സഹകരണപരീക്ഷാ ബോര്‍ഡിനോട് ഉദ്യോഗാര്‍ഥികള്‍ക്ക് പറയാനുണ്ട്

- കിരണ്‍ വാസു

സഹകരണ പരീക്ഷാബോര്‍ഡില്‍ പ്രതീക്ഷയര്‍പ്പിച്ചു കാത്തിരിക്കുന്നത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ്. സംസ്ഥാനത്തെ എല്ലാ സഹകരണസംഘങ്ങളിലെയും ക്ലര്‍ക്ക് മുതല്‍ മുകളിലേക്കുള്ള തസ്തികകളില്‍ ഇനി പരീക്ഷാബോര്‍ഡുവഴി മാത്രമേ നിയമിക്കാവൂവെന്ന വ്യവസ്ഥ സഹകരണനിയമത്തില്‍ കൊണ്ടുവരികയാണ്. പി.എസ്.സി. കഴിഞ്ഞാല്‍
സംസ്ഥാനത്തെ സുതാര്യ നിയമനനടപടികളുടെ ഏറ്റവും വലിയ ഏജന്‍സിയാണു
സഹകരണ പരീക്ഷാബോര്‍ഡ്. എന്നാല്‍, അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടു പ്രവര്‍ത്തനം
മെച്ചപ്പെടുത്താനും സാങ്കേതികസൗകര്യം ഉപയോഗപ്പെടുത്താനും സഹകരണ
പരീക്ഷാബോര്‍ഡിനു കഴിഞ്ഞിട്ടില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.

 

സഹകരണമേഖല എല്ലാവിഭാഗം ജനങ്ങള്‍ക്കിടയിലേക്കും വ്യാപിക്കുന്ന വിധത്തില്‍ സഹകരണസംഘങ്ങള്‍ അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിക്കഴിഞ്ഞ ഒരു സംസ്ഥാനമാണു കേരളം. അംഗങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനുള്ള അവരുടേതായ ചൂഷണരഹിത ധനകാര്യ സ്ഥാപനം എന്ന നിലയിലാണു സഹകരണസംഘങ്ങള്‍ ഓരോ മേഖലയിലും പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. പ്രവര്‍ത്തനം മെച്ചപ്പെടുന്നതിനൊപ്പം സാങ്കേതികവും മാനവികവുമായ മുന്നേറ്റംകൂടി ഓരോ സംഘവും ആര്‍ജിക്കുന്നുണ്ട്. ആ ഘട്ടത്തിലാണു പ്രൊഫഷണല്‍ജീവനക്കാരും അവരെ നിയമിക്കുന്നതിനു പ്രൊഫഷണല്‍ റിക്രൂട്ട്‌മെന്റ് സംവിധാനവും ആവശ്യമായി വരുന്നത്. ജില്ലാ സഹകരണ ബാങ്കുകള്‍ മുതല്‍ മുകളിലോട്ടുള്ള അപക്‌സ് സ്ഥാപനങ്ങളിലെ നിയമനം പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴിയാക്കിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്. സുതാര്യമായ നിയമന നടപടിക്രമങ്ങളും കാര്യക്ഷമതയുള്ള ജീവനക്കാരെയും ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ഇതിനു പിന്നാലെ പ്രാദേശിക സഹകരണ ബാങ്കുകളിലെ നിയമനത്തിനായി സഹകരണ പരീക്ഷാബോര്‍ഡിനും സംസ്ഥാനത്തു രൂപം നല്‍കി.

ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണു സഹകരണ പരീക്ഷാബോര്‍ഡില്‍ പ്രതീക്ഷയര്‍പ്പിച്ചു കാത്തിരിക്കുന്നത്. സഹകരണപരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്കെല്ലാം ആശ്രയമാകുന്നതു സഹകരണ പരീക്ഷാബോര്‍ഡുവഴിയുള്ള സഹകരണസംഘങ്ങളിലെ നിയമനങ്ങളാണ്. വായ്‌പേതരസംഘങ്ങളിലെ നിയമനം ഇപ്പോഴും അതതു സംഘത്തിന്റെ ഭരണസമിതിയാണു നിര്‍വഹിക്കുന്നത്. ആ രീതിക്കും ഇപ്പോള്‍ മാറ്റം വരാന്‍ പോവുകയാണ്. സംസ്ഥാനത്തെ എല്ലാ സഹകരണസംഘങ്ങളിലെയും ക്ലര്‍ക്ക് മുതല്‍ മുകളിലേക്കുള്ള തസ്തികകളില്‍ ഇനി പരീക്ഷാബോര്‍ഡുവഴി മാത്രമേ നിയമിക്കാവൂവെന്ന വ്യവസ്ഥ സഹകരണനിയമത്തില്‍ കൊണ്ടുവരികയാണ്. ഇപ്പോള്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള പുതിയ നിയമഭേദഗതിബില്ലില്‍ ഈ വ്യവസ്ഥ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. 13,500 സഹകരണ സംഘങ്ങളാണു സംസ്ഥാനത്തുള്ളത്. ഇതില്‍ അപക്‌സ് സ്ഥാപനങ്ങളുടെ നിയമനം മാത്രമാണു പി.എസ്.സി. വഴിയുള്ളത്. ബാക്കിയെല്ലാം ഇനിമുതല്‍ സഹകരണ പരീക്ഷാബോര്‍ഡുവഴിയാകും.

പി.എസ്.സി. കഴിഞ്ഞാല്‍ സംസ്ഥാനത്തെ സുതാര്യ നിയമനനടപടികളുടെ ഏറ്റവും വലിയ ഏജന്‍സിയാണു സഹകരണ പരീക്ഷാബോര്‍ഡ്. എന്നാല്‍, അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടു പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സാങ്കേതികസൗകര്യം ഉപയോഗപ്പെടുത്താനും സഹകരണ പരീക്ഷാ ബോര്‍ഡിനു കഴിഞ്ഞിട്ടുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട്. ഇക്കാര്യം ബോര്‍ഡിനുതന്നെ ബോധ്യമുണ്ട്. അതിനാല്‍, ചട്ടം പരിഷ്‌കരിച്ചും സാങ്കേതികസൗകര്യങ്ങള്‍ നടപ്പാക്കിയും പരിക്ഷാനടത്തിപ്പില്‍ അടിമുടി മാറ്റം കൊണ്ടുവരാനുള്ള ശ്രമം പരീക്ഷാബോര്‍ഡ് തുടങ്ങിയിട്ടുണ്ട്. ഇതു തുടരുമ്പോഴും പരീക്ഷയുടെ വിശ്വാസ്യതയും നടത്തിപ്പിലെ സുതാര്യതയും ബോര്‍ഡ് ഇപ്പോള്‍ത്തന്നെ ഉറപ്പാക്കേണ്ടതുണ്ട്. പരീക്ഷ നടക്കുന്നതിനിടയില്‍ത്തന്നെ ചോദ്യപ്പേപ്പറിലെ വിവരങ്ങള്‍ പുറത്തെത്തിയതും പണം തന്നാല്‍ ചോദ്യങ്ങള്‍ നേരത്തെ അറിയിക്കാമെന്ന ഒരു പരീക്ഷാപരിശീലകന്റെ വാഗ്ദാനം പുറത്തുവന്നതുമെല്ലാം ഈയടുത്താണ്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്റെയെല്ലാം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നതും അവസരങ്ങള്‍ നഷ്ടമാകുന്നതും ബോര്‍ഡിനെ പ്രതീക്ഷയോടെ കാണുന്ന ഉദ്യോഗാര്‍ഥികള്‍ക്കാണ്. സഹകരണ പരീക്ഷാബോര്‍ഡിനെക്കുറിച്ച് ഉദ്യോഗാര്‍ഥികള്‍ക്കു പറയാനുള്ളതാണു ‘ മൂന്നാംവഴി ‘ ഇവിടെ വിശദീകരിക്കുന്നത്. ഒരുകൂട്ടം ഉദ്യോഗാര്‍ഥികളുടെ അഭ്യര്‍ഥനയായി ഇക്കാര്യം ബോര്‍ഡും ഉള്‍ക്കൊള്ളുമെന്നു വിശ്വസിക്കുന്നു.

ശാസ്ത്രീയമല്ലാത്ത
രജിസ്‌ട്രേഷന്‍

ഒരേ കാറ്റഗറിയിലുള്ള പരീക്ഷകള്‍തന്നെ പലതവണ നടത്തേണ്ടിവരുന്ന സ്ഥാപനമാണു സഹകരണ പരീക്ഷാബോര്‍ഡ്. ഒരേ ഉദ്യോഗാര്‍ഥികള്‍ തന്നെയാണ് ഇതിലേക്ക് അപേക്ഷിക്കേണ്ടതും. സഹകരണസ്ഥാപനങ്ങള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് ഒരു ഗ്രൂപ്പാക്കി മാറ്റിയാണു ബോര്‍ഡ് അപേക്ഷ ക്ഷണിക്കാറുള്ളത്. ഇതു മാസങ്ങളുടെ ഇടവേളകളില്‍ ആവര്‍ത്തിക്കും. ഇത്തരമൊരു രീതി പി.എസ്.സി.ക്കുപോലും വേണ്ടിവരുന്നില്ല. അതിനാല്‍, വണ്‍ ടൈം രജിസ്‌ട്രേഷന്‍ രീതി ഏറ്റവും അനിവാര്യമാകുന്നതു സഹകരണ പരീക്ഷാബോര്‍ഡിനാണ്. പി.എസ്.സി.യില്‍ ഇതു നടപ്പാക്കിയിട്ടു വര്‍ഷങ്ങളായി. ബോര്‍ഡിന്റെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്നാല്‍, ഇതുവരെയായിട്ടും ഉദ്യോഗാര്‍ഥികള്‍ക്കു വണ്‍ടൈം രജിസ്ട്രേഷന്‍ നടത്താനോ മറ്റു നടപടികള്‍ ഓണ്‍ലൈനാക്കാനോ ബോര്‍ഡിനു കഴിഞ്ഞിട്ടില്ല. പി.എസ്.സി., മറ്റു ബാങ്കിങ്പരീക്ഷകള്‍ എന്നിവയ്ക്കെല്ലാം ഇപ്പോള്‍ ഓണ്‍ലൈന്‍ രീതിയിലാണ് അപേക്ഷ നല്‍കുന്നത്. സഹകരണ പരീക്ഷാബോര്‍ഡില്‍ ഇത് ഇപ്പോള്‍ ഓഫ്‌ലൈന്‍ രീതിയിലാണ്. അപേക്ഷ കൊടുക്കുന്നതും ഹാള്‍ടിക്കറ്റ് കിട്ടുന്നതുമെല്ലാം ഓണ്‍ലൈന്‍ രീതിയിലല്ല. അതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഓരോ തവണ അപേക്ഷ നല്‍കുമ്പോഴും എല്ലാ സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പുകള്‍ വീണ്ടും വീണ്ടും നല്‍കേണ്ടിവരുന്നു. ഈ അപേക്ഷകള്‍ പരീക്ഷാബോര്‍ഡിലെത്തി അതു ഡാറ്റ എന്‍ട്രി നിര്‍വഹിക്കുമ്പോള്‍ തെറ്റുവരുന്ന സംഭവവും ഏറെയാണ്.

ഇതിനൊക്കെ ഒരു പരിഹാരമായി ഓണ്‍ലൈന്‍ വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തിയിട്ട് അതിലൂടെ അപേക്ഷ അയക്കുന്ന രീതി സ്വീകരിക്കുന്ന നടപടി ബോര്‍ഡ് അടിയന്തരമായി നടപ്പാക്കേണ്ടതാണ്. പരീക്ഷ കഴിഞ്ഞ ഉടന്‍ നല്‍കിയ ചോദ്യങ്ങളുടെ ഉത്തരം പ്രസിദ്ധീകരിക്കുന്ന രീതി ബോര്‍ഡിനുണ്ട്. ഈ ഉത്തരസൂചിക സംബന്ധിച്ചുള്ള പരാതിയും ഓണ്‍ലൈനായി നല്‍കാന്‍ ബോര്‍ഡിനു സംവിധാനമില്ല. ഓഫ്‌ലൈനായി നല്‍കുന്ന പരാതികള്‍ ബോര്‍ഡ് പരിശോധിക്കുന്നുണ്ടോയെന്ന സംശയവും ഉദ്യോഗാര്‍ഥികള്‍ പ്രകടിപ്പിക്കുന്നുണ്ട്. തെറ്റുകള്‍ ആവര്‍ത്തിക്കുന്നതും ചൂണ്ടിക്കാണിക്കുന്നവ തിരുത്താത്തതുമാണ് ഈ സംശയത്തിനു കാരണമായി അവര്‍ പറയുന്നത്. ഉത്തരസൂചിക സംബന്ധിച്ചുള്ള പരാതികള്‍ ഓണ്‍ലൈനായിത്തന്നെ സമര്‍പ്പിക്കാനുള്ള സംവിധാനമുണ്ടായാല്‍ ഉദ്യോഗാര്‍ഥികള്‍ക്കും ബോര്‍ഡിനും ഏറെ സഹായകമാകുമെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. തെറ്റുകള്‍ എളുപ്പത്തില്‍ പരിശോധിക്കാനും തിരുത്താനും ഇതിലൂടെ ബോര്‍ഡിനു കഴിയും. ബോര്‍ഡിന്റെ വെബ് സൈറ്റില്‍ നടത്തിയ പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ പ്രസിദ്ധീകരിക്കുന്ന രീതിയും ഉദ്യോഗാര്‍ഥികള്‍ക്ക് ഏറെ സഹായകമായ ഒന്നാണ്.

ആവര്‍ത്തിക്കുന്ന
തെറ്റുകള്‍

ഉദ്യോഗാര്‍ഥികളെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണു സഹകരണ പരീക്ഷാബോര്‍ഡിന്റെ ചോദ്യപ്പേപ്പറിന്റെ രീതി. ഓരോ തവണയും പരീക്ഷ കഴിഞ്ഞാല്‍ അതിന്റെ ഉത്തരങ്ങള്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാറുണ്ട്. ബോര്‍ഡ് നല്‍കുന്ന ഉത്തരം പലപ്പോഴും പലതാണെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്. ഒരു ചോദ്യം ഒരു ഘട്ടത്തില്‍ ചോദിക്കുമ്പോള്‍ നല്‍കുന്ന ഉത്തരമല്ല മറ്റൊരു ഘട്ടത്തില്‍ നല്‍കുന്നത്. പരാതികള്‍ ഉയരുമ്പോള്‍ ചോദ്യംതന്നെ റദ്ദാക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തെളിവുസഹിതം പരാതി നല്‍കിയാലും മാറ്റാത്ത സ്ഥിതിയും ഉണ്ടായിട്ടുണ്ട്. ഒട്ടേറെ ഉദാഹരണങ്ങള്‍ ഇതിനു തെളിവായി ഉദ്യോഗാര്‍ഥികള്‍ നിരത്തുന്നു.

2023 ലെ ഒരു പരീക്ഷയിലെ ചോദ്യപ്പേപ്പര്‍ കോഡ് 1024 ആല്‍ഫ കോഡ് സി-യില്‍ 147-ാമത്തെ ചോദ്യമായി നല്‍കിയത് ഒരു സഹകരണ അപക്‌സ് സ്ഥാപനത്തിന്റെ അക്കൗണ്ട്‌സ് ഓഡിറ്റ് ചെയ്യുന്നത് ആരാണ് എന്നതായിരുന്നു. ഇതിനു നാല് ഓപ്ഷനുകളാണു നല്‍കിയിട്ടുള്ളത്. എ- ഡി.സി.എ, ബി- ഓഡിറ്റിങ് ഫേം, സി- കണ്‍കറന്റ് ഓഡിറ്റര്‍, ഡി- സഹകരണ സംഘം രജിസ്ട്രാര്‍ എന്നിങ്ങനെയാണിത്. പരീക്ഷയ്ക്കുശേഷം ബോര്‍ഡ് നല്‍കിയ ഉത്തരത്തില്‍ രണ്ടാമത്തെ ഓപ്ഷനായ ഓഡിറ്റിങ് ഫേം എന്നതാണു ശരിയായ ഉത്തരമായി നല്‍കിയിട്ടുള്ളത്. ഇതേ ചോദ്യം 2023 ലെ ചോദ്യപേപ്പര്‍ കോഡ് നമ്പര്‍ 1028, ആല്‍ഫകോഡ് ബി-യില്‍ 103-ാമതായി മറ്റൊരു പരീക്ഷയില്‍ ചോദിച്ചു. അതിനു നല്‍കിയ ഓപ്ഷനുകള്‍ ഇങ്ങനെയാണ്. എ-ഓഡിറ്റര്‍, ബി- ടീം ഓഫ് ഓഡിറ്റേഴ്‌സ്, സി-ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, ഡി-ഇവയൊന്നുമല്ല എന്നിവയാണ്. ഇതില്‍ ബോര്‍ഡ് നല്‍കിയ ഉത്തരമനുസരിച്ച് ശരിയായതു മൂന്നാമതായി നല്‍കിയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എന്നതാണ്. ബോര്‍ഡിന്റെ പരീക്ഷയില്‍ ഒരേ ചോദ്യത്തിന് എങ്ങനെയാണ് ബോര്‍ഡുതന്നെ വ്യത്യസ്ത ഉത്തരം നിശ്ചയിക്കുന്നത് എന്നതാണ് ഉദ്യോഗാര്‍ഥികളുടെ ചോദ്യം. സഹകരണസംഘം നിയമത്തിലെ വകുപ്പ് 63 (10) അനുസരിച്ച് അപക്‌സ് സൊസൈറ്റിയുടെ ഓഡിറ്റിങ് നടത്തേണ്ടത് ഓഡിറ്റ് ഫേം ആണെന്നാണു പറഞ്ഞിട്ടുള്ളത്. കൂടാതെ, ചട്ടം 64 (എ) യില്‍ ഓഡിറ്റിങ് ഫേം എന്നതിനൊപ്പം അവരുടെ യോഗ്യത ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എന്നാണു പറഞ്ഞിട്ടുള്ളത്. പരീക്ഷാബോര്‍ഡ് നല്‍കിയ ചോദ്യത്തിന്റെ ശരിയായ ഉത്തരം ഓഡിറ്റിങ് ഫേം എന്നുതന്നെയാണ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എന്നത് ഒരു യോഗ്യതമാത്രമാണ്.

ഇത്തരത്തില്‍ ഒരേ ചോദ്യത്തിനു വ്യത്യസ്ത ഉത്തരം നല്‍കുന്ന രീതി പലതവണ ഉണ്ടായിട്ടുണ്ടെന്നാണ് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യത്തെ ജില്ലാ സഹകരണ ബാങ്ക് സ്ഥാപിച്ചത് എവിടെയെന്നു 2020, 2023 വര്‍ഷങ്ങളില്‍ രണ്ടു പരീക്ഷകളിലായി ബോര്‍ഡ് ചോദിച്ചിട്ടുണ്ട്. 2020 ലെ ചോദ്യത്തിന് ഉത്തരമായി ബോര്‍ഡ് നിശ്ചയിച്ചതു രാജസ്ഥാനിലെ അജ്മീര്‍ എന്നതാണ്. 2023 ല്‍ ഇതു മഹാരാഷ്ട്രയിലെ അലോക എന്നായി. ഇങ്ങനെ ഒന്നും രണ്ടുമല്ല, ആവര്‍ത്തിച്ചു തെറ്റിക്കുന്ന ചോദ്യങ്ങളുടെ പട്ടികതന്നെ ഉദ്യോഗാര്‍ഥികള്‍ നിരത്തുന്നുണ്ട്. തെറ്റായ ഉത്തരം സ്വീകരിച്ചതു ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ട് ചോദ്യം റദ്ദാക്കാത്തതിന്റെയും പരിഗണിക്കുകപോലും ചെയ്യാത്തതിന്റെയും അനുഭവവും ഉദ്യോഗാര്‍ഥികള്‍ വിശദീകരിക്കുന്നു. ഒരിക്കല്‍ റദ്ദാക്കിയ ചോദ്യം വീണ്ടും ആവര്‍ത്തിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഓരോ പരീക്ഷയ്ക്കും അഞ്ചു ചോദ്യങ്ങളുടെ ഉത്തരമെങ്കിലും ബോര്‍ഡ് നല്‍കുന്ന ഉത്തരസൂചികയില്‍ തെറ്റായാണു വരുന്നതെന്നാണ് ഉദ്യോഗാര്‍ഥികള്‍ പരാതിപ്പെടുന്നത്. അഞ്ച് എന്ന എണ്ണം ചിലപ്പോള്‍ നേരിയ അതിശയോക്തിയാകാമെങ്കിലും ബോര്‍ഡിനു തെറ്റ് സംഭവിക്കുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. ഇത്തരത്തില്‍ തെറ്റായ ഉത്തരസൂചികയുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നഷ്ടപ്പെടുകയും റാങ്ക് പട്ടികയില്‍ ഇടംപിടിക്കാതെ പോകുകയും ചെയ്ത ഉദ്യോഗാര്‍ഥികളുണ്ട്. അതിനാല്‍, ഇതില്‍ തിരുത്തലുകള്‍ അനിവാര്യമാണ്. ബോര്‍ഡ് കുറെക്കൂടി ജാഗ്രതയോടെ സഹകരണപരീക്ഷാനടത്തിപ്പില്‍ ഇടപെടേണ്ടതുണ്ടെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതികള്‍ ബോധ്യപ്പെടുത്തുന്നത്.

വൈകുന്ന
ചുരുക്കപ്പട്ടിക

സഹകരണ പരീക്ഷാബോര്‍ഡ് പരീക്ഷ നടത്തിക്കഴിഞ്ഞാല്‍ പ്രൊവിഷണല്‍ ഷോര്‍ട്ട് ലിസ്റ്റ് വരാന്‍ മൂന്നു മാസത്തിലേറെ സമയമെടുക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു പരീക്ഷകളുടെ ചുരുക്കപ്പട്ടിക വരാന്‍ നാലും അഞ്ചും മാസങ്ങള്‍ എടുത്തിട്ടുണ്ട്. 2022 ആഗസ്റ്റ് 21 നു നടന്ന പരീക്ഷയുടെ ചുരുക്കപ്പട്ടിക വന്നതു 2022 ഡിസംബര്‍ 29 നാണ്. അതുപോലെ, 2022 ഏപ്രില്‍ ഒന്നിനു നടന്ന പരീക്ഷയുടെ ചുരുക്കപ്പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. മൂന്നു മാസത്തിനുള്ളില്‍ ചുരുക്കപ്പട്ടിക പുറത്തിറക്കണമെന്നാണു സഹകരണച്ചട്ടത്തില്‍ പറയുന്നത്. പക്ഷേ, ആ കാര്യത്തില്‍ സഹകരണ പരീക്ഷാബോര്‍ഡിന്റെ ഭാഗത്തുനിന്നു കാലതാമസമുണ്ടാവുന്നു.

സിലബസ്സില്‍ കാലോചിതമായ പരിഷ്‌കരണം വേണമെന്നതാണു മറ്റൊരാവശ്യം. സഹകരണസംഘങ്ങളിലേയും ബാങ്കുകളിലെയും എല്ലാ തസ്തികകളിലേക്കും കൃത്യമായ സിലബസ്സില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഉദ്യോഗാര്‍ഥികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പി.എസ്.സി. പരീക്ഷയ്ക്കു മുമ്പ് കൃത്യമായ സിലബസ് നല്‍കാറുണ്ട്. ഇതേരീതി പരീക്ഷാബോര്‍ഡിലും വേണമെന്നതാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. അതിലൊരു മാറ്റം കൊണ്ടുവരാന്‍ ബോര്‍ഡിനു കഴിഞ്ഞിട്ടില്ല. പിന്നെ, പരീക്ഷാനടത്തിപ്പിലെ പ്രശ്‌നങ്ങളാണ്. വിവിധ കേന്ദ്രങ്ങളിലായാണു സഹകരണ പരീക്ഷാബോര്‍ഡ് പരീക്ഷകള്‍ നടത്താറുള്ളത്. ഒരു മത്സരപ്പരീക്ഷ എന്ന നിലയില്‍ ഉദ്യോഗാര്‍ഥികള്‍ക്കു സമയം ഒരു പ്രധാന കാര്യമാണ്. എന്നാല്‍, മിക്ക പരീക്ഷാകേന്ദ്രങ്ങളിലും ഒരു ക്ലോക്ക് പോലും ഉണ്ടാകാറില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. അര മണിക്കൂറോ ഒരു മണിക്കൂറോ കഴിയുമ്പോഴാണു പരീക്ഷ നടക്കുന്ന സ്‌കൂളില്‍ ബെല്‍ അടിക്കാറുള്ളത്. അതിനാല്‍, ഉദ്യോഗാര്‍ഥികള്‍ക്കു സമയം കൃത്യമായി മനസ്സിലാക്കാനാകുന്നില്ല. പരീക്ഷാകേന്ദ്രങ്ങളില്‍ സമയമറിയാനുള്ള സംവിധാനം ഉറപ്പാക്കാന്‍ ബോര്‍ഡ് നടപടി സ്വീകരിക്കണമെന്നു അവര്‍ പറയുന്നു.

മാറാന്‍ ഒരുങ്ങുന്ന
പരീക്ഷാരീതി

സഹകരണപ്പരീക്ഷ കുറ്റമറ്റതും വിശ്വാസ്യതയുള്ളതുമായ ഒന്നാക്കി മാറ്റാന്‍ സഹകരണ പരീക്ഷാബോര്‍ഡ് ശ്രമിക്കുന്നുണ്ടെന്നത് ഉദ്യോഗാര്‍ഥികളും അറിയേണ്ടതുണ്ട്. ഓണ്‍ലൈന്‍ രീതിയിലടക്കം പരീക്ഷ നടത്താന്‍പാകത്തിലുള്ള സാങ്കേതികസംവിധാനം ബോര്‍ഡില്‍ നടപ്പാക്കിവരികയാണ്. ഇതിനുള്ള സാമ്പത്തികസഹായം സര്‍ക്കാര്‍ അനുവദിച്ചുകഴിഞ്ഞു. സഹകരണസംഘം രജിസ്ട്രാറുടെ മേല്‍നോട്ടത്തില്‍ ഇതു വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണു സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. നിയമനനടപടികള്‍ സമഗ്രമായി പരിഷ്‌കരിക്കുന്നതിനായി ചട്ടം ഭേദഗതി ചെയ്യാനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. ഇതിനുള്ള കരട് തയാറാക്കിക്കഴിഞ്ഞു. അതിലുള്ള അഭിപ്രായങ്ങള്‍കൂടി വിലയിരുത്തി അന്തിമചട്ടം ഉടനുണ്ടാകുമെന്നാണു വിവരം.

അപേക്ഷ അയക്കുന്നതിലും നിയമനനടപടികളിലുമെല്ലാം മാറ്റം വരുന്നുണ്ട്. ഒരു വിജ്ഞാപനത്തില്‍ ഒരു തസ്തികയില്‍ പരമാവധി അഞ്ചു സംഘങ്ങളിലേക്കു മാത്രമേ ഉദ്യോഗാര്‍ഥിക്ക് അപേക്ഷിക്കാനാകൂവെന്നാണു കരടുചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഒന്നിലേറെ ബാങ്കുകളുടെ റാങ്ക്പട്ടികകളില്‍ ഉദ്യോഗാര്‍ഥി ഉള്‍പ്പെട്ടാല്‍ ഏതു ബാങ്കിലെ നിയമനത്തിനാണു മുന്‍ഗണന നല്‍കുന്നതെന്നു നിശ്ചയിച്ച് പരീക്ഷാബോര്‍ഡിനെ അറിയിക്കണം. അതിലേക്കായിരിക്കും നിയമനം നല്‍കുക. മറ്റു ബാങ്കുകളിലേക്കുള്ള അവസരം മരവിപ്പിക്കും. എഴുത്തുപരീക്ഷയുടെ പരമാവധി മാര്‍ക്ക് നൂറായി ഉയര്‍ത്തും. 160 ചോദ്യങ്ങള്‍ എന്നതു നൂറായും ചുരുക്കും. അഭിമുഖത്തിനുള്ള 15 മാര്‍ക്ക് ഇനിമുതല്‍ 20 ആക്കും. നിയമനത്തിനു മുമ്പ് പോലീസ്പരിശോധന കര്‍ശനമാക്കും.

ഒരേ ഉദ്യോഗാര്‍ഥി വിവിധ സംഘങ്ങളിലേക്ക് അപേക്ഷിക്കുകയും അവയുടെയെല്ലാം റാങ്ക്പട്ടികകളില്‍ ഉള്‍പ്പെടുകയും ചെയ്യുന്നതു നിയമനം നടത്തുന്നതിനു തടസ്സം സൃഷ്ടിക്കുന്നതായി പരാതികളുണ്ടായിരുന്നു. ഇതു പരിഹരിക്കാന്‍ ബോര്‍ഡ് നല്‍കിയ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണു കരടുചട്ടം തയാറാക്കിയിട്ടുള്ളത്. യോഗ്യതയുള്ളവര്‍ക്കു വിജ്ഞാപനത്തിലെ മുഴുവന്‍ ഒഴിവുകളിലേക്കും സംഘങ്ങളിലേക്കും അപേക്ഷിക്കാമെന്നതാണു നിലവിലെ രീതി. ഒരു വിജ്ഞാപനത്തില്‍ അഞ്ചില്‍ക്കൂടുതല്‍ സംഘങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പരമാവധി അഞ്ചെണ്ണത്തിലോ അല്ലെങ്കില്‍ വിജ്ഞാപനത്തിലെ ആകെയുള്ള സംഘങ്ങളില്‍ പത്തു ശതമാനത്തിലേക്കോ മാത്രമേ അപേക്ഷിക്കാനാകൂ. റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ 15 ദിവസത്തിനകം ഉദ്യോഗാര്‍ഥി നിയമനമാഗ്രഹിക്കുന്ന സംഘങ്ങളുടെ മുന്‍ഗണനപ്പട്ടിക നല്‍കണം. ആ പട്ടികയിലെ ക്രമമനുസരിച്ചായിരിക്കും നിയമനം ലഭിക്കുക. ക്രമം പരിഗണിച്ച് ഒരാള്‍ക്കു നിയമനം ലഭിച്ചുകഴിഞ്ഞാല്‍ മറ്റു സംഘങ്ങളിലേക്കുള്ള ആ ഉദ്യോഗാര്‍ഥിയുടെ നിയമനാവസരം മരവിപ്പിച്ചുനിര്‍ത്തുകയും അവിടേക്കു മറ്റുള്ളവരെ പരിഗണിക്കുകയും ചെയ്യും.

അര മാര്‍ക്കിന്റെ 160 ചോദ്യങ്ങളാണ് ഇപ്പോള്‍ പരീക്ഷയ്ക്കുള്ളത്. അത് ഒരു മാര്‍ക്കിനുള്ള നൂറു ചോദ്യങ്ങളാക്കി ക്രമപ്പെടുത്തും. ഇതിന്റെ മാര്‍ക്കും അഭിമുഖത്തിനു ലഭിക്കുന്ന മാര്‍ക്കും കൂട്ടിച്ചേര്‍ത്താണു റാങ്ക്പട്ടിക തയാറാക്കുന്നത്. സംഘങ്ങളിലുണ്ടാകുന്ന ഒഴിവുകള്‍ മൂന്നു മാസത്തിനകം പരീക്ഷാബോര്‍ഡിനു റിപ്പോര്‍ട്ട് ചെയ്യണം. ഒരിയ്ക്കല്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ പിന്നീട് മാറ്റിവെക്കണമെങ്കില്‍ സഹകരണ രജിസ്ട്രാറുടെ മുന്‍കൂര്‍അനുമതി നിര്‍ബന്ധമാക്കും. ഒരു റാങ്ക്പട്ടിക നിലവിലുള്ളപ്പോഴുണ്ടാകുന്ന ഒഴിവിലേക്ക് അതില്‍ നിന്നുമാത്രമേ നിയമനം നല്‍കാവൂ. നിയമനശുപാര്‍ശ നല്‍കിയാല്‍ ഒരു മാസത്തിനകം സംഘങ്ങള്‍ നിയമനം നല്‍കണം. നിയമന ഉത്തരവ് കിട്ടിയാല്‍ പരമാവധി 30 ദിവസത്തിനകം ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിക്കണം. രജിസ്ട്രാറുടെ അനുമതിയോടെ ഇതു പരമാവധി 45 ദിവസം വരെ നീട്ടാം. അതിനുള്ളില്‍ ജോലിക്കു ചേര്‍ന്നില്ലെങ്കില്‍ ആ ഒഴിവുകള്‍ എന്‍.ജെ.ഡി.യായി കണക്കാക്കി 15 ദിവസത്തിനകം പരീക്ഷാബോര്‍ഡിനു റിപ്പോര്‍ട്ട് ചെയ്യണം. ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫര്‍, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, സിസ്റ്റം സൂപ്പര്‍വൈസര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളുടെ യോഗ്യതയിലും പരിഷ്‌കാരങ്ങള്‍ക്കു കരടില്‍ ശുപാര്‍ശയുണ്ട്. ജോലിയില്‍ പ്രവേശിക്കുന്നവരുടെ സര്‍വീസ് ബുക്ക് ഒരു മാസത്തിനകം സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡില്‍ സമര്‍പ്പിച്ചു പരിശോധനക്കു വിധേയമാക്കണം. പരീക്ഷാബോര്‍ഡ് ഒമ്പതു മാസത്തിനകം സര്‍വീസ് പരിശോധന നടത്തി രേഖകള്‍ തിരികെ സഹകരണ സംഘത്തിനു കൈമാറണം. സൂപ്പര്‍വൈസറി, എക്സിക്യുട്ടീവ് ഒഴികെയുള്ള കാറ്റഗറി തസ്തികകളുടെ നിയമനത്തില്‍ ഭിന്നശേഷിക്കാര്‍ക്കു പരമാവധി പത്തു ശതമാനം ഗ്രേസ് മാര്‍ക്ക് അനുവദിക്കാന്‍ കരടുവിജ്ഞാപനത്തില്‍ ശുപാര്‍ശ ചെയ്യുന്നു.

                                                                        (മൂന്നാംവഴി സഹകരണ മാസിക ആഗസ്റ്റ് ലക്കം 2023)

Leave a Reply

Your email address will not be published.

Latest News
error: Content is protected !!