എടയൂര്‍ മുളകിന് മികവിന്റെ മധുരം

moonamvazhi

– അനില്‍ വള്ളിക്കാട്

നിലമ്പൂര്‍ തേക്കിനും തിരൂര്‍ വെറ്റിലയ്ക്കും പിന്നാലെ ഇക്കഴിഞ്ഞ
സെപ്റ്റംബറില്‍ എടയൂര്‍ മുളകിനും ഭൗമസൂചികാ പദവി ലഭിച്ചു.
എടയൂരിലെ മുളകു കര്‍ഷകരുടെ അസോസിയേഷന്‍ മുഖേനയാണു
ജി.ഐ. ടാഗിനു വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിച്ചത്. എരിവു
കുറഞ്ഞ എടയൂര്‍ മുളകിന്റെ വരവ് മലേഷ്യയില്‍ നിന്നാണെന്നു
പറയുന്നുണ്ടെങ്കിലും ഇതിപ്പോള്‍ മലപ്പുറത്തിന്റെ സ്വന്തം മുളകാണ്.

 

എരിവു പകര്‍ന്നുകൊണ്ടല്ല എടയൂര്‍ മുളക് നാവില്‍ രുചിമുകുളം വിരിയിച്ചത്. എരിവു കുറവെന്നതു ഖ്യാതി കൂട്ടാതെയുമിരുന്നില്ല. പച്ചമുളകിന്റെ പുതുരുചി രചിച്ച് ഈ നീളന്‍ മുളക് നടന്നുകയറിയത് ഒരു നാടിനെയും പ്രശസ്തിയിലേക്ക് ഉയര്‍ത്തിയാണ്. മലപ്പുറം ജില്ലയിലെ എടയൂരില്‍ വിളയുന്ന പച്ചമുളകിനു ഭൗമസൂചികാ പദവി ( ജി.ഐ. ടാഗ് ) ലഭിച്ചു. നിലമ്പൂര്‍ തേക്കിനും തിരൂര്‍ വെറ്റിലക്കും പിറകെ എടയൂര്‍ മുളകും ഈ പദവി നേടിയെടുക്കുമ്പോള്‍ മലപ്പുറത്തിന്റെ മണ്ണും പച്ചപ്പും പെരുമയുടെ പുതിയാകാശം തൊടുകയാണ്.

കുന്നുകള്‍ക്കിടയിലാണ് എടയൂര്‍ എന്ന കാര്‍ഷിക ഗ്രാമത്തിന്റെ സ്ഥാനം. കയറ്റിറക്കങ്ങള്‍ക്കിടയിലെ സമതലങ്ങളെല്ലാം നാനാ വിളകളുടെ പാടങ്ങള്‍. റാഗിയും തിനയും ഒഴിച്ച് എല്ലാം വിളയിക്കുന്നുണ്ടെന്നു കര്‍ഷകര്‍. അതിനിടയ്ക്കു വേറിട്ടുനില്‍ക്കുന്നുണ്ട് പാരമ്പര്യത്തിന്റെ പെരുമയുമായി മുളകുചെടികള്‍. എന്നു മുതല്‍, എത്രത്തോളം ഈ മുളക്കൃഷി എന്നതൊന്നും ആരായേണ്ടതില്ല. എടയൂരിലെ പഴയ തലമുറയ്ക്കു ഗൃഹാതുരതയുടെ പ്രതീകമാണു മുളക്. കുട്ടിക്കാലം മുതല്‍ക്കേ അവര്‍ വളര്‍ന്നതു മുളകിന്റെ വിശേഷങ്ങള്‍ കണ്ടും കേട്ടുമാണ്. കുന്നിന്‍താഴ്‌വരകളില്‍ മുളകുപാടങ്ങള്‍. കുന്നുകളില്‍ കാറ്റും കുളിരും ഊട്ടി വളര്‍ത്തിയ മുളകുചെടികള്‍. പഴമക്കാരില്‍ ധാരാളം പേര്‍ മുളകുവളര്‍ത്തി ജീവിതം പച്ചപിടിപ്പിച്ചു. നഷ്ടം വരാതെ മടിശ്ശീല നിറച്ച മുളകുകൃഷി എടയൂരിന്റെ മോഹവിളയായി മാറി.

എരിവില്ലായ്മയുടെ മികവ്

ഭൂമിശാസ്ത്രപരമായി തനിമയുള്ളതും ആ തനിമയിലൂടെ അംഗീകാരം നേടിയെടുത്തതുമായ ഉല്‍പ്പന്നങ്ങള്‍ക്കാണു ജി.ഐ. ടാഗ് നല്‍കുക. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിനു കീഴിലെ വ്യവസായ, വിദേശ വ്യാപാര പ്രോത്സാഹന വകുപ്പാണ് ഇത് അനുവദിക്കുന്നത്. വിദേശ വാണിജ്യ ഭൂപടത്തിലേക്കു ഒരു പ്രാദേശിക ഉല്‍പ്പന്നത്തിനു വേഗം കയറാന്‍ ജി.ഐ. ടാഗ് സഹായിക്കും. ഈ പദവി ലഭിച്ച ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട കര്‍ഷകര്‍ക്കും നിര്‍മാതാക്കള്‍ക്കും വാണിജ്യപരമായ വളര്‍ച്ചയുമുണ്ടാകും.

ഏറ്റവും എരിവ് കുറഞ്ഞ മുളകെന്ന സവിശേഷതയാണ് എടയൂര്‍ മുളകിനു ജി.ഐ. ടാഗ് ലഭിക്കാന്‍ വഴിയൊരുക്കിയത്. എരിവു കുറവായതുകൊണ്ട് കൊണ്ടാട്ടമുണ്ടാക്കാനും എണ്ണയില്‍ പൊരിക്കാനുമാണ് ഇതുപയോഗിക്കുന്നത്. എടയൂര്‍ മുളകിന്റെ പ്രത്യേകത ലോകമറിയണമെന്ന് ആദ്യം ചിന്തിക്കുന്നതു രണ്ടു വര്‍ഷം മുന്‍പ് അവിടെ കൃഷി ഓഫീസറായിരുന്ന ശ്രീലേഖയാണ്. മുളകുവിശേഷം അവര്‍ അന്നത്തെ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നു ജി.ഐ. ടാഗ് സമ്പാദിക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്നു കൃഷി വകുപ്പ് ശ്രമം തുടങ്ങി. ഇതിനു മുന്നോടിയായി മുളകുചെടിയുടെ എല്ലാ ഘടകങ്ങളും പരിശോധിക്കപ്പെട്ടു. രൂപത്തിലും രുചിയിലും താരതമ്യങ്ങള്‍ നടന്നു. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിഭാഗമാണ് ഇതിനു നേതൃത്വം നല്‍കിയത്. എടയൂര്‍ ചില്ലി ഗ്രോവേഴ്‌സ് അസോസിയേഷന്‍ മുഖേന ഭൗമ സൂചികാ പദവിക്കായുള്ള അപേക്ഷ നല്‍കി. ഇതിനിടെ ശ്രീലേഖ കൃഷി അസിസ്റ്റന്റ് ഡയരക്ടറായി പെരിന്തല്‍മണ്ണക്കു സ്ഥലം മാറി. പിന്നീട് കൃഷി ഓഫീസറായി വന്ന പി.എം. വിഷ്ണുനാരായണന്‍ വേഗം ഒട്ടും കുറയ്ക്കാതെ നടപടികള്‍ തുടര്‍ന്നു. വിഷ്ണു നാരായണനാണു ചെന്നൈയിലെ ജി.ഐ. രജിസ്ട്രാറുടെ ഓഫീസില്‍ നേരിട്ട് ചെന്നു മുളകിന്റെ സവിശേഷ വിവരങ്ങള്‍ സമര്‍പ്പിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാജീവ്, അംഗം മോഹനകൃഷ്ണന്‍, ഗ്രോവേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഹസന്‍ കൊളമ്പന്‍, ട്രഷറര്‍ സൈതാലിക്കുട്ടി എന്നിവരും കൃഷി ഓഫീസര്‍ക്കൊപ്പം ചെന്നിരുന്നു. ഒടുവില്‍ 2021 സെപ്റ്റംബറില്‍ ജി.ഐ. ടാഗ് അനുവദിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം ലഭിച്ചു.

കര്‍ഷകരുടെ മോഹമുളക്

എടയൂരിലെ ഓരോ കര്‍ഷകന്റെയും മോഹമാണ് ഈ പൊന്‍വിളയുടെ ഉടമയാവുക എന്നത്. നെല്ലും വാഴയും കപ്പയും മധുരക്കിഴങ്ങും തുടങ്ങി എല്ലാ വിളയും പരീക്ഷിക്കുന്ന ഇവിടത്തെ കര്‍ഷകര്‍ക്കു മുളകുകൃഷി അധ്വാനത്തിന്റെ അഴകാണ്. കൃഷിയിടത്തിന്റെ ഒരു ഭാഗം അവര്‍ ഇതിനുവേണ്ടി നിര്‍ബന്ധമായും നീക്കിവെക്കും. വിഷു കഴിയുന്നതോടെയാണു മുളക് ചെടികള്‍ക്കുള്ള വിത്തു പാകുന്നത്. ഒന്നര മാസത്തെ മൂപ്പില്‍ വര്‍ഷകാലാരംഭത്തില്‍ ചെടികള്‍ പറിച്ചുനടാം. പറമ്പിലോ പാടത്തോ വരമ്പുകള്‍ തീര്‍ത്ത് രണ്ടടി അകലത്തിലാണു നടേണ്ടത്. അടിവളം ചേര്‍ത്തു തടം കൂട്ടണം. ജൂലായ്, ആഗസ്റ്റ് മാസങ്ങളില്‍ ആദ്യ വിളവെടുപ്പ്. സാധാരണ മുളകിനേക്കാള്‍ നീളവും വണ്ണവും കൂടുമെന്നതിനു പുറമെ, ആദ്യഘട്ട വിളവെടുപ്പില്‍ വര്‍ധിത വലിപ്പവുമുണ്ടാകും. എന്നാല്‍, വിളവെടുപ്പിന്റെ രണ്ടാമത്തെ ഘട്ടമായ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ മാസങ്ങളില്‍ മുളകിന് അല്‍പ്പം വലിപ്പം കുറയും. വലിയ മുളക് നെടുകെ പിളര്‍ത്തി ഉപ്പുചേര്‍ത്ത് എണ്ണയില്‍ പൊരിച്ച് ഉപയോഗിക്കും. ചെറിയവ തൈരിലിട്ട് ഉണക്കി കൊണ്ടാട്ടമായി ഉപയോഗിക്കും.

ആഴ്ചതോറും മുളകിന്റെ വിളവെടുക്കാം. ഒരു ചെടിയില്‍ നിന്നു പത്തു കിലോഗ്രാം വരെ ലഭിക്കും. സാധാരണ മുളകിനങ്ങളില്‍ അഞ്ച് കിലോഗ്രാം വരെ മാത്രം ലഭിക്കുന്നിടത്താണ് ഈ വിളവര്‍ധന. ആള്‍പ്പൊക്കത്തില്‍ ചെടികള്‍ വളരും. കായ് കനത്തില്‍ ചെടികള്‍ ചായാതിരിക്കാന്‍ ചിലപ്പോള്‍ വടികള്‍ താങ്ങായി കെട്ടി നിര്‍ത്തേണ്ടിവരും. രണ്ടാം വിളയായി വേനല്‍ക്കാലത്തും ചെടികള്‍ നടാം. അപ്പോള്‍ കുഴികളിലാണു ചെടികള്‍ നടുക. വെള്ളം താഴ്ന്നിറങ്ങാന്‍ വേണ്ടിയാണിത്. കോഴി, ആട് എന്നിവയുടെ വിസര്‍ജ്യമാണു കര്‍ഷകര്‍ സാധാരണ ഇതിനു വളമായി ഉപയോഗിക്കുന്നത്. ആനക്കൊമ്പന്‍ മുളക് എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. പത്തു സെന്റിമീറ്ററിലധികം നീളം വെക്കുന്ന മുളകിന്റെ കീഴറ്റം അല്‍പ്പം വളഞ്ഞിരിക്കുന്നതുകൊണ്ടാകാം ഈ പേര് വീണത്. പാടങ്ങളെക്കാള്‍ കൂടുതല്‍ വിളവ് ലഭിക്കുക ചരല്‍മണ്ണ് നിറഞ്ഞ പറമ്പില്‍ കൃഷി ചെയ്യുമ്പോഴാണ്. മലേഷ്യയിലെ മുളകിനമാണ് എടയൂരില്‍ എത്തിപ്പെട്ടതെന്നു ചിലര്‍ പറയുന്നുണ്ട്. ജലപിനോസ് എന്ന വിഭാഗത്തില്‍പ്പെടുന്ന മുളകിനമാണ് എടയൂരിലേത്. ഇതു മലേഷ്യയില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. പിസ ഉണ്ടാക്കുമ്പോള്‍ എരിവ് കുറഞ്ഞ ഈ മുളക് അനുയോജ്യമാണ്. മുളക് കൃഷി പരിപോഷിപ്പിക്കാന്‍ പച്ചക്കറി വികസന പദ്ധതിയില്‍പ്പെടുത്തി പരമ്പരാഗത വിത്തുസംരക്ഷണത്തിനായി കൃഷി വകുപ്പ് സബ്‌സിഡി നല്‍കുന്നുണ്ടെന്നു കൃഷി ഓഫീസര്‍ വിഷ്ണു നാരായണന്‍ പറഞ്ഞു. ഉത്സവകാലങ്ങളില്‍ എടയൂര്‍ കൃഷിഭവന്‍ ചന്ത നടത്തി കര്‍ഷകര്‍ക്കു ന്യായവില ഉറപ്പാക്കുന്നുമുണ്ട്.

മൂന്നാക്കല്‍ പെരുമ

പെരിന്തല്‍മണ്ണയില്‍ നിന്നു വളാഞ്ചേരി എത്തുന്നതിനു മുന്‍പേ പൂക്കാട്ടിരി എന്ന സ്ഥലമാണ് എടയൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഹൃദയ സ്ഥാനം. ഇവിടെ നിന്നു അല്‍പ്പം അകലെ മൂന്നാക്കല്‍ എന്ന സ്ഥലം. മുളകുപാടം തേടിയുള്ള യാത്ര അവസാനിച്ചത് ഇവിടെ. വിസ്തൃതമായ പാടങ്ങള്‍. പുതുക്കുടി അബ്ദുല്‍ ഖാദര്‍ എന്ന കര്‍ഷകന്‍ പാടത്തു നിന്നു ആദ്യം ചൂണ്ടിക്കാണിച്ചതു കുന്നിന്മുകളിലെ പള്ളിയിലേക്കാണ്. കേരളത്തിലെ പുരാതന മുസ്ലിം പള്ളികളിലൊന്നാണിത്. നേര്‍ച്ചയായി ലഭിക്കുന്ന അരി എല്ലാ വിഭാഗത്തിലുംപെട്ട നിര്‍ധന കുടുംബങ്ങള്‍ക്കു സൗജന്യമായി വിതരണം ചെയ്ത് ആശ്വാസം പകരുന്ന പള്ളി. കോവിഡ് ദുരിതകാലത്തു തദ്ദേശ സ്ഥാപനങ്ങളുടെ സാമൂഹിക അടുക്കളയിലേക്ക് ഈ അരി വിതരണം ചെയ്ത് പള്ളി സമൂഹത്തിനു മാതൃകയായി. ഈ കുന്നുകളില്‍ നിന്നു കിനിഞ്ഞിറങ്ങുന്ന വെള്ളം ചോലകളായി നാട്ടില്‍ പടരുമെന്നു അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഇവിടത്തെ പല സ്ഥലങ്ങളുടെയും പേരുകള്‍ ‘ചോല’ എന്നു ചേര്‍ത്തുള്ളതാണ്. അത്രയുണ്ട് ജലവഴികള്‍. ഇവയെല്ലാം തൂതപ്പുഴയില്‍ ചെന്നുചേരുംവരെ മണ്ണില്‍ നനവു പടര്‍ത്തും.

നാലാം ക്ലാസു വരെ പഠിച്ച അബ്ദുല്‍ ഖാദര്‍ നാല്‍പ്പതു വര്‍ഷമായി ജീവിതം മണ്ണില്‍ നട്ടിട്ട്. ഇറക്കാത്ത വിളകള്‍ കുറവ്. 20 സെന്റ് സ്ഥലത്താണ് ഇപ്പോള്‍ മുളകുകൃഷി ചെയ്തിട്ടുള്ളത്. മുളക് ചെടികള്‍ക്കിടയില്‍ കൂര്‍ക്കയും നട്ടിട്ടുണ്ട്. ഒറ്റ അധ്വാനത്തില്‍ രണ്ട് വിള ചെയ്യാം എന്ന ഗുണം കൂടി ഇതോടെ സാധ്യമായി. മുളകിനു മുന്നൂറു രൂപ വരെ കിലോഗ്രാമിനു കിട്ടിയിട്ടുണ്ട്. വളാഞ്ചേരി അങ്ങാടിയിലാണു വില്‍ക്കുക. ചിലപ്പോള്‍ വില നൂറില്‍ താഴെയുമാകും. കൊണ്ടാട്ടത്തിനുള്ളതിനു വെയിലുറച്ചാല്‍ നല്ല ഡിമാന്റുണ്ടാകും – അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

മുളകിനു ഖ്യാതി കൂടിയതോടെ എടയൂരില്‍ മാത്രം കൃഷി ഒതുങ്ങിനിന്നില്ല. സമീപ പ്രദേശങ്ങളായ വളാഞ്ചേരി, കല്‍പകഞ്ചേരി, ഇരിമ്പിളിയം, ആതവനാട്, കുറുവ, മൂര്‍ക്കനാട്, അത്തിപ്പറ്റ, വടക്കുംപുറം തുടങ്ങിയ സ്ഥലങ്ങളിലും മുളകുകൃഷി ഇപ്പോള്‍ വ്യാപിച്ചു കഴിഞ്ഞു. മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം കൂടി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിനാണു കൃഷിവകുപ്പിന്റെ അടുത്ത നീക്കം. ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ രൂപവത്കരിക്കുന്നതിലൂടെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയുമെന്നു കൃഷി ഓഫീസര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News