വിദേശത്തും തലയെടുപ്പോടെകാഞ്ഞിരോട് നെയ്ത്തുസംഘം

moonamvazhi

സ്വന്തമായി ഒമ്പതേക്കര്‍ സ്ഥലമുള്ള കാഞ്ഞിരോട് നെയ്ത്തു
സഹകരണ സംഘത്തിനു വര്‍ഷത്തില്‍ അഞ്ചു കോടി രൂപയുടെ
വിറ്റുവരവുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും വിദേശത്തും
മേളകളില്‍ പങ്കെടുക്കുന്ന ഈ സംഘം പ്രവര്‍ത്തനത്തിന്റെ
ഏഴു പതിറ്റാണ്ടിലെത്തി നില്‍ക്കുന്നു.

മുന്നൂറോളം നെയ്ത്തു തൊഴിലാളികളും അനുബന്ധ തൊഴിലാളികളും. സ്വന്തമായി ഒമ്പതു ഏക്കര്‍ സ്ഥലം. ഉല്‍പ്പാദനമികവിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്. പ്രതിവര്‍ഷം അഞ്ചു കോടിയില്‍പ്പരം രൂപയുടെ വിറ്റുവരവ്. കണ്ണൂര്‍ ജില്ലയിലെ കാഞ്ഞിരോട് വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് പി.ആന്റ് എസ്. സൊസൈറ്റി അഭിമാനകരമായ എഴുപതാം വര്‍ഷത്തിലേക്കു കടന്നിരിക്കുന്നു.

1952 ല്‍ പ്രവര്‍ത്തനം തുടങ്ങിയ തലയെടുപ്പുളള നെയ്ത്തു സഹകരണ സംഘമാണിത്. വി. കൃഷ്ണനായിരുന്നു ആദ്യത്തെ പ്രസിഡന്റ്. സെക്രട്ടറി സി.എച്ച്. രാമന്‍ മാഷും. ആദ്യകാലത്തു തോര്‍ത്ത്, പുടവ എന്നിവയാണു നെയ്തിരുന്നത്. കുറെക്കഴിഞ്ഞപ്പോള്‍ കോറത്തുണികള്‍ നെയ്തു. പിന്നീട് ഫര്‍ണിഷിംഗ് തുണിത്തരങ്ങള്‍ നെയ്തുതുടങ്ങി. 1995 മുതല്‍ ഫര്‍ണിഷിംഗ് തുണിത്തരങ്ങള്‍ നേരിട്ടു വിദേശത്തേക്കു കയറ്റിയയക്കുന്നു.
തുടക്കത്തില്‍ 35 അംഗങ്ങളാണു സംഘത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ 320 പേരുണ്ടെങ്കിലും വര്‍ക്കിംഗ് മെമ്പര്‍മാര്‍ 262 പേരാണ്. ആദ്യം സ്വരൂപിച്ച മൂലധനം 10,100 രൂപ.

ഫര്‍ണിഷിംഗ്
തുണിത്തരങ്ങള്‍

കണ്ണൂര്‍ ടൗണില്‍ നിന്നു മേലെ ചൊവ്വ, ഇരിട്ടി, ഇരിക്കൂര്‍ റൂട്ടില്‍ 12 കി.മീറ്റര്‍ സഞ്ചരിച്ചാല്‍ കുടുക്കിമൊട്ടയിലെ കാഞ്ഞിരോട് വീവേഴ്‌സ് സൊസൈറ്റിയിലെത്താം. അതിവിപുലമായ ഷോറും, ഇരുന്നൂറോളം ലൂമുകള്‍, ഡൈ ഹൗസ്, മലിനജല സംസ്‌കരണ പ്ലാന്റ്, മികച്ച ഓഫീസ് അന്തരീക്ഷം എന്നിവയെല്ലാം കാഞ്ഞിരോട് സൊസൈറ്റിയെ വേറിട്ടതാക്കുന്നു. മുറികള്‍ അലങ്കരിക്കുന്ന ഫര്‍ണിഷിംഗ് തുണിത്തരങ്ങള്‍ നിര്‍മിക്കുന്നതില്‍ കീര്‍ത്തികേട്ട നെയ്ത്തു സഹകരണ സംഘമാണിത്. ഇതിനു ഭൗമ സൂചികാ പദവി ലഭിച്ചിട്ടുണ്ട്. കോട്ടണ്‍ ലിന്‍ വസ്ത്രങ്ങളില്‍ പ്രകൃതിദത്ത ചായം നല്‍കിയാണ് ഉല്‍പ്പന്നങ്ങള്‍ ഏറെയും നിര്‍മിക്കുന്നത്. കര്‍ട്ടന്‍, മേശവിരികള്‍, കുഷ്യന്‍ കവറുകള്‍, കിച്ചന്‍ ടവ്വല്‍, നാപ്കിന്‍സ്, കിച്ചണ്‍ ഡ്രസ്സ് എന്നിവ യു.എസ്.എ, യൂ.കെ എന്നിവിടങ്ങളിലേക്കു സംഘം നേരിട്ട് കയറ്റുമതി ചെയ്യുന്നുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1.13 കോടി രൂപയുടെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ സൊസൈറ്റി വിദേശ രാജ്യങ്ങളിലേക്കു കയറ്റിയയച്ചു. എണ്‍പതോളം വിദഗ്ധ തൊഴിലാളികള്‍ ഫര്‍ണിഷിംഗ് വസ്ത്ര നിര്‍മാണ രംഗത്തു മാത്രം പ്രവര്‍ത്തിക്കുന്നു. ഓര്‍ഡറനുസരിച്ച് ഓരോ മാസവും 10 മുതല്‍ 12 ലക്ഷം രൂപവരെയുളള ഇത്തരം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാറുണ്ട്. വിമാന ചരക്കു കൂലിയിലെ വര്‍ധന പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുമ്പ് ഒരു കിലോ ഉല്‍പ്പന്നം വിദേശത്തേക്കയക്കാന്‍ 400 മുതല്‍ 500 രൂപ വരെ വേണ്ടിടത്ത് ഇപ്പോള്‍ 700 രൂപയായി ഉയര്‍ന്നതു സൊസൈറ്റിയെ പ്രയാസപ്പെടുത്തുന്നു.

ഇളം മഞ്ഞ
മുണ്ടിനോട് പ്രിയം

കാഞ്ഞിരോട് സൊസൈറ്റിയുടെ വളരെ മൃദുലമായ തോര്‍ത്തുമുണ്ടുകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ നല്ല പ്രിയമാണ്. തൂവെളള തോര്‍ത്തു മുണ്ടുകള്‍, കളളിത്തോര്‍ത്ത്, പ്രിന്റ് തോര്‍ത്ത് എന്നിവ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. വെളളത്തോര്‍ത്തിനു റിബേറ്റില്ലാതെ 177 മുതല്‍ 180 രൂപവരെ വിലയുണ്ട്. അതി മനോഹരമായതും ഈട് നില്‍ക്കുന്നതുമായ കിടക്കവിരികള്‍ സൊസൈറ്റി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 500 മുതല്‍ 2000 രൂപ വരെ വിലയുളള ബെഡ് ഷീറ്റുകള്‍ ഷോറുമില്‍ വില്‍പ്പനയ്ക്കുണ്ട്. വലുപ്പമുസരിച്ച് വില വ്യത്യാസപ്പെടും. രാഷ്ട്രീയ നേതാക്കള്‍ക്കു പ്രിയപ്പെട്ട ഇളം മഞ്ഞ മുണ്ടുകള്‍ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ധാരാളം പേരെത്തുന്നുണ്ട്. 1328 രൂപയാണു വില. മന്ത്രി എം.വി. ഗോവിന്ദന്‍ മാഷിന്റെ ബ്രാന്‍ഡായ ഇളം മഞ്ഞ മുണ്ട് ആവശ്യപ്പെട്ട് ഒട്ടെറെ പേര്‍ എത്താറുണ്ടെന്നു സൊസൈറ്റി സെക്രട്ടറി എന്‍. മഹേശന്‍ പറഞ്ഞു. ഒരു വര്‍ഷം ഇത്തരം ആയിരത്തോളം മുണ്ടുകള്‍ വില്‍പ്പനയാകുന്നുണ്ട്. രണ്ടായിരം രൂപയോളം വരുന്ന സാരികളും നന്നായി വില്‍ക്കുന്നുണ്ട്. മനോഹരമായ കൈത്തറി ഷര്‍ട്ടുകളുടെ വിപുലമായ ശേഖരംതന്നെ ഇവിടെയുണ്ട്. അതേപോലെ കളളി ലുങ്കികളും.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുളള സൗജന്യ കൈത്തറി വസ്ത്രങ്ങളുടെ നിര്‍മാണം ഇവിടെയും സജീവമാണ്. ഒരു വര്‍ഷം 30,000 മീറ്റര്‍ യൂണിഫോം വസ്ത്രം ഇവിടെ നെയ്യുന്നതു തൊഴിലാളികള്‍ക്കും ഗുണകരമാണ്. ഒരേ രീതിയില്‍ മീറ്റര്‍ കണക്കിനു യൂണിഫോം തുണി നെയ്യുന്നതു കാരണം തൊഴിലാളികള്‍ക്കു റിസ്‌ക്ക് കുറയുന്നു. കൂടുതല്‍ നെയ്യാനും സാധിക്കുന്നു.

കാഞ്ഞിരോട് വീവേഴ്‌സ് സൊസൈറ്റിയ്ക്കു തളിപ്പറമ്പ്, ഇരിട്ടി, കുറ്റിയാട്ടൂര്‍ എന്നിവിടങ്ങളില്‍ വില്‍പ്പനകേന്ദ്രങ്ങളുണ്ട്. ഓണം ഉല്‍സവ നാളുകളില്‍ കൈത്തറി വസ്ത്രങ്ങള്‍ക്കു സര്‍ക്കാര്‍ റിബേറ്റ് പ്രഖ്യാപിക്കുമ്പോള്‍ മികച്ച വില്‍പ്പനയാണു ഡിപ്പോകളില്‍ നടക്കുക. കണ്ണൂര്‍ നഗരത്തില്‍ ഉല്‍സവ സീസണില്‍ സൊസൈറ്റിയുടെ വില്‍പ്പനശാലയില്‍ 22 ദിവസം കൊണ്ട് ഒരു കോടി രൂപയുടെ വില്‍പ്പന നടക്കാറുണ്ട്.

അധ്വാനഭാരം കുറയ്ക്കാന്‍
യന്ത്രവല്‍ക്കരണം

കൈത്തറി മേഖലയിലേക്കു പുതു തലമുറ കടന്നു വരാത്തത് ഈ സഹകരണ സൊസൈറ്റിയെയും ബാധിക്കുന്നുണ്ട്. പ്രായമായവരാണു തൊഴിലാളികളില്‍ ഏറെയും. തൊഴിലാളികളില്‍ എണ്‍പത് ശതമാനവും സ്ത്രീകളാണ്. ഈ രംഗത്തേക്കു പുതിയ തൊഴിലാളികളെ കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാറിന്റെ സമര്‍ഥ് പദ്ധതി പ്രകാരം 30 യുവതികള്‍ക്കു നെയ്ത്തു കലയില്‍ പരിശീലനം നല്‍കിയിരുന്നു. ദിവസം 300 രൂപ ഇവര്‍ക്കു സ്റ്റൈപ്പന്‍ഡും നല്‍കിയിരുന്നു. തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനും അധ്വാന ഭാരം കുറയ്ക്കാനും യന്ത്രവല്‍ക്കരണം ഘട്ടംഘട്ടമായി നടപ്പാക്കുന്നുണ്ട്. പ്രീ ലൂം മെക്കനൈസേഷന്‍ ചെയ്യാനുളള നടപടികള്‍ എടുക്കുന്നുണ്ട്. നൂല് ചുറ്റുന്ന ബൈന്റിംഗ് മെഷിന്‍ ഇവിടെയുണ്ട്.

സൊസൈറ്റിയുടെ കൈവശമുള്ള ഒമ്പത് ഏക്കറിലാണ് ഓഫീസും വിപണന കേന്ദ്രം, നെയ്ത്തുശാല, മലിനജല സംഭരണ ശാല, ഡൈയിംഗ് ഹാള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിക്കുന്ന കൈത്തറി ഗ്രാമം പദ്ധതിയ്ക്കു സൊസൈറ്റിയുടെ നാലര ഏക്കര്‍ സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുളള സര്‍വ്വെ നടപടികള്‍ നടക്കുന്നതേയുളളു. സംസ്ഥാനത്തെ വിവിധ കൈത്തറി ഉല്‍പ്പന്ന യൂനിറ്റുകളെ പരിചയപ്പെടുത്തുന്നതാണു കൈത്തറി ഗ്രാമം പദ്ധതി.

കെ. ശശിയാണു കാഞ്ഞിരോട് സഹകരണ സംഘം പ്രസിഡന്റ്. എം. പവിത്രന്‍ വൈസ് പ്രസിഡന്റും. എന്‍. മഹേശനാണു സൊസൈറ്റി സെക്രട്ടറി. ടി. ശ്രീജ, കെ. അശോകന്‍, കെ. സുനിജ, പി.വി. പ്രസീത, പി.പി. ലസിജ എന്നിവര്‍ ഭരണ സമിതി അംഗങ്ങളാണ്. തൊഴിലാളികള്‍ക്കു പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍, കാഷ്വല്‍ ലീവ്, ബോണസ് എന്നിവ നല്‍കാറുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇന്‍സെന്റീവും കിട്ടും. തൊഴിലാളികള്‍ക്കു കൈത്തറി മേഖലയിലെ പുതു ചലനങ്ങളും ഡിസൈനുകളും കളര്‍ കോമ്പിനേഷനും മറ്റും പരിചയപ്പെടുത്താന്‍ വിദഗ്ധരെ എത്തിച്ച് പരിശീലനവും നല്‍കാറുണ്ടെന്നു പ്രൊഡക്ഷന്‍ മാനേജര്‍ പി.കെ. ഗിരീഷ് കുമാര്‍ പറഞ്ഞു.

കാഞ്ഞിരോടിന്റെ
സാന്നിധ്യം വിദേശത്തും

മികച്ച പ്രവര്‍ത്തനത്തിനു 1993-94 ല്‍ കേന്ദ്ര ടെക്സ്റ്റയില്‍സ് മന്ത്രാലയത്തിന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് സംഘത്തിനു ലഭിച്ചിട്ടുണ്ട്. 2002 ലാണ് ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന അന്താരാഷ്ട്ര വസ്ത്രമേളയില്‍ കാഞ്ഞിരോട് വീവേഴ്‌സ് സൊസൈറ്റി രണ്ടു തവണ ( 1993, 1998 ) പങ്കെടുത്തിട്ടുണ്ട്. ഈ മാസം ( ജൂണ്‍ ) വീണ്ടും ജര്‍മനിയിലെ മേളയിലേക്കു സംഘത്തിനു ക്ഷണം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ഫര്‍ണിഷിംഗ് തുണിത്തരങ്ങളാണു മേളയില്‍ പ്രദര്‍ശിപ്പിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രദര്‍ശന മേളകളിലും സംഘം പങ്കെടുക്കാറുണ്ട്.

കോവിഡ് കാലത്തു സൊസൈറ്റി പ്രതിസന്ധിയിലകപ്പെട്ടിരുന്നെങ്കിലും സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടുവരികയാണ്. 2019 – 20 ല്‍ 5.09 കോടി രൂപയുടെ ബിസിനസ് നടത്തിയിരുന്ന സ്ഥാനത്തു 2020 – 21 ല്‍ 3.89 കോടിയായി കുറഞ്ഞു. എന്നാല്‍, 2021 – 22 ല്‍ 5.10 കോടിയുടെ ഇടപാട് നടത്തി സംഘം മുന്നേറി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!