കോഴിക്കോടിന്റെ പൈതൃകവും സഹകരണ മേഖലയുടെ വളര്‍ച്ചയും

- സി.പി. ജോണ്‍

സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുരുത്തിരിഞ്ഞ ഒരു പ്രതിഭാസമാണ്
സഹകരണം. കേരളത്തില്‍ എല്ലായിടത്തും അതിന്റെ വേരുണ്ടായിരുന്നു.
എങ്കിലും, കോഴിക്കോട്ട് അതിനു സവിശേഷമായ ഒരു സ്ഥിതിയുണ്ടായിരുന്നു.
ഗുജറാത്തിലെ സഹകരണ മേഖലപോലെ കോഴിക്കോട്ടെ സഹകരണ
സംഘങ്ങളുടെ ഉദയവും വളര്‍ച്ചയും കുതിപ്പും കേരളത്തിലും
ഇന്ത്യയിലുമുള്ള സഹകരണ മേഖലയുടെ മാര്‍ഗദര്‍ശിയായി മാറും.

 

സഹകരണം ഇപ്പോള്‍ എവിടെയാണു നില്‍ക്കുന്നത് ? സഹകരണം ഇന്ത്യയില്‍ കണ്ടുപിടിച്ച ഒരു കാര്യമല്ല. യൂറോപ്പിന്റെ സൃഷ്ടിയാണു സഹകരണ സ്ഥാപനങ്ങള്‍. അതിനു മുമ്പു നമുക്കു നമ്മുടേതായ മാര്‍ഗങ്ങളൊക്കെയുണ്ടായിരുന്നു. അതില്‍ ഏറ്റവും ശക്തമായതു വാസ്തവത്തില്‍ വടക്കേ മലബാറില്‍, പ്രത്യേകിച്ച് കോഴിക്കോട്ട്, ഉണ്ടായിരുന്ന നാടന്‍ സഹകരണമാണ്. അതിനു പണപ്പയറ്റ്, ചായപ്പയറ്റ്, കുറിക്കല്യാണം എന്നൊക്കെപ്പറയും. കോഴിക്കോട്ടെ വിജയകരമായ സഹകരണ പ്രസ്ഥാനത്തിന്റെ അടിത്തറ പരമ്പരാഗതമായ ആ പണപ്പയറ്റ് സംസ്‌കാരമാണെന്നാണ് എന്റെ വിശ്വാസം. പരസ്പര സഹകരണമാണത്. എന്റെ വീട്ടില്‍ കല്യാണമുണ്ടെങ്കില്‍ നിങ്ങള്‍ പണം തരികയാണ്. അതിനു രേഖയൊന്നുമില്ല. എന്നാല്‍, അതിനു സാമൂഹിക നിയന്ത്രണമുണ്ടുതാനും. എഴുതി ഒപ്പിട്ടു കൊടുത്തിട്ടുള്ള ചെക്ക്, പ്രോനോട്ട് എന്നിവയേക്കാളും ഒരു സാമൂഹിക നിയന്ത്രണം അതിനുണ്ട്. ഒരു സോഷ്യല്‍ കൊളാറ്ററല്‍ ആണത്. അതിനെ മറികടക്കാനാര്‍ക്കും സാധിക്കില്ല. മറികടന്നാല്‍ അങ്ങാടിയില്‍ പിടിച്ചുനിര്‍ത്തും. തൃശ്ശൂര്‍ ജില്ലയില്‍ ഇതിനു സമാനമായ ഒരു സംവിധാനമുണ്ട്. പ്രത്യേകിച്ച് പാവപ്പെട്ടവരുടെയിടയില്‍. ഇപ്പോഴും, കൊടുത്ത പണം തിരിച്ചുകിട്ടും എന്നതിനു കൂടുതലുറപ്പുള്ളതു പാവപ്പെട്ട ആളുകള്‍ക്കു കൊടുത്ത പണമാണ്. മത്സ്യത്തൊഴിലാളികള്‍ക്കും കുടുംബശ്രീകള്‍ക്കും കൊടുത്ത പണം ഉറപ്പായും തിരിച്ചുകിട്ടും. അതേസമയം, സമ്പന്നര്‍ക്കു കൊടുത്ത പണം തിരിച്ചുകിട്ടാനുള്ള സാധ്യത കുറവായിരിക്കും. കാരണം അവര്‍ക്കതു തിരിച്ചുകൊടുക്കാതിരിക്കാനുള്ള പല സൂത്രങ്ങളുമറിയാം.

സാമൂഹികബന്ധം
എന്ന ഈട്

സഹകരണം എന്നതു സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുരുത്തിരിഞ്ഞ ഒരു പ്രതിഭാസമാണ്. കേരളത്തില്‍ എല്ലായിടത്തും അതിന്റെ വേരുണ്ടായിരുന്നെങ്കില്‍പ്പോലും കോഴിക്കോട്ട് സവിശേഷമായ ഒരു സ്ഥിതിയുണ്ട്. തൃശ്ശൂരില്‍ പള്ളിക്കുറികളില്‍ നിന്നാണു ബാങ്കിങ് സമ്പ്രദായമുണ്ടായത്. അവിടത്തെ എല്ലാ സഭകള്‍ക്കും ഒരു ബാങ്കുണ്ട്. അതിലൊരു ബാങ്കു മാത്രമാണു കാത്തലിക് സിറിയന്‍ ബാങ്ക്. അതില്‍ മറ്റെല്ലാ ബാങ്കുകളും ലയിച്ചു. ഇപ്പോള്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ കാത്തലിക്കും സിറിയനുമൊന്നുമില്ല. വേറെയാള്‍ക്കാരാണു നടത്തുന്നത്. പള്ളിക്കുറി എന്ന വേറൊരു സമ്പ്രദായമുണ്ട്. അവിടെയും കൊളാറ്ററല്‍ ഒന്നുമില്ല. പക്ഷേ, പണം തിരിച്ചടച്ചില്ലെങ്കില്‍ ആര്‍ക്കും പള്ളിയില്‍ പോകാന്‍ പറ്റില്ല. അപ്പോള്‍ നിങ്ങളുടെ സാമൂഹിക ബന്ധങ്ങളാണു നിങ്ങളുടെ ഈട്. ആ ഈടിന്റെ പുറത്താണു പണം കൊടുത്തിരുന്നത്.

കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളുടെ ക്ഷേമനിധി ബോര്‍ഡിനെക്കുറിച്ച് ഞാനൊരു പഠനം നടത്തിയിരുന്നു. എറണാകുളം ജില്ലയിലെ മഴുവന്നൂര്‍ എന്ന പഞ്ചായത്തിനെ ആധാരമാക്കിയാണ് അതു നടത്തിയത്. അവിടത്തെ വിശ്വകര്‍മ സമുദായക്കാരാണു കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍. കേരളത്തിലെ എല്ലാ സമുദായങ്ങള്‍ക്കും, പ്രത്യേകിച്ച് അധ്വാനിക്കുന്ന ജാതികള്‍ക്കു ( വര്‍ക്കിങ് കാസ്റ്റ് ) അവരുടേതായ ഭാഷകളും നിലനില്‍ക്കുന്നുണ്ട്. നഞ്ചിയമ്മ പാടിയതു മലയാളത്തിലല്ല. അവരുടെ ഭാഷയിലാണ്. വിശ്വകര്‍മര്‍ക്ക് അവരുടെ ഭാഷയുണ്ട്. ആ ഭാഷ വേറെയാര്‍ക്കും മനസ്സിലാവില്ല.

ഇന്ത്യയിലെ തൊഴിലാളിവര്‍ഗം എന്നു പറയുന്നതു അധ്വാനിക്കുന്ന ജാതിയാണ്. നമ്മുടെ അടിസ്ഥാന വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ചും അധ്വാനിക്കുന്ന ആളുകള്‍ക്ക്, അവരുടേതായ ഭാഷയുണ്ട്, അവരുടേതായ സാമ്പത്തികരൂപമുണ്ട്. അതിനു മുകളില്‍ നമ്മള്‍ മെഴുകിയതാണു കോ-ഓപ്പറേറ്റീവും ബാങ്കുമൊക്കെ. അതാണു ചങ്ങാതിക്കുറി, പള്ളിക്കുറി, പണപ്പയറ്റ്, ചായപ്പയറ്റ് എന്നീ രീതിയിലുണ്ടായിരുന്ന സഹകരണം. അതായത് കൂട്ടായ പ്രവര്‍ത്തനം. അതില്‍ പലിശയുണ്ടോ എന്നു ചോദിച്ചാല്‍ പലിശയില്ല. സാങ്കേതികമായി പലിശയില്ല. പക്ഷേ, നിങ്ങള്‍ നൂറു രൂപ കൊടുത്താല്‍ തിരിച്ചുകൊടുക്കേണ്ടത് അതിനേക്കാള്‍ കൂടുതലുള്ള സംഖ്യയാണ്. മലബാറിലെ മുസ്ലിം സമുദായം പലപ്പോഴും ഇത്തരത്തിലുള്ള യൂറോപ്യന്‍ രീതികളില്‍ നിന്നു മാറിയാണു നടന്നിരുന്നത്. എങ്ങനെയാണു പലിശയില്ലാതെ വ്യാപാരം ചെയ്തിരുന്നത് ? കേരളത്തില്‍ വാസ്‌കോ ഡ ഗാമ ഇടയ്ക്കു വന്ന ആളാണ്. അതിനു മുമ്പ് കിങ് സോളമന്റെ കാലത്തുതന്നെ ഇവിടെ എങ്ങനെയാണു വ്യാപാരം നടന്നിരുന്നത്, എങ്ങനെയാണു പണം കൈകാര്യം ചെയ്തിരുന്നത് എന്നതു സംബന്ധിച്ചുള്ള വസ്തുനിഷ്ഠമായ പഠനം വളരെ കുറവാണ്. അവിടെയും ചില വിശ്വാസങ്ങളുടെ അടിസ്ഥാനമുണ്ടായിരുന്നു. മതപരമായ വിശ്വാസമല്ല, മനുഷ്യര്‍ തമ്മിലുള്ള വിശ്വാസമായിരുന്നു അത്. പരസ്പരവിശ്വാസത്തിലധിഷ്ഠിതമായിട്ടുള്ള ജില്ലയാണു കോഴിക്കോട് എന്നാണു എനിക്കു തോന്നുന്നത്. ആ വിശ്വാസ്യതയും സാമൂഹിക മൂലധനവുമായിരിക്കാം കഴിഞ്ഞ ഇരുപതു വര്‍ഷത്തിനകത്തു കോഴിക്കോട്ടെ സഹകരണ മേഖലയ്ക്കുണ്ടായ കുതിപ്പിനു കാരണം.

നിര്‍ണായകമായ
ഇരുപതു വര്‍ഷം

ഈ 20 വര്‍ഷം കോഴിക്കോടെന്തു ചെയ്തു, ഈ ഇരുപതു വര്‍ഷം എന്താണു കോഴിക്കോടിന്റെ പ്രത്യേകത? ഈ 20 വര്‍ഷം കൊണ്ട് കാലിക്കറ്റ് സിറ്റി ബാങ്ക് മാത്രമല്ല, 97 വര്‍ഷം പഴക്കമുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘവും എങ്ങനെ ഇന്നത്തെ ഊരാളുങ്കലായി? പൂര്‍ണരൂപം ഒന്നാണെങ്കിലും അന്നത്തേത് ഊരാളുങ്കലും ഇന്നത്തേതു യു.എല്‍.സി.സി.എസ്സുമാണ്. യു.എല്‍.സി.സി.എസ്. ഒരു ബ്രാന്റായി ഉയര്‍ന്നു. അതു 20-22 കൊല്ലം കൊണ്ടാണ്. അവരുടെ ഗ്രാഫ് വരയ്ക്കുകയാണെങ്കില്‍ ഒരു കുതിച്ചുചാട്ടം നമുക്കു കാണാന്‍ കഴിയും, കഴിഞ്ഞ 20-22 വര്‍ഷത്തിനിടയില്‍. അപ്പോള്‍ എന്‍. കെ അബ്ദുറഹിമാന്‍ ( കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ) വരുന്നു. അദ്ദേഹമൊരു കുതിപ്പു നടത്തി. അവിടെ സി.എന്‍. വിജയകൃഷ്ണന്‍ ( കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ) വരുന്നു. അദ്ദേഹം അദ്ഭുതങ്ങള്‍ നടത്തി. അതിനെ കുതിപ്പെന്നു പറയാന്‍ പറ്റില്ല. സായിബാബയൊക്കെ ശൂന്യതയില്‍ നിന്നു വസ്തുക്കളുണ്ടാക്കുന്നതുപോലെയാണത്. വിജയകൃഷ്ണന്‍ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ഉണ്ടാക്കുന്നു, ലാഡറുണ്ടാക്കുന്നു. കാലിക്കറ്റ് സിറ്റി ബാങ്കിന്റെ ഉപോല്‍പ്പന്നങ്ങളാണിവ. രണ്ടും വിജയകരമായ സഹകരണ മാതൃകകളാണ്. അതുപോലെ ചക്കിട്ടപ്പാറയില്‍ കുടിയേറ്റക്കാരുടെ വനിതാ സഹകരണ സംഘം വിജയകരമായ മാതൃകയാകുന്നു. സഹകരണ മേഖലയില്‍ എഞ്ചിനിയറിങ് കോളേജുണ്ടാവുന്നു. അപ്പോള്‍, കോഴിക്കോട്ട് 20 കൊല്ലംകൊണ്ട് എന്താണു സംഭവിച്ചത് ? കോഴിക്കോടിന്റെ ആ സത്പാരമ്പര്യത്തിന്റെ പുറത്ത് ഈ 20 കൊല്ലം കൊണ്ട് എന്തു സംഭവിച്ചു എന്നതിനു എനിക്കു ഉത്തരമില്ല. ഞാനിതു ചോദ്യമായി ഇവിടെ അവതരിപ്പിക്കുകയാണ്.

കോഴിക്കോട്ടെ വിജയകരമായ സഹകരണ സ്ഥാപനങ്ങളെക്കുറിച്ച് ഗൗരവത്തിലുള്ള ഒരു പഠനത്തിനു കാലിക്കറ്റ് സിറ്റി ബാങ്ക് തയാറാകണം. ഈ 20 കൊല്ലത്തിനുള്ളില്‍ എന്താണു സംഭവിച്ചത് എന്നു പഠിച്ചാല്‍ അതു സിറ്റി ബാങ്കിനും കേരളത്തിനും ഇന്ത്യയ്ക്കും പ്രയോജനകരമായിത്തീരും. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഇന്ത്യയ്ക്കു മാതൃകയായ ഒരു സഹകരണ സ്ഥാപനമായി 20 വര്‍ഷംകൊണ്ട് വളര്‍ന്നിരിക്കുന്നു എന്നു അടയാളപ്പെടുത്തുന്ന ദിവസമാണ് 2022 ജൂലായ് 28. ഇവിടെനിന്നു ഇനി വീണ്ടും തുടങ്ങണം. പലപ്പോഴും സ്ഥാപനങ്ങള്‍ക്ക് ഒരു പ്രശ്‌നമുണ്ട്. സ്ഥാപനവും മനുഷ്യരെപ്പോലെയാണ്. അതിനു ബാല്യമുണ്ട്, യൗവനമുണ്ട്, വാര്‍ധക്യമുണ്ട്, മരണവുമുണ്ട്. അതാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ഡീക്കേ. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണു കെ.എസ്.ആര്‍.ടി.സി. മരിക്കാതെ ഇനിയതു ജീവിക്കുമെന്നു തോന്നുന്നില്ല. അതിന് ഉയിര്‍ത്തെഴുന്നേല്‍പ്പേയുള്ളു. ഇനി ജീവിതമൊന്നുമില്ല. അതു മരിച്ചുകഴിഞ്ഞു. അപ്പോള്‍ സ്ഥാപനങ്ങള്‍ക്കു മരണം വരാതിരിക്കണമെങ്കില്‍ ഒരു 20-25 കൊല്ലം കഴിയുമ്പോള്‍ യൗവനയുക്തനായിരിക്കുമ്പോള്‍ത്തന്നെ പുതിയൊരു ബാല്യം ഉണ്ടാക്കണം. അതാണിവിടെ കാലിക്കറ്റ് സിറ്റി ബാങ്ക് ചെയര്‍മാനൊക്കെ ചെയ്തത്. സ്ഥാപനം ക്ഷയിച്ചുതുടങ്ങുംമുമ്പുതന്നെ, പത്തു കൊല്ലത്തിനകം തന്നെ, പ്രവര്‍ത്തനം വൈവിധ്യവത്കരിച്ചു. അതാണു എം.വി.ആര്‍. കാന്‍സര്‍ സെന്ററും ലാഡറും. ഇപ്പോള്‍ ഈ സ്ഥാപനങ്ങള്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു.

മനുഷ്യനെപ്പോലെ
സ്ഥാപനവും മാറണം

ഓരോ പത്തു കൊല്ലം കഴിയുമ്പോഴും ഓരോ മനുഷ്യനും ഓരോ സ്ഥാപനത്തിനും റോളുകളില്‍ മാറ്റം വരും. ഇതെന്നെ പഠിപ്പിച്ചതു ശാശ്വതികാനന്ദസ്വാമിയാണ്. ഒരു വയസ്സും പത്തു വയസ്സുമുള്ള കുട്ടികള്‍ തമ്മില്‍ വ്യത്യാസമുണ്ട്. 20 വയസ്സാകുമ്പോഴേക്കും അവന്‍ വേറൊരാളാണ്. 30 വയസ്സാകുമ്പോഴേക്കും അച്ഛനായി, അല്ലെങ്കില്‍ അമ്മയായി. 40 ആകുമ്പോഴേക്കും മുതിര്‍ന്ന കുട്ടികളുടെ രക്ഷാകര്‍ത്താവായി. പിന്നെ കരിയറില്‍ മുകളില്‍ വന്ന് അമ്പതായി, അറുപതായി, എഴുപതായി, എണ്‍പതായി ഔട്ട്. അപ്പോള്‍ ഓരോ പത്തു വര്‍ഷവും നമ്മള്‍ ഓരോരുത്തരും വെവ്വേറെ മനുഷ്യരായിരുന്നു. അങ്ങനെ ഓരോരുത്തര്‍ക്കും ഓരോ പത്തു വര്‍ഷം കൂടുമ്പോള്‍ ഒരു റോള്‍ച്ചെയ്ഞ്ച് വരണം. അതു വരാത്തവരാണു നിഷ്‌കാസനം ചെയ്യപ്പെടുന്നത്, നീരസം പൂണ്ടവരാകുന്നത്. അവര്‍ക്കതു മനസ്സിലാവാതെ സ്വയം ശപിക്കാനും തൊട്ടടുത്തുള്ള ആള്‍ക്കാരെ ശപിക്കാനും കുറ്റപ്പെടുത്താനുമൊക്കെ തുടങ്ങും. അതുകൊണ്ട് എല്ലാ സ്ഥാപനങ്ങളെയുംപോലെ എങ്ങനെ മാറിനടക്കണമെന്നു 20 വര്‍ഷം മുമ്പുതന്നെ തെളിയിച്ചതാണു കാലിക്കറ്റ് സിറ്റി ബാങ്കിന്റെ വലിയ വിജയം. കാല്‍ നൂറ്റാണ്ടുകൊണ്ട് കാലിക്കറ്റ് സിറ്റി ബാങ്കും ഊരാളുങ്കലും കാരശ്ശേരി ബാങ്കും പത്തു വര്‍ഷം കൊണ്ട് ചക്കിട്ടപ്പാറ വനിതാ സംഘവുമൊക്കെ കോഴിക്കോടിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് എങ്ങനെ വളര്‍ന്നു എന്നതു രേഖപ്പെടുത്തപ്പെടണം. ഗുജറാത്തിലെ ഐ.ഐ.എമ്മിലുള്ള കോ-ഓപ്പറേറ്റീവ് വിഭാഗവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സിറ്റി ബാങ്ക് ഒരു പ്രോജക്ടുണ്ടാക്കണം. കോഴിക്കോട്ടെ സഹകരണ മേഖലയുടെ വളര്‍ച്ചയെക്കുറിച്ചാവണം ഈ പ്രോജക്ട്. കോഴിക്കോട്ടെ സഹകരണ സംഘങ്ങളുടെ ഉദയവും വളര്‍ച്ചയും കുതിപ്പും കേരളത്തിലും ഇന്ത്യയിലുമുള്ള സഹകരണ മേഖലയുടെ മാര്‍ഗദര്‍ശിയായി ഭാവിയില്‍ മാറും എന്നു ഞാന്‍ കരുതുന്നു, ഗുജറാത്തിലെ സഹകരണ മേഖലപോലെ. ഗുജറാത്തിലെ സഹകരണരംഗം ഇപ്പോള്‍ വളര്‍ച്ചയില്ലാതെ മുരടിപ്പിലാണ്. അവര്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, പുതിയതൊന്നും വരുന്നില്ല. ആനന്ദ് മാതൃക വിജയകരമായി. പക്ഷേ, ആ വിജയം മുരടിച്ച നിലയിലാണ്. അതുപോലെ, കൃഷ്‌കോ, ഇഫ്‌കോ എന്നിവയൊക്കെ മുരടിപ്പിലാണ്.

ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് മോണിറ്ററില്‍ ആദ്യമായി കേരളത്തില്‍ നിന്ന് ഒരു സഹകരണ സ്ഥാപനം വന്നു. അത് ഊരാളുങ്കല്‍ സംഘമാണ്. വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റീവില്‍ ആദ്യമായാണു കേരളത്തിലെ ഒരു സഹകരണ സ്ഥാപനം വരുന്നത്. ഏതാണ്ട് മുന്നൂറ്റിയമ്പതോളം സംഘങ്ങളെ കോ-ഓപ്പറേറ്റീവ് മോണിറ്റര്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ 140 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ നിന്നു വെറും 14 സംഘങ്ങളാണുള്ളത്. കോഴിക്കോട് ജില്ലയുടെ ജനസംഖ്യ ഏതാണ്ട് 35 ലക്ഷമാണ്. എന്നാല്‍, 50 ലക്ഷമേയുള്ളു ഫിന്‍ലാന്‍ഡിന്റെ ജനസംഖ്യ. ഒരു കോടിയില്‍ത്താഴെയാണു ന്യൂസിലാന്‍ഡിന്റെയും നോര്‍വെയുടെയും ജനസംഖ്യ. ആ രാജ്യങ്ങളില്‍ നിന്നു പന്ത്രണ്ടും പതിമൂന്നും സഹകരണ സംഘങ്ങളുണ്ട്. സംഘങ്ങളുടെ വിറ്റുവരവ് വെച്ചാണ് കോ-ഓപ്പറേറ്റീവ് മോണിറ്റര്‍ എഴുതുന്നത്. നമ്മുടെ ഏറ്റവും വലിയ പ്രശ്‌നം നമുക്കു നിയതമായ അളവുകോലില്ല എന്നതാണ്. നമുക്കു 100 കോടി രൂപപോലും വലിയൊരു തോതാണ്. എന്നാല്‍, പ്രമുഖ സഹകാരി സി.എന്‍. വിജയകൃഷ്ണനു പതിനായിരം കോടിയാണു സ്‌കെയില്‍. പതിനായിരം കോടി ലക്ഷ്യമിട്ടിട്ടുള്ള ഒരാള്‍ക്കു 1500 കോടി വെറും അതിന്റെ 15 ശതമാനമാണ്.

നമ്മുടെ പുതിയ തലമുറയെ സ്‌കെയിലപ് ചെയ്യണം. അവരെ വലിയ തോതില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കണം. ചൈനയുടെ ഏറ്റവും വലിയ വിജയം അതാണ്. അവര്‍ പല സാധനങ്ങളും ഉണ്ടാക്കുന്നുണ്ട്. വലിയ ബിസിനസ്സാണ് അവര്‍ ചെയ്യുന്നത്. വലിയ ഓര്‍ഡറേ അവര്‍ക്കു വേണ്ടൂ. നമ്മുടെ കണക്കില്‍ ഒരു കെയ്‌സ് വൈനാണ് ഏറ്റവും വലുത്. എന്നാല്‍, അവര്‍ പറയുന്നത് ഒരു ദിവസം മിനിമം ഒരു കണ്ടെയിനറിന്റെ ഓര്‍ഡറില്ലാതെ സംസാരിക്കേണ്ട എന്നാണ്. ഒരു വര്‍ഷം 365 കണ്ടെയ്‌നര്‍ വൈന്‍ എടുക്കുന്നവരെ മാത്രമേ അവര്‍ക്കു വേണ്ടൂ. കാരണം, അവരുടെ ബിസിനസ്്‌ലക്ഷ്യം വളരെ വലുതാണ്.

ഡോളറിന്റെ
കുതിപ്പ്

 

അതുപോലെ, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്കു അടുത്ത കാലത്തുണ്ടായിട്ടുള്ള ദോഷവും നമുക്ക് അതുകൊണ്ടുണ്ടായിട്ടുള്ള ഗുണവും മനസ്സിലാക്കണം. 35 കൊല്ലം മുമ്പ് ഡോളറിന്റെ വില പത്തു രൂപയായിരുന്നു. കാലിക്കറ്റ് സിറ്റി ബാങ്ക് ഉണ്ടാക്കുന്ന സമയത്ത്, ഉദാരവത്കരണത്തിന്റെ കാലത്ത്, അതു 22 രൂപയായിരുന്നു. ഇന്നതു 80 രൂപയാണ്. നമ്മുടെ പരമ്പരാഗതമായിട്ടുള്ള സഹകരണം, അഥവാ കൂട്ടായ്മയുടെ ഒരു സംസ്‌കാരം എന്നതുപോലെ ഡോളറിനുണ്ടായിട്ടുള്ള കുതിപ്പും കോഴിക്കോടിനെയും മലബാറിനെയും തുണച്ചിട്ടുണ്ട്. ഡോളര്‍ കുതിച്ചപ്പോള്‍ ഗള്‍ഫിലെ എല്ലാ കറന്‍സികളും കുതിച്ചു. ഡോളര്‍ വിനിമയവുമായി ഇന്ത്യന്‍ രൂപയിലുണ്ടായ ഇടിവ് എങ്ങനെയാണു കോഴിക്കോടിന്റെ നേട്ടമായത് എന്നു പഠിക്കാവുന്നതാണ്. കോഴിക്കോടിന്റെ സാംസ്‌കാരവും പരസ്പരം വിശ്വസിക്കുക എന്ന സാമൂഹിക മൂലധനവും ബിസിനസിനെ സഹായിച്ചിട്ടുണ്ട്. ഒരു സമൂഹത്തിന്റെ സത്യസന്ധത ബിസിനസിനെ ബാധിക്കുന്ന കാര്യമാണെന്നാണു പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൗഷിക് ബസു പറയുന്നത്. നമുക്കു വിശ്വാസ്യത ധാര്‍മിക കാര്യമാണ്. പക്ഷേ, അതൊരു ഇക്കണോമിക് ഫാക്ടറാണ്. പലപ്പോഴും വായ്പയെടുത്തിട്ടുള്ള 20-30 ശതമാനം ആളുകള്‍ തിരിച്ചടയ്ക്കാന്‍ മടിക്കുന്നവരാണ്. കഴിവില്ലാഞ്ഞിട്ടല്ല. ഈ വിമുഖത അവര്‍ക്കുതന്നെ ആപത്താണെന്നു കാമ്പെയിന്‍ നടത്തണം. തിരിച്ചടയ്ക്കുന്നതാണു നല്ലത് എന്നൊരു കാമ്പയിന്‍ നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി വരണം. ഒരു സാംസ്‌കാരികമായ മാറ്റം വരണം. അക്കാര്യത്തില്‍ കോഴിക്കോട് ഭേദമാണ്. ഇവിടെ നൂറു പേര്‍ക്കു വായ്പ കൊടുത്താല്‍ 90 പേരും തിരിച്ചടയ്ക്കാന്‍ ശ്രമിക്കും. തിരുവനന്തപുരമൊക്കെ ഇപ്പോള്‍ കുറച്ചു ഭേദമാണ്. നേരത്തേ, എങ്ങനെ വായ്പ തിരിച്ചടയ്ക്കാതിരിക്കാം എന്നതില്‍ ഗവേഷണം നടത്തിയിരുന്നു പലരും. എന്നാല്‍, ഇതൊക്കെ എല്ലാവര്‍ക്കും നഷ്ടമാണുണ്ടാക്കുക എന്നു ക്രമേണ ബോധ്യമായി. സത്യസന്ധതയുള്ള ഒരു സമൂഹമാണു നമ്മുടെ ലക്ഷ്യം. നീതിബോധമുള്ള ഒരു സമൂഹത്തിന്റെ പ്രതീകമാണു സഹകരണം. നമ്മള്‍ പ്രവര്‍ത്തിക്കുന്നതു ഒരു വികസിത സമൂഹത്തിനുവേണ്ടി മാത്രമല്ല നീതിബോധമുള്ള സമൂഹത്തിനുവേണ്ടിക്കൂടിയാണ്. നീതിബോധമുള്ള ആ സമൂഹത്തിന്റെ ഏറ്റവും നല്ല മാതൃക അവിടെ സഹകരണ സംഘങ്ങളുണ്ടോ ഇല്ലയോ എന്നതാണ്. അതൊരു സൂചകമാണ്. കൂടുതല്‍ നീതിബോധമുള്ള ആളുകള്‍ക്കു കൂടുതല്‍ നല്ല സംഘങ്ങളുണ്ടാവും എന്നു ഞാന്‍ വിശ്വസിക്കുന്നു. അതേസമയം, കുറഞ്ഞ നീതിബോധമുള്ള സ്ഥലങ്ങളില്‍ സഹകരണം വിജയമാവില്ല. കോഴിക്കോടിന്റെ നന്മകളുടെ നല്ലൊരു ഉല്‍പ്പന്നമാണു സഹകരണ സംഘങ്ങള്‍.

Leave a Reply

Your email address will not be published.

Latest News