സഹകരണ ബാങ്കുകള്‍ മുഖേന 1500 കേന്ദ്രങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്ത

moonamvazhi
  • കൈത്തറി സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് റിബേറ്റ്
  • കയര്‍ഫെഡിന്റെ ഉല്‍പന്നങ്ങള്‍ക്ക് 23ശതമാനം ഇളവ്
  • കയര്‍ഫെഡിന്റെ മെത്തകള്‍ പാതിവിലയ്ക്ക് ലഭിക്കും

ഓണക്കാലത്ത് വിലക്കയറ്റം തടയുന്നതിന് കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ ഇത്തവണയും ഓണച്ചന്ത നടത്തും. സെപ്റ്റംബര്‍ ഏഴുമുതല്‍ 14 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 1500 ചന്തകളാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്നത്. ഇതില്‍ 73 എണ്ണം ത്രിവേണി സ്റ്റോറുകളിലൂടെയും ബാക്കിയുള്ളവ സഹകരണ ബാങ്കുകള്‍ മുഖേനയുമാണ് നടത്തുക.

സപ്ലൈകോ നിശ്ചയിച്ച വിലയുടെ അടിസ്ഥാനത്തില്‍ 13 ഇനം സാധനങ്ങള്‍ക്കാണ് സബ്‌സിഡി നല്‍കുന്നത്. 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ത്രിവേണികളില്‍ സാധനങ്ങള്‍ ലഭ്യമാണ്. കേരളത്തിലെ ഖാദി ഉത്പന്നങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുന്നതിന് തുണിത്തരങ്ങള്‍ക്ക് 30ശതമാനം വരെ റിബേറ്റ് നല്‍കുന്നുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ് 8 മുതല്‍ സെപ്റ്റംബര്‍ 14 വരെയാണ് ഓണം റിബേറ്റ് മേള.

കേരളത്തില്‍ ഖാദി മേഖലയില്‍ പണി എടുക്കുന്ന 15000 തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി ജോലിയും ആനുകൂല്യങ്ങളും ലഭിക്കുവാന്‍ റിബേറ്റ് വില്പന സഹായകമാവും. ഈ ബജറ്റില്‍ റിബേറ്റ് നല്‍കാനായി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൈത്തറി സംഘങ്ങള്‍ക്കും നെയ്ത്തുകാര്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ ആഗസ്റ്റ് 23 മുതല്‍ സെപ്തംബര്‍ 14 വരെ റിബേറ്റോടുകൂടി വില്‍പന നടത്തും. കയര്‍ ഫെഡ് ഓഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 30 വരെ അവരുടെ കയര്‍ ഉല്‍പ്പങ്ങള്‍ക്ക് പരമാവധി 23ശതമാനം ഇളവ് നല്‍കും. മെത്തകള്‍ക്ക് പരമാവധി 50 ശതമാനം ഇളവ് നല്‍കും.

സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആറുമുതല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. കര്‍ഷകരില്‍നിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികള്‍ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഫെയറുകളില്‍ ഒരുക്കും.

ഓണക്കാലത്തു നിത്യോപയോഗ സാധങ്ങള്‍ തടസമില്ലാതെ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാക്കുന്നതിനു നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ മാവേലി/സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ വിതരണം ചെയ്യും. ഇതിനു പുറമെ പ്രമുഖ കമ്പനികളുടെ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി വില്‍പ്പന നടത്തും.

2000 കര്‍ഷക ചന്തകള്‍ ഓണത്തിന്റെ ഭാഗമായി സെപ്തംബര്‍ 11 മുതല്‍ 14 വരെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സാധാരണ പച്ചക്കറികള്‍ക്ക് മൊത്ത വ്യാപാര വിലയെക്കാള്‍ 10 ശതമാനം കൂട്ടി കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വിപണി വിലയെക്കാള്‍ 30 ശതമാനം വരെ താഴ്ത്തിയായിരിക്കും വില്‍ക്കുക. ജൈവ പച്ചക്കറികള്‍മൊത്ത വ്യാപാര വിലയെക്കാള്‍ 20 ശതമാനം കൂട്ടി കര്‍ഷകരില്‍ നിന്ന് സംഭരിച്ചും വിപണി വിലയെക്കാള്‍ 10 ശതമാനം വരെ താഴ്ത്തിയും വില്‍ക്കുന്നതായിരിക്കും.

മുഖ്യമന്ത്രി
‘ ഓണം കേരളത്തിന്റെയാകെ ഉത്സവമാണ്. എല്ലാ ജനവിഭാഗങ്ങളും ഒത്തുചേരുന്ന ഓണാഘോഷം നാടിന്റെ ഐക്യത്തിന്റേയും സാഹോദര്യത്തിന്റെയും പ്രതിഫലനമാണ്. വയനാടിനായി നമ്മള്‍ എപ്പോഴത്തേക്കാളും ഒരുമിച്ചു നില്‍ക്കേണ്ട ഈ ഘട്ടത്തില്‍ അതിനുള്ള ഊര്‍ജ്ജവും പ്രചോദനവും നല്‍കാന്‍ ഓണത്തിനു സാധിക്കും. ആ സന്ദേശം ഉള്‍ക്കൊണ്ട് മാനവഹൃദയങ്ങളാകെ ഒരുമിക്കുന്ന മനോഹര സന്ദര്‍ഭമാകട്ടെ ഇത്തവണത്തെ ഓണാഘോഷം.’