ഡിസൈനര്‍ സാരികളുമായി സഹകരണ നെയ്ത്തുകാരികള്‍

moonamvazhi
വി.എന്‍. പ്രസന്നന്‍

 

മിശ്രഭോജനത്തിലൂടെ വിപ്ലവം സൃഷ്ടിച്ച സഹോദരന്‍ അയ്യപ്പന്റെ നാടായ ചെറായിയിലെ കൈത്തറി നെയ്ത്തുകാരായ ചില വനിതകള്‍ അത്യാധുനിക ഡിസൈനര്‍ സാരികള്‍ നെയ്ത് ഏവരെയും അദ്ഭുതപ്പെടുത്തി. ഈ സാരികളുടെ പ്രദര്‍ശനം നടന്നപ്പോള്‍ ഉദ്ഘാടകരായതും മോഡലായി അണി നിരന്നതും ഇതേ വനിതകള്‍ തന്നെ.

റണാകുളം ഇടപ്പള്ളി പത്തടിപ്പാലത്തെ കേരളചരിത്ര മ്യൂസിയത്തില്‍ അടുത്ത കാലത്ത് അസാധാരണമായ ഒരു പ്രദര്‍ശനം നടന്നു. നെയ്ത്തു തൊഴിലാളികളായി സ്ത്രീകള്‍ മാത്രമുള്ള ഒരു കൈത്തറി സഹകരണസംഘം നെയ്‌തെടുത്ത ഡിസൈനര്‍ സാരികളുടെ പ്രദര്‍ശനം. ചേന്ദമംഗലം കൈത്തറി വസ്ത്രങ്ങളുടെ നിരയ്ക്ക് അത്യാധുനിക ഡിസൈനര്‍ സാരികളും അന്യമല്ല എന്നു തെളിയിച്ച പ്രദര്‍ശനം. ഉദ്ഘാടകരായി പ്രമുഖരാരുമുണ്ടായിരുന്നില്ല. ഈ സാരികള്‍ നെയ്ത അഞ്ചു നെയ്ത്തു തൊഴിലാളിസ്ത്രീകള്‍ തന്നെ ഒരുമിച്ചു നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. സാരികളുടെ മോഡലുകളായി അണിനിരന്നതും ഇവരടക്കമുള്ള സാധാരണ നെയ്ത്തു തൊഴിലാളിസ്ത്രീകള്‍ തന്നെ.

എറണാകുളം ജില്ലയില്‍ മിശ്രഭോജനത്തിലൂടെ സാമൂഹിക പരിഷ്‌കരണ രംഗത്തു വിപ്ലവം സൃഷ്ടിച്ച സഹോദരന്‍ അയ്യപ്പന്റെ ജന്‍മനാടായ ചെറായിയിലെ 648-ാം നമ്പര്‍ കൈത്തറി നെയ്ത്ത് സഹകരണ സംഘമാണു സാരികളുടെ നിര്‍മാണവും പ്രദര്‍ശനവും സംഘടിപ്പിച്ചത്. നവംബര്‍ രണ്ടിനും മൂന്നിനുമായിരുന്നു പ്രദര്‍ശനം. മികച്ച പ്രതികരണമാണു ലഭിച്ചതെന്നു നെയ്ത്തു തൊഴിലാളികൂടിയായ സംഘം പ്രസിഡന്റ് അജിതാ സുരേഷ് പറഞ്ഞു. 35 സാരിയാണു പ്രദര്‍ശിപ്പിച്ചത്. പകുതിയും വിറ്റു. അര ലക്ഷത്തോളം രൂപയും കിട്ടി. ബാക്കിയുള്ളവ എറണാകുളം രവിപുരത്ത് ഈ സാരികളുടെ രൂപകല്‍പനയിലും സംഘത്തിന്റെ സമുദ്ധാരണത്തിലും സജീവമായി സഹകരിക്കുന്ന ഡസൈനര്‍ ശ്രീജീത്് ജീവന്റെ ‘റൗക്ക’ എന്ന ബ്രാന്റ് ഡിസൈനര്‍ വസ്ത്രശാലയിലും സംഘത്തിന്റെ ആസ്ഥാനത്തും ചെറായി ജംഗ്ഷനിലും സംഘത്തിനുള്ള വില്‍പനശാലകളിലും വില്‍പനയ്ക്കുണ്ട്. പിന്നെയും ഓര്‍ഡറുകള്‍ ലഭിക്കുന്നു. സംഘം ആസ്ഥാനത്തിനടുത്തുള്ള രണ്ട് വര്‍ക്ക്‌ഷെഡ്ഡുകളില്‍ കൂടുതല്‍ സാരികളുടെ നെയ്ത്ത് പുരോഗമിക്കുന്നു.

കെ.പി. ഐഷ, അനിതാ സുരേഷ്, സിജി. ടി.കെ, വിനു വി.ജി, ദീപ കെ.എം എന്നിവരാണു സാരി നെയ്യുന്നത്. ഇവരാണു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തതും. ഇവരില്‍ വിനു. വി.ജി, സിജി ടി.കെ, അനിതാ സുരേഷ് എന്നിവരും സംഘത്തിലെ മറ്റു നെയ്ത്തു തൊഴിലാളികളായ പ്രിയംവദ, ജലജ കെ.എം, ശോഭാ ബാലന്‍, ബി.ആര്‍ തങ്കമണി, ടോണി സി.എസ് എന്നിവരുമാണു സാരികളുടെ മോഡലുകളായത്.

നെയ്യാന്‍ സ്ത്രീകള്‍ മാത്രം

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം 1947ല്‍ പിറന്ന സംഘമാണിത്. ഇപ്പോഴും 675 അംഗങ്ങള്‍ ഉണ്ട്. പക്ഷേ, നെയ്ത്തുകാരായി ഉള്ളത് സ്ത്രീകള്‍ മാത്രം. 42 സ്ത്രീത്തൊഴിലാളികള്‍ ഈ സംഘത്തെ ആശ്രയിച്ച് ജീവിതമാര്‍ഗം കണ്ടെത്തുന്നു. ഇതില്‍ 24 പേര്‍ സംഘത്തിന്റെ രണ്ടു വര്‍ക്ക്‌ഷെഡ്ഡുകളില്‍ ജോലിചെയ്യുന്നു. ബാക്കിയുള്ളവര്‍ അവരവരുടെ വീടുകളിലെ തറികളിലും.

2018 ആഗസ്റ്റിലെ പ്രളയത്തില്‍ കനത്തനാശം നേരിട്ട സംഘമാണിത്. സംഘം ഓഫീസിനെ ബാധിച്ചില്ലെങ്കിലും വീടുകളില്‍ നെയ്തിരുന്ന മിക്കവരുടെയും തറികളും മറ്റു വസ്തുക്കളും ഉത്പന്നങ്ങളും നശിച്ചു. പല സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായി ഓടിയെത്തി. അവരില്‍ ചെന്നൈ ആസ്ഥാനമായുള്ള അഞ്ചുപേരുടെ സന്ദര്‍ശനമാണ് സംഘത്തിനു ഏറെ ഗുണം ചെയ്തത്. അപ്പോളോ ഹോസ്പിറ്റല്‍സ് വൈസ് ചെയര്‍മാന്‍ പ്രീതാ റെഡ്ഡി, ആഭരണ ഡിസൈനര്‍ മിന്നീ മേനോന്‍, ആര്‍ട്ടിസ്റ്റ് തേജോമയീ മേനോന്‍, ഹോട്ടലിയര്‍ ശേഖര്‍ സീതാരാമന്‍, എം.ആര്‍.എഫ് ക്ഷേമപ്രവര്‍ത്തന വിഭാഗം വൈസ് ചെയര്‍മാന്‍ മീരാ മാമ്മന്‍ എന്നിവരാണവര്‍. പ്രളയം തകര്‍ത്ത മറ്റു കൈത്തറി നെയ്ത്തുസംഘങ്ങളും ഇവര്‍ സന്ദര്‍ശിച്ചെങ്കിലും സ്ത്രീത്തൊഴിലാളികള്‍ മാത്രമുള്ള സംഘം എന്ന നിലയില്‍ ഇതിനെ ദത്തെടുക്കുകയാണുണ്ടായത്. അതിനായി ഇവര്‍ ‘സി4സി’ ( കെയര്‍ ഫോര്‍ ചേന്ദമംഗലം ) എന്ന കൂട്ടായ്മ രൂപവത്കരിച്ചു. വില്‍പനശാലയും ഓഫീസും ഗോഡൗണും അറ്റകുറ്റപ്പണി ചെയ്തും നൂലുകളും സൗരോര്‍ജ പാനലും ലഭ്യമാക്കിയും സഹായിച്ച ഡല്‍ഹിയിലെ ‘സി.എ.എഫ് ഇന്ത്യ’, അഞ്ചുതറികള്‍ നല്‍കിയ ബാംഗ്ലൂരിലെ ‘ഹബിറ്റാറ്റ്’ എന്നിവയെയും സംഘം നന്ദിയോടെ ഓര്‍ക്കുന്നു.

സി4സി യുടെ സഹായം

സംഘത്തിന്റെ പുനരുജ്ജീവനത്തിനു പദ്ധതി തയാറാക്കാന്‍ ‘സി4സി’ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററായി രേഷ്മാ മാത്യുവിനെ നിയോഗിച്ചു. കലൂര്‍ സ്വദേശിനിയായ രേഷ്മ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ നിന്നു നാലു വര്‍ഷത്തെ ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍ ബിരുദം നേടിയിട്ടുള്ളയാളാണ്. രേഷ്മ പ്രശ്‌നങ്ങള്‍ പഠിച്ചു പരിഹാര നിര്‍ദേശങ്ങളോടെ ഒരു റിപ്പോര്‍ട്ട് തയാറാക്കി. അതിന്റെ അടിസ്ഥാനത്തില്‍ ‘സി4സി’യുടെ മേല്‍നോട്ടത്തിലും അവരുടെ ചാരിറ്റി ഫണ്ടിങ്ങിന്റെ സഹായത്തോടെയുമാണു പുതിയ മാറ്റങ്ങള്‍. പ്രവര്‍ത്തനങ്ങള്‍ ‘സി4സി’യുമായി ബന്ധപ്പെട്ട് രേഷ്മ ഏകോപിപ്പിക്കുകയും ചെയ്യുന്നു. മൂന്നു വര്‍ഷത്തെക്കാണു ‘സി4സി’യുടെ സഹായം.

‘സി4സി’യുടെ നിയോഗപ്രകാരം തന്നെയാണ് ശ്രീജിത് ജീവനും ഈ സംഘവുമായി ബന്ധപ്പെടുന്നത്. പുതിയയിനം സാരികള്‍ ഡിസൈന്‍ ചെയ്തത് അദ്ദേഹമാണ്. 16 ഡിസൈനുകള്‍ തയാറാക്കിയിട്ടുണ്ട്. എറണാകുളം സ്വദേശിയായ ശ്രീജിത് ജീവന്‍ 2005ല്‍ അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നിന്നു ടെക്‌സ്റ്റൈല്‍ ഡിസൈനിംഗില്‍ നാലുവര്‍ഷത്തെ ബിരുദമെടുത്തശേഷം ഈ രംഗത്തു വിപുലമായി പ്രവര്‍ത്തിച്ചിട്ടാണ് 2014ല്‍ ‘റൗക്ക’ എന്ന ബ്രാന്റ് ആരംഭിച്ചത്. ചേന്ദമംഗലം കൈത്തറി നെയ്ത്തിന്റെ പരമ്പരാഗത സാങ്കേതികവിദ്യ ഉപയോഗിച്ച് ആ നിറത്തനിമകളോടെ പുതിയൊരു വിപണിക്ക് ഉതകുന്ന പുതിയ ഡിസൈനുകള്‍ ഒരുക്കുകയാണു ചെറായിയിലെ സംഘത്തിന്റെ കാര്യത്തില്‍ താന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

മിക്ക നെയ്ത്തു തൊഴിലാളികളും മധ്യവയസ്‌കരോ മുതിര്‍ന്ന പൗരരോ ആണെന്നും ( ഇവിടത്തെ ഏറ്റവും ഇളയ നെയ്ത്തു തൊഴിലാളിക്കുപോലും 45 വയസ്സുണ്ട് ) പുതിയതലമുറ ഈ തൊഴിലിലേക്കു വരുന്നില്ല എന്നും ‘സി4സി’ക്കായി നടത്തിയ പഠനത്തില്‍ വ്യക്തമായി. പുതിയവരെ പരിശീലിപ്പിച്ചെടുത്ത് ആകര്‍ഷിക്കുക, ഡിസൈന്‍ ചെയ്തുവരുത്തിയ മാറ്റങ്ങളോടെ വസ്ത്രങ്ങള്‍ക്ക് ആധുനിക പ്രതിച്ഛായ നല്‍കുക, അതനുസരിച്ചുള്ള വില നല്‍കാന്‍ കഴിവുള്ളവരിലേക്ക് ഉത്പന്നങ്ങള്‍ എത്തിക്കുക എന്നതൊക്കെ സംഘത്തെ ശക്തമാക്കുമെന്നു കണ്ടെത്തി. അതനുസരിച്ചുള്ള പരീക്ഷണമായിരുന്നു നവംബറിലെ പ്രദര്‍ശനം.

മൂന്നു മാസം പരിശീലനം

ഡിസൈനര്‍ ശ്രീജീത് ജീവന്‍ ‘സി4സി’ കണ്‍സള്‍ട്ടന്റായശേഷം പുതുതായി പത്തു പേര്‍ക്കു മൂന്നു മാസം പരിശീലനം നല്‍കി. മോഡേണ്‍ ലുക്കുള്ള പുതിയ ഡിസൈനുകളിലുള്ള സാരികള്‍ നെയ്യാന്‍ ഒരു ശില്‍പശാലയും നടത്തി. മെയ് മാസത്തിലായിരുന്നു ശില്‍പശാല. അനിതാ സുരേഷ്, കെ.പി. ഐഷ, വിനു വിജി, ടികെ. സിജി, ദീപ കെ.എം എന്നിവര്‍ പങ്കെടുത്തു. നേരത്തേ കാവി മുണ്ടും കസവുസാരിയും അടക്കമുള്ള മറ്റു കൈത്തറി വസ്ത്രങ്ങളാണ് ഇവരൊക്കെ നെയ്തിരുന്നത്. ശില്‍പശാല പുതിയ സാധ്യതകള്‍ തുറന്നു. മുന്താണിയിലോ അരികിലോ മാത്രമുണ്ടായിരുന്ന കട്ടിക്കര ( സ്‌ട്രൈപ് ) മറ്റു ഭാഗങ്ങളില്‍ക്കൂടി വരുന്ന വിധമുള്ള സാരികള്‍ രൂപകല്‍പന ചെയ്യാനും സാരി പ്ലാന്‍ ചെയ്യാനും മോട്ടിഫ് പ്ലോട്ട് ചെയ്യാനുമൊക്കെയുള്ള മാര്‍ഗനിര്‍ദേശമാണു നല്‍കിയത്. ശില്‍പശാലയില്‍ പങ്കെടുത്ത നെയ്ത്തുകാരില്‍ നിന്നു തന്നെ പല ആശയങ്ങളും വന്നു. ചേന്ദമംഗലം കൈത്തറി വസ്ത്രങ്ങളിലെ ചുട്ടി ഡിസൈനില്‍ ഇടംപിടിച്ചിട്ടുണ്ട്. കുണുക്കു തൊങ്ങലുകളുമുണ്ട്. കളര്‍ ബ്ലോക്്ഡ്, എക്‌സ്ട്രാവെഫ്റ്റ്, ഡ്രേപ്പിംഗ് രീതികളും പരീക്ഷിച്ചിട്ടുണ്ട്. കറുപ്പ്, വെളുപ്പ് ( കോടികളര്‍ ), പിങ്ക്, പച്ചയുടെ വകഭേദമായ ടീല്‍ നിറങ്ങളിലും അവയുടെ ചേരുവകളിലുമുള്ള സാരികളാണു തയാറാക്കിയത്. ഓണം കഴിഞ്ഞ് സെപ്റ്റംബറില്‍ സാരികള്‍ നെയ്യാന്‍ തുടങ്ങി. 35 എണ്ണം പൂര്‍ത്തിയായപ്പോള്‍ പ്രദര്‍ശനം സംഘടിപ്പിച്ചു.

ചെറായി 648-ാം നമ്പര്‍ കൈത്തറിനെയ്ത്ത് സഹകരണസംഘം പ്രസിഡന്റ് അജിതാ സുരേഷ്

സ്ഥാപിച്ച കാലത്തു പുരുഷന്‍മാരും ഈ സംഘത്തില്‍ നെയ്ത്തു തൊഴിലാളികളായുണ്ടായിരുന്നു. ചെറായി കരിത്തലപ്പാലത്തിനടുത്തു വാടകക്കെട്ടിടത്തിലാണു തുടക്കം. പിന്നീടു സ്വന്തമായി 10 സെന്റ് വാങ്ങി കെട്ടിടം വച്ച് വര്‍ക്ക്‌ഷെഡ്ഡുകളും സ്ഥാപിച്ചു. നെയ്ത്തുകാരുടെ മൂന്നാം തലമുറയാണ് ഇപ്പോഴുള്ളത്. കൂടുതല്‍ മെച്ചപ്പെട്ട വരുമാനം തേടി പലരും പോയതോടെയാണു തൊഴിലാളികളായി സ്ത്രീകള്‍ മാത്രമായത്. രണ്ടു വര്‍ഷമായി അജിതാ സുരേഷ് ആണു പ്രസിഡന്റ.് 29 വര്‍ഷമായി നെയ്ത്തു തൊഴിലാളിയാണ് ഇവര്‍. പ്രസിഡന്റായിരുന്ന പി.വി. സുബ്രഹ്മണ്യന്‍ അന്തരിച്ചപ്പോഴാണ് അജിതാ സുരേഷിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. പി.സി. പരമേശ്വരന്‍ ആണു വൈസ് പ്രസിഡന്റ്. എന്‍.ആര്‍. സരസു, എ.എസ്. ബേബി, പി.എ. വല്‍സ, ബി.ആര്‍ തങ്കമണി എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍ . ഒ.എസ്. ഷിജിയാണു സെക്രട്ടറി. 2017-18ലെ കണക്കുപ്രകാരം 7,14,179 രൂപയാണു വ്യാപാരലാഭം. ഉത്സവകാല വില്‍പനയ്ക്കുള്ള സര്‍ക്കാരിന്റെ 20 ശതമാനം റിബേറ്റും പള്ളിപ്പുറം സര്‍വീസ് സഹകരണബാങ്ക് നല്‍കുന്ന 30 ശതമാനം വില്‍പന സബ്‌സിഡിയും സംഘത്തിനു വലിയ സഹായമാണ്. 2019ലെ വെള്ളപ്പൊക്കത്തിലും സംഘത്തിനു ചില പ്രശ്‌നങ്ങളുണ്ടായി. വീടുകളില്‍ വെള്ളം കയറിയപ്പോള്‍ പല വീട്ടിലും പാവുകള്‍ നശിക്കുകയും നൂലുകള്‍ കരിമ്പനടിക്കുകയും ചെയ്തു. അര ലക്ഷത്തോളം രൂപയുടെ നഷ്ടം വന്നു. എന്നാല്‍, മുന്‍വര്‍ഷത്തെയത്ര നഷ്ടമുണ്ടായില്ല.

ചെറായി 648-ാം നമ്പര്‍ കൈത്തറിനെയ്ത്ത് സഹകരണസംഘം സെക്രട്ടറി ഒ.എസ്. ഷിജി

മൂന്നു വര്‍ഷത്തെക്കാണു ‘സി4സി’യുടെ സഹായം. ചെറായി വിനോദസഞ്ചാര കേന്ദ്രമായതുകൊണ്ട് പുതിയതരം സാരികള്‍ക്കു ഡിമാന്റ് കൂടുമെന്നാണു പ്രതീക്ഷ. ബ്രാന്റുകളുമായി ബന്ധപ്പെടുമ്പോള്‍ അതനുസരിച്ചുള്ള വിപുലമായ ഉപഭോക്തൃനിരയും ലഭിക്കും. കൈത്തറി കാവിമുണ്ട് വിദേശികളുടെ പ്രത്യേകാകര്‍ഷണമാണ്. കൈത്തറി നെയ്ത്ത് ടൂറിസ്റ്റുകള്‍ക്കു കണ്ടുപരിചയിക്കാന്‍ കഴിയുംവിധം പ്രദര്‍ശന സാധ്യതയുള്ളരീതിയില്‍ നെയ്ത്ത് സംഘടിപ്പിക്കാന്‍ പരിപാടിയുണ്ട്. വിനോദസഞ്ചാരികള്‍ക്ക് അല്‍പനേരം തറിയിലിരുന്നു നെയ്തുനോക്കുകയുമാവാം. ഇത് അവര്‍ക്കു കൈത്തറിവസ്ത്രങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ പ്രേരകമാകുമെന്നാണു പ്രതീക്ഷ. ചേന്ദമംഗലം കൈത്തറി വസ്ത്രങ്ങള്‍ക്കുള്ള ഭൗമസൂചികാപദവിയും ഗുണം ചെയ്യും. ഡിസൈനര്‍ സാരിക്ക് മറ്റു കൈത്തറി വസ്ത്രങ്ങള്‍ നെയ്യുമ്പോള്‍ കിട്ടുന്നതിനെക്കാള്‍ കൂലി തൊഴിലാളികള്‍ക്കു കിട്ടുന്നുണ്ട്. പുതുതായി പരിശീലനം ലഭിച്ച പത്തു പേര്‍ക്കു തറികള്‍ ലഭ്യമാക്കി അവരെ നെയ്ത്തുതൊഴിലില്‍ സജീവമായി നിലനിര്‍ത്തുക എന്നതും സംഘത്തിന്റെ ഭാവി പരിപാടികളില്‍പ്പെടുന്നു. ഇവരെക്കൂടി സാരിനെയ്ത്ത് പഠിപ്പിച്ച് ഉത്പാദനം വര്‍ധിപ്പിക്കാമെന്നു പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published.

Latest News