സംഘങ്ങളിലെ അച്ചടക്കഉപസമിതിക്കു ചാര്‍ജ്‌മെമ്മോ നല്‍കാനും ശിക്ഷിക്കാനും അധികാരമുണ്ട് – ഹൈക്കോടതി ഫുള്‍ബെഞ്ച്

ബി.പി. പിള്ള ( മുന്‍ ഡയറക്ടര്‍, എ.സി.എസ്.ടി.ഐ. തിരുവനന്തപുരം )

നിയമനമേധാവിയായ സഹകരണസംഘംഭരണസമിതി ചാര്‍ജ്‌മെമ്മോ നല്‍കേണ്ട ഏക മേധാവിയാണെന്ന ഹൈക്കോടതി ഡിവിഷന്‍ബഞ്ചിന്റെ പരാമര്‍ശം
198-ാം ചട്ടത്തിന്റെ ശരിയായ നിയമസ്ഥിതിയല്ല എന്നതിനാല്‍ ഫുള്‍ബെഞ്ച് അത് അസാധുവാക്കി. അച്ചടക്കഉപസമിതി എന്നതു ചട്ടം 198 ( 3 ) പ്രകാരം അച്ചടക്കമേധാവിയും ചാര്‍ജ്‌മെമ്മോ നല്‍കേണ്ട അധികാരസ്ഥാനവുമാണെന്നു ഫുള്‍ബെഞ്ച് വ്യക്തമാക്കി. ഭരണസമിതി നല്‍കിയ ചാര്‍ജ്‌മെമ്മോയ്ക്കു ജീവനക്കാരന്‍ നല്‍കിയ മറുപടിയും വിശദീകരണവും തൃപ്തികരമല്ലെങ്കില്‍മാത്രം അച്ചടക്കഉപസമിതി രൂപവത്കരിച്ച് അവര്‍ക്കു ജീവനക്കാരന്റെ പേരില്‍ ചാര്‍ജ്‌മെമ്മോ നല്‍കാം എന്ന ഡിവിഷന്‍ബഞ്ചിന്റെ വ്യാഖ്യാനം യഥാര്‍ഥ നിയമസ്ഥിതി പ്രതിഫലിപ്പിക്കുന്നതല്ലെന്നും ഫുള്‍ബെഞ്ച് നിരീക്ഷിച്ചു.

 

കേരള സഹകരണസംഘംനിയമം- 1969 ന്റെ 80-ാം വകുപ്പിലെ ഉപവകുപ്പ് ( 3 ) ല്‍ വിവിധതരം സഹകരണസംഘങ്ങളിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും യോഗ്യതാമാനദണ്ഡം, വേതനം, അലവന്‍സുകള്‍, മറ്റു സേവനവ്യവസ്ഥകള്‍ എന്നിവസംബന്ധിച്ച ചട്ടങ്ങള്‍ മുന്‍കാലപ്രാബല്യത്തോടെയോ പിന്‍കാലപ്രാബല്യത്തോടെയോ സര്‍ക്കാര്‍ തയാറാക്കേണ്ടതാണെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. സര്‍ക്കാരിന് ഒരു ഉത്തരവിനാല്‍ എല്ലാ തരത്തിലുമുള്ള സംഘങ്ങളുടെയും ജീവനക്കാരുടെയും സേവനവ്യവസ്ഥകളും പെരുമാറ്റച്ചട്ടങ്ങളും ക്രോഡീകരിച്ച് ഏകീകരിക്കുന്നതിന് ഉത്തരവാകാവുന്നതാണെന്നു ഉപവകുപ്പ് ( 8 ) പ്രകാരവും ഒരു സഹകരണസംഘത്തിലെ ഓഫീസറെയോ ഉദ്യോഗസ്ഥനെയോ ജീവനക്കാരനെയോ താല്‍ക്കാലികമായി ജോലിയില്‍നിന്നു മാറ്റിനിര്‍ത്തുന്നതിനോ ( സസ്‌പെന്‍ഷന്‍ ) അല്ലെങ്കില്‍, അച്ചടക്കനടപടിയെടുക്കുന്നതിനു നിശ്ചയിക്കപ്പെട്ടവിധം നടത്താവുന്നതിനോ ഉപവകുപ്പ് ( 9 ) പ്രകാരവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. 80-ാം വകുപ്പിന്റെ അനുബന്ധമായ 198-ാം ചട്ടം ശിക്ഷണനടപടികളുമായി ബന്ധപ്പെട്ടതാണ്. ശാസിക്കല്‍, പിഴ ചുമത്തല്‍, സ്ഥിരമായോ അല്ലാതെയോ ഇന്‍ക്രിമെന്റ് തടഞ്ഞുവെക്കല്‍, പ്രമോഷന്‍ തടഞ്ഞുവെക്കല്‍, സംഘത്തിനുണ്ടാകുന്ന സാമ്പത്തികനഷ്ടം അനാസ്ഥമൂലമോ ഉത്തരവുകളുടെ ലംഘനം മൂലമോ ആയിട്ടുള്ളതാണെങ്കില്‍ അതു പൂര്‍ണമായോ ഭാഗികമായോ ശമ്പളത്തില്‍നിന്ന് ഈടാക്കല്‍, താഴെയുള്ള തസ്തികയിലേക്കു തരംതാഴ്ത്തല്‍, നിര്‍ബന്ധിത വിരമിക്കല്‍, സര്‍വീസില്‍നിന്നു പിരിച്ചുവിടല്‍ എന്നീ ശിക്ഷണനടപടികള്‍ ജീവനക്കാര്‍ക്കെതിരെ കൈക്കൊള്ളാന്‍ കഴിയും.

കുറ്റപത്രവുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരനെതിരെ സ്വീകരിക്കുന്ന നടപടികളുടെ കാരണങ്ങള്‍ രേഖാമൂലം അയാളെ അറിയിക്കാത്ത അവസരത്തിലോ അയാള്‍ക്ക് അതു നേരില്‍ കേള്‍ക്കുന്നതുള്‍പ്പെടെ അയാള്‍ക്കെതിരെ കൈക്കൊള്ളാനുദ്ദേശിക്കുന്ന നടപടികള്‍ക്കെതിരെ അയാളുടെ ഭാഗം അറിയിക്കാന്‍ ഒരവസരം നല്‍കാതെ ഒരു ശിക്ഷണനടപടിയും സ്വീകരിക്കാവുന്നതല്ലെന്നു ചട്ടം 198 ( 2 ) ല്‍ വ്യക്തമാക്കിയിട്ടുണ്ട്. അച്ചടക്കനടപടികള്‍ക്കായി സംഘം ഭരണസമിതിയംഗങ്ങളില്‍നിന്നും മൂന്നംഗങ്ങളില്‍ കൂടാത്ത ഒരു ഉപസമിതി രൂപവത്കരിക്കണമെന്നും സംഘം പ്രസിഡന്റ് ഉള്‍പ്പെടാത്ത ആ ഉപസമിതിയില്‍ ഒരാള്‍ക്കു ചെയര്‍മാനായി സ്ഥാനം നല്‍കണമെന്നും 2010 ല്‍ ചട്ടത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ചട്ടം 198 ( 2 എ ) ലും അപ്രകാരം രൂപവത്കരിക്കപ്പെട്ട അച്ചടക്കസമിതിക്കു ( സബ് കമ്മിറ്റി ) ജീവനക്കാര്‍ക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍ നേരിട്ടോ അല്ലെങ്കില്‍ പുറമേനിന്നുള്ള ഏജന്‍സിയെക്കൊണ്ടോ അന്വേഷിപ്പിക്കാവുന്നതാണെന്നു ഉപചട്ടം ( 2 ബി ) യിലും വ്യക്തമാക്കിയിട്ടുണ്ട്.

കോടഞ്ചേരി
ബാങ്ക് കേസ്

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിലെ ശാഖാ മാനേജരായിരുന്ന ജോഷി വര്‍ഗീസിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. ഹാജര്‍ബുക്കില്‍ ഹാജര്‍ രേഖപ്പെടുത്തിയില്ല, ഭരണസമിതിതീരുമാനമനുസരിച്ച് വായ്പകളില്‍ പലിശയടയ്ക്കുന്ന വായ്പക്കാരായ അംഗങ്ങളുടെ വായ്പാഅക്കൗണ്ടുകള്‍ ക്ലോസ് ചെയ്ത് അതേതുക പുതിയ വായ്പയായനുവദിച്ചതു ഭരണസമിതിയുടെ പിന്‍അനുവാദത്തിനു നല്‍കിയില്ല എന്നീ കാരണങ്ങളാലായിരുന്നു പിരിച്ചുവിടല്‍. ഭരണസമിതിയംഗങ്ങളില്‍നിന്നു രൂപവത്കരിക്കപ്പെട്ട അച്ചടക്കഉപസമിതി ശാഖാമാനേജര്‍ക്കു ചാര്‍ജ്‌മെമ്മോ നല്‍കുകയും അന്വേഷണവിധേയമായി സര്‍വീസില്‍നിന്നു പിരിച്ചുവിടുകയും ചെയ്തു. പിരിച്ചുവിടലിനു പര്യാപ്തമായ കുറ്റമായിരുന്നുവോ ഇത് എന്ന വിഷയത്തിലേക്കു കടക്കുന്നില്ല. പിരിച്ചുവിടപ്പെട്ട ശാഖാമാനേജര്‍ക്കെതിരെ അച്ചടക്കഉപസമിതി കൈക്കൊണ്ട ശിക്ഷയ്‌ക്കെതിരെ അപ്പലേറ്റ് അതോറിറ്റിയായ ബാങ്ക് ഭരണസമിതിമുമ്പാകെ നല്‍കിയ അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയും സിംഗിള്‍ ബെഞ്ച് ശിക്ഷ റദ്ദാക്കുകയും ചെയ്തു. ഉപസമിതിക്കു ചാര്‍ജ്‌മെമ്മോ നല്‍കാന്‍ അധികാരമില്ലെന്നും അതു നിയമനാധികാരിയായ ബാങ്ക് ഭരണസമിതിയാണു ( ബോര്‍ഡ് ) നല്‍കേണ്ടത് എന്നുമുള്ള നടപടിക്രമത്തിലെ ന്യൂനത ചൂണ്ടിക്കാട്ടിയാണു, കേരള സഹകരണസംഘം ചട്ടം 198 ന്റെ വ്യാഖ്യാനം നടത്തിക്കൊണ്ട,് പിരിച്ചുവിടല്‍ ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. സിംഗിള്‍ ബെഞ്ചിന്റെ ഈ വിധിക്കെതിരെ ബാങ്ക് ഡിവിഷന്‍ ബെഞ്ചില്‍ അപേക്ഷ നല്‍കിയെങ്കിലും ശിക്ഷ റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ വിധി ശരിവെക്കുകയാണുണ്ടായത്.

മട്ടന്നൂര്‍ റൂറല്‍
ബാങ്ക് കേസ്

സഹകരണസംഘങ്ങളില്‍ മുമ്പു ശിക്ഷണനടപടികള്‍ക്കു വിധേയരായ നിരവധി ജീവനക്കാര്‍ 2020 ജൂണ്‍ എട്ടിനു ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിലുണ്ടായ വിധിയുടെ ചുവടുപിടിച്ചു ആര്‍ബിട്രേഷന്‍ കോടതിയില്‍ നിന്നു അനുകൂലവിധി നേടുകയുണ്ടായി. തങ്ങള്‍ക്കെതിരെ അച്ചടക്ക ഉപസമിതിയാണു ശിക്ഷ തീരുമാനിച്ചു നടപ്പാക്കിയതെന്നും നിയമനാധികാരിയായ ബോര്‍ഡല്ലെന്നും കാണിച്ചുകൊണ്ടാണു ജീവനക്കാര്‍ ഹര്‍ജി നല്‍കിയിരുന്നത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സഹകരണ റൂറല്‍ ബാങ്കിലെ രണ്ടു ജീവനക്കാരെ അനധികൃത ചെക്ക് ഡിസ്‌ക്കൗണ്ടിങ്ങിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യുകയുണ്ടായി. ബാങ്കിന്റെ ഉപനിബന്ധനകള്‍ക്കും ഹെഡ്ഓഫീസിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി യഥാര്‍ഥ ചെക്കുകളിലല്ലാതെ ചെക്ക് ഡിസ്‌ക്കൗണ്ടിങ് നടത്തി എന്നതായിരുന്നു ഇവര്‍ക്കെതിരായ ആരോപണം. ചെക്ക് ഡിസ്‌ക്കൗണ്ടിങ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുകയും ഇല്ലാത്ത ചെക്കുകളില്‍ 15 ലക്ഷം രൂപവരെ ഡിസ്‌ക്കൗണ്ടിങ് നടത്തിയതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. രണ്ടു പേരില്‍നിന്നും വിശദീകരണം വാങ്ങിയശേഷം ഭരണസമിതി ഇവരെ സസ്‌പെന്റ് ചെയ്തു. ബാങ്കിന്റെ വൈസ് പ്രസിഡന്റും രണ്ടു ഭരണസമിതിയംഗങ്ങളും ഉള്‍പ്പെടുന്ന അച്ചടക്കഉപസമിതി രണ്ടുപേര്‍ക്കും ചാര്‍ജ്‌മെമ്മോ നല്‍കി. ചാര്‍ജ്‌മെമ്മോയ്ക്കു ലഭിച്ച ജീവനക്കാരുടെ വിശദീകരണം തൃപ്തികരമല്ലാതിരുന്നതിനാല്‍ ആരോപണവിധേയരായ ജീവനക്കാര്‍ക്കെതിരെ ഗാര്‍ഹികാന്വേഷണം നടത്താന്‍ ഭരണസമിതി തീരുമാനിച്ചു. ഇതിനായി ഭരണസമിതി ഒരു അഭിഭാഷകനെ നിയോഗിച്ചു. സസ്‌പെന്‍ഷനിലുള്ള ജീവനക്കാര്‍ക്കും അഭിഭാഷകരെ വെക്കാന്‍ അനുവാദം നല്‍കി. ഗാര്‍ഹികാന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു ജീവനക്കാരെയും പിരിച്ചുവിടാന്‍ അച്ചടക്കഉപസമിതി തീരുമാനിക്കുകയും അതനുസരിച്ചു പിരിച്ചുവിടുകയും ചെയ്തു. പിരിച്ചുവിടല്‍ഉത്തരവിനെതിരെ ജീവനക്കാര്‍ അപ്പലേറ്റ് അതോറിറ്റിയായ ബാങ്ക് ഭരണസമിതിമുമ്പാകെ അപ്പീല്‍ നല്‍കിയെങ്കിലും ഉപസമിതിയുടെ തീരുമാനം ശരിവെച്ചുകൊണ്ട് അപ്പീല്‍ നിരസിക്കപ്പെട്ടു.

ശിക്ഷണനടപടിക്കെതിരെ മട്ടന്നൂര്‍ റൂറല്‍ ബാങ്ക് ജീവനക്കാര്‍ സഹകരണ ആര്‍ബിട്രേഷന്‍ കോടതിയില്‍ പരാതി നല്‍കുകയും ആര്‍ബിട്രേഷന്‍ നടപടികളുമായി മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണു ഹൈക്കോടതിയില്‍ കോടഞ്ചേരി സഹകരണ ബാങ്കിലെ ശാഖാ മാനേജര്‍ക്കെതിരെ ബാങ്കിന്റെ അച്ചടക്കഉപസമിതി കൈക്കൊണ്ട ശിക്ഷണനടപടി റദ്ദാക്കിക്കൊണ്ടുള്ള വിധി വന്നത്. ചാര്‍ജ്‌മെമ്മോ നിയമന മേധാവിയായ ഭരണസമിതി നല്‍കിയില്ല, ശിക്ഷ നല്‍കാന്‍ തീരുമാനമെടുത്തത് ഉപസമിതിയാണ് ഭരണസമിതിയല്ല എന്നീ ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയാണു ശിക്ഷ റദ്ദ് ചെയ്തത്. കോടഞ്ചേരി ബാങ്കിലെ ശാഖാമാനേജര്‍ക്ക് അനുകൂലമായുണ്ടായ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍, മട്ടന്നൂര്‍ റൂറല്‍ ബാങ്കിലെ പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ കേരള സഹകരണ ആര്‍ബിട്രേഷന്‍ കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന കേസുകളില്‍ ഉപസമിതിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ട് വിധിയുണ്ടാവുകയും ചെയ്തു. ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വീണ്ടും ശരിയാംവിധം ശിക്ഷണനടപടികള്‍ മട്ടന്നൂര്‍ റൂറല്‍ ബാങ്കിനു കൈക്കൊള്ളാമെന്നു ബാങ്കിനെ അറിയിക്കുകയും ചെയ്തു.

ഡിവിഷന്‍ബെഞ്ചിന്റെ
വിധി റദ്ദാക്കുന്നു

മട്ടന്നൂര്‍ റൂറല്‍ ബാങ്കിലെ ജീവനക്കാര്‍ക്കെതിരെ അച്ചടക്കഉപസമിതി കൈക്കൊണ്ട ശിക്ഷണനടപടി റദ്ദാക്കിയ ആര്‍ബിട്രേഷന്‍ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ബാങ്ക് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിനും ഡിവിഷന്‍ ബെഞ്ചിനും അപേക്ഷനല്‍കിയതു പരിഗണിക്കാതെവന്ന സാഹചര്യത്തിലാണു ഫുള്‍ബെഞ്ചിന് അതു നല്‍കുകയും ഡിവിഷന്‍ ബെഞ്ചിന്റെ വിധി റദ്ദാക്കിക്കൊണ്ട് ഫുള്‍ബെഞ്ചിന്റെ വിധിവന്നതും കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഡിവിഷന്‍ ബെഞ്ചിനു റഫര്‍ ചെയ്തതും.

സീനിയര്‍ ക്ലര്‍ക്ക്, സീനിയര്‍ അസിസ്റ്റന്റ്, ഒന്നാം ഗ്രേഡ് അസിസ്റ്റന്റ്, സമാന ശമ്പളസ്‌കെയിലിലുള്ള മറ്റു തത്തുല്യരായ ജീവനക്കാരുടേതിനേക്കാള്‍ ഉയര്‍ന്ന തസ്തിക വഹിക്കുന്നവര്‍ മുതല്‍ സെക്രട്ടറി, മാനേജര്‍ അല്ലെങ്കില്‍ മുഖ്യനിര്‍വഹണോദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ ശാസിക്കല്‍, പിഴ ചുമത്തല്‍, ഇന്‍ക്രിമെന്റ് തടഞ്ഞുവെക്കല്‍ എന്നീ ശിക്ഷകള്‍ ചുമത്താന്‍ അധികാരപ്പെട്ടവര്‍ പ്രസിഡന്റ് അല്ലെങ്കില്‍ ചെയര്‍മാനും സ്ഥാനക്കയറ്റം തടഞ്ഞുവെക്കല്‍, ശമ്പളത്തില്‍നിന്നു തുക വസൂലാക്കല്‍, തരംതാഴ്ത്തല്‍, നിര്‍ബന്ധിത വിരമിക്കല്‍, സേവനത്തില്‍നിന്നു പിരിച്ചുവിടല്‍ എന്നീ ശിക്ഷകള്‍ ചുമത്താന്‍ സബ്കമ്മിറ്റി അല്ലെങ്കില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയുമാണു സഹകരണസംഘം ചട്ടം 198 ( 3 ) അനുസരിച്ച് അധികാരപ്പെട്ടവര്‍. പ്രസിഡന്റോ ചെയര്‍മാനോ ചുമത്തുന്ന ശിക്ഷകള്‍ക്കെതിരെ എക്‌സിക്യുട്ടീവ് കമ്മിറ്റി അല്ലെങ്കില്‍ ഭരണസമിതി മുമ്പാകെയും സബ്കമ്മിറ്റി നല്‍കുന്ന ശിക്ഷകള്‍ക്കെതിരെ ഭരണസമിതിമുമ്പാകെയും സെക്രട്ടറി ചുമത്തുന്ന ശിക്ഷകള്‍ക്കെതിരെ പ്രസിഡന്റ് മുമ്പാകെയുമാണ് അപ്പീല്‍ നല്‍കേണ്ടത്. ശിക്ഷ ചുമത്തിക്കൊണ്ടുള്ള ഉത്തരവിന്റെ തീയതിമുതല്‍ മൂന്നു മാസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാത്തപക്ഷം അതു പരിഗണിക്കപ്പെടില്ല എന്നു ചട്ടം 198 ( 5 ) ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ജീവനക്കാരന്റെമേല്‍ ശിക്ഷ ചുമത്തിയത് അഡ്മിനിസ്‌ട്രേറ്ററോ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയോ ആണെങ്കില്‍ തടര്‍ന്നു വരുന്ന ഭരണസമിതിയില്‍ ജീവനക്കാരന് അപ്പീല്‍ നല്‍കാവുന്നതാണ്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ മൂന്നു മാസമെന്ന സമയപരിധി ബാധകമല്ല.

മട്ടന്നൂര്‍ റൂറല്‍ സഹകരണ ബാങ്ക് കേരള ഹൈക്കോടതിയുടെ ഫുള്‍ബെഞ്ചില്‍ നല്‍കിയ അപ്പീലില്‍ അച്ചടക്കഉപസമിതിക്കു ചാര്‍ജ്‌മെമ്മോ നല്‍കാന്‍ അധികാരമുണ്ടെന്നും അതു സാമാന്യനീതിയുടെ പ്രാഥമികതത്വമാണെന്നും അവര്‍ക്കു കുറ്റാരോപണവിഷയത്തില്‍ ഒന്നുകില്‍ നേരിട്ടോ അല്ലെങ്കില്‍ അന്വേഷണഓഫീസറെ ഏല്‍പ്പിച്ചുകൊണ്ടോ അന്വേഷണം നടത്താമെന്നും ഫുള്‍ബെഞ്ച് പ്രസ്താവിക്കുകയുണ്ടായി.

സഹകരണസംഘം ചട്ടം 198 ( 2 ) ന്റെ ഘടനയനുസരിച്ചു നിയമനമേധാവിയായ സംഘംഭരണസമിതി ശിക്ഷ ചുമത്താന്‍ പാടില്ല. കോടഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ കേസില്‍ ഡിവിഷന്‍ബെഞ്ചിന്റെ കാഴ്ചപ്പാടും നിഗമനവും കേരള സഹകരണസംഘം ചട്ടം 198 ന് അനുസൃതമല്ലെന്നും യഥാര്‍ഥ സഹകരണനിയമത്തിന്റെ സ്ഥിതി പ്രതിഫലിക്കുന്നതല്ലെന്നും ഫുള്‍ബെഞ്ച് പ്രസ്താവിക്കുകയുണ്ടായി. കുറ്റാരോപണപത്രിക ( ചാര്‍ജ്‌മെമ്മോ ) നല്‍കുമ്പോഴും ശിക്ഷ നല്‍കണമോ വേണ്ടയോ എന്നു നിശ്ചയിക്കുന്നതിനും ശിക്ഷ നല്‍കണമെങ്കില്‍ ഏതു ശിക്ഷ നല്‍കണമെന്നു തീരുമാനിക്കുന്നതിനും സംഘത്തിന്റെ ഉപസമിതിക്ക് അധികാരമുണ്ട്. കുറ്റങ്ങള്‍ക്കു ചട്ടം 198 ( 3 ) പ്രകാരം ശിക്ഷ ചുമത്താന്‍ അധികാരപ്പെട്ടവര്‍ ആരാണോ അവര്‍ക്കു കുറ്റാരോപണത്തിനു വിധേയനായ ജീവനക്കാരനു ചാര്‍ജ്‌മെമ്മോയും നല്‍കാം.

അച്ചടക്കഉപസമിതിക്ക്
ചാര്‍ജ്‌മെമ്മോ നല്‍കാം

കോടഞ്ചേരി സഹകരണ ബാങ്ക് കേസില്‍ നിയമനമേധാവിയായ സംഘംഭരണസമിതി ചാര്‍ജ്‌മെമ്മോ നല്‍കേണ്ട ഏക മേധാവിയാണെന്ന ഡിവിഷന്‍ബഞ്ചിന്റെ പരാമര്‍ശം 198-ാം ചട്ടത്തിന്റെ ശരിയായ നിയമസ്ഥിതിയല്ല എന്നതിനാല്‍ ഫുള്‍ബെഞ്ച് അത് അസാധുവാക്കി. അച്ചടക്കഉപസമിതി എന്നതു ചട്ടം 198 ( 3 ) പ്രകാരം അച്ചടക്കമേധാവിയും ചാര്‍ജ്‌മെമ്മോ നല്‍കേണ്ട അധികാരസ്ഥാനവുമാണ്. പ്രസിഡന്റോ ചെയര്‍മാനോ ശിക്ഷ നല്‍കേണ്ട വിഭാഗം ജീവനക്കാരുടെ കാര്യത്തിലും സംഘത്തിന്റെ അച്ചടക്കഉപസമിതിക്കു ചാര്‍ജ്‌മെമ്മോ നല്‍കാവുന്നതാണ്. ഭരണസമിതി നല്‍കിയ ചാര്‍ജ്‌മെമ്മോയ്ക്കു ജീവനക്കാരന്‍ നല്‍കിയ മറുപടിയും വിശദീകരണവും തൃപ്തികരമല്ലെങ്കില്‍ മാത്രം അച്ചടക്കഉപസമിതി രൂപവത്കരിച്ച് അവര്‍ക്കു ജീവനക്കാരന്റെ പേരില്‍ ചാര്‍ജ്‌മെമ്മോ നല്‍കാം എന്ന ഡിവിഷന്‍ബഞ്ചിന്റെ വ്യാഖ്യാനം യഥാര്‍ഥ നിയമസ്ഥിതി പ്രതിഫലിപ്പിക്കുന്നതല്ല. സഹകരണസംഘങ്ങളുടെ ഭരണസമിതി തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഉടനെത്തന്നെ അച്ചടക്കഉപസമിതി രൂപവത്കരിക്കേണ്ടതാണെന്നു കാണിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ താമസംകൂടാതെ സഹകരണസംഘം രജിസ്ട്രാര്‍ ഇറക്കണമെന്നു ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് ആവശ്യപ്പെടുകയുണ്ടായി.

                                                                 (മൂന്നാംവഴി സഹകരണമാസിക ഒക്ടോബര്‍ ലക്കം 2023)

Leave a Reply

Your email address will not be published.

Latest News
error: Content is protected !!