ചെമ്പഴന്തിയിലെ പ്രതിഷേധത്തിൽ മാധ്യമങ്ങൾ സഹകരണ ബാങ്കിന്റെ പേര് നൽകുന്നത് തെറ്റായി 

moonamvazhi
  • ഒരാളുടെ ആത്മഹത്യയെ തുടർന്ന് തിരുവനന്തപുരം ചെമ്പഴന്തിയിൽ ഉണ്ടായ പ്രതിഷേധത്തിൽ മാധ്യമങ്ങൾ നൽകുന്നത് തെറ്റായ പേര്. 

അണിയൂർ ജാനകി നിവാസിൽ ബിജുകുമാർ ആത്മഹത്യ ചെയ്തത് ചിട്ടി വിളിച്ച പണം കിട്ടാത്തത് കൊണ്ടാണെന്നാണ് പരാതി. ചെമ്പഴന്തി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഒരു മിസിലേനിയസ് സഹകരണ സംഘമായചെമ്പഴന്തി അഗ്രികൾച്ചറൽ സഹകരണ സംഘവുമായി നടന്ന ചില സാമ്പത്തിക ഇടപാടുകലാണ് പരാതിക്ക് കാരണമായി പറയുന്നത്. എന്നാൽ ഈ വാർത്ത മാധ്യമങ്ങൾ നൽകിയപ്പോൾ ചെമ്പഴന്തി സഹകരണ ബാങ്ക് എന്നാണ് ഉപയോഗിച്ചത്. ഇത് വലിയ തെറ്റിദ്ധാരണ യാണ് ഇടപാടുകരിൽ ഉണ്ടാക്കിയത്.

കഴിഞ്ഞ എഴുപത് വർഷക്കാലത്തിലധികമായി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു സഹകരണ ബാങ്കാണ് ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക്. നിക്ഷേപ തുക തിരിച്ചു കൊടുക്കുന്നതിനോ ചിട്ടി തുക കൊടുക്കുന്നതിനോ ഇന്ന് വരെ ഈ ബാങ്കിന് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല നാളെയും അത്തരത്തിൽ ഒരു പ്രശ്നവും ഉണ്ടാകുകയില്ലെന്ന് ചെമ്പഴന്തി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അണിയൂർ എം പ്രസന്നകുമാർ പറഞ്ഞു.

ബിജുകുമാറിൻ്റെ മൃതദേഹവുമായി ബന്ധുക്കൾ മിസിലേനിയസ് സഹകരണ സംഘത്തിൻ്റെ ഓഫീസ് ഉപരോധിക്കുകയും പോലീസിൻ്റെയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടർന്ന് ഉപരോധം അവസാനിപ്പിക്കുകയും ചെയ്തു.

വാർത്ത മാദ്ധ്യമങ്ങളിൽ ചെമ്പഴന്തി സഹകരണ ബാങ്ക് എന്ന് തെറ്റായി രേഖപ്പെടുത്തി ഇന്നത്തെ സംഭവങ്ങളുടെ വാർത്ത വന്നപ്പോൾ നിരവധി ഇടപാടുകാർക്കും അഭ്യൂദയകാംക്ഷികൾക്കും ആശയകുഴപ്പം ഉണ്ടായിട്ടുണ്ട്. ഇന്നത്തെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് സഹകരണ സംഘവുമായി ചെമ്പഴന്തി സർവ്വീസ് സഹകരണ ബാങ്കിന് ഒരു ബന്ധവും ഇല്ലായെന്ന വിവരം സഹകാരികളെ അറിയിക്കുന്നതയും ബാങ്ക് പ്രസിഡൻ്റ് അണിയൂർ എം പ്രസന്നകുമാർ പറഞ്ഞു.