സഹകരണസംഘങ്ങളിലെ അഴിമതിക്ക് തടയിടും

moonamvazhi

എല്ലാകാലത്തും സഹകരണമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ സഹകാരികള്‍ക്കു മറ്റു ഭേദചിന്തയൊന്നുമില്ലാതെ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞിരുന്നു എന്നുള്ളതാണു സഹകരണമേഖലയുടെ പ്രത്യേകത. അത്തരം ചര്‍ച്ചകള്‍ക്കു വലിയ തോതില്‍ സാധ്യതയുള്ളതാണ് ഇതുപോലുള്ള കൂടിച്ചേരലുകള്‍. അതിന്റെ ഏറ്റവും ഉന്നതമായ വേദിയായാണു സഹകരണകോണ്‍ഗ്രസ് കണക്കാക്കപ്പെടുന്നത്. നമ്മുടെ സഹകരണമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍, രാജ്യത്തു സഹകരണമേഖല എവിടെയെത്തിനില്‍ക്കുന്നു, നമ്മെത്തന്നെ ദേശീയതലത്തില്‍ അവതരിപ്പിക്കല്‍ എന്നിവയെല്ലാം സഹകരണകോണ്‍ഗ്രസ്സിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്. അത്രമാത്രം പ്രാധാന്യമാണു സഹകരണകോണ്‍ഗ്രസ്സിനു സഹകാരികള്‍ കല്‍പ്പിക്കുന്നത്. സഹകരണസ്ഥാപനങ്ങളും സഹകരണയൂണിയനുകളും തമ്മിലൊരു വ്യത്യാസമുണ്ട്. സഹകരണസ്ഥാപനങ്ങളില്‍ ഓരോ സ്ഥാപനത്തിന്റെയും ഭാഗമായുള്ള കാര്യമാണു നടക്കുന്നത്. എന്നാല്‍, സഹകരണയൂണിയന്‍ അതിന്റെ അതിര്‍ത്തിയിലുള്ള എല്ലാ സഹകരണസ്ഥാപനങ്ങളെയും അതിലുള്‍ക്കൊള്ളുകയാണ്. വലിയ തോതില്‍ രാഷ്ട്രീയ ചേരിതിരിവുള്ള നാടാണു നമ്മുടേത്. വ്യക്തമായ രാഷ്ട്രീയാഭിപ്രായം മിക്കവാറും ആളുകള്‍ക്കുള്ള ഒരു നാടുമാണ്. എന്നാല്‍, അതിന്റെ ഭാഗമായുള്ള ചേരിതിരിവുകളൊന്നും സഹകരണയൂണിയന്റെ പ്രവര്‍ത്തനങ്ങളില്‍ കാണാറില്ല. ചിലപ്പോള്‍ സഹകരണയൂണിയന്റെ തിരഞ്ഞെടുപ്പില്‍ ചില കാര്യങ്ങളൊക്കെ പ്രതിഫലിച്ചു എന്നു വരും. അതു മറ്റൊരു കാര്യമാണ്. പക്ഷേ, യൂണിയന്റെ പ്രവര്‍ത്തനം സഹകരണമേഖലയെ പൊതുവില്‍ കണ്ടുകൊണ്ടാണ്.

എല്ലാവരെയും സഹകരണയൂണിയന്‍ പ്രതിനിധാനം ചെയ്യുകയാണ്. ഏറക്കുറെ എല്ലാ രാഷ്ട്രീയാഭിപ്രായക്കാരും സഹകാരികള്‍ക്കിടയിലുണ്ട്. അവരെയെല്ലാവരെയും പ്രതിനിധാനം ചെയ്യാന്‍ സഹകരണയൂണിയനു കഴിയുന്നു. ഇതിന്റെ ഭാഗമായി ഒട്ടേറെ ഇടപെടലുകള്‍ നടത്താന്‍ സഹകരണമേഖലയ്ക്കു കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ സഹകരണമേഖല രാജ്യത്തുതന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു മേഖലയായി വളര്‍ന്നുവരുന്നതിനും ഇടയാക്കിയിട്ടുണ്ട്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ നേതാക്കളും പ്രവര്‍ത്തകരും പലേടങ്ങളിലായി സഹകരണസ്ഥാപനങ്ങള്‍ രൂപവത്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നേരത്തേ കൃഷിക്കാര്‍ക്കു ചെറിയ വായ്പകള്‍ നല്‍കുന്നതിനുള്ള സഹകരണസംഘങ്ങളാണു രൂപീകൃതമായിരുന്നത്. എന്നാല്‍, അക്കാലത്തുതന്നെ തൊഴിലാളിസംഘങ്ങളും രൂപീകൃതമായി എന്നു നാം ഓര്‍ക്കണം. വാഗ്ഭടാനന്ദനെപ്പോലുള്ളവര്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെട്ടതിന്റെ ഭാഗമായാണ് ഇന്നു കേരളത്തിന്റെ അഭിമാനമായി മാറിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ആദ്യരൂപം കൊള്ളുന്നത്. വാഗ്ഭടാനന്ദനാണ് അതിനു നേതൃത്വം കൊടുത്തത്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി വിപുലമായ തോതില്‍ സഹകരണസംഘങ്ങള്‍ രൂപീകൃതമായിരുന്നു. അതിന്റെയെല്ലാം ഒരു പ്രത്യേകത സഹകരണമേഖലക്കുണ്ട്. മറ്റുതരത്തില്‍ ആക്ഷേപങ്ങള്‍ക്കിരയാകാത്ത, ജനസേവനത്തിന് അങ്ങേയറ്റം പ്രാധാന്യം കൊടുത്തവരായിരുന്നു അവര്‍. ആളുകളെ എങ്ങനെ സഹായിക്കാന്‍ പറ്റും എന്നതിനു പ്രാമുഖ്യം കൊടുത്ത ഒന്നായിരുന്നു സഹകരണമേഖല. ഒരുതരത്തിലുള്ള അഴിമതിയും സഹകരണമേഖലയെ തീണ്ടിയിരുന്നില്ല. തുടക്കത്തില്‍ത്തന്നെ കൃഷിക്കാരെ സഹായിക്കാനുള്ള സംഘങ്ങളും തൊഴിലാളികള്‍ക്കുവേണ്ടിയുള്ള സംഘങ്ങളും രൂപീകൃതമായിരുന്നു. പിന്നീട് വലിയ തോതിലുള്ള വൈവിധ്യങ്ങളുണ്ടായി. വിവിധ മേഖലകളില്‍ സഹകരണസ്ഥാപനങ്ങള്‍ രൂപീകൃതമായി. ഇപ്പോള്‍, നാം പൊതുവേ പറയാറുള്ളതുപോലെ, ജനനംതൊട്ട് മരണംവരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും ഇടപെടാന്‍ കഴിയുന്ന സഹകരണസ്ഥാപനങ്ങളുണ്ട്. നാടിന്റെ മാറ്റം, സമൂഹത്തിന്റെ വളര്‍ച്ച, സാങ്കേതികവിദ്യയില്‍ വരുന്ന മാറ്റം എന്നിവയുടെയെല്ലാം ആവശ്യം കണ്ടറിഞ്ഞു സഹകരണസ്ഥാപനങ്ങള്‍ രൂപീകൃതമായിട്ടുണ്ട്. ഇപ്പോള്‍ നൂതനസാങ്കേതികവിദ്യാരംഗത്തടക്കം ഇടപെടാവുന്ന സഹകരണസ്ഥാപനങ്ങളാണു കേരളത്തിലുള്ളത്. വലിയ തോതില്‍, വൈവിധ്യമാര്‍ന്ന സഹകരണസ്ഥാപനങ്ങള്‍. അതിന്റെ ഭാഗമായി ഏതുരംഗത്തും സഹകരണമേഖലയ്ക്ക് ഒരു പങ്കുണ്ട്.

ജനങ്ങള്‍ വിശ്വാസം
അര്‍പ്പിച്ച മേഖല

ഇപ്പോള്‍ സഹകരണമേഖല പങ്കാളിത്തം വഹിക്കാത്ത രംഗം കേരളത്തില്‍ അപൂര്‍വമാണ്. ഈ അഭൂതപൂര്‍വമായ വളര്‍ച്ച അതിന്റേതായ ഗുണമുണ്ടാക്കിയിട്ടുണ്ട്. അത്തരം വളര്‍ച്ചയോടൊപ്പമുണ്ടാകാനിടയുള്ള ചില ദോഷങ്ങളും അതിന്റെ കൂടെത്തന്നെ വളര്‍ന്നുവന്നിട്ടുണ്ട് എന്നു നമ്മള്‍ കാണണം. അഴിമതി തീണ്ടാത്ത ഒരു മേഖലയില്‍ മെല്ലെ ചെറിയ തോതിലുള്ള അഴിമതിപ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ട രീതിയില്‍ പലേടങ്ങളിലായി കാണുന്ന നില വന്നു. കാലത്തിന്റെ മാറ്റം വലിയ തോതില്‍ ഇത്തരം കാര്യങ്ങളില്‍ സ്വാധീനം ചെലുത്തുന്നു എന്നതും സഹകരണമേഖല ഗൗരവമായി കാണേണ്ടതാണ്. പക്ഷേ, സഹകരണമേഖല എന്നതു നമ്മുടെ നാട്ടിലെ ജനങ്ങള്‍ പൊതുവില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള മേഖലയാണ്. കേരളത്തിലെ സഹകരണമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളാണ്. അവരാണു നമ്മുടെ നാടിന്റെ ഒട്ടേറെ കാര്യങ്ങളില്‍ കൃഷിക്കാരെയും ജനങ്ങളെയും വലിയ തോതില്‍ സഹായിക്കുന്നതിനായി ഇടപെടുന്നത്. പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ കൈയില്‍ കിട്ടുന്ന കാശ്, ഓരോ ഏജന്‍സിയും നല്‍കുന്ന കാശ്, വായ്പയായി കൊടുക്കുകയാണ്. ആ വായ്പ പലിശയടക്കം തിരിച്ചുവാങ്ങുന്നു. ഈയൊരു പ്രവര്‍ത്തനംമാത്രം നടത്തിയ ഒരു മേഖലയായിരുന്നു സഹകരണമേഖല. രാജ്യത്താകെ അങ്ങനെയായിരുന്നു. പല കാര്യങ്ങള്‍ക്കും കേരളമാണു രാജ്യത്തിനുതന്നെ മാതൃകയാകത്തക്കവിധത്തിലുള്ള സേവനങ്ങള്‍ കാഴ്ച വെച്ചത്. ഈ കാര്യത്തിലും അതുതന്നെ സംഭവിച്ചു. പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കുന്നതിലേക്കു മാറി. ആ ഘട്ടത്തില്‍ രാജ്യത്തു മറ്റൊരിടത്തും ആലോചിക്കാന്‍ കഴിയാത്തൊരു കാര്യമായിരുന്നു അത്. നിക്ഷേപം സ്വീകരിക്കാന്‍ ആരംഭിച്ചതോടെ സഹകരണമേഖലയിലുള്ള ജനങ്ങളുടെ വിശ്വാസം ശരിയായ രീതിയില്‍ പ്രതിഫലിക്കുന്നതു നാം കണ്ടു. ഓരോ ഘട്ടത്തിലും നിക്ഷേപസമാഹരണത്തിനു ലക്ഷ്യമിട്ട ലക്ഷങ്ങളും കോടികളും മറികടന്നുകൊണ്ട് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന കാഴ്ച നാം കണ്ടു. അതോടെ, പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ മേലേന്നു കിട്ടുന്ന കാശ് വായ്പ കൊടുത്ത് ആ തുകയും പലിശയും തിരിച്ചുവാങ്ങുക എന്ന രീതിയില്‍നിന്നു മാറി. സ്വന്തമായി വിഭവമുള്ളവരായി മാറി. ആ വിഭവമുപയോഗിച്ചു വായ്പ കൊടുക്കാമെന്ന നിലയെത്തി.

നമ്മുടെ രാജ്യത്തു കാര്‍ഷികവായ്പ കൊടുക്കുന്നതിനു നബാര്‍ഡ് പ്രവര്‍ത്തിക്കുകയാണ്. അതിന്റെ ഭാഗമായി ഒരു വ്യവസ്ഥ വെച്ചു. സ്വന്തമായി സമാഹരിച്ച ഫണ്ടിന്റെ നിശ്ചിതശതമാനം കാര്‍ഷികവായ്പ കൊടുക്കണം എന്നതായിരുന്നു ആ വ്യവസ്ഥ. അപ്പോള്‍ കേരളത്തിലെന്തു സംഭവിച്ചു?. കേരളത്തില്‍ നബാര്‍ഡ് പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന വായ്പയുടെ ഭാഗമായി തുക അനുവദിക്കേണ്ടതില്ല എന്ന അവസ്ഥയിലേക്കെത്തി. കാരണം, ഫണ്ടിന്റെ നിശ്ചിതശതമാനം ഉപയോഗിച്ചുതന്നെ കേരളത്തിലെ മഹാഭൂരിഭാഗം സംഘങ്ങള്‍ക്കും വായ്പ കൊടുക്കാന്‍ പറ്റുന്ന അവസ്ഥ വന്നു. കേരളത്തിലെ സഹകരണമേഖലയുടെ വളര്‍ച്ചയാണ് ഇതു കാണിക്കുന്നത്. ഇതു രാജ്യം വലിയ അദ്ഭുതത്തോടെയാണു നോക്കിക്കണ്ടത്. എങ്ങനെയാണ് ഇത്ര വലിയ തുക നിങ്ങള്‍ക്കു സമാഹരിക്കാന്‍ കഴിയുന്നത് എന്നു മറ്റു സംസ്ഥാനങ്ങളിലെ സഹകാരികള്‍ കേരളത്തിലെ സഹകാരികളോട് ചോദിക്കുന്ന നിലവന്നു. സ്വാഭാവികമായും കേരളത്തിലെ സഹകരണമേഖല അഭിമാനകരമായ വളര്‍ച്ചനേടുന്ന അവസ്ഥയുണ്ടായി. പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളില്‍ മാത്രമല്ല മറ്റുള്ളവയിലും ഈ സ്വാഭാവികവളര്‍ച്ച പ്രതിഫലിച്ചു. വലിയ തോതില്‍ കേരളത്തിലെ സഹകരണമേഖലയാകെ വളര്‍ന്നുവരുന്ന നിലയുണ്ടായി. നമ്മുടെ പ്രാഥമികസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു കൃത്യമായ നിയമത്തിന്റെയും ചട്ടങ്ങളുടെയും പിന്‍ബലത്തിലാണ്. തോന്നിയപോലെ ഏതെങ്കിലും സ്ഥലത്തു സഹകരണസംഘം പ്രവര്‍ത്തിക്കുകയല്ല. അതിനു നിയമമുണ്ട്. കേരളത്തിലെ സഹകരണസ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്.

സംഘങ്ങള്‍
ബാങ്കാവുന്നു

പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ എന്ന പട്ടികയില്‍പ്പെടുന്ന സഹകരണസംഘങ്ങള്‍ പിന്നീട് ഒരു ഘട്ടത്തില്‍ സര്‍വീസ് സഹകരണസംഘങ്ങളായി മാറി. ഒരു ഘട്ടംകൂടി കഴിഞ്ഞപ്പോള്‍ ഇവ സര്‍വീസ് സഹകരണ ബാങ്കുകളായി മാറി. ഇതൊക്കെ ക്രമാനുഗതമായി വന്നതാണ്. അതിന് അതിന്റേതായ വ്യവസ്ഥകളും നിലവിലുണ്ടായിരുന്നു. അതിന്റെ ഭാഗമായി വകുപ്പിന്റെ അനുമതിയോടെയാണ് ഇത്തരം കാര്യങ്ങള്‍ നടപ്പായത്. അങ്ങനെ നടപ്പായിക്കഴിഞ്ഞപ്പോള്‍ കേരളത്തിലെ സഹകരണമേഖല ആരും ശ്രദ്ധിക്കുന്ന ഒരു മേഖലയായി മാറി. ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കമേഴ്‌സ്യല്‍ ബാങ്കുകള്‍ക്ക് എത്രയാണു ശാഖ നേരത്തേയുണ്ടായിരുന്നത്? നമ്മുടെ നാട്ടില്‍ ഗ്രാമ, നഗരവ്യത്യാസമില്ലാതെ ഉണ്ടായിരുന്നതു സര്‍വീസ് സഹകരണ ബാങ്കുകളാണല്ലോ. ആ സഹകരണ ബാങ്കുകളാണല്ലോ ആളുകളില്‍ ബാങ്കിങ് രീതിയെത്തിച്ചത്? അതിന്റെ ഭാഗമായി കേരളത്തിലെ കുടുംബങ്ങള്‍ ബാങ്കിങ് ഇടപാടുകളിലേക്കെത്തി. കേരളത്തിന്റെ പൊതുരംഗത്ത് അതോടെ മാറ്റം വരികയായിരുന്നു. സാമ്പത്തികമേഖലയില്‍ ഇടപെടാവുന്ന കരുത്തുള്ള വലിയൊരു മേഖലയായി സഹകരണസ്ഥാപനങ്ങള്‍ മാറി. ഇത് എല്ലാ രംഗത്തേയും ആളുകളെ സഹായിക്കുന്നതിനിടയാക്കി. ഇവിടത്തെ ഒരു വാണിജ്യബാങ്കില്‍ നിക്ഷേപിച്ചാല്‍ അതിന്റെ വളരെച്ചെറിയൊരു ഭാഗംമാത്രമാണു കേരളത്തില്‍ വായ്പ കൊടുക്കുന്നത്. ആ പണം അവരുടെ ഹെഡ്ഓഫീസ് അവര്‍ക്കു താല്‍പ്പര്യമുള്ള സംസ്ഥാനങ്ങളില്‍ വായ്പയായി കൊടുക്കുകയാണ്. ഇതു സര്‍ക്കാരുകള്‍ പലവട്ടം ചര്‍ച്ച ചെയ്ത വിഷയമാണ്. ആ ചര്‍ച്ചയുടെ ഭാഗമായി കുറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ തോതിലാകുന്നില്ല വായ്പ എന്നു പല ഘട്ടങ്ങളിലും ചര്‍ച്ച ചെയ്തതിന്റെ ഫലമായി ചെറിയ മാറ്റമേ ഇപ്പോഴും വന്നിട്ടുള്ളു.

അതേസമയം, സഹകരണമേഖലയോ? ഒരു സഹകരണസ്ഥാപനം സ്വീകരിക്കുന്ന നിക്ഷേപം അവിടെത്തന്നെയാണല്ലോ ചെലവഴിക്കുന്നത്? അവരുടെ അതിര്‍ത്തിക്കുള്ളിലാണല്ലോ വായ്പ കൊടുക്കുന്നത്? അങ്ങനെ വായ്പ കൊടുക്കുമ്പോള്‍ അതു മറ്റൊരു രീതിയില്‍ നാടിനു സഹായകമാവുകയാണ്. വ്യക്തികള്‍ തമ്മില്‍ വായ്പ കൊടുക്കുന്നതിനും സ്വീകരിക്കുന്നതിനും ഇക്കാലത്തു വലിയ പ്രയാസങ്ങളുണ്ട്. എന്നാല്‍, തന്റെ പണം സഹകരണ ബാങ്കില്‍ കൊടുക്കുമ്പോള്‍ അതു തന്റെ അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കുമാണ് ഉപകാരപ്പെടുന്നത്. ഇതാണ് ഓരോ ആളുടെയും അനുഭവത്തില്‍ കാണാന്‍ കഴിയുക. ഏതു കാര്യത്തിലും ഇടപെടാവുന്ന അവസ്ഥയിലേക്കു സഹകരണസ്ഥാപനങ്ങള്‍ മാറിയിരിക്കുന്നു. അവയുടെ പ്രവര്‍ത്തനത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. ഇതെല്ലാം കൃത്യമായ പരിശോധനകള്‍ക്കു വിധേയമാണ്. കര്‍ക്കശമായ രീതിയിലുള്ള ഓഡിറ്റ് സംവിധാനമുണ്ട്. സഹകരണമേഖലയെസംബന്ധിച്ചിടത്തോളം രജിസ്ട്രാര്‍ ഒരു രക്ഷകനും സംഹാരമൂര്‍ത്തിയുമായി നില്‍ക്കുന്ന സ്ഥാനമാണ് എന്നാണു നേരത്തേ സഹകാരികള്‍ക്കുണ്ടായിരുന്ന ആക്ഷേപം. ഇക്കാര്യം സഹകരണമേഖല ചര്‍ച്ച ചെയ്തതിന്റെ ഫലമായി രജിസ്ട്രാറുടെ ഇടപെടലുകളില്‍ വലിയതോതിലുള്ള മാറ്റം വന്നു. സഹകരണസ്ഥാപനങ്ങളെ നല്ല രീതിയില്‍ അഭിവൃദ്ധിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനുമുതകുന്ന ഇടപെടലുണ്ടായി. അതേസമയം, സാമ്പത്തികകാര്യങ്ങളില്‍ ഒരുതരത്തിലുള്ള ക്രമക്കേടുകളും ഉണ്ടാകരുത് എന്ന നിര്‍ബന്ധത്തില്‍ത്തന്നെയാണു മുന്നോട്ടുപോയത്. ഇതു സഹകരണമേഖലയുടെ വളര്‍ച്ചക്കു വലിയ തോതിലാണു സഹായകമായത്.

കേരള ബാങ്കിന്റെ
ഇടപെടല്‍ വേണം

സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍, പ്രാഥമിക സഹകരണസംഘങ്ങള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥയാണു കഴിഞ്ഞ സഹകരണകോണ്‍ഗ്രസ് നടക്കുമ്പോള്‍ കേരളത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ ആ കാര്യത്തില്‍ മാറ്റം വന്നിരിക്കുന്നു. ഒരു തട്ട് ഇല്ലാതായി. ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിച്ചു. സഹകരണമേഖല കുറെക്കാലമായി ആഗ്രഹിച്ച ഒരു കാര്യമാണിത്. അതിന്റെ ഭാഗമായി കേരള ബാങ്ക് രൂപീകൃതമായി. ഇപ്പോഴതിന്റെ അവസ്ഥ നമുക്കെല്ലാമറിയാം. ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ സഹകരണസ്ഥാപനം എന്ന നിലയിലേക്കു കേരള ബാങ്ക് മാറിയിരിക്കുന്നു. ഓഹരിപങ്കാളിത്തം 2045 കോടി രൂപയുടേതാണ്. അതു കേരള ബാങ്കിന്റെ കരുത്താണു കാണിക്കുന്നത്. അതേപോലെത്തന്നെ 1,10,887 കോടി രൂപയുടെ ബിസിനസ്സാണു കേരള ബാങ്ക് നടത്തുന്നത്. കേരള ബാങ്കിന്റെ വളര്‍ച്ചയാണ് ഇതു കാണിക്കുന്നത്. വായ്പ 40,950 കോടി രൂപയുടേതാണ്. അപ്പോള്‍, കേരളത്തിന്റെ സഹകരണരംഗത്തു വലിയ തോതിലുള്ള മാറ്റം നാമുണ്ടാക്കി. എന്നു മാത്രമല്ല, ഇതു മാതൃകയാക്കാന്‍ പല സംസ്ഥാനങ്ങളും പഠിക്കുന്നു. ഇവിടെ വന്നു കാര്യങ്ങള്‍ മനസ്സിലാക്കുന്നു. എല്ലാ ജില്ലാ ബാങ്കുകളും കേരള ബാങ്കില്‍ ലയിച്ചുകഴിഞ്ഞു. കേരള ബാങ്ക് ഒരു കാര്യം പ്രത്യേകമായി കാണേണ്ടതാണ്. നേരത്തേ ജില്ലാ ബാങ്കുകളുണ്ടായിരുന്നപ്പോള്‍ ദൈനംദിനമെന്നോണം ചര്‍ച്ച നടത്താന്‍ പറ്റുമായിരുന്നു. ഇപ്പോള്‍ ആ റോള്‍ കേരള ബാങ്കിനാണ്. സംസ്ഥാനമാകെയാണു പ്രവര്‍ത്തനപരിധിയെങ്കിലും ഒരു ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘത്തിന്റെകൂടി ബാങ്കാണ് തങ്ങള്‍ എന്ന ബോധ്യം കേരള ബാങ്കിനുണ്ടാകണം. പ്രാഥമികസംഘങ്ങളെ ബന്ധപ്പെടാനും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കേണ്ടവ കൃത്യസമയത്തു പരിഹരിക്കാനും ഇടപെടുക എന്ന പ്രവര്‍ത്തനരീതി കേരള ബാങ്ക് പൊതുവേ സ്വീകരിക്കേണ്ടതുണ്ട്. സഹകരണസ്ഥാപനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനുള്ള ഇടപെടലുകളാണ് ഏറ്റവും പ്രധാനം. അതിനു വേദികളൊരുക്കണം. ആ വേദികളിലൂടെ ഉയരുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കുന്നതിനുള്ള ഇടപെടലാണ് ഉണ്ടാവേണ്ടത്.

വിശ്വാസ്യതക്ക്
കോട്ടം വരരുത്

കേരളത്തില്‍ വലിയ തോതില്‍ സഹകരണമേഖല കരുത്താര്‍ജിച്ചുവന്നപ്പോള്‍ ചിലചില ദുഷിച്ച പ്രവണതകളും അങ്ങിങ്ങായി ഉണ്ടാകുന്നുവെന്നതു ഗൗരവമായി കാണണം. കാരണം, ഏതെങ്കിലുമൊരു സ്ഥാപനത്തിനു ദുഷിപ്പുണ്ടായാല്‍ അത് ആ സ്ഥാപനത്തെ മാത്രമല്ല ബാധിക്കുക. കേരളത്തിന്റെ സഹകരണമേഖലയുടെ വിശ്വാസ്യതയെയാണു ബാധിക്കുക. അപ്പോള്‍, കേരളത്തിന്റെ സഹകരണമേഖലയുടെ വിശ്വാസ്യതയ്ക്കു കോട്ടം തട്ടിക്കൂടാ എന്നതില്‍ നമ്മള്‍ ഉറച്ചുനില്‍ക്കേണ്ടതായിട്ടുണ്ട്. അതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികള്‍ അതതു ഘട്ടത്തില്‍ സ്വീകരിച്ചുപോരുന്നുമുണ്ട്. പല രീതിയില്‍ അഴിമതി കാണിക്കുന്ന ആളുകളെ കാണാന്‍ നമുക്കു സാധിക്കും. നമ്മുടെ സമൂഹത്തിലെ പലര്‍ക്കും വല്ലാത്തൊരു ആര്‍ത്തിയാണ്. ഉള്ള വരുമാനം പോരാ, അതില്‍ക്കൂടുതല്‍ വരുമാനം വേണം എന്നു ചിന്തിക്കുന്ന ആളുകളാണ് ഈ തരത്തില്‍ അഴിമതിയുടെ ഭാഗമായി മാറുന്നത്. ഇന്നത്തെ പത്രത്തില്‍ ഒരു വാര്‍ത്തയുണ്ട്. ചെറിയൊരു കാര്യമാണ്. എന്നാല്‍, വലിയൊരു കാര്യവുമാണ്. ഒരു താസില്‍ദാര്‍ ന്യായമായ ആവശ്യത്തിനു തന്നെ സമീപിച്ച ഒരാളോട് അഞ്ചു ലക്ഷം രൂപ കൈക്കൂലി ചോദിക്കുകയാണ്. എന്താണ് അതിനടിസ്ഥാനം? ഇതാണ് അഴിമതിയുടെ ഒരു രീതി. കൈക്കൂലിയുടെ ആദ്യഗഡു ഏല്‍പ്പിക്കുമ്പോള്‍ വിജിലന്‍സ് അയാളെ പിടികൂടി. മനുഷ്യന്റെ ആര്‍ത്തിയാണു പലപ്പോഴും ഇത്തരത്തിലുള്ള അഴിമതിയിലേക്ക് എത്തിക്കുന്നത്. ഇവിടെ സഹകരണമേഖലയില്‍ സാധാരണനിലയില്‍ എല്ലാ കാര്യങ്ങളും കൂട്ടായാണു നടക്കുന്നത്. അതുകൊണ്ട് വ്യക്തിപരമായി അഴിമതി നടത്താന്‍ അത്രകണ്ട് പറ്റില്ല. പക്ഷേ, കുറെക്കാലം തുടരുമ്പോള്‍ ചിലര്‍ ദുഷിച്ച പ്രവണതക്ക് ഇരയാവുകയാണ്. അത്തരം കാര്യങ്ങളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ല. അതു നാടിനു പൊതുവില്‍ ബോധ്യമുള്ള കാര്യമാണ്.

അഴിമതിക്കാര്‍
രക്ഷപ്പെട്ടുകൂടാ

എവിടെ അഴിമതി നടന്നാലും ആ അഴിമതിക്കാര്‍ രക്ഷപ്പെട്ടുകൂടാ എന്ന നിലപാട്തന്നെയാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് അഴിമതിക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നിലപാടാണ്. എന്നാല്‍, സഹകരണസ്ഥാപനത്തോട് സ്വീകരിക്കേണ്ട സമീപനം എന്താണ്? ആ കാര്യത്തിലും നേരത്തേമുതല്‍ കേരളത്തിലെ സഹകരണമേഖലക്കും സംസ്ഥാനസര്‍ക്കാരിനും വ്യക്തതയുള്ളതാണ്. 2016 നുശേഷമുള്ള കാര്യമല്ല ഞാന്‍ പറയുന്നത്. അതിനുമുമ്പേതന്നെ കേരളത്തില്‍ ആ വ്യക്തതയുണ്ടായിരുന്നു. ഒരു സ്ഥാപനത്തിലെ ചിലര്‍ ഈ പറയുന്ന തെറ്റായ കാര്യങ്ങള്‍ ചെയ്തു. അതിന്റെ ഫലമായി വിവാദത്തില്‍പ്പെട്ടു. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആ സ്ഥാപനത്തിലുണ്ടായി. അതുകൊണ്ട് ആ സ്ഥാപനം നശിച്ചുപോട്ടെ എന്ന നിലപാട് സഹകരണമേഖലയും എടുക്കാറില്ല, സര്‍ക്കാരും എടുക്കാറില്ല. തെറ്റ് കാണിച്ചവര്‍ക്കെതിരെ കര്‍ക്കശനടപടിയെടുത്തു. അതേസമയം, ആ സഹകരണസ്ഥാപനത്തെ സംരക്ഷിക്കുകയെന്നതു സഹകരണമേഖലയിലെ വിശ്വാസ്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി വേണ്ട കാര്യമാണ്. അതിനാവശ്യമായ നടപടിയെടുത്തു. അന്നു ജില്ലാ ബാങ്കുണ്ട്, സംസ്ഥാന സഹകരണ ബാങ്കുണ്ട്, ഗവണ്‍മെന്റുമുണ്ട്. ഇവരെല്ലാവരുംകൂടിയാണ് ആലോചിച്ചു നടപടി സ്വീകരിച്ചത്. അതിന്റെ ഭാഗമായി സംരക്ഷിച്ച സ്ഥാപനങ്ങളുണ്ട്. തെറ്റ് ചെയ്തവര്‍ക്കെതിരെ കര്‍ക്കശമായ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇതാണ് ഈ കാര്യത്തില്‍ നമുക്കു സ്വീകരിക്കാന്‍ കഴിയുന്നത്. അഴിമതി ഏതെങ്കിലും ഭാഗത്തുനിന്നുണ്ടായാല്‍, അതാരുടെ ഭാഗത്തുനിന്നായാലും, അവര്‍ക്ക് ഒരുതരത്തിലുള്ള പരിരക്ഷയും വകുപ്പില്‍നിന്നോ സര്‍ക്കാരില്‍നിന്നോ ഉണ്ടാകില്ല എന്നത് അനുഭവത്തിലൂടെ വ്യക്തമാണ്. അതൊരാവര്‍ത്തികൂടി വ്യക്തമാക്കാന്‍ ഞാനീ അവസരം ഉപയോഗിക്കുകയാണ്.

വേറൊരു മാനം കൂടി ഇതിനുണ്ട്. കേരളത്തിലെ സഹകരണമേഖലയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ വല്ലാതെ അസൂയ പൂണ്ട് കഴിയുന്നവരുണ്ട്. പലതരത്തിലുള്ള തെറ്റിദ്ധാരണകളും അവരെ നയിക്കുകയാണ്. കേരളത്തിന്റെ സാമൂഹികമായ ഒരന്തരീക്ഷമുണ്ട്. ഈ സാമൂഹികാന്തരീക്ഷത്തിന്റെ ഭാഗമായി വിവിധ രാഷ്ട്രീയപക്ഷങ്ങള്‍ക്കു വ്യത്യസ്തമായ സ്വാധീനങ്ങളുണ്ട്. അതിനു അതിന്റേതായ ചരിത്ര പശ്ചാത്തലങ്ങളുണ്ട്. ചിലര്‍ക്കു ചിലരുടെ സ്വാധീനം തകര്‍ക്കാനെങ്ങനെ കഴിയും എന്ന ആലോചനയാണ്. അതിനു പോരടിക്കുക എന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ സാധാരണ സ്വീകരിക്കുന്ന രീതിയാണ്. പക്ഷേ, സര്‍ക്കാര്‍കാര്യങ്ങളെപ്പോഴും നിയതമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായിരിക്കണമല്ലോ? കേരളത്തില്‍ അടുത്ത കാലത്തുണ്ടായ ഒരനുഭവമെടുക്കാം. ഒരു സ്ഥാപനത്തില്‍ തീര്‍ത്തും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ നടന്നു. കര്‍ക്കശമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. വകുപ്പും സര്‍ക്കാരും സര്‍ക്കാര്‍ഏജന്‍സികളുമെല്ലാം ഇടപെടുന്ന നിലവന്നു. ഇപ്പോള്‍ നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതവെച്ച് സംസ്ഥാനത്തിനു പുറത്തുള്ള ചില ഏജന്‍സികള്‍ക്കുകൂടി അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയും. ആ ഇടപെടല്‍ ഗുണത്തിനാണെങ്കില്‍ നല്ലത്. ചില കാര്യങ്ങള്‍ സംസ്ഥാനത്തിനു പുറത്തുള്ള ഏജന്‍സിക്കു മാത്രമേ കൃത്യമായി അന്വേഷിക്കാന്‍ പറ്റൂ. കേരളത്തില്‍ വലിയ തോതിലുള്ള സ്വര്‍ണക്കടത്തു നടന്നു. അതു നടന്നപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍തന്നെ പ്രധാനമന്ത്രിക്കു കത്തെഴുതി. ഇങ്ങനെയൊരു കാര്യം നടന്നിരിക്കുന്നു, കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം, കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള ഫലപ്രദമായ ഇടപെടലുണ്ടാവണം, എല്ലാ പിന്തുണയും സംസ്ഥാനസര്‍ക്കാര്‍ നല്‍കും എന്നാണു കത്തെഴുതിയത്. ചിലത് അവര്‍ക്കേ സാധിക്കൂ. അവരാണ് ഇടപെടേണ്ടത്. അതിന്റെ ബാക്കിപത്രം ഞാനിപ്പോള്‍ പറയുന്നില്ല. എന്താണുണ്ടായത് എന്ന് എല്ലാര്‍ക്കുമറിയാമല്ലോ?. പിന്നെ എങ്ങനെയാണ് അതിന്റെ ഇടപെടല്‍ വന്നത്? അതു രാജ്യം ഇന്നു നേരിടുന്ന ദുരവസ്ഥയാണ്.

ഒരു സ്ഥാപനത്തില്‍ തെറ്റായ കാര്യങ്ങള്‍ നടന്നു. സംസ്ഥാനസര്‍ക്കാര്‍ ഫലപ്രദമായി അതില്‍ ഇടപെട്ടു. എല്ലാ പുറംഏജന്‍സികളും ഇവിടെ വന്നു. അവരുടെ അന്വേഷണമാരംഭിച്ചു. എന്താ അവര് ചെയ്തത്? ആ സ്ഥാപനത്തിന്റെ വിശ്വാസ്യതക്ക് ഏറ്റവുമധികം കോട്ടം തട്ടുന്ന രീതിയില്‍ ഇടപെട്ട, ഒന്നാംപ്രതിസ്ഥാനത്തിരിക്കേണ്ട വ്യക്തിയെ മാപ്പുസാക്ഷിയാക്കുകയാണ്. എന്താണിതിന്റെ ഉദ്ദേശ്യം?. യഥാര്‍ഥ തെറ്റു ചെയ്തയാളെ മാപ്പുസാക്ഷിയാക്കി ആരെയാണ് രക്ഷിക്കാന്‍ നോക്കുന്നത്? ഇവിടെ അതു സംഭവിക്കുകയാണ്. ആരാണോ പ്രധാന കുറ്റാേേരാപിതന്‍ അയാളെ മാപ്പുസാക്ഷിയാക്കുന്നു. എന്നിട്ടെന്താ വേണ്ടത്? പ്രചരണം. രാഷ്ട്രീയമായി ചിലരെ തേജോവധം ചെയ്യാനുള്ള പ്രചരണത്തിനുള്ള കരുക്കള്‍ ഇയാളില്‍നിന്നു കിട്ടണം. സ്വാഭാവികമായും കിട്ടുമല്ലോ?. മാപ്പുസാക്ഷിയാകുന്നതുതന്നെ അതിന്റെ ഭാഗമായിട്ടല്ലേ? നിയമനടപടിയല്ലേ സ്വീകരിക്കേണ്ടത്? നിയമപരമായ വിചാരണയല്ലേ നേരിടേണ്ടത്? ആ കുറ്റത്തില്‍നിന്ന് അയാളെ രക്ഷിക്കാനല്ലേ നോക്കുന്നത്? രക്ഷിക്കുന്നതിനു പ്രത്യുപകാരം ചെയ്തുകൊടുക്കുകയല്ലേ? ഇതും കേരളത്തില്‍ സംഭവിക്കുകയാണ് എന്നു നമ്മള്‍ കാണണം. അതൊരു ഭാഗം.

നിയമപരമായ
അഴിമതി

വായ്പാസംഘങ്ങളാകുമ്പോള്‍ നിയമപരമായ രീതിയില്‍ അഴിമതി നടത്താന്‍ ചിലര്‍ ശ്രമിച്ചെന്നുവരും. എന്താണു നിയമപരമായ അഴിമതി? വായ്പാസംഘം വായ്പ കൊടുക്കുമല്ലോ? വായ്പ കൊടുക്കേണ്ടതു സാധാരണഗതിയില്‍ വായ്പക്ക് അര്‍ഹതയുള്ളവര്‍ക്കാണല്ലോ? അവിടെ ഭരണസമിതിയുണ്ട്. ഭരണസമിതിയംഗങ്ങളുണ്ട്. അപ്പോള്‍ തെറ്റായ രീതിയില്‍ വായ്പ കൊടുക്കുന്ന രീതി ഒരു സ്ഥാപനത്തില്‍നിന്നുണ്ടാകാന്‍ പാടില്ലല്ലോ? അങ്ങനെയുണ്ടെങ്കില്‍ അതു കുറ്റകരമാണ്. അതേപോലെത്തന്നെ അവിടെ ജീവനക്കാരുണ്ട്. ഏതെങ്കിലും ജീവനക്കാരനോ ജീവനക്കാരിയോ അനര്‍ഹമായ രീതിയില്‍ വായ്പയെടുക്കുന്നുണ്ടോ? അതും സാധാരണഗതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഒറ്റപ്പെട്ടതാണെങ്കിലും ചില സംഘങ്ങളില്‍ ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. അപ്പോള്‍, അതുമായി ബന്ധപ്പെട്ട് വായ്പ കൊടുക്കുന്ന സഹകരണസ്ഥാപനങ്ങളിലെ ഭരണസമിതിയംഗങ്ങളോ ജീവനക്കാരോ അവരുടെ ബന്ധുക്കളോ ഈ സ്ഥാപനത്തില്‍നിന്നു വായ്പയെടുത്തിട്ടുണ്ടോ എന്ന വിവരം ആ സംഘത്തിന്റെ ജനറല്‍ ബോഡിയില്‍ മറ്റു കാര്യങ്ങളുടെ കൂട്ടത്തില്‍ അവതരിപ്പിക്കണം. അതുവന്നാല്‍ എന്താണെന്നു ആളുകള്‍ക്കെല്ലാം പിടികിട്ടും. ഈ പ്രവണത ആരെങ്കിലും തെറ്റായി സ്വീകരിക്കുന്നുണ്ടെങ്കില്‍ അതില്‍നിന്നു പിന്മാറാനുമിടയാക്കും. അതിനുള്ള കാര്യങ്ങള്‍ നടപ്പാക്കുന്ന രീതിയാണിപ്പോള്‍ സഹകരണവകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഇത് ഇന്നത്തെ ഘട്ടത്തില്‍ വളരെ ആവശ്യമുള്ളതും ഒഴിച്ചുകൂടാനാവാത്തതുമായ ഒന്നാണ്.

അതേപോലെത്തന്നെ ഓഡിറ്റ് നടക്കുന്നുണ്ട്. ആ പരിശോധനയില്‍ കുറ്റകരമായ കാര്യങ്ങള്‍ കണ്ടെത്തിയാല്‍, അതില്‍ ക്രിമിനല്‍സ്വഭാവമുള്ള കേസുകളുണ്ടെങ്കില്‍, പോലീസിനു കൈമാറും. ആവശ്യമാണെങ്കില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നടക്കും. അത്തരത്തിലുള്ള ഇടപെടലും, ഇപ്പോള്‍ത്തന്നെ സ്വീകരിച്ചുവരുന്നതാണ്, കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകും. ഇപ്പോള്‍ സഹകരണസ്ഥാപനങ്ങളെല്ലാം കേരള ബാങ്കിന്റെ ഭാഗമായാണു പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍, ദൈനംദിനമല്ല ഓരോ നിമിഷവും പരസ്പരം ബന്ധപ്പെടാന്‍ കഴിയണം. അതിനുതകുന്ന സോഫ്റ്റ്‌വെയറുണ്ടാവുകയെന്നതു പരമപ്രധാനമാണ്. അതിനായി ഏകീകൃത സോഫ്റ്റ്‌വെയര്‍ പ്രാഥമികസംഘങ്ങള്‍ക്കാകെ ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. അത് ഒഴിച്ചുകൂടാനാവാത്തതാണ്. ഇതെല്ലാം വലിയതോതില്‍ നമ്മുടെ സഹകരണമേഖലയുടെ ശേഷി വര്‍ധിപ്പിക്കും.

സഹകരണമേഖലയെ നമ്മുടെ നാടിന്റെ ഏറ്റവും കരുത്തുറ്റ ഒരു രംഗമായിട്ടാണു കാണുന്നത്. വായ്പാമേഖലയില്‍ മാത്രമല്ല ഉപഭോക്തൃരംഗത്തും നല്ല നിലയിലാണു ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഇതിനിയും മെച്ചപ്പെട്ടുവരേണ്ടതായിട്ടുണ്ട്. മാര്‍ക്കറ്റിങ്‌മേഖലയിലെ സംഘങ്ങളും കുറെക്കൂടി കരുത്താര്‍ജിക്കേണ്ടതുണ്ട്. വിദ്യാഭ്യാസരംഗത്തു പലേടങ്ങളിലും സഹകരണസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹകരണ വകുപ്പിന്റെ കീഴില്‍ കേപ്പ് ( കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ – ഇഅജഋ ) എന്ന പേരില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഫലപ്രദമായ ഇടപെടല്‍ സഹകരണമേഖലക്കു നടത്താന്‍ കഴിയും. ആരോഗ്യമേഖലയിലും പ്രശസ്തമായ രീതിയില്‍ നടക്കുന്ന ഒട്ടേറെ സഹകരണസ്ഥാപനങ്ങള്‍ നമുക്കുണ്ട്. എന്നാല്‍, കേരളത്തിന്റെ സഹകരണമേഖലയുടെ ശേഷിക്കനുസരിച്ച് ആരോഗ്യമേഖല വളര്‍ന്നുവെന്നു പറയാനാവില്ല. മികച്ച സഹകരണാശുപത്രികളില്ലാത്ത ഒട്ടേറെ ജില്ലകള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. സഹകരണമേഖലയുടെ ഇടപെടല്‍ നല്ല രീതിയില്‍ ഉണ്ടാക്കാനാവുന്ന ഒരു രംഗമാണിത്.

നല്ല രീതിയില്‍ കര്‍ഷകരെ സഹായിക്കുന്നതിനു വായ്പാസംഘങ്ങള്‍ തയാറാവേണ്ടതുണ്ട്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണം, അതിന്റെ സൂക്ഷിപ്പ്, അവിടന്നു കൊണ്ടുപോയി വില്‍ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഓരോ പ്രദേശത്തെ സഹകരണസ്ഥാപനത്തിനും നല്ല ഇടപെടല്‍ നടത്താന്‍ കഴിയും. വലിയ ഗോഡൗണുകള്‍ ചിലയിടത്തു വേണ്ടിവരും. പ്രാദേശികമായി വലിയ തോതില്‍ കാര്‍ഷികോല്‍പ്പാദനം നടക്കുന്നുണ്ട്. ചിലയിടത്തു വന്‍തോതിലാണു പച്ചക്കറിയുണ്ടാക്കുന്നത്. ഈ പച്ചക്കറി മൊത്തം അവിടെ ആവശ്യമില്ല. എന്നാല്‍, നാടിനാവശ്യമുണ്ട്. ആ പച്ചക്കറി അവിടെനിന്നെടുത്തു കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയണം. എവിടന്നാണോ വിളവെടുക്കുന്നത് അവിടെത്തന്നെ കേടുകൂടാതെ സൂക്ഷിക്കാനുള്ള കോള്‍ഡ് സ്റ്റോറേജ് സംവിധാനം ഒരുക്കാന്‍ കഴിയണം. അത് ആ പ്രദേശത്തെ സഹകരണസംഘത്തിനു ചെയ്യാന്‍ കഴിയും. അവരുടെയടുത്തു കാശുണ്ട്. വേണമെങ്കില്‍ വായ്പയെടുത്തും അവര്‍ക്ക് ആ കടമ നിര്‍വഹിക്കാന്‍ പറ്റും. അതു കൃഷിക്കാര്‍ക്കു വലിയ ആശ്വാസമാകും. ഈ സൂക്ഷിച്ച പച്ചക്കറികള്‍ അവിടന്നു കൊണ്ടുപോകുമ്പോള്‍ ശീതീകരണസംവിധാനമുള്ള വാഹനം വേണ്ടിവരും. ആ വാഹനവും ചിലപ്പോള്‍ സഹകരണസംഘത്തിനുണ്ടാക്കാന്‍ കഴിയും. ഇതുപോലുള്ള ഇടപെടലുകള്‍ കൃഷിവകുപ്പുമായി ബന്ധപ്പെട്ട് ചെയ്യാവുന്നതാണ്. കൂടുതല്‍ നല്ല നിലയിലേക്ക് കേരളത്തിലെ സഹകരണമേഖല മികവാര്‍ന്ന രീതിയില്‍ ഉയര്‍ന്നുവരുന്നതിന് ഇടയാക്കുന്ന നിര്‍ദേശങ്ങള്‍ സഹകാരികളുടെ ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്നുവരും എന്നു പ്രതീക്ഷിക്കുകയാണ്. ഇനിയങ്ങോട്ടുള്ള സഹകരണമേഖലയുടെ വളര്‍ച്ചക്കു കാര്യമായ സംഭാവന ചെയ്യാന്‍ ഈ സഹകരണ കോണ്‍ഗ്രസ്സിനു കഴിയും എന്നു പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!