സഹകരണ ഫുട്‌ബോളിന്റെ വിജയവഴികള്‍

moonamvazhi

(2020 സെപ്റ്റംബര്‍ ലക്കം)

– ഡോ. ഇന്ദുലേഖ ആര്‍, സിജിന്‍ ബി. ടി.

കോവിഡ്- 19 നിമിത്തം പ്രതിസന്ധി നേരിടുന്ന നമ്മുടെ തൊഴില്‍, സാമ്പത്തിക, കായിക മേഖലകള്‍ക്ക് സ്വീകരിക്കാവുന്ന ഒരു ഉദാത്ത മാതൃകയാണ് കായിക സഹകരണ സംഘങ്ങള്‍. ഗള്‍ഫില്‍ നിന്നും യൂറോപ്പില്‍ നിന്നുമെല്ലാം മടങ്ങി വരുന്ന മലയാളികള്‍ക്ക് അവരുടെ കൈയില്‍ നിന്നുള്ള ചെറിയ ഓഹരി മൂലധനം ഉപയോഗിച്ച് കായിക സഹകരണ സംഘങ്ങള്‍ തുടങ്ങാവുന്നതും അവയുടെ കീഴില്‍ പ്രൊഫഷണല്‍ ക്ലബ്ബുകളും ലീഗുകളും സംഘടിപ്പിക്കാവുന്നതുമാണ്. ഇത്തരം സംഘങ്ങള്‍ക്കു നമ്മുടെ നാട്ടിലെ സ്റ്റേഡിയങ്ങളെ ലാഭകേന്ദ്രങ്ങളാക്കി മാറ്റാനും സാധിക്കും. ‘ ഫുട്‌ബോളിലും സഹകരണമാവാം ‘ എന്ന തലക്കെട്ടില്‍ മൂന്നാംവഴിയില്‍ പ്രസിദ്ധീകരിച്ച ( 2020 ഏപ്രില്‍ ലക്കം ) ലേഖനത്തിന്റെ രണ്ടാം ഭാഗമാണിത്. വിദേശ രാജ്യങ്ങളില്‍ തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ്മയില്‍ രൂപം കൊണ്ട് പടര്‍ന്നു പന്തലിച്ച പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ വിജയചരിത്രമാണ് ലേഖകര്‍ വിവരിക്കുന്നത്. കേരളത്തില്‍ ലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകരുണ്ട്. ഇല്ലാത്തത് പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുകളാണ്. ഈ പോരായ്മ നികത്താന്‍ നമ്മുടെ ആരാധകക്കൂട്ടായ്മകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും സാധിക്കും.

ധുനിക ലോകക്രമത്തെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സംഭവവികാസങ്ങളിലൊന്നാണ് വ്യവസായ വിപ്ലവം. സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ച ഇംഗ്ലണ്ടിലെ റോച്ച്‌ഡെയില്‍ സൊസൈറ്റി ഓഫ് ഇക്വിറ്റബിള്‍ പയനിയേഴ്സ് എന്ന സഹകരണ സംഘത്തിന്റെ ആരംഭത്തിനു നിമിത്തമായത് സാധാരണക്കാര്‍ക്കിടയില്‍ വ്യവസായ വിപ്ലവം സൃഷ്ടിച്ച സാമ്പത്തിക അരക്ഷിതാവസ്ഥയാണ്. യന്ത്രവത്ക്കരണം ഒരു വശത്ത് പരമ്പരാഗതമായ പല തൊഴിലുകളേയും ഇല്ലാതാക്കിയെങ്കിലും വ്യവസായ വിപ്ലവത്തെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന പുതിയ വ്യവസായശാലകള്‍ ഗ്രാമങ്ങളെ പട്ടണങ്ങളാക്കുകയും പട്ടണങ്ങളെ നഗരങ്ങളാക്കുകയും ചെയ്തു. സഹകരണ പ്രസ്ഥാനത്തിന്റെ പിതാവായ റോബര്‍ട്ട് ഓവന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന വിപ്ലവകരമായ ആശയം വ്യവസായ വിപ്ലവത്തെത്തുടര്‍ന്ന് ദിവസവും പതിനാറു മണിക്കൂര്‍ വരെ യന്ത്രങ്ങളെപ്പോലെ ജോലി നോക്കിയിരുന്ന മനുഷ്യരെ ആ ദുരിതത്തില്‍ നിന്നു കാലക്രമത്തില്‍ മോചിപ്പിക്കുകയും അവര്‍ക്ക് കായിക വിനോദങ്ങളിലേര്‍പ്പെടാന്‍ ഒട്ടേറെ അവസരങ്ങള്‍ ഒരുക്കുകയും ചെയ്തു.

ആധുനികവത്കരിക്കപ്പെട്ട ആദ്യത്തെ കായിക വിനോദമായ ക്രിക്കറ്റ് പ്രഭുക്ക•ാരുടെ കുത്തകയായിരുന്നു. അതിനാല്‍ വിനോദത്തിന് കൂടുതല്‍ സമയം ലഭിച്ച സാധാരണക്കാര്‍ ഫുട്ബോളിനെ അവരുടെ പ്രധാന വിനോദമായി സ്വീകരിച്ചു. ഒഴിവുസമയ വിനോദമെന്ന നിലയില്‍ ആരംഭിച്ച ഫുട്ബോള്‍ പെട്ടെന്നു തന്നെ ഗൗരവ തലത്തിലേയ്ക്കുയരുകയും ടീമുകള്‍ ക്ലബ്ബുകളാവുകയും ക്ലബ്ബുകള്‍ പ്രൊഫഷണല്‍ ക്ലബ്ബുകളാവുകയും ചെയ്തു. ബ്രിട്ടനിലും മറ്റും രൂപവത്കരിക്കപ്പെട്ട ആദ്യകാല ക്ലബ്ബുകളിലധികവും വിവിധ ഫാക്ടറികളിലെ സാധാരണക്കാരായ ജീവനക്കാരുടെ കൂട്ടായ്മകളായിരുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്

ഇന്ന് ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 1880 ല്‍ ന്യൂട്ടണ്‍ ഹീത്ത് ഫുട്ബോള്‍ ക്ലബ്ബ് എന്ന പേരില്‍ ആരംഭിക്കുന്നത് ഒരു കൂട്ടം റെയില്‍ റോഡ് തൊഴിലാളികളാണ്. സിംഗേഴ്സ് ബൈസിക്കിള്‍ ഫാക്ടറിയിലെ തൊഴിലാളികളുടെ നേതൃത്വത്തിലാണ് കോവെന്ററി സിറ്റി ഫുട്ബോള്‍ ക്ലബ്ബ് ആരംഭിക്കുന്നത്. 1895 ല്‍ തേംസ് അയണ്‍ വര്‍ക്്സ് ആന്റ് ഷിപ്പ് ബില്‍ഡിംഗ് കമ്പനിയിലെ ജീവനക്കാരും ഉടമസ്ഥനും ചേര്‍ന്നാണ് ഇന്ന് വെസ്റ്റ്ഹാം യുണൈറ്റെഡ് ഫുട്ബോള്‍ ക്ലബ്ബ്് എന്നറിയപ്പെടുന്ന തേംസ് അയണ്‍ വര്‍ക്സ് ഫുട്ബോള്‍ ടീം ആരംഭിച്ചത്. 1886 ല്‍ വൂള്‍വിച്ചിലെ ആയുധ നിര്‍മാണ ഫാക്ടറിയിലെ തൊഴിലാളികളാണ് ഇന്നത്തെ ആര്‍സനല്‍ ഫുട്ബോള്‍ ക്ലബ്ബ് ആരംഭിച്ചത്. ഇംഗ്ലണ്ടില്‍ മാത്രമല്ല യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും ഇത്തരത്തില്‍ തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും മറ്റ് സാധാരണക്കാരുടെയും നേതൃത്വത്തില്‍ അനവധി ഫുട്ബോള്‍ ക്ലബ്ബുകള്‍ ആരംഭിച്ചു.

റോബര്‍ട്ട് ഓവന്‍

ഇന്‍സ്റ്റിറ്റിയൂഷന്‍ ലിബര്‍ ദ എന്‍സെനാന്‍സയിലെ വിദ്യാര്‍ഥികളാണ് സ്പെയിനില്‍ ഫുട്ബോള്‍ പരിചയപ്പെടുത്തുന്നത്. അവരിലധികവും ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ് എന്നിവിടങ്ങളിലെ ബിരുദധാരികളായിരുന്നു. 1895ല്‍ അവര്‍ ഫുട്ബോള്‍ ഗോള്‍ എന്ന ക്ലബ്ബ് രൂപവത്കരിച്ചു. 1900ല്‍ ന്യൂ ഫുട്ബോള്‍ ദ മാഡ്രിഡ്, ക്ലബ്ബ് എസ്പാനോള്‍ ദ മാഡ്രിഡ് എന്നിങ്ങനെ രണ്ടായി ഫുട്ബോള്‍ ഗോള്‍ പിളര്‍ന്നു. 1902 മാര്‍ച്ച് ആറിന് ക്ലബ്ബ് എസ്പാനോള്‍ ദ മാഡ്രിഡ് പിളര്‍ന്നാണ് ലോകത്തെ ഏറ്റവുമധികം മൂല്യമുള്ള റയല്‍ മാഡ്രിഡ് ഫുട്ബോള്‍ ക്ലബ്ബ് ആരംഭിക്കുന്നത്.

1899 ഒക്ടോബര്‍ 22ന് ഹന്‍സ് ഗാംബര്‍ എന്ന ഫുട്ബോള്‍ ആരാധകന്‍ ഒരു ഫുട്ബോള്‍ ക്ലബ്ബ് രൂപവത്കരിക്കാനുള്ള തന്റെ ആഗ്രഹം വ്യക്തമാക്കി ലോസ് ഡിപോര്‍ട്സ് എന്ന പത്രത്തില്‍ ഒരു പരസ്യം നല്‍കി. അതിനെത്തുടര്‍ന്ന് നവംബര്‍ 29 ന് ചേര്‍ന്ന യോഗത്തില്‍ ക്ലബ്ബിന്റെ ആദ്യ ഡയരക്ടറായിത്തീര്‍ന്ന വാള്‍ട്ടര്‍ വൈല്‍ഡ് ഉള്‍പ്പെടെ 11 പ്രാദേശിക ഫുട്ബോള്‍ താരങ്ങള്‍ പങ്കെടുത്തു. ആ യോഗത്തിലാണ് ബാര്‍സിലോണ ഫുട്ബോള്‍ ക്ലബ്ബ് പിറവിയെടുത്തത്.

ക്ലബ്ബിലൂടെ പ്രതിഷേധം

പ്രാദേശിക പള്ളി വികാരിയുടെ കര്‍ക്കശവും ദയാരഹിതവുമായ മേല്‍നോട്ടത്തിനു കീഴില്‍ ട്രിനിറ്റി യൂത്ത് എന്ന ക്ലബ്ബില്‍ ഫുട്ബോള്‍ കളിക്കുന്നതു മടുത്ത 17 ഫുട്ബോള്‍ താരങ്ങളാണ് 1909 ഡിസംബര്‍ 19ന് ലോക്കല്‍ പബ്ബിലെ ഒരു മുറിയില്‍ ഒരുമിച്ചു കൂടി ജര്‍മന്‍ ക്ലബ്ബായ ബാറൂസിയ ഡൊര്‍ട്ട്മുണ്ട് രൂപവത്കരിച്ചത്. ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനില്‍ കളിക്കാന്‍ തങ്ങളുടെ ഫുട്ബോള്‍ കളിക്കാരെ അനുവദിക്കേണ്ടതില്ല എന്ന് മ്യൂണിക്ക് ജിംനാസ്റ്റിക് ക്ലബ്ബ് 1900 ഫെബ്രുവരി 27ന് തീരുമാനമെടുത്തതില്‍ പ്രതിഷേധിച്ച് ക്ലബ്ബ് വിട്ട 11 ഫുട്ബോള്‍ കളിക്കാര്‍ ഫ്രാങ്ക് ജോണിന്റെ കീഴില്‍ അന്നു വൈകുന്നേരം തന്നെ ബയണ്‍ മ്യൂണിക്കിന് രൂപം നല്‍കി. ഇന്ന് ലോകത്തേറ്റവുമധികം ആരാധകര്‍ ഉടമസ്ഥരായുള്ള ക്ലബ്ബാണ് ബയണ്‍ മ്യൂണിക്ക്.

യൂജിനോ കന്‍പാരിയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം വിദ്യാര്‍ഥികളാണ് 1897 ല്‍ ഇറ്റലിയിലെ ആദ്യ പ്രൊഫഷണല്‍ ക്ലബ്ബായ യുവന്റസ് ആരംഭിച്ചത്. ഗുണ്ടായിസത്തിലും മദ്യപാനത്തിലും മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്ന യുവാക്കളെ അതില്‍ നിന്നു മോചിപ്പിക്കാന്‍ മാഞ്ചസ്റ്ററിലെ വെസ്റ്റ് ഗോര്‍ട്ടനിലെ സെന്റ് മാര്‍ക്സ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ അംഗങ്ങളാണ് മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ക്ലബ്ബ് ആരംഭിച്ചത്.

ആദ്യകാലങ്ങളില്‍ തൊഴിലാളികളും വിദ്യാര്‍ഥികളും തന്നെയായിരുന്നു പ്രധാന കളിക്കാര്‍. എന്നാല്‍, പ്രൊഫഷണലിസത്തിന്റേയും പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗുകളുടെയും കടന്നുവരവ് ഫുട്ബോളിനെത്തന്നെ വലിയൊരു വ്യവസായമാക്കി മാറ്റി. അമച്വര്‍ സ്പോര്‍ട്സിന്റെ കാലഘട്ടത്തില്‍ കളിക്കുന്നതിന് പ്രതിഫലം വാങ്ങുന്നത് നിയമവിരുദ്ധമായിരുന്നു. പ്രൊഫഷണലിസം അഥവാ ഏറ്റവും ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ കളിയില്‍ നിന്നു വരുമാനം നേടാനുള്ള അവകാശം കളിക്കാര്‍ക്ക് ഔദ്യോഗികമായി സ്ഥാപിച്ചു കിട്ടുന്നതിനു മുമ്പുള്ള അമച്വര്‍ കാലഘട്ടത്തില്‍ പല കളിക്കാര്‍ക്കും ക്ലബ്ബുകളുടെ നടത്തിപ്പുകാര്‍ രഹസ്യമായി പ്രതിഫലം നല്‍കിയിരുന്നു. ബൂട്ട് മണി എന്നായിരുന്നു ആ പ്രതിഫലം അറിയപ്പെട്ടിരുന്നത്. കളി കഴിഞ്ഞ് കളിക്കാര്‍ അഴിച്ചു വയ്ക്കുന്ന ബൂട്ടിനകത്താണ് രഹസ്യമായി ഈ പ്രതിഫലം വച്ചിരുന്നത് എന്നതിനാലാണ് ഇതിനെ ബൂട്ട് മണി എന്നു വിളിച്ചിരുന്നത്.

പ്രൊഫഷണലിസത്തിന്റെ കടന്നുവരവ്

പ്രൊഫഷണലിസവും പ്രൊഫഷണല്‍ ലീഗുകളും ഫുട്ബോളിന്റെ സ്വഭാവത്തിനു തന്നെ മാറ്റം വരുത്തി. 1885 ല്‍ ഇംഗ്ലണ്ടിലാണ് പ്രൊഫഷണലിസം ആദ്യമായി അംഗീകരിക്കപ്പെടുന്നത്. 1888 ല്‍ ആദ്യമായി ഫുട്ബോള്‍ ലീഗ് ആരംഭിക്കുന്നതും ഇംഗ്ലണ്ടില്‍ത്തന്നെ. ഇത് കളിക്കാര്‍ക്ക് നല്ല വരുമാനവും കളിയുടെ നടത്തിപ്പില്‍ ഏകീകരണവും കൊണ്ടുവന്നെങ്കിലും ക്ലബ്ബുകളുടെ നടത്തിപ്പ് വളരെ ചെലവേറിയതാക്കി. സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ടിലെ ക്ലബ്ബുകളെ സമ്പന്നര്‍ ഏറ്റെടുത്തു നടത്താന്‍ തുടങ്ങി. അങ്ങനെ റെയില്‍റോഡ് തൊഴിലാളികള്‍ ആരംഭിച്ച ന്യൂട്ടന്‍ ഹീത്ത് ഫുട്ബാള്‍ ക്ലബ്ബ് ജെയിംസ് ഗിബ്സണ്‍ എന്ന സമ്പന്നന്റെ കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആയി മാറി. ഇത്തരത്തില്‍ ഇംഗ്ലണ്ടിലെ പ്രമുഖ ക്ലബ്ബുകളെല്ലാംതന്നെ കാലക്രമത്തില്‍ സമ്പന്നരുടെ ഉടമസ്ഥതയിലേയ്ക്ക് മാറി. എന്നാല്‍, സ്പെയിനിലേയും ജര്‍മനിയിലേയും പ്രധാന ക്ലബ്ബുകളുടെ ഉടമകളായ സാധാരണക്കാര്‍ തങ്ങളുടെ ക്ലബ്ബുകളെ സഹകരണ തത്വങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ട് ശക്തിപ്പെടുത്തുകയാണ് ചെയ്തത്.

ഇത്തരം ക്ലബുകളുടെ നടത്തിപ്പില്‍ സഹകരണ തത്വങ്ങളുടെ സ്വാധീനം വളരെ വലുതാണ്. 1. തുറന്നതും സ്വമേധയാലുമുള്ള അംഗത്വം – പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമല്ല കുട്ടികള്‍ക്കും നവജാത ശിശുക്കള്‍ക്കും ഈ ക്ലബ്ബുകളില്‍ അംഗങ്ങളാവാം. 2. ജനാധിപത്യ നിയന്ത്രണം – ഒരംഗത്തിന് ഒരു വോട്ട് എന്ന തത്വത്തിലധിഷ്ഠിതമായി വ്യക്തികളുടെ കൂട്ടായ്മകള്‍ ഈ ക്ലബ്ബുകളെ നിയന്ത്രിക്കുന്നു. സാധാരണ അംഗങ്ങള്‍ക്ക് ക്ലബ്ബിന്റെ ഭരണസമിതിയിലേയ്ക്ക് മത്സരിക്കാനും തിരഞ്ഞെടുക്കപ്പെടാനുമുള്ള അവസരം ഇത് നല്‍കുന്നു. 3. അംഗങ്ങളുടെ സാമ്പത്തിക പങ്കാളിത്തം – അംഗത്വത്തിനായി ഓഹരികള്‍ വാങ്ങുന്നതു കൂടാതെ അംഗത്വ ഫീസ്, ടിക്കറ്റ് നിരക്ക് എന്നിവയെല്ലാം നിശ്ചയിക്കുന്നതിലും ക്ലബ്ബുകളുടെ സാമ്പത്തിക വളര്‍ച്ചയിലും അംഗങ്ങള്‍ക്ക് പങ്കാളിത്തമുണ്ട്. 4. സ്വയംഭരണവും സ്വാതന്ത്ര്യവും- സാമ്പത്തിക, രാഷ്ട്രീയ സമ്മര്‍ദ ഗ്രൂപ്പുകളുടെ സ്വാധീനം ക്ലബ്ബുകളുടെ ഭരണത്തില്‍ കടന്നു വരാതിരിക്കാനുള്ള സാമൂഹിക നിയന്ത്രണങ്ങള്‍. 5. സഹകരണ വിദ്യാഭ്യാസം – ആരാധകരുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബുകളുടെ പ്രാധാന്യവും വിജയവും വ്യക്തികള്‍ക്കും സമൂഹത്തിനും സഹകരണ തത്ത്വങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നല്‍കുന്നു. 6. സഹകരണ പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം – വിവിധ ക്ലബ്ബുകള്‍ തമ്മിലുള്ള കൂട്ടായ്മയാണ് യൂറോപ്പിലെ ഫുട്ബോള്‍ ലീഗുകള്‍. കൂടാതെ, കളിക്കളത്തില്‍ പരസ്പരം കടിച്ചു കീറുന്ന ഈ ക്ലബ്ബുകള്‍ കളിക്കളത്തിനു പുറത്ത് ഒട്ടേറെ കാര്യങ്ങളില്‍ സഹകരിക്കുന്നു. 7. സാമൂഹിക പ്രതിബദ്ധത- ഈ ക്ലബ്ബുകള്‍ ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളുടെ ഗുണഫലം നേരിട്ടും അല്ലാതെയും അവ പ്രതിനിധാനം ചെയ്യുന്ന സമൂഹങ്ങള്‍ക്കു തന്നെ ലഭിക്കുന്നു. കൂടാതെ, വ്യത്യസ്തമായ പല രീതികളിലും ഈ ക്ലബ്ബുകള്‍ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കുന്നു. ഉദാഹരണത്തിന് യുണെസ്‌ക്കോയുടെ ലോഗോ തങ്ങളുടെ ജെഴ്സിയില്‍ ഉപയോഗിക്കുന്നതിന് പ്രതിവര്‍ഷം 15 ലക്ഷം യൂറോയാണ് എഫ്.സി. ബാഴ്സിലോണ യുണെസ്‌ക്കോയ്ക്കു നല്‍കുന്നത്.

സഹകരണതത്വങ്ങളുടെ പിന്തുണയാലാണ് സ്പെയിനിലേയും ജര്‍മനിയിലേയും ക്ലബ്ബുകള്‍ പതിനായിരക്കണക്കിനും ലക്ഷക്കണക്കിനും അംഗങ്ങളുള്ള വലിയ പ്രസ്ഥാനങ്ങളായി വളര്‍ന്നത്. റയല്‍ മാഡ്രിഡ്, എഫ്.സി. ബാര്‍സിലോണാ, അത്ലറ്റിക് ബില്‍ബാവോ എന്നീ സ്പെയിനിലെ പ്രധാന ഫുട്ബാള്‍ ക്ലബ്ബുകള്‍ ലക്ഷക്കണക്കിന് ആരാധകര്‍ ഉടമസ്ഥരായുള്ള കായിക സഹകരണ സംഘങ്ങളാണ്.

ഭൂരിഭാഗം ഓഹരിയും ആരാധകര്‍ക്ക്

ജര്‍മനിയിലാകട്ടെ ജര്‍മന്‍ ഫുട്ബാള്‍ അസോസിയേഷന്റെ നിയമാനുസരണം 1998 വരേയും ഫുട്ബോള്‍ ക്ലബ്ബുകള്‍ പൂര്‍ണമായും ആരാധകരുടെ ഉടമസ്ഥതയിലായിരുന്നു. സമ്പന്നരായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുമായി ലോക വിപണിക്കായി മത്സരിക്കാന്‍ 1998 ഒക്ടോബര്‍ മുതല്‍ ജര്‍മന്‍ ക്ലബ്ബുകളില്‍ സ്വകാര്യ നിക്ഷേപം അനുവദിച്ചെങ്കിലും ഭൂരിഭാഗം ഓഹരികളും ( കുറഞ്ഞത് 50 +1 ഓഹരികള്‍ ) ആരാധകരുടെ കൂട്ടായ്മയ്ക്കായിരിക്കണമെന്ന 50 + 1 റൂള്‍ നിലവില്‍ വന്നു. ജര്‍മനിയിലെ പ്രധാന ക്ലബ്ബുകളായ ബയണ്‍ മൂണിക്ക്്, ബാറൂസിയ ഡോര്‍ട്ട്മുണ്ട് എന്നിവയെല്ലാം ആരാധക ഉടമസ്ഥതയിലുള്ള വമ്പന്‍ ക്ലബ്ബുകളാണ്. ബയണ്‍ മൂണിക്കിന്റെ 75 ശതമാനം ഓഹരികളും ആരാധകരുടെ കൂട്ടായ്മയ്ക്കും 25 ശതമാനം ( 8.33 വീതം) ഓഹരി അഡിഡാസ്, ഓഡി, അലയന്‍സ് എന്നീ ജര്‍മന്‍ ബഹുരാഷ്ട്രക്കമ്പനികള്‍ക്കുമാണ്. നിലവില്‍ ബറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ 5.53 ശതമാനം ഓഹരികള്‍ മാത്രമാണ് ആരാധകര്‍ക്കെങ്കിലും ഭൂരിപക്ഷ വോട്ടവകാശം ആരാധകരില്‍ നിക്ഷിപ്തമാണ്.

ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് പ്രകാരം പോര്‍ച്ചുഗല്ലിലെ എസ്. എല്‍. ബെന്‍ഫിക്കയാണ് ലോകത്ത് ഏറ്റവുമധികം ആരാധകരായ ഉടമസ്ഥരുള്ള ഫുട്ബോള്‍ ക്ലബ്ബ്. യൂറോപ്പിനു പുറത്ത് അര്‍ജന്റീനയില്‍ എല്ലാ ഫുട്ബോള്‍ ക്ലബ്ബുകളും ആരാധകരുടെ ഉടമസ്ഥതയിലുള്ളവയാണ്. ഫുട്ബോള്‍ ബിസിനസിന്റെ ഏറ്റവും ഉയര്‍ന്ന മാതൃകയായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഇംഗ്ലണ്ടില്‍ ആരംഭിച്ച 1992 ല്‍ത്തന്നെയാണ് ഫുട്ബോള്‍ ആരാധകരുടെ സഹകരണ കൂട്ടായ്മയായ സപ്പോര്‍ട്ടേഴ്സ് ട്രസ്റ്റ് ഇംഗ്ലണ്ടില്‍ ആരംഭിച്ചത്.

ബ്രിട്ടനിലെ സഹകരണ ഫുട്‌ബോള്‍ മുന്നേറ്റം

1992 ല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന പ്രൊഫഷണല്‍ ക്ലബ്ബായ നോര്‍ത്താംപ്റ്റനെ ഏറ്റെടുത്ത ബ്രയാന്‍ ലോമാക്സിന്റെ നേതൃത്വത്തിലുള്ള ആരാധകര്‍ തുടങ്ങിയ സപ്പോര്‍ട്ടേഴ്സ് ട്രസ്റ്റ് ആണ് വാണിജ്യ ഫുട്ബോളിന്റെ വിളനിലമായ ബ്രിട്ടനില്‍ സഹകരണ ഫുട്ബോള്‍ മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. 2000 ജനുവരിയില്‍ രൂപവത്കരിച്ച സപ്പോര്‍ട്ടേഴ്സ് ഡയരക്ട് എന്ന പ്രസ്ഥാനത്തിനു കീഴിലാണ് ഇന്ന് ബ്രിട്ടനില്‍ ഫുട്ബാള്‍ ആരാധകരുടെ സഹകരണ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു കീഴില്‍ ഇന്ന് ഇരുന്നൂറിലധികം വലുതും ചെറുതുമായ ഫുട്ബോള്‍ ക്ലബ്ബുകള്‍ ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റെഡ് ക്ലബ്ബിനെ അമേരിക്കന്‍ ബിസിനസ്സുകാരനായ മാല്‍ക്കം ഗ്ലേസര്‍ ഏറ്റെടുക്കുന്നതിനെതിരെ ആരംഭിച്ച ഏതാണ്ട് രണ്ട് ലക്ഷത്തിലധികം അംഗങ്ങളുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സപ്പോര്‍ട്ടേഴ്സ് ട്രസ്റ്റാണ് ഏറ്റവും വലിയ കൂട്ടായ്മ. 2005 ല്‍ ഇവര്‍ ആരംഭിച്ച എഫ്. സി. യുണൈറ്റഡ് ഓഫ് മാഞ്ചസ്റ്റര്‍ എന്ന ക്ലബ്ബ് 2015 ല്‍ ഒരു സ്റ്റേഡിയം സ്വന്തമാക്കി എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. ഫുട്ബോള്‍ ക്ലബ്ബുകളുടെ സാമ്പത്തിക ഭദ്രതയുറപ്പാക്കുന്ന മാതൃകയായി യുവേഫയും സഹകരണ ഫുട്ബോള്‍ ക്ലബ്ബുകളെ അംഗീകരിക്കുന്നു.

ഇനി പറയുന്ന രീതിയിലാണ് കായിക സഹകരണ കൂട്ടായ്മകള്‍ ഫുട്ബോളില്‍ പ്രധാനമായും ഇടപെടുന്നത്.

1. പുതിയ ക്ലബ്ബുകള്‍ ( ഫ്രെഷ് ക്ലബ്ബുകള്‍ ) – കായിക സഹകരണ കൂട്ടായ്മകള്‍ ആരംഭിക്കുന്ന പുതിയ ക്ലബ്ബുകള്‍
2. ഏറ്റെടുക്കുന്ന ക്ലബ്ബുകള്‍ ( ബൈ ഔട്ട് ക്ലബ്ബുകള്‍ ) – സ്വകാര്യ ക്ലബ്ബുകളെ അവയുടെ ആരാധക കൂട്ടായ്മകള്‍ ഏറ്റെടുക്കുന്നു. ഉദാ: ബാന്‍ബറി യുണൈറ്റെഡ്, എക്സര്‍ സിറ്റി എഫ.് സി. എന്നിവ.
3. പുനരുജ്ജീവിപ്പിക്കുന്ന ക്ലബ്ബുകള്‍ ( ഫീനിക്സ് ക്ലബ്ബുകള്‍ ) – അടച്ചു പൂട്ടിയ ക്ലബ്ബുകളെ ആരാധക കൂട്ടായ്മകള്‍ പുനരുജ്ജീവിപ്പിക്കുന്നു. ഉദാ: ചെസ്റ്റര്‍ എഫ.് സി, കാന്റര്‍ബറി സിറ്റി എഫ്. സി.
4. പ്രതിക്ഷേധ ക്ലബ്ബുകള്‍ ( പ്രൊട്ടസ്റ്റ് ക്ലബ്ബുകള്‍ ) – തങ്ങള്‍ ആരാധിക്കുന്ന ക്ലബ്ബുകളുടെ ഉടമകളുടെ നടപടികള്‍ ഇഷ്ടപ്പെടാതെ ആരാധക കൂട്ടായ്മകള്‍ ആരംഭിക്കുന്ന പ്രതിഷേധ ക്ലബ്ബുകള്‍. ഉദാ: എഫ്. സി. യുണൈറ്റഡ് ഓഫ് മാഞ്ചസ്റ്റര്‍, എ. എഫ്. സി. ലിവര്‍പൂള്‍
5. ന്യൂനപക്ഷ ഓഹരി ക്ലബ്ബുകള്‍ ( മൈനോറിറ്റി സപ്പോര്‍ട്ടര്‍ ഓണര്‍ഷിപ്പ് ക്ലബ്ബുകള്‍ ) – ക്ലബ്ബുകളുടെ നടത്തിപ്പില്‍ ആരാധകക്കൂട്ടായ്മകള്‍ ന്യൂനപക്ഷ ഓഹരി കരസ്ഥമാക്കുന്നു. ഉദാ: കേംബ്രിഡ്ജ് സിറ്റി എഫ.് സി.

ഇങ്ങനെ വിവിധ രീതികളില്‍ ആരാധകരുടെ ഉടമസ്ഥതയിലുള്ള കായിക സഹകരണ കൂട്ടായ്മകള്‍ യൂറോപ്പിലും ലാറ്റിനമേരിക്കയിലുമെല്ലാം ശക്തി പ്രാപിക്കുകയാണ്. എന്തു കാരണം കൊണ്ടാണോ ലോകത്ത് സഹകരണ പ്രസ്ഥാനം ആരംഭിച്ചത് അതേ കാരണം – മുതലാളിത്ത ചൂഷണത്തില്‍ നിന്നുള്ള മോചനം – തന്നെയാണ് കായിക സഹകരണ കൂട്ടായ്മകള്‍ക്കു പിറകിലുമുള്ള ചേതോവികാരം. ബ്രിട്ടനില്‍ ദിനം പ്രതിയെന്നോണം വര്‍ദ്ധിച്ചുവരുന്ന പ്രതിഷേധ ക്ലബ്ബുകള്‍ ഇതിന് ഉദാഹരണമാണ്.

കോവിഡ്- 19 സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി സഹകരണ സംഘങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും കായിക രംഗത്ത്. യൂറോപ്പിലെ കായിക സഹകരണ സംഘങ്ങളുടെ വിജയങ്ങള്‍ നമുക്ക് പ്രചോദനവും അനുകരിക്കാവുന്ന മാതൃകയുമാണ്. സമീപഭാവിയില്‍ കേരളത്തില്‍ നിന്നും നമുക്ക് ഇത്തരം വിജയകഥകള്‍ കേള്‍ക്കാനാവുമെന്ന് പ്രത്യാശിക്കാം.

( ഡോ. ഇന്ദുലേഖ ആര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി. ആലപ്പുഴ ഫോണ്‍ : 97461 25234.
സിജിന്‍ ബി. ടി, ഡയരക്ടര്‍ സ്പോര്‍ട്സ് ആന്റ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. എറണാകുളം ഫോണ്‍ : 88919 94467 )

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!