സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം – വീടുകളിൽ എത്തിച്ചു നൽകുന്നത് കാര്യക്ഷമമാക്കണമെന്നു സഹകരണ സംഘം രജിസ്ട്രാർ.

adminmoonam

സഹകരണ ബാങ്കുകൾ/ സംഘങ്ങൾ വഴി സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നതിൽ പരാതികളും ആക്ഷേപങ്ങളും ലഭിക്കുന്ന സാഹചര്യത്തിൽ പെൻഷൻ വിതരണം കുറ്റമറ്റരീതിയിൽ വിതരണം നടത്തുന്നതിന് സഹകരണ സംഘം രജിസ്ട്രാർ മാർഗ്ഗ നിർദ്ദേശങ്ങൾ ഇറക്കി.

പുതിയ സാഹചര്യത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നതിന് സഹകരണസംഘങ്ങൾക്ക് താൽപര്യക്കുറവുണ്ട്.194N നിയമമനുസരിച്ച് 2% ടിഡിഎസ് അടയ്ക്കണം എന്ന വ്യവസ്ഥയാണ് ഇതിന് കാരണമായി സഹകാരികൾ പറയുന്നത്.

ഡയറക്ട് ടു ഹോം ഓപ്ഷൻ തിരഞ്ഞെടുത്തിട്ടുള്ള എല്ലാ ഗുണഭോക്താക്കളുടെയും വീടുകളിൽ നേരിട്ട് തന്നെ പെൻഷൻ വിതരണം നടത്തണം. ഡയറക്ടർ ടു ഹോം ഓപ്ഷൻ തിരഞ്ഞെടുത്തിട്ടുള്ളവരിൽ കൂടുതൽ പേരും അവശനിലയിൽ ഉള്ളവർ ആയതിനാൽ ഒരുപ്രാവശ്യം വീട്ടിലെത്തുകയും ഡോർ ക്ലോസ്ഡ് എന്ന കാരണം രേഖപ്പെടുത്തി പെൻഷൻ തിരിച്ചടയ്ക്കുന്നതും അതിന് സർക്കാരിൽനിന്ന് ഇൻസെന്റീവ് കൈമാറുന്നതും ശരിയായ നടപടിയല്ലെന്ന് രജിസ്ട്രാർ ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ മറ്റേതെങ്കിലും വിധത്തിൽ ഗുണഭോക്താവിനെ വിവരമറിയിച്ചിട്ടും കൈപ്പറ്റാതെ വരുന്ന സാഹചര്യത്തിൽ മാത്രമേ ഡോർ ക്ലോസ്ഡ് എന്ന കാരണം രേഖപ്പെടുത്തി നിശ്ചിത സമയപരിധിക്കുള്ളിൽ തിരിച്ചടയ്ക്കാൻ പാടുള്ളൂ എന്ന് നിർദ്ദേശത്തിൽ പറയുന്നു.

എല്ലാ ഗുണഭോക്താക്കളുടെയും പെൻഷൻ സ്റ്റാറ്റസ് ഡി.ബി.റ്റി യുടെ സേവന സോഫ്റ്റ്‌വെയറിൽ പെൻഷൻ വിതരണം നടത്തുന്ന അവസരത്തിൽ രേഖപ്പെടുത്തണം. പെൻഷൻ വിതരണം നടത്തുന്ന സഹകരണ ബാങ്കുകൾ/ സംഘങ്ങളുടെ ചുമതലയുള്ള യൂണിറ്റ് ഇൻസ്പെക്ടർമാർ പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിൽ നിന്നും അവർക്ക് അനുവദിക്കുന്ന പെൻഷൻ തുക യഥാസമയം ലഭിക്കുന്നില്ലേ എന്ന് ഉറപ്പുവരുത്തണം.

ജില്ലാ ജോയിന്റ് രജിസ്ട്രാർമാർ അതാത് ജില്ലകളിൽ ഓരോ താലൂക്കിലും അതാത് താലൂക്കിലെ ഇൻസ്പെക്ടർമാർ, ഓഡിറ്റർമാർ എന്നിവരെ ഉൾപ്പെടുത്തി ഒരു പരിശോധന സംഘത്തെ നിയമിക്കണം. ഈ സംഘം പെൻഷൻ വിതരണ കാലയളവിൽ സാധ്യമായ ഗുണഭോക്താക്കളെ നേരിൽകണ്ട് പെൻഷൻ ലഭിച്ചിട്ടുണ്ടോ എന്നും ഇത് സംബന്ധിച്ച് പരാതികൾ പരിശോധിച്ച് യഥാസമയം റിപ്പോർട്ട് ചെയ്യേണ്ടതുതാണ്. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട പരാതികളിൽമേൽ ജോയിന്റ് രജിസ്ട്രാർമാർ അടിയന്തരമായി അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ടവർക് റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലറിൽ പറയുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!