കലാ കേരളത്തിനു മാതൃകയായി വെഞ്ഞാറമൂട്ടിലെ സാംസ്‌കാരിക സംഘം

moonamvazhi
അനില്‍ വള്ളിക്കാട്

 

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ടു വര്‍ഷം മുമ്പു രൂപം കൊണ്ട കലാ, സാംസ്‌കാരിക സഹകരണ സംഘം വ്യത്യസ്തത കൊണ്ട് കേരള സഹകരണ ചരിത്രത്തില്‍ ഇടംപിടിക്കുകയാണ്. സാഹിത്യാദി കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിലെ ബഹുഭൂരിഭാഗം അംഗങ്ങളും കലാ, സാംസ്‌കാരിക രംഗത്തുള്ളവരാണ്.

കലാസാഹിത്യ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും നാട്ടരങ്ങുകള്‍ സംഘടിപ്പിക്കുന്നതിനുമായി തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ സാംസ്‌കാരിക സഹകരണ സംഘം. ഇത്തരത്തില്‍ ഒരു സഹകരണ സംഘം സംസ്ഥാനത്ത് ഇതാദ്യം. രണ്ടു വര്‍ഷം മാത്രം പ്രായമായ ഈ സംഘം ഇതിനകം നിരവധി സാംസ്‌കാരിക പരിപാടികള്‍ നടത്തി കലാകേരളത്തിനു മാതൃകയാവുകയാണ്.

തിരുവനന്തപുരം നഗരത്തില്‍ നിന്നു 25 കി. മീറ്റര്‍ അകലെ നെടുമങ്ങാട് താലൂക്കില്‍പ്പെടുന്ന വെഞ്ഞാറമൂട് പ്രദേശം കലകളുടെ കാറ്റുതിര്‍ക്കുന്ന ചെറുപട്ടണമാണ്. നാടിന്റെ കലാ, സാംസ്‌കാരിക പാരമ്പര്യത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും ഇപ്പോഴും ജനകീയതയുടെ താളമുണ്ടെന്നതിന്റെ തെളിവുകൂടിയാണു പുതിയ സംഘത്തിന്റെ പിറവി. 2019 ജനുവരിയില്‍ സംഘം തുടങ്ങുമ്പോള്‍ 35 അംഗങ്ങളാണുണ്ടായിരുന്നത്. ഇപ്പോള്‍ അംഗബലം 110. അംഗങ്ങളില്‍ ഭൂരിഭാഗം പേരും കലാ, സാംസ്‌കാരിക രംഗത്തു സജീവമായി പ്രവര്‍ത്തിക്കുന്നവരാണ്. അംഗസംഖ്യ ആയിരമാക്കി മൂലധന സമാഹരണം ലക്ഷ്യത്തിലെത്തിക്കാനാണു സംഘത്തിന്റെ ശ്രമം.

സാഹിത്യ സഹകരണം

സാഹിത്യാദി കലകളെ പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണു സംഘത്തിന്റെ മുഖ്യലക്ഷ്യം. പുതിയ എഴുത്തുകാരെ കണ്ടെത്തി പുസ്തക പ്രസിദ്ധീകരണം, സ്ഥിരം നാടകവേദി, കലാപഠന ക്ലാസുകള്‍, ലൈബ്രറി തുടങ്ങി നിരവധി പദ്ധതികളാണു സംഘത്തിന്റെ പ്രവര്‍ത്തന വഴിയിലുള്ളത്. ഉദ്ഘാടനച്ചടങ്ങില്‍ത്തന്നെ സംഘം പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിന്റെ പ്രകാശനം നടന്നു. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉത്ഘാടനം ചെയ്ത കടകംപള്ളി സുരേന്ദ്രനാണു വിഭു പിരപ്പന്‍കോടിന്റെ ‘വരാപ്പക്ഷികള്‍’ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തത്. കേരളത്തില്‍ ഇത്തരത്തിലൊരു സംഘം ആദ്യത്തേതാണെന്നു മുന്‍ സഹകരണ മന്ത്രികൂടിയായ സുരേന്ദ്രന്‍ സൂചിപ്പിച്ചു. നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സംഘം ആലോചിക്കുന്നുണ്ട്. അടുത്തു തന്നെ നാടകപ്രതിഭ കണ്ണൂര്‍ വാസൂട്ടിയുടെ അനുഭവങ്ങളെക്കുറിച്ചുള്ള പുസ്തകം പുറത്തിറക്കും.

വായനശാലയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നു സംഘം പ്രസിഡന്റ് ഡോ. ബി. നജീബ് പറഞ്ഞു. ഇപ്പോള്‍ ആയിരത്തോളം പുസ്തകങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വിപുലമായ റഫറല്‍ ലൈബ്രറിയാണു തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാമനപുരത്തിന്റെ വികസനനായകന്‍ എന്ന വിശേഷണമുള്ള അഡ്വ. ഡി.കെ. മുരളി എം.എല്‍.എ. വെഞ്ഞാറമൂട് സ്വദേശിയാണ്. സാംസ്‌കാരിക സഹകരണ സംഘത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കു ശരിയായ ദിശാബോധം നല്‍കിയത് അദ്ദേഹമാണ്. ഒരു നാടിന്റെ വികസനത്തില്‍ ഉന്നത സാംസ്്കാരിക ബോധത്തിന്റെ വികാസവും വളര്‍ച്ചയും നിര്‍ണായക ഘടകമാണെന്ന് അദ്ദേഹം പറയുന്നു. ഒരുകൂട്ടം ആളുകള്‍ നാടിന്റെ സാംസ്്കാരികധാരയെ സജീവമാക്കി നിര്‍ത്താന്‍ മുന്നോട്ടുവന്നതിനെ കഴിയാവുന്ന രീതിയില്‍ ഏകോപിപ്പിക്കുകയാണു ചെയ്തതെന്നു സംഘത്തിന്റെ ഭരണസമിതി അംഗം കൂടിയായ എം.എല്‍.എ പറഞ്ഞു.

വാടകക്കെട്ടിടത്തിലാണ് സംഘം ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി ഒരു കെട്ടിടം നിര്‍മിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നു സെക്രട്ടറി ജെ. ഷാജഹാന്‍ പറഞ്ഞു. എം.എല്‍.എ.യെക്കൂടാതെ ഉണ്ണികൃഷ്ണന്‍ പാറക്കല്‍ ( വൈസ് പ്രസിഡന്റ് ), വിഭു പിരപ്പന്‍കോട്, എസ്.വൈ. ഷൂജ, എം. ബാബു, എം.ഐ. പ്യാരേലാല്‍, പി.വി. മഞ്ജു, എസ്.എന്‍. രഹീന, വി.ബി. ബിലു എന്നിവരും സംഘത്തിന്റെ ഭരണസമിതിയംഗങ്ങളാണ്.

പുസ്തകമിറക്കാന്‍ വായ്പ

ബഹുമുഖമായ പ്രവര്‍ത്തനമാണു സംഘം വിഭാവനം ചെയ്യുന്നത്. കലാ, സാംസ്‌കാരിക മേഖലയെ പരിപോഷിപ്പിക്കുന്ന നിരവധി പദ്ധതികള്‍ സംഘത്തിന്റെ പ്രവൃത്തിപഥത്തിലുണ്ട്. പുതിയ എഴുത്തുകാരെയും കലാകാരന്മാരെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മികച്ച രചനകള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ച് വില്‍പ്പന നടത്തുകയും ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് സാഹിത്യ മത്സരങ്ങള്‍ നടത്തും. പ്രമുഖരെ പങ്കെടുപ്പിച്ച് ചലച്ചിത്ര – സാഹിത്യ ക്യാമ്പുകള്‍ സംഘടിപ്പിക്കും. തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനും സ്വന്തമായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കേണ്ട അംഗങ്ങള്‍ക്കു വായ്പ നല്‍കാനും സംഘത്തിനു പദ്ധതിയുണ്ട്. സഞ്ചരിക്കുന്ന പുസ്തകശാല, പ്രിന്റിങ് പ്രസ് തുടങ്ങിയവയും ആരംഭിക്കും. നാടിന്റെ കലാപാരമ്പര്യത്തെ കാലത്തിനൊപ്പം കരുത്താര്‍ജിപ്പിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളിലാകെ സാംസ്‌കാരികധാര പടര്‍ത്തുകയെന്ന സവിശേഷ ദൗത്യമാണു സംഘം ഏറ്റെടുക്കുന്നത്.

രണ്ടു വര്‍ഷത്തിനിടെ നിരവധി കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സംഘം നടത്തുകയുണ്ടായി. 2019 സപ്തംബറില്‍ ഇന്ത്യന്‍ സാംസ്്കാരികോത്സവം സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. മധ്യപ്രദേശില്‍ നിന്നുള്ള കലാസംഘത്തിന്റെ ബദായി, നോര്‍ത്താ നൃത്ത രൂപങ്ങളും, കണ്ണൂരില്‍ നിന്നുള്ള വനിതകളുടെ പൂരക്കളിയും അരങ്ങേറി. വെഞ്ഞാറമൂട്ടിലെ അമ്പതോളം എഴുത്തുകാരുടെ ഇരുനൂറു കൃതികള്‍ ശേഖരിച്ച് ‘നാട് എഴുതുമ്പോള്‍’ എന്നപേരില്‍ പുസ്തകപ്രദര്‍ശനം, ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ ചിത്രകാരി അഹല്യയുടെ ‘വരകളിലെ ദേശം’ എന്ന ചിത്രപ്രദര്‍ശനം തുടങ്ങിയവയും നടത്തി.


ഗാന്ധി ജയന്തി ദിനത്തില്‍ ‘കവിതകളില്‍ ഗാന്ധി ‘ എന്ന പേരില്‍ കവിതയുടെ ചൊല്ലരങ്ങും ഗാന്ധിസ്മൃതിയും സംഘടിപ്പിച്ചു, ഗാന്ധിജിയെക്കുറിച്ചുള്ള കവിതകള്‍ കുട്ടികള്‍ ആലപിച്ചു. നൂറോളം കുട്ടികളെ പങ്കെടുപ്പിച്ച് ‘സൗഹൃദം 2019’ എന്ന രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് നടത്തി. സ്‌നേഹബന്ധങ്ങളും സാമൂഹികാവബോധവും കയ്യൊഴിയാതെ കാത്തുസൂക്ഷിക്കാനുള്ള കുട്ടികളുടെ വഴിനടത്തമായി ക്യാമ്പിനെ രൂപപ്പെടുത്തി. പിന്നീടുണ്ടായ അടച്ചിടല്‍ കാലത്ത്, ഓണ്‍ലൈന്‍ പഠനം സാര്‍വത്രികമാകുന്നതിനു മുന്‍പുതന്നെ ഡി.കെ. മുരളി എം.എല്‍.എ.യുടെ എഫ്.ബി. പേജിലൂടെ ‘ഈസി റ്റു എക്‌സാം’ എന്ന പേരില്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ നടത്തിയതു കുട്ടികള്‍ക്ക് ഏറെ പ്രയോജനകരമായി. രണ്ടാമത്തെ അടച്ചിടല്‍കാലത്ത് ഓണ്‍ലൈനിലൂടെ സര്‍ഗാത്മക പരിപാടികള്‍ നടത്തിക്കൊണ്ടാണു സംഘം ശ്രദ്ധ നേടിയത്.

സംഘത്തിന്റെ ധനശേഷിയ്ക്കായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആലോചിക്കുന്നതായി പ്രസിഡന്റ് ഡോ. നജീബ് പറഞ്ഞു. അംഗങ്ങളില്‍ മിതവ്യയം ഉറപ്പു ഉറപ്പുവരുത്തുക എന്ന ലക്ഷ്യംകൂടി കണ്ടുകൊണ്ട് രണ്ട് നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍നിന്നു ലഭിക്കുന്ന തുകയ്ക്കു പുറമെ കലാമേളകളും പുസ്തകോത്സവവും നടത്താന്‍ ആലോചനയുണ്ട്. മഹാമാരി മാറണം; നാട്ടില്‍ കലയുടെ വര്‍ണ വസന്തം വിരിയിക്കാന്‍ സംഘം തയാറാണ് – നജീബിന്റെ വാക്കുകളില്‍ പ്രതീക്ഷയുടെ പ്രകാശം ആവോളം.

കേരളത്തിന്റെ കലാകേന്ദ്രം

തിരുവനന്തപുരത്തെ പിരപ്പന്‍കോട്, പുല്ലമ്പാറ, വാമനപുരം, മുദാക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലെ കലാമുകുളങ്ങള്‍ വസന്തം വിരിയിച്ചതു വെഞ്ഞാറമൂട് കേന്ദ്രീകരിച്ചായിരുന്നു. ഏഴു പതിറ്റാണ്ടു മുമ്പുതന്നെ കലയുടെ പാട്ടും ആട്ടവും ആലോലമാടിയ ഗ്രാമം. ആദ്യകാല കഥകളി കലാകാരന്മാര്‍ക്കു ജന്മം നല്‍കിയ നാടാണു പിരപ്പന്‍കോട്. പിന്നീട് നാടകപ്രവര്‍ത്തകരായി പിരപ്പന്‍കോട് മുരളിയും അശോക് ശശിയും ഇവിടെനിന്നുയര്‍ന്നു വന്നു. പുല്ലമ്പാറയില്‍ പ്രൊഫഷണല്‍ നാടകസമിതികള്‍ ഉദയം കൊണ്ടപ്പോള്‍ മുദാക്കലില്‍ അമേച്വര്‍ നാടക സമിതികള്‍ക്കായിരുന്നു വരവേല്‍പ്പ്. ജി.ശങ്കരപ്പിള്ളയുടെ നാടകാശയത്തോടു ചേര്‍ന്നു വെഞ്ഞാറമൂട്ടില്‍ മടവൂര്‍ കൊച്ചു നാരായണപിള്ള എന്ന പ്രൈമറി അധ്യാപകന്‍ കുട്ടികളുടെ നാടകക്കളരി തുടങ്ങി. ഇന്നത് ഏഷ്യയിലെത്തന്നെ പ്രസിദ്ധമായ രംഗപ്രഭാത് എന്ന കുട്ടികളുടെ നാടകക്കളരിയാണ്. ഇതോടൊപ്പം വെഞ്ഞാറമൂട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ തുടങ്ങിയ സൗപര്‍ണിക നാടകസമിതി ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നു. സ്വാതിതിരുനാള്‍ നാടകം അവതരിപ്പിച്ചു പ്രസിദ്ധമായ ‘സംഘചേതനയും’ വെഞ്ഞാറമൂട്ടിലെ നാടകസമിതിയാണ്. അഞ്ചു പ്രൊഫഷണല്‍ നാടക സമിതികള്‍ ഇപ്പോഴും വെഞ്ഞാറമൂട്ടിലുണ്ട്. കല്ലറഗോപന്‍, പിരപ്പന്‍കോട് ശാന്ത, കരകുളം ചന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ ഈ സമിതികളിലൂടെ വളര്‍ന്നുവന്നവരാണ്. ധാരാളം സംഗീത – നൃത്ത വിദ്യാലയങ്ങള്‍ വെഞ്ഞാറമൂട് കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ക്ഷേത്രമുറ്റങ്ങളിലെ നാടകവേദികള്‍

ക്ഷേത്രമുറ്റങ്ങളാണു നാടകാവതരണവേദികള്‍. എല്ലാ ക്ഷേത്രോത്സവങ്ങള്‍ക്കും ദിവസങ്ങളോളം നാടകം കളിക്കും. വലിയ ജനക്കൂട്ടം കാണാനുണ്ടാകും. അങ്ങനെ ഇവിടത്തെ ക്ഷേത്രങ്ങളും ഉന്നത മാനവികതയുടെ ഉയര്‍ന്ന ഗോപുരങ്ങളാവുകയാണ്. വര്‍ഷംതോറും പത്തു ദിവസം നീണ്ടുനില്‍ക്കുന്ന രാമചന്ദ്രന്‍ സ്മാരക നാടകോത്സവവം നടത്തുന്നതിലൂടെ വെഞ്ഞാറമൂടിന് തെക്കന്‍ കേരളത്തിന്റെ കലാഭൂപടത്തില്‍ മുഖ്യസ്ഥാനമാണു ലഭിക്കുന്നത്. ‘ജോണ്‍ എബ്രഹാമിന്റെ കയ്യൂര്‍ ‘ എന്ന പുസ്തകത്തിലെ ഒരു ലേഖനത്തില്‍ പറയുന്നത് ‘വെഞ്ഞാറമൂട് മുതല്‍ കുമ്പള വരെ നാടകം കളിച്ചവരല്ലേ നമ്മള്‍’ എന്നാണ്. ഇതു വെഞ്ഞാറമൂടിന്റെ നാടക പാരമ്പര്യം വിളിച്ചോതുന്നുവെന്നു കവിയും നാട്ടുകാരനും സംഘം ഭരണസമിതി അംഗവുമായ വിഭു പിരപ്പന്‍കോട് നിരീക്ഷിക്കുന്നു.


സിനിമയിലേക്കു നടന്നുകയറിയ വെഞ്ഞാറമൂടിന്റെ കലാപ്രയാണത്തില്‍ സുരാജിന്റെയും പ്രിയങ്കാ നായരുടെയും നോബിയുടെയും കാല്‍പ്പാടുകള്‍ക്കു താരത്തിളക്കമുണ്ട്. സിനിമാ സംവിധായകരായ തുളസീദാസും രാജസേനനും ഈ നാടിന്റെ സംഭാവനയാണ്. നാടിന്റെ പ്രതീക്ഷയായി വളരുന്ന കുഞ്ഞു കലാകാരി അവനിയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളായ എസ്.ആര്‍. ലാല്‍, അമല്‍ പിരപ്പന്‍കോട് എന്നീ എഴുത്തുകാരുമെല്ലാം വെഞ്ഞാറമൂടിന്റെ അഭിമാനമായി മാറുന്നു.

Leave a Reply

Your email address will not be published.

Latest News