സോഫ്റ്റ്‌വെയര്‍ ഏകീകരണം ആര്‍ക്കുവേണ്ടി ?

കിരണ്‍ വാസു

സഹകരണസംഘങ്ങള്‍ക്കുവേണ്ടി കേന്ദ്രം ആവിഷ്‌കരിച്ച പൊതു സോഫ്റ്റ്‌വെയറിന്റെ
ഭാഗമാകാത്തതു കേരളം മാത്രമാണ്. ഒരു രാജ്യത്തെ സംവിധാനത്തില്‍നിന്നു
കേരളത്തിനുമാത്രം എത്രകാലം മാറിനില്‍ക്കാനാകും? മാറിനില്‍ക്കുന്നതു
കേരളത്തിലെ സംഘങ്ങള്‍ക്കു നഷ്ടമുണ്ടാക്കും. കേന്ദ്രപദ്ധതികള്‍ ഏറ്റെടുക്കാന്‍
സംഘങ്ങള്‍ക്കു കഴിയാതെ വരും. സംസ്ഥാനസര്‍ക്കാര്‍ പുതിയ പരീക്ഷണങ്ങള്‍ക്കുകൂടിസഹകരണസംഘങ്ങളെ ബലിയാടാക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകും.പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍
കൊണ്ടുവരാനുള്ള തീരുമാനം അത്തരമൊരു പരീക്ഷണമാണ്.

 

സാമ്പത്തികമായും സാമൂഹികസാഹചര്യങ്ങളാലും വലിയ വെല്ലുവിളി സഹകരണസംഘങ്ങള്‍ നേരിടുന്ന ഘട്ടമാണിത്. 2016 നവംബര്‍ എട്ടിലെ നോട്ടുനിരോധനത്തിനു ശേഷം കേരളത്തിലെ സഹകരണമേഖലയ്ക്കു നല്ലകാലമല്ല ഉണ്ടായിട്ടുള്ളത്. സാമ്പത്തികപരീക്ഷണത്തിന്റെ ഘട്ടമാണു നോട്ടുനിരോധനസമയത്തു നേരിടേണ്ടിവന്നത്. സഹകരണസംഘങ്ങളുടെ കൈവശമുള്ള നിരോധിക്കപ്പെട്ട പണം സ്വീകരിക്കാന്‍ സംസ്ഥാന സഹകരണ ബാങ്കിനുപോലും അവസരം നല്‍കാതിരുന്ന ഘട്ടമായിരുന്നു അത്. ഒരുതരത്തിലുള്ള സാമ്പത്തികഅടിയന്തരാവസ്ഥയിലായിരുന്നു സംഘങ്ങള്‍. സഹകരണ സംഘങ്ങളില്‍ വിശ്വാസ്യത അര്‍പ്പിച്ച, കേരളത്തിലെ സാധാരണക്കാരായ രണ്ടരക്കോടി ജനങ്ങളുടെ, നിരോധിച്ച പണം മാറ്റിയെടുക്കാനുള്ള സ്വാഭാവികമായ അവകാശമാണ് അന്നു ചോദ്യം ചെയ്യപ്പെട്ടത്. ആ പരീക്ഷണത്തെ പലവിധത്തിലാണു സഹകരണസംഘങ്ങള്‍ നേരിട്ടത്. പണമില്ലാതെയും അംഗങ്ങളുമായി ഇടപാട് നടത്താനുള്ള പരീക്ഷണം തേഞ്ഞിപ്പലം റൂറല്‍ ബാങ്കിനെപ്പോലുള്ള സംഘങ്ങള്‍ ചെയ്തു. സാധാരണക്കാരന്റെ കൈയിലുള്ള പണം സ്വീകരിച്ചും മറ്റുള്ളവര്‍ക്കു കൈമാറിയും ഇടനിലക്കാരനായ സുഹൃത്തായി സഹകരണസംഘങ്ങള്‍ നിലകൊണ്ടു. സഹകരണസംഘങ്ങളില്‍ നിക്ഷേപിച്ച ഒരാളുടെ പണവും നഷ്ടമാവില്ലെന്നു അന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പ് സഹകരണമേഖലയെ ഉരുക്കുകോട്ടപോലെയാണു കാത്തത്. ജനങ്ങളുടെ വിശ്വാസത്തിന് ഒട്ടും ശോഷണമില്ല. വീണുപോകുമെന്നു തോന്നിയ ഘട്ടത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള കരുത്തായിരുന്നു ആ ജനവിശ്വാസം സഹകരണമേഖലയ്ക്കു നല്‍കിയത്.

പ്രളയം,
കോവിഡ്

നോട്ടുനിരോധനത്തിനു പിന്നാലെ രണ്ടു പ്രളയങ്ങള്‍, ഒന്നര വര്‍ഷത്തോളം ജനങ്ങളുടെ ജീവിതത്തെ ആകെ കശക്കിയെറിഞ്ഞ കോവിഡ് വ്യാപനം. ഇതെല്ലാം സഹകരണസംഘങ്ങളെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. സംഘങ്ങളുടെ ലാഭത്തില്‍നിന്നു നീക്കിവെച്ച കരുതല്‍ധനം പ്രളയത്തിന്റെ കെടുതിയാല്‍ ജീവിതം അറ്റുപോകാന്‍ തുടങ്ങിയവര്‍ക്കായി പകുത്തു നല്‍കിയ പ്രസ്ഥാനമാണിത്. വീട് നഷ്ടമായവര്‍ക്കു സൗജന്യമായി വീട് നിര്‍മിച്ചുനല്‍കി. കോവിഡ്ഘട്ടത്തില്‍ വായ്പാവിതരണം ഉദാരമാക്കി. പലിശരഹിത വായ്പപോലും നല്‍കി. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു മൊബൈല്‍ ഫോണില്ലാത്ത കുട്ടികള്‍ക്ക് അതു വാങ്ങാന്‍ പലിശയില്ലാതെ പണം കൊടുത്തു. അങ്ങനെ, നോട്ടുനിരോധനഘട്ടത്തില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസത്തിനു, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം തന്നെയാണെന്നു കര്‍മംകൊണ്ട് തിരിച്ചു പ്രകടിപ്പിക്കാന്‍ സഹകരണസംഘങ്ങള്‍ക്കു കഴിഞ്ഞു. എന്നാല്‍, ഇതൊന്നും ഒരു സര്‍ക്കാരിന്റെയും സഹായത്തോടെയായിരുന്നില്ല. അതേസമയം, സഹകരണസംഘങ്ങളെ പരിഷ്‌കരിക്കാനുള്ള നടപടികളിലായിരുന്നു ഈ ഘട്ടത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. ഭരണപരവും നിയമപരവുമായ ഒട്ടേറെ പരിഷ്‌കാരങ്ങളാണു കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ നടപ്പാക്കിയത്. അതില്‍ ഇരുസര്‍ക്കാരുകളും തമ്മിലുള്ള ശീതസമരങ്ങളും രാഷ്ട്രീയഭിന്നതയും ഏകോപനമില്ലായ്മയുമെല്ലാം പ്രകടമാണ്. ഇതെല്ലാം സഹകരണപ്രസ്ഥാനത്തെ എങ്ങനെ ബാധിക്കുമെന്ന പരിശോധനപോലും ഉണ്ടായിട്ടില്ല. അതിന്റെ ദുരവസ്ഥകൂടി സഹകരണസംഘങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്.

സഹകരണസംഘങ്ങളില്‍ നിക്ഷേപം സുരക്ഷിതമല്ലെന്നും അഴിമതിയും ക്രമക്കേടും വ്യാപകമാണെന്നുമുള്ള പ്രചരണമാണു സംഘങ്ങള്‍ നേരിടുന്ന സാമൂഹികമായ വെല്ലുവിളി. കരുവന്നൂര്‍ സഹകരണ ബാങ്കിലും മറ്റു ചില ബാങ്കുകളിലുമുണ്ടായ ക്രമക്കേടാണ് ഇതിനാധാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംഘങ്ങള്‍ നഷ്ടത്തിലാണെന്ന വിവരമറിയുമ്പോള്‍ അതിലെ അംഗങ്ങള്‍ക്കു ഭീതിയുണ്ടാകുന്ന സ്ഥിതി ഇതുണ്ടാക്കി. സത്യത്തില്‍ പ്രളയകാലത്തും കോവിഡ്‌വ്യാപന ഘട്ടത്തിലും സംഘങ്ങള്‍ അവയുടെ അംഗങ്ങള്‍ക്ക് ഉദാരമായി നല്‍കിയ വായ്പകള്‍ തിരിച്ചടവായി ലഭിക്കാത്തതിന്റെ സാമ്പത്തികബാധ്യത മാത്രമാണു കേരളത്തിലെ ഭൂരിഭാഗം സംഘങ്ങള്‍ക്കുമുള്ളത്. അവ ഒരിക്കലും തിരിച്ചടയ്ക്കാത്തതോ കിട്ടാനിടയില്ലാത്തതോ അല്ല. ഒരു സംഘത്തിന്റെ ജീവനാഡിയായ അതിലെ അംഗങ്ങളെ വിശ്വസിച്ച്, അവരുടെ പ്രതിസന്ധിഘട്ടത്തില്‍ സംഘം നല്‍കിയ സഹായമാണത്. ആ വിശ്വാസ്യതയാണു സഹകരണസംഘത്തെ വളര്‍ത്തുന്നത്. തെറ്റിദ്ധാരണയിലൂടെ അതിനു ഭംഗമുണ്ടായിപ്പോകുന്നുവെന്ന തോന്നലാണ് ഈ മേഖലയിലെ യഥാര്‍ഥ പ്രതിസന്ധി. അതിനെ മറികടക്കാനും ഇത്രയും ജനകീയ അടിത്തറയുള്ള സഹകരണ സംഘങ്ങള്‍ക്കു കഴിയും. ഇതൊന്നും പരിഗണിക്കാതെ സര്‍ക്കാര്‍ പുതിയ പരീക്ഷണങ്ങള്‍ക്കുകൂടി സഹകരണസംഘങ്ങളെ ബലിയാടാക്കുമ്പോഴാണു പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നത്. അത്തരമൊരു പരീക്ഷണമാണു പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ കൊണ്ടുവരാനുള്ള തീരുമാനം.

ഏകീകൃത സോഫ്റ്റ്‌വെയര്‍
എന്ന ആശയം

ഒന്നാം പിണറായിസര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഘട്ടത്തില്‍ത്തന്നെ പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ്‌വെയര്‍ ഏകീകരണം നടപ്പാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിരുന്നു. 2016 ലെ നയപ്രഖ്യാപനത്തിലാണു പ്രാഥമിക കാര്‍ഷിക വായ്പാസഹകരണസംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കണമെന്ന പ്രഖ്യാപനം നടത്തിയത്. ഈ സംഘങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമാണിതെന്നാണ് അതില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കര്‍ഷകരും സാധാരണക്കാരും അടങ്ങുന്ന ഇടപാടുകാരാണു പ്രാഥമിക സഹകരണ ബാങ്കുകളിലേത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളാണു കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നത്. ഇത്തരം സംഘങ്ങളില്‍ കമ്പ്യൂട്ടറൈസേഷന്‍ നടത്തണമെന്നു നബാര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇതിനായി സാമ്പത്തികസഹായം ലഭ്യമാക്കുന്ന പദ്ധതി നബാര്‍ഡ് തയാറാക്കുകയും ചെയ്തു. നബാര്‍ഡിന്റെ സാമ്പത്തികസഹായത്തോടെ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ സോഫ്റ്റ്‌വെയര്‍ ഏകീകരണം നടപ്പാക്കാനായിരുന്നു സംസ്ഥാനസര്‍ക്കാരും ആലോചിച്ചത്. 2018 ഫെബ്രുവരി 15നാണ് ഇതുസംബന്ധിച്ച് ആദ്യ ഉത്തരവ് പുറത്തിറങ്ങിയത്. പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ്‌വെയര്‍ ഏകീകരിക്കാനുള്ള ചുമതല ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി ആന്റ് അലൈഡ് സര്‍വീസ് ( ഇഫ്ടാസ് ) എന്ന കമ്പനിക്കു നല്‍കിക്കൊണ്ടുള്ളതാണ് ഉത്തരവ്.

സഹകരണവകുപ്പിറക്കിയ ഉത്തരവില്‍ സോഫ്റ്റ്‌വെയര്‍ ഏകീകരിക്കാനുള്ള ചുമതല ഇഫ്ടാസിനു നല്‍കി. പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ്‌വെയര്‍ ഏകീകരിക്കാന്‍ ഒറ്റത്തവണയായി 64.29 കോടി രൂപയും ആവര്‍ത്തനച്ചെലവായി പ്രതിവര്‍ഷം 66 കോടി രൂപയും നല്‍കേണ്ടിവരുമെന്നാണ് അന്നു കണക്കാക്കിയത്. എല്ലാ സ്ഥാപനങ്ങളിലും പുതിയ സോഫ്റ്റ്‌വെയര്‍ വേണമെന്ന ഉപാധിയും ഇഫ്ടാസ് വെച്ചിരുന്നു. ഇവര്‍ തയാറാക്കി അവതരിപ്പിച്ച സോഫ്റ്റ്‌വെയര്‍ പ്രാഥമിക ബാങ്ക് പ്രതിനിധികളാരും അംഗീകരിച്ചില്ല. ഈ രംഗത്തെ വിദഗ്ധരും ഇഫ്ടാസിന്റെ സോഫ്റ്റ്‌വെയര്‍ പ്രാഥമിക സഹകരണ ബാങ്കുകളുടെ വൈവിധ്യപൂര്‍ണമായ പ്രവര്‍ത്തനം ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടി. ഏകപക്ഷീയമായി ഇഫ്ടാസിനു കരാര്‍ നല്‍കിയതിനെ നിയമസഭയില്‍ പ്രതിപക്ഷവും എതിര്‍ത്തു. ഇതോടെ, ഈ കരാറുമായി മുന്നോട്ടുപോകുന്നതില്‍നിന്നു സര്‍ക്കാര്‍ പിന്മാറി. ഇതിന്റെ രണ്ടാംഘട്ടമെന്ന നിലയിലാണ് ഇപ്പോള്‍ വീണ്ടും സോഫ്റ്റ്‌വെയര്‍ ഏകീകരണമെന്ന തീരുമാനത്തിലേക്കു സര്‍ക്കാര്‍ എത്തിയത്. കേരള ബാങ്കിന്റെ രൂപവത്കരണത്തിനു പിന്നാലെ പ്രാഥമിക ബാങ്കുകളിലും ഒരേ സോഫ്റ്റ്‌വെയര്‍ നടപ്പാക്കി കേരള ബാങ്കുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നതാണ്. അതിനു തുടര്‍ച്ചയായി പ്രാഥമിക ബാങ്കുകള്‍ക്കായി സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിനുള്ള റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍ ( ആര്‍.എഫ്.പി. ) തയാറാക്കി. 161 പേജുള്ളതാണ് ഈ ആര്‍.എഫ്.പി. എന്താണു സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് അതില്‍ ഏകദേശം വ്യക്തമാക്കുന്നുണ്ട്. ലഭിക്കേണ്ട സേവനങ്ങള്‍, സോഫ്റ്റ്‌വെയറിന്റെ രീതി എന്നിവയെല്ലാം പറയുന്നുണ്ട്. 1625 പ്രാഥമിക സഹകരണ ബാങ്കുകളില്‍ 1533 എണ്ണമാണു പ്രവര്‍ത്തിക്കുന്നതെന്നാണ് ഈ ആര്‍.എഫ്.പി.യില്‍ പറയുന്നത്. ഈ ബാങ്കുകള്‍ക്കെല്ലാം കൂടി 3145 ശാഖകളുണ്ട്. 90 ശതമാനം പ്രാഥമിക സഹകരണ ബാങ്കുകളും സ്വന്തം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണു പ്രവര്‍ത്തിക്കുന്നത്. പത്തു ശതമാനം ബാങ്കുകള്‍ മാത്രമാണു സോഫ്റ്റ്‌വെയര്‍ സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാതെയുള്ളത്. ഇവയെ എല്ലാം ഒറ്റ ശൃംഖലയിലേക്കു കൊണ്ടുവരികയാണു സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിന്റെ ലക്ഷ്യമായി പറയുന്നത്.

സാസ് മോഡലിലാണ് ഈ സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നത്. അതായത,് സംഘങ്ങള്‍ക്ക് ഉടമസ്ഥാവകാശം ഇല്ലാതെ സേവനങ്ങള്‍ ഉപയോഗിക്കുന്ന രീതി. എല്ലാ പാക്‌സുകള്‍ക്കും ഒരേസമയം ഉപയോഗിക്കാനാകുന്നതും ഒരു സെക്കന്റില്‍ 10,000 ഇടപാടുകാര്‍ക്ക് ഒരേസമയം തടസ്സമില്ലാതെ ഉപയോഗിക്കാനാകുന്നതുമാകണമെന്നാണു വ്യവസ്ഥ. മൂന്നു രീതിയിലാണ് ഈ സോഫ്റ്റ്‌വെയറില്‍ ക്രമീകരണം ഉണ്ടാവുക. വായ്പാ ബിസിനസ്, ഭരണപരമായ കാര്യങ്ങള്‍, വായ്‌പേതര ബിസിനസ് എന്നിവയാണിത്. പൊതു അക്കൗണ്ടിങ്‌രീതി കൊണ്ടുവരിക, സഹകരണസംഘങ്ങളുടെ നിയന്ത്രണ അതോറിറ്റികളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള റഗുലേറ്ററി കംപ്ലയന്‍സസ് ഉറപ്പാക്കുക, സൈബര്‍ സെക്യുരിറ്റി ഉറപ്പാക്കുക എന്നീ നിര്‍ദേശങ്ങളും ആര്‍.എഫ്.പി.യിലുണ്ട്. സോഫ്റ്റ്‌വെയര്‍ സേവനം ലഭ്യമാക്കുക മാത്രമല്ല, സംഘങ്ങളുടെ ഡാറ്റ മൈഗ്രേഷന്‍, സംഘത്തിലെ ജീവനക്കാര്‍ക്കു പരിശീലനം എന്നിവയെല്ലാം നല്‍കണം. ഏഴു വര്‍ഷത്തേക്കാണ് ഒരു കമ്പനിക്കു കരാര്‍ നല്‍കുന്നത്. പ്രാഥമിക ബാങ്കുകളുടെ പ്രവര്‍ത്തനം 23 മേഖലകളായിട്ടാണു പൊതുവെ കണക്കാക്കിയിട്ടുള്ളത്. ഇതനുസരിച്ചായിരിക്കും സോഫ്റ്റ്‌വെയറിലെ ക്രമീകരണം.

നിര്‍ണായകമായ
സെപ്റ്റംബര്‍

2023 സെപ്റ്റംബര്‍ കേരളത്തിലെ സഹകരണമേഖലയെ സംബന്ധിച്ച് നിര്‍ണായകമായ മാസമാണ്. മൂന്നാം സഹകരണ ഭേദഗതി ബില്‍ പാസാക്കിയത് സെപ്റ്റംബര്‍ 14 നാണ്. ഇന്ത്യയില്‍ ആദ്യമായി പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കുമെന്നു നിയമത്തില്‍ വ്യവസ്ഥ കൊണ്ടുവന്നത് ഈ ഭേദഗതിയിലാണ്. വകുപ്പ് രണ്ടിലാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ ഏഴിനു ചേര്‍ന്ന മന്ത്രിസഭായോഗം പൊതു സോഫ്റ്റ്‌വെയര്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. മന്ത്രിസഭായോഗത്തിനുശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: ‘ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളില്‍ ഒരേതരം സോഫ്റ്റ്‌വെയര്‍ നടപ്പാക്കും. ഇതിനു ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ ( ടി.സി.എസ് ) നിര്‍വഹണ ഏജന്‍സിയായി തീരുമാനിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഭാഗമാകാതെ സംസ്ഥാനം ആവിഷ്‌കരിച്ച പദ്ധതിയുമായാണു മുന്നോട്ടുപോവുക. സംസ്ഥാനത്തെ സഹകരണമേഖല വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനാലും കേരള ബാങ്കുമായി നിരന്തരം ബന്ധം പുലര്‍ത്തേണ്ടതിനാലുമാണിത്’.

മന്ത്രിസഭായോഗത്തിനു പിന്നാലെ സെപ്റ്റംബര്‍ 11 നു പൊതു സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതിനു ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ ചുമതലപ്പെടുത്തിക്കൊണ്ട് സഹകരണ വകുപ്പ് ഉത്തരവിറക്കി. ഏതുതരം സോഫ്റ്റ്‌വെയറാണു പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കായി കൊണ്ടുവരുന്നതെന്നോ ഇതിന് എത്ര രൂപയാണു ചെലവുവരുന്നതെന്നോ ഈ ഘട്ടത്തില്‍ ഉറപ്പാക്കിയിരുന്നില്ല. സോഫ്റ്റ്‌വെയര്‍ കമ്പനികളെ കണ്ടെത്താന്‍ രണ്ടു തവണയാണു ടെണ്ടര്‍ ചെയ്തത്. ഇതില്‍ ടി.സി.എസ്. അല്ലാതെ മറ്റൊരു കമ്പനിയും പങ്കെടുത്തിട്ടില്ല. ഫിനാന്‍ഷ്യല്‍ ബിഡ് തുറക്കുന്നതിനു മുമ്പേയാണു ടി.സി.എസ്സിനെ നിര്‍വഹണ ഏജന്‍സിയായി നിശ്ചയിക്കുന്നത്. അതിനാല്‍, അവരുമായി ഇനിയൊരു വിലപേശലിനും സാധ്യതയില്ലാതായി.

പ്രാഥമിക സഹകരണ ബാങ്കുകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ടെക്‌നിക്കല്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നുവെന്നാണു സഹകരണവകുപ്പ് അവകാശപ്പെടുന്നത്. ടി.സി.എസ്. അവതരിപ്പിച്ച സോഫ്റ്റ്‌വെയര്‍ പ്രസന്റേഷനില്‍ പ്രാഥമിക ബാങ്കുകളുടെ പ്രതിനിധികളാരും പങ്കെടുത്തിരുന്നില്ല. അതില്‍ പങ്കെടുത്ത പലരും ആ സോഫ്റ്റ്‌വെയര്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് യോജിച്ചതല്ലെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പശ്ചിമ ബംഗാളിലെ ഒരു സംഘത്തില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണു കേരളത്തിലെ ബാങ്കുകള്‍ക്ക് ഉപയോഗിക്കാനുള്ള മാതൃകയായി അവതരിപ്പിച്ചത്. അതിനാല്‍, ഒരു വിദഗ്ധസംഘം പശ്ചിമ ബംഗാളിലെ സംഘം സന്ദര്‍ശിച്ച് അവരുടെ പ്രവര്‍ത്തനം വിലയിരുത്തുകയും ആവശ്യമായ ഭേദഗതികള്‍ നിര്‍ദേശിച്ച് സോഫ്റ്റ്‌വെയറിനു രൂപം നല്‍കുകയും ചെയ്യാമെന്നായിരുന്ന ധാരണ. എന്നാല്‍, ഇങ്ങനെയൊരു യാത്ര നടക്കുന്നതിനു മുമ്പുതന്നെ ടി.സി.എസ്സിനെ നിര്‍വഹണ ഏജന്‍സിയായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

സര്‍ക്കാര്‍ ഉത്തരവില്‍
പറയുന്നത്

2017 ല്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ സംവിധാനം നടപ്പാക്കാനുള്ള പ്രപ്പോസല്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. നബാര്‍ഡ് വഴി ഇതു നടപ്പാക്കാനാണു നിര്‍ദേശിച്ചത്. നബാര്‍ഡ് വഴി പദ്ധതി നടപ്പാക്കാനാണു സംസ്ഥാനസര്‍ക്കാരും തീരുമാനിച്ചത്. എന്നാല്‍, സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനവ്യാപ്തി, പ്രവര്‍ത്തനമേഖല, ബിസിനസ്‌വൈപുല്യം എന്നിവ പരിഗണിച്ച് നബാര്‍ഡ് വഴി നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്തിന് അനുഗുണമാവില്ലെന്നു കണ്ടെത്തി. ഈ വിഷയം പഠിക്കുന്നതിനു ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തുകയും സംസ്ഥാനം സ്വന്തം സോഫ്റ്റ്‌വെയറുമായി മുന്നോട്ടുപോകുന്നതാണ് ഉചിതമെന്നു സമിതി ശുപാര്‍ശ ചെയ്യുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍ തയാറാക്കി ഒരു പുതിയ സൊല്യൂഷന്‍ പ്രൊവൈഡറെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ 2017 നവംബര്‍ 25, ഡിസംബര്‍ 13 എന്നീ തീയതികളിലെ സെക്രട്ടറിതല കമ്മിറ്റികളുടെ നടപടിക്കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ സഹകരണസംഘം രജിസ്ട്രാറെ ചുമതലപ്പെടുത്തി.

ഇതിനു പുറമെ, ആര്‍.എഫ്.പി. പ്രകാരം ലഭിക്കുന്ന ടെണ്ടര്‍ വിലയിരുത്തുന്നതിനായി സഹകരണസംഘം രജിസ്ട്രാര്‍തലത്തില്‍ എന്‍.ഐ.സി., ഐ.ടി. മിഷന്‍, കേരള ബാങ്ക് എന്നിവരുടെ പ്രതിനിധികളും പ്രാഥമിക സംഘങ്ങളുടെ പ്രതിനിധികളും ഒരു ടെക്‌നിക്കല്‍ കമ്മിറ്റി 2021 ജനുവരി 13 ന് രൂപവത്കരിച്ചു. ടെണ്ടര്‍ പരിശോധിക്കുന്ന സമയത്ത് ആര്‍.എഫ്.പി.ക്കു മാറ്റങ്ങള്‍ നിര്‍ദേശിക്കാനുള്ള സാധ്യത കണക്കിലെടുത്തു ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശയിന്മേല്‍ ആര്‍.എഫ്.പി.യില്‍ ഭേദഗതി വരുത്തുന്നതിനുള്ള അനുമതിയും നല്‍കിയിരുന്നു. ആര്‍.എഫ്.പി.യുടെ അടിസ്ഥാനത്തില്‍ 2021 ഫെബ്രുവരി 23 ന് ഇ-ടെണ്ടര്‍ പ്രസിദ്ധീകരിച്ചു. പത്തു പ്രാവശ്യം ടെണ്ടര്‍ കാലാവധി നീട്ടി നല്‍കിയെങ്കിലും ആരും ടെണ്ടര്‍ സമര്‍പ്പിച്ചില്ല. റീ ടെണ്ടര്‍ നടപടികളുടെ ഭാഗമായി സോഫ്റ്റ്‌വെയര്‍ വെണ്ടര്‍മാരുടെ പ്രീ ബിഡ് യോഗം സഹകരണസംഘം രജിസ്ട്രാര്‍ വിളിച്ചുചേര്‍ത്തു. ആര്‍.എഫ്.പി. പ്രകാരമുള്ള പ്രീ ക്വാളിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണു ടെണ്ടറില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്ന് അവര്‍ അറിയിച്ചു. ഇത് അംഗീകരിച്ച് ആര്‍.എഫ്.പി.യില്‍ ചില ഭേദഗതികള്‍ വരുത്തി. എന്നാല്‍, വാര്‍ഷിക ടേണ്‍ഓവര്‍ വ്യവസ്ഥയില്‍ മാറ്റം വരുത്താതെ ആര്‍.എഫ്.പി.അംഗീകരിച്ചു.

2022 ജൂണ്‍ 29 നു കേന്ദ്ര സഹകരണമന്ത്രാലയം രാജ്യത്തെ പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയും 60-40 അനുപാതത്തില്‍ ചെലവുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കുന്ന പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രഖ്യാപിക്കുകയുമുണ്ടായി. സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങള്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളില്‍നിന്നു വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണു മുന്നോട്ടുവെക്കുന്നത്. വായ്പാ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ വ്യാപാരമേഖല, കാര്‍ഷികാനുബന്ധ മേഖല, സേവന മേഖല എന്നിവയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. ഡയാലിസിസ് സെന്ററുകള്‍, ക്ലിനിക്കല്‍ ലബോറട്ടറികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, നീതി സ്‌റ്റോറുകള്‍, ഗ്രാമീണ ചന്തകള്‍, ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ നടത്തുന്നുണ്ട്. സംസ്ഥാനസര്‍ക്കാര്‍ കോര്‍ബാങ്കിങ് സൊല്യൂഷന്‍ നടപ്പാക്കുന്നതിനുവേണ്ടി തയാറാക്കിയ ആര്‍.എഫ്.പി.യില്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനുള്ള സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പ്രാഥമിക സഹകരണസംഘങ്ങളുടെ അപക്‌സ് ബാങ്കായ കേരള ബാങ്കുമായി ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതിനു സിസ്റ്റം സപ്പോര്‍ട്ട് സംവിധാനം പ്രദാനം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളും സംസ്ഥാനസര്‍ക്കാര്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം അംഗീകരിച്ചാണു 2020 നവംബര്‍ ആറിനു പദ്ധതിക്കു ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ടെണ്ടര്‍ നടപടികളുടെ ഭാഗമായി ടെക്‌നിക്കല്‍ ബിഡ് പരിശോധനയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് പ്രീ ക്വാളിഫിക്കേഷന്‍ നേടുന്നതിനുള്ള രേഖകളെല്ലാം സമര്‍പ്പിച്ചതായി കാണുന്നുണ്ട്. ടി.സി.എസ്. മാത്രമാണു ടെണ്ടറില്‍ പങ്കെടുത്തിട്ടുള്ളത്. ഒറ്റ ടെണ്ടര്‍ ആയതിനാല്‍ അതു സ്വീകരിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ സഹകരണസംഘം രജിസ്ട്രാര്‍ 2022 ആഗസ്റ്റ് അഞ്ചിനു സര്‍ക്കാരിനോട് അഭിപ്രായം തേടി കത്തുനല്‍കി. രാജ്യത്തു പബ്ലിക് പ്രൊക്യുയര്‍മെന്റ് പ്രൊജക്ട് മാനേജ്‌മെന്റ് ചട്ടങ്ങളും നടപടികളും കൂടുതല്‍ സൂതാര്യമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ധനകാര്യമന്ത്രാലയം 2021 ഒക്ടോബര്‍ 29 നു വിശദമായ മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ ഒറ്റ ബിഡ് സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പറയുന്നുണ്ട്. ടെണ്ടറിനാവശ്യമായ പ്രചാരവും സമയവും നല്‍കിയിട്ടുണ്ടാവുക, ടെണ്ടറില്‍ പങ്കെടുക്കുന്നതിനു നിയന്ത്രണം വരുന്ന രീതിയിലുള്ള അനാവശ്യ നിബന്ധനകള്‍ യോഗ്യതമാനദണ്ഡത്തില്‍ ഇല്ലാതിരിക്കുക, ടെണ്ടറില്‍ പങ്കെടുത്ത ഒറ്റ കമ്പനി ക്വാട്ട് ചെയ്ത തുക വിപണവിലയുമായി പൊരുത്തപ്പെടുന്നതാവുക എന്നിവ പാലിച്ചാല്‍ ഒറ്റ ബിഡ്ഡും പരിഗണിക്കാമെന്നാണു കേന്ദ്രമാനദണ്ഡത്തില്‍ പറയുന്നത്.

ഇതില്‍ ആദ്യത്തെ രണ്ടു നിബന്ധനകളും ടി.സി.എസ്. പാലിക്കുന്നതിനാലും മൂന്നാമത്തെ വ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയും അവരുടെ ടെണ്ടര്‍ സ്വീകരിക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കി. 2023 സെപ്റ്റംബര്‍ 11ന് ഇതുസംബന്ധിച്ചുള്ള ഉത്തരവിറങ്ങി. സംസ്ഥാനത്തെ സഹകരണമേഖല വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനാലും കേരള ബാങ്കുമായി നിരന്തരം ബന്ധം പുലര്‍ത്തേണ്ടതിനാലും പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളില്‍ ഒരേതരം സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഭാഗമാകാതെ സംസ്ഥാനം ആവിഷ്‌കരിച്ച പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് അനുമതി നല്‍കുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. ടി.സി.എസ്സിന്റെ ടെണ്ടര്‍ സ്വീകരിച്ച് തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ സഹകരണസംഘം രജിസ്ട്രാര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.

സോഫ്റ്റ്‌വെയര്‍
ഏകീകരണം എന്തിന് ?

എന്തിനാണു കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ കൊണ്ടുവരുന്നത്? ഇതുകൊണ്ട് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഉണ്ടാകുന്ന നേട്ടം എന്തൊക്കെയാണ്? കേന്ദ്രം തയാറാക്കിയ സോഫ്റ്റ്‌വെയര്‍ പദ്ധതിയില്‍നിന്ന് ഇത് എന്തെല്ലാം തരത്തിലാണു ഭിന്നമായി നില്‍ക്കുന്നത്? കേന്ദ്രാവിഷ്‌കൃതപദ്ധതി നടപ്പാക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? സംസ്ഥാനത്തിന്റെ പദ്ധതിയില്‍ പണം ചെലവാക്കേണ്ടത് ആരാണ്? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സഹകാരികളില്‍ ഉയരുന്നുണ്ട്. ഇതിനൊന്നിലും കൃത്യമായ ഉത്തരം സര്‍ക്കാരില്‍നിന്നു ലഭിച്ചിട്ടില്ലെന്നതാണു വസ്തുത. അഞ്ചു കാര്യങ്ങളാണ് ഈ സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിലൂടെ ഉണ്ടാകുന്ന നേട്ടം എന്നാണ് ആര്‍.എഫ്.പി.യില്‍നിന്നു മനസ്സിലാകുന്നത്.

* പ്രാഥമിക സഹകരണ ബാങ്കുകള്‍തമ്മില്‍ ഓണ്‍ലൈനായി ഇടപാട് നടത്താനാകും.
* ആര്‍.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി. ബില്‍ പെയ്‌മെന്റ് പ്രാഥമിക ബാങ്കുകളിലൂടെ ചെയ്യാനാകും.
* പ്രാഥമിക ബാങ്കുകള്‍ക്കുമാത്രമായി പ്രത്യേകം വാലറ്റ് സംവിധാനം കൊണ്ടുവരും.
* പ്രാഥമിക ബാങ്കുകളുടെ പ്രവര്‍ത്തനം വകുപ്പിനും സ്ഥാപനത്തിന്റെ മേലധികാരികള്‍ക്കും നിരീക്ഷിക്കാനാകും.
* ഇടപാടുകാര്‍ക്കും നിക്ഷേപ-വായ്പാ പിരിവുകാര്‍ക്കും ഉപയോഗിക്കാനാകുന്നവിധത്തില്‍ പ്രത്യേകം ആപ്പ് കൊണ്ടുവരും.

ഇക്കാര്യങ്ങളെല്ലാം ചെയ്യാന്‍ റിസര്‍വ് ബാങ്കിന്റെതടക്കമുള്ള അനുമതി വേണ്ടിവരുമെന്ന് ആര്‍.എഫ്.പി.യില്‍ത്തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു കിട്ടുമെന്ന ഒരുറപ്പും സര്‍ക്കാരിനോ സഹകരണവകുപ്പിനോ ഇല്ല. നല്‍കിയ വാഗ്ദാനങ്ങളില്‍ത്തന്നെ വാലറ്റ് സൗകര്യവും ആപ്പും പ്രാഥമിക ബാങ്കുകള്‍ തമ്മിലുള്ള ഇടപാടും മാത്രമാണു പ്രത്യേകമായ ഹൈലൈറ്റ് എന്നു പറയാവുന്നത്. ഇതില്‍ പൊതു വാലറ്റും ആപ്പും തയാറാക്കാനും ഉപയോഗിക്കാനും കുറഞ്ഞപക്ഷം പൊതുവായ ഒരു അക്കൗണ്ടന്റ് ഉണ്ടാവുകയും അതില്‍നിന്നു പ്രാഥമിക സഹകരണ ബാങ്കുകള്‍ തമ്മില്‍ തട്ടിക്കിഴിക്കല്‍ നടക്കുകയും വേണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സാങ്കേതികമായി അതിനുള്ള ബുദ്ധിമുട്ട് ഏറെയാണ്. കേരള ബാങ്കിനെ അതിനനുസരിച്ച് ഉപയോഗപ്പെടുത്തണമെങ്കില്‍പ്പോലും സാങ്കേതികപ്രശ്‌നങ്ങള്‍ ഏറെയാണ്. എന്‍.ഇ.എഫ്.ടി., ആര്‍.ടി.ജി.എസ്. സേവനങ്ങള്‍ വാണിജ്യ ബാങ്കുകളുടെ സഹായത്തോടെ നിലവില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ ചെയ്യുന്നുണ്ട്. അതു കേരള ബാങ്ക് വഴിയാക്കണമെങ്കില്‍പ്പോലും ഏകീകൃത സോഫ്റ്റ്‌വെയര്‍ ആവശ്യമില്ല. പ്രാഥമിക ബാങ്കുകളെ തമ്മില്‍ ബന്ധിപ്പിക്കണമെങ്കില്‍പ്പോലും ഒരേ സോഫ്റ്റ് വെയര്‍ ആയിരിക്കണമെന്നു നിര്‍ബന്ധമില്ല. ലോകത്തിലെ ഒരു ബാങ്കും ഒരേ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചല്ല ഇടപാടുകള്‍ നടത്തുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളിലെ നിലവിലെ സോഫ്റ്റ്‌വെയറുകള്‍ പരസ്പരം ഇടപാടുകള്‍ നടത്താന്‍ പാകത്തില്‍ ഏകോപിപ്പിക്കുകയാണുവേണ്ടത്.

കേന്ദ്രപദ്ധതിയുടെ
പ്രത്യേകത

എന്തുകൊണ്ടാണു കേന്ദ്രസര്‍ക്കാര്‍ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്. രാജ്യത്തെ പ്രാഥമിക കാര്‍ഷികസംഘങ്ങള്‍ പല ബൈലോ അനുസരിച്ച് പല രീതിയിലാണു പ്രവര്‍ത്തിക്കുന്നത്. ഒരു പഞ്ചായത്തില്‍ ഒരു കാര്‍ഷിക വായ്പാസംഘം ഉറപ്പാക്കുകയും അവയെ ആ പ്രദേശത്തിന്റെ വിവിധങ്ങളായ സേവനങ്ങള്‍ നല്‍കാന്‍പാകത്തില്‍ മള്‍ട്ടി സര്‍വീസ് സെന്ററുകളാക്കി മാറ്റുകയുമാണു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാല്‍, പ്രാഥമിക ബാങ്കുകള്‍ക്കു പൊതുപ്രവര്‍ത്തനരീതി കൊണ്ടുവരാനായി മോഡല്‍ ബൈലോ നടപ്പാക്കി. ഇതനുസരിച്ച് പദ്ധതികള്‍ തയാറാക്കി. മോഡല്‍ ബൈലോ പ്രകാരം കേന്ദ്രം നിര്‍ദേശിച്ച പ്രവര്‍ത്തനങ്ങള്‍ ബൈലോയില്‍ ഉള്‍പ്പെടുത്തിയ സംഘങ്ങള്‍ക്കു കേന്ദ്രപദ്ധതികള്‍ സ്വീകരിക്കാനാകും. ഇങ്ങനെ സ്വീകരിക്കുന്നതിനുള്ള മോഡല്‍ ഡി.പി.ആര്‍ തയാറാക്കി. ഇതെല്ലാം സംഘത്തിനു ലഭ്യമാക്കുന്നതിനും അവയുടെ നിരീക്ഷണം സാധ്യമാകുന്നതിനുമാണു പൊതുബൈലോ കൊണ്ടുവരുന്നതെന്നാണു കേന്ദ്ര സഹകരണമന്ത്രാലയം വ്യക്തമാക്കിയത്. കേരളത്തിനു പുറത്തുള്ള ഭൂരിഭാഗം കാര്‍ഷികസംഘങ്ങളിലും കമ്പ്യൂട്ടറൈസേഷന്‍പോലും പൂര്‍ത്തിയാക്കിയിട്ടില്ല. അതിനാല്‍, പൊതു സോഫ്റ്റ്‌വെയര്‍ പദ്ധതിയുടെ ചെലവ് സംഘങ്ങള്‍ക്കു ബാധകമാക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 60-40 അനുപാതത്തില്‍ വഹിക്കാമെന്നാണു കേന്ദ്രപദ്ധതിയുടെ മാര്‍ഗരേഖയിലുള്ളത്. ഓരോ സംസ്ഥാനത്തിന്റെയും പ്രവര്‍ത്തനവൈപുല്യത്തിനനുസരിച്ച് സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്താമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഡാറ്റ സുരക്ഷയും കേരളത്തിലെ സംഘങ്ങളുടെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പര്യാപ്തമല്ലെന്നതുമാണു കേന്ദ്ര സോഫ്റ്റ്‌വെയറിന്റെ ഭാഗമാകുന്നതിനെതിരെ കേരളം ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍. അതിനുപകരം സ്വന്തമായ ഒരു പൊതു സോഫ്റ്റ്‌വെയറാണു നല്ലതെന്ന തീരുമാനത്തിലേക്ക് എത്തിയതിന്റെ കാരണം വ്യക്തമല്ല. 23 മേഖലകളാണു കേരളത്തില്‍ നടപ്പാക്കുന്ന പൊതു സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഈ മേഖലകളില്‍ കേരളത്തിലെ സംഘങ്ങളുടെ വൈപുല്യം ഉള്‍ക്കൊള്ളുമെന്നത് ആരാണു നിശ്ചയിച്ചതെന്നു വ്യക്തമല്ല. നിലവില്‍ 77 കമ്പനികള്‍ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് സോഫ്റ്റ്‌വെയര്‍ നല്‍കിയിട്ടുണ്ട്. അവയെല്ലാം ഒന്നിനൊന്നു വ്യത്യസ്തവുമാണ്. ഓരോ ബാങ്കിനും അവരുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഈ സോഫ്റ്റ്‌വെയറുകള്‍ തയാറാക്കിയിട്ടുള്ളത്. അവയെല്ലാം തകര്‍ത്ത് ഒരു പൊതു സോഫ്റ്റ്‌വെയറിലേക്ക് ഇവയുടെ പ്രവര്‍ത്തനം ചുരുക്കിയതുകൊണ്ട് എന്തു നേട്ടമാണു കേരളത്തിനുണ്ടാകാന്‍ പോകുന്നത് എന്നതിനും ഉത്തരമില്ല. ഇതിന്റെ ചെലവുപോലും സര്‍ക്കാര്‍ വഹിക്കില്ല. സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നതിനും ഡാറ്റ മൈഗ്രേഷനുമടക്കമുള്ള മുഴുവന്‍ ചെലവും പ്രാഥമിക സഹകരണ ബാങ്കുകള്‍ വഹിക്കേണ്ടിവരും. ഇതിലുണ്ടാകുന്ന സാമ്പത്തികബാധ്യത ഏറ്റെടുക്കേണ്ടിവരുമെന്നതുമാത്രമല്ല, സ്വന്തം സോഫ്റ്റ്‌വെയറുകള്‍ ഇല്ലാതാക്കി പ്രവര്‍ത്തനം ചുരുക്കുന്ന രീതിയിലേക്കു സഹകരണ ബാങ്കുകള്‍ക്കു മാറേണ്ടിവരും എന്നതുകൂടിയാണ് ഈ പദ്ധതിയിലൂടെ ഉണ്ടാകുന്നത്.

പ്രാഥമിക സഹകരണ ബാങ്കുകളെ കേരള ബാങ്കിന്റെ ടച്ച് പോയിന്റുകളാക്കി മാറ്റുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കേരള ബാങ്കിലെ ഇടപാടുകാര്‍ക്കു പ്രാഥമിക ബാങ്കുകളിലൂടെ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യമാകും പൊതു സോഫ്റ്റ്‌വെയറിലൂടെ സാധ്യമാകുന്നത്. ഇതു തെറ്റായ ഒരു കാര്യമല്ല. പ്രാഥമിക സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് ആധുനിക ബാങ്കിങ് സൗകര്യം കേരള ബാങ്കിന്റെ സഹായത്തോടെ കിട്ടുമോയെന്നതാണു ചോദ്യം. അതിനു സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഫലത്തില്‍, കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളിലെ ഇടപാടുകാരെല്ലാം കേരള ബാങ്കിലേക്ക് മാറുകയും പ്രാഥമിക ബാങ്കുകള്‍ വെറും ബിസിനസ് കറസ്‌പോണ്ടന്റായി പരിണമിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്കു മാറും. ഡാറ്റ സുരക്ഷ സംബന്ധിച്ച് കേരളം ഉന്നയിക്കുന്ന വാദത്തിനും പ്രസക്തിയില്ല. പ്രാഥമിക ബാങ്കുകളുടെ ഡാറ്റകള്‍ ആവശ്യമുള്ളതെല്ലാം കേന്ദ്ര സഹകരണമന്ത്രാലയത്തിനു കൈമാറണമെന്ന് ഇതുസംബന്ധിച്ചുള്ള യോഗത്തില്‍ കേരള ബാങ്കിനോട് ആവശ്യപ്പെട്ടതും അവര്‍ സമ്മതിച്ചതുമായാണു വിവരം. കേന്ദ്രത്തിന്റെ പൊതു സോഫ്റ്റ്‌വെയറിന്റെ ഭാഗമാകാത്തതു കേരളം മാത്രമാണ്. ഒരു രാജ്യത്തെ സംവിധാനത്തില്‍നിന്നു കേരളത്തിനുമാത്രം എത്രകാലം മാറിനില്‍ക്കാനാകുമെന്നതും പ്രധാന ചോദ്യമാണ്. ഇതില്‍നിന്നു മാറിനില്‍ക്കുന്നതു സംഘങ്ങളെയാണ് ബാധിക്കുക. കേന്ദ്ര പദ്ധതികളൊന്നും സംഘങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയാത്ത സ്ഥിതിവരും. കേന്ദ്രത്തിന്റെ ഉദ്ദേശ്യശുദ്ധി സംശയിച്ചാലും അതിനെ പ്രതിരോധിക്കാന്‍ സംഘങ്ങള്‍ക്കു സാമ്പത്തികബാധ്യത ഉണ്ടാക്കുന്നവിധത്തില്‍ പുതിയ സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നതില്‍നിന്നു തല്‍ക്കാലം മാറിനില്‍ക്കുന്നതാണ് ഉചിതം.

 

                                                         (മൂന്നാംവഴി സഹകരണമാസിക ഒക്ടോബര്‍ ലക്കം 2023)

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!