അഞ്ചു കൊല്ലത്തിനകം 5000 സൈബര്‍ കമാന്റോകള്‍

moonamvazhi
  • സൈബര്‍സുരക്ഷ ഉറപ്പാക്കാതെ രാജ്യത്തിന്റെ വളര്‍ച്ച  ഉറപ്പാക്കാനാവില്ല- അമിത് ഷാ

സൈബര്‍ ആക്രമണങ്ങളോട് ഉടന്‍ പ്രതികരിക്കാന്‍ 5000 സൈബര്‍ കമാന്റോകളെ അഞ്ചു വര്‍ഷത്തിനകം സജ്ജരാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. ഉയര്‍ന്നപരിശീലനം സിദ്ധിച്ച പൊലീസ് ഉദ്യോഗസ്ഥരായിരിക്കും ഇവര്‍. ഇന്ത്യന്‍ സൈബര്‍ കുറ്റകൃത്യാന്വേഷണ ഏകോപനകേന്ദ്രത്തിന്റെ (14സി) ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംശയാസ്പദകാര്യങ്ങളുടെ നിരീക്ഷണത്തിനുള്ള രജിസ്ട്രി മന്ത്രി ഉല്‍ഘാടനം ചെയ്യുകയും സൈബര്‍തട്ടിപ്പു ലഘൂകരണകേന്ദ്രം (സി.എഫ്.എം.സി) രാജ്യത്തിനു സമര്‍പ്പിക്കുകയും സമന്വയപ്ലാറ്റ്‌ഫോമിനു തുടക്കമിടുകയും ചെയ്തു. ദേശീയസുരക്ഷയുടെ ഭാഗമാണു സൈബര്‍സുരക്ഷ. സൈബര്‍സുരക്ഷ ഉറപ്പാക്കാതെ രാജ്യത്തിന്റെ വളര്‍ച്ച ഉറപ്പാക്കാനാവില്ലെന്നു ഷാ പറഞ്ഞു.

സൈബര്‍കുറ്റകൃത്യങ്ങളിലും ഓണ്‍ലൈന്‍ തട്ടിപ്പുകളിലും പങ്കുള്ളവരുടെ വിവരങ്ങള്‍ ഒരിടത്തു കേന്ദ്രീകരിച്ചു സൂക്ഷിക്കുന്ന സംവിധാനമാണു സംശയാസ്പദകാര്യരജിസ്ട്രി. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്കും രഹസ്യാന്വേഷണഏജന്‍സികള്‍ക്കും ഇതു പ്രാപ്യമായിരിക്കും. ദേശീയസൈബര്‍കുറ്റകൃത്യറിപ്പോര്‍ട്ടിങ് പോര്‍ട്ടലിനെ അടിസ്ഥാനമാക്കിയാണു രജിസ്ട്രി രൂപവല്‍ക്കരിച്ചിട്ടുള്ളത്. ബാങ്കുകളും മറ്റു ധനകാര്യഇടപെടല്‍സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇതു സജ്ജമാക്കിയത്. സാമ്പത്തികസംവിധാനത്തിലെ തട്ടിപ്പുനിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കുകയാണു ലക്ഷ്യം. സൈബര്‍കുറ്റവാളികള്‍ക്ക് അതിരുകള്‍ പ്രശ്‌നമല്ലാത്തതിനാല്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇതുസംബന്ധിച്ച വിവരങ്ങള്‍ അവരവര്‍ക്കുമാത്രം പ്രാപ്യമാകുന്നവിധം സൂക്ഷിച്ചിട്ടു കാര്യമില്ല. 14സിയുടെ ഭാഗമായാണു സി.എഫ്.എം.സി. ഒരുക്കിയിട്ടുള്ളത്. പ്രമുഖബാങ്കുകള്‍ക്കും ധനകാര്യ-മാധ്യസ്ഥസ്ഥാപനങ്ങള്‍ക്കും പേമെന്റ് അഗ്രഗേറ്റര്‍മാര്‍ക്കും ടെലികോം സേവനദാതാക്കള്‍ക്കും വിവരസാങ്കേതികവിദ്യഇടനിലസ്ഥാപനങ്ങള്‍ക്കും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും നിയമപരിപാലനഏജന്‍സികള്‍ക്കും ഇതില്‍ പ്രതിനിധികളുണ്ടാവും. സാമ്പത്തികകുറ്റകൃത്യങ്ങള്‍ തടയാന്‍ ഇവര്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയും പെട്ടെന്നു നടപടികളെടുക്കുകയും ചെയ്യും.

കൂട്ടായ സൈബര്‍കുറ്റകൃത്യാന്വേണ സഹായസംവിധാനമാണു സമന്വയപ്ലാറ്റ്‌ഫോം. വെബ്അധിഷ്ഠിതമാണ് ഈ മോഡ്യൂള്‍. സൈബര്‍കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഡാറ്റാ ഡെപ്പോസിറ്ററിയായും രാജ്യത്തെങ്ങുമുള്ള നിയമപരിപാലനഏജന്‍സികള്‍ക്കു വിവരം പങ്കുവയ്ക്കാനും കുറ്റകൃത്യമാപ്പിങ്ങിനും വിവരവിശകലനത്തിനും സഹകരണത്തിനും ഏകോപനത്തിനുമുള്ള ഏകജാലകപോര്‍ട്ടലായും ഇതു പ്രവര്‍ത്തിക്കും. കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ സൈബര്‍വിവരസുരക്ഷാവിഭാഗത്തിനുകീഴില്‍ 2018 ഒക്ടോബര്‍ അഞ്ചിനാണു 14 സി സ്ഥാപിച്ചത്. രാജ്യത്തെമ്പാടുമൂള്ള സൈബര്‍കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എല്ലാപ്രശ്‌നവും കൈകാര്യംചെയ്യാനുള്ള ദേശീയഏകോപനകേന്ദ്രമാണിത്. നിയമപരിപാലനഏജന്‍സികളുടെ ശേഷികള്‍ വര്‍ധിപ്പിക്കാനും സൈബര്‍കുറ്റകൃത്യങ്ങള്‍ കൈകാര്യംചെയ്യുന്ന കാര്യത്തില്‍ വിവിധ ഏജന്‍സികള്‍തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും അതു സഹായിക്കുന്നു.