മത്സ്യലേലക്കരുത്തില്‍ ക്ഷേമക്കുതിപ്പുമായി മത്സ്യത്തൊഴിലാളി സംഘം

moonamvazhi

– വി.എന്‍. പ്രസന്നന്‍

1988 ല്‍ തുടക്കം. ആദ്യം 25 അംഗങ്ങള്‍. ഇപ്പോള്‍ 3853 അംഗങ്ങള്‍.
ഒരു വര്‍ഷം 12 കോടി രൂപയുടെ മത്സ്യലേലം നടത്തുന്ന
ഞാറക്കല്‍ – നായരമ്പലം മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ
സംഘത്തില്‍ കടലില്‍ മീന്‍ പിടിക്കുന്നവര്‍ മുതല്‍ തലച്ചുമടായി
മീന്‍ വില്‍ക്കുന്നവര്‍ വരെയുണ്ട്.

 

കൂറ്റന്‍ തിരമാലകളോടും പ്രതികൂല കാലാവസ്ഥകളോടും മല്ലടിച്ചു നിത്യവൃത്തി കഴിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ദേശീയ പുരസ്‌കാരം വരെ നേടിയ സഹകരണ സംഘമാണ് എറണാകുളം ജില്ലയിലെ ഞാറക്കല്‍-നായരമ്പലം മത്സ്യത്തൊഴിലാളിക്ഷേമ സഹകരണ സംഘം. ദേശീയ ഫിഷറീസ് വികസന ബോര്‍ഡും (ചമശേീിമഹ എശവെലൃശല െഉല്‌ലഹീുാലി േആീമൃറ ചഎഉആ) കേന്ദ്ര ഫിഷറീസ് വകുപ്പും സംയുക്തമായി നല്‍കുന്ന, ഏറ്റവും മികച്ച മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം 2020 ല്‍ ഈ സംഘത്തിനു ലഭിച്ചു. ലോക മത്സ്യത്തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി 2020 നവംബര്‍ 21 നു എന്‍.എഫ്.ഡി.ബി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗിയില്‍നിന്നു സംഘം പ്രസിഡന്റ് പി.ജി. ജയകുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ദേശീയ പുരസ്‌കാരമായി ലഭിച്ച രണ്ടു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണു സംഘം നല്‍കിയത്. ഇതടക്കം, മൂന്നു ലക്ഷം രൂപ സംഘം ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയിട്ടുണ്ട്.

ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ ( എന്‍.സി.ഡി.സി ) മേഖലാ പുരസ്‌കാരം രണ്ടു തവണ ഈ സംഘത്തെ തേടിയെത്തിയിട്ടുണ്ട്; 2018 ലും 2021 ലും. കേരളത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഏറ്റവും നല്ല സഹകരണ സംഘത്തിനുള്ള മെരിറ്റ് സര്‍ട്ടിഫിക്കറ്റാണു രണ്ടു തവണയും ലഭിച്ചത്. 2021 ലെ പുരസ്‌കാരം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ പ്രസിഡന്റ്് പി.ജി. ജയകുമാറും സെക്രട്ടറി വി.കെ. ജിതേന്ദ്രകുമാരിയും സഹകരണ മന്ത്രി വി.എന്‍. വാസവനില്‍നിന്ന് ഏറ്റുവാങ്ങി.

വേറെയും നിരവധി അവാര്‍ഡുകള്‍ ഈ സംഘത്തിനു കിട്ടിയിട്ടുണ്ട്. മത്സ്യഫെഡിന്റെ രജത ജൂബിലിയുടെ ഭാഗമായി 2009 ല്‍ സംസ്ഥാനത്തെ മികച്ച സഹകരണ സംഘമായി ഈ സംഘത്തെ തിരഞ്ഞെടുത്തിരുന്നു. അന്നത്തെ സഹകരണ മന്ത്രി എസ്. ശര്‍മയില്‍നിന്നു സംഘം പ്രസിഡന്റ് പി.ജി. ജയകുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഫാക്ട് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ഇന്ദുചൂഡന്‍ അവാര്‍ഡ്, ഏറ്റവും മികച്ച സംഘത്തിനുള്ള എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ അവാര്‍ഡ്, മികച്ച സംഘത്തിനുള്ള മത്സ്യഫെഡിന്റെ എറണാകുളം ജില്ലാതല അവാര്‍ഡ്, സര്‍ക്കിള്‍ സഹകരണ യൂണിയന്റെ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

ചാലകശക്തി
മീന്‍ ലേലം

മത്സ്യലേലമാണു സംഘത്തിന്റെ നേട്ടങ്ങളുടെ ചാലകശക്തി. 2022 മാര്‍ച്ച് ആറിനു നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ഇതു സാക്ഷ്യപ്പെടുത്തുന്നു. ”സംഘത്തിന്റെ മാതൃകാപരവും തിളക്കമുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി പകരുന്നതു മത്സ്യലേലത്തില്‍ പങ്കെടുക്കുന്ന ഗ്രൂപ്പുകളാണ്” എന്ന് അതിലുണ്ട്. സംഘത്തിന്റെ ധനസമാഹരണത്തിനു മുഖ്യമായ സംഭാവന നല്‍കുന്നതും ഈ ഗ്രൂപ്പുകളാണ് എന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വലിയ വള്ളങ്ങളിലും ചെറിയ വള്ളങ്ങളിലും പോയി കടലില്‍ മീന്‍പിടിക്കുന്നവര്‍ മുതല്‍ മീന്‍ തലച്ചുമടായി നടന്നു വില്‍ക്കുന്നവര്‍ വരെ ഈ സംഘത്തില്‍ അംഗങ്ങളാണ്. കടലില്‍ മീന്‍പിടിത്തത്തിനു പോകുന്നവരുടെ 21 ഗ്രൂപ്പുകളുണ്ട്. ഇന്‍ബോര്‍ഡ് വള്ളങ്ങളുമായി കടലില്‍ പോകുന്നവരുടെതാണു 10 ഗ്രൂപ്പ്. ഒരു ഇന്‍ബോര്‍ഡ് വള്ളത്തില്‍ 50 തൊഴിലാളികളാണു പോകുക. മൂടുവെട്ടി എന്നയിനം വള്ളത്തില്‍ മീന്‍പിടിക്കാന്‍ പോകുന്നവരുടെ ഏഴു ഗ്രൂപ്പുണ്ട്. ഇത്തരം വള്ളങ്ങളില്‍ ഓരോന്നിലും അഞ്ചു പേര്‍ വീതമാണു പോകുക. ചെറുവള്ളങ്ങളില്‍ പോകുന്നവരുടെ നാലു ഗ്രൂപ്പുണ്ട്. ചെറുവള്ളങ്ങളില്‍ ഓരോന്നിലും രണ്ടു പേര്‍ വീതമാണു പോകുക. കൂടാതെ, മത്സ്യം തലച്ചുമടായി വില്‍ക്കുന്നവരുടെയും വിഭവങ്ങള്‍ തയാറാക്കി വില്‍ക്കുന്നവരുടെയുമൊക്കെ സ്വയംസഹായ സംഘങ്ങളുണ്ട്. ഉദാഹരണമായി മത്സ്യഫെഡിന്റെ ഞാറക്കല്‍ അക്വാടൂറിസം കേന്ദ്രത്തില്‍ ഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്ന ചുമതല ഏറ്റെടുത്തു നടത്തുന്നത് ഈ സംഘത്തില്‍ അംഗങ്ങളായവരുടെ സൗപര്‍ണിക എന്ന സ്വയംസഹായ സംഘമാണ്. ഇരുപതോളം സ്വയംസഹായ സംഘങ്ങളാണു സംഘത്തോട് അനുബന്ധിച്ചുള്ളത്.

മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം സംഘത്തിന്റെ ബാനറിലാണു ലേലം ചെയ്യുന്നത്. കാളമുക്ക് ഫിഷിങ് ഹാര്‍ബറിലാണു മത്സ്യലേലം. ലേലപ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു പേരെ സംഘം അവിടെ നിയോഗിച്ചിട്ടുണ്ട്. മീന്‍ ലേലം ചെയ്തുകിട്ടുന്ന തുകയില്‍ 5.48 ശതമാനം കമ്മീഷനാണ്. ബാക്കി തൊഴിലാളികള്‍ക്കുള്ളതും. 5.48 ശതമാനത്തില്‍ 1.5 ശതമാനം സംഘത്തിനുള്ളതാണ്. മറ്റൊരു 1.5 ശതമാനം തുക തൊഴിലാളികള്‍ക്ക് ഓണത്തിനും മറ്റും ബോണസ് നല്‍കാനായി വരവു വയ്ക്കും. മത്സ്യഫെഡിനുള്ളതാണ് ഒരു ശതമാനം. ബാക്കി .48 ശതമാനം ഹാര്‍ബര്‍ ഉടമയ്ക്കുള്ളതാണ്. നാല്‍പതോളം സെന്റ് സ്ഥലത്താണ് ഈ സ്വകാര്യ ഹാര്‍ബര്‍ പ്രവര്‍ത്തിക്കുന്നത്.

വന്‍കിടക്കാരുടെ വള്ളങ്ങള്‍ വാടകയ്‌ക്കെടുത്താണു നേരത്തേ മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോയിരുന്നത്. വാടകയും ചെലവുകളും കഴിഞ്ഞാല്‍ കാര്യമായൊന്നും തൊഴിലാളികള്‍ക്കു കിട്ടിയിരുന്നില്ല. ഇതിനു പരിഹാരമായി തൊഴിലാളികളുടെ ഗ്രൂപ്പുകള്‍ക്കു വള്ളങ്ങളും മീന്‍പിടിത്തോപകരണങ്ങളും വാങ്ങാന്‍ സംഘം വായ്പ നല്‍കി. സംഘത്തില്‍ നിന്നെടുത്തിട്ടുള്ള വായ്പയുടെ ഗഡുക്കള്‍ ലേലസ്ഥലത്തുവച്ച് ലേലത്തുകയില്‍നിന്ന് ഈടാക്കി വരവുവയ്ക്കും.

ലേലത്തിലൂടെ
വളര്‍ച്ച

സ്വകാര്യ ലേലസമ്പ്രദായം മൂലം മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായിരുന്ന ബാധ്യതകളില്‍നിന്ന് അവരെ കരകയറ്റാനായിട്ടാണു സംഘം രൂപവത്കരിച്ചത്. മത്സ്യഫെഡില്‍ അഫിലിയേഷനോടെ 1988 ജനുവരി 28 നാണു ഞാറക്കല്‍-നായരമ്പലം മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം എഫ്(ഇ)14/7 സി ഇസെഡ് എന്ന പേരില്‍ സംഘം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചത്. 25 അംഗങ്ങളുമായിട്ടായിരുന്നു തുടക്കം. കെ.കെ. നന്ദനന്‍ ആയിരുന്നു ചീഫ് പ്രൊമോട്ടര്‍. മത്സ്യത്തൊഴിലാളിയും സി.പി.എം പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. അതിനുശേഷം കോണ്‍ഗ്രസ്് (എസ്) പ്രതിനിധിയായിരുന്ന പി.എ. അനന്തന്‍ പ്രസിഡന്റായി. പിന്നീട് കഴിഞ്ഞ 23 വര്‍ഷമായി പി.ജി. ജയകുമാര്‍ പണിക്കശ്ശേരിയാണു പ്രസിഡന്റ്. സി.പി.എം. പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ് അദ്ദേഹം. മത്സ്യത്തൊഴിലാളി യൂണിയന്‍ വൈപ്പിന്‍ ഏരിയാ കമ്മറ്റിയംഗം കെ.എ. ശശി കൈതവളപ്പില്‍ ആണു വൈസ് പ്രസിഡന്റ്. പി.എ. ജെയിംസ് പുത്തന്‍പുരയ്ക്കല്‍, വി.എന്‍. ജോഷി വലിയകുളം, അനീഷ്‌കുമാര്‍ കടുവങ്കശ്ശേരി, ലാലു നികത്തിത്തറ, ലീലാചന്ദ്രന്‍ പോണത്ത്, രാജമ്മ ചെല്ലപ്പന്‍ പുല്ലൂറ്റുപറമ്പ്, സുജ നികത്തിത്തറ എന്നിവരാണു ഡയരക്ടര്‍ ബോര്‍ഡംഗങ്ങള്‍. മത്സ്യത്തൊഴിലാളിയായിരുന്നയാളാണ് പ്രസിഡന്റ് ജയകുമാര്‍. ഡയരക്ടര്‍ ബോര്‍ഡിലെ പുരുഷന്‍മാരായ മറ്റ് അംഗങ്ങള്‍ നിലവില്‍ മത്സ്യത്തൊഴിലാളികളാണ്. സ്ത്രീകളും മത്സ്യമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ്. രാജമ്മ ചെല്ലപ്പനാകട്ടെ മത്സ്യം തലച്ചുമടായി കൊണ്ടുനടന്നു വില്‍ക്കുന്ന സ്ത്രീയാണ്. അംഗങ്ങളിലും ഭൂരിപക്ഷം പേരും മത്സ്യത്തൊഴിലാളികളോ മത്സ്യമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരോ ആണ്. 3853 അംഗങ്ങളാണു സംഘത്തിനുള്ളത്. വര്‍ഷം 12 കോടി രൂപയുടെ മത്സ്യലേലം നടത്തുന്ന നിലയിലേക്കു സാധാരണ മത്സ്യത്തൊഴിലാളികളുടെതായ ഈ സംഘം വളര്‍ന്നിരിക്കുന്നു.

ഞാറയ്ക്കലില്‍ പൊതുമരാമത്തു വകുപ്പിന്റെ കെട്ടിടത്തിലാണു സംഘം തുടക്കത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. 1998 നവംബര്‍ നാലിന് ഏഴുസെന്റ് സ്ഥലം സ്വന്തമായി വാങ്ങി. അവിടെ ചെറിയൊരു വീടുണ്ടായിരുന്നു. 1999 ഏപ്രില്‍ 22 ന് അതില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് അവിടെ ഇരുനിലക്കെട്ടിടം പണിതു. 2005 ജനുവരി 16 ന് അന്നത്തെ മത്സ്യഫെഡ് ചെയര്‍പേഴ്‌സണായിരുന്ന ജെ. മേഴ്‌സിക്കുട്ടിയമ്മ കെട്ടിടം ഉദ്ഘാടനം ചെയ്തു. പില്‍ക്കാലത്ത് ഈ കെട്ടിടം പിന്നിലേക്കു കൂടി ഇരുനിലകള്‍ പണിതു സൗകര്യങ്ങള്‍ വിപുലമാക്കി.

1988 ല്‍ സ്ഥാപിതമായ സംഘം 1999 സെപ്റ്റംബര്‍ ഒന്നിനു മത്സ്യലേലം ആരംഭിച്ചു. സ്വകാര്യ ലേലക്കാരുമായി മത്സ്യത്തൊഴിലാളിഗ്രൂപ്പുകള്‍ക്കുണ്ടായിരുന്ന ബാധ്യതകള്‍ ഏറ്റെടുത്തുകൊണ്ട് സംഘം ആ രംഗത്തെ ചൂഷണം ഒഴിവാക്കി. ആ വര്‍ഷം 85 ലക്ഷം രൂപയുടെ ലേലമാണു നടത്താന്‍ കഴിഞ്ഞതെങ്കില്‍ 2021-21 സാമ്പത്തികവര്‍ഷം അതു 12 കോടി രൂപയാണ.് 2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ഒമ്പതു കോടി രൂപയുടെ വിറ്റുവരവ് ലേലത്തിലൂടെ നേടാനായി.

ഓണക്കാല
ബോണസ്

2013 ല്‍ സംഘം രജതജൂബിലി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ആധുനികമായ ക്യാബിനുകളും കൗണ്ടറും സ്‌ട്രോങ് റൂമും അടങ്ങുന്ന കെട്ടിടം നിര്‍മിക്കുകയും പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കുകയും ചെയ്തു. ഗ്രൂപ്പുകളുടെ വാര്‍ഷികോല്‍പ്പാദനത്തിന്റെ അടിസ്ഥാനത്തില്‍ ഓണക്കാലത്തു ബോണസ് നല്‍കുന്ന സമ്പ്രദായം നടപ്പാക്കിയിട്ടുള്ള സംഘമാണിത്. 2000 ലാണ് ഇത് ആദ്യമായി നടപ്പാക്കിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് ഇങ്ങനെ ബോണസ് നല്‍കിത്തുടങ്ങിയ ആദ്യസംഘമാണു തങ്ങളുടെതെന്നു സംഘം അവകാശപ്പെടുന്നു. 2020-21 ലെ ബോണസ് വിതരണം കഴിഞ്ഞ ആഗസ്റ്റിലായിരുന്നു. കൂടുതല്‍ ബോണസ് നേടിയ ഗ്രൂപ്പുകള്‍ക്കു ട്രോഫിയും നല്‍കി. ‘നീതിമാന്‍’ ഗ്രൂപ്പ് ഒന്നാം സ്ഥാനവും ‘ഉദയസൂര്യന്‍’ഗ്രൂപ്പ് രണ്ടാം സ്ഥാനവും ‘വേദവ്യാസന്‍’ ഗ്രൂപ്പ് മൂന്നാം സ്ഥാനവും നേടി.

2018 ലെ പ്രളയകാലത്തു വള്ളങ്ങളുമായി പോയി പ്രളയബാധിതരെ രക്ഷിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഈ സംഘത്തിലെ തൊഴിലാളികള്‍ മുന്നിലുണ്ടായിരുന്നു. കാളമുക്കിലെ ഹാര്‍ബറില്‍നിന്ന് ഈ സംഘത്തിലെ 20 ഗ്രൂപ്പുകള്‍ രക്ഷാപ്രവര്‍ത്തനത്തിനു പോയിരുന്നു. പ്രളയരക്ഷാ പ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ സംഘം ക്ഷണിച്ചുവരുത്തി ആദരിക്കുകയുണ്ടായി. മത്സ്യത്തൊഴിലാളികള്‍ക്കായി മെഡിക്കല്‍ സ്‌റ്റോര്‍, വ്യാസ സ്‌റ്റോര്‍, വിവിധ വായ്പാപദ്ധതികള്‍, സമ്പാദ്യപദ്ധതികള്‍, ‘സാന്ത്വനം’ വാര്‍ഷിക പെന്‍ഷന്‍ പദ്ധതി, മംഗല്യസഹായനിധി, ഓണക്കിറ്റു വിതരണം, ചികിത്സാസഹായങ്ങള്‍, മരണാനന്തര സഹായം തുടങ്ങിയവ സംഘം നടത്തുന്നുണ്ട്.

മരുന്നുകളുടെ കനത്തവിലയ്‌ക്കെതിരെയുള്ള സഹകരണ ഇടപെടല്‍ എന്ന നിലയില്‍ 2007 ജനുവരി 28 നു സംഘം ഒരു മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങി. വൈപ്പിന്‍ മേഖലയിലെ വലിയ സഹകരണ ബാങ്കുകള്‍ പോലും അന്നു മെഡിക്കല്‍ സ്‌റ്റോര്‍ തുടങ്ങിയിരുന്നില്ല. 2020-21 ല്‍ 64 ലക്ഷത്തില്‍പരം രൂപയുടെ മരുന്നു വിറ്റു. ഏഴു ലക്ഷത്തില്‍പരം രൂപയുടെ ഡിസ്‌കൗണ്ട് നല്‍കാനും കഴിഞ്ഞു. ഞാറയ്ക്കല്‍ ഹോസ്പിറ്റല്‍ റോഡ് ജംഗ്ഷനിലാണു സഹകരണ മെഡിക്കല്‍ സ്‌റ്റോര്‍.

വ്യാസ
സ്റ്റോര്‍

വലയും മറ്റു മീന്‍പിടിത്തോപകരണങ്ങളും മത്സ്യഫെഡിന്റെ ഫാക്ടറിയിലെ വിലയ്ക്കുതന്നെ വില്‍ക്കാന്‍ കഴിയുന്ന ഒരു മിനി വ്യാസ സ്റ്റോര്‍ സംഘത്തിനുണ്ട്. സംഘം ഓഫീസിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ത്തന്നെയാണിത്. 2020-21 ല്‍ ഇവിടെ 28,76,322 രൂപയുടെ വില്‍പന നടന്നു. ഈയിനത്തില്‍ 81,349 രൂപ സംഘത്തിനു കമ്മീഷന്‍ ലഭിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സര്‍വോ 2 ടി എഞ്ചിന്‍ ഓയില്‍ മിതമായ വിലയ്ക്ക് ഇവിടെ വില്‍ക്കുന്നുണ്ട്. അഞ്ചു ലിറ്ററിന്റെയും 20 ലിറ്ററിന്റെയും ക്യാനുകളിലാണു വില്‍പന. 2020-21 ല്‍ 415 ലിറ്റര്‍ ഓയില്‍ വിറ്റു. 2012-13 ലാണ് ആദ്യമായി ലാഭവിഹിതം നല്‍കിത്തുടങ്ങിയത്. അതുവരെയുള്ള ലാഭം കണക്കാക്കി ഓഹരിയില്‍ 10 ശതമാനം ലാഭവിഹിതമാണു നല്‍കിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ലാഭവിഹിതം നല്‍കിവരുന്നുണ്ട്.

അംഗത്വം എടുത്ത് 15 വര്‍ഷം പൂര്‍ത്തിയായവരും 70 വയസ്സു തികഞ്ഞവരുമായ മത്സ്യത്തൊഴിലാളികള്‍ക്കു ‘സാന്ത്വനം’ എന്ന പേരില്‍ വാര്‍ഷികപെന്‍ഷന്‍ നല്‍കുന്നുണ്ട്. ഓണക്കാലത്ത് ഇവര്‍ക്കു പെന്‍ഷനോടൊപ്പം ചേന്ദമംഗലം കൈത്തറിയുടെ ഓണക്കോടിയും നല്‍കുന്നു. കടലില്‍ മീന്‍പിടിത്തത്തിനു പോകുന്നതു പുരുഷന്‍മാര്‍ മാത്രമാണെന്നതിനാല്‍ പുരുഷന്‍മാരായ മത്സ്യത്തൊഴിലാളികള്‍ക്കാണ് ഈ പെന്‍ഷന്‍ ലഭിക്കുന്നത്. 2015-16 ല്‍ 78 പേര്‍ക്ക് ഓണക്കോടിയും 1000 രൂപ പെന്‍ഷനും നല്‍കി. 2016-17 ല്‍ 115, 2017-18 ലും 2018-19 ലും 124, 2019-20 ല്‍ 138 എന്നിങ്ങനെ പെന്‍ഷന്‍ ലഭിച്ചവരുടെ സംഖ്യ വര്‍ധിച്ചു. 2020-21 ല്‍ 155 പേര്‍ക്കു നല്‍കി.

മംഗല്യ
സഹായനിധി

സംഘാംഗങ്ങളുടെ മക്കളുടെ വിവാഹത്തിനു ധനസഹായം നല്‍കാന്‍ മംഗല്യസഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. 100 രൂപയുടെയും 70 രൂപയുടെയും 50 രൂപയുടെയും 30 രൂപയുടെയും നാലു സ്ലാബുകളിലായി ആഴ്ചതോറും നിക്ഷേപം സ്വീകരിച്ചാണു നിധി സമാഹരിക്കുന്നത്. നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി മക്കളുടെ വിവാഹസമയത്തു തിരിച്ചുനല്‍കും. 2018-19 സാമ്പത്തികവര്‍ഷം സംഘം നടപ്പാക്കിത്തുടങ്ങിയ പദ്ധതിയാണ് ഓണക്കിറ്റ് വിതരണം. മത്സ്യലേലത്തില്‍ പങ്കെടുക്കുന്ന ഗ്രൂപ്പുകളിലെ സംഘാംഗങ്ങളായ മത്സ്യത്തൊഴിലാളികള്‍ക്കാണ് ഇതു നല്‍കുന്നത്. ആ വര്‍ഷം 242 തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് നല്‍കി. പിറ്റേക്കൊല്ലം 315 തൊഴിലാളികള്‍ക്കും. സംഘത്തിന്റെ ഏറ്റവും പുതിയ സഹായപദ്ധതിയാണിത്. 2021 ഡിസംബര്‍ 29 നു മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാന്‍സര്‍ ചികിത്സ, ഹൃദയശസ്ത്രക്രിയ, ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന വൃക്കരോഗികള്‍, കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍, ഓട്ടിസം ബാധിച്ച കുട്ടികളുള്ള കുടുംബം എന്നീ വിഭാഗങ്ങളില്‍പ്പെട്ട സംഘാംഗങ്ങള്‍ക്കു പ്രതിമാസ ചികിത്സാസഹായം ലഭിക്കും.

മരണാനന്തര സഹായനിധി, വിദ്യാഭ്യാസ അവാര്‍ഡുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തിയിട്ടുള്ള സംഘം കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, കാന്‍സര്‍ ബോധവത്കരണ ക്ലാസുകള്‍, നേത്രചികിത്സാക്യാമ്പ്, സ്വയംസഹായ സംഘങ്ങള്‍ക്കായി പൂക്കള മത്സരം, പാചക മത്സരം തുടങ്ങിയവയും നടത്താറുണ്ട്. 2020-21 ല്‍ അന്തരിച്ച 16 സംഘാംഗങ്ങളുടെ അവകാശികള്‍ക്കു മരണാനന്തര സഹായം നല്‍കി. ഇത്രയും പേരുടെ അവകാശികള്‍ക്കായി 68,000 രൂപയാണു വിതരണം ചെയ്തത്. അപകടമരണം സംഭവിക്കുന്ന മത്സ്യത്തൊഴിലാളിയുടെ ആശ്രിതര്‍ക്കു 10 ലക്ഷം രൂപ ലഭിക്കുന്ന ഒരു ഇന്‍ഷുറന്‍സ് പദ്ധതിയും സംഘം നടപ്പാക്കിയിട്ടുണ്ട്.

സംഘത്തിന്റെ സ്വന്തം ഫണ്ടില്‍നിന്ന് അംഗങ്ങള്‍ക്കു വായ്പ നല്‍കുന്നുണ്ട്. സാധാരണ വായ്പയായി ഒരാള്‍ക്കു രണ്ട് ആള്‍ജാമ്യത്തില്‍ 10,000 രൂപയാണു ലഭിക്കുക. മീന്‍പിടിത്ത ഗ്രൂപ്പിനു ഹ്രസ്വകാല വായ്പയായി പരമാവധി 15 ലക്ഷം രൂപ വരെ നല്‍കും. മത്സ്യലേല വായ്പയായി ഗ്രൂപ്പിന് ആറു ശതമാനം പലിശയ്ക്ക് അഞ്ചു ലക്ഷം രൂപ വരെ നല്‍കുന്നു. മത്സ്യഫെഡില്‍നിന്നു സംഘത്തിലെ സ്വയംസഹായ ഗ്രൂപ്പുകള്‍ക്കു പലിശരഹിത വായ്പ, മൈക്രോ ഫിനാന്‍സ് വായ്പ, മീന്‍പിടിത്തോപകരണ വായ്പ എന്നിവയും സംഘം വഴി നല്‍കുന്നുണ്ട്. സംഘാംഗങ്ങള്‍ക്കും സ്ഥിരം ജീവനക്കാര്‍ക്കും ഭവനവായ്പ, വാഹനവായ്പ, ഗൃഹോപകരണവായ്പ എന്നിവയുണ്ട്. വിവിധ പ്രതിമാസ നിക്ഷേപ പദ്ധതികളും സംഘം നടത്തുന്നുണ്ട്.

വി.കെ. ജിതേന്ദ്രകുമാരിയാണു സംഘം സെക്രട്ടറി. സെക്രട്ടറിയടക്കം മൂന്നു സ്ഥിരം ജീവനക്കാരാണു സംഘത്തിനുള്ളത്. കൂടാതെ മൂന്നു താല്‍ക്കാലിക ജീവനക്കാര്‍ ഓഫീസിലും മൂന്നു പേര്‍ മെഡിക്കല്‍ സ്റ്റോറിലും ജോലി ചെയ്യുന്നു. ലേലപ്രവര്‍ത്തനങ്ങള്‍ക്കായും രണ്ടു പേരെ നിയോഗിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഗ്രൂപ്പുകള്‍ക്കായി വായ്പ കൊടുത്തുകൊണ്ടു കളക്ഷന്‍ ഏജന്റുമാര്‍ വഴി തുക ഈടാക്കുന്ന സ്ത്രീശാക്തീകരണ വായ്പ നടപ്പാക്കാന്‍ പദ്ധതിയുണ്ടെന്നു പ്രസിഡന്റ് പി.ജി. ജയകുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!