്ഥാന-ജില്ല സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ബാങ്കിങ് മേഖലയിലെ ഉദ്യോഗസ്ഥരേയോ റിട്ടയര്‍ ചെയ്ത ബാങ്ക് ഉദ്യോഗസ്ഥരെയോ അഡ്മിനിസ്‌ട്രേറ്ററായി വയ്ക്കുന്നതിനും മെച്ചപ്പെട്ടതും ആരോഗ്യകരവുമായ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഈ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്നതിനും സഹായകമാകും.

പിരിച്ചുവിട്ട ഭരണസമിതിയിലെ അംഗങ്ങള്‍ക്ക് തുടര്‍ന്ന് രണ്ടു ടേമിലേക്ക് സഹകരണ സംഘങ്ങളുടെ ഭരണസമിതിയിലേക്ക് മത്സരിക്കാന്‍ യോഗ്യത ഉണ്ടാവില്ലെന്ന് 32 ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളപ്പോള്‍ ചട്ടം 44 ( കെ ) ല്‍ ഒരു വര്‍ഷത്തേയ്ക്കു മാത്രമേ അയോഗ്യതയുള്ളൂ. മാത്രവുമല്ല വകുപ്പ് 29 (4) പ്രകാരം ഒരു ടേമിലേക്ക് മത്സരിക്കാനുള്ള അയോഗ്യത ചട്ടം 44 ല്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല.

അറ്റലാഭ വിഭജനം

അറ്റലാഭ വിഭജനം പ്രതിപാദിക്കുന്ന വകുപ്പ് 56 ( 1 ) ല്‍ 2013 ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ലാഭത്തിന്റെ 10 ശതമാനം സഹകരണ അംഗ ആശ്വാസ ഫണ്ടിലേയ്ക്ക് നല്‍കണമെന്ന വ്യവസ്ഥയും 56 (2) ല്‍ ലാഭത്തിന്റെ അഞ്ച് ശതമാനം സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ടിലേയ്ക്ക് നല്‍കണമെന്ന വ്യവസ്ഥയും പുനപ്പരിശോധിക്കേണ്ടതാണ്. സഹകരണ ബാങ്കുകള്‍ക്ക് മൂലധന പര്യാപ്തത നിര്‍ബന്ധമാക്കിയ ശേഷമാണ് നമ്മുടെ നിയമത്തില്‍ 2010 ലും 2013 ലുമായി അവയുടെ ലാഭം കാപ്പിറ്റല്‍ ഫണ്ടുണ്ടാക്കി മാറ്റാന്‍ അനുവദിക്കാതെ ലാഭത്തിന്റെ 15 ശതമാനം രജിസ്ട്രാരുടെ പേര്‍ക്ക് ചെക്കെഴുതി അയച്ചുകൊടുക്കാന്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളുടെ കാപ്പിറ്റല്‍ ഫണ്ട് 50 ശതമാനത്തിനുമേല്‍ പലിശച്ചെലവോ ഇക്വിറ്റി കോസ്‌റ്റോ ഇല്ലാത്ത ലാഭം ഉപയോഗിച്ചുള്ള ഫണ്ടുകളാണുള്ളതെങ്കില്‍ കേരളത്തില്‍ നല്ല ലാഭക്ഷമതയുള്ള ബാങ്കില്‍പ്പോലും കാപ്പിറ്റല്‍ ഫണ്ടിന്റെ 70 ശതമാനത്തിനുമേല്‍ ഇക്വിറ്റി കോസ്റ്റുള്ള ഓഹരിമൂലധനവും 30 ശതമാനത്തില്‍ താഴെ മാത്രമേ ഫിനാന്‍ഷ്യല്‍ കോസ്റ്റില്ലാത്ത സ്വതന്ത്ര, സ്റ്റാറ്റിയൂട്ടറി ഫണ്ടുകളുമായിട്ടുള്ളു. ഒരു സഹകരണ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന്റെ ലാഭം അതിന്റെ അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടിത്തന്നെ ഉപയോഗിക്കേണ്ടതാണ്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തിന്റെ ലാഭത്തില്‍ ഒരു ഭാഗം ആ സംഘത്തിലെ അംഗങ്ങളില്‍ ദുരിതം അനുഭവിക്കുന്നവരുടെ ക്ഷേമത്തിന് ഉപയോഗിക്കുന്നതിനുപകരം മറ്റു സംഘങ്ങളിലെ ദുരിതമനുഭവിക്കുന്ന അംഗങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുന്നത് സഹകരണ മൂല്യങ്ങള്‍ക്കനുസ്യതമാണോ എന്ന് പരിശോധിക്കേണ്ടതാണ്.

56-ാം വകുപ്പിലെ രണ്ടാം ഉപവകുപ്പിലെ നിര്‍ബന്ധ സ്വഭാവമില്ലാത്ത ഫണ്ടാണ് പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ട്. 56 (1) ല്‍ വ്യവസ്ഥ ചെയ്തിട്ടുള്ള സ്റ്റാറ്റിയൂട്ടറി റിസര്‍വുകളിലേയ്ക്ക് വക മാറ്റിയശേഷം മികച്ച ലാഭം നിയമാവലി /നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി പൊതുയോഗ തീരുമാനത്തിലൂടെ മാറ്റിവയ്‌ക്കേണ്ടതാണ് 56 (2) ലെ ഫണ്ടുകള്‍. അതു പ്രകാരം പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ട് സ്റ്റാറ്റിയൂട്ടറി ഫണ്ടല്ല. എന്നാല്‍, ചട്ടം 53 ല്‍ സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ട് ലാഭത്തില്‍ നിന്നു നിര്‍ബന്ധമായും മാറ്റിവയ്‌ക്കേണ്ട ഫണ്ടായിട്ടാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. 56 (1) പ്രകാരം പൊതുയോഗത്തിന്റെ അധികാരത്തില്‍പ്പെടുന്ന ഒരു വിഷയം ചട്ടം 53 ലെ വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ ഓഡിറ്ററുടെ അധികാര പരിധിയില്‍പ്പെടുത്തി കൈകാര്യം ചെയ്യുന്ന നടപടി നീതികരിക്കാവുന്നതല്ല.

ലാഭവീതം കുറയ്ക്കണം

വകുപ്പ് 56 (2) (എ) പ്രകാരം അംഗങ്ങളുടെ ഓഹരി മൂലധനത്തിന് 25 ശതമാനം വരെ ലാഭവീതം നല്‍കാനുള്ള വ്യവസ്ഥയും അവലോകനത്തിന് വിധേയമാക്കേണ്ടതാണ്. നിക്ഷേപത്തിന് നല്‍കുന്ന പലിശനിരക്കില്‍ കുറയാത്ത നിരക്കിലുള്ള ലാഭവീതം മാത്രം ഓഹരിമൂലധനത്തിന് നല്‍കുന്നത് ഉചിതമായിരിക്കും. നിക്ഷേപത്തിന് പരമാവധി എട്ട് ശതമാനം പലിശ നല്‍കുമ്പോള്‍ ഓഹരി മൂലധനത്തിന് 25 ശതമാനം ലാഭവീതം നല്‍കുന്നത് മൂലധനത്തിന് പരിമിതമായ പ്രതിഫലം എന്ന മുന്‍ സഹകരണ തത്വത്തിന് വിരുദ്ധമാണ്. വായ്പാ സംഘങ്ങളിലാകട്ടെ തങ്ങളുടെ വായ്പകള്‍ കുടിശ്ശിക വരുത്താതെ അടയ്ക്കുന്ന അംഗങ്ങളിലൂടെ ലഭിക്കുന്ന ലാഭം വായ്പ അടയ്ക്കാന്‍ ശേഷിയുണ്ടായിട്ടും അറിഞ്ഞുകൊണ്ട് കുടിശ്ശിക വരുത്തുന്ന വായ്പക്കാര്‍, കുടിശ്ശിക നിവാരണ യജ്ഞങ്ങളില്‍ പരമാവധി ആനുകൂല്യം വാങ്ങി കുടിശ്ശിക അടയ്ക്കുന്ന അംഗങ്ങള്‍, സംഘവുമായി ഒരു ബിസിനസും നടത്താത്ത അംഗങ്ങള്‍ എന്നിവര്‍ക്കും കിട്ടുന്ന ലാഭവിഹിത നിരക്കില്‍ മാത്രം കൃത്യമായി അടയ്ക്കുന്ന അംഗങ്ങള്‍ക്കും നല്‍കുന്ന നയം ന്യായീകരിക്കാനാവില്ല. ഈ വസ്തുതകളുടെ പശ്ചാത്തലത്തില്‍ സഹകരണ അംഗ ആശ്വാസ ഫണ്ട് അതതു സംഘം സൂക്ഷിക്കേണ്ടതും അതതു സംഘങ്ങളിലെ അംഗങ്ങളുടെ ആശ്വാസത്തിനു മാത്രമായി ഉപയോഗിക്കേണ്ടതുമാക്കണം. പ്രൊഫഷണല്‍ വിദ്യാഭ്യാസ ഫണ്ട് പൊതുയോഗ തീരുമാനപ്രകാരം മാറ്റിവയ്‌ക്കേണ്ടതും നിര്‍ബന്ധ സ്വഭാവം ഇല്ലാത്തതുമായ ഫണ്ടാക്കി മാറ്റണം. ലാഭവീതം 15 ശതമാനം വരെയാക്കി കുറയ്ക്കുകയും വേണം.

നിയമത്തിലെ വകുപ്പ് 69 (2) (ബി) ല്‍ കുടിശ്ശികയായ ആള്‍ജാമ്യ വായ്പയില്‍ ജാമ്യക്കാരനില്‍ നിന്നു തുക വസൂലാക്കുകയും ജാമ്യക്കാരന്‍ വായ്പക്കാരനെതിരെ അടച്ച തുക കുടിശ്ശിക വായ്പക്കാരനില്‍ നിന്നു ഈടാക്കാനുള്ള അവകാശം തര്‍ക്കമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നിയമത്തിലെ വകുപ്പ് രണ്ടില്‍ തര്‍ക്കങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍വചനത്തില്‍ സംഘത്തിന് ലഭിക്കാനുള്ള തുകയും സംഘം നല്‍കാനുള്ള തുകയുമായി ബന്ധപ്പെട്ട അവകാശം മാത്രമേ തര്‍ക്കമായി പരിഗണിക്കുന്നുള്ളൂ. ജാമ്യക്കാരന്‍ വായ്പക്കാരനെതിരെ ഉന്നയിക്കുന്ന അവകാശങ്ങള്‍ തര്‍ക്കത്തിന്റെ പരിധിയ്ക്കുള്ളില്‍ വരുന്നതല്ല. അതിനാല്‍ 69-ാം വകുപ്പിന്റെ ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നതല്ല.

ഗഡുവായ്പകള്‍ കുടിശ്ശികയായാല്‍ വായ്പയുടെ കാലാവധി കഴിഞ്ഞ് മൂന്നു വര്‍ഷത്തിനുള്ളിലും ഡിമാന്റ് ലോണുകള്‍ കുടിശ്ശികയായാല്‍ ആ വായ്പ അനുവദിച്ച ദിവസം മുതല്‍ മൂന്നു വര്‍ഷത്തിനുള്ളിലും ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്യണമെന്ന് 2013 ല്‍ 69-ാം വകുപ്പിന് കൂട്ടിച്ചേര്‍ക്കപ്പെട്ട ഷെഡ്യൂളില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. നിശ്ചിത സമയപരിധിയ്ക്കകം കുടിശ്ശിക വായ്പകളില്‍ ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്യാത്ത പക്ഷം ആ വായ്പകള്‍ നഷ്ടവായ്പകളായി മാറുകയും ചെയ്യും. കാലഹരണദോഷം സംഭവിച്ച കുടിശ്ശിക വായ്പകള്‍ നഷ്ടവായ്പകളായി മാറുന്നതിലൂടെയുണ്ടാകുന്ന നഷ്ടത്തിന് ഉത്തരവാദി ആരായിരിക്കുമെന്നും നഷ്ടപ്പെട്ട തുക ആരില്‍ നിന്നു വസൂലാക്കണമെന്നും കൂടി വ്യവസ്ഥ ഉള്‍പ്പെടുത്തേണ്ടതാണ്.

ഓംബുഡ്‌സ്മാനും ബാങ്കിങ് നിര്‍വചനവും

സഹകരണ ഓംബുഡ്‌സ്മാനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് 69 (എ) ല്‍ ബാങ്കിങ് സേവനങ്ങളിലെ പോരായ്മകളുമായി ബന്ധപ്പെട്ട പരാതികളുടെ പരിഹാരത്തിനുള്ള പദ്ധതി എന്നാണ് നല്‍കിയിട്ടുള്ള വിശദീകരണം. കേരള സഹകരണ സംഘം നിയമത്തില്‍ ബാങ്കിങ് എന്ന പദത്തിന് നിര്‍വചനം നല്‍കിയിട്ടില്ല. ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ നല്‍കിയിട്ടുള്ള നിര്‍വചനപ്രകാരം വായ്പ നല്‍കുന്നതിനോ നിക്ഷേപം നടത്തുന്നതിനോ പൊതു ജനങ്ങളില്‍ നിന്നു നിക്ഷേപം വാങ്ങുകയും അത് ആവശ്യപ്പെടുമ്പോഴോ മറ്റു സാഹചര്യത്തിലോ മടക്കിക്കൊടുക്കേണ്ടതും ചെക്ക്, ഡ്രാഫ്റ്റ്, ഓര്‍ഡര്‍ തുടങ്ങിയ രൂപത്തില്‍ പിന്‍വലിക്കാവുന്നതുമായ പ്രവര്‍ത്തനമാണ് ബാങ്കിങ്. എന്നാല്‍, റിസര്‍വ് ബാങ്ക് ലൈസന്‍സുള്ള ബാങ്കുകളെ മാത്രമേ പൊതുജനങ്ങളുടെ നിക്ഷേപം സ്വീകരിക്കാന്‍ അനുവദിക്കുകയുള്ളൂ. റിസര്‍വ് ബാങ്ക് ലൈസന്‍സില്ലാത്ത പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ പോലുള്ള സ്ഥാപനങ്ങള്‍ അംഗങ്ങളുടെ നിക്ഷേപം മാത്രം സ്വീകരിക്കാന്‍ അനുവാദമുള്ളവയാണ്. അവര്‍ ചെയ്യുന്ന പ്രവര്‍ത്തനം ബാങ്കിങ് അല്ല. എന്നാല്‍ 69 (എ ) സഹകരണ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ പോലുള്ളതും ബാങ്കിങ് നടത്താത്തതുമായ സ്ഥാപനങ്ങള്‍ക്ക് ബാധകമായിട്ടുള്ള ഒന്നാകയാല്‍ സ്‌കീമിന്റെ ഉദ്ദേശ്യത്തില്‍ വേണ്ട ഭേദഗതി വരുത്തേണ്ടതാണ്.

80-ാം വകുപ്പിന്റെ ഉപവകുപ്പ് (1) പ്രകാരം സംസ്ഥാനത്തുള്ള സഹകരണസംഘങ്ങളെ അവയുടെ സ്വഭാവത്തിന്റെയും സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തരംതിരിക്കുമെന്നും ചട്ടം 182 (1) ന്റെ പ്രൊവിസോ പ്രകാരം ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും ഈ തരംതിരിവ് പരിഷ്‌കരിക്കുമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്‍ തരംതിരിവു നടത്തുമ്പോള്‍ പ്രവര്‍ത്തന മൂലധനം, നിക്ഷേപം, വായ്പ, കുടിശ്ശിക നിലവാരം, ഓഡിറ്റ് ക്ലാസ് ലാഭത്തില്‍ പ്രവര്‍ത്തിക്കേണ്ട വര്‍ഷങ്ങള്‍, ലാഭവീതം നല്‍കേണ്ട വര്‍ഷങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങളാണ് പരിഗണിക്കുക. 1993 ല്‍ പ്രാബല്യത്തില്‍ വന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ 17 വര്‍ഷങ്ങള്‍ക്കു ശേഷം 2010 ലാണ് പിന്നീട് പരിഷ്‌കരിച്ചത്. അതിനു ശേഷം പരിഷ്‌കരിച്ചിട്ടില്ല. നിലവിലുള്ള മാനദണ്ഡങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന ക്ലാസ് ഒന്ന് സൂപ്പര്‍ ഗ്രേഡിലുള്ളതോ ക്ലാസ് ഒന്ന് സ്‌പെഷ്യല്‍ ഗ്രേഡിലുള്ളതോ ആയ ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിന് അനുവദിച്ചിട്ടുള്ളത്രയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള പലിശമിച്ചം അവയ്ക്ക് നിശ്ചയിച്ചിട്ടുള്ള വായ്പകളില്‍ നിന്നു ഒരിക്കലും ലഭിക്കില്ല. വായ്പാ സംഘങ്ങള്‍ കൂടുതലായി നഷ്ടത്തിലാകാന്‍ ഒരു കാരണം പലിശയിതരച്ചെലവുകളിലെ വര്‍ധനവിനനുസൃതമായി ബിസിനസോ പലിശവരവോ വര്‍ധിക്കുന്നില്ല എന്നതാണ്. ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും ഈ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നത് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ അനുപാതം കുറയ്ക്കാന്‍ സഹായകമാകും.

അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം

നിയമത്തിലെ വകുപ്പ് 89 (ബി ) ല്‍ സംസ്ഥാന സഹകരണ യൂണിയന്റെ കാലാവധി പൂര്‍ത്തിയാക്കിയിട്ടും പുതിയ മാനേജിംഗ് കമ്മിറ്റി രൂപവത്കരിക്കുന്നില്ലെങ്കില്‍ സംസ്ഥാന സഹകരണ യൂണിയന്റെ ഭരണ നിര്‍വ്വഹണത്തിനായി സഹകരണ വകുപ്പിലെ ഒരു ഓഫീസറെ നിയോഗിക്കുമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍, സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ് കമ്മിറ്റിയെ സര്‍ക്കാര്‍ നീക്കുകയാണെങ്കില്‍ യൂണിയന്‍ ഭരണം നടത്താന്‍ സഹകരണ വകുപ്പിലെ ഒരു ഓഫീസറെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിക്കുകയോ അല്ലെങ്കില്‍ മൂന്ന് അംഗങ്ങളില്‍ അധികരിക്കാത്ത ഒരു അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിക്കുകയോ ചെയ്യുമെന്നു വകുപ്പ് 89 (എ ) ലും വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംസ്ഥാന സഹകരണ യൂണിയനില്‍ നിലവില്‍ 89 (ബി) പ്രകാരം അഡ്മിനിസ്‌ട്രേറ്ററെ മാത്രമേ വയ്ക്കാന്‍ കഴിയൂ. എന്നാല്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമവിരുദ്ധമായി വച്ചിരിക്കുന്നു.

സഹകരണ നിയമത്തിലെ ചട്ടം 23 ല്‍ സഹകരണ സംഘത്തിലെ ഒരംഗത്തിന് തന്റെ മരണശേഷം തനിക്കുള്ള ഓഹരികളും സംഘത്തിന്റെ മൂലധനത്തില്‍ തനിക്കുള്ള മറ്റു താല്പര്യങ്ങളും ആര്‍ക്കു നല്‍കണമെന്ന വിഷയത്തില്‍ നോമിനേഷന്‍ കൊടുക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്തെ വായ്പാ സംഘങ്ങള്‍ മേല്‍സൂചിപ്പിച്ച നോമിനേഷന്‍ കൂടാതെ നിക്ഷേപ അക്കൗണ്ടുകളില്‍ പ്രത്യേകം നോമിനേഷന്‍ വാങ്ങുന്നുണ്ട്. നിക്ഷേപ അക്കൗണ്ടുകളുമായി ബന്ധപ്പെട്ടും സേഫ് ഡെപ്പോസിറ്റ് ലോക്കറുമായി ബന്ധപ്പെട്ടും വ്യത്യസ്ത നോമിനേഷനുകള്‍ സ്വീകരിക്കുന്നത് ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് 42 പ്രകാരമാണ്. ബാങ്കിങ് നിയന്ത്രണ നിയമം പ്രാഥമിക വായ്പാ സംഘങ്ങള്‍ക്ക് ബാധകമല്ലാതിരിക്കെ മേല്‍സൂചിപ്പിച്ച നോമിനേഷനുകള്‍ പ്രകാരം നിക്ഷേപകന്റെയോ ലോക്കര്‍ വാടകക്കാരന്റെയോ മരണശേഷം നോമിനിക്ക് പണവും ലോക്കര്‍ സാധനങ്ങളും നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയുടെ വിധിയുണ്ട്. സംഘം ഇന്‍സ്‌പെക്ടര്‍മാരും ഓഡിറ്റര്‍മാരും ഇതു ഗൗരവമായി പരിശോധിക്കേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്.

ഫാര്‍മേഴ്‌സ് സഹകരണ സംഘങ്ങളിലും അപ്പെക്‌സ് സംഘങ്ങളിലും പ്രധാന കാര്യനിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ഭരണ സമിതിയിലെ എക്‌സ് ഒഫീഷ്യോ ഡയരക്ടര്‍ ആയിരിക്കെ എല്ലാത്തരം സംഘങ്ങളിലെയും സെക്രട്ടറിമാരെ അതതു ഭരണസമിതിയിലെ എക്‌സ് ഒഫീഷ്യോ ഡയരക്ടറാക്കാന്‍ വ്യവസ്ഥ ഉണ്ടാകണം.

2013 ല്‍ വന്ന നിയമ വ്യവസ്ഥയാണ് ഓഡിറ്റ് ഡയരക്ടര്‍ തയാറാക്കുന്ന പാനലില്‍ നിന്നു അതതു സംഘം പൊതുയോഗം ഓഡിറ്ററെ തിരഞ്ഞെടുക്കണം എന്നത്. എന്നാല്‍, ആറു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ പാനല്‍ തയാറാക്കാന്‍ തുടങ്ങിയിട്ടില്ല.

ജീവനക്കാര്‍ക്ക് നല്‍കാവുന്ന പരമാവധി ഗ്രാറ്റുവിറ്റി കോടതിവിധികളില്‍ നിയമത്തിലെ പരമാവധി തുക പരിഗണിക്കപ്പെടാതെ പോകുന്നു. എല്‍.ഐ.സി ഇന്‍ഷൂറന്‍സില്‍ നിന്നു ലഭിക്കുന്ന ഗ്രാറ്റുവിറ്റി തുകയ്ക്ക് നിയമത്തിലെ പരമാവധി തുക ബാധകമല്ലാതെ വരുന്നത് വിവേചനമാണ്.

ഭരണസമിതിയംഗങ്ങള്‍ക്കും വെല്‍ഫെയര്‍ ഫണ്ട് വേണം

ജീവനക്കാരുടെ ക്ഷേമത്തിന് പ്രത്യേക വെല്‍ഫയര്‍ ഫണ്ടുള്ളതുപോലെ ഭരണസമിതി അംഗങ്ങള്‍ക്കും പ്രത്യേക വെല്‍ഫയര്‍ ബോര്‍ഡും ഫണ്ടും ഉണ്ടാകാന്‍ നിയമ വ്യവസ്ഥ ഉള്‍പ്പെടുത്തണം.

എല്ലാത്തരം സഹകരണ സംഘങ്ങളിലെയും നിയമം സംബന്ധിച്ച എഴുത്തുപരീക്ഷ നടത്താനുള്ള ചുമതല സംസ്ഥാന സഹകരണ എക്‌സാമിനേഷന്‍ ബോര്‍ഡിനു നല്‍കണം. സബ് സ്റ്റാഫ് നിയമനവും ബോര്‍ഡിനു നല്‍കേണ്ടതാണ്.

ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകള്‍, കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ എന്നിവയില്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുമ്പോള്‍ ബാങ്കിങ് പരിചയവും അറിവും അനുഭവസമ്പത്തുമുള്ളവരെ നിയമിക്കണം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!