പ്രാഥമിക സഹകരണ സംഘങ്ങളെ പ്രാദേശിക സാമ്പത്തിക വികസനത്തിനുള്ള ഏജൻസികളായി മാറ്റണം.

adminmoonam

പ്രാഥമിക സഹകരണ സംഘങ്ങളെ പ്രാദേശിക സാമ്പത്തിക വികസനത്തിനുള്ള ഏജൻസികൾ ആയി മാറ്റണം.അതിനായി സഹകരണ മേഖല സമൂലമായ പരിവർത്തനത്തിന് വിധേയമാകേണ്ടതുണ്ട്. കേരളത്തിൻറെ അതിജീവനം സഹകരണ പ്രസ്ഥാനത്തിലൂടെ.. ഡോക്ടർ എം. രാമനുണ്ണിയുടെ ലേഖനം-32.

നമ്മുടെ സംസ്ഥാനത്ത് സാധാരണ ജനങ്ങൾക്ക് വായ്പ ലഭ്യമാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് ഇപ്പോഴും പ്രാഥമിക സഹകരണ സംഘങ്ങൾ തന്നെയാണ്. എന്നാൽ ഈ വായ്പ പലപ്പോഴും ഉത്പാദനപരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നില്ല എന്നും, വായ്പകൾ ഇതിനായി ഉപകരിക്കുന്നില്ല എന്നുമുള്ള വിമർശനം നിലവിലുണ്ട്. അതുകൊണ്ടുതന്നെ എന്തെല്ലാം ആവശ്യങ്ങൾക്കാണ് വായ്പകൾ ലഭ്യമാക്കുന്നത് എന്ന പരിശോധന പ്രസക്തമാണ്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ നൽകുന്ന വായ്പകൾ പ്രധാനമായും സ്വർണ പണയം, കല്യാണം, ചികിത്സ, പഴയ കടങ്ങൾ കൊടുത്തു തീർക്കൽ, വായ്പ തിരിച്ചടക്കാനാവാത്ത വേളയിൽ പുതുക്കി വയ്ക്കൽ എന്നിവയ്ക്കായി മാത്രം വിനിയോഗിക്കപ്പെടുന്നു എന്ന് കണ്ടെത്താൻ കഴിയും. ചില ബാങ്കുകൾ വീട് വാങ്ങുന്നതിനും, റിപ്പയർ ചെയ്യുന്നതിനും,മോടി പിടിപ്പിക്കുന്നതിനും, വീട്ടുസാധനങ്ങൾ വാങ്ങുന്നതിനും,വായ്പ നൽകാറുണ്ട്. അപൂർവ്വമായി വാഹന വായ്പ നൽകുന്ന സഹകരണ ബാങ്കുകളെയും കണ്ടെത്താൻ കഴിയും. കാരണം വ്യക്തമാക്കാത്ത സാധാരണ വായ്പ, സിംപിൾ ലോൺ എന്നീ പേരുകളിൽ അറിയപ്പെടുന്ന വായ്പകളും ഇവർ നൽകുന്നതായി കണ്ടെത്താൻ കഴിയും. ഇതുകൊണ്ടുതന്നെ പലപ്പോഴും ചെറുപ്പക്കാരെയും, വിദ്യാസമ്പന്നരായ തൊഴിൽരഹിതരെയും, പ്രവാസികളെയും ഒന്നും ആകർഷിക്കാൻ കഴിയാറില്ല. കാർഷികവായ്പ നല്ല തോതിൽ വിതരണം ചെയ്യുന്ന സഹകരണ സ്ഥാപനങ്ങളും ലഭ്യമാണ്. ഇവയിൽ ചിലതെല്ലാം കാർഷിക വായ്പ എന്ന പേരിൽ വിതരണം ചെയ്യുന്ന വായ്പകൾ ആണെന്ന വിമർശനം ഉന്നയിക്കപ്പെടുന്നുണ്ട്.

പ്രാഥമിക ബാങ്കുകളുടെ ശേഷി ഇത്തരുണത്തിൽ വികസിപ്പിക്കേണ്ടതുണ്ട്. അവരുടെ ലോൺ പോർട്ടഫോളിയോ പരിശോധിച്ചാൽ കണ്ടെത്താൻ കഴിയുന്ന മറ്റൊരു കാര്യം ആവശ്യക്കാരൻറെ ആവശ്യം നിറവേറ്റാൻ കഴിയുന്ന അളവിലും, തോതിലും വായ്പ നൽകുന്നില്ല എന്നതാണ്. ഒരുപക്ഷേ വർഷങ്ങൾക്കു മുമ്പ് അംഗീകരിച്ച ബൈലോ ഭേദഗതി വരുത്താത്ത തുകൊണ്ട് കൂടി ആകാം ഈ പരിമിതി. പ്രാഥമിക സഹകരണ സംഘങ്ങളെ പ്രാദേശിക സാമ്പത്തിക വികസനത്തിനുള്ള ഏജൻസികൾ ആയി മാറ്റണമെങ്കിൽ, സമൂലമായ പരിവർത്തനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഇത്തരത്തിൽ ആലോചിക്കുമ്പോൾ അടിയന്തരമായും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചാണ് ഈ കുറിപ്പിൽ സൂചിപ്പിക്കുന്നത്.

ഇതിൽ ഏറ്റവും പ്രധാനമായത് ജീവനക്കാരും സെക്രട്ടറിയും ഒത്തു ചേർന്ന് ബൈലോ വിശദമായി വായിക്കുക എന്നതാണ്. ആത്മാർത്ഥമായ വിശകലനത്തിനും,സ്വയം വിമർശനത്തിനും തയ്യാറായാൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമേ നിലവിലുള്ളൂ. എന്നാൽ മിക്കവാറും 80 ശതമാനം അംഗങ്ങളും ബൈലോ ഒരിക്കൽപോലും വായിച്ചിട്ടില്ല എന്ന് കണ്ടെത്താൻ കഴിയും. ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളും വിശദമായി വായിച്ചിട്ടില്ല എന്നത് വലിയ ന്യൂനതയായി കണ്ടെത്തേണ്ടതുണ്ട്.

ആധുനിക കാലഘട്ടത്തിൽ പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന ഏജൻസികൾ സ്വീകരിക്കേണ്ടുന്ന നടപടികൾ ബൈലോയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്. ഇത്തരത്തിൽ ആലോചിക്കുമ്പോൾ വായ്പ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമം, വായ്പ അപേക്ഷ കൈകാര്യം ചെയ്യുന്നതിനുള്ള രീതി, വായ്പ വിതരണം ചെയ്യാനും, അനുവദിക്കാനും ഉള്ള അധികാരം എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിയേ മതിയാകൂ. ഒരു വ്യക്തിക്ക് അനുവദിക്കാവുന്ന പരമാവധി വായ്പ പരിധി കാലോചിതമായി പുതുക്കി നിശ്ചയിക്കേണ്ടതുണ്ട്. അതുപോലെതന്നെ കുടുംബശ്രീ കൂട്ടായ്മകൾ, കമ്പനികൾ, പാർട്ട്ണർഷിപ്പ് എന്നിവയ്ക്കെല്ലാം വായ്പ നൽകാൻ തക്കവണ്ണം ബൈലോ പരിഷ്കരിക്കേണ്ടതുണ്ട്. അംഗങ്ങളിൽ നിന്നും മാത്രമേ നിക്ഷേപം സ്വീകരിക്കാനും, വായ്പ നൽകാനും, സഹകരണ സ്ഥാപനങ്ങൾക്ക് കഴിയൂ എന്ന പരിമിതി നിലവിലുണ്ട്. ഇത് സ്ഥാപനത്തിൻറെ വളർച്ചയെ ബാധിക്കുന്നുവെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ പുതിയ സംഘടന രൂപത്തെക്കുറിച്ച് കൂടി ആലോചിക്കേണ്ടതായി വരും.

വായ്പ അനുവദിക്കാവുന്ന പരമാവധി കാല പരിധിയിലാണ് മറ്റൊരു മാറ്റം ആവശ്യമായിട്ടുള്ളത്. പലപ്പോഴും പരമാവധി അഞ്ചു വർഷം കൊണ്ട് വായ്പ തിരിച്ചടക്കണം എന്ന സാഹചര്യം നിലവിലുള്ളതിനാൽ, വായ്പയെടുക്കുന്ന വ്യക്തിക്ക് പ്രതിമാസം തിരിച്ചടവ് ബാധ്യത വളരെ വലുതാകാൻ സാധ്യതയുണ്ട്. ഭവന വായ്പ പോലുള്ള കാര്യങ്ങൾക്ക് ഏറ്റവും ചുരുങ്ങിയത് 15 വർഷം കാലയളവ് നൽകുന്നതാണ് ഉചിതം. ഇതിന് സംസ്ഥാനതലത്തിൽ തന്നെ ഗൗരവമായ ഇടപെടൽ ആവശ്യമായി വരും. ഓരോ ദിവസവും ബാങ്കിൽ സൂക്ഷിക്കാവുന്ന പണം എത്രയെന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്. പല സ്ഥാപനങ്ങളിലും വൻതുകകൾ സൂക്ഷിക്കുന്നത് നഷ്ടമുണ്ടാക്കുന്നു എന്ന് മാത്രമല്ല, സൂക്ഷിക്കുന്നത് കൊണ്ടുള്ള റിസ്ക് വർദ്ധിക്കുന്നു എന്ന അവസ്ഥയും നിലവിലുണ്ട്. വായ്പ അപേക്ഷ സ്വീകരിക്കുന്നതിനും, വായ്പ അപേക്ഷകനെ വിലയിരുത്തുന്നതിനും, അദ്ദേഹത്തിൻറെ ആവശ്യം തിട്ടപ്പെടുത്തുന്നതിനും കൂടുതൽ ശാസ്ത്രീയമായ രീതികൾ അവലംബിക്കേണ്ടത് ആവശ്യമാണ്. പണയമായി നൽകുന്ന ഭൂമിയുടെ പ്രാദേശിക വില നിശ്ചയിച്ച്, അതിൻറെ അടിസ്ഥാനത്തിൽ വായ്പ നൽകുന്ന രീതി അവസാനിപ്പിക്കേണ്ടതുണ്ട്. എടുക്കുന്ന വായ്പ ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയുന്ന വരുമാനവും, തിരിച്ചടവ് ശേഷിയും ആയിരിക്കണം പരിഗണിക്കേണ്ടത്. ഇത്തരത്തിൽ ആലോചിക്കുമ്പോൾ ഓരോ പ്രദേശത്തെയും സാധ്യതയും, വ്യക്തികളുടെയും, കുടുംബങ്ങളുടെയും സ്ഥിതിയും പരിഗണിക്കേണ്ടതുണ്ട്. അവ തീർച്ചയായും വ്യത്യസ്തങ്ങൾ ആയിരിക്കും.

സഹകരണ സ്ഥാപനങ്ങൾ നേരിടുന്ന മറ്റൊരു വലിയ പ്രശ്നം ആകെ ലഭിക്കുന്ന നിക്ഷേപത്തിൻറെ ഗണ്യമായ ഭാഗവും ഉയർന്ന പലിശ നൽകുന്നതുകൊണ്ട് ലഭിക്കുന്നത് മാത്രമാണ് എന്നതാണ്. ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. സേവിങ്സ് ബാങ്ക് നിക്ഷേപങ്ങളും, കറൻറ് നിക്ഷേപങ്ങളും വർദ്ധിപ്പിക്കാൻ പരിശ്രമിക്കേണ്ടതുണ്ട്. മറ്റൊരു വിഷയം MDS നടത്തിപ്പ് സംബന്ധിച്ചാണ്. ചിട്ടി നടത്തുന്നതിന് നിയമപരമായി അവകാശം ഇല്ലെങ്കിലും MDS എന്നപേരിൽ നടത്തുന്ന പ്രവർത്തനം എല്ലാ അർത്ഥത്തിലും ചിട്ടിക്ക് സമാനമാണ് . ഈ പ്രവർത്തനത്തിലും ഗൗരവമായ പരിശോധന അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഒരു സഹകരണ സ്ഥാപന നടത്തിപ്പിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഏതാനും വിഷയങ്ങൾ കൂടി ഇവിടെ വരും ദിവസങ്ങളിൽ അവതരിപ്പിക്കുന്നതാണ്.

ഒരു കാര്യം വ്യക്തമാണ് ഇന്നത്തെ സാഹചര്യത്തിൽ സാധാരണക്കാർക്കും, പാവപ്പെട്ടവർക്കും നിലനിൽക്കാൻ കഴിയണമെങ്കിൽ, സഹകരണ സ്ഥാപനങ്ങൾ ശക്തിയാർജ്ജിക്കേണ്ട തായിട്ടുണ്ട്. സഹകരണമേഖലയുടെ അകത്തുനിന്നും, പുറത്തു നിന്നും ഉയരുന്ന വെല്ലുവിളികളും നേരിട്ടേ മതിയാകൂ . ഇൻകം ടാക്സ്, റിസർവ് ബാങ്ക്, നബാർഡ്, കേന്ദ്രസർക്കാർ എന്നിവരുടെ നിലപാടിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികളും സഗൗരവം പരിഗണിക്കേണ്ടതുണ്ട്. ഈ അർത്ഥത്തിലുള്ള പരിശോധനകളും, തിരുത്തലുകളും ഉണ്ടാകുന്നതിന്, സഹകാരികളുടെ ഗൗരവമായ ഇടപെടലും, അന്വേഷണവും അനിവാര്യമാണ്.

ഡോ.എം.രാമനുണ്ണി 9388555988

Leave a Reply

Your email address will not be published.

Latest News