ഇന്ത്യന്‍ സഹകരണപ്രസ്ഥാനത്തിനുകരുത്തു പകര്‍ന്നസാരഥികള്‍

moonamvazhi

ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഡോ. വര്‍ഗീസ് കുര്യന്‍ വരെ.

– ടി.ടി. ഹരികുമാര്‍

ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഡോ. വര്‍ഗീസ് കുര്യന്‍ വരെ.
ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിനു ദിശാബോധവും കരുത്തും
പകര്‍ന്നവര്‍. അവരുടെയൊക്കെ സംഭാവന എന്തെന്നു നമുക്ക്
ഓര്‍മിക്കാം.

 

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് ഇന്ത്യ എന്തായിത്തീരണമെന്നു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഗ്രാമജീവിതത്തിന്റെ സമഗ്ര പുരോഗതിയായിരുന്നു നെഹ്‌റുവിന്റെ ലക്ഷ്യം. അതു നേടിയെടുക്കാന്‍ പരീക്ഷിച്ച മാര്‍ഗങ്ങളിലൊന്നാണു സഹകരണം. ശക്തമായ സഹകരണ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ തന്റെ ഭരണകാലത്തു അദ്ദേഹം ശ്രമിച്ചു. ഭരണാധികാരി എന്ന നിലയില്‍ സഹകരണ പ്രസ്ഥാനത്തിനു ആവശ്യമായ സഹായം ചെയ്യുക മാത്രമല്ല പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും അദ്ദേഹം അതിന്റെ പ്രചാരകനുമായി. സഹകരണ പ്രസ്ഥാനത്തിന്റെ ഇന്നു കാണുന്ന വളര്‍ച്ചക്കു നെഹ്‌റു നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവില്ല. ലോക സഹകരണ പ്രസ്ഥാനത്തിലെ മഹാരഥന്മാരുടെ ഗണത്തിലാണു നെഹ്‌റുവിന്റെ സ്ഥാനം.

സഹകരണ പ്രസ്ഥാനത്തിലെ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ നെഹ്‌റുവിന്റെ സ്ഥാനം അദ്വിതീയമാണ്. ഇന്ത്യയുടെ ഭരണാധികാരി എന്ന നിലയില്‍ സഹകരണ പ്രസ്ഥാനത്തെ വളര്‍ത്താന്‍ അദ്ദേഹം വ്യത്യസ്ത സമീപനങ്ങളാണു ഭരണകാലത്തു സ്വീകരിച്ചിരുന്നത്. അതിലേറ്റവും പ്രധാനപ്പെട്ടത് പഞ്ചവത്സര പദ്ധതികളിലൂടെ ആവിഷ്‌കരിച്ച നൂതന പദ്ധതികളാണ്. സഹകരണത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നെഹ്‌റുവിനുണ്ടായിരുന്നു. ഓരോ ഗ്രാമത്തിന്റെയും നഗരത്തിന്റെയും പ്രാഥമിക പ്രവര്‍ത്തനം സഹകരണാധിഷ്ഠിതമായിരിക്കണം. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഗ്രാമസഹകരണ സംഘം , ഗ്രാമീണ വിദ്യാലയം, ഗ്രാമപ്പഞ്ചായത്ത് എന്നീ അടിസ്ഥാനശിലകളിലൂടെയാണു ഭാരതത്തില്‍ ജനാധിപത്യം വളരേണ്ടത്. അങ്ങനെയാകുമ്പോള്‍ ഗ്രാമീണ ജനതയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതു സഹകരണ സംഘങ്ങളായിരിക്കണം. സഹകരണം എന്നതു ജീവിതത്തിന്റെ മൊത്തത്തിലുള്ള വികാസത്തിനു അനുയോജ്യമായിരിക്കണം. സഹകരണം സാമ്പത്തിക രംഗത്തുമാത്രം ഒതുങ്ങിനില്‍ക്കേണ്ടതല്ല. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ അതു ശക്തമായി നിലനില്‍ക്കണം. സഹകരണം ജീവിതരീതിയായിരിക്കണം. അതു നമ്മുടെ ജീവിതരീതിയാകുന്നതോടെ നമ്മുടെ പ്രശ്‌നം മാത്രമല്ല അന്താരാഷ്ട്ര പ്രശ്‌നങ്ങളും പരിഹരിക്കാനാവും എന്നതായിരുന്നു നെഹ്‌റുവിന്റെ കാഴ്ചപ്പാട്.

കോ-ഓപ്പറേറ്റീവ് കോമണ്‍വെല്‍ത്ത്

രാജ്യത്തു കോ-ഓപ്പറേറ്റീവ് കോമണ്‍വെല്‍ത്ത് സ്ഥാപിക്കുകയെന്ന ഭാവനാപരമായ ഉള്‍ക്കാഴ്ചയിലൂടെയാണു നെഹ്‌റു സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ടത്. സഹകരണം ഇന്ത്യന്‍ ജനതയുടെ ജീവിതത്തിന്റെ ഭാഗമാകുന്നതോടെ കോ-ഓപ്പറേറ്റീവ് കോമണ്‍വെല്‍ത്ത് എന്ന ലക്ഷ്യം പൂര്‍ത്തിയാകുമെന്നാണു നെഹ്‌റു വിശ്വസിച്ചിരുന്നത്. സഹകരണത്തിലൂടെ ഇന്ത്യയെ ഇളക്കിമറിക്കാമെന്നു വിശ്വാസമില്ലായിരുന്നു നെഹ്‌റുവിന്. പല സന്ദര്‍ഭങ്ങളിലും അദ്ദേഹം ഇതു വ്യക്തമാക്കിയിട്ടുണ്ട്. 1960 നവംബര്‍ 14 ന് ഐ.സി.എ.യുടെ സൗത്ത് – ഈസ്റ്റ് ഏഷ്യാ റീജ്യണല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ നെഹ്‌റു ഇങ്ങനെ പറഞ്ഞു : സഹകരണ പ്രസ്ഥാനം വ്യാപിപ്പിക്കുക എന്നതല്ല എന്റെ ഇപ്പോഴത്തെ കാഴ്ചപ്പാട്. ക്രമേണ അതു നടന്നോളും. സഹകരണ പ്രസ്ഥാനത്തോടൊപ്പം ഇന്ത്യയെ ഇളക്കിമറിക്കുക എന്നതാണെന്റെ കാഴ്ചപ്പാട്. ഇന്ത്യയുടെ ഭാവി സാമ്പത്തികഘടന എന്തായിരിക്കണമെന്നു വ്യക്തമാക്കുന്ന ഉള്‍ക്കാഴ്ചയുണ്ട് ഈ പ്രസ്താവനയില്‍.

നെഹ്‌റുവിന്റെ സഹകരണ തത്വങ്ങള്‍

സഹകരണത്തിന്റെ വളര്‍ച്ചക്കു ശക്തമായ സഹകരണ പ്രസ്ഥാനം ആവശ്യമാണ്. അതു ശക്തമാകണമെങ്കില്‍ അതു ചില തത്വങ്ങളിലധിഷ്ഠിതമായിരിക്കണം. അതിനുവേണ്ടി നെഹ്‌റു ചില അടിസ്ഥാന തത്വങ്ങള്‍ മുന്നോട്ടുവെക്കുന്നു. സ്വമേധയായുള്ള സ്വയംഭരണം, സാമൂഹികമായ പരസ്പരാശ്രയത്വം, അയവുള്ള സമീപനം, സ്വാശ്രയത്വം എന്നിവയാണു ഈ അടിസ്ഥാന തത്വങ്ങള്‍.

അടിച്ചേല്‍പ്പിക്കുന്ന സഹകരണത്തോട് നെഹ്‌റുവിനു യോജിപ്പുണ്ടായിരുന്നില്ല. അതു ജനങ്ങളുടെ മനസ്സില്‍ നിന്നുതന്നെ വരണം. സഹകരണ സ്ഥാപനങ്ങള്‍ക്കു സ്വയംഭരണവും പൂര്‍ണ സ്വാതന്ത്ര്യവും അനുവദിക്കണമെന്ന പക്ഷക്കാരനായിരുന്നു നെഹ്‌റു. ഗ്രാമീണ ജനതയുടെ സാമൂഹികമായ പരസ്പരാശ്രയത്വമായിരിക്കണം സഹകരണത്തിന്റെ അടിസ്ഥാനം. ഓരോ സഹകരണ സ്ഥാപനവും സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കേണ്ടവയാണ്. ദീര്‍ഘകാലം പ്രവര്‍ത്തിക്കേണ്ടവയായതിനാല്‍ ഓരോ സ്ഥാപനവും സ്വന്തം കാലില്‍ നില്‍ക്കണം. ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രം, തൊഴില്‍ സാധ്യത, പ്രാദേശിക സാമ്പത്തിക വികസനം എന്നിവക്കും സാംസ്‌കാരിക, സാമ്പത്തികസ്ഥിതി എന്നിവക്കും അനുയോജ്യമായ രീതിയില്‍ അയവുള്ളതായിരിക്കണം സാമ്പത്തിക തത്വങ്ങള്‍.

സഹകരണ നിയമത്തെക്കുറിച്ചും വ്യക്തമായ അഭിപ്രായം നെഹ്‌റുവിനുണ്ടായിരുന്നു. സഹകരണ നിയമങ്ങള്‍ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതാകരുത്. സഹകരണ മേഖലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഒരിക്കലും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സഹകരണ മേഖലയെ കൂടുതല്‍ നിയന്ത്രിക്കാതെ അതിന്റെ വളര്‍ച്ചക്കു സഹായകമാകുന്ന നിയമമാണു നെഹ്‌റുവിന്റെ കാഴ്ചപ്പാടിലുണ്ടായിരുന്നത്.

വില്ലേജ്തല സംഘങ്ങള്‍

നെഹ്‌റുവിന്റെ ആശയമാണു ഗ്രാമത്തിനൊരു സഹകരണ സംഘം എന്നത്. ഓരോ ഗ്രാമത്തിലും ഓരോ സഹകരണ സംഘമുണ്ടാകണം. ആ പ്രദേശത്തെ എല്ലാവിധ സാമ്പത്തിക പ്രവര്‍ത്തനങ്ങളും അതുവഴി നടക്കണം. ആ സംഘത്തിലെ എല്ലാ അംഗങ്ങളും പരസ്പരം അറിയുന്നവരായിരിക്കണം. അങ്ങനെയായാല്‍ ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ കഴിയും. വലിയ ജനവിഭാഗത്തെ ഉള്‍ക്കൊള്ളുന്ന സ്ഥലമാണെങ്കില്‍ അംഗങ്ങള്‍ക്കു പരസ്പരം അറിയാന്‍ കഴിയില്ല. ആയതിനാല്‍ ചെറിയ സഹകരണ സംഘങ്ങളാണ് അഭികാമ്യം. 1954 ല്‍ അഖിലേന്ത്യാ ഗ്രാമീണ വായ്പാന്വേഷണ സമിതി ( റൂറല്‍ ക്രെഡിറ്റ് കമ്മിറ്റി ) വലിയ രൂപത്തിലുള്ള സഹകരണ സ്ഥാപനങ്ങള്‍ വേണമെന്ന നിര്‍ദേശം വെച്ചപ്പോള്‍ നെഹ്‌റു അതിനെതിരെ ശക്തമായി പ്രതികരിച്ചു. അന്വേഷണ സമിതി അഞ്ചു ഗ്രാമങ്ങള്‍ക്കു ഒരു സഹകരണ സംഘം എന്ന നിര്‍ദേശമാണു മുന്നോട്ടുവെച്ചത്. ഒരു ഗ്രാമത്തിന് ഒരു സഹകരണ സംഘം എന്ന ഉറച്ച നിലപാടിലായിരുന്നു നെഹ്‌റു. ഇതു വലിയ തര്‍ക്കത്തിനിടയാക്കി. ഒടുവില്‍, റൂറല്‍ ക്രെഡിറ്റ് കമ്മിറ്റി റിപ്പോര്‍ട്ട് പുനപ്പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട എം.എല്‍. ഡാര്‍ലിങ് അധ്യക്ഷനായ സമിതി ഒരു ഗ്രാമത്തിന് ഒരു സംഘം എന്നതാണ് അഭികാമ്യമെന്നു നിര്‍ദേശിച്ചു.

ഗ്രാമത്തിനൊരു സംഘം എന്ന നെഹ്‌റുവിന്റെ ആശയം ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയുടേതായിരുന്നു. സാമൂഹികമായ പരസ്പരാശ്രയത്വം പ്രാവര്‍ത്തികമാക്കാന്‍ പറ്റിയ ഏക മാര്‍ഗം ചെറിയ രൂപത്തിലുള്ള വില്ലേജ് സഹകരണ സംഘങ്ങളാണ് എന്ന അടിയുറച്ച വിശ്വാസമാണ് നെഹ്‌റുവിനെ അതിനുവേണ്ടി വാദിക്കാന്‍ പ്രേരിപ്പിച്ചത്. സര്‍ക്കാരും സഹകരണ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സുദൃഢമായ കാഴ്ചപ്പാട് നെഹ്‌റുവിനുണ്ടായിരുന്നു. ജനകീയ പ്രസ്ഥാനമെന്ന നിലയില്‍ സഹകരണത്തില്‍ സര്‍ക്കാരിന്റെ കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാകാന്‍ പാടില്ല എന്ന അഭിപ്രായക്കാരനായിരുന്നു നെഹ്‌റു. എല്ലാ തരത്തിലുള്ള സര്‍ക്കാര്‍ നിയന്ത്രണവും അദ്ദേഹം എതിര്‍ത്തിരുന്നു. സഹകരണം ജനാധിപത്യത്തിന്റെ മൗലിക സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമായിരിക്കണം. സ്വാശ്രയത്വത്തോടെ അതു നടത്തിക്കൊണ്ടുപോകണം. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റം കാലാകാലങ്ങളില്‍ അതിനുണ്ടാകണം – നെഹ്‌റു അഭിപ്രായപ്പെട്ടു.

ഗ്രാമീണ സമ്പദ് വ്യവസ്ഥയെ സഹകരണ സ്ഥാപനങ്ങളുമായി പരമാവധി അടുപ്പിക്കുക എന്നതായിരുന്നു നെഹ്‌റുവിന്റെ കാഴ്ചപ്പാട്. അതിലൂടെ ഗ്രാമീണരില്‍ സ്വാതന്ത്ര്യ ബോധവും ആത്മാഭിമാനവും ഉണ്ടാക്കിയെടുക്കാന്‍ കഴിയും. രാജ്യത്തെ കര്‍ഷകരെക്കുറിച്ച് വ്യക്തമായ ധാരണ നെഹ്‌റുവിനുണ്ടായിരുന്നു. ആധുനിക രീതികള്‍ പരിചയപ്പെടുത്തി അവരെ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണു നെഹ്‌റു വിഭാവനം ചെയ്തത്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ അവര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു പുറന്തള്ളപ്പെട്ടുപോകുമെന്നും ഒരിക്കലും അവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടില്ലെന്നും നെഹ്‌റു കരുതിയിരുന്നു. അതിനദ്ദേഹം വിഭാവനം ചെയ്ത പദ്ധതിയാണു ജോയിന്റ് കോ-ഓപ്പറേറ്റീവ് ഫാമിങ്. കര്‍ഷകന്റെ കഷ്ടതകള്‍സഹകരണക്കൃഷി രീതികൊണ്ടേ മാറ്റാനാവൂ എന്ന ഉറച്ച വിശ്വാസമായിരുന്നു നെഹ്‌റുവിന്. അതോടൊപ്പം, ചെറുകിട കൃഷിക്കാരെ സഹായിക്കാനുള്ള പദ്ധതിയും ആവിഷ്‌കരിച്ചു. സഹകരണത്തിലൂടെ ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്താനുള്ള രീതികളും നെഹ്‌റുവിന്റെ മനസ്സിലുണ്ടായിരുന്നു. ഇടത്തരവും ലഘുവുമായ വ്യവസായങ്ങള്‍ക്കു താന്‍ എതിരല്ലെന്നു നെഹ്‌റു വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ അടിസ്ഥാന വ്യവസായങ്ങളും പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കണം. ഇടത്തരവും ചെറുതുമായ വ്യവസായങ്ങള്‍ സഹകരണ മേഖലയിലും വരണം – ഇതായിരുന്നു നെഹ്‌റുവിന്റെ കാഴ്ചപ്പാട്. നിരവധി പ്രഗത്ഭരെ സഹകരണ മേഖലയിലേക്കാകര്‍ഷിക്കാന്‍ നെഹ്‌റുവിനു കഴിഞ്ഞു. അതില്‍ പ്രധാനിയാണു ഡോ. ആര്‍.സി. ദ്വിവേദി.

സഹകരണ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ച വൈകുണ്ഠഭായ് മേത്ത

സാ മ്പത്തിക ഭദ്രതയുള്ള സഹകരണ പ്രസ്ഥാനം ഇന്ത്യയില്‍ കെട്ടിപ്പടുക്കാനായി ജീവിതം മാറ്റിവെച്ച വ്യക്തിയാണു വൈകുണ്ഠഭായ് മേത്ത. 1913 ല്‍ ബോംബെ സെന്‍ട്രല്‍ സഹകരണ ബാങ്കില്‍ മാനേജരായി സഹകരണ മേഖലയിലേക്കു കടന്നുവന്ന അദ്ദേഹം രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സഹകരണത്തിന്റെ വളര്‍ച്ചയെക്കുറിച്ചും അടിസ്ഥാന തത്വങ്ങളെക്കുറിച്ചും നല്ല അവബോധമുണ്ടായിരുന്നു അദ്ദേഹത്തിന്. ലോകത്താകമാനം സഹകരണ രംഗത്ത് ഉണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങളെ സൂക്ഷ്മതയോടെ പഠിച്ച് ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചു അദ്ദേഹം. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ബോംബെ സെന്‍ട്രല്‍ സഹകരണ ബാങ്കിലെ മേത്തയുടെ പ്രവര്‍ത്തനം. തുടര്‍ച്ചയായി 24 വര്‍ഷം അദ്ദേഹം ബാങ്കിന്റെ മാനേജിങ് ഡയരക്ടറായിരുന്നു. ആ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി വളര്‍ച്ച പ്രാപിച്ചതാണ് ഇന്ത്യയിലെ സഹകരണ വായ്പാ പ്രസ്ഥാനം. ഗാന്ധിയന്‍ സാമ്പത്തിക ദര്‍ശനങ്ങളില്‍ വിശ്വസിച്ചിരുന്ന മേത്തയുടെ എളിയ ജീവിതവും ഉയര്‍ന്ന ചിന്തയും അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കി.

1891 ഒക്ടോബര്‍ 23 നു അഹമ്മദാബാദിലാണു വൈകുണ്ഠഭായ് മേത്തയുടെ ജനനം. 1913ല്‍ ബോംബെ സെന്‍ട്രല്‍ സഹകരണ ബാങ്കില്‍ മാനേജരായി. അദ്ദേഹം ചുമതലയേല്‍ക്കുമ്പോള്‍ ബാങ്കിന്റെ പ്രവര്‍ത്തനപരിധി മഹാരാഷ്ട്ര, ഗുജറാത്ത്, മൈസൂര്‍ എന്നിവിടങ്ങളിലായിരുന്നു. ഒമ്പതു വര്‍ഷം മാനേജരായി പ്രവര്‍ത്തിച്ചു. ഇക്കാലത്ത് അദ്ദേഹം സഹകരണ മേഖലയ്ക്കു നിസ്തുലമായ സംഭാവനകള്‍ നല്‍കി.

ഇന്ത്യയിലെ കാര്‍ഷിക, ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ വളര്‍ച്ചയുടെ പ്രധാന കാരണക്കാരന്‍ വൈകുണ്ഠ ഭായ് മേത്തയാണ്. മേത്തയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സംഘങ്ങള്‍ ഇന്നു കാണുന്ന രീതിയില്‍ വളരാന്‍ സഹായകമായത്. പുണെയിലെ കോ-ഓപ്പറേറ്റീവ് കോളേജ് സ്ഥാപിച്ചതു മേത്തയാണ്. ബോംബെ പ്രൊവിന്‍ഷ്യല്‍ സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ദേഹത്തിന്റെ മറ്റൊരു സംഭാവനയാണ്. സഹകരണ മേഖലയിലെ അനൗദ്യോഗിക ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കാന്‍ വേണ്ടിയാണു ഈ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.

സഹകരണ പ്രസ്ഥാനത്തിലെ മഹാരഥന്മാര്‍ സഹകരണ വിദ്യാഭ്യാസത്തിനു നല്‍കിയിരുന്ന പ്രാധാന്യം ആദ്യമേ തിരിച്ചറിഞ്ഞ സഹകാരിയാണു മേത്ത. പല രാജ്യങ്ങളിലും സഹകരണ വിദ്യാഭ്യാസം സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ഔന്നത്യത്തിലാണുണ്ടായത്. എന്നാല്‍, സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ത്തന്നെ ഇന്ത്യയില്‍ അതു വേണമെന്ന അഭിപ്രായക്കാരനായിരുന്നു മേത്ത. അദ്ദേഹം മന്ത്രിയായിരുന്ന കാലത്തു നിലവിലുണ്ടായിരുന്ന സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തി. ലാഭത്തിലുള്ള സംഘങ്ങളുടെ ലാഭത്തില്‍ നിന്ന് ഒരു വിഹിതം വിദ്യാഭ്യാസഫണ്ടായി നല്‍കണമെന്ന ഭേദഗതിയാണ് അദ്ദേഹം വരുത്തിയത്. അതോടെയാണു സഹകരണ വിദ്യാഭ്യാസ ഫണ്ട് നിയമാനുസൃത ബാധ്യതയായി മാറിയത്.

പഴയ ബോംബെ സംസ്ഥാനത്തില്‍ 1947 മുതല്‍ അഞ്ചു വര്‍ഷം അദ്ദേഹം ധനകാര്യമന്ത്രിയായിരുന്നു. സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി സമിതികളില്‍ അംഗമായിരുന്നു മേത്ത. 1915 ല്‍ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനായി രൂപവത്കരിച്ച മഗല്ലന്‍ കമ്മിറ്റിയില്‍ അംഗമായിരുന്നിട്ടുണ്ട്. നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്ന മേത്തയുടെ പ്രധാന കൃതികളില്‍ ദ കോ-ഓപ്പറേറ്റീവ് മൂവ്‌മെന്റ്, ദ കോ-ഓപ്പറേറ്റീവ് മൂവ്‌മെന്റ് ഇന്‍ ഇന്ത്യ, പ്ലാനിങ് ഫോര്‍ കോ-ഓപ്പറേറ്റീവ് മൂവ്‌മെന്റ്, വൈ വില്ലേജ് ഇന്റസ്ട്രീസ് എന്നിവ ഉള്‍പ്പെടുന്നു. 1964 ഒക്ടോബര്‍ 21 നു അന്തരിച്ച അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായാണു പുണെയിലെ വൈകുണ്ഠഭായ് മേത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ( ഢഅങചകഇഛങ ) സ്ഥാപിച്ചത്.

സഹകരണ തത്വങ്ങള്‍ പുനരാവിഷ്‌കരിച്ച പ്രൊഫ. ഡി.ജി. കാര്‍വെ

ലോ ക സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണു പ്രൊഫ. ദത്താത്രേയ ഗോപാല്‍ കാര്‍വെ. സഹകരണത്തില്‍ മാത്രമല്ല സാമ്പത്തികം, പൊതുഭരണം എന്നീ മേഖലകളിലും അദ്ദേഹം തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. അന്താരാഷ്ട്ര സഹകരണ സഖ്യം ( ഐ.സി.എ ) 1963 ല്‍ സഹകരണ തത്വങ്ങള്‍ പുനരാവിഷ്‌കരിക്കാന്‍ ഏര്‍പ്പെടുത്തിയ കമ്മീഷന്‍ ഓണ്‍ കോ-ഓപ്പറേറ്റീവ് പ്രിന്‍സിപ്പല്‍സിന്റെ ചെയര്‍മാനായിരുന്നു കാര്‍വെ. ഈ സമിതിയാണു നിലവിലുള്ള സഹകരണ തത്വങ്ങള്‍ പുനരാവിഷ്‌കരിച്ചത്.

1893 ഡിസംബര്‍ 24 നു പുണെയിലാണു കാര്‍വെയുടെ ജനനം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അധ്യാപകവൃത്തിയിലേക്കു തിരിഞ്ഞ കാര്‍വെ മഹാരാഷ്ട്രയിലെ പല കോളേജുകളിലും അധ്യാപകനായും പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. 1923 ല്‍ ഡെക്കാന്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയില്‍ സാമ്പത്തിക ശാസ്ത്രം പ്രൊഫസറായിട്ടാണു അധ്യാപക ജീവിതം ആരംഭിച്ചത്. കാര്‍ഷിക, സാമ്പത്തിക ശാസ്ത്ര രംഗത്തെ പ്രവര്‍ത്തനത്തിലൂടെയാണു കാര്‍വെ സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടത്. ഫ്രാന്‍സിലെ പ്രമുഖ സഹകാരിയായിരുന്ന ചാള്‍സ് ഗൈഡിന്റെ സാമ്പത്തികശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിക്കാനിടയായതോടെയാണു താന്‍ സഹകരണ പ്രവര്‍ത്തകനായി മാറിയതെന്നു കാര്‍വെ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെക്കുറിച്ചു പൊഫ. കാര്‍വെക്കു വ്യക്തമായ ധാരണകളുണ്ടായിരുന്നു.

ഇംഗ്ലണ്ടിലെ റോച്ച്‌ഡെയില്‍ പയനിയേഴ്‌സിന്റെ ഉപഭോക്തൃ സ്റ്റോറിന്റെ സുഗമമായ നടത്തിപ്പിനായി ഏര്‍പ്പെടുത്തിയിരുന്ന പ്രവര്‍ത്തന വ്യവസ്ഥകളാണു പില്‍ക്കാലത്തു ചില മാറ്റങ്ങള്‍ക്കു വിധേയമായി സഹകരണ തത്വങ്ങളായി രൂപപ്പെടുത്തിയത്. അവ ആധുനിക കാലത്തിലും പ്രസക്തമാണോ എന്ന ചോദ്യമാണ് ഈ തത്വങ്ങള്‍ പുനരാവിഷ്‌കരിക്കാനിടയാക്കിയത്. 1964 ഒക്ടോബര്‍ അഞ്ചിനു ബല്‍ഗ്രേഡില്‍ ചേര്‍ന്ന ഐ.സി.എ. യുടെ സെന്‍ട്രല്‍ കമ്മിറ്റി തീരുമാനപ്രകാരമാണു പുനരാവിഷ്‌കരണ സമിതി നിലവില്‍ വന്നത്. ഇംഗ്ലണ്ട്, അമേരിക്ക, ജര്‍മനി, റഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു സമിതിയിലെ അംഗങ്ങള്‍. 1966 സെപ്റ്റംബര്‍ അഞ്ചു മുതല്‍ എട്ടു വരെ വിയന്നയില്‍ നടന്ന ഐ.സി.എ. യുടെ 23 -ാം സഹകരണ കോണ്‍ഗ്രസ്സിലാണു കാര്‍വെ ഉള്‍പ്പെട്ട സമിതി നിര്‍ദേശിച്ച തരത്തിലുള്ള സഹകരണ തത്വങ്ങള്‍ അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ സഹകരണ തത്വങ്ങളായി അംഗീകരിച്ചത്.

വിള വായ്പയുടെ സ്രഷ്ടാവായ ഡോ. ഡി.ആര്‍. ഗാഡ്ഗില്‍

പ്ര മുഖ സാമ്പത്തിക വിദഗ്ധനും ഗവേഷകനുമാണു ധനഞ്ജയ രാമചന്ദ്ര ഗാഡ്ഗില്‍ എന്ന ഡോ. ഡി.ആര്‍. ഗാഡ്ഗില്‍. ഇന്ത്യന്‍ സാമ്പത്തികശാസ്ത്ര രംഗത്തു തേജോഗോളമായി ഉയരുകയും സാമൂഹിക, സാമ്പത്തിക മേഖലകളില്‍ പ്രകാശധാര പരത്തുകയും ചെയ്ത ഡോ. ഗാഡ്ഗില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തനായ പ്രചാരകനായിരുന്നു. സാമ്പത്തിക നയങ്ങളില്‍ ആഴത്തില്‍ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിനു ആസൂത്രണം, വികസനം, ഇന്ത്യന്‍ ജനാധിപത്യം, കൂലി നിയന്ത്രണം, കാര്‍ഷിക സാമ്പത്തിക ശാസ്ത്രം, സഹകരണ തത്വങ്ങള്‍ എന്നിവയില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ സഹകരണ പ്രസ്ഥാനത്തില്‍ ഇന്നു കാണുന്ന തരത്തിലുള്ള വികസനത്തിന് അടിത്തറ പാകിയത് ഗാഡ്ഗിലിന്റെ വീക്ഷണങ്ങളാണ്.

നാഗ്പൂരില്‍ 1901 ഏപ്രില്‍ പത്തിനു ജനിച്ചു. ഉപരിപഠനത്തിനു കേംബ്രിജ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ക്വീന്‍സ് കോളേജില്‍ ചേര്‍ന്നു. അവിടെ നിന്നു ധനതത്വശാസ്്ത്രത്തില്‍ എം. ലിറ്റ് ബിരുദം നേടി. ഇന്ത്യയിലെ വ്യവസായ വികസനം എന്ന അദ്ദേഹത്തിന്റെ യൂണിവേഴ്‌സിറ്റി തീസിസ് പ്രശസ്തമാണ്. 1924 ല്‍ ഓക്‌സ്‌ഫോര്‍ഡില്‍ പ്രസിദ്ധീകരിച്ച ഈ തീസിസ് സാമ്പത്തിക ശാസ്ത്രത്തിലെ ക്ലാസിക് ആയാണു പരിഗണിക്കുന്നത്. 1925 മുതല്‍ 30 വരെ സൂറത്തിലെ എം.ടി.ബി. കോളേജില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. അതിനുശേഷം പുണെയില്‍ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്‌സ് എന്ന സ്ഥാപനം തുടങ്ങി. ഗ്രാമീണ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്കാണു ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത്.

സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഡി.ആര്‍. ഗാഡ്ഗിലാണു 1954 ല്‍ അഹമ്മദ് നഗര്‍ ജില്ലയിലെ പ്രവര നഗറില്‍ ആദ്യത്തെ സഹകരണ പഞ്ചസാര ഫാക്ടറി സ്ഥാപിച്ചത്. സഹകരണ മേഖലയില്‍ പഞ്ചസാര മില്ലുകളുടെ വ്യാപനത്തിനു ഇതിടയാക്കി. സഹകരണ മേഖലയില്‍ വിള വായ്പ ( ക്രോപ് ലോണ്‍ ) പദ്ധതിയുടെ സ്രഷ്ടാവായിരുന്നു ഗാഡ്ഗില്‍. ഒരു കര്‍ഷകന്റെ സകല ആവശ്യങ്ങളും സഹകരണ സ്ഥാപനങ്ങള്‍ വഴി നിര്‍വഹിക്കണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. 1945 ലാണു ഗാഡ്ഗില്‍ സഹകരണ സംഘം രൂപവത്കരിക്കുന്നതിനെക്കുറിച്ചുള്ള ആശയം ആദ്യമായി അവതരിപ്പിച്ചത്. 1948 ല്‍ അഹമ്മദ് നഗര്‍ ജില്ലയിലെ പ്രവര നഗറില്‍ ആദ്യത്തെ സഹകരണ സംഘം രജിസ്റ്റര്‍ ചെയ്തു. ഏഷ്യയിലെ ആദ്യത്തെ വ്യാവസായിക സഹകരണ സംഘമാണിത്.

റൂറല്‍ ക്രെഡിറ്റ് സര്‍വേ കമ്മിറ്റി

ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനം ആരംഭിച്ചതു മുതല്‍ത്തന്നെ അതിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പഠനത്തിനായി ഒട്ടേറെ കമ്മിറ്റികള്‍ രൂപം കൊള്ളുകയും അവയൊക്കെ റിപ്പോര്‍ട്ടുകള്‍ തയാറാക്കുകയും ചെയ്തിരുന്നു. അവയില്‍, അഗ്രിക്കള്‍ച്ചറല്‍ ഫിനാന്‍സ് കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിക്കപ്പെട്ടിരുന്നത് ഗാഡ്ഗിലായിരുന്നു. 1945 ല്‍ ഈ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തില്‍ വഴിത്തിരിവായി മാറിയ റൂറല്‍ ക്രെഡിറ്റ് സര്‍വേ കമ്മിറ്റിയിലും അംഗമായിരുന്നു ഗാഡ്ഗില്‍. അഗ്രിക്കള്‍ച്ചറല്‍ ഫിനാന്‍സ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ റൂറല്‍ ക്രെഡിറ്റ് സര്‍വേ സമിതി പരിഗണിക്കുകയുണ്ടായില്ല. ഈ സമിതി സഹകരണ മേഖലയെക്കുറിച്ചു പറഞ്ഞ കാര്യം ശ്രദ്ധേയമാണ്. ‘ രാജ്യത്തു സഹകരണം പരാജയപ്പെട്ടു. എങ്കിലും, സഹകരണം ഇവിടെ ജയിച്ചേ മതിയാകൂ’ എന്നാണു സമിതി അഭിപ്രായപ്പെട്ടത്.

സഹകരണ രംഗത്തു ഗാഡ്ഗില്‍ നടത്തിയ പഠനത്തിന്റെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞ ആശയമാണു കോ-ഓപ്പറേറ്റീവ് കോമണ്‍വെല്‍ത്ത്. സഹകരണ, സോഷ്യലിസ്റ്റ് തത്വങ്ങളില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെയാണു കോ-ഓപ്പറേറ്റീവ് കോമണ്‍വെല്‍ത്ത് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. സമൂഹത്തിലെ ദുര്‍ബലരും അസംഘടിതരുമായ ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനുള്ള ഏറ്റവും മികച്ച മാര്‍ഗമായാണു ഗാഡ്ഗില്‍ സഹകരണത്തെ കണ്ടിരുന്നത്. 1971 മെയ് മൂന്നിനായിരുന്നു ഗാഡ്ഗിലിന്റെ അന്ത്യം.

ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് ത്രിഭുവന്‍ദാസ് പട്ടേല്‍

ഇ ന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവായിട്ടാണു ത്രിഭുവന്‍ദാസ് കിഷിഭായി പട്ടേല്‍ അറിയപ്പെടുന്നത്. പ്രാന്തവല്‍ക്കരിക്കപ്പെട്ട ഗുജറാത്തിലെ കര്‍ഷകരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവന്നതാണു ത്രിഭുവന്‍ദാസിന്റെ ഏറ്റവും വലിയ സംഭാവന. ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിലെ വിജയകരമായ ഈ സംരംഭമാണു ഇന്ത്യക്കു പാലിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായകമായ ധവള വിപ്ലവത്തിനു തുടക്കം കുറിച്ചത്. സാധാരണക്കാരുടെയിടയില്‍ പ്രവര്‍ത്തിച്ചു സഹകാരിയായി വളര്‍ന്ന പട്ടേലിനെ പ്രസ്ഥാനത്തിനു ഒരിക്കലും മറക്കാനാവില്ല. ഒരു രാഷ്ട്രീയ നേതാവിനു എത്രത്തോളം സത്യസന്ധനും നിസ്വാര്‍ഥനുമാകാന്‍ പറ്റും എന്നതിന്റെ ഉത്തമോദാഹരണം കൂടിയാണു ത്രിഭുവന്‍ദാസ് പട്ടേല്‍.

1903 ഒക്ടോബര്‍ 22 നു ഗുജറാത്തിലെ ആനന്ദ് പട്ടണത്തില്‍ ജനിച്ചു. പതിനേഴാം വയസ്സില്‍ നിസ്സഹകരണ സമരം, സ്വദേശി പ്രസ്ഥാനം എന്നിവയിലൂടെ സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനായ അദ്ദേഹം സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ അനുയായിയായി. 1940 ലാണു ഖേര ജില്ലയിലെ കര്‍ഷകരുടെയിടയില്‍ ത്രിഭുവന്‍ദാസ് പ്രവര്‍ത്തനമാരംഭിച്ചത്. പാല്‍ വില്‍പ്പനയില്‍ ഇടത്തരക്കാര്‍ തങ്ങളെ ചൂഷണം ചെയ്യുന്ന വേദനാജനകമായ കഥ ഒരിക്കല്‍ കര്‍ഷകര്‍ പട്ടേലിനോട് വിവരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ദാര്‍ പട്ടേലാണു ആ കര്‍ഷകരെയെല്ലാം സംഘടിപ്പിച്ച് ഒരു സംരംഭം തുടങ്ങാന്‍ ത്രിഭുവന്‍ദാസിനോട് നിര്‍ദേശിച്ചത്.

സ്വാതന്ത്ര്യത്തെത്തുടര്‍ന്നു ഉപപ്രധാനമന്ത്രിയായ സര്‍ദാര്‍ പട്ടേലിനെ ഡല്‍ഹിയില്‍ ചെന്നുകണ്ട് ത്രിഭുവന്‍ദാസ് ആനന്ദിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. പുതിയ രീതിയിലുള്ള ഡെയറിക്കു വേണ്ടിയുള്ള ആവശ്യം അദ്ദേഹം സര്‍ദാര്‍ പട്ടേലിന്റെ മുന്നില്‍വെച്ചു.

രാജ്യത്തെ ധവള വിപ്ലവത്തിന്റെ ശില്‍പ്പിയായിട്ടാണു ഡോ. വര്‍ഗീസ് കുര്യന്‍ അറിയപ്പെടുന്നത്. എന്നാല്‍, കുര്യന്‍ അങ്ങനെയായതിനു പിന്നിലെ പ്രേരകശക്തി ത്രിഭുവന്‍ദാസായിരുന്നു. തന്റെ ജീവിതകാലം മുഴുവന്‍ ഗ്രാമീണരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ കുര്യനെ പ്രേരിപ്പിച്ചത് ത്രിഭുവന്‍ദാസായിരുന്നു. വര്‍ഗീസ് കുര്യന്റെ എന്‍ജിനിയറിങ് വൈദഗ്ധ്യവും സാങ്കേതിക ജ്ഞാനവും ആനന്ദിലെ പ്രസ്ഥാനത്തെ ലോകോത്തര സഹകരണ പ്രസ്ഥാനമാക്കി മാറ്റി. അതുവഴി ഇന്ത്യയ്ക്കു പാലിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിച്ചു.

അമുല്‍ എന്ന പ്രസ്ഥാനം കെട്ടിപ്പടുത്തെങ്കിലും ത്രിഭുവന്‍ദാസിനു സാങ്കേതികജ്ഞാനം വളരെ കുറവായിരുന്നു. സാങ്കേതിക ജ്ഞാനവും പ്രൊഫഷണല്‍ മിടുക്കുമുണ്ടെങ്കിലേ അമുലിനെ കാര്യക്ഷമമായ ഒരു സ്ഥാപനമാക്കിമാറ്റാന്‍ കഴിയൂ എന്നു വ്യക്തമായ ധാരണയുണ്ടായിരുന്നതിനാലാണു പട്ടേല്‍ വര്‍ഗീസ് കുര്യനെ എന്നും കൂടെ നിര്‍ത്തിയത്.

താഴേക്കിടയിലുള്ള ജനങ്ങളുടെ നേതാവായി വളര്‍ന്ന രാഷ്ട്രീയക്കാരനാണു ത്രിഭുവന്‍ദാസ് പട്ടേല്‍. തന്റെ കഴിവ് പൂര്‍ണമായും ജനങ്ങളുടെ നന്മക്കുവേണ്ടിയാണ് അദ്ദേഹം ഉപയോഗിച്ചത്. ചിതറിക്കിടന്നിരുന്ന പാല്‍ക്കര്‍ഷകരെ ഒന്നിപ്പിച്ച് സഹകരണ സമൂഹമാക്കിയെടുത്തതിലെ ആത്മസമര്‍പ്പണം മാതൃകാപരമാണ്.

ക്ഷീര സഹകരണ മേഖലയെ മഹത്തായ പ്രസ്ഥാനമാക്കിയ ഡോ. വര്‍ഗീസ് കുര്യന്‍

സഹകരണ പ്രസ്ഥാനത്തിനു ഏറ്റവും മാതൃകാപരമായ സംഭാവന നല്‍കിയ വ്യക്തിയാണു ഡോ. വര്‍ഗീസ് കുര്യന്‍. അര നൂറ്റാണ്ടു കാലത്തെ അദ്ദേഹത്തിന്റെ പ്രയത്‌നമാണു ഇന്ത്യയിലെ ക്ഷീര കര്‍ഷകരെ സമൂഹത്തിനു ക്രിയാത്മക സംഭാവന നല്‍കാന്‍ കഴിവുള്ളവരാക്കി വളര്‍ത്തിയെടുത്തത്. ലോകത്തേറ്റവും വലിയ ക്ഷീര വികസന പദ്ധതിയായ ഓപ്പറേഷന്‍ ഫ്‌ളഡിന്റെ ശില്‍പ്പിയായ അദ്ദേഹം ഇന്ത്യയെ ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന രാജ്യമാക്കി മാറ്റി. ഇന്ത്യയിലെ ക്ഷീര കര്‍ഷകര്‍ക്കായി ജീവിതം മാറ്റിവെച്ച കുര്യന്റെ സ്ഥാനം ലോക സഹകരണ പ്രസ്ഥാനത്തിലെ മഹാരഥന്മാരുടെ ഗണത്തിലാണ്. പാലുല്‍പ്പാദകരുടെ അഭിമാനമായ അമുലിനെ രാജ്യാന്തര സ്ഥാപനമായി വളര്‍ത്തിക്കൊണ്ടുവന്നതു കുര്യനാണ്.

1921 നവംബര്‍ 20 നു കോഴിക്കോട്ട് സിറിയന്‍ ക്രിസ്ത്യാനി കുടുംബത്തിലാണു കുര്യന്റെ ജനനം. കേന്ദ്ര ധനമന്ത്രിയായിരുന്ന ജോണ്‍ മത്തായിയുടെ അമ്മയുടെ അമ്മാവനാണ്. മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദം നേടിയ കുര്യന്‍ അമേരിക്കയിലെ മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. അവിടെനിന്നു തിരിച്ചെത്തിയ കുര്യനു ഇന്ത്യാ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെടാന്‍ നിര്‍ദേശം ലഭിച്ചു. അങ്ങനെയാണു ആനന്ദ് എന്ന സ്ഥലത്തേക്കു അദ്ദേഹം നിയോഗിക്കപ്പെടുന്നത്. ആനന്ദിലെത്തിയ കുര്യന്‍ അവിടത്തെ സര്‍ക്കാര്‍ വെണ്ണ ഫാക്ടറിയുടെ ഒരു ഭാഗത്ത് ഡെയറി എന്‍ജിനിയറായി ഔദ്യോഗിക ജീവിതമാരംഭിച്ചു. ത്രിഭുവന്‍ദാസ് പട്ടേലിന്റെ നേതൃത്വത്തിലുള്ള കെയ്‌റ ക്ഷീര സഹകരണ സംഘം ഏറ്റെടുത്തു നടത്തുന്ന ഡെയറി യൂണിറ്റായിരുന്നു അത്. അവിടത്തെ പഴകിയ ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ സഹായം അഭ്യര്‍ഥിച്ച ത്രിഭുവന്‍ദാസ് ക്രമേണ കുര്യനെ ഡെയറി സാങ്കേതിക വിദ്യയിലേക്കു ആകര്‍ഷിച്ചു.

1954 നവംബര്‍ 15 നു ഖേര സഹകരണ സംഘത്തിന്റെ പുതിയ ഡെയറിക്കു തറക്കല്ലിട്ടു. 1955 ഒക്ടോബര്‍ 31 നു പ്രധാനമന്ത്രി നെഹ്‌റു പുതിയ ഡെയറി ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ പാല്‍പ്പൊടി ഫാക്ടറിയാണിത്. എരുമപ്പാലില്‍ നിന്നു പാല്‍പ്പൊടി ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തെ ആദ്യത്തെ പ്ലാന്റ്. 1964 ല്‍ ഖേര യൂണിയന്റെ ആദ്യത്തെ കാലിത്തീറ്റ ഫാക്ടറി ആരംഭിച്ചു. ഫാക്ടറിയുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി അവിടത്തെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടനാവുകയും രാജ്യത്തുടനീളം ആനന്ദ് മാതൃകയിലുള്ള സംഘങ്ങള്‍ രൂപവത്കരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. രാജ്യം മുഴുവന്‍ ആനന്ദ് മാതൃക ഉണ്ടാക്കുന്നതിനായി നാഷണല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കപ്പെട്ടു.

ഓപ്പറേഷന്‍ ഫ്‌ളഡ് പദ്ധതി

ഡോ. വര്‍ഗീസ് കുര്യന്റെ ഏറ്റവും പ്രധാന സംഭാവനയാണ് ഓപ്പറേഷന്‍ ഫ്‌ളഡ്. ഇതിലൂടെയാണു അദ്ദേഹം ക്ഷീര സഹകരണ മേഖലയെ മഹത്തായ പ്രസ്ഥാനമാക്കി മാറ്റിയത്. ഓരോ പ്രദേശത്തെയും സഹകരണ സംഘങ്ങളുടെ ഉടമസ്ഥര്‍ തങ്ങളാണെന്നു ഗ്രാമീണ കര്‍ഷകര്‍ക്കു തെളിയിക്കാന്‍ കഴിഞ്ഞു. പാലുല്‍പ്പാദനം വര്‍ധിപ്പിച്ച് ഇന്ത്യയെ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിക്കാനായി ആവിഷ്‌കരിച്ച പദ്ധതിയാണു ഓപ്പറേഷന്‍ ഫ്‌ളഡ്.

ആനന്ദില്‍ 247 ലിറ്റര്‍ പാല്‍ സംഭരിച്ചുകൊണ്ട് തുടക്കമിട്ട രണ്ടു ഗ്രാമീണ പാല്‍ സൊസൈറ്റികളെയാണു ഡോ. വര്‍ഗീസ് കുര്യന്‍ പടര്‍ന്നു പന്തലിച്ച വടവൃക്ഷമാക്കി മാറ്റിയത്. ഉല്‍പ്പാദകര്‍ക്കു അധികവില ലഭിക്കുമ്പോള്‍ത്തന്നെ ഉപഭോക്താവിനു ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുക എന്ന അടിസ്ഥാന തത്വം അമുല്‍ ഒരിക്കലും മറക്കുന്നില്ല.

ഇന്ത്യയിലെ ക്ഷീര സഹകരണ പ്രസ്ഥാനത്തിനു ശക്തി പകരുന്ന മുപ്പതു സ്ഥാപനങ്ങളാണു കുര്യന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടത്. ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്ന പേരില്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ഡോ. കുര്യനെത്തേടി ഒട്ടേറെ പുരസ്‌കാരങ്ങളുമെത്തി. രാജ്യം 1965 ല്‍ പത്മശ്രീയും 66 ല്‍ പത്മഭൂഷണും 1999 ല്‍ പത്മവിഭൂഷണും നല്‍കി അദ്ദേഹത്തെ ആദരിച്ചു. വേള്‍ഡ് ഫുഡ് പ്രൈസ്, ഓര്‍ഡര്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ മെറിറ്റ്, മഗ്‌സാസെ അവാര്‍ഡ് എന്നീ ബഹുമതികള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്.

തന്റെ 50 വര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ട് ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തെ ലോകോത്തരമാക്കിയ കുര്യന്‍ ഗ്രാമീണരും ചെറുകിടക്കാരുമായ കര്‍ഷകരുടെ അറിവും കഴിവും പ്രാദേശിക കൗശലവും ഒരേ ധാരയില്‍ കൊണ്ടുവരാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിച്ചിരുന്നത്. അദ്ദേഹം കൃഷി ശാസ്ത്രജ്ഞനോ സാമ്പത്തിക ശാസ്ത്രജ്ഞനോ ആയിരുന്നില്ല. ലോഹവിദ്യയിലും ന്യൂക്ലിയര്‍ ഫിസിക്‌സിലുമായിരുന്നു താല്‍പ്പര്യം. കിട്ടിയ സ്‌കോളര്‍ഷിപ്പ് തുക മടക്കിക്കൊടുക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ഡെയറി എന്‍ജിനിയറിങ്ങിനു പോയ നാഗരിക യുവാവ്. യാദൃച്ഛികതയാണ് കുര്യനെ മികച്ച സഹകാരിയാക്കി മാറ്റിയത്. സഹകരണ പ്രസ്ഥാനത്തിലൂടെ അദ്ദേഹം ലക്ഷക്കണക്കിനു പാവപ്പെട്ടവരുടെ ജീവിത നിലവാരമുയര്‍ത്തി. ആഗോള കുത്തകകളോട് ഏറ്റുമുട്ടിയാണ് കുര്യന്‍ ഇന്ത്യന്‍ പാലുല്‍പ്പന്നങ്ങള്‍ക്കു വിപണി കണ്ടെത്തിയത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ സഹകരണ പ്രസ്ഥാനം ഒരു വ്യാപാര സംരംഭം കൂടിയാണ്. അമുല്‍ ഒരു വ്യാപാര സംരംഭമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്ന കാര്യം ഉറപ്പു വരുത്താന്‍ അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നു. അതോടൊപ്പം കര്‍ഷകരുടെ പാലിനു ന്യായമായ വില ലഭ്യമാക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 2012 സെപ്റ്റംബര്‍ ഒമ്പതിനാണു കുര്യന്‍ അന്തരിച്ചത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!