കേരള ബാങ്ക് എന്തിന് ?

moonamvazhi

(2020 ജനുവരി ലക്കം)

കേരളബാങ്ക് യാഥാര്‍ഥ്യമായി. എന്തിനാണ് കേരളബാങ്ക് രൂപവത്കരിച്ചതെന്നും അതിന്റെ പ്രാധാന്യമെന്താണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശദീകരിക്കുകയാണ്. യു.ഡി.എഫിന്റെ രാഷ്ട്രീയമായ എതിര്‍പ്പ്, മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ വിട്ടുനില്‍ക്കല്‍, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കുള്ള ആശങ്ക ഇതെല്ലാം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ലക്ഷ്യവും കേരള ബാങ്കിന്റെ സാധ്യതയും മന്ത്രി വ്യക്തമാക്കുന്നത്.

ബാങ്കിങ് വ്യവസായം കുടുത്ത മത്സരവും നിരവധി വെല്ലുവിളികളും നേരിടുന്ന കാലഘട്ടമാണിത്. ഈ സാഹചര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് ഇന്നത്തെ നിലയില്‍ മുന്നോട്ടുപോകാനാവില്ല. ആധുനിക കാലഘട്ടത്തിലെ സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിനായി സംസ്ഥാനത്തെ സഹകരണ കാര്‍ഷിക വായ്പാ മേഖലയില്‍ ഘടനാപരമായ മാറ്റം അനിവാര്യമാണെന്ന് വിലയിരുത്തിയ സര്‍ക്കാര്‍ ത്രിതല സമ്പ്രദായത്തിലെ മധ്യതലം ഉപരിതലത്തോട് സംയോജിപ്പിച്ച് ദ്വിതലമായി പുന:ക്രമീകരിക്കാന്‍ നയപരമായി തീരുമാനിച്ചു. ഹ്രസ്വകാല സഹകരണ കാര്‍ഷിക വായ്പാ മേഖലയുടെ ഘടന പരിശോധിച്ചാല്‍ 19 സംസ്ഥാനങ്ങളില്‍ ത്രിതലവും 14 ഇടത്ത് ദ്വിതലവുമാണ്. അഞ്ചാം പഞ്ചവത്സര പദ്ധതിക്കാലത്തെ സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് ( 1974-79 ) വലിയ സംസ്ഥാനങ്ങളില്‍ ത്രിതല ഘടനയും ചെറിയ സംസ്ഥാനങ്ങളില്‍ ദ്വിതലവുമാണ് അനുയോജ്യമെന്ന് വിലയിരുത്തിയിരുന്നു. മാത്രവുമല്ല, കേരളം ഹരിയാന, ആസാം എന്നിവിടങ്ങളില്‍ ഇങ്ങനെ മാറണമെന്ന ശുപാര്‍ശയും നല്‍കിയിരുന്നു. 1972-ല്‍ റിസര്‍വ് ബാങ്ക് കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയും ഹ്രസ്വകാല കാര്‍ഷിക വായ്പാമേഖലയില്‍ കേരളത്തിന് ദ്വിതല സംവിധാനമാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ച് സംസ്ഥാന തലത്തില്‍ ഒരു ബാങ്കിന് രൂപം കൊടുക്കാന്‍ ഈ സര്‍ക്കാര്‍ നയപരമായി തീരുമാനിച്ചത്.

ലക്ഷ്യമിടുന്ന നേട്ടങ്ങള്‍

കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് വളരാനുള്ള വലിയ അവസരമാണ് കേരള ബാങ്കിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്. സഹകരണ ബാങ്കിങ് മേഖലയിലെ ഏകോപനത്തിനും മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നിലനില്‍പ് ഉറപ്പാക്കുന്നതിനും ഇത് സഹായകമാകും. കാര്‍ഷിക-വ്യവസായ രംഗത്ത് നൂതന ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും കേരള ബാങ്ക് ശക്തി പകരും. ഗ്രാമീണ സമ്പാദ്യമുള്‍പ്പടെ സംസ്ഥാനത്തെ വിഭവങ്ങള്‍ പൂര്‍ണമായി നമ്മുടെ സംസ്ഥാനത്തിന് വിനിയോഗിക്കാന്‍ കഴിയും. ഇടപാടുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം ലഭ്യമാക്കാനാകും. വായ്പാ പലിശ നിരക്ക് കുറയ്ക്കുന്നതിനും മൈക്രോ ഫിനാന്‍സ് രംഗത്ത് കൂടുതല്‍ ഫലപ്രദമായി ഇടപെടുന്നതിനും കേരള ബാങ്കിന്റെ വരവ് സഹായിക്കും.

നമുക്ക് കൂടുതല്‍ കാര്‍ഷിക വായ്പ നല്‍കാനാകും. ഏകോപനത്തിലൂടെ ശക്തമാകുന്ന ബാങ്കിന്റെ ധനസ്ഥിതിയില്‍ നബാര്‍ഡില്‍നിന്ന് കൂടുതല്‍ പുനര്‍വായ്പ ലഭിക്കും. ഇത് നമ്മുടെ ഉല്‍പാദന മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. 4.5 ശതമാനം പലിശയ്ക്ക് നബാര്‍ഡില്‍നിന്ന് ലഭിക്കുന്ന പുനര്‍വായ്പ ജില്ലാബാങ്ക് എന്ന തലം ഒഴിവായാല്‍ നിലവിലെ ഏഴു ശതമാനമെന്ന നിരക്കില്‍നിന്ന് കുറച്ച് കര്‍ഷകന് വായ്പ അനുവദിക്കാനാകും. കാര്‍ഷികേതര വായ്പയുടെ പലിശനിരക്കും കുറയ്ക്കാനാകും.

കേരളബാങ്ക് വരുന്നതോടെ നിക്ഷേപം, വായ്പ എന്നിവ പലമടങ്ങ് വര്‍ധിക്കും. വിദേശ നിക്ഷേപം ശേഖരിക്കാന്‍ പ്രാപ്തി കൈവരിക്കും. വിദേശ നാണയ വിനിമയവും വ്യാപാരവും വര്‍ധിക്കും. പൊതു-സ്വകാര്യ ന്യൂജന്‍ ബാങ്കുകള്‍ കൈയടക്കി വെച്ചിരിക്കുന്ന എന്‍.ആര്‍.ഐ. നിക്ഷേപത്തിന്റെ നല്ലൊരു പങ്ക് കേരള ബാങ്കിലേക്ക് വരുന്നതോടെ സഹകരണ മേഖലയുടെ വായ്പാ വിതരണശേഷിയില്‍ കുതിച്ചുചാട്ടമുണ്ടാകും.

സഹകരണ മേഖല അതിനൂതന സാങ്കേതിക മികവിലേക്ക് വരുമ്പോള്‍ ചെറുപ്പക്കാരായ ഉപഭോക്താക്കളെ ഈ മേഖലയിലേക്ക് കൂടുതലായി ആകര്‍ഷിക്കാനാകും. ഇപ്പോള്‍ സഹകരണ ബാങ്കുകളില്‍ 50 വയസ്സിന് താഴെ പ്രായമുള്ള ഉപഭോക്താക്കള്‍ 23 ശതമാനത്തിനടുത്ത് മാത്രമാണ്. യുവതലമുറയ്ക്ക് വേണ്ട സാങ്കേതിക സൗകര്യങ്ങളൊരുക്കാന്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ബാങ്കുകളേക്കാള്‍ ഏകോപിതമായ കേരള ബാങ്കിനായിരിക്കും കഴിയുക. മാത്രമല്ല, യുവതലമുറ ആഗ്രഹിക്കുന്ന ബ്രാന്‍ഡ് മൂല്യം ആര്‍ജിക്കാന്‍ കേരള ബാങ്കിന് കഴിയും. ജീവനക്കാരുടെ പ്രൊഫഷണലിസം, ആധുനിക ബാങ്കിങ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും , വിദേശത്തു നിന്നുള്ള ധനവിനിമയം എന്നിങ്ങനെ ഒരുപാട് മേഖലകളില്‍ മത്സരക്ഷമമായ ഒരു ചുറ്റുപാട് സൃഷ്ടിച്ചെടുക്കാന്‍ ഈ മാറ്റത്തിലൂടെ നമുക്ക് കഴിയും.

ജില്ലാ ബാങ്കുകളേക്കാള്‍ മികച്ചതാവുന്നത്

ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ ഭാഗമാകുന്നതോടെ എല്ലാ ബാങ്കിങ് പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്താന്‍ പ്രാപ്തിയുള്ള, റിസര്‍വ് ബാങ്ക് അനുമതിയുള്ള, ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ ബാങ്കായി കേരള ബാങ്കിന് ഉയരാന്‍ കഴിയും. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായിരിക്കും ഇത്. 2019 ജൂണിലെ എസ്.എല്‍.ബി.സി. വിവരങ്ങള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കേരളത്തില്‍ 1216 ശാഖകളാണുള്ളത്. 1.53 ലക്ഷം കോടിയുടെ നിക്ഷപവുമുണ്ട്. എന്നാല്‍, ഈ നിക്ഷേപത്തിന്റെ പകുതിയിലധികവും എന്‍.ആര്‍.ഐ. നിക്ഷപമാണ്. കേരള ബാങ്കിന് തുടക്കത്തില്‍ 825 ശാഖകളുണ്ടാകും. 65,000ത്തിലധികം കോടിരൂപയുടെ നിക്ഷേപവുമുണ്ട്. ഇതില്‍ എന്‍.ആര്‍.ഐ. നിക്ഷേപം നാമമാത്രമാണ്. എന്‍.ആര്‍.ഐ. നിക്ഷേപമടക്കം സ്വീകരിക്കാന്‍ അനുമതി ലഭിക്കുകയും പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലൂടെ കേരള ബാങ്ക് സേവനം ഗ്രാമീണ ജനതയിലേക്ക് എത്തിക്കാന്‍ കഴിയുകയും ചെയ്യുന്നതോടെ കേരള ബാങ്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി മാറും.

സംസ്ഥാന-ജില്ലാ ബാങ്കുകള്‍ക്ക് പുറമെ കേരളത്തില്‍ 1625 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും 60 അര്‍ബന്‍ ബാങ്കുകളുമുണ്ട്. ഇവയാണ് കേരള ബാങ്കിന്റെ അംഗങ്ങള്‍. അംഗ സംഘങ്ങള്‍ക്ക് 45,000 ത്തിലധികം ശാഖകളുണ്ട്. ഒരു ലക്ഷം രൂപയിലധികം നിക്ഷേപമുണ്ട്. ഇതെല്ലാം ചേരുമ്പോള്‍ ഉണ്ടാകുന്ന ബാങ്കിങ് നെറ്റ്‌വര്‍ക്ക് സംസ്ഥാനത്തിന്റെ ബാങ്കിങ് ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമാകും.

21 പൊതുമേഖലാ ബാങ്കുകളും ഒരു ഗ്രാമീണ്‍ ബാങ്കും 19 സ്വകാര്യ വാണിജ്യ ബാങ്കുകളും രണ്ട് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുമാണ് കേരളത്തിലുള്ളത്. ഇതിന് ബദലായി മാറാന്‍ കേരള ബാങ്കിനും അതിലെ അംഗങ്ങളായ 1625 പ്രാഥമിക സംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയും.

കേരള ബാങ്കിന്റെ നേട്ടങ്ങള്‍

കേരള ബാങ്ക് എല്ലാ മേഖലകളിലും മാറ്റങ്ങളുണ്ടാക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കേരളത്തിന്റെ സുസ്ഥിര വികസനത്തിനുള്ള സാമ്പത്തിക അടിത്തറയുണ്ടാക്കാന്‍ കേരള ബാങ്കിന് കഴിയും. നവകേരള മിഷനിലൂടെ നല്ല പൊതുവിദ്യാലയങ്ങള്‍, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍, കാര്‍ഷിക-പരിസ്ഥിതി വികസനം, ഭവനം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിലും മുന്നേറാന്‍ കഴിയണം. വികസന കാര്യത്തില്‍ കേരളം ഇപ്പോള്‍ മത്സരിക്കുന്നത് വികസിത രാജ്യങ്ങളോടാണ്. ഈ ഗതിവേഗത്തിന് രാസത്വരകമാകാന്‍ ഒരു സാമ്പത്തിക ജീവനാഡി ആവശ്യമാണ്. അതാണ് കേരളബാങ്ക് എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. കേരളബാങ്ക് ഓരോ തലത്തിലുമുണ്ടാകുന്ന നേട്ടങ്ങള്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ് :

പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക്

♦ എല്ലാ ആധുനിക ബാങ്കിങ് സൗകര്യങ്ങളും നേടാനാവുന്നു
♦  കേരള ബാങ്ക് നല്‍കുന്ന എല്ലാ സേവനങ്ങളും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും നല്‍കാനാകും.
♦ കുറഞ്ഞ പലിശനിരക്കില്‍ കൂടുതല്‍ വായ്പകള്‍ നല്‍കാനാകും. അംഗങ്ങള്‍ക്ക് കൂടുതല്‍ വായ്പ     അനുവദിക്കുന്നതിലൂടെ ലാഭക്ഷമത കൂടും.
♦  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യങ്ങള്‍ ഗ്രാമീണ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാനാകും.
♦ കേരള ബാങ്കിന്റെ സാമ്പത്തികസ്ഥിതി ശക്തമാകയാല്‍ നബാര്‍ഡില്‍നിന്നുള്ള് പുനര്‍വായ്പത്തുക കൂടും. അതുവഴി കാര്‍ഷിക വായ്പയുടെ തോത് കൂട്ടാനാകും.
♦അധിക ഫണ്ട് കൂടുതല്‍ ആദായകരമായ രീതിയില്‍ പുനര്‍ നിക്ഷേപിക്കാനുള്ള സാധ്യതകളുണ്ടാകും.
♦ കേരള ബാങ്കിന്റെ പ്രവര്‍ത്തനമൂല്യം ഉയരുന്നതിനനുസരിച്ച് ലാഭവിഹിതം കൂടും.
♦ മൈക്രോഫിനാന്‍സ് രംഗത്ത് ഫലപ്രദമായി ഇടപെടാനാകും.

വായ്‌പേതര സംഘങ്ങള്‍ക്ക്

♦ നിലവിലെ സേവനങ്ങള്‍ക്ക് പുറമെ ബാങ്കിങ് ടെക്‌നോളജിയുടെ ഗുണഫലം നല്‍കാനാകും.
♦ അംഗങ്ങളുമായുള്ള ഇടപാടുകള്‍ ഡിജിറ്റലായി മാറ്റാനാകും
♦ കുറഞ്ഞ പലിശയ്ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കാനാകും
♦  കേരള ബാങ്കിന്റെ ഭരണസമിതിയില്‍ പ്രത്യേക ക്ഷണിതാവ് എന്ന പ്രാതിനിധ്യം ലഭിക്കുന്നു.

ജില്ലാബാങ്കുകള്‍ക്ക്

♦  ഷെഡ്യൂള്‍ഡ് ബാങ്ക് പദവിയിലേക്ക് ഉയരുന്നു
♦  സംസ്ഥാന തലത്തിലേക്ക് പ്രവര്‍ത്തനപരിധി മാറുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുകയും              ബിസിനസ് വര്‍ധിക്കുകയും ചെയ്യുന്നു.
♦  ജില്ലാതലത്തിലുള്ള വിഭവങ്ങളുടെ ഏറ്റക്കുറച്ചില്‍ പരിഹരിക്കുന്നു
♦ ബാങ്കിന്റെ ജനസ്വീകാര്യതയും മതിപ്പും വര്‍ദ്ധിക്കുന്നു.

സംസ്ഥാന സഹകരണ ബാങ്കിന്

♦  സാമ്പത്തിക സുസ്ഥിരത കൈവരിക്കാനാകുന്നു.
♦  ലയനത്തിലൂടെ കരുത്താര്‍ജിക്കുന്നതിലൂടെ കേരളത്തിന്റെ വികസന പ്രക്രിയയില്‍ കൂടുതല്‍ ഇടപെടാനാകുന്നു
♦  ബാങ്കിന് പൊതുജനങ്ങള്‍ക്കിടയിലുള്ള മതിപ്പ് വര്‍ധിക്കുന്നു.
♦  സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ കാര്യക്ഷമമായി ഇടപെടാന്‍ കഴിയുന്നു.

ജീവനക്കാര്‍ക്ക്

♦  കൂടുതല്‍ മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥ ഉണ്ടാകുന്നു
♦ വലുതും കൂടുതല്‍ ബ്രാന്‍ഡ് മൂല്യവുമുള്ള ഒരു ബാങ്കില്‍ ജോലിചെയ്യാനാകുന്നു.
♦  മെച്ചപ്പെട്ട പ്രൊഫഷണല്‍ അന്തരീക്ഷമുണ്ടാകുന്നു
♦ പരിശീലനത്തിലും കരിയര്‍ മികവിനും സ്ഥാനക്കയറ്റത്തിലും കൂടുതല്‍ അവസരമുണ്ടാകുന്നു.
♦  ബാങ്കിന് സാമ്പത്തിക ഭദ്രത കൈവരുന്നതോടെ തൊഴില്‍ കൂടുതല്‍ സുരക്ഷിതമാകുന്നു.

റിസര്‍വ് ബാങ്കിന്

♦ ലയനശേഷം ഒരു ബാങ്കിങ് സ്ഥാപനത്തെ നിയന്ത്രിച്ചാല്‍ മതിയാകും.
♦ കോര്‍ബാങ്കിങ്, ആധുനിക ബാങ്കിങ് സൗകര്യങ്ങളെല്ലാം കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാനത്തിലൂടെ മേല്‍നോട്ടത്തിന് സാധിക്കുന്നു.
♦  ഫിറ്റ് ആന്‍ഡ് പ്രൊപ്പര്‍ മാനദണ്ഡം പാലിച്ച് നിയമിക്കുന്ന സി.ഇ.ഒ.യും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റും വരുന്നതോടെ ബാങ്കിന് കൂടുതല്‍ കാര്യക്ഷമതയിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരാനാകും.
♦  ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് സമാനമായ എല്ലാ നിയമങ്ങളും നടപ്പാക്കാനാകുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക്

♦ സഹകരണ ബാങ്കിങ് മേഖലയില്‍ ലോകത്തിന് മുമ്പില്‍ ഒരു മാതൃക സൃഷ്ടിക്കാന്‍ കഴിയുന്നു.
♦  ഡിജിറ്റല്‍ ഇന്ത്യ, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, സാമ്പത്തിക സാക്ഷരത തുടങ്ങിയ സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍ കൂടുതലായി സാക്ഷാത്കരിക്കപ്പെടുന്നു.
♦  പ്രാദേശിക സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ഉല്‍പാദനപരവും ചലനാത്മകവുമാക്കുന്നു.
♦ മറ്റ് സംസ്ഥാനങ്ങള്‍ക്ക് അവലംബിക്കാന്‍ കഴിയുന്ന ഒരു ലയനരീതി ഉണ്ടാക്കുന്നു.
♦  സര്‍ക്കാരുകളുടെ ധനവിനിമയം സാധ്യമാക്കുന്നു.
♦  കാര്യക്ഷമമായ ഭരണ നിയന്ത്രണത്തിന് സാധിക്കുന്നു.

സഹകാരികള്‍ക്ക്

♦  പ്രാഥമിക സഹകരണ ബാങ്കിന്റെയും അര്‍ബന്‍ ബാങ്കിന്റെയും പ്രതിനിധികള്‍ കേരള ബാങ്കിന്റെ ഭരണാധികാരികളാകുന്നു.
♦  സഹകരണ ജനാധിപത്യത്തിലൂന്നിയ വലിയ ബാങ്ക് യാഥാര്‍ഥ്യമാകുന്നു.
♦  സഹകരണ ബാങ്കിങ് മേഖലയുടെ ഭാവി പരിരക്ഷയ്ക്ക് ഉതകുന്ന രീതിയില്‍ ഒരു മാതൃകാസ്ഥാപനം ഉണ്ടാവുന്നു.

പൊതുജനങ്ങള്‍ക്ക്

♦ മികച്ച സാങ്കേതിക സൗകര്യങ്ങളും മാനുഷിക മൂല്യങ്ങളും സമന്വയിപ്പിച്ച ഒരു പ്രാദേശിക ബാങ്ക് ഉണ്ടാകുന്നു.
♦  ജനങ്ങളുടെ ആവശ്യത്തിനും അഭിരുചിക്കും ഇണങ്ങുന്ന സേവനങ്ങളും ബാങ്കിങ് ഉല്‍പന്നങ്ങളും ലഭിക്കുന്നു.
♦  യുവതലമുറയ്ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നു.
♦ ചാര്‍ജുകള്‍ ഇല്ലാതെയോ കുറഞ്ഞ നിരക്കിലോ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കുന്നു.

ഭരണനിയന്ത്രണം

24 അംഗ ഭരണസമിതിയാണ് കേരള ബാങ്കിനുണ്ടാവുക. ഇതില്‍ ബാങ്കിങ്- സഹകരണ മേഖലയില്‍ വിദഗ്ധരായ രണ്ടു പേരെ ഭരണസമിതിയിലേക്ക് നോമിനേറ്റ് ചെയ്യും. വായ്‌പേതര സംഘങ്ങളില്‍നിന്ന് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഒരു പ്രതിനിധിയെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തും. ക്ഷീരം, കൈത്തറി, മാര്‍ക്കറ്റിങ് എന്നിങ്ങനെയുള്ള സംഘങ്ങളില്‍ ഒരു സമയം ഒരു വിഭാഗത്തിനാണ് പ്രാതിനിധ്യം ലഭിക്കുക. ഇത് ഓരോ വിഭാഗത്തിലേക്കും മാറി മാറി വരും. വായ്‌പേതര സംഘത്തിലെ പ്രതിനിധിക്കും നോമിനേറ്റ് ചെയ്യുന്ന രണ്ടു പേര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കില്ല.

സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍, നബാര്‍ഡ് സി.ജി.എം., കേരള ബാങ്ക് സി.ഇ.ഒ. എന്നിവര്‍ ഭരണസമിതിയിലെ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. ജനറല്‍ വിഭാഗം-10 (PACS), വനിത-3 (PACS) , എസ്.സി.-എസ്.ടി.-1 (PACS), അര്‍ബന്‍ ബാങ്ക്-1, സ്വതന്ത്ര പ്രൊഫഷണല്‍ ഡയഷക്ടര്‍മാര്‍ – 2.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!