കൃഷിയിടം, കളിക്കളം: പട്ടാമ്പി ബാങ്കിന് വികസന വൈവിധ്യം

അനില്‍ വള്ളിക്കാട്

ഏഴര പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള പട്ടാമ്പി
സഹകരണ ബാങ്ക്കൃഷിയിടം വളര്‍ത്തിയും കളിക്കളം
ഒരുക്കിയുംമുന്നോട്ടു പോവുകയാണ്. പി.സി.സി.
സൊസൈറ്റിയായി തുടങ്ങി 1956 ല്‍ സഹകരണ ബാങ്കായി മാറിയ
ഈ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് ബാങ്കിന് അര
ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. 3.73 കോടി രൂപ ഓഹരി
മൂലധനവും 254 കോടി രൂപ പ്രവര്‍ത്തന മൂലധനവും
239 കോടി രൂപ നിക്ഷേപവുമുണ്ട്.

 

കൃഷിയിടം വളര്‍ത്തിയും കളിക്കളം ഒരുക്കിയും പട്ടാമ്പി സര്‍വീസ് സഹകരണ ബാങ്ക് നാടിന്റെ വികസനത്തിനു പുതിയ വഴികള്‍ തുറക്കുകയാണ്. നിളാതീരത്തിന്റെ കാര്‍ഷികപ്പെരുമയും പുഴയോര ഗ്രാമങ്ങളിലെ കളിയാവേശവും നിലനിര്‍ത്താന്‍ ബാങ്ക് ഒരുക്കുന്ന സേവന മാതൃകകള്‍ സഹകരണ കേരളത്തിന് അഭിമാനമായി മാറുന്നു. പാലക്കാട് ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്തു പട്ടാമ്പി നഗരമധ്യത്തില്‍ ഏഴര പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനമാണിത്. ജലസമൃദ്ധിയില്‍ കൃഷി വളരുകയും തളരുകയും ചെയ്യുന്ന പ്രദേശങ്ങള്‍. അതുകൊണ്ടുതന്നെ കൃഷി നിലനിര്‍ത്തുക എന്നതു ബാങ്കിന്റെ സേവന പ്രവര്‍ത്തനങ്ങളില്‍ വലിയ വെല്ലുവിളിയാണ്. പട്ടാമ്പി നഗരത്തിലെ 24 വാര്‍ഡുകളും മുതുതല, ഓങ്ങല്ലൂര്‍, കൊപ്പം പഞ്ചായത്തുകളിലായി 30 വാര്‍ഡുകളും ചേര്‍ന്ന പ്രവര്‍ത്തനമേഖലയാണു ബാങ്കിനുള്ളത്. പട്ടാമ്പി ബസ്റ്റാന്റിനടുത്താണു ഹെഡ് ഓഫീസ്. പട്ടാമ്പിയില്‍ത്തന്നെയുള്ള പ്രധാന ശാഖക്കു പുറമെ മേലെ പട്ടാമ്പി, മുതുതല, ആമയൂര്‍, മരുതൂര്‍, മേല്‍മുറി, ശങ്കരമംഗലം എന്നിവിടങ്ങളിലും ബാങ്കിനു ശാഖകളുണ്ട്.

നെല്ലും നാളികേരവും നന്നായി വിളയുന്ന നനവാര്‍ന്ന മണ്ണാണിവിടം. സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക ഗവേഷണകേന്ദ്രം പ്രവര്‍ത്തിക്കുന്ന സ്ഥലവും. എന്നാല്‍, രണ്ടാംവിള നെല്‍ക്കൃഷി 2600 ഹെക്ടറില്‍ ചെയ്യുമ്പോള്‍ താരതമ്യേന ജലസമൃദ്ധകാലത്തെ ഒന്നാംവിള നെല്‍ക്കൃഷി വെറും 600 ഹെക്ടറില്‍ മാത്രമാണ് ഇവിടെ നടക്കുന്നത് എന്നതു നാടിന്റെ വലിയൊരു വികസന പോരായ്മയായി ബാങ്ക് വിലയിരുത്തുന്നു. നല്ല മഴ ലഭിക്കുന്ന ഒന്നാംവിള സമയത്തു നെല്ല് കൂടുതല്‍ നനഞ്ഞും പതിരുകള്‍ വര്‍ധിച്ചും വലിയ കാര്‍ഷികനഷ്ടം സംഭവിക്കുന്നുണ്ടെന്നാണു കൃഷിക്കാര്‍ പറയുന്നത്. അതുകൊണ്ട് ഭൂരിഭാഗം കര്‍ഷകരും ഒന്നാംവിളയില്‍ നിന്നു പിന്തിരിയുന്നു. മഴസമയത്തു കൊയ്ത നെല്ല് സംഭരിച്ചുവെക്കാനും കര്‍ഷകര്‍ പ്രയാസപ്പെടുന്നുണ്ട്.

നെല്‍, പച്ചക്കറി
കൃഷി വികസനം

ഈ പ്രശ്‌നം പരിഹരിക്കാന്‍ വിപുലമായ പദ്ധതി ബാങ്ക് തയാറാക്കിക്കഴിഞ്ഞു. മുതുതലയില്‍ ബാങ്കിനു സ്വന്തമായുള്ള ഒന്നര ഏക്കര്‍ സ്ഥലത്തു വലിയ ഗോഡൗണ്‍ നിര്‍മിക്കും. ഇവിടെ നനഞ്ഞ നെല്ല് ഉണക്കാനുള്ള ഡ്രയര്‍ സംവിധാനമുണ്ടാകും. ഇങ്ങനെ ഉണക്കിയെടുക്കുന്ന നെല്ല് ചാക്കിലാക്കി വില്‍പ്പന നടക്കുന്നതുവരെ ഇവിടെ സൂക്ഷിക്കാം. ബാങ്കിനു ചെറിയൊരു തുക വാടക നല്‍കിയാല്‍ മതിയാകും. നെല്ലിനു പുറമെ തെങ്ങും വലിയ തോതില്‍ കൃഷി ചെയ്യുന്ന സ്ഥലമാണിത്. പ്രതിദിനം അയ്യായിരത്തിലേറെ നാളികേരം ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണു കണക്ക്. കര്‍ഷകരില്‍ നിന്നു പൊതിച്ച നാളികേരം വാങ്ങി പാലുണ്ടാക്കി വില്‍ക്കുന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കം കുറിക്കും. തേങ്ങാപ്പാല്‍ കവറുകളിലാക്കിയും മൊത്തമായും നല്‍കും. സദ്യകള്‍ക്കു പാല്‍ ആവശ്യമായി വരുമ്പോള്‍ വലിയ കാനുകളിലാക്കി നല്‍കും. കടകളിലൂടെ ചില്ലറ വില്‍പ്പന ലക്ഷ്യമിട്ടാണു കവറുകളിലാക്കുന്നത്. പാലെടുത്ത ശേഷമുള്ള നാളികേരബാക്കി ബേക്കറികള്‍ക്കു ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും ആവശ്യമായി വരും. വേയ് ബ്രിഡ്ജ്, ലാബ്, ഉല്‍പ്പാദനത്തിന് ആധുനിക യന്ത്രസംവിധാനങ്ങള്‍, കെട്ടിടം തുടങ്ങിയവയുള്‍പ്പടെ രണ്ടു പദ്ധതികള്‍ക്കുമായി രണ്ടരക്കോടിയോളം രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നതെന്നു ബാങ്ക് പ്രസിഡന്റ് കെ.പി. അജയകുമാര്‍ പറഞ്ഞു.

നെല്‍ക്കൃഷിക്കു പലിശരഹിത വായ്പ നല്‍കുന്ന ബാങ്ക് കുടുംബശ്രീ സ്വയംസഹായ സംഘങ്ങള്‍ക്കും പാടശേഖരസമിതികള്‍ക്കും പച്ചക്കറിത്തൈകള്‍ സൗജന്യമായി വിതരണം ചെയ്യാറുണ്ട്. ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കും പലിശരഹിത വായ്പ നല്‍കുന്നുണ്ട്. ബാങ്കിന്റെ മുതുതല ശാഖയില്‍ കുടുംബശ്രീ യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളുടെ വിപണന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഓണക്കാലത്ത് എല്ലാ കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ ശേഖരിക്കുന്ന ബാങ്ക് അതു പ്രത്യേക ചന്ത നടത്തി വില്‍ക്കും. മേലെ പട്ടാമ്പി ശാഖയുടെ പുതിയ കെട്ടിടത്തില്‍ പച്ചക്കറി സംഭരണത്തിനും വില്‍പ്പനക്കുമായി വിപുലമായ സൗകര്യമൊരുക്കുന്നുണ്ട്. പശു, ആട്, കോഴി എന്നിവ വാങ്ങാനും പരിപാലിക്കാനും ബാങ്ക് വായ്പ നല്‍കുന്നുണ്ട്. രണ്ടു വളം ഡിപ്പോകള്‍ ബാങ്കിനുണ്ട്. മുമ്പു മൂന്നു ട്രാക്ടറുകള്‍ പാടശേഖര സമിതികള്‍ക്കു നല്‍കിയിരുന്നു. ഇപ്പോള്‍ ബാങ്ക് സ്വന്തമായി രണ്ട് ട്രാക്ടറുകള്‍ വാങ്ങി കുറഞ്ഞ വാടക നിരക്കില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായി നല്‍കുന്നുണ്ട്.

ഫുട്ബാള്‍
ടര്‍ഫ്

ഭാരതപ്പുഴയുടെ തീരഗ്രാമങ്ങള്‍ക്കു കളിയാവേശത്തിന്റെ ചൂരും ചൂടുമുണ്ട്. യുവജനങ്ങളുടെ കായികശേഷിയും അഭിരുചിയും വര്‍ധിപ്പിക്കുന്നതിനുവേണ്ടി ബാങ്ക് മുതുതലയില്‍ സ്വന്തം സ്ഥലത്തു ഫുട്ബാള്‍ ടര്‍ഫ് നിര്‍മിച്ചിട്ടുണ്ട്. 60 ഃ 40 മീറ്റര്‍ വിസ്തൃതിയില്‍ ഒരുക്കിയിട്ടുള്ള ഈ കളിമൈതാനം കേരളത്തിലെ സഹകരണമേഖലയിലെ ഏറ്റവും വലുതാണ്. പാലക്കാട് ജില്ലയിലെ ഏക സഹകരണ ഫുട്ബാള്‍ ടര്‍ഫുമാണ്. ദീര്‍ഘകാലം ബാങ്കിന്റെ പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ.ആര്‍. രഘുനാഥിന്റെ സ്മരണക്കായാണു കളിമൈതാനം സമര്‍പ്പിച്ചിട്ടുള്ളത്. ഫ്‌ളഡ്‌ലൈറ്റ് ഉള്‍പ്പടെ ആധുനിക സംവിധാനങ്ങളോടും ലോകോത്തര നിലവാരത്തോടും കൂടിയുള്ള മൈതാനത്തിന് ഒരു കോടിയോളം രൂപ നിര്‍മാണച്ചെലവ് വന്നുവെന്നു ബാങ്ക് സെക്രട്ടറി എം. പരമേശ്വരന്‍ പറഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസങ്ങളേ
ആയുള്ളൂവെങ്കിലും ഇതിനകം ധാരാളം മത്സരങ്ങള്‍ ഇവിടെ നടന്നുകഴിഞ്ഞു. ഫുട്ബാള്‍ കളിയുടെ പ്രോത്സാഹനത്തിനു പുറമെ ബാങ്കിനു നല്ലൊരു വരുമാനംകൂടി നേടിക്കൊടുക്കുന്നുണ്ട് ഈ മൈതാനം. പകല്‍ ഒരു മണിക്കൂറിന് ആയിരം രൂപയാണു വാടക ഈടാക്കുന്നത്. രാത്രിയില്‍ ഇതു 1600 രൂപ വരും. കുട്ടികള്‍ക്കായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൗജന്യ ഫുട്ബാള്‍ പരിശീലനത്തിനു കുറഞ്ഞ നിരക്കില്‍ മൈതാനം വിട്ടുനല്‍കാന്‍ ആലോചനയുണ്ട്. ‘ലഹരിക്കെതിരെ ഒന്നിക്കാം, പോരാടാം’ എന്ന സന്ദേശമുയര്‍ത്തി പട്ടാമ്പി പോലീസ്, ജനമൈത്രി പോലീസ് എന്നിവരുമായി സഹകരിച്ച് സൗഹൃദ ഫുട്‌ബോള്‍ മത്സരവും ഈ മൈതാനത്തു ബാങ്ക് സംഘടിപ്പിക്കുകയുണ്ടായി. ഇരുവശങ്ങളില്‍ കാണികള്‍ക്കിരിക്കാന്‍ സ്റ്റേഡിയം നിര്‍മിക്കുന്ന കാര്യം പരിഗണനയിലാണെന്നു സെക്രട്ടറി പറഞ്ഞു.

ചികിത്സക്ക്
വായ്പ

ആരോഗ്യ മേഖലയില്‍ ഫലവത്തായ സ്‌നേഹസേവനങ്ങളാണു ബാങ്കിന്റേത്. പെരിന്തല്‍മണ്ണയിലെ ഇ.എം.എസ്. സഹകരണാശുപത്രിയുമായി ചേര്‍ന്നു ചികിത്സക്കുള്ള വായ്പാ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടുന്ന അംഗങ്ങള്‍ക്കു മൂന്നു ലക്ഷം രൂപ വരെ വായ്പ നല്‍കും. ഈ തുകയുടെ ആദ്യത്തെ മൂന്നു മാസം വരെയുള്ള പലിശ ആശുപത്രി വഹിക്കും. ബാങ്ക് പരിധിയില്‍ അംഗങ്ങളായ 40 രോഗികളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കു പ്രതിമാസം 500 രൂപ വീതം സഹായധനം നല്‍കാന്‍ ബാങ്ക് ഈയിടെ തീരുമാനമെടുത്തുകഴിഞ്ഞു. ബാങ്കിനു ഫ്രീസര്‍ സൗകര്യത്തോടു കൂടിയ ആംബുലന്‍സുണ്ട്. നീതി ലാബും രണ്ട് നീതി മെഡിക്കല്‍ സ്റ്റോറുകളും നടത്തുന്നുണ്ട്. ബാങ്കിന്റെ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മരുതൂര്‍ ശാഖയുടെ മുകള്‍ഭാഗത്തെ ഹാള്‍ വാടകക്കു കൊടുക്കുന്നുണ്ട്. താഴെ അടുക്കളയുള്‍പ്പടെ നിര്‍മിച്ച് ചെറിയ ആഘോഷ പരിപാടികള്‍ നടത്താന്‍ തക്കവണ്ണം നവീകരിക്കും.

കോവിഡ് കാലത്ത് ആറായിരം രൂപ വീതം 2600 പേര്‍ക്കു ബാങ്ക് പലിശരഹിത വായ്പ നല്‍കിയിരുന്നു. ഇതിന്റെ തിരിച്ചടവും നന്നായി നടന്നു. നവജീവന്‍ വായ്പ എന്ന പേരില്‍ കച്ചവടക്കാര്‍, സലൂണ്‍ നടത്തിപ്പുകാര്‍, ഓട്ടോറിക്ഷക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക വായ്പാ പദ്ധതിയുണ്ട്. വാഹന വായ്പയുള്‍പ്പടെ ഒരു കുടുംബത്തിനുവേണ്ട എല്ലാവിധ സഹായധനവും ബാങ്കില്‍ നിന്നു ലഭിക്കും.

പുതിയ
മുഖം

ഉല്‍പ്പാദകനും ഉപഭോക്താവിനും ആശ്വാസം നല്‍കുക എന്നതാണു ലക്ഷ്യമെന്നു പ്രഖ്യാപിച്ചുകൊണ്ടാണു ബാങ്കിന്റെ പ്രവര്‍ത്തനം. 1946 ല്‍ യു. കോയാമു സാഹിബ് പ്രസിഡന്റായി തുടങ്ങിയ പട്ടാമ്പി പി.സി.സി. സൊസൈറ്റിയാണു ബാങ്കിന്റെ ആദ്യരൂപം. 1956 ല്‍ പട്ടാമ്പി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് എന്ന പേരില്‍ പുന:സംഘടിപ്പിക്കപ്പെടുമ്പോള്‍ 650 അംഗങ്ങളും 3250 രൂപ ഓഹരി മൂലധനവും ഒന്നേകാല്‍ ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവുമാണ് ഉണ്ടായിരുന്നത്. ഇന്നു ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് പദവിയില്‍ ഉയര്‍ന്നുനില്‍ക്കുന്ന ബാങ്കിന് അര ലക്ഷത്തിലേറെ അംഗങ്ങളും 3.73 കോടി രൂപ ഓഹരിമൂലധനവും 254 കോടി രൂപ പ്രവര്‍ത്തന മൂലധനവുമുണ്ട്. 239 കോടി രൂപ നിക്ഷേപവും 211 കോടി രൂപ വായ്പാ ബാക്കി നില്‍പ്പുമുണ്ട്. കോര്‍ ബാങ്കിങ് സംവിധാനം നടപ്പാക്കിയിട്ടുള്ള ബാങ്കില്‍ പണമിടപാടുകള്‍ക്കു വേഗം കൂട്ടാന്‍ എല്ലാവിധ ആധുനിക രീതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുതുതല, ശങ്കരമംഗലം ശാഖകളില്‍ ബാങ്കിന്റെ എ.ടി.എം. കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താല്‍ക്കാലികക്കാരടക്കം 73 ജീവനക്കാരാണു ബാങ്കിന്റെ സേവനത്തിനായുള്ളത്.

എ. സോമസുന്ദരന്‍ വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ പി. സൂര്യപ്രകാശന്‍, പി.കെ. ജയശങ്കര്‍, എം.പി. മുഹമ്മദ്ഷാഫി, പി. ശ്രീനിവാസന്‍, എം.പി. സത്യനാരായണന്‍, യു. സുലൈമാന്‍, കെ. ചന്ദ്രന്‍, വി.കെ. ജയശ്രീ, എം. ജ്യോതി, കെ.ബി. ബീന എന്നിവര്‍ അംഗങ്ങളാണ്.

 

 

Leave a Reply

Your email address will not be published.

Latest News