വീല്‍ച്ചെയറില്‍ പറക്കുന്ന സ്വപ്‌നങ്ങള്‍

moonamvazhi

– കുട്ടനാടന്‍

(2020 ഡിസംബര്‍ ലക്കം)

മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒഴുകിപ്പരക്കുമ്പോഴാണ് നമ്മുടെ ജീവിതത്തില്‍ വസന്തം വിരിയുന്നത്. പരിമിതികളുടെ മതിലുകള്‍ കെട്ടിപ്പൊക്കി നിര്‍ത്തുകയല്ല ജീവിതമെന്ന് വീല്‍ച്ചെയറില്‍ പറക്കുന്ന ഈ മനുഷ്യരുടെ സഹകരണ സംഘം കാണിച്ചുതരുന്നു.

നസ്സില്‍ ഒരാകാശമുണ്ടെങ്കില്‍ ചിറകില്ലെങ്കിലും പറക്കാമെന്ന് ഡോ. എ.പി.ജെ. അബ്ദുള്‍കലാം പറഞ്ഞത് ആലപ്പുഴയിലെ ഒരുപറ്റം മനുഷ്യര്‍ക്ക് മനസ്സിലായി. അതിന്റെ തെളിവും പേരുമാണ് അവ്കോസ് ( ആലപ്പി ഡിസ്ട്രിക്ട് വീല്‍ച്ചെയര്‍ യൂസേഴ്സ് വെല്‍ഫെയര്‍ കോ – ഓപ്പറേറ്റീവ് സൊസൈറ്റി). നടക്കാനാവാത്തവര്‍ക്ക് വീല്‍ച്ചെയര്‍ പറക്കാനുള്ള ചിറകാണ്. ഭക്ഷണ സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്ത വീടുകളിലേക്ക് അവ എത്തിക്കാന്‍ കുതിക്കുന്ന വന്‍കിട കമ്പനികള്‍ക്കൊപ്പം ഇവരും കുതിക്കുകയാണ്. ഓണ്‍ലൈന്‍ ഡെലിവറിക്കായി തലങ്ങും വിലങ്ങും പായുന്ന ‘ഡെലിവറി ബോയികളുടെ ‘ ബൈക്കുകള്‍ക്കൊപ്പം ആലപ്പുഴയിലെ വീല്‍ച്ചെയര്‍ യൂസേഴ്സ് കൂട്ടായ്മയിലെ അംഗങ്ങളുടെ മുച്ചക്രങ്ങളും നിര്‍ത്താതെ പായുകയാണ്. ജീവിതത്തിന്റെ വെല്ലുവിളികള്‍ ഈ സൊസൈറ്റിയംഗങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. സ്വയം നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍, കൃഷിയിടത്തില്‍നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറികള്‍, വിത്തുകള്‍, മീന്‍, ഇറച്ചി എന്നുവേണ്ട എന്തുവേണമെങ്കിലും വീടുകളില്‍ എത്തിച്ചുനല്‍കാന്‍ പര്യാപ്തമായ സംവിധാനമാണ് ഈ കൂട്ടായ്മ ഒരുക്കിയിരിക്കുന്നത്.

കിടപ്പുരോഗികളും അരയ്ക്കുതാഴെ തളര്‍ന്നവരും ഉള്‍പ്പടെ നൂറോളം പേരാണ് സംരംഭത്തില്‍ നിലവില്‍ പങ്കാളികള്‍. പാചകം ചെയ്യാന്‍ പാകത്തിനാക്കിയാണ് പച്ചക്കറികളും ഇറച്ചിയും മീനും വീട്ടിലെത്തിക്കുന്നത്. വീടുകളിലും സംഘങ്ങളായും തയാറാക്കുന്ന കറിപ്പൊടികള്‍, ഗ്രോബാഗ്, വിത്ത് നിറച്ച കടലാസ് പേനകള്‍, കുടകള്‍, വസ്ത്രങ്ങള്‍, മാസ്‌കുകള്‍, സാനിറ്റൈസര്‍, ഗ്ലൗസ് തുടങ്ങിയ സാധനങ്ങളുടെ പട്ടിക നീണ്ടതാണ്. ഉല്‍പ്പന്നങ്ങള്‍ അവ്കോസ് എന്ന ബ്രാന്‍ഡിലാണ് ജനങ്ങളിലേക്ക് എത്തിക്കുന്നതെന്ന് രക്ഷാധികാരി ഡോ. ജി. ബാലചന്ദ്രന്‍ പറഞ്ഞു. ഓരോ അംഗത്തിന്റെ വീട്ടിലും ഒരു ഉല്‍പ്പന്നമെങ്കിലും തയാറാക്കുന്നുണ്ടെന്നു സൊസൈറ്റി പ്രസിഡന്റ് ജാഫര്‍ രാജയും സെക്രട്ടറി അജിത് കൃപാലയവും പറഞ്ഞു.

അവ്‌കോസിലെ അംഗങ്ങള്‍

വീല്‍ച്ചെയര്‍ സൊസൈറ്റി

ആലപ്പുഴ വീല്‍ച്ചെയര്‍ യൂസേഴ്സ് അസോസിയേഷന്‍ എന്ന സംഘടന 2017 ഡിസംബര്‍ ഏഴിനാണ് പ്രവര്‍ത്തനം തുടങ്ങിയത്. 23 പേര്‍ ചേര്‍ന്നു തുടങ്ങിയ ആ സംഘടനയാണ് അവ്കോസ് ആയി മാറിയത്. ആന്റണി, ജയകുമാര്‍, ജയകൃഷ്ണന്‍, അജിത്കുമാര്‍, സത്യന്‍, ജോസഫ്, കബീര്‍, രാജേഷ് സെബാസ്റ്റ്യന്‍, പ്രമോദ്, സെബാസ്റ്റ്യന്‍, അഭിലാഷ്, വിനീഷ്, മധു, അജയന്‍, സൈറ, സിനി മുജീബ്, ലൈലമ്മ, റോസ് ദലീമ, ജാഫര്‍, സുജിത്, നാഷമോന്‍, സെയ്തുക്കുട്ടി, സാലമ്മ എന്നിവരായിരുന്നു അസോസിയേഷന്റെ സ്ഥാപകാംഗങ്ങള്‍. അസോസിയേഷന്‍ സംസ്ഥാന തലത്തിലേക്ക് വളരുകയും എഴുനൂറോളം പേര്‍ അംഗങ്ങളാവുകയും ചെയ്തു.

60 ശതമാനത്തിലധികം അംഗപരിമിതരായവര്‍ക്കാണ് സംഘടനയില്‍ അംഗത്വം. അംഗപരിമിതര്‍ക്ക് ഒരുപാട് സംഘടനകളുണ്ടെങ്കിലും വീല്‍ച്ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കു മാത്രമായി ഒരു കൂട്ടായ്മ ആദ്യമാണെന്ന് സെക്രട്ടറി അജിത് കൃപാലയം പറയുന്നു. അപകടത്തില്‍ നട്ടെല്ലിനു പരിക്കേറ്റവര്‍, ചലന വൈകല്യമുള്ളവര്‍, പോളിയോ ബാധിതര്‍, മസ്‌കുലര്‍ ഡിസ്ട്രോഫിയ രോഗമുള്ളവര്‍ എന്നിവരാണ് ഇതിലെ അംഗങ്ങള്‍. മസ്‌കുലര്‍ ഡിസ്ട്രോഫി രോഗം സ്ത്രീകളിലാണ് കൂടുതല്‍ ബാധിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ പങ്കാളിത്തം സംഘടനയില്‍ കൂടുതലാണ്.

ജീവിതം വീല്‍ച്ചെയറിലായിപ്പോയ എല്ലാവര്‍ക്കും തൊഴിലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടനയ്ക്ക് തുടക്കമിട്ടത്. അതു പിന്നീട് എല്ലാ സംഘടനയെയും പോലെ സര്‍ക്കാരുമായി വെല്ലുവിളിക്കു പോകുന്നതായി തോന്നി. അതില്‍ നിന്നുമാറി പിന്നീട് സഹകരണത്തിന്റെ പാത സ്വീകരിക്കുകയായിരുന്നു. അസോസിയേഷനില്‍ നിന്നുമാറി സംസ്ഥാന വ്യാപകമായി ഒരു സംഘടന രൂപവത്കരിക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രതിസന്ധികള്‍ ശക്തമായിരുന്നു. രാഷ്ട്രീയം നിറഞ്ഞു നില്‍ക്കുന്ന സഹകരണ മേഖലയില്‍ വീല്‍ച്ചെയറില്‍ കഴിയുന്നവര്‍ക്ക് ഒരു ഇടം കണ്ടെത്തുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് രക്ഷാധികാരി ഡോ. ജി. ബാലചന്ദ്രന്‍ പറയുന്നു. രണ്ടു വര്‍ഷത്തോളം അതിനുവേണ്ടി ശ്രമിച്ചെങ്കിലും പി•ാറേണ്ടിവന്നു. സര്‍ക്കാരിന്റെ ആനുകൂല്യത്തോടെ തൊഴില്‍ ചെയ്യാനുള്ള സംസ്ഥാന വ്യാപകമായ പദ്ധതി അങ്ങനെ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീടാണ് ആലപ്പുഴയില്‍ മാത്രമായി തുടങ്ങിയത്. അതിനുതന്നെ കുറെ കാത്തിരിക്കേണ്ടിവന്നു. 2020 ജൂലായ് മൂന്നിനാണ് അംഗീകാരം കിട്ടിയത്.

ആലപ്പുഴ എസ്.ഡി. കോളേജിലെ കൊമേഴ്സ് വകുപ്പിന്റെ തലവനായി വിരമിച്ച ഡോ. ജി. ബാലചന്ദ്രന്‍ വീല്‍ച്ചെയറില്‍ ജീവിക്കുന്നവര്‍ക്കുവേണ്ടി ഒരു സൊസൈറ്റി രൂപവത്കരിക്കാന്‍ രംഗത്തിറങ്ങി ശരിക്കും മടുത്തുപോയി. സൊസൈറ്റി രൂപവത്കരിക്കുന്നതിനായി സമര്‍പ്പിച്ച ബൈലോ നിരവധി തവണ മാറ്റിയെഴുതേണ്ടിവന്നു. ഓരോ തവണയും മുട്ടാപ്പോക്കുകള്‍ പറഞ്ഞ് മടക്കിവിട്ടു. 15 വര്‍ഷം സഹകരണ നിയമം പഠിപ്പിച്ച താന്‍പോലും വലഞ്ഞുപോയപ്പോള്‍ സാധാരണക്കാര്‍ക്ക് ഒരു സൊസൈറ്റിയുണ്ടാക്കുക എന്നത് എത്രത്തോളം അസാധ്യമായിരിക്കുമെന്ന് ഡോ. ബാലചന്ദ്രന്‍ പറയുന്നു.

 

അവ്‌കോസ് അംഗങ്ങള്‍ കുട നിര്‍മിക്കുന്നു

വീല്‍ച്ചെയര്‍ ഉപയോഗിക്കുന്ന, സ്വന്തമായി നടക്കാനോ നില്‍ക്കാനോ കഴിയാത്തവര്‍. വീട്ടുകാരുടെ സഹായത്തോടെ ജീവിക്കുന്ന അവരെ സ്വന്തം കാലില്‍ നിര്‍ത്താന്‍ വരുമാനം ഉറപ്പാക്കുക എന്നതാണ് സൊസൈറ്റി ലക്ഷ്യമിട്ടത്. അസോസിഷേനില്‍ 168 പേരാണ് ആലപ്പുഴയിലുള്ളത്. അവര്‍ക്ക് എല്ലാവര്‍ക്കും വീല്‍ച്ചെയര്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യം നടത്തിയത്. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ഇതു സാധ്യമാക്കിയത്. ജീവിതത്തിന്റെ ഒരു വലിയ ഭാഗം മുഴുവന്‍ വീട്ടിനുള്ളില്‍ മാത്രം കഴിഞ്ഞവര്‍. അവരെ വീട്ടില്‍നിന്ന് ആദ്യം പുറത്തേക്ക് കൊണ്ടുവന്നു.

ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്ത അസോസിയേഷന് സംസ്ഥാന തലത്തിലുള്ള സഹകരണ സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കാന്‍ നിയമതടസ്സമുണ്ടായി. അതിനാല്‍ പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ ആലപ്പുഴയില്‍ സൊസൈറ്റി തുടങ്ങുകയാണുണ്ടായത്. ജാഫര്‍ രാജ ( പ്രസിഡന്റ് ), ജയകൃഷ്ണന്‍ ( വൈ. പ്രസിഡന്റ് ), അജിത് കൃപാലയം ( സെക്രട്ടറി ), ജോണ്‍ ഡേവിഡ് ( ജോ. സെക്രട്ടറി ), സെബാസ്റ്റ്യന്‍, സുജിത്, സൈറ, റോസ് ദലീമ ( കമ്മിറ്റിയംഗങ്ങള്‍ ) എന്നിവരാണ് ഭാരവാഹികള്‍. കണ്ണൂര്‍, പാലക്കാട് ജില്ലകളിലും രജിസ്ട്രേഷനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലയിലും വന്നതിനുശേഷം സംസ്ഥാന തലത്തില്‍ അപക്സ് സൊസൈറ്റിയാകാന്‍ പറ്റും. സൊസൈറ്റിയില്‍ 77 അംഗങ്ങളാണുള്ളത്. സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള കാരണങ്ങളാല്‍ അസോസിയേഷനിലുള്ള എല്ലാവരും സൊസൈറ്റിയില്‍ അംഗമായിട്ടില്ല. കൂടുതല്‍ സമയം ഇരുന്നും യാത്ര ചെയ്തും ജോലി ചെയ്യാന്‍ കഴിയാത്തവരുണ്ട്.

രണ്ടു തരം അംഗങ്ങളാണ് സൊസൈറ്റിയിലുള്ളത്. എ കാറ്റഗറി എന്നാല്‍ വീല്‍ച്ചെയര്‍ ഉപയോഗിക്കുന്നവര്‍. അവരുടെ വീട്ടുകാരെ ബി കാറ്റഗറി അംഗങ്ങളാക്കിയിട്ടുണ്ട്. ഈ രീതിയില്‍ കിടപ്പിലായവരുടെയും കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യാന്‍ കഴിയാത്തവരുടെയും വീട്ടുകാരെ വരുമാനം കിട്ടുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എല്ലാവര്‍ക്കും വരുമാനം എന്ന ആശയം നടപ്പാക്കുന്നത്.

കൂടിച്ചേരല്‍, പിന്നാലെ വരുമാനം

വീല്‍ച്ചെയറുകളില്‍ വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങിയവരെ ഒന്നിച്ചുകൂട്ടുക എന്ന പ്രവര്‍ത്തനമാണ് ആദ്യം നടത്തിയത്. കടല്‍ത്തീരത്ത് അവര്‍ ഒത്തുകൂടി. മാസത്തിലൊരു തവണയെങ്കിലും അവിടെ അവര്‍ പരസ്പരം കൂടിയിരുന്ന് സന്തോഷം പങ്കുവെച്ചു. എല്ലാ മാസത്തിലെയും ഒരു ഞായറാഴ്ച ഇതിനായി മാറ്റിവച്ചു. സൊസൈറ്റിയാകുന്നതിനു മുമ്പുതന്നെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. കിലയുമായി സഹകരിച്ച് രണ്ടു വര്‍ഷം കൊണ്ട് മൂന്നു ലക്ഷം പേപ്പര്‍പേന നിര്‍മിച്ചു. ഇതു കിലയ്ക്കു നല്‍കി. ഇതിനു പുറമേയാണ് കുട നിര്‍മാണം. പുന്നപ്രയിലുള്ള സംഘടനയുടെ ഓഫീസിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് വരുമാനം കണ്ടെത്തുന്നതിനു സ്ഥിരമായുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്.

വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ മുഖേനയാണ് ഓണ്‍ലൈന്‍ കച്ചവടം. അഞ്ചു കിലോമീറ്ററിനുള്ളില്‍ സര്‍വീസ് ചാര്‍ജില്ലാതെ സാധനങ്ങള്‍ എത്തിച്ചുകൊടുക്കും. ദൂരം കുടുന്നതിനനുസരിച്ച് യാത്രച്ചെലവിനായി സര്‍വീസ് ചാര്‍ജ് ഈടാക്കും. ചേര്‍ത്തല മുതല്‍ ഹരിപ്പാട് വരെയാണ് ഇപ്പോള്‍ സാധനങ്ങള്‍ കൊടുക്കുന്നത്. പത്തു പേര്‍ ചേര്‍ന്നുള്ള ഓരോ യൂണിറ്റാണ് ഇത് കൈകാര്യം ചെയ്യുന്നത്. പൊതുവായി ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അതിലാണ് ഓര്‍ഡറുകള്‍ ലഭിക്കുന്നത്. എതു സ്ഥലത്തുനിന്നുള്ള ഓര്‍ഡറാണോ അതനുസരിച്ച് ആ മേഖലയിലുള്ള യൂണിറ്റിന്റെ ചുമതലപ്പെട്ടയാള്‍ സാധനങ്ങള്‍ എത്തിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.

അവ്‌കോസ് അംഗങ്ങള്‍ നിര്‍മിച്ച പേനകള്‍

അംഗങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാനും മറ്റ് കച്ചവടാവശ്യങ്ങള്‍ക്കും ഫണ്ടു കൊടുക്കുക എന്ന ചുമതലയാണ് സഹകരണ സംഘം നിര്‍വഹിക്കുന്നത്. തവണകളായി അടയ്ക്കാവുന്ന വായ്പയാണ് നല്‍കുന്നത്. സംഘത്തിന് ആലപ്പുഴയുടെ വിവിധ മേഖലകളില്‍ സ്റ്റാളുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. പെട്ടെന്നു കേടായിപ്പോകാത്ത സാധനങ്ങള്‍ സംഘത്തിലെ അംഗങ്ങളില്‍ നിന്ന് ഏറ്റെടുത്തുകൊണ്ട് വിപണനം ചെയ്യും. വീല്‍ച്ചെയറുകാര്‍തന്നെ ആലപ്പുഴയില്‍ 18 കടകള്‍ നടത്തുന്നുണ്ട്. കുട നിര്‍മാണമാണ് ഏറ്റവും കുടുതല്‍ വരുമാനം നേടിക്കൊടുക്കുന്നത്. സൊസൈറ്റിയുടെ പുന്നപ്രയിലുള്ള ഓഫീസിന്റെ ഒരു മുറി പേപ്പര്‍ബാഗ് നിര്‍മാണ യൂണിറ്റും മറ്റൊന്ന് തയ്യല്‍ യൂണിറ്റുമാണ്. അവിടെ ആളുകള്‍ വന്നിരുന്നു ജോലി ചെയ്യും. അവിടെയെത്താന്‍ പറ്റാത്തവര്‍ വീട്ടിലിരുന്ന് ജോലിചെയ്യും. ഇതോടൊപ്പം വീട്ടില്‍ തയാറാക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്കും നല്ല വില്‍പ്പനയുണ്ട്.

പുന്നപ്രയിലെ രജിസ്ട്രേഡ് ഓഫീസിന്റെ പേരിലാണ് ഫുഡ് ആന്‍ഡ് സേഫ്റ്റി ലൈസന്‍സടക്കം എടുത്തിരിക്കുന്നത്. ഗുണനിലവാരം പരിശോധിച്ചശേഷമേ സാധനങ്ങള്‍ വിപണിയില്‍ ഇറക്കു. അവ്കോസിന്റെ സ്റ്റിക്കര്‍ പതിച്ചാണ് സാധനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്.
റെഡി ടു കുക്ക് എന്നു രേഖപ്പെടുത്തിയിറക്കുന്ന പച്ചക്കറി, കൂണ്‍, ഇറച്ചി, മീന്‍ എന്നിവയെല്ലാം ചുരുങ്ങിയ സമയം കൊണ്ട് വിറ്റുപോകുന്നുണ്ട്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രത്തിലാണ് വിതരണം. സാധനങ്ങള്‍ കൈമാറിയ ശേഷം പാത്രം മടക്കിവാങ്ങും. കുട്ടനാട്ടിലും മാവേലിക്കരയിലും രണ്ടു യൂണിറ്റുകള്‍ വ്യത്യസ്തമായ വിഭവങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കുട്ടനാട്ടില്‍ കക്കയിറച്ചിക്കാണ് കൂടുതലായും ഓര്‍ഡര്‍ കിട്ടുന്നത്. പച്ചക്കറി കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങി കൊടുക്കുകയാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം അംഗങ്ങളില്‍ കൃഷി ചെയ്യുന്നവര്‍ കുറവാണ്. ഇപ്പോള്‍ കൂണ്‍കൃഷിക്ക് പരിശീലനം കൊടുത്തിട്ടുണ്ട്. ചിലര്‍ മീന്‍കൃഷി തുടങ്ങിയിട്ടുണ്ട്.

ഒന്നര വയസ്സു മുതല്‍ വീല്‍ച്ചെയറില്‍ ജീവിക്കുന്ന പുന്നപ്ര കുറവന്‍തോട് സ്വദേശിയായ സെക്രട്ടറി അജിത് കൃപാലയം 12 വര്‍ഷമായി രക്തദാനരംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന സാമൂഹിക പ്രവര്‍ത്തകനാണ്. ഇരുപതിനായിരത്തോളം പേരുടെ സന്നദ്ധ രക്തദാന സമിതിയുടെ പ്രവര്‍ത്തനത്തിലൂടെ ഇതുവരെ കേരളത്തിലെ അറുപതിനായിരത്തോളം പേര്‍ക്ക് രക്തം നല്‍കിയിട്ടുണ്ട്. സെക്രട്ടറിയെപ്പോലെത്തന്നെ പ്രസിഡന്റ് പുന്നപ്ര സ്വദേശി ജാഫറും കുട്ടിക്കാലം മുതല്‍ വീല്‍ച്ചെയറില്‍ ജീവിക്കുന്നയാളാണ്. കിടപ്പുരോഗികള്‍ക്ക് സഹായം എത്തിക്കുന്നതിനടക്കം മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന മികച്ച സംഘാടകനാണ് വൈസ് പ്രസിഡന്റ് ജയകൃഷ്ണന്‍. മറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് ഒഴുകിപ്പരക്കുമ്പോഴാണ് തങ്ങളുടെ ജീവിതത്തില്‍ വസന്തം വിരിയുന്നതെന്നു എപ്പോഴും എല്ലാവരെയും ഓര്‍മപ്പെടുത്തുന്നു ഇവര്‍.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!