ക്ലിപ്തം 1: ചരിത്രത്തിലും ഒന്നാമത് എടവനക്കാട് ബാങ്ക്

moonamvazhi

– വി.എന്‍. പ്രസന്നന്‍

107 വര്‍ഷം മുമ്പു കൊച്ചി രാജ്യത്തു രൂപംകൊണ്ട എടവനക്കാട് പരസ്പര
സാഹായിക സമാജമാണു കേരളത്തിലെ ആദ്യത്തെസഹകരണ ബാങ്കായി
പരിഗണിക്കപ്പെടുന്നത്. കൊച്ചി പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ട
വാര്യരായിരുന്നു ആദ്യത്തെ പ്രസിഡന്റ്.73 പേരുമായി തുടങ്ങിയ
ബാങ്കിലിപ്പോള്‍ 20,920 എ ക്ലാസ് അംഗങ്ങളുണ്ട്.

‘എടവനക്കാട് സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ ഒന്ന്.’ എറണാകുളം ജില്ലയിലെ എടവനക്കാട്ടുള്ള ഈ സഹകരണ സംഘത്തിന്റെ പേരിലെ ‘ഒന്ന്’എന്ന സംഖ്യയ്ക്കു ചരിത്രപ്രാധാന്യമുണ്ട്. കേരളത്തിലെ ആദ്യത്തെ സഹകരണ സംഘമായി ഇതറിയപ്പെടുന്നു എന്നതാണു ചരിത്ര പ്രാധാന്യം. കൊച്ചി നാട്ടുരാജ്യമായിരിക്കെ നിലവില്‍വന്ന ഈ സംഘത്തിന്റെ ആദ്യഅംഗവും ആദ്യപ്രസിഡന്റും പിന്നീടു കൊച്ചി പ്രധാനമന്ത്രിയായ ഇക്കണ്ടവാര്യര്‍ ആയിരുന്നു എന്നു ബാങ്കിന്റെ ശതാബ്ദി സ്മരണികയില്‍ പറയുന്നു. കടലാക്രമണവും വെള്ളക്കെട്ടും നിരന്തര ഭീഷണിയുയര്‍ത്തുന്ന ഈ ദരിദ്ര കടലോര-കായലോര ഗ്രാമത്തിലെ ഭൂനികുതി പിരിക്കുന്നതിന്റെ ചുമതലക്കാരനായാണു തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശിയായ വാര്യര്‍ എടവനക്കാട്ട് എത്തിയതെന്നു 24 വര്‍ഷം ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ. ബേബിയെ ഉദ്ധരിച്ചു ബാങ്ക് ശതാബ്ദി സ്മരണികയില്‍ സലാം എടവനക്കാട് രേഖപ്പെടുത്തുന്നു.

പരസ്പര സാഹായിക സമാജം

1904 ലാണ് ഇന്ത്യയില്‍ സഹകരണ വായ്പാ സംഘം നിയമം വന്നത്. ഇതിന്റെ ചുവടുപിടിച്ച് 1913 ല്‍ കൊച്ചി രാജ്യത്ത് ആദ്യത്തെ സഹകരണ റെഗുലേഷന്‍ ആക്ട് ( 1088 ലെ നാലാം നമ്പര്‍ റെഗുലേഷന്‍ ആക്ട്്് ) വന്നു. ഇതേത്തുടര്‍ന്നാണ് എടവനക്കാട്ട് ആദ്യസംഘം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ( 1904 ലെ കേന്ദ്ര നിയമമനുസരിച്ച് പാലക്കാട് കൊടുവായൂരില്‍ ഇതിനു മുമ്പു ആദ്യത്തെ ഐക്യനാണയസംഘം രൂപവത്കരിച്ചെങ്കിലും പാലക്കാട് അന്നു മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നതിനാല്‍ കൊച്ചിയിലെ നിയമമനുസരിച്ചു രൂപവത്കൃതമായ എടവനക്കാട് പരസ്പര സാഹായിക സമാജമാണു കേരളത്തിലെ ആദ്യത്തെ സഹകരണ സംഘമായി പൊതുവെ കണക്കാക്കപ്പെടുന്നത് ). 1089 മീനം 16 നാണു സഹകരണ സംഘം രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയത്. താമസിയാതെ അനുമതി കിട്ടി. തുടര്‍ന്ന് എടക്കുന്നി ഇക്കണ്ടവാര്യര്‍ ഒന്നാം അംഗവും വലിയവീട്ടില്‍ അബ്ദുള്‍ അസീസ് രണ്ടാം അംഗവുമായി എടവനക്കാട് പരസ്പര സാഹായിക സമാജം എന്ന പേരില്‍ 1914 ജൂണ്‍ 13 നു ( 1089 ഇടവം 31 ) അയ്യമ്പിള്ളി അഞ്ചലാഫീസ് പരിധിയിലെ കുഴുപ്പിള്ളിയില്‍ രജിസ്റ്റര്‍ ചെയ്ത സംഘത്തില്‍ നാനാജാതി മതസ്ഥരായ 73 അംഗങ്ങളാണുണ്ടായിരുന്നത്. ഇക്കണ്ടവാര്യര്‍ പ്രസിഡന്റും അബ്ദുള്‍ അസീസ് സെക്രട്ടറിയുമായി. ( അബ്ദുള്‍ അസീസിന്റെ മകനാണു പില്‍ക്കാലത്തു കേന്ദ്ര നിയമ സഹമന്ത്രിയായ ഡോ. വി.എ. സെയ്തുമുഹമ്മദ്). തുണ്ടത്തില്‍ കിട്ടു കണ്ടന്‍ ആയിരുന്നു ഖജാന്‍ജി. ഒളായില്ലത്ത് കൃഷ്ണന്‍ പരമേശ്വരന്‍ ഇളയത്, കണ്ണച്ചാഴത്ത് രാമന്‍കൃഷ്ണപ്പണിക്കര്‍, കറുകപ്പാടത്ത് മീരാന്‍ അഹമ്മദ്, പുന്നിലത്ത് കുഞ്ഞാലി നൈന ബാവ, കാട്ടിപ്പറമ്പില്‍ കൊച്ചിറ്റാമന്‍ കണ്ടന്‍ കുമാരന്‍, വടക്കേവീട്ടില്‍ മക്കാര്‍ മീതീന്‍ എന്നിവര്‍ ഭരണസമിതിയംഗങ്ങളും. ജൂലായ് 12 നു ( 1089 മിഥുനം 28 ) പ്രവര്‍ത്തനം തുടങ്ങി. അന്നു ഞായറാഴ്ചയായിരുന്നു. ഉച്ചയ്ക്കു രണ്ടിന് എടവനക്കാട് സ്‌കൂളില്‍ ചേര്‍ന്ന മഹായോഗത്തില്‍ ( പൊതുയോഗം ) 96 പേര്‍ പങ്കെടുത്തു.

സെക്രട്ടറി വലിയവീട്ടില്‍ അബ്ദുള്‍ അസീസിന്റെ കണ്ടത്തിപ്പറമ്പില്‍ ബംഗ്ലാവില്‍ ആദ്യത്തെ കമ്മറ്റിയോഗം 1089 കര്‍ക്കിടകത്തിലെ ഒരു വ്യാഴാഴ്ച രണ്ടു മണിക്കുചേര്‍ന്നു. സമാജത്തിന്റെ ആദ്യഓഫീസ് ഈ ബംഗ്ലാവായിരുന്നു. മാസത്തിലെ ആദ്യത്തെയും അവസാനത്തെയും ഞായറാഴ്ചകളില്‍ കമ്മറ്റി ചേര്‍ന്നു. കൊടക്കല്‍ നാരായണമേനോനായിരുന്നു ആദ്യജീവനക്കാരന്‍. തസ്തിക:’പഞ്ചായത്തു കണക്കെഴുത്തുകാരന്‍’.ശമ്പളം മാസം നാലു രൂപ. ഒരു രൂപ മുഖവിലയുള്ള 185 രൂപയുടെ ഓഹരി മൂലധനവും 90 രൂപയുടെ നിക്ഷേപവുമായിട്ടാണു സംഘത്തിന്റെ തുടക്കം. പള്ളിക്കവലിയ വീട്ടില്‍ മൊയ്തീന്‍ അലവിക്കു കാലിച്ചാക്കു കച്ചവടത്തിനു നല്‍കിയ 20 രൂപയാണ് ആദ്യത്തെ വായ്പ. പലിശ മാസംതോറും അടക്കണമെന്നും വസ്തു ആധാരം രജിസ്റ്റര്‍ ചെയ്തുതരുന്ന മുറയ്ക്കു സംഖ്യ നല്‍കണമെന്നും നിശ്ചയിച്ചു. ആദ്യ മിനിറ്റ്‌സ് ബുക്ക് ഇന്നും ബാങ്കില്‍ സൂക്ഷിക്കുന്നുണ്ട്. സ്ഥാപകാംഗങ്ങളായ 73 പേരുടെയും പേര്, വിളിപ്പേര്, വയസ്സ്, തൊഴില്‍, ജാതി എന്നിവയും സമാജത്തിന്റെ ഉപനിബന്ധനകളും അതിലുണ്ട്.

തട്ടിയും മുട്ടിയുമാണു കാര്യങ്ങള്‍ മുന്നോട്ടുപോയിരുന്നത്. ബാങ്ക് ഓഫീസ് പിന്നീട് പഴങ്ങാട്ട് ഭാഗത്തെ ഒരു സ്വകാര്യ കെട്ടിടത്തിലേക്കു മാറ്റി. നിലവില്‍ എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം ഹൈസ്‌കൂളിനടുത്താണ് ആസ്ഥാനം. 1969 ലെ കേരള സഹകരണ നിയമവും ചട്ടങ്ങളും അനുസരിച്ച് ഇതു ക്ലിപ്തരഹിത ബാധ്യതാ സംഘത്തില്‍നിന്നു ക്ലിപ്തബാധ്യതാ സംഘമായി. പേരിലും പലപ്പോഴായി മാറ്റം വന്നു. എടവനക്കാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നും എടവനക്കാട് റീജിയണല്‍ സഹകരണ ബാങ്ക് എന്നുമൊക്കെ. ഒടുവില്‍ എടവനക്കാട് സര്‍വീസ് സഹകരണ ബാങ്കായി.

ദളിത് പ്രാതിനിധ്യം

സഹകരണ സംഘം ഭരണസമിതികളില്‍ ദളിത് സംവരണം നിര്‍ബന്ധമാക്കുംമുമ്പേ എടവനക്കാട്ട് അവര്‍ക്കു പ്രാതിനിധ്യമുണ്ട്. 1951 ആഗസ്റ്റില്‍ അംഗത്വം ലഭിച്ച കൂട്ടുപുരക്കല്‍ കൊച്ചുകണ്ടങ്കോരന്‍ വാസുവാണു പട്ടികജാതി വിഭാഗത്തിലെ ആദ്യഅംഗം. 1952 ഫെബ്രുവരിയില്‍ മുള്ളുവാതുക്കത്തറ വള്ളോന്‍ മൈലന്‍ ബാങ്കിലെ രണ്ടാമത്തെ ദളിത് അംഗമായി. 1957 ല്‍ ഭരണസമിതിയില്‍ത്തന്നെ ദളിത് പ്രതിനിധി വന്നു. ചിരട്ടപ്പുരക്കല്‍ ചെറുകണ്ടന്‍ അയ്യപ്പനാണു ഭരണസമിതിയിലെത്തിയ ആദ്യദളിതന്‍. 1958 ലും അദ്ദേഹം ഭരണസമിതിയംഗമായി. പിന്നീട് ദളിത് സമുദായത്തില്‍നിന്നു മുന്‍ എം.എല്‍.എ. ടി.എ. പരമന്‍, എ.കെ. കണ്ടങ്കോരന്‍ മാസ്റ്റര്‍, ടി.എ. അശോകന്‍.,സീസര്‍ ബാബു എന്നിവര്‍ ഭരണസമിതിയിലെത്തി. 1986 ലാണു സഹകരണ സംഘം ഭരണസമിതികളില്‍ ദളിത് പ്രാതിനിധ്യത്തിനു നിയമം വരുന്നത്. തുടര്‍ന്ന് എ.കെ. കണ്ടങ്കോരന്‍ മാസ്റ്റര്‍, ടി.എ. അശോകന്‍, പി.സി. ഗോപാലന്‍, പി.കെ. രാജീവ് തുടങ്ങിയവര്‍ വിവിധ കാലങ്ങളില്‍ ഭരണസമിതിയംഗങ്ങളായി.

1977-78 കാലത്തു സംഘം തകര്‍ച്ച നേരിട്ടു. ചില ജീവനക്കാര്‍ ക്രമക്കേടു കാട്ടിയതായി ആരോപണമുണ്ടായി. നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കപ്പെട്ടു. ലിക്വിഡേഷനിലേക്കു നീങ്ങുമെന്ന സ്ഥിതി. പ്രസിഡന്റ് കെ.വി. ഫ്രാന്‍സിസും സംഘവും മന്ത്രിയായിരുന്ന എ.എല്‍. ജേക്കബിനെക്കണ്ടു ചര്‍ച്ച നടത്തി. അദ്ദേഹം അന്നത്തെ സഹകരണ മന്ത്രി ബേബിജോണിനെ വിവരം ധരിപ്പിച്ചു. ബേബിജോണ്‍ സഹകരണ ജോയിന്റ് രജിസ്ട്രാറുമായി സംസാരിച്ചു. വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ ബാങ്കിലെത്തി ഭരണസമിതിയംഗങ്ങളും ജീവനക്കാരുമായി ചര്‍ച്ച ചെയ്തു. സമഗ്ര ഓഡിറ്റിനു നിര്‍ദേശം നല്‍കി. ക്രമക്കേടു കാട്ടിയ ഉദ്യോഗസ്ഥരെ ഒഴിവാക്കി. വൈപ്പിന്‍ മേഖലയിലെ ഓരോ സഹകരണ ബാങ്കും 20,000 രൂപ വീതം എടവനക്കാട് സര്‍വീസ് സഹകരണബാങ്കില്‍ നിക്ഷേപിക്കാന്‍ ധാരണയായി. നായരമ്പലം സര്‍വീസ് സഹകരണ ബാങ്കാണ് ആദ്യം നിക്ഷേപം നല്‍കി സഹായിച്ചത്. തുടര്‍ന്നു മറ്റു സഹകരണ ബാങ്കുകള്‍ക്കൊപ്പം എറണാകുളം ജില്ലാ സഹകരണ ബാങ്കും സഹായിച്ചു.

പിന്നീടു ടി.കെ. കുമാരന്‍, കെ.വി. ഫ്രാന്‍സിസ് ( ചീക്കുട്ടി മാസ്റ്റര്‍ ), സലാം എടവനക്കാട്, കെ.എ. കുര്യന്‍ തുടങ്ങിയവര്‍ വിവിധ കാലങ്ങളില്‍ ഇതിന്റെ പ്രസിഡന്റുമാരായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റായതു കെ.കെ. ബേബിയാണ്. തൊട്ടടുത്ത നായരമ്പലം സര്‍വീസ് സഹകരണ ബാങ്കില്‍ 26 വര്‍ഷം സെക്രട്ടറിയായിരുന്ന അനുഭവസമ്പത്തുമായാണ് അദ്ദേഹം ഈ ബാങ്കിന്റെ പ്രസിഡന്റായത്. 1988 ലായിരുന്നു അത്. 24 വര്‍ഷം തുടര്‍ച്ചയായി അദ്ദേഹം പ്രസിഡന്റായിരുന്നു. ഇക്കാലത്തു ബാങ്ക് പുതിയ വസ്തുവകകള്‍ വാങ്ങുകയും ഷോപ്പിങ് കോംപ്ലക്‌സ്, ഗോഡൗണ്‍ എന്നിവയടങ്ങുന്ന കെട്ടിടം പണിയുകയും ആസ്ഥാന ഓഫീസില്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. എടവനക്കാട് പഞ്ചായത്തിന്റെ വടക്കേയറ്റത്തുള്ള ചാത്തങ്ങാട് ബസാറിലും തെക്കേയറ്റത്തുള്ള അണിയില്‍ ബസാറിലും ശാഖകള്‍ തുടങ്ങിയതു ബേബിയുടെ കാലത്താണ്.

2000 ല്‍ ബാങ്ക് ആസ്ഥാന മന്ദിരം പുതുക്കിപ്പണിയാന്‍ ബാങ്ക് പ്രസിഡന്റ് കെ.കെ. ബേബി തറക്കല്ലിട്ടു. ആ വര്‍ഷം ഗൃഹോപകരണ വായ്പാ പദ്ധതിയും തുടങ്ങി. 2002 ല്‍ പുതുക്കിപ്പണിത ആസ്ഥാന മന്ദിരം അന്നത്തെ സഹകരണമന്ത്രി എം.വി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. അന്നു സായാഹ്നശാഖയുടെ ഉദ്ഘാടനം ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിര്‍വഹിച്ചു. പിന്നീട് ഇത് അണിയില്‍ ശാഖയാക്കി മാറ്റി. 2004 ല്‍ അഖിലേന്ത്യാ സഹകരണ ശതാബ്ദിയുടെ ഭാഗമായി ആദ്യകാല അംഗങ്ങളെ ആദരിച്ചു. 2004 ഡിസംബറില്‍ സുനാമി ഇവിടെ ബാധിച്ച് ഒരു മണിക്കൂറിനകം പ്രസിഡന്റ് കെ.കെ. ബേബിയുടെ നേതൃത്വത്തില്‍ ഭരണസമിതിയംഗങ്ങളും ജീവനക്കാരും ദുരന്തനിവാരണത്തിനിറങ്ങി. ദുരന്തബാധിതര്‍ക്കു ഭക്ഷണവും സൗകര്യങ്ങളും ഒരുക്കി. സുനാമി പുനരധിവാസ പദ്ധതിപ്രകാരം വായ്പക്കാര്‍ക്കു ധനസഹായം നല്‍കി. അന്നത്തെ സഹകരണമന്ത്രി ജി. സുധാകരനില്‍നിന്നു തുക സ്വീകരിച്ചായിരുന്നു തുടക്കം.

നിക്ഷേപ സമാഹരണം

2005 ല്‍ സഹകരണ മെഡിക്കല്‍ സ്റ്റോര്‍ കൊച്ചി അസി. സഹകരണ രജിസ്ട്രാര്‍ കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. മരുന്നുകള്‍ക്കു 15 ശതമാനം വിലക്കുറവുണ്ട്. ആസ്ഥാനത്തെയും ശാഖകളെയും ബന്ധിപ്പിച്ച് കോര്‍ബാങ്കിങ്ങും ഏര്‍പ്പെടുത്തി. 2007 ല്‍ കൊച്ചി താലൂക്കില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ചത് ഈ ബാങ്കാണ്. ഇതിനു സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ട്രോഫി കിട്ടി. എറണാകുളം ജില്ലയിലും നിക്ഷേപ സമാഹരണത്തില്‍ അക്കൊല്ലം ഒന്നാം സ്ഥാനം ഈ ബാങ്കിനായിരുന്നു. അതിനുള്ള ട്രോഫി മുന്‍മന്ത്രി പാലോളി മുഹമ്മദുകുട്ടിയില്‍നിന്നു ഭരണസമിതിയംഗം പി.എച്ച്. അബൂബക്കറും സെക്രട്ടറി സി.കെ. ഉഷയും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ ശുചിത്വ ബോധവത്കരണവും മെഡിക്കല്‍ക്യാമ്പും അക്കാലത്തു ബാങ്ക് നടത്തി. ചിക്കുന്‍ ഗുനിയ പടര്‍ന്ന കാലത്തു ദീര്‍ഘകാലാവധിക്കു പലിശരഹിത വായ്പ നല്‍കി.

2012 ല്‍ സഹകരണ മാവേലി സ്റ്റോര്‍ ആരംഭിച്ചു. 2013 മെയ് 16ന് കെ.കെ. ബേബി അനാരോഗ്യം മൂലം പ്രസിഡന്റ് പദം ഒഴിഞ്ഞു. പില്‍ക്കാലത്ത് അന്തരിച്ച അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ബാങ്ക് ആസ്ഥാനത്ത് ചെറിയ ഹാളുണ്ട്. 2011-12 ല്‍ മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികജാതി – വര്‍ഗക്കാര്‍ക്കും വായ്പകള്‍ എഴുതിത്തള്ളിയ വകയില്‍ സര്‍ക്കാരില്‍നിന്ന് 1,47,00,000 രൂപ കിട്ടാനുണ്ടായിരുന്നു. അതിനാല്‍ ആ വര്‍ഷം 1,04,00,000 രൂപ നഷ്ടം വന്നു. ലാഭവിഹിതം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല. എങ്കിലും, 2013-14 ല്‍ നഷ്ടം നികത്തി ലാഭത്തിലായി.

2013 വരെ ഒമ്പതംഗ ഭരണസമിതിയായിരുന്നു. 2013 ല്‍ അതു പന്ത്രണ്ടംഗ സമിതിയായി. ആ വര്‍ഷം മേയിലെ തിരഞ്ഞെടുപ്പിലാണ് ഇപ്പോഴത്തെ പ്രസിഡന്റ് ടി.എ. ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വന്നത്. കോണ്‍ഗ്രസ് പള്ളിപ്പുറം ബ്ലോക്കു സെക്രട്ടറിയും ട്രഷററുമായിരുന്നിട്ടുള്ള ജോസഫ് നിലവില്‍ കോണ്‍ഗ്രസ് എടവനക്കാട് മണ്ഡലം പ്രസിഡന്റാണ്. പല സംഘങ്ങളിലെയുംപോലെ ഏതെങ്കിലും ഒരു മുന്നണിക്ക് ഏകപക്ഷീയ മുന്‍തൂക്കമുള്ള ബാങ്കല്ല ഇത്. രണ്ടു മുന്നണിയിലെ ആറു വീതം പ്രതിനിധികള്‍ ജയിച്ച ഇത്തവണ ജോസഫ് പ്രസിഡന്റായത് നറുക്കിലൂടെയാണ്. എങ്കിലും, തിരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയാതീത ഐക്യത്തോടെയാണു ഭരണസമിതി പ്രവര്‍ത്തിക്കുന്നതെന്നു ജോസഫ് പറഞ്ഞു. തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനാല്‍ ഒരു ഭരണസമിതിയംഗത്തിന് അംഗത്വം നഷ്ടപ്പെട്ടു. കെ.ജെ. ആല്‍ബി, കെ.ജെ. ശ്രീജിത്ത്, അഡ്വ. പി.എ. സുലേഖ, ഒ.ബി. സന്തോഷ്, ഷിജോയ് സേവ്യര്‍, എം.കെ.മനാഫ് മനേഴത്ത്, ദാസ് കോമത്ത്, മീരാകൃഷ്ണകുമാര്‍ കണിച്ചാട്ട്, വിനയകുമാരീഗോപാലകൃഷ്ണന്‍, രശ്മീ ഷാജന്‍ എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍.

107 വര്‍ഷത്തിനിടയ്ക്കു 48 ഭരണസമിതികളിലായി 19 പ്രസിഡന്റുമാരെയും നൂറില്‍പ്പരം ഭരണസമിതിയംഗങ്ങളെയും കണ്ട ബാങ്കാണിത്. ഇക്കണ്ടവാര്യര്‍ക്കുശേഷം വലിയവീട്ടില്‍ കാദര്‍ഹാജി അബ്ദുള്‍ അസീസ്, കക്കാട്ട് കോയക്കുട്ടി അലി, വലിയവീട്ടില്‍ അബ്ദുള്‍ അസീസ് മുഹമ്മദ്, പി.ബി. മുഹമ്മദ്, വി.എം. മുഹമ്മദ് വേഴപ്പിള്ളി, കെ.എം. മൊയ്തീന്‍, കെ.കെ. രാമന്‍കുഞ്ഞി മാസ്റ്റര്‍, വടക്കുംചേരി നാണു അച്ചന്‍, രാമന്‍ മേനോന്‍, പി.ബി. കാദര്‍, കെ.കെ. ഇബ്രാഹിം, എന്‍.യു. മുഹമ്മദാലി, ടി.കെ. കുമാരന്‍, കെ.വി. ഫ്രാന്‍സിസ്, സലാം എടവനക്കാട്, കെ.എ. കുര്യന്‍, കെ.കെ. ബേബി, ടി.എ. ജോസഫ് എന്നിവര്‍ പ്രസിഡന്റുമാരായി. വലിയവീട്ടില്‍ കാദര്‍ഹാജി അബ്ദുള്‍ അസീസ്, കക്കാട്ട് കോയക്കുട്ടി അലി, വലിയവീട്ടില്‍ അബ്ദുള്‍കരീം, കെ.പി. അംബ്രോസ് കാനപ്പിള്ളി, കെ.കെ. രാമന്‍ കോച്ചേരി, എന്‍.ബി. ഇബ്രാഹിം, സി.എ. സുഗതന്‍, പി.എ. രഘു, കുമാരനച്ചന്‍ വടക്കുംചേരി, എം.കെ. അശോകന്‍, കെ.എ. അബ്ദുല്‍ഖാദര്‍, എ.കെ. തങ്കമ്മ, എ.ഒ. സേവ്യര്‍, സി.കെ. ഉഷ, കെ.കെ. ലത, സി.എസ്. പ്രേമാനന്ദന്‍, സി.എസ്. ഷാജി എന്നിവര്‍ സെക്രട്ടറിമാരായി. റസീന. ബി.എ.ആണ് ഇപ്പോഴത്തെ സെക്രട്ടറി. 17 സ്ഥിരം ജീവനക്കാരും 12 നിക്ഷേപ-വായ്പാ നിത്യപ്പിരിവ് ഏജന്റുമാരും ബാങ്കിനുണ്ട്.

ശതാബ്ദി ആഘോഷം

2013-14 ല്‍ ബാങ്ക് ശതാബ്ദി ആഘോഷിച്ചു. 2013 ജൂണില്‍ മുന്‍മന്ത്രി എസ്. ശര്‍മ മുഖ്യ രക്ഷാധികാരിയായി സ്വാഗതസംഘം രൂപവത്കരിച്ചു. ജൂലായ് 12 ന് ആസ്ഥാന ഓഫീസിലും ചാത്തങ്ങാട്, അണിയില്‍ ശാഖകളിലും വിളക്കു കൊളുത്തുകയും സഹകരണ പതാക ഉയര്‍ത്തുകയും ആസ്ഥാനാങ്കണത്തില്‍ യോഗം ചേരുകയും ചെയ്തു. ആഗസ്റ്റ് 17 നു നടന്‍ സിദ്ദിഖ് ശതാബ്ദി ലോഗോ പ്രകാശനം ചെയ്തു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ മയൂരി വാസുദേവിന് ഉപഹാരവും നല്‍കി. സെപ്റ്റംബര്‍ 17 ന് ഓണക്കാലത്തു കലാകായിക , സാഹിത്യ മത്സരങ്ങള്‍ നടത്തി. സാംസ്‌കാരിക സമ്മേളനം ജസ്റ്റീസ് സി.കെ. അബ്ദുള്‍റഹീം ഉദ്ഘാടനം ചെയ്തു.

2014 ഫെബ്രുവരി 28 നു ശതാബ്ദിയാഘോഷങ്ങള്‍് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വായ്പാ ഗഡുക്കള്‍ കൃത്യമായി അടച്ചവര്‍ക്കു മുന്‍ എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ് ഉപഹാരം നല്‍കി. മുന്‍ ജില്ലാ പഞ്ചായത്തംഗം കെ.ആര്‍ സുഭാഷ്് ‘കാരുണ്യ ചികിത്സാ നിധി’ ഉദ്ഘാടനം ചെയ്തു. ബാങ്ക് മുന്‍ ഡയരക്ടര്‍ കൂടിയായ ജില്ലാ ജഡ്ജി കെ.ആര്‍. ജിനന്‍ ചികിത്സാസഹായ നിധിയിലെ ആദ്യകൂപ്പണ്‍ ഏറ്റുവാങ്ങി. ഗുരുതര രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവരെ സഹായിക്കാനാണിത്. കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവ ബാധിച്ച സാമ്പത്തികപ്രയാസമുള്ളവര്‍ക്ക് അപേക്ഷയനുസരിച്ച് 5000 രൂപ വരെ നല്‍കുന്നു.

2014 ജൂലായ് 4,5,6 തീയതികളിലായിരുന്നു ശതാബ്ദിസമാപനം. നാലിനു വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനവിതരണം മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സിപ്പി പള്ളിപ്പുറം സമ്മാനങ്ങള്‍ നല്‍കി. അഞ്ചിനു സഹകരണ സെമിനാര്‍ മുന്‍ എം.എല്‍.എ. അഡ്വ. എം.എം. മോനായി ഉദ്ഘാടനം ചെയ്തു. സഹകരണ സമ്മേളനവും പ്രതിഭാ സംഗമവും അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ആറിനു സമാപന സമ്മേളനം മുന്‍മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു.
ശതാബ്ദിക്കാലത്തു ബാങ്കിന്റെ ഏഴു വാര്‍ഡിലെയും 14 ബൂത്തില്‍ കുടിശ്ശിക നിര്‍മാര്‍ജന അദാലത്ത് നടത്തി വന്‍തോതില്‍ ഇളവുകളും ആനുകൂല്യങ്ങളും കൊടുത്തു.

2014 അവസാനം വാച്ചാക്കലില്‍ എക്‌സ്റ്റന്‍ഷന്‍ കൗണ്ടര്‍ തുടങ്ങി. ‘കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ’് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്കുള്ള അംഗത്വ കാര്‍ഡ് വിതരണം 2016 ആഗസ്റ്റ് 15 നു നടത്തി. ആഗസ്റ്റ് 28 മുതല്‍ സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണവും ഈ ബാങ്ക് വഴി ആരംഭിച്ചു. ശതാബ്ദി സ്മരണയ്ക്കായി ബാങ്ക് ‘സഹകാരി സുവര്‍ണ പെന്‍ഷന്‍ പദ്ധതി’ നടപ്പാക്കി. അംഗത്വത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ 117 പേര്‍ക്കു 2000 രൂപ വീതമാണു പെന്‍ഷന്‍ നല്‍കിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും 50 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കു പെന്‍ഷന്‍ നല്‍കി. ജില്ലാ സഹകരണ ബാങ്കിന്റെ സാങ്കേതിക സഹായത്തോടെ എന്‍.ഇ.എഫ്.ടി / ആര്‍.ടി.ജി.എസ.് സേവനവും ആരംഭിച്ചു. ഒരു ചാര്‍ജും ഇതിന് ഈടാക്കുന്നില്ല.

കെയര്‍ ഹോമില്‍ രണ്ടു വീട് നല്‍കി

2018 ആഗസ്റ്റിലെ പ്രളയത്തിനിരയായവര്‍ക്കു 1,40,000 രൂപയുടെ പലചരക്കുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു. കെയര്‍ഹോം പദ്ധതിയിലും മറ്റുമായി 11,13,911 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. പ്രളയരക്ഷാ പ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്കു സെപ്റ്റംബര്‍ രണ്ടിനു ‘കര്‍മശ്രേഷ്ഠ’പുരസ്‌കാരവും പൊന്നാടയും നല്‍കി. മുന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് ഇതിന്റെ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിച്ചു. കെയര്‍ഹോം പദ്ധതിയില്‍ വച്ചുകൊടുത്ത രണ്ടു വീടിന്റെ താക്കോല്‍ 2019 ജൂണ്‍ 22നു ഹൈബി ഈഡന്‍ എം.പി. കൈമാറി.

2019 ഏപ്രില്‍ ഒന്നിനു ബാങ്ക് ക്ലാസ് 1 ല്‍നിന്നു ക്ലാസ് 1 സ്‌പെഷ്യല്‍ ഗ്രേഡായി ഉയര്‍ന്നു. ആ വര്‍ഷം ഡിസംബര്‍ 16 മുതല്‍ 31 വരെ കുടിശ്ശിക നിവാരണ അദാലത്ത് നടത്തി. 39,84,008 രൂപയുടെ കുടിശ്ശിക ഇളവുകള്‍ നല്‍കി. സഹകാരി സുവര്‍ണ പെന്‍ഷന്‍കാരെ ചേര്‍ത്ത് സഹകാരി സുവര്‍ണ പെന്‍ഷനേഴ്‌സ് ക്ലബ്ബ് രൂപവത്കരിച്ചു 2020 ജനുവരി നാലിനു ‘സായംസന്ധ്യ’പരിപാടി നടത്തി. മുതിര്‍ന്ന പൗരന്‍മാരായ അംഗങ്ങളുടെ ഈ കൂട്ടായ്മ തുടര്‍ന്ന് എല്ലാ രണ്ടാം ശനിയാഴ്ചയും ബാങ്കിന്റെ മിനിഹാളില്‍ സംഗമിക്കാന്‍ തീരുമാനിച്ചെങ്കിലും കോവിഡ് മൂലം മുടങ്ങി. കോവിഡ് മൂലം ബാങ്കിന്റെ പ്രവര്‍ത്തനസമയവും മാറ്റേണ്ടിവന്നു. കോവിഡിനിടയിലും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ യഥാസമയം വിതരണം ചെയ്തു. കാന്‍ക്യൂര്‍ ഫൗണ്ടേഷന്‍, അമൃത ഹോസ്പിറ്റല്‍, റോട്ടറി ക്ലബ്ബ് ഓഫ് വൈപ്പിന്‍ എന്നിവയുടെ സഹകരണത്തോടെ 2020 ജനുവരി 30നും 31നും സൗജന്യ മാമോഗ്രാം പരിശോധനാക്യാമ്പ് നടത്തി.

കോവിഡ് കാലത്തെ സഹായം

കോവിഡ്കാലത്ത് 28,43,500 രൂപ ചെലവാക്കി 517 രൂപയുടെ സാധനങ്ങളുള്ള 5500 കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. തീരമേഖലയിലും മറ്റും 25 ശതമാനം വിലക്കുറവില്‍ പച്ചക്കറികള്‍ നല്‍കി. വാച്ചാക്കല്‍ സുനാമി ഫ്‌ളാറ്റിലെ കുടുംബങ്ങള്‍ സമ്പര്‍ക്ക വിലക്കിലായതോടെ അവിടെ 10,140 രൂപയുടെ പച്ചക്കറികളും പലചരക്കുകളും എത്തിച്ചു. സൗജന്യ ഹോമിയോ മരുന്നു വിതരണം നടത്തി. 77,06,000 രൂപയുടെ പലിശരഹിത വായ്പകള്‍ നല്‍കി. നബാര്‍ഡിന്റെ സഹായത്തോടെ കുറഞ്ഞ പലിശയ്ക്കു 2,67,96,000 രൂപയുടെ സ്വര്‍ണപ്പണയ വായ്പ നല്‍കി. 27 നിര്‍ധന വിദ്യാര്‍ഥികള്‍ക്കു 1,80,900 രൂപ ചെലവില്‍ ടെലിവിഷന്‍ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു ലക്ഷം രൂപയും കൊടുത്തു.

സമ്പര്‍ക്കവിലക്കില്‍ കഴിഞ്ഞവര്‍ക്കു കണ്‍സ്യൂമര്‍ ഫെഡ് വഴി സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന സംവിധാനം ഒരുക്കി. കോവിഡ്കാലത്തു സ്തുത്യര്‍ഹ സേവനം ചെയ്ത ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണപ്പുടവയും കിറ്റുകളും നല്‍കി. 2020 മാര്‍ച്ച് 13 നു ബാങ്ക് ആസ്ഥാനത്തു സഹകരണ സേവനകേന്ദ്രമായി ഏകജാലക കൗണ്ടര്‍ ആരംഭിച്ചു. കുറഞ്ഞ നിരക്കില്‍ വിവിധ ബില്ലുകള്‍ അടയ്ക്കാനും സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോകോപ്പികളും എടുക്കാനും ഇവിടെ കഴിയും. ആസ്ഥാനമന്ദിരം നവീകരിച്ച് സര്‍വര്‍ റൂം അടക്കം എയര്‍കണ്ടീഷന്‍ ചെയ്തു. ഡയാലിസിസ് ചെയ്യേണ്ടവരെ വീട്ടില്‍നിന്നു കൊണ്ടുപോകാനും തിരിച്ചുകൊണ്ടുവന്നാക്കാനും സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തി. ‘സഹകാരി സാന്ത്വനം’എന്ന ഈ പദ്ധതി 2020 ജൂലായ് എട്ടിനു കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മല്‍ ഉദ്ഘാടനം ചെയ്തു. റോട്ടറിക്ലബ്ബിന്റെ സഹായത്തോടെ മൂന്നുനാലു വൃക്കരോഗികളുടെ ചികിത്സച്ചെലവും ബാങ്ക് വഹിക്കുന്നു.

എടവനക്കാട് എസ്.ഡി.പി.വൈ.കെ.പിഎം ഹൈസ്‌കൂള്‍ സ്റ്റോപ്പിനു സമീപം സ്വന്തം ആസ്ഥാനമന്ദിരവും ഷോപ്പിംഗ് കോംപ്ലക്‌സും ഗോഡൗണും ഗ്രന്ഥശാലയും മെഡിക്കല്‍ സ്‌റ്റോറും കാര്‍ഷിക വിപണന കേന്ദ്രവും സംഘത്തിനുണ്ട്. 22 സെന്റിലാണ് ആസ്ഥാനമന്ദിരം. അണിയില്‍, ചാത്തങ്ങാട് എന്നിവിടങ്ങളില്‍ ശാഖയും വാച്ചാക്കലില്‍ എക്‌സറ്റന്‍ഷന്‍ കൗണ്ടറുമുണ്ട്. വാടകക്കെട്ടിടങ്ങളിലാണിവ. എന്നാല്‍, ശതാബ്ദി സ്മാരകമായി ചാത്തങ്ങാട് ശാഖയ്ക്കു സ്വന്തം കെട്ടിടമായിട്ടുണ്ട്. പത്തര സെന്റില്‍ മൂന്നുനിലക്കെട്ടിടമാണു നിര്‍മിച്ചിട്ടുള്ളത്. നവംബറില്‍ ഇതു തുറന്നുകൊടുക്കും.

വായ്പകള്‍ പല വിധം

വ്യാപാരികള്‍ക്കു കച്ചവടത്തിനു മൂന്നു ലക്ഷം രൂപ വാണിജ്യ, വ്യവസായ വായ്പ നല്‍കുന്നു. കച്ചവടക്കാര്‍ക്കുള്ള ഓവര്‍ഡ്രാഫ്റ്റ് വായ്പ, വസ്തുഈടിന്‍മേലുള്ള വായ്പ, വാഹന വായ്പ, ഹയര്‍പര്‍ച്ചേസ് വായ്പ, ഭവന നിര്‍മാണ വായ്പ തുടങ്ങിയവയുമുണ്ട്. വിഷരഹിത – ജൈവപച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാനുള്ള ‘ഹരിതഗ്രാമം ജൈവ സമൃദ്ധി’ പദ്ധതിയില്‍ പലിശരഹിത ജൈവപച്ചക്കറിക്കൃഷി വായ്പ 2000 രൂപയില്‍നിന്നു നാലായിരം രൂപയാക്കി. ബാങ്കിന്റെ ജൈവപച്ചക്കറി സ്റ്റാളില്‍ ഉല്‍പ്പന്നങ്ങള്‍ പതിവായി എത്തിക്കുന്നവര്‍ക്ക് ആറു മാസക്കാലാവധിക്കു കുറഞ്ഞ പലിശയ്ക്കു 10,000 രൂപ വരെ ജൈവ പച്ചക്കറിക്കൃഷി വായ്പ നല്‍കുന്നു. ജൈവ പച്ചക്കറി വിപണന കേന്ദ്രത്തില്‍ കര്‍ഷകരില്‍നിന്നു വാങ്ങുന്ന അതേ വിലയ്ക്കാണു വില്‍പ്പന. സര്‍ക്കാര്‍ ഏജന്‍സികളുമായും കര്‍ഷകക്കൂട്ടായ്മകളുമായും സഹകരിച്ചും നേരിട്ടും കാര്‍ഷിക വിളകളുടെ കൃഷി, മത്സ്യക്കൃഷി, കോഴി – താറാവു വളര്‍ത്തല്‍, പശുവളര്‍ത്തല്‍ തുടങ്ങിയവയ്ക്കും വായ്പ നല്‍കുന്നു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലെ ഹ്രസ്വകാലകാര്‍ഷികവായ്പ 50,000 രൂപയാണ്. കേരള ബാങ്കിന്റെ സഹകരണത്തോടെ നല്‍കുന്ന ഏഴു ശതമാനം പലിശയ്ക്കുള്ള ഈ വായ്പ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്കു നബാര്‍ഡിന്റെ സഹായത്തോടെ മൂന്നു ശതമാനം പലിശയിളവ് നല്‍കുന്നു. വിളനാശത്തിനു വിള ഇന്‍ഷുറന്‍സുമുണ്ട്. വായ്പകള്‍ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് അപേക്ഷിക്കുന്ന ദിവസംതന്നെ വായ്പ നല്‍കുന്ന സ്‌പോട്ട് ലോണ്‍ പദ്ധതിയുണ്ട്. മുടങ്ങാതെ വായ്പ തിരിച്ചടക്കുന്നവര്‍ക്ക് എല്ലാ വായ്പയും പരമാവധി ഉയര്‍ത്തി നല്‍കും. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നതു പ്രോത്സാഹിപ്പിക്കാന്‍ സ്വര്‍ണനാണയം സമ്മാനമായി നല്‍കുകയുണ്ടായി. അംഗങ്ങള്‍ക്ക് എടുക്കാവുന്ന പരമാവധി വായ്പാപരിധി 25 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്.

വീടുവയ്ക്കാന്‍ മൂന്നു ലക്ഷം രൂപ വരെ 10.5 ശതമാനം പലിശയ്ക്കും അഞ്ചു ലക്ഷം വരെ 10.75 ശതമാനം പലിശയ്ക്കും 10 ലക്ഷം വരെ 11 ശതമാനം പലിശയ്ക്കും 10 കൊല്ലക്കാലാവധിയോടെ വായ്പ നല്‍കും. ഈ വായ്പ കൃത്യമായി അടയ്ക്കുന്നവര്‍ക്ക് ഒരു ശതമാനം പലിശയിളവു നല്‍കുന്നു.

സേവനങ്ങള്‍ മാതൃകാപരം

ആസ്ഥാനത്തും ശാഖകളിലുമായി 25 ല്‍പരം പ്രതിമാസ നിക്ഷേപ പദ്ധതികളുണ്ട്. 13,000 ല്‍പരം അംഗങ്ങളുള്ള മരണാവശ്യ സഹായനിധിയുമുണ്ട്. അംഗം മരിച്ചാല്‍ വായ്പാതിരിച്ചടവ് ഒഴിവാക്കുന്ന, നിശ്ചിതപരിധിയോടെയുളള റിസ്‌ക് ഫണ്ട് പദ്ധതിയുണ്ട്. 24 മണിക്കൂര്‍ മൊബൈല്‍ മോര്‍ച്ചറി സൗകര്യമുണ്ട്. അംഗങ്ങള്‍ക്കു സൗജന്യമായും അല്ലാത്തവര്‍ക്കു കുറഞ്ഞ വാടയ്ക്കുമാണ് ഇതിന്റെ സേവനം.

എസ്.എസ്.എല്‍.സിയും പ്ലസ് ടുവും അടക്കമുള്ള പരീക്ഷകളിലെ ഉന്നതവിജയികള്‍ക്കു എല്ലാ വര്‍ഷവും വിദ്യാഭ്യാസ പുരസ്‌കാരം നല്‍കുന്നുണ്ട്. ഒരു ദരിദ്രകുടുംബത്തിലെ വിദ്യാര്‍ഥിനിയുടെ എം.ബി.ബി.എസ.് പഠനച്ചെലവു ബാങ്ക് പൂര്‍ണമായി വഹിച്ചത് എടുത്തുപറയേണ്ടതാണ്. പ്രവേശനപ്പരീക്ഷ മികച്ച നിലയില്‍ പാസായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ വന്ദന എന്ന വിദ്യാര്‍ഥിനിയുടെ പഠനച്ചെലവാണു ബാങ്ക് വഹിച്ചത്. വന്ദന എം.ബി.ബി.എസ.് ജയിച്ച് ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നു. രക്ഷാകര്‍ത്താക്കള്‍ നഷ്ടപ്പെട്ട രണ്ടു വിദ്യാര്‍ഥികളുടെ പഠനച്ചെലവും 2017 മുതല്‍ ബാങ്ക് ഏറ്റെടുത്തിട്ടുണ്ട്.

2021 ഫെബ്രുവരിയിലെ വാര്‍ഷിക പൊതുയോഗ റിപ്പോര്‍ട്ടു പ്രകാരം 2019 – 20 വര്‍ഷാവസാനം 20,920 ‘എ’ ക്ലാസ് അംഗങ്ങളും 3408 ‘ബി’ ക്ലാസ് അംഗങ്ങളും അടക്കം 24,328 അംഗങ്ങളാണു ബാങ്കിനുള്ളത്. വര്‍ഷാരംഭം 97,09,30,138 രൂപയായിരുന്നു നിക്ഷേപം. തന്‍വര്‍ഷം 1,19,19,57,767 രൂപയുടെ നിക്ഷേപം ലഭിച്ചു. 1,11,67,93,739 രൂപയുടെ നിക്ഷേപം തിരിച്ചുനല്‍കി. ആണ്ടവസാനം 1,04,60,94,166 രൂപയുടെ നിക്ഷേപം ബാക്കിനില്‍പുണ്ട്.

സര്‍ക്കാരുകളുടെ വായ്പ എഴുതിത്തള്ളലുകള്‍ സഹകരണ സംഘങ്ങള്‍ക്കു സാമ്പത്തികബാധ്യത വരുത്തുന്നുണ്ടെന്നു പ്രസിഡന്റ് ടി.എ. ജോസഫ് പറയുന്നു. റിബേറ്റുകള്‍ ഓഡിറ്റര്‍മാര്‍ ലാഭനഷ്ടക്കണക്കില്‍പ്പെടുത്തുമ്പോള്‍ യഥാര്‍ഥത്തില്‍ ലാഭമാണെങ്കിലും നഷ്ടമായി കണക്കാക്കപ്പെടുന്ന സ്ഥിതിയുണ്ട്. വിവിധ സര്‍ക്കാര്‍ കരാര്‍ജോലികള്‍ക്കു നിശ്ചിത ശതമാനം തുക ഷെഡ്യൂള്‍ഡ് ബാങ്കുകളിലോ ട്രഷറിയിലോ സ്ഥിരനിക്ഷേപം നടത്തണമെന്നുണ്ട്. സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തിനും ഈ പരിഗണന നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. കടാശ്വാസക്കമ്മീഷനുകളും മറ്റും ഇളവുകള്‍ നല്‍കാനും വായ്പകള്‍ എഴുതിത്തള്ളാനും നിര്‍ദേശിക്കുന്നത് സഹകരണ ബാങ്കുകള്‍ക്കു സാമ്പത്തിക ബാധ്യത വരുന്ന വിധത്തിലാണെന്ന പരാതിയും അദ്ദേഹത്തിനുണ്ട്.

ചാത്തങ്ങാട് ശാഖയുടെ പുതിയ മന്ദിരത്തോടനുബന്ധിച്ച്് അംഗങ്ങള്‍ക്കു വീട്ടുവാതില്‍ക്കല്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ഒരു സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കമാണു ഭാവിപരിപാടികളില്‍ പ്രധാനമെന്നു പ്രസിഡന്റ് പറഞ്ഞു. ആവശ്യമുള്ള സാധനങ്ങള്‍ വിളിച്ചുപറയുന്ന മുറയ്ക്ക് വീടുകളില്‍ എത്തിക്കും. ഇതിനായി ഒരു ക്ലബ്ബുണ്ടാക്കും. തുക നേരിട്ടു നല്‍കുകയോ അംഗങ്ങളുടെ സാമ്പാദ്യപദ്ധതി അക്കൗണ്ടില്‍നിന്നു തരികയോ ചെയ്യാം. ഗുണമേന്‍മയിലോ വിലയിലോ അതൃപ്തിയുണ്ടെങ്കില്‍ അപ്പോള്‍ത്തന്നെ സാധനം തിരസ്‌കരിക്കാം. സാധാരണക്കാര്‍ക്കു മിതമായ നിരക്കില്‍ വിവിധ ചടങ്ങുകളും പരിപാടികളും നടത്താവുന്ന ഓഡിറ്റോറിയം പണിയാനും ആലോചനയുണ്ട്. കടലോര മേഖലയായ ഈ പ്രദേശത്തെ ഏഴു പ്രധാന സര്‍വീസ് സഹകരണ ബാങ്കുകളിലായി ആയിരത്തിലധികം കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇവയെല്ലാം ചേര്‍ന്നു കണ്‍സോര്‍ഷ്യമുണ്ടാക്കി മത്സ്യസംസ്‌കരണത്തിലോ അതുപോലുള്ള മറ്റു മേഖലകളിലോ വന്‍സംരംഭം നടത്താന്‍ കഴിയും. അത്തരം നീക്കങ്ങളുണ്ട.് അതില്‍ എടവനക്കാട് ബാങ്ക് പങ്കുചേരും. 24 മണിക്കൂറും പ്രവര്‍ത്തിച്ചും ഏറ്റവും കുറഞ്ഞനിരക്കില്‍ വായ്പകള്‍ നല്‍കിയും പരമാവധി വീടുകളില്‍ സേവനം എത്തിക്കണമെന്നാണ് ആഗ്രഹം – അദ്ദേഹം പറഞ്ഞു. എടവനക്കാട് പരസ്പര സാഹായിക സമാജത്തിന്റെ ആദ്യഅംഗവും ആദ്യപ്രസിഡന്റുമായ ഇക്കണ്ടവാര്യര്‍ പില്‍ക്കാലത്തു കൊച്ചിരാജ്യത്തെ പ്രധാനമന്ത്രിവരെയായി ഉയര്‍ന്നയാളാണ്. ഭൂദാനപ്രസ്ഥാനത്തിലും സര്‍വോദയപ്രസ്ഥാനത്തിലും ഏറെ സേവനങ്ങള്‍ അനുഷ്ഠിച്ച വ്യക്തിയുമാണ്.

തൃശ്ശൂര്‍ ഒല്ലൂര്‍ എടക്കുന്നി ( ഇടക്കുന്നി ) വാര്യത്ത് 1890 ഏപ്രിലിലാണ് പാറുക്കുട്ടി വാരസ്യാരുടെയും മേലേടത്തു മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിയുടെയും ആറു മക്കളില്‍ മൂത്തയാളായി ഇക്കണ്ടവാര്യര്‍ ജനിച്ചത്. ‘ആധുനിക കൊച്ചിയുടെ ശില്‍പി’ എന്നറിയപ്പെടുന്ന ദിവാന്‍ ശങ്കരവാര്യര്‍, അദ്ദേഹത്തിന്റെ മക്കളും ദിവാന്‍മാരുമായിരുന്ന തോട്ടയ്ക്കാട്ട് ശങ്കുണ്ണി മേനോന്‍, ഗോവിന്ദ മേനോന്‍ തുടങ്ങിയ പ്രമുഖര്‍ അംഗങ്ങളായിരുന്നതും ഒല്ലൂര്‍, തൃശ്ശൂര്‍, മാഴൂര്‍, ചിറയ്ക്കല്‍ എന്നിങ്ങനെ നാലു ശാഖയുണ്ടായിരുന്നതുമായ വലിയ തറവാടായിരുന്നു എടക്കുന്നി. കൃഷിയും ക്ഷേത്രകഴകവുമായി ഒതുങ്ങിക്കഴിഞ്ഞ ഇക്കണ്ടവാര്യരെ അവിവാഹിതനും രജിസ്‌ട്രേഷന്‍ വകുപ്പുദ്യോഗസ്ഥനുമായിരുന്ന അമ്മാവന്‍ ഉഴുത്രവാര്യര്‍ സഹായത്തിനായി കൂടെ കൂട്ടിയതാണു വഴിത്തിരിവായത്. അന്ന് അദ്ദേഹത്തിനു 13 വയസ്സായിരുന്നു. ഉഴുത്ര അമ്മാവന്‍ അദ്ദേഹത്തെ സ്‌കൂളില്‍ ചേര്‍ത്തു. അമ്മാവന്റെ സ്ഥലംമാറ്റമനുസരിച്ച് ഇക്കണ്ടവാര്യരുടെ വിദ്യാഭ്യാസം ഇരിങ്ങാലക്കുടയിലും കൊച്ചിയിലും എറണാകുളത്തും തൃശ്ശൂരുമൊക്കെ മാറിമാറിയായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലാണ് എഫ്.എ.യ്ക്കു പഠിച്ചത്. എണാകുളത്തെയും കൊച്ചിയിലെയും വിദ്യാഭ്യാസകാലത്തായിരിക്കണം അദ്ദേഹം എടവനക്കാട് പരസ്പര സാഹായിക സമാജം രൂപവത്കരണവുമായി ബന്ധപ്പെട്ടത്. ഇക്കാര്യത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പുദ്യോഗസ്ഥനായിരുന്ന അമ്മാവന്‍ സഹായിച്ചിരിക്കണം. കൊച്ചിയിലെ കരംപിരിവു ജോലികള്‍ സംബന്ധിച്ച നിയോഗവുമായാണ് അദ്ദേഹം എടവനക്കാടുമായി ബന്ധപ്പെടുന്നതെന്ന് എടവനക്കാട് സര്‍വീസ് സഹകരണബാങ്കിന്റെ മുന്‍ പ്രസിഡന്റ് പരേതനായ കെ.കെ. ബേബിയെ ഉദ്ധരിച്ച് ബാങ്കിന്റെ ശതാബ്ദി സ്മരണിക പറയുന്നു. ദിവാന്‍മാര്‍ അംഗങ്ങളായിരുന്ന പ്രമുഖ കുടുംബത്തിലെ അംഗമെന്ന നിലയില്‍ ലഭിച്ചതാവാം ഇൗ നിയോഗം.

ഗാന്ധിജിയുടെ മദ്രാസ് സന്ദര്‍ശനം ഗാന്ധിയനാക്കി

എഫ്.എ. പരീക്ഷയില്‍ ആദ്യം തോറ്റുവെങ്കിലും അടുത്ത പ്രാവശ്യം ജയിച്ചു. തുടര്‍ന്നു മദ്രാസ് പ്രസിഡന്‍സി കോളേജില്‍ ബി.എ.യ്ക്കു ചേര്‍ന്നു. അവിടെ 1914 ഡിസംബറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക യോഗത്തിലെ പ്രസംഗങ്ങള്‍ കേട്ടതോടെയാണു രാഷ്ട്രീയതത്പരനായത്. ഗാന്ധിജിയുടെ മദ്രാസ് സന്ദര്‍ശനം ഇക്കണ്ടവാര്യരെ ഗാന്ധിയനാക്കി. ബി.എ.യ്ക്കുശേഷം എഫ്.എല്‍. ജയിച്ചു. തിരുവനന്തപുരം ലോകോളേജില്‍നിന്നു ബി.എല്ലും പാസ്സായി 1918 ല്‍ അഭിഭാഷകനായി. 1920 ല്‍ എറണാകുളം ചേന്ദമംഗലത്തെ കോഴിക്കോട്ടുവീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. 1922 ല്‍ തൃശ്ശൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായി. 18 വര്‍ഷം കൗണ്‍സിലറായിരുന്നു. വൈദ്യുതി വിതരണം വിദേശക്കമ്പനിക്കു നല്‍കിയതില്‍ പ്രതിഷേധിച്ചു ദിവാന്‍ ആര്‍.കെ. ഷണ്‍മുഖം ചെട്ടിക്കെതിരെ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കി. ‘കേരളന്‍’ എന്ന പത്രവും നടത്തി. ഇതിന്റെ ജാമ്യസംഖ്യ കണ്ടുകെട്ടപ്പെട്ടു. മദ്യവര്‍ജന പ്രസ്ഥാനം, വിദേശവസ്ത്ര ബഹിഷ്‌കരണം, ഹരിജനോദ്ധാരണം, ക്ഷേത്രപ്രവേശന പ്രക്ഷോഭം എന്നിവയില്‍ സജീവമായി പങ്കെടുത്തു. കള്ളുഷാപ്പു പിക്കറ്റിംഗ്, വിദേശവസ്ത്രം ചുട്ടെരിക്കല്‍, വിദേശവസ്ത്ര ഷോപ്പ് പിക്കറ്റിംഗ്, തക്‌ളി ഘോഷയാത്ര, ഖാദിവില്‍പന യാത്രകള്‍, നൂല്‍നൂല്‍പു പ്രകടനം, ക്ഷേത്രപ്രവേശന ജാഥകള്‍ തുടങ്ങിയവയുടെ മുന്‍പന്തിയില്‍ ഇക്കണ്ടവാര്യരുണ്ടായിരുന്നു.

ക്വിറ്റിന്ത്യാ സമരവും ജയില്‍വാസവും

1925 ല്‍ ഇക്കണ്ടവാര്യര്‍ കൊച്ചി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരത്തെത്തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചു രാജിവയ്ക്കുംവരെ 17 വര്‍ഷം നിയമസഭാംഗമായി. 1941 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ നാട്ടുരാജ്യമായ കൊച്ചിയില്‍ കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപവത്കരിച്ചു. ക്വിറ്റിന്ത്യാ സമരത്തില്‍ അദ്ദേഹം ജയിലിലായി. ഒരു വര്‍ഷത്തിനുശേഷം മോചിതനായി. 1945 ല്‍ പ്രജാമണ്ഡലം പ്രസിഡന്റായി. ഐ.എന്‍.എ. സഹായക്കമ്മറ്റിയുടെ പ്രസിഡന്റുമായി. 1948 സെപ്റ്റംബറിലെ കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രജാമണ്ഡലത്തിനു വന്‍ഭൂരിപക്ഷം ലഭിച്ചു. ഇക്കണ്ടവാര്യരെ നിയമസഭാകക്ഷി നേതാവായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. 1948 സെപ്റ്റംബര്‍ 20 ന് അദ്ദേഹം പ്രധാനമന്ത്രിയായി. പനമ്പിള്ളി ഗോവിന്ദമേനോനും സഹോദരന്‍ അയ്യപ്പനും സി.ഏ. ഔസേപ്പും ആ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു.

1948 നവംബറില്‍ കൊച്ചിരാജ്യ പ്രജാമണ്ഡലവും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ലയിച്ചു. 1949 ജൂലായ് ഒന്നിനു തിരുവിതാംകൂറും കൊച്ചിയും ലയിച്ചു തിരുക്കൊച്ചി സംസ്ഥാനം രൂപവത്കൃതമായി. പറവൂര്‍ ടി.കെ. നാരായണപിള്ള തിരുക്കൊച്ചി മുഖ്യമന്ത്രിയായി. ആ മന്ത്രിസഭയില്‍ ഇക്കണ്ടവാര്യര്‍ അംഗമായിരുന്നു. ഒമ്പതു മന്ത്രിമാരുണ്ടായിരുന്നു. അത് അധികമാണെന്നും അഞ്ചു പേര്‍ മതിയെന്നും അഭിപ്രായമുയര്‍ന്നതിനെത്തുടര്‍ന്നു ഇക്കണ്ടവാര്യരും സഹോദരന്‍ അയ്യപ്പനും അടക്കം മൂന്നു പേര്‍ രാജിവച്ചു. എങ്കിലും, അനൗദ്യോഗികമായി ഭക്ഷ്യോല്‍പ്പാദന ബോര്‍ഡ് അധ്യക്ഷനായി തുടര്‍ന്നു. വൈകാതെ നിയമസഭാംഗത്വവും പിന്നെ ഭക്ഷ്യോല്‍പ്പാദനബോര്‍ഡ് അധ്യക്ഷ പദവിയും ഒഴിഞ്ഞു. എ.ഐ.സി.സി. അംഗമായിരുന്ന അദ്ദേഹം കുറച്ചുനാള്‍ കഴിഞ്ഞ് കോണ്‍ഗ്രസ്സില്‍നിന്നു രാജിവച്ചു. പിന്നീടു ഭൂദാന പ്രസ്ഥാനത്തിന്റെ കണ്‍വീനറായി. ഇക്കണ്ടവാര്യര്‍ പത്രാധിപരായി ‘ഭൂദാന കാഹളം’ എന്ന വാരികയുണ്ടായിരുന്നു. പൂര്‍ണസമയം സര്‍വോദയ പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ മുഴുകി. കണ്ണൂരില്‍ സാമുവല്‍ ആറോണിന്റെ ആയിരം ഏക്കര്‍ ഭൂദാനം അദ്ദേഹത്തിന്റെ ശ്രമഫലമായിരുന്നു. അതാണു കേരളത്തിലെ ആദ്യഭൂദാനം. 1957 ല്‍ കാലടിയില്‍ അഖിലേന്ത്യാ സര്‍വോദയ സമ്മേളനം സംഘടിപ്പിച്ചു. സര്‍വോദയ സാഹിത്യ പ്രസിദ്ധീകരണ സമിതിയുടെ കേരള സെക്രട്ടറിയുമായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സര്‍വോദയ സാഹിത്യ പ്രചരണവും നടത്തി. അതുകഴിഞ്ഞുവന്ന അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു. 1977 ജൂണ്‍ എട്ടിന് അന്തരിച്ചു. കെ.ബി. മേനോന്‍, ലീല, വിശ്വനാഥന്‍, പദ്മാവതി എന്നിവരാണു മക്കള്‍.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!