സഹകരണ , കൃഷി വകുപ്പുകള്‍ വഴി അട്ടപ്പാടി ആരോഗ്യം വീണ്ടെടുക്കുന്നു

moonamvazhi

സ്റ്റാഫ് പ്രതിനിധി

അട്ടപ്പാടി മാറുകയാണ്. സഹകരണ , കൃഷി വകുപ്പുകളും കുടുംബശ്രീയും കൈകോര്‍ത്തപ്പോള്‍ ആദിവാസി ഊരുകളില്‍ പ്രകാശം പരന്നു. ശിശു മരണവും ഗര്‍ഭച്ഛിദ്രവും കുറഞ്ഞു. സമഗ്രാരോഗ്യ പദ്ധതിയിലൂടെ സഹകരണ വകുപ്പും ചെറുധാന്യഗ്രാമം പദ്ധതിയിലൂടെ കൃഷി വകുപ്പും ആദിവാസികളുടെ ജീവിതം തിരിച്ചുപിടിക്കുകയാണ്.

അഞ്ചുവര്‍ഷം മുമ്പ് അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍നിന്ന് കേട്ട വാര്‍ത്തകളൊന്നും അത്ര ശുഭകരമായിരുന്നില്ല. പോഷകാഹാരം കിട്ടാതെ മരിച്ച കുഞ്ഞുങ്ങള്‍, ആരോഗ്യമില്ലാത്തതിനാല്‍ ഗര്‍ഭച്ഛിദ്രം സംഭവിക്കുന്ന യുവതികള്‍, പട്ടിണിയുടെ നേര്‍ക്കാഴ്ചകളായ ജീവിതങ്ങള്‍ നിറഞ്ഞ ആദിവാസി കുടിലുകള്‍ എന്നിങ്ങനെ ഒട്ടേറെ വാര്‍ത്തകളാണ് കേരളം കേട്ടത്. പട്ടിണി പൊറുക്കാതായപ്പോള്‍ ഇത്തിരി ആഹാരം മോഷ്ടിക്കേണ്ടിവന്ന യുവാവിനെ തല്ലിക്കൊന്ന നാടാണ് അട്ടപ്പാടി.

കണ്ണീരിന്റെ ഉപ്പായിരുന്നു അട്ടപ്പാടിയിലെ ആദിവാസികളുടെ രുചി. ഒട്ടിയ വയറായിരുന്നു അവിടത്തെ ജീവിതങ്ങളുടെ അടയാളം. പോകാഹാരക്കുറവ് മൂലം 572 കുട്ടികള്‍ ഗുരുതര ആരോഗ്യപ്രശ്‌നം നേരിടുന്നുവെന്നാണ് നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നത്. ഇതില്‍ 127 കുട്ടികളുടെ സ്ഥിതി വളരെ ദയനീയമായിരുന്നു. അഗളി, ഷോളയൂര്‍, പുത്തൂര്‍ പഞ്ചായത്തുകളിലായി അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഊരുകളില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളിലൊന്നായ സാമൂഹിക അടുക്കളയുടെ നടത്തിപ്പ് കാര്യക്ഷമമായിരുന്നില്ല. സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ നിന്ന് കൃത്യമായി അരി ലഭിച്ചില്ല. ഇതൊക്കെ പോഷകാഹാരക്കുറവിന് കാരണമായെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയത്. നവജാതശിശുക്കളുടെ കൂട്ടമരണത്തെത്തുടര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ എങ്ങുമെത്താതെ പാഴായി. അഞ്ഞൂറ് കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചത്. ഇതൊന്നും ആരോഗ്യ പ്രശ്‌നത്തിന് പൂര്‍ണ പരിഹാരമായില്ല.

ഈ പശ്ചാത്തലത്തിലാണ് അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ കഴിയുന്നവരുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള പദ്ധതി സഹകരണ വകുപ്പ് തയാറാക്കിയത്. ‘ അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതി ‘ എന്ന പേരില്‍ 2018 ജൂണ്‍ 26ന് അത് നടപ്പാക്കിത്തുടങ്ങി. ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ആദിവാസികളുടെ ആരോഗ്യസ്ഥിതിയില്‍ വളരെ മാറ്റമുണ്ടായി. ശിശുമരണങ്ങള്‍ കാര്യമായി ഉണ്ടായില്ല. പോഷകാഹാരക്കുറവ് ഒരു കുഞ്ഞിനെയും അലട്ടിയില്ല. ഇതിനൊപ്പം, കൃഷിവകുപ്പും കുടുംബശ്രീയും ആദിവാസികള്‍ക്കായി കൈകോര്‍ത്തപ്പോള്‍ അട്ടപ്പാടി ആകെ മാറി. കൃഷിവകുപ്പിന്റെ ‘ മില്ലറ്റ് ഗ്രാമം ‘ പദ്ധതിയിലൂടെ അട്ടപ്പാടി ധാന്യപ്പുരകളായി. കുടുംബശ്രീ ഊരുകളിലേക്കിറങ്ങിയപ്പോള്‍ കുരുന്നുകള്‍ സ്‌കൂളിലെത്തി. ഊരുകൂട്ടങ്ങള്‍ നല്ലമാറ്റത്തിന്റെ വേദിയായി.

ആരോഗ്യപുനരധിവാസം

അട്ടപ്പാടിയിലെ ആദിവാസി, പട്ടിക ജാതി-പട്ടിക വര്‍ഗ ജനവിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും ആരോഗ്യ സംരക്ഷണവും സഹകരണ മേഖലയിലൂടെ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അട്ടപ്പാടി സമഗ്ര ആരോഗ്യ പദ്ധതിക്ക് തുടക്കമിട്ടത്. പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആരോഗ്യ പദ്ധതി എന്നതിലുപരി അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍, അവരുടെ ആരോഗ്യ പരിപോഷണത്തിനായുള്ള സര്‍ഗാത്മകമായ ഇടപെടലായി ഇത് മാറി. ഒരുവര്‍ഷത്തിനകം 3573 രോഗികള്‍ ഇ.എം.എസ്. സഹകരാണാശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ തേടി. അട്ടപ്പാടിയില്‍ വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ ക്യാമ്പില്‍ 304 രോഗികളെ പരിശോധിച്ച് ചികിത്സയും മരുന്നും നല്‍കി. ശിശുരോഗ വിഭാഗത്തില്‍ ചികിത്സിച്ച കുട്ടികളില്‍ 26 പേര്‍ രണ്ടു കിലോഗ്രാമിന് താഴെ തൂക്കമുള്ളവരായിരുന്നു. ഇവരെ സംരക്ഷിച്ചെടുക്കാന്‍ പീഡിയാട്രിക് വിഭാഗത്തിനു കഴിഞ്ഞു. ശരാശരി 15 രോഗികള്‍ കിടത്തിച്ചികിത്സക്കും പത്തുരോഗികള്‍ ഒ.പി.യിലും ദിനംപ്രതി വരുന്നുണ്ട്. ഇവരുടെ കൂട്ടിരിപ്പുകാരെയും ആശുപത്രി പരിചരിക്കുന്നുണ്ട്. 200 രൂപനിരക്കില്‍ അലവന്‍സും നല്‍കുന്നു.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമല്ലാത്ത സൂപ്പര്‍ സ്‌പെഷ്യാലിറ്റി രോഗ ചികിത്സ ആദിവാസി ജനവിഭാഗത്തിന് സൗജന്യമായി നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ആദിവാസി ഊരുകളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുക, പോഷകാഹാരം ഉറപ്പുവരുത്തുക, കുട്ടികള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തുക, ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകളും ചികിത്സാ സൗകര്യവും ഉറപ്പാക്കുക, ലബോറട്ടറി, ഡയനോഗ്‌സ്റ്റിക് സേവനങ്ങള്‍ നല്‍കുക, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് സൗജന്യ സൂപ്പര്‍ സെപ്ഷ്യാലിറ്റി സേവനങ്ങള്‍ നല്‍കുക, ഗുണഭോക്താക്കള്‍ക്ക് ആരോഗ്യ കാര്‍ഡ് നല്‍കുക, ആദിവാസി ഊരുകളില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകളും മെഡിക്കല്‍ ക്യാമ്പുകളും നടത്തുക എന്നിവയാണ് വിഭാവനം ചെയ്ത പദ്ധതികള്‍.

രോഗചികിത്സയില്‍ മാത്രം ഒതുങ്ങുന്ന രീതിയിലല്ല പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. സമഗ്രമായ ആരോഗ്യ പുനരധിവാസമാണ് ലക്ഷ്യമാക്കുന്നത്. ഒരു വര്‍ഷത്തേക്ക് ഒന്നരക്കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചത്. ഇതൊക്കെ താഴേക്കിടയിലേക്ക് എത്രമാത്രം ഗുണം ചെയ്തുവെന്ന പരിശോധിക്കാന്‍ സോഷ്യല്‍ ഓഡിറ്റ് നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു പദ്ധതിയുടെ സാമൂഹിക പ്രസക്തി എന്ത്, പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ എത്രത്തോളം കഴിഞ്ഞു എന്നിവയെപ്പറ്റി ആഴത്തിലുള്ള ജനകീയ അന്വേഷണവും പൊതുസമൂഹത്തിന്റെ കണക്കെടുപ്പും പരിശോധനയും വിലയിരുത്തലുമാണ് സോഷ്യല്‍ ഓഡിറ്റ് എന്നതിലൂടെ ഉദ്ദേശിക്കുന്നത്. സോഷ്യല്‍ ഓഡിറ്റ് കേവലം കുറ്റം കണ്ടെത്തുന്ന പ്രക്രിയയല്ല. ഗുണഭോക്്താവിന് തന്നെ വിലയിരുത്തല്‍ അനുവദിക്കുകവഴി സുതാര്യതയും പങ്കാളിത്തവും ഉറപ്പാക്കുകയാണ്. ദൗര്‍ബല്യങ്ങളുണ്ടെങ്കില്‍ അത് കണ്ടെത്തി എങ്ങനെ പ്രവര്‍ത്തനം മെച്ചപ്പെടുത്താം എന്നാലോചിക്കും. ഇതിലൂടെ പദ്ധതി നവീകരിച്ച് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

മണ്ണിനെ വീണ്ടെടുത്ത പദ്ധതി

നല്ല മണ്ണും അത് നല്‍കുന്ന വിളവും അട്ടപ്പാടിയുടെ സൗഭാഗ്യമായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി അധിവാസ കേന്ദ്രത്തിന്റെ ശക്തിയും ഈ മണ്ണായിരുന്നു. റാഗിയും പരനിവരകും തിനയും മണിച്ചോളവും ആവോളം നല്‍കിയ മണ്ണ്. ഇവിടേക്കാണ് പരുത്തിക്കൃഷിയെത്തിയത്. പിന്നീട്, ആദിവാസി ഊരുകളില്‍ നല്ല പങ്കും പരുത്തിക്ക് വഴിമാറി. കീടങ്ങളെ ചെറുക്കാനായി കേരളത്തില്‍ നിരോധിക്കപ്പെട്ട ബി.ടി. പരുത്തിയുള്‍പ്പടെ ഇവിടെ കൃഷി ചെയ്തു. 2006 മുതല്‍ അട്ടപ്പാടി ഊരുകളില്‍ ബോള്‍വേം കീടത്തെ പ്രതിരോധിക്കുന്നതിന് ബി.ടി.പരുത്തി വിളയിച്ചിരുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള പരുത്തി ഏജന്റുമാരുടെ കെണിയില്‍ വീണ കര്‍ഷകര്‍ മുന്‍കൂറായി വിത്തും പണവും വാങ്ങി കൃഷി തുടങ്ങി. ബി.ടി. പരുത്തി തുടക്കത്തില്‍ നല്ല വിളവു നല്‍കിയെങ്കിലും മീലിമൂട്ട ഉള്‍പ്പെടെയുള്ള മറ്റ് കീടങ്ങളുടെ അക്രമണം അധികരിച്ചതോടെ കര്‍ഷകര്‍ കീടനാശിനി വലിയ തോതില്‍ പ്രയോഗിക്കാന്‍ നിര്‍ബന്ധിതരായി. ഇതോടെ, പോഷകധാന്യങ്ങളും അട്ടപ്പാടി തുവര തുടങ്ങിയ പയറുവര്‍ഗങ്ങളും വലിയതോതില്‍ ഊരുകളില്‍നിന്ന് പുറത്തായി. അത് ഊരുനിവാസികളുടെ പോഷക ലഭ്യതയെ വളരെ ദോഷമായി ബാധിച്ചു. മണ്ണിന്റെ ഘടനയില്‍ത്തന്നെ മാറ്റം വരുത്തി. ഇതൊക്കെ അട്ടിപ്പാടിയിലെ ആദിവാസികളുടെ ജീവിതം തകര്‍ത്ത മാറ്റങ്ങളായിരുന്നു.

അട്ടപ്പാടിയെ ബി.ടി. പരുത്തിയില്‍നിന്ന് മോചിപ്പിക്കാനും പോഷകധാന്യക്കൃഷി മടക്കിക്കൊണ്ടുവരാനും ഉദ്ദേശിച്ച് കൃഷി വകുപ്പ് ആസൂത്രണം ചെയ്ത പദ്ധതിയാണ് മില്ലറ്റ് ഗ്രാമം. അട്ടപ്പാടിയിലെ ആദിവാസികള്‍ കാലാകാലങ്ങളായി നടത്തുന്ന ചെറുധാന്യങ്ങളുടെ കൃഷി തിരിച്ചുപിടിക്കുകയായിരുന്നു ലക്ഷ്യം. ഒപ്പം, ഈ ധാന്യങ്ങള്‍ അവരുടെ ഭക്ഷണശീലത്തിന്റെ ഭാഗമാക്കാനായാല്‍ ശിശുക്കളിലും ഗര്‍ഭിണികളിലുമുണ്ടാകുന്ന പോഷകക്കുറവ് മാറ്റാനാകുമെന്നും കണക്കുകൂട്ടി. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന കൃഷിവകുപ്പ് പട്ടികവര്‍ഗ വികസന വകുപ്പുമായി സംയോജിച്ച് 2017 ല്‍ അട്ടപ്പാടി മില്ലറ്റ് ( ചെറുധാന്യങ്ങള്‍ ) ഗ്രാമം പദ്ധതി രൂപവത്്കരിച്ചത്. 2017 മുതല്‍ 2020 വരെ നീളുന്ന മൂന്നുവര്‍ഷ പദ്ധതിയാണിത്.

ആദ്യവര്‍ഷം 45 ഊരുകളിലായി 1287 ഏക്കറിലും രണ്ടാം വര്‍ഷം 1600 ഏക്കറിലും കൃഷി വിജയകരമായി പൂര്‍ത്തീകരിക്കുകയുണ്ടായി. റാഗി ചോളം, ഫോക്‌സ്‌റ്റൈല്‍ മില്ലറ്റ്, ബണ്‍യാര്‍ഡ് മില്ലറ്റ്, തിന, ചാമ തുടങ്ങിയ ചെറുധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയുമാണ് ഊരുകളില്‍ കൃഷി ചെയ്തത്. ഒരുകാലത്ത് ആദിവാസികളുടെ തനതു ഭക്ഷണ രീതിയില്‍ ഉള്‍പ്പെട്ടിരുന്ന ഈ വിഭവങ്ങള്‍ തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദത്തിലാണ് ഊരു നിവാസികള്‍. ഈ പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അട്ടപ്പാടി ആകെ മാറി. അവിടെ ചോളവും തുവരയും ധാന്യങ്ങളും നല്ലരീതിയില്‍ വിളഞ്ഞു. സഹകരണ വകുപ്പിന്റെ ആരോഗ്യസുരക്ഷാ പദ്ധതിക്കൊപ്പം കാര്‍ഷിക വൃത്തിയുടെ രീതിയും സ്വഭാവവും മാറ്റിയപ്പോള്‍ അട്ടപ്പാടിയിലെ ജീവിതം അക്ഷരാര്‍ഥത്തില്‍ മാറി.

ധാന്യം വിളഞ്ഞ ഊരുകള്‍

കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറാണ് അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ക്കായി ‘ മില്ലറ്റ് ഗ്രാമം ‘ പദ്ധതിയുടെ ആശയം മുന്നോട്ടുവെച്ചത്. ഊരുമൂപ്പന്മാരെ ബോധവല്‍ക്കരിച്ചുകൊണ്ടായിരുന്നു തുടക്കം. ബി.ടി. പരുത്തിയുടെ ദോഷവശങ്ങള്‍ ആദിവാസികര്‍ഷകരെ പറഞ്ഞു മനസിലാക്കി. വിത്തും ഉല്‍പാദനോപാധികളും സൗജന്യമായാണ് നല്‍കിയത്. 2017-18 ല്‍ 40 ഊരുകളിലെ 1000 കര്‍ഷക കുടുംബങ്ങള്‍ പദ്ധതിയുടെ ഭാഗമായി. എന്നാല്‍, വരള്‍ച്ചയും മറ്റുകാരണങ്ങളാലും ആ വര്‍ഷം വേണ്ടത്ര വിളവു കിട്ടിയില്ല. 90 ടണ്‍ പോഷകധാന്യങ്ങളാണ് ഒന്നാംഘട്ടത്തില്‍ ഉല്‍പാദിപ്പിക്കാനായത്. പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിലും കൃഷിവകുപ്പ് ദൗത്യത്തില്‍നിന്ന് പിന്മാറിയില്ല. രണ്ടാം വര്‍ഷം രണ്ടു സീസണിലായി 1200 കര്‍ഷക കടുംബങ്ങള്‍ ധാന്യങ്ങള്‍ കൃഷി ചെയ്തു. ഒരു സീസണില്‍ 520 ഹെക്ടറിലും രണ്ടാം സീസണില്‍ 485 ഹെക്ടറിലും കൃഷിയിറക്കി. ഇതില്‍ യഥാക്രമം 480, 500 ടണ്‍ വീതം ധാന്യം വിളഞ്ഞു. അതിലൊരു പങ്ക് കോയമ്പത്തൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്‌കരിച്ച് 12 ഉല്‍പ്പന്നങ്ങളുണ്ടാക്കി. അത് പാക്ക് ചെയ്തു വിപണിയിലെത്തിച്ചു. റാഗി പൗഡര്‍, റാഗി പുട്ടു പൊടി, റാഗി മാവ്, റാഗി കുക്കീസ്, എനര്‍ജി ഡ്രിങ്ക് പൗഡര്‍ , ലിറ്റില്‍ മില്ലറ്റ് ഗ്രെയിന്‍ എന്നീ പേരുകളില്‍ ഉത്പന്നങ്ങളാക്കി അട്ടപ്പാടി മില്ലറ്റ് വില്ലേജ് പ്രോഡക്ട്‌സ് എന്ന പേരിലാണ് വിപണിയിലിറക്കിയത്.

പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഊരുകള്‍ പോഷകധാന്യങ്ങള്‍ മടങ്ങിയെത്തിയതിന്റെ ആവേശം ഏറ്റെടുത്തുകഴിഞ്ഞു. ഈവര്‍ഷം ആദ്യ സീസണില്‍ 70 ഊരുകളില്‍ 1480 കര്‍ഷക കടുംബങ്ങള്‍ കൃഷി ചെയ്യാന്‍ മുന്നോട്ടുവന്നു. 1900 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കി. ജൈവരീതിയില്‍ വിളയിക്കുന്ന അട്ടപ്പാടി ചെറുധാന്യങ്ങള്‍ ഇവിടെത്തനെ മില്ലുണ്ടാക്കി സംസ്‌കരിച്ച് വില്‍ക്കുകയാണ് അടുത്ത ലക്ഷ്യം. പോഷകധാന്യങ്ങളുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. 40 ഊരുകളില്‍ ജൈവ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് ഒന്നാംഘട്ട സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. അഞ്ച് ഊരുകളില്‍ ഈ വര്‍ഷം ജലസേചന സൗകര്യം ഒരുക്കും. അട്ടപ്പാടിയുടെ തനതായ ഭക്ഷ്യവിളയിനങ്ങള്‍ക്ക് ഭൗമസൂചികാ പദവി ലഭ്യമാക്കാനുള്ള പ്രവര്‍ത്തനവും പുരോഗമിക്കുന്നു.

സമഗ്രപുരോഗതിക്കായി കുടുംബശ്രീയും

അട്ടപ്പാടിയെ മാറ്റാന്‍ സഹകരണ-കൃഷി വകുപ്പുകള്‍ക്ക് പുറമെ കുടുംബശ്രീയും രംഗത്തുണ്ടായിരുന്നു. അതിനായി തയാറാക്കിയതാണ് അട്ടപ്പാടി സമഗ്ര ആദിവാസി പ്രാകൃത ഗോത്ര വര്‍ഗങ്ങളുടെ വികസന പരിപാടി. പോഷകാഹാരക്കുറവ് മൂലം ശിശുമരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കുടുംബശ്രീയും ഊരുകൂട്ടങ്ങളിലെ ജീവിതം മാറ്റാനിറങ്ങിയത്. ആദിവാസികളുടെ സാമൂഹികവും സാമ്പത്തികവുമായ അഭിവൃദ്ധിക്കായി മെച്ചപ്പെട്ട ജീവനോപാധികളും സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങളും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതി. കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനത്തിന്റെ മാതൃകയില്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയിലും ഊരുതലത്തില്‍ സമിതികളും പഞ്ചായത്ത് സമിതികളും രൂപവത്കരിച്ചു. 506 അയല്‍ക്കൂട്ടങ്ങളും ഇതിന്റെ ഭാഗമായി രൂപം കൊണ്ടു. അയല്‍ക്കൂട്ടങ്ങളില്‍ 8637 പേരാണ് അംഗങ്ങളായത്. ഒരു വര്‍ഷം കൊണ്ട് അയല്‍ക്കൂട്ടങ്ങളില്‍നിന്ന് 85.06 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായി. ഇതില്‍നിന്നും ആന്തരിക വായ്പയായി 38.05 ലക്ഷം രൂപ വിവിധ അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കി. 1.50 ലക്ഷം രൂപയാണ് ഇതുവരെയുള്ള തിരിച്ചടവ്.

സംയോജിത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ, സാമൂഹികനീതി, സാമൂഹിക സുരക്ഷാമിഷന്‍, പട്ടിക വര്‍ഗ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 178 കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ 6289 പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ഇതിന്റെ ചുമതലയും ആദിവാസി സ്ത്രീകള്‍ക്ക് തന്നെയാണ്. പദ്ധതി പ്രകാരം ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് ദിവസം മൂന്നു നേരവും കുട്ടികള്‍, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് ദിവസം ഒരു നേരവും ഭക്ഷണം നല്‍കും. പദ്ധതി നടപ്പാക്കിയ ശേഷം അട്ടപ്പാടിയില്‍ ജനിക്കുന്ന കുട്ടികളുടെ ഭാരവും കൂടിയിട്ടുണ്ട്. നേരത്തെ ഒന്നര കിലോഗ്രാം ശരാശരി ഭാരമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ശരാശരി ഭാരം രണ്ടര കിലോഗ്രാം വരെ എത്തിയിട്ടുണ്ട്. സാമൂഹിക ശാക്തീകരണത്തിന്റെ ഭാഗമായി എല്ലാ ഊരുകളിലും ദിനപത്രവും തൊഴില്‍വാര്‍ത്തയും ലഭ്യമാക്കിയിട്ടുണ്ട്. സമൂഹത്തില്‍ നടക്കുന്ന വിവിധ സംഭവങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ശൈശവ വിവാഹം, പോഷകാഹരക്കുറവ്, മദ്യപാനം എന്നിവക്കെതിരെ പ്രതികരിക്കുന്നതിനും ആദിവാസികള്‍ പ്രാപ്തരായി.

ആദിവാസി മേഖലയിലെ 70 ചെറുപ്പക്കാര്‍ക്ക് വെല്‍ഡിംഗ്, ഫിറ്റിംഗ്, ലെയ്ത്ത് എന്നീ തൊഴിലുകളില്‍ വൈദഗ്ധ്യ പരിശീലനം നല്‍കി. ഇവര്‍ക്ക് 7000 മുതല്‍ 15,000 രൂപ വരെ പ്രതിമാസ വേതനമുള്ള ജോലികള്‍ ലഭ്യമാക്കി. കേന്ദ്ര കാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദിവാസികള്‍ക്ക് കൃഷിയില്‍ പരിശീലനം നല്‍കി. ചോളം, ചാമ, ബജ്‌റ, തിന, തുവര, വിവിധയിനം പച്ചക്കറികള്‍ എന്നിവ ആദിവാസികള്‍ കൃഷി ചെയ്യുന്നുണ്ട്. സ്വന്തം ആവശ്യത്തിന് പുറമെ വിപണനത്തിനും കാര്‍ഷിക ഉല്‍പന്നങ്ങള്‍ കിട്ടുുന്നുണ്ട്. കര്‍ഷക കൂട്ടായ്മ എന്ന നിലയില്‍ ഉല്‍പാദക ഗ്രൂപ്പുകളും രൂപവത്കരിച്ചിട്ടുണ്ട്. ആദിവാസി കുട്ടികളുടെ ക്ഷേമത്തിനായും നിരവധി പദ്ധതികള്‍ ആരംഭിച്ചു. ശൈശവ വിവാഹത്തിനെതിരായ പ്രവര്‍ത്തനങ്ങളും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനാവശ്യമായ കാര്യങ്ങളും നടപ്പാക്കി. കൊഴിഞ്ഞുപോകുന്ന കുട്ടികളെ തിരികെ സ്‌കൂളുകളില്‍ എത്തിക്കാന്‍ ഇതുവഴി കഴിഞ്ഞു.

അട്ടപ്പാടിയിലെ ആദിവാസി ജീവിതം പൂര്‍ണമായി മാറിയെന്നൊന്നും ഇപ്പോഴും അവകാശപ്പെടാനാവില്ല. പക്ഷേ, ജനകീയ കൂട്ടായ്മയിലൂടെ ഒരു പദ്ധതി നടപ്പാക്കുമ്പോഴും അത് വിജയിക്കാനാവശ്യമായ അനുബന്ധ പദ്ധതികളുണ്ടാകുമ്പോഴും അതൊരു ജനതയെ മാറ്റുമെന്നതാണ് സഹകരണ കുപ്പിന്റെ സമഗ്രാരോഗ്യ പദ്ധതിയും കൃഷിവകുപ്പിന്റെ മില്ലറ്റ് ഗ്രാമവും കുടുംബശ്രീയുടെ ഇടപെടലും വ്യക്തമാക്കുന്നത്. അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് വിഭാഗം നടത്തിയ പഠനം അനുസരിച്ച് 2013-ല്‍ അട്ടപ്പാടിയില്‍ 31 ശിശുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2018-ല്‍ ഇത് 13 ആയി കുറഞ്ഞു. ഗര്‍ഭച്ഛിദ്രം 77 ആയിരുന്നത് 31 ആയും കുറഞ്ഞു. പോഷകധാന്യങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഊരുനിവാസികളുടെ ആരോഗ്യം മെച്ചപ്പെടുത്തിയെന്നതിന്റെ സൂചകമാണ് ഈ പഠന റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!