കര്‍ഷകക്കൂട്ടായ്മയില്‍ ചക്കവണ്ടി

moonamvazhi

ചക്കയുടെ വിപണി തിരിച്ചറിയാന്‍ വൈകിയവരാണ് മലയാളികള്‍. നാട്ടിന്‍പുറങ്ങള്‍ നഗരങ്ങളാകാന്‍ തിടുക്കം കാട്ടിയപ്പോള്‍ ചക്കയും നാട്ടുമാവുമെല്ലാമാണ് അന്യംനിന്നുപോയത്. ഉള്ളതിന്റെ മൂല്യം തിരിച്ചറിയാനും നമ്മള്‍ വൈകി. ഇപ്പോള്‍ ചക്കയ്ക്ക് വിപണി ഏറെയാണ്. നല്ല ചക്കയ്ക്കും അതിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കും ഏറെ ആവശ്യക്കാരുണ്ട്. അത് തിരിച്ചറിഞ്ഞ് പുതിയ സംരംഭത്തിന് തുടക്കമിടുകയാണ് തലസ്ഥാനത്തെ കര്‍ഷക കൂട്ടായ്മ. വൈവിധ്യമാര്‍ന്ന ചക്ക ഉല്‍പന്നങ്ങളുമായി അനന്തപുരിയിലൂടെ ഓടാന്‍ ‘ ചക്കവണ്ടി ‘ ഇറക്കിയാണ് ഇവരുടെ തുടക്കം.

സന്നദ്ധ സംഘടനയായ ചപ്പാത്ത് ശാന്തിഗ്രാം രൂപവത്കരിച്ച പ്ലാവ് കര്‍ഷകരുടെ സംരംഭമായ പനസ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെ ആദ്യ സംരംഭമാണ് ചക്കവണ്ടി. നബാര്‍ഡ് ( കാര്‍ഷിക , ഗ്രാമീണ വികസനത്തിനായുള്ള ദേശീയ ബാങ്ക് ) സഹായത്തോടെയാണ് പനസ രൂപംകൊണ്ടത്. ഇരുനൂറില്‍പരം ചക്കവിഭവങ്ങളും ചക്കസദ്യയും ഒരുക്കി കേരളത്തില്‍ ചക്കയുടെ പുതിയ ചരിത്രം കുറിച്ച് ശ്രദ്ധേയനായ ഇടിച്ചക്കപ്ലാമൂട് എച്ച്.എം. റഫീക്കും ശാന്തിഗ്രാമില്‍ നിന്നു വിദഗ്ദ്ധ പരിശീലനം ലഭിച്ച വീട്ടമ്മമാരും ചേര്‍ന്നാണ് ചക്കവണ്ടിയിലേക്കുള്ള വിഭവങ്ങള്‍ തയാറാക്കുന്നത്. ആരോഗ്യദായകവും ജനങ്ങള്‍ക്ക് നേരിട്ട് കഴിക്കാവുന്നതുമായ ചക്കവിഭവങ്ങള്‍ 365 ദിവസവും കിട്ടുന്ന കേരളത്തിലെ ആദ്യ കര്‍ഷക സംരംഭമാണിത്.

ചക്കപ്പുഴുക്കിനോടൊപ്പം കഞ്ഞിയും സസ്യാഹാരികള്‍ക്ക് ഇഞ്ചിച്ചമ്മന്തിയും മറ്റുള്ളവര്‍ക്ക് മീന്‍കറിയും ചക്കവണ്ടിയില്‍നിന്ന് ലഭിക്കും. ഇടിച്ചക്കപ്ലാമൂട് റഫീക്കിന്റെ ചക്കസദ്യയിലെ പ്രധാന ഇനമായ ചക്കസൂപ്പും ചക്കവണ്ടിയിലുണ്ട്. ആവിയില്‍ പുഴുങ്ങിയ ചക്ക കുമ്പിളപ്പം, ഇലയട, കൊഴുക്കട്ട തുടങ്ങിയ പലഹാരങ്ങള്‍ക്കൊപ്പം ചക്കക്കുരു ചുക്ക്കാപ്പിയുമുണ്ടാകും.

തിരുവനന്തപുരം ജില്ലയിലെ വനിതാ സംരംഭകരുടെ ഗുണമേ•യുള്ള ചക്ക ഉല്‍പന്നങ്ങളായ ചക്കകേക്ക്, ചക്കഹല്‍വ, ചക്കവരട്ടി, വിവിധതരം ചിപ്‌സുകള്‍, ചക്കക്കുരു ഉല്‍പന്നങ്ങള്‍, ചക്ക പാനീയങ്ങള്‍, ചക്ക ഐസ്‌ക്രീം തുടങ്ങിയവയുടെ വിപണനത്തിനുള്ള സംവിധാനവും പനസ കമ്പനി ഏറ്റെടുത്തിട്ടുണ്ട്.

200 ഗ്രാം ചക്കപ്പുഴുക്കിനും ചമ്മന്തിക്കും 50 രൂപയാണ് വില. മീന്‍ കറി വേണമെങ്കില്‍ 20 രൂപ വേറെ നല്‍കണം. വീട്ടില്‍ കൊണ്ടുപോയി പ്രഥമന്‍ വെക്കാന്‍ ചക്കവരട്ടിയും കിട്ടും. നുറുക്കിയ വരിക്ക ചക്കരയും ശര്‍ക്കരയും നെയ്യും ചേര്‍ത്ത് വരട്ടിയെടുത്തതാണ് ചക്കവരട്ടി. ചക്കവണ്ടിയില്‍ ചക്കവിഭവങ്ങള്‍ ഉണ്ടാക്കാനുള്ള രീതി പഠിപ്പിക്കുന്നുമുണ്ട്. വരിക്കച്ചക്ക ഓര്‍ഡര്‍ നല്‍കിയാല്‍ ലഭ്യതയനുസരിച്ച് ചക്കവണ്ടിയില്‍ കിട്ടും. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ മികച്ചയിനം പ്ലാവിന്‍ തൈകളും കിട്ടും. ഒന്നര വര്‍ഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്‌നാം ഏര്‍ലിഗോള്‍ഡ്, അരക്കില്ലാച്ചക്ക, സിന്ദൂര വരിക്ക, ആള്‍സീസന്‍ പ്ലാവ്, പ്രശാന്തി, സിംഗപ്പൂര്‍ വരിക്ക തുടങ്ങിയ മേല്‍ത്തരം പ്ലാവിന്‍ തൈകള്‍ ഇക്കൂട്ടത്തിലുണ്ട്. ചെമ്പരത്തി വരിക്ക, തേന്‍വരിക്ക, കറയില്ലാത്ത ചക്ക എന്നിവയുടെ തൈകളും നല്‍കുന്നുണ്ട്.

മന്ത്രി വി.എസ്. സുനില്‍കുമാറാണ് ചക്കവണ്ടിക്ക് കൊടി വീശിയത്. തിരുവനന്തപുരം നഗരത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ഏഴുവരെ ചക്കവണ്ടിയുണ്ടാകും. ഓഫീസുകളിലും മറ്റും ഹോം ഡെലിവറി സൗകര്യവും ഒരുക്കുന്നുണ്ട്. ശാന്തിഗ്രാം ഡയരക്ടര്‍ എല്‍. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം കര്‍ഷരുടെ ശ്രമമാണ് ‘ ചക്കവണ്ടി ‘ യായി അനന്തപുരിയിലെത്തിയത്. പങ്കജാക്ഷന്‍: 9249482511.

നബാര്‍ഡിന്റെ
കര്‍ഷകക്കമ്പനി

കര്‍ഷകരുടെ കൂട്ടായ്മ വളര്‍ത്താനും അതിലൂടെ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണിയും വരുമാനവും ഉറപ്പാക്കാനുമാണ് നബാര്‍ഡ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. ഇത്തരം കൂട്ടായ്മകള്‍ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുമെന്നായിരുന്നു നബാര്‍ഡിന്റെ വിലയിരുത്തല്‍. കര്‍ഷകര്‍തന്നെ വിലയും വിപണിയും നിയന്ത്രിക്കുന്ന ഘട്ടത്തിലേക്ക് വളര്‍ത്താനായാല്‍ അത് കാര്‍ഷിക മേഖലയെ ചൂഷണമുക്തമാക്കാനാകും. അങ്ങനെയാണ് കര്‍ഷക കൂട്ടായ്മയെ ഒരു കമ്പനിയായും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാനാവുന്ന സംരംഭമായും മാറ്റാന്‍ നബാര്‍ഡ് തീരുമാനിച്ചത്. ഇതിനുള്ള സാമ്പത്തിക സഹായവും നബാര്‍ഡ് നല്‍കും.

രാജ്യത്താകെ 2000 ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനികളാണ് ഇതിനകം രൂപവത്കരിച്ചത്. കേരളത്തില്‍ 106 എണ്ണം പിറവിയെടുത്തു. ഈ 106 കര്‍ഷകൂട്ടായ്മയിലാകെ 31,266 അംഗങ്ങളുണ്ട്. 924.56 ലക്ഷം രൂപ നബാര്‍ഡ് ഇവര്‍ക്ക് സാമ്പത്തിക സഹായമായി നല്‍കുകയും ചെയ്തു.

മാങ്ങയും കുരുമുളകും
തേയിലയും

അനന്തപുരിയിലെ ചക്കവണ്ടി മാത്രമല്ല കര്‍ഷകക്കൂട്ടായ്മയില്‍ കേരളത്തിലുണ്ടാക്കിയ മാറ്റം. മുതലമടയിലെ മാങ്ങയും കണ്ണൂരിലെ കുരുമുളകും ഇടുക്കിയിലെ തേയിലയുമെല്ലാം ഇങ്ങനെ കര്‍ഷകക്കൂട്ടായ്മയില്‍ പുതിയ വിപണി കണ്ടെത്തിയിട്ടുണ്ട്.

6500 ഹെക്ടര്‍ സ്ഥലത്ത് മാങ്ങ കൃഷി ചെയ്യുന്ന ജില്ലയാണ് പാലക്കാട്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ മുതലമടയിലാണ്. ഒരു വര്‍ഷം 58,500 ടണ്‍ മാങ്ങ വില്‍പന നടത്തുന്നുവെന്നാണ് കണക്ക്. എന്നാല്‍, വിപണിവിലയുടെ പത്ത് ശതമാനം പോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. അങ്ങനെയാണ് കര്‍ഷകക്കൂട്ടായ്മയില്‍ മുതലമടയിലെ മാംഗോ പ്രൊഡ്യൂസേഴ്‌സ് കമ്പനി രൂപപ്പെടുന്നത്. പഴം പച്ചക്കറി ഹബ്ബ് എന്ന ആശയമാണ് ഈ കൂട്ടായ്മ ഉയര്‍ത്തിയത്. മുതലമടയും സമീപ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തിയാണ് ഹബ്ബ്.

കര്‍ഷക കൂട്ടായ്മയ്‌ക്കൊപ്പം സഹകരണ സംഘത്തിന്റെ പങ്കാളിത്തം കൂടിയുള്ളതാണ് ഇടുക്കിയിലെ ‘ സഹ്യ ടീ’ . ചെറുകിട തേയില കര്‍ഷകരെ സംരക്ഷിക്കാനാണ് ഈ കര്‍ഷകക്കമ്പനി രൂപംകൊണ്ടത്. കൊളുന്തിന്റെ ഉല്‍പാദനം കൂടുതലായി ഉണ്ടാകുന്ന സമയങ്ങളില്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കാനുള്ള വിലപോലും കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. ഈ പ്രശ്‌നം മറികടക്കാനാണ് തങ്കമണി സഹകരണ ബാങ്കുമായി ചേര്‍ന്ന് കര്‍ഷകക്കൂട്ടായ്മയില്‍ സഹ്യ ടീ പിറന്നത്.

കണ്ണൂര്‍ ജില്ലയിലെ പ്രധാന വിളകളിലൊന്നായ കുരുമുളകിനെ സംരക്ഷിക്കുന്നതിനും അനുയോജ്യമായ വിളപരിപാലന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനും കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം, നബാര്‍ഡ്, കേരള കൃഷി വകുപ്പ്, ചെറുതാഴം ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ചെറുതാഴം കുരുമുളക് ഉല്‍പാദകക്കമ്പനി പിറന്നത്. കുരുമുളകിന്റെ ഉല്‍പാദന വര്‍ധനവിന് ഉതകുന്ന രീതിയില്‍ ഗുണമേന്‍മയുള്ള നടീല്‍ വസ്തുക്കളുടെ ഉല്‍പാദനം, വിള പരിപാലനം, വിളവെടുപ്പ്, സംഭരണം, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലൂന്നി തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിച്ച് യുവതീയുവാക്കളെ ആകര്‍ഷിക്കാനും കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങാകാനുമാണ് പൂര്‍ണമായും കര്‍ഷക ഓഹരി പങ്കാളിത്തത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ചിത്രവിവരണം :

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!