സഹകരണത്തിലെ യൂത്ത് മിഷന്‍ ഇന്ത്യയ്ക്കു മാതൃക

moonamvazhi

ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം മുതല്‍ പ്രസിദ്ധീകരണ ശാലയും സിനിമാ നിര്‍മാണവും വരെ. കേരളത്തിലെ യുവ സഹകരണ സംഘങ്ങള്‍ ഇന്ത്യയ്ക്കുതന്നെ മാതൃകയാവുകയാണ്. 27 യുവ സംഘങ്ങളാണ് ഒരുമിച്ച് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

 

കേരളത്തിലെ സഹകരണ മേഖലയില്‍ 2021 സെപ്റ്റംബര്‍ ആറ് ഒരു പുതിയ ചരിത്രത്തിന്റെ ദിനമാണ്. യുവാക്കള്‍ക്കു വേണ്ടി മാത്രമായി സഹകരണ സംഘം എന്ന ആശയം പ്രയോഗത്തില്‍ വന്ന ദിനം. സഹകരണ സംഘങ്ങള്‍ക്കിടയില്‍ യുജവജന സഹകരണ സംഘം എന്ന ഒരു പുതിയ വിഭാഗം ഉള്‍പ്പെട്ടു എന്നതു മാത്രമല്ല പ്രത്യേകത. ആ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത 27 സഹകരണ സംഘങ്ങള്‍ ഒരുമിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു എന്നതും കൂടിയാണു സെപ്റ്റംബര്‍ ആറിന്റെ പ്രത്യേകത. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയിലാണു യുവസഹകരണ സംഘം രൂപവത്കരിക്കുമെന്നു പ്രഖ്യാപിച്ചത്. ആ ലക്ഷ്യം സഹകരണ വകുപ്പ് ഭംഗിയായി പൂര്‍ത്തിയാക്കി. ഇനി രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ അവയുടെ ഉദ്ദേശ്യലക്ഷ്യത്തില്‍ക്കൂടി വിജയം കൈവരിച്ചാല്‍ അതു നാടിന്റെ നന്മയിലേക്കുള്ള മാറ്റമാകുമെന്ന് ഉറപ്പാണ്.

സഹകരണ മേഖലയില്‍ യുവാക്കളുടെ പങ്കാളിത്തം കുറയുന്നുവെന്നതു നേരത്തെതന്നെ വിലയിരുത്തിയ കാര്യമാണ്. കേരള ബാങ്ക് രൂപവത്കരണത്തിനു മുന്നോടിയായി പ്രൊഫ. എം.എസ്. ശ്രീറാം നടത്തിയ പഠനത്തിലും സഹകരണ ബാങ്കിങ് മേഖലയില്‍ യുവാക്കളുടെ സാന്നിധ്യം കുറയുന്നുവെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ബാങ്കിങ് രംഗത്തെ സാങ്കേതികതയിലുണ്ടാകുന്ന മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ സഹകരണ ബാങ്കുകള്‍ക്കു കഴിയുന്നില്ലെന്നാണു ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. നൂതന ബാങ്കിങ് സേവനങ്ങള്‍ മാത്രമല്ല, നൂതന ആശയങ്ങളും സഹകരണ മേഖലയില്‍ കൊണ്ടുവരുന്നതില്‍ നമ്മള്‍ പിന്നാക്കമാണ്. ഈ ബോധ്യമാണ് ആദ്യം കേരള ബാങ്ക് രൂപവത്കരണത്തിലും ഇപ്പോള്‍ യുവ സഹകരണ സംഘങ്ങളുടെ പിറവിയിലും കണ്ടത്.

പ്രായം 18 – 45

18 – 45 വയസ്സില്‍പ്പെട്ടവര്‍ അംഗങ്ങളായ സംഘമാണു യുവജന സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ വെറും കൂട്ടായ്മകളല്ല. പുതിയ ആശയങ്ങള്‍, സമൂഹത്തില്‍ ഗുണപരമായി ഏറ്റെടുക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ സഹകരണ വകുപ്പിനു മുമ്പില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയ വിജയികളാണ്. ഇവന്റ് മാനേജ്‌മെന്റ് മുതല്‍ സിനിമാ നിര്‍മാണവും പ്രസിദ്ധീകരണങ്ങളുമെല്ലാം ഈ സംഘങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളിലുണ്ട്. പുതിയ ആശയങ്ങള്‍ പുതിയ സാധ്യതകള്‍ തീര്‍ക്കുന്ന കാലമാണിത്. പല പദ്ധതികളും പാതിവഴിയില്‍ നിലയ്ക്കുകയോ ലക്ഷ്യം കാണാതെ ഉഴലുകയോ ചെയ്യുന്നത് ആശയങ്ങളുടെ അഭാവവും അതു നടപ്പാക്കാനുള്ള കാര്യശേഷിയില്ലായ്മയും കാരണമാണ്. അതിന് ഏറ്റവും നല്ല ഉദാഹരണമാണു സഹകരണ വകുപ്പ് പ്രഖ്യാപിച്ച കോ-ഓപ് മാര്‍ട്ട്. സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ എത്തിച്ച് കേരളത്തിലാകെ വിപണന ശൃംഖല തീര്‍ക്കുന്ന പദ്ധതി കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് പ്രഖ്യാപിച്ച് നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെട്ടതാണ്.

ഒരു പഞ്ചായത്തില്‍ ഒരു കോ-ഓപ് മാര്‍ട്ട് തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍, 13 ജില്ലകളില്‍ ഓരോന്നു തുടങ്ങി അവസാനിപ്പിക്കുകയാണു ചെയ്തത്. അതിനു ശേഷം വന്ന സര്‍ക്കാര്‍ പുതിയ നൂറുദിന കര്‍മപരിപാടി പ്രഖ്യാപിച്ച് അതു പൂര്‍ത്തിയാക്കിയിട്ടുപോലും കോ-ഓപ് മാര്‍ട്ട് എങ്ങുമെത്തിയില്ല. തയാറാക്കിയ പദ്ധതി മൂന്നായി വെട്ടിമുറിച്ച് പല സംഘങ്ങളെ ഏല്‍പിച്ചുള്ള ആസൂത്രണത്തിലെ പാളിച്ചയാണു കോ-ഓപ് മാര്‍ട്ടിനു പറ്റിയ വീഴ്ച. ആ പദ്ധതി മൊത്തത്തില്‍ ഏറ്റെടുത്തു നടപ്പാക്കാന്‍ ശേഷിയുള്ള മാര്‍ക്കറ്റിങ് സംഘം ഉണ്ടായിരുന്നിട്ടും അതു വിഭജിച്ച് ആര്‍ക്കും ഉത്തരവാദിത്തമില്ലാത്ത ഒന്നാക്കി മാറ്റിയ ഉദ്യോഗസ്ഥചിന്തയാണു പിഴച്ചത്. ആശയ ദാരിദ്രവും ആസൂത്രണത്തിലെ ദീര്‍ഘവീക്ഷണമില്ലായ്മയും ഒരു പദ്ധതിയെ ഇല്ലാതാക്കുന്നതിന്റെ ഉദാഹരണം സഹകരണ വകുപ്പില്‍ത്തന്നെയുണ്ടെന്നു ചൂണ്ടിക്കാട്ടിയെന്നുമാത്രം. ഈ ഘട്ടത്തിലാണ് പുതിയ ആശയങ്ങളും അത് നടപ്പാക്കാന്‍ കര്‍മ്മനിരതമായ യുവത്വവും വരുന്നത്. അവര്‍ക്ക് സഹകരണ വകുപ്പ് നല്‍കിയ നല്ല പിന്തുണയുമാണ്.

ബ്രിഗേഡ് തീര്‍ത്ത ചലനം

വട്ടിയൂര്‍ക്കാവ് എം.എല്‍.എ. വി.കെ.പ്രശാന്ത് പ്രമോട്ടറായി രൂപമെടുത്ത യൂത്ത് ബ്രിഗേഡ് യുവ സഹകരണ സംഘം തുടക്കത്തില്‍ത്തന്നെ സമൂഹത്തില്‍ ചലനമുണ്ടാക്കിയ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തത്. തലസ്ഥാന നഗരത്തിലാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ നഗരകേന്ദ്രീകൃത ജീവിതം മനസിലാക്കി ഇടപെടാന്‍ ഇവര്‍ക്കു കഴിഞ്ഞു. വീടുകളിലെ ഉപയോഗിക്കാത്ത വസ്തുക്കള്‍ ഏറ്റെടുക്കുകയും ആവശ്യക്കാര്‍ക്ക് അതു സൗജന്യമായി നല്‍കുകയും ചെയ്യുകയാണു യൂത്ത് ബ്രിഗേഡ് ചെയ്തത്. ഫ്‌ളാറ്റുകളില്‍ ജീവിക്കുന്നവര്‍ക്കു പഴയ സാധനങ്ങള്‍ സൂക്ഷിക്കുക എന്നതു പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. ഈ സാധനങ്ങളെല്ലാം ഉപയോഗമില്ലാതെ നശിച്ചവ ആകണമെന്നില്ല. ഇത്തരം വസ്തുക്കള്‍ക്കു ആവശ്യക്കാരായി മറ്റൊരു വിഭാഗമുണ്ടാകും. ഇങ്ങനെ മനോഹരമായ ഒരു കൈമാറ്റ വ്യവസ്ഥയ്ക്കു സൗജന്യമായി അവസരമൊരുക്കുകയാണു യൂത്ത് ബ്രിഗേഡ് ചെയ്തത്. ഒരു ദിവസത്തേക്ക് മാത്രമായി നടത്തിയ പരിപാടി പിന്നീട് കൂടുതല്‍ ദിവസങ്ങളിലേക്കു നീട്ടുകയായിരുന്നു. ജനങ്ങള്‍ അത്രയേറെ ആ പ്രവര്‍ത്തനം ഏറ്റെടുത്തു. ഒരു സഹകരണ സംഘം അതിന്റെ പ്രവര്‍ത്തനത്തിലൂടെ എങ്ങനെ ജനകീയമാകാമെന്നും ജനസ്വീകാര്യത നേടാമെന്നും യൂത്ത് ബ്രിഗേഡ് തെളിയിച്ചു.

മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ എല്ലാ സേവനങ്ങളും വീട്ടുപടിക്കല്‍ എത്തിക്കുന്ന പ്രവര്‍ത്തനമാണ് യൂത്ത് ബ്രിഗേഡ് അതിന്റെ ഉദ്ദേശ്യലക്ഷ്യമായി നിശ്ചയിച്ചിട്ടുള്ളത്. ഒരു വീട്ടില്‍ എന്താവശ്യമുണ്ടോ അതു സംഘത്തിന്റെ മൊബൈല്‍ ആപ്പില്‍ അറിയിക്കുക. അവര്‍ അവിടെയെത്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ ആവശ്യം സാധിച്ചുതരും. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ കമ്പനികള്‍ ഈടാക്കുന്ന വലിയ ഫീസൊന്നും സംഘം ഈടാക്കില്ല.

കാറ്ററിങ് മുതല്‍ കോള്‍സെന്റര്‍ വരെ

നെയ്യാറ്റിന്‍കരയിലെ യുവാക്കള്‍ ഇവന്റ് മാനേജ്മെന്റാണ് ഉദ്ദേശിക്കുന്നത്. വന്‍കിട കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഈ മേഖയില്‍ എത്ര വലിയ ചടങ്ങും പരിപാടിയും യുവാക്കള്‍ നേരിട്ടെത്തി ഭംഗിയാക്കും. കൊല്ലത്തു പുനലൂരില്‍ രജിസ്റ്റര്‍ ചെയ്ത സംഘമാകട്ടെ പരിസ്ഥിതിക്കു ദോഷകരമായ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ഈ മാലിന്യങ്ങളില്‍ നിന്നു വീണ്ടുമുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ നിര്‍മിക്കുകയാണ് ഉദ്ദേശ്യം. അഞ്ചലിലുള്ളവരാകട്ടെ അഗ്രിഗ്രേറ്റഡ് പ്ലാറ്റ് ഫോം വഴി വിവിധ മേഖലകളിലെ തൊഴിലാളികളെ കണ്ടെത്തി ആവശ്യക്കാര്‍ക്ക് അവരുടെ സേവനം ലഭ്യമാക്കുകയാണ്. തൊഴിലാളിക്കു സ്ഥിരമായി ജോലിയും വരുമാനവും ഉറപ്പു വരുത്തുന്നതിനോടൊപ്പം ആവശ്യക്കാര്‍ക്കു കൃത്യമായി പണിക്കാരെയും ലഭിക്കും. അമിത കൂലിയില്‍ നിന്നു ആശ്വാസവും കിട്ടും.

ആലപ്പുഴയില്‍ മാവേലിക്കരയുള്ള യുവാക്കള്‍ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിങ് തുടങ്ങുന്നതിനാണു സംഘം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ എഴുത്തുകാരെ വളര്‍ത്തിയെടുക്കുക വഴി വായനയ്ക്കു പുതിയ തലങ്ങള്‍ കണ്ടെത്തുകയാണു ലക്ഷ്യം. ചേര്‍ത്തലയിലെ യുവാക്കളാകട്ടെ കാറ്ററിംഗ് സര്‍വീസ് തുടങ്ങി വന്‍കിടക്കാരുമായി മത്സരിച്ച് സാധാരണക്കാര്‍ക്കു കുറഞ്ഞ നിരക്കില്‍ ആവശ്യമായ ഭക്ഷണം നല്‍കാനാണു തീരുമാനിച്ചിരിക്കുന്നത്. കോട്ടയത്തു വെളിയന്നൂരില്‍ മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനുമാണു യുവാക്കള്‍ രംഗത്തു വന്നത്. ജൈവ, അജൈവ മാലിന്യങ്ങളില്‍ നിന്നു വീണ്ടുമുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കളുണ്ടാക്കുക മാത്രമല്ല അത്യാധുനിക രീതിയില്‍ പൂന്തോട്ടം നിര്‍മിച്ചു നല്‍കാനും സംഘത്തിനു പദ്ധതിയുണ്ട്.

പത്തനംതിട്ടയിലെ ചെറുപ്പക്കാര്‍ ഫുഡ് പ്രോസസിങ് യൂണിറ്റുമായാണു മുന്നോട്ട് വന്നത്. എറണാകുളത്തു വടക്കന്‍ പറവൂരുകാര്‍ നിത്യോപയോഗ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനും അവശ്യ സാധനങ്ങള്‍ സംഭരിച്ച് വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്. മൂവാറ്റുപുഴക്കാര്‍ കോള്‍ സെന്റര്‍ തുടങ്ങി അവിടെ വിളിക്കുന്നവരുടെ വീടുകളില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പാലക്കാട് നെന്മാറക്കാര്‍ പച്ചക്കറി ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യും. കോഴിക്കോട് നടുവണ്ണൂരിലെ ചെറുപ്പക്കാരാകട്ടെ തൊഴിലാളികള്‍ക്കാവശ്യമായ തൊഴിലുപകരണങ്ങളാണു വിതരണം ചെയ്യുന്നത്. സുരക്ഷാ ജീവനക്കാരെ ആവശ്യമുള്ളവര്‍ക്കു നല്‍കുകയും ചെയ്യും. മാത്രമല്ല, മരുന്നുകള്‍ ആവശ്യമുള്ളവര്‍ വിളിച്ചാല്‍ അവ വീട്ടിലെത്തിച്ചു നല്‍കും. കാസര്‍ഗോഡ് ഹോസ്ദുര്‍ഗിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ വൈവിധ്യങ്ങളുള്ള ഒരു സഹകരണ സംഘമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ.റ്റി സര്‍വീസ്, കാറ്ററിംഗ് സര്‍വീസ്, കാര്‍ഷിക വിളകളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, വിതരണം എന്നിങ്ങനെ വൈവിധ്യമുള്ള സേവനങ്ങളാണ് ഇവര്‍ നല്‍കുന്നത്.

ചരിത്ര നിമിഷം

രാജ്യത്തു നിരവധി ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച സഹകരണ മേഖല പുതിയൊരു ചരിത്രം കൂടി രചിച്ചിരിക്കുകയാണെന്നാണു മന്ത്രി വി.എന്‍. വാസവന്റെ അഭിപ്രായം. സംസ്ഥാനത്ത് ആദ്യമായി യുവജന സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ പൊതു സമൂഹത്തില്‍ യുവജനതയുടെ മറ്റൊരു മാതൃകാപരമായ ഇടപെടലിനു കൂടി പൊതു സമൂഹം സാക്ഷ്യം വഹിക്കും. വായ്പാ സംഘങ്ങള്‍ എന്ന നിലയില ല്ലാതെ സംരംഭക രംഗത്താണ് ഈ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാന സര്‍ക്കാര്‍ നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായി യുവജന സഹകരണ സംഘങ്ങള്‍ എന്ന പദ്ധതി മുന്നോട്ട് വച്ചപ്പോള്‍ വ്യാപകമായ പ്രതികരണങ്ങളാണു യുവജനങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായത്. പുതിയ സംരംഭക ആശയങ്ങളുമായി അവര്‍ മുന്നോട്ട് വന്നു. ഓരോ ആശയത്തിലും വിശദമായ ചര്‍ച്ചകളുണ്ടായി. പല പദ്ധതികളും വിപുലീകരിക്കപ്പെട്ടു. കൃത്യമായ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാണു 27 നിര്‍ദേശങ്ങള്‍ തിരഞ്ഞെടുത്തത്. ഓരോ സഹകരണ സംഘത്തിനും വ്യത്യസ്തമായ ആശയങ്ങളാണ്.

യുവജനങ്ങള്‍ക്കു വ്യത്യസ്തവും നൂതനുവുമായ ആശയങ്ങള്‍ മാത്രമല്ല ഉള്ളത്. കഠിനാധ്വാനത്തിലൂടെ ലക്ഷ്യത്തിലെത്താനുള്ള കരുത്തുമുണ്ട് കരുതലുമുണ്ട് അവര്‍ക്ക്. അതു കഴിഞ്ഞ പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും വ്യക്തമായതാണ്. ആരുടെയും ആഹ്വാനത്തിനോ അഭ്യര്‍ഥനയ്ക്കോ കാത്തു നില്‍ക്കാതെയാണു ദുരിതബാധിതരെ സഹായിക്കാന്‍ അവര്‍ രംഗത്തിറങ്ങിയത്. അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്ന കേന്ദ്രങ്ങളില്‍ അവര്‍ ഓടിയെത്തി. രാവും പകലും അവര്‍ അവിടങ്ങളില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കാന്‍ അവര്‍ കേരളത്തിലുടനീളം യാത്ര ചെയ്തു. സ്വന്തം വീടുകളും സ്ഥാപനങ്ങളുമെന്നതുപോലെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. കോവിഡ് മഹാമാരിക്കാലത്തു കമ്യൂണിറ്റി കിച്ചനുകളില്‍ കണ്ടതും യുവതയുടെ ആത്മാര്‍ത്ഥതയാണ്. അവശ്യ സാധനങ്ങള്‍ വേണ്ടവര്‍, മരുന്നുകള്‍ വേണ്ടവര്‍, ആശുപത്രികളില്‍ എത്തിക്കേണ്ടവര്‍ എന്നിങ്ങനെ എല്ലായിടങ്ങളിലും അവര്‍ സജീവമായി പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥന നടത്തിയപ്പോള്‍ യൂത്ത് ബ്രിഗേഡില്‍ ചേരാനെത്തിയവര്‍ നിരവധിയാണ്. ഇതു പുതിയ തലമുറയുടെ കരുതലിന്റെ സാക്ഷ്യമാണ്.

പ്രവര്‍ത്തിക്കാനുള്ള കരുത്തും കരുതലും ഒത്തു ചേരുമ്പോള്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. അതിനുള്ള വേദിയാണു സര്‍ക്കാര്‍ ഒരുക്കി ക്കൊടുക്കുന്നത്. ഈ സഹകരണ സംഘങ്ങള്‍ പ്രാദേശിക സ്റ്റാര്‍ട്ട് അപ്പുകളായി മാറാന്‍ അധികം കാലമൊന്നും വേണ്ടി വരില്ല. സഹകരണ സംഘങ്ങള്‍ ചരിത്രം സൃഷ്ടിച്ച നാടാണു കേരളം. ദേശസാല്‍കൃത ബാങ്കുകളും ഷെഡ്യൂള്‍ഡ് ബാങ്കുകളും കേന്ദ്ര സര്‍ക്കാരിന്റെ കച്ചവടവല്‍ക്കരണത്തിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ നിന്നും അകന്നപ്പോഴും ചെറുകിട വ്യവസായങ്ങള്‍ക്കും കുടില്‍ വ്യവസായങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും വായ്പകള്‍ നല്‍കാതെ കോര്‍പ്പറേറ്റുകള്‍ക്കു പിന്നാലെ പോയപ്പോഴും സാധാരണക്കാര്‍ക്കു താങ്ങായി നില്‍ക്കാന്‍ സഹകരണ സംഘങ്ങള്‍ക്കായി.

യുവ ജനതയുടെ ചിന്തകള്‍ക്ക് അതിരുകളില്ല. വൈവിധ്യങ്ങളുടെ നീണ്ട നിര തന്നെയാണ് അവരുടെ സങ്കല്‍പ്പത്തിലുള്ളത്. അതു യാഥാര്‍ഥ്യമാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. സഹകരണ വകുപ്പ് യുവാക്കളുടെ ചിന്തകള്‍ക്കു നിറം പകരുകയാണ്. ഇപ്പോള്‍ ആരംഭിക്കുന്ന 27 സഹകരണ സംഘങ്ങള്‍ ഒരു തുടക്കം മാത്രമാണ.് കുടുതല്‍ ആശയങ്ങളുമായി യുവജനങ്ങള്‍ ഇനിയും മുന്നോട്ട് വരും. യുവശക്തി സ്വന്തം നാടിനു വേണ്ടി, സ്വന്തം പ്രദേശത്തിനു വേണ്ടി ഉപയോഗിക്കുമ്പോള്‍ വികസന സ്വപ്നങ്ങള്‍ കൂടിയാണു യാഥാര്‍ഥ്യമാകുന്നത്. വരും കാലങ്ങളില്‍ കേരളത്തിന്റെ വികസനത്തിനു യുവജന സഹകരണ സംഘങ്ങള്‍ നിര്‍ണായകമായ പങ്കുവഹിക്കുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published.

Latest News