ആശുപത്രിയിൽ എത്തുന്നവർക്ക് തണ്ണീരു നൽകാൻ പനത്തടി സഹകരണ ബാങ്ക്

moonamvazhi

കേരളത്തില്‍ വേനല്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. വീടിനുപുറത്തിറങ്ങുന്ന ജനങ്ങളെ ചൂട് നന്നായി ബാധിക്കുന്നുണ്ട്. എന്നാലും ഒഴിവാക്കാന്‍ പറ്റാത്ത ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്ന ആളുകളെ സഹായിക്കാന്‍ സഹകരണ സംഘങ്ങളും മുന്‍പന്തിയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ പൂടംകല്ലിലുളള വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലേക്ക് ഒരു ദിവസമെത്തുന്ന രോഗികള്‍ നിരവധിയാണ്. രോഗത്തിന്റെ അവശതക്കൊപ്പം വെയിലിന്റെ ചൂടുകൂടിയാകുമ്പോള്‍ ആകെ തളരും. ദാഹിച്ചുവലഞ്ഞു വരുന്നവര്‍ക്ക് ആശുപത്രി പരിസരത്തുതന്നെ കുടിവെളളം നല്‍കി മാതൃകയാകുകയാണ് പനത്തടി സഹകരണ ബാങ്ക്.

പൂടംകല്ലിലുളള ബാങ്കിന്റെ ഹെഡ് ഓഫീനു മുന്‍പില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ കുടിവെളളം അണ്‍ലിമിറ്റഡാണ്. ആശുപത്രിയിലെത്തുന്ന നൂറുകണക്കിനാളുകള്‍ക്കു പുറമെ വിദ്യാര്‍ത്ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഇത് ഏറെ ഉപകാരപ്രദമാണ്.

ബാങ്ക് മാര്‍ച്ച് ഏഴിനാണ് ബാങ്കിന്റെ കുടിവെളള വിതരണം ആരംഭിച്ചത. ബാങ്ക് പ്രസിഡന്റ് അഡ്വ. ഷാലു മാത്യു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സി.കെ. ഖാലിദ്, സെക്രട്ടറി ദീപുദാസ്.ഡി, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷവും സഹകരണ തണ്ണീര്‍പ്പന്തല്‍ പദ്ധതിയുടെ ഭാഗമായി ഈ ബാങ്ക് കുടിവെളള വിതരണം ചെയ്തിരുന്നു.

ചൂടുകനത്തതോടെയാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഇത് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ഇത്രയേറെ ഉപകാരപ്രദമാകും എന്ന് കരുതിയിരുന്നില്ല. ഏറെ സന്തോഷമുണ്ട് – അഡ്വ. ഷാലു മാത്യു (ബാങ്ക് പ്രസിഡന്റ്).

വേനല്‍ കനത്ത സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷമാണ് കേരള സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ വരുന്ന എല്ലാ സഹകരണ സംഘങ്ങള്‍ക്കും അതാത് സംഘങ്ങളുടെ പ്രവര്‍ത്തന മേഖലയിലും പൊതു ഇടങ്ങളിലും വ്യാപാരതെരവുകളിലും പൊതുജനങ്ങള്‍ക്ക് ദാഹജലം നല്‍കുന്നതിനായി തണ്ണീര്‍പന്തല്‍ പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നിരവധി സഹകരണ സംഘങ്ങള്‍ പദ്ധതിയില്‍ പങ്കാളിയായി. ഈ വര്‍ഷവും സഹകരണ സ്ഥാപനങ്ങളില്‍ കുടിവെളളവും സംഭാരവും വിതരണം നടത്തിവരുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!