ലോകം പോകുന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കോ ?

പി.ആര്‍. പരമേശ്വരന്‍

രണ്ടു കൊല്ലം കൊണ്ട് ലോകത്തെ ആകെ മാറ്റിമറിച്ച കോവിഡ് പ്രതിസന്ധിയുടെ മുറിവുകള്‍ മുഴുവനായി ഉണങ്ങിയിട്ടില്ല. ഒരു പുനരുജ്ജീവനം പ്രതീക്ഷിക്കുന്നവരെ നിരാശപ്പെടുത്തുന്നതായി പിന്മറയുന്ന കോവിഡ്ഭീതിയെത്തുടര്‍ന്നുവരുന്ന ദിവസങ്ങള്‍. അന്താരാഷ്ട്ര ശാക്തികച്ചേരികള്‍ തമ്മിലുള്ള അഭിപ്രായഭിന്നതകളും ചൈന കോവിഡ് മഹാമാരിയെ പൂര്‍ണമായി തുടച്ചുനീക്കാന്‍ പണിപ്പെട്ടു ശ്രമിക്കുന്നതും ആഗോള സാമ്പത്തികസ്ഥിതിയെ ആകെ തളര്‍ത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര നാണ്യനിധിയും ലോകവ്യാപാര സംഘടനയും ഒരേപോലെ പ്രവചിക്കുന്നു ലോകം ഒരു മാന്ദ്യത്തിലേക്കു കടക്കുകയാണെന്ന്.

 

വ്യാപാര വളര്‍ച്ച
ഒരു ശതമാനം

ഒക്ടോബറില്‍ ആദ്യം പുറത്തുവന്നതു ലോകവ്യാപാര സംഘടന ( ഡബ്ല്യൂ. ടി.ഒ ) യുടെ പഠനറിപ്പോര്‍ട്ടുകളും പ്രവചനങ്ങളുമാണ്. ആഗോളതലത്തില്‍ നടക്കുന്ന വ്യാപാര ഇടപാടുകളും ചരക്കുകൈമാറ്റങ്ങളും സേവനങ്ങളും ലോകത്തിന്റെ സമ്പദ്സ്ഥിതിയുടെ ഭദ്രതയെയാണല്ലോ കാണിക്കുക? ലോകവ്യാപാരത്തില്‍ കോവിഡ് മഹാമാരി തളര്‍ത്തിയ വര്‍ഷങ്ങള്‍ക്കുശേഷം 2022 ല്‍ മൂന്നര ശതമാനം വളര്‍ച്ചനിരക്ക് രേഖപ്പെടുത്തുന്ന ലോകവ്യാപാര സംഘടന 2023 ലെ വ്യാപാര വളര്‍ച്ചനിരക്ക് ഒരു ശതമാനം മാത്രമായി പരിമിതപ്പെടുത്തുന്നു. ലോകത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലും ഈ വ്യത്യാസം കാണാം. ജി.ഡി.പി. വളര്‍ച്ച 2022 ല്‍ 2.8 ശതമാനമാണെങ്കില്‍ 2023 ല്‍ ഇതു 2.3 ശതമാനമായി ചുരുങ്ങും. അര ശതമാനം കുറവ്.

 

മുന്‍നിരയിലുള്ള സാമ്പത്തികശക്തികളാണല്ലോ എപ്പോഴും മൊത്തം വ്യവസ്ഥയെ മുന്നോട്ടു നയിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളെ പരിഗണിക്കുമ്പോള്‍ യു.എസ്. ആണ് ഒന്നാമതു നില്‍ക്കുന്ന രാജ്യം. ലോകത്തിന്റെ അളവുകോലായി മാറിയിട്ടുണ്ട് യു.എസ്. കറന്‍സിയായ ഡോളറിന്റെ മറ്റു ലോകകറന്‍സികളുമായുള്ള ആപേക്ഷികമൂല്യത്തിലെ വ്യതിയാനങ്ങള്‍. ആഗോള മൂലധനക്കൈമാറ്റങ്ങളെയും ധനനയങ്ങളെയും ഇന്നു ഡോളര്‍ നിര്‍ണയിക്കും എന്നുപറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയല്ല. യു.എസ്സാണ് ഇപ്പോഴും സാമ്പത്തികശക്തിയില്‍ മുന്‍നിരയില്‍. രണ്ടാം സ്ഥാനം ചൈനയ്ക്കാണ്. ഒരുകൂട്ടം രാജ്യങ്ങളെ പരിഗണിച്ചാല്‍ വ്യാപാര-വ്യവസായ-സാമ്പത്തിക ഇടപാടുകളില്‍ ഒട്ടേറെ സമാനതകളുള്ള മേഖലയാണു യൂറോപ്യന്‍ യൂണിയന്‍. ഈ മൂന്നു മേഖലകളിലെയും ഓരോ ചലനവും ഇന്ത്യ, റഷ്യ, ബ്രസീല്‍ തുടങ്ങി കുതിക്കാനൊരുങ്ങുന്ന രണ്ടാംനിര രാഷ്ട്രങ്ങളിലെ സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെ സാരമായിത്തന്നെ ബാധിക്കും.

യു.എസ്സിലെ
പണപ്പെരുപ്പം

അന്താരാഷ്ട്ര നാണ്യനിധി ( ഐ.എം.എഫ് ) യുടെയും ലോകവ്യാപാര സംഘടനയുടെയും പ്രവചനങ്ങള്‍ ഇന്നു ലോകം നേരിടുന്ന പ്രധാനപ്പെട്ട മൂന്നു പ്രതിസന്ധികളെ കൃത്യമായി നിര്‍വചിക്കുന്നു. ഇവരുടെ നിഗമനങ്ങളില്‍ ഈയൊരു അടിസ്ഥാന സവിശേഷത സമാനമാണ്. കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ പണലഭ്യതയില്‍ അയഞ്ഞ സമീപനം സ്വീകരിച്ച യു.എസ്. ഇപ്പോള്‍ ഇന്നുവരെ നേരിടാത്ത പണപ്പെരുപ്പഭീഷണിയിലാണ്. യു.എസ്സിലെ പണപ്പെരുപ്പം പണലഭ്യതയുടെ ധാരാളിത്തം മൂലമാണെന്ന നിഗമനത്തില്‍ അവര്‍ പലിശനിരക്കുകള്‍ ഉയര്‍ത്തുകയാണ്. അര ശതമാനം മാത്രമുണ്ടായിരുന്ന അടിസ്ഥാനനിരക്കുകള്‍ പടിപടിയായി ഉയര്‍ത്തി ഇപ്പോള്‍ 3.25 ശതമാനമായിട്ടുണ്ട്. ഇത് ഇനിയും മൂന്നര മുതല്‍ നാലു ശതമാനംവരെയാകുമെന്നാണ് എല്ലാവരുടെയും നിഗമനം.

യു.എസ്സില്‍ പലിശനിരക്കുകള്‍ ഉയരുന്നത് വളര്‍ച്ചയെയും വേതനവര്‍ധനവിനെയും മൊത്തം ഉപഭോഗത്തെയും ഉല്‍പ്പാദനത്തെയും ബാധിക്കും. എന്നാല്‍, പലിശനിരക്കുകള്‍ ഉയര്‍ത്താതെ പണലഭ്യത കുറച്ച് പണപ്പെരുപ്പത്തെ നേരിടാനാവില്ല എന്ന ഇരട്ടപ്രതിസന്ധിയിലാണു യു.എസ്. അയവോ മുറുക്കമോ വേണ്ടതെന്ന ഒരു നൂല്‍പ്പാലത്തില്‍ താളവും സമനിലയും തെറ്റാതെ മുന്നോട്ടുപോയാല്‍ യു.എസ്സിനു 2023 ല്‍ ഒരു മാന്ദ്യം ഒഴിവാക്കാം എന്നാണ് എല്ലാവരും പ്രവചിക്കുന്നത്. എന്തായാലും, യു.എസ്സിന്റെ സാമ്പത്തികച്ചുഴി ലോകത്തെത്തന്നെ പ്രതിസന്ധിയിലേക്കും മാന്ദ്യത്തിലേക്കും വിളിച്ചുവരുത്തുന്നു.

ഇനി പാശ്ചാത്യശക്തികളില്‍ യൂറോപ്യന്‍ യൂണിയന്റെ കാര്യമെടുക്കാം. പൊതുവേ, ചൈന കഴിഞ്ഞാല്‍ ലോകത്തിന്റെ നിര്‍മാണോല്‍പ്പന്ന വ്യവസായസാമ്രാജ്യമാണു യൂറോപ്യന്‍ യൂണിയന്‍. ഒപ്പം ധാന്യക്കയറ്റുമതിയിലും ( യഥാര്‍ഥത്തില്‍ ഉല്‍പ്പാദനം കൂടുതലും ജനസംഖ്യ കുറവായതിനാല്‍ ആവശ്യം കുറവുമാണു യൂറോപ്പില്‍ ) അവര്‍ മുന്‍പന്തിയിലാണ്. ഏഷ്യയില്‍ ഇന്ത്യയും ചൈനയും മറ്റും ഗോതമ്പ്, അരി ഉല്‍പ്പാദനത്തില്‍ ലോകതലത്തില്‍ത്തന്നെ വളരെ മുന്നിലാണെങ്കിലും അവരുടെ ആഭ്യന്തര ഡിമാന്റ് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണല്ലോ? യൂറോപ്യന്‍ യൂണിയനെ പിടിച്ചുകുലുക്കുന്നതു റഷ്യയുടെ യുക്രൈന്‍ അധിനിവേശമാണ്. റഷ്യ ഇന്ന് അത്ര വലിയ ലോകശക്തിയൊന്നുമല്ല. പഴയ പ്രതാപത്തിന്റെ മങ്ങിയ പ്രതിഫലനം മാത്രമേ ലോകതലത്തില്‍ ഇന്നു റഷ്യക്ക് അവകാശപ്പെടാനാവൂ. പക്ഷേ, പെട്രോളും പ്രകൃതിവാതകവും യൂറോപ്പിനു നല്‍കുന്ന ഏറ്റവും വലിയ ഊര്‍ജസ്രോതസ്സാണു റഷ്യ. യൂറോപ്പിന്റെ ഊര്‍ജഖനിയാണു റഷ്യ. റഷ്യയുടെ യുക്രൈന്‍ അധിനിവേശം യൂറോപ്പിനെ കടുത്ത ഊര്‍ജപ്രതിസന്ധിയിലാക്കി. ഒരു ഘട്ടത്തില്‍ യൂറോപ്പിന്റെ ഭക്ഷ്യലഭ്യതയെയും ഇതു സാരമായി ബാധിച്ചു. യുക്രൈനും റഷ്യയുമായിരുന്നു യൂറോപ്പിലേക്കു ഗോതമ്പു കയറ്റുമതി ചെയ്യുന്ന പ്രമുഖ രാഷ്ട്രങ്ങള്‍. ഒരു പരിഹാരമോ തീര്‍പ്പോ കാണാതെ ലോകത്തെയും യൂറോപ്പിനെയും വിഷമവൃത്തത്തിലാക്കിയാണു റഷ്യയുടെ യുക്രൈന്‍ യുദ്ധം മുന്നേറുന്നത്. ഇതിനിടെ, സാമ്പത്തിക ഉപരോധത്താല്‍ യു.എസ്സും യൂറോപ്പും റഷ്യയെ നേരിടുന്നതു ലോകസാമ്പത്തികവ്യവസ്ഥയെയും സാരമായി ബാധിക്കുന്നുണ്ട്.

ചൈനയാണു ലോകഗതികളെ സാരമായി ബാധിക്കുന്ന രണ്ടാമത്തെ പ്രമുഖ സാമ്പത്തികശക്തി. ആഭ്യന്തരമായി, പ്രത്യേകിച്ചും ഭവന-കെട്ടിടനിര്‍മാണ മേഖലകളില്‍, വരുത്തിയ ഘടനാമാറ്റങ്ങളും കോവിഡ് മഹാമാരിയെ പൂര്‍ണമായി തുടച്ചുനീക്കാനുള്ള സമ്പൂര്‍ണ അടച്ചിടലുകളും ചൈനയുടെ സാമ്പത്തികവളര്‍ച്ചയെ സാരമായി ബാധിക്കുന്നുണ്ട്. ലോകത്തിന്റെ വളര്‍ച്ചാകേന്ദ്രമായിരുന്നു രണ്ടുമൂന്നു പതിറ്റാണ്ടുകളായി ചൈന. കോവിഡ് മഹാമാരിയും ചൈനയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയെ തടയിടാനുള്ള യു.എസ്സിന്റെ രാഷ്ട്രീയനീക്കങ്ങളും അവരുടെ വളര്‍ച്ചക്കു വലിയ വിഘാതമായി വളര്‍ന്നിട്ടുണ്ട്. എങ്കിലും, ഒരു കുതിപ്പില്‍ യു.എസ്സിനെത്തന്നെയും മറികടക്കാന്‍ ഇന്നും ചൈനയ്ക്കു കഴിയും എന്നതാണു യഥാര്‍ഥ വസ്തുത.

തിരിച്ചുവരവില്‍
ചൈന പിന്നില്‍

കോവിഡിനുശേഷം ഏഷ്യയിലെ വികസ്വരരാജ്യങ്ങള്‍ ഉണര്‍വിന്റെ പാതയിലേക്കു തിരിച്ചുവന്നുവെന്നും എന്നാല്‍, ഈ തിരിച്ചുവരവില്‍ മറ്റ് ഏഷ്യന്‍രാജ്യങ്ങളേക്കാള്‍ ചൈന പിന്നണിയിലാണെന്നും ഏഷ്യന്‍ വികസനബാങ്കിന്റെ ( എ.ഡി.ബി ) പഠനത്തില്‍ പറയുന്നു. 2022 ല്‍ ഏഷ്യയുടെ മൊത്തം സമ്പദ്സ്ഥിതിയുടെ വളര്‍ച്ച 4.3 ശതമാനവും 2023 ല്‍ 4.9 ശതമാനവുമായിരിക്കുമെന്നു പറയുന്ന എ.ഡി.ബി. ചൈനയെ ഒഴിവാക്കിയാല്‍ രണ്ടു വര്‍ഷത്തെയും വളര്‍ച്ചനിരക്ക് 5.3 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. അതായതു, ചൈനയുടെ വളര്‍ച്ചനിരക്ക് മറ്റ് ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ പിന്നിലാണെന്ന്. 2022 ല്‍ ചൈനയുടെ വളര്‍ച്ചനിരക്ക് 3.3 ശതമാനം മാത്രമായിരിക്കും. മുപ്പതു കൊല്ലത്തിനിടയില്‍ ചൈന മറ്റ് ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ പിന്നിലാകുന്നത് ഇതാദ്യമായാണ്. ചൈനയുടെ വളര്‍ച്ചനിരക്ക് ഓരോ നാലു മാസത്തെ കണക്കിലും താഴുന്ന നിലയിലാണ്. അഞ്ചു ശതമാനമായിരുന്ന വളര്‍ച്ചനിരക്ക് ജൂലായില്‍ നാലു ശതമാനമായാണ് എ.ഡി.ബി. കുറച്ചത്. 2023 ല്‍ ചൈനയുടെ വളര്‍ച്ചനിരക്ക് 4.8 ശതമാനമായിരിക്കുമെന്നായിരുന്നു ഏപ്രിലിലെ പ്രവചനം. ഇതു ജൂലായില്‍ 4.5 ശതമാനമായി കുറച്ചു. സെപ്റ്റംബറില്‍ ഇതു വീണ്ടും കുറച്ചു.

മറ്റു രാജ്യങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി സാധാരണനിലയിലേക്കു മാറുമ്പോള്‍ ചൈന കൂടുതല്‍ നിയന്ത്രണങ്ങള്‍ രാജ്യത്തിന്റെ ഓരോ ഭാഗത്തായി ഏര്‍പ്പെടുത്തുന്നതു സാമ്പത്തികവളര്‍ച്ചയെയും ഉല്‍പ്പാദനവര്‍ധനവിനെയും സാരമായിത്തന്നെയാണു ബാധിക്കുന്നത്. ലോകത്തിന്റെ നിര്‍മാണമേഖല എന്ന കുത്തക ചൈന മൂന്നു വര്‍ഷത്തിനിടെ നേടിയതു യു.എസ്സിനെയും ഇന്ത്യയുള്‍പ്പെടെ മറ്റു രാഷ്ട്രങ്ങളെയും യൂറോപ്പിനെയും ഭീതിയിലാഴ്ത്തിയിരുന്നു. വ്യാവസായിക-സാമ്പത്തിക ഉപരോധങ്ങളിലൂടെ സുരക്ഷാകാരണമുയര്‍ത്തി യു.എസ്സിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്രതലത്തില്‍ ചൈനയെ ഒറ്റപ്പെടുത്തുന്നത് അവരുടെ നിര്‍മാണമേഖലയുടെ ശേഷിയെ ബാധിക്കുന്നുണ്ട്. എന്നാല്‍, സാങ്കേതികവികാസത്തിലും മുന്നില്‍ നില്‍ക്കുന്ന ചൈനയെ ഏകപക്ഷീയമായി ഒറ്റപ്പെടുത്തി ഇനി ലോകത്തിനു മുന്നേറാനാവില്ല എന്നതാണ് അവര്‍ക്ക് ആശ്വാസമായി നില്‍ക്കുന്ന ഘടകം.

ഏഷ്യയില്‍ നിന്നുള്ള
കയറ്റുമതി കുറയും

ലോകവ്യാപാര ഇടപാടുകളില്‍ വടക്കേ അമേരിക്കയിലേക്കുള്ള ഇറക്കുമതിയില്‍ 2022 ലെ വളര്‍ച്ചനിരക്ക് 8.5 ശതമാനമായി ലോക വ്യാപാര സംഘടന കണക്കാക്കുമ്പോള്‍ 2023 ലേക്ക് അവര്‍ പ്രവചിക്കുന്നത് 0.8 ശതമാനം മാത്രമാണ്. യൂറോപ്പിലേക്കുള്ള മൊത്തം ഇറക്കുമതിയുടെ വളര്‍ച്ചനിരക്ക് 2022 ല്‍ 5.4 ശതമാനമാണ്. എന്നാല്‍, 2023 ല്‍ ഇതു കാര്യമായി ഇടിഞ്ഞ് മാന്ദ്യത്തിലേക്കു കടക്കും. 0.7 ശതമാനം ഇടിവാണ് 2023 ല്‍ സംഭവിക്കുകയെന്നാണ് ഇപ്പോഴത്തെ പ്രവചനം. ഇതേ അനുപാതത്തിലുള്ള ഇടിവ് ഏഷ്യയില്‍നിന്നുള്ള കയറ്റുമതിവളര്‍ച്ചയിലും കാണാം. ഏഷ്യയില്‍നിന്നുള്ള കയറ്റുമതിയില്‍ 2022 ല്‍ 2.9 ശതമാനം വളര്‍ച്ച കണക്കാക്കുമ്പോള്‍ 2023 ല്‍ ഇത് 1.1 ശതമാനമായി താഴും.

ഏഷ്യയില്‍നിന്നുള്ള കയറ്റുമതിയില്‍ പ്രവചിക്കപ്പെടുന്ന കുറവ് ഇന്ത്യയിലെ കണക്കുകളില്‍ ഇപ്പോഴേ പ്രതിഫലിച്ചുതുടങ്ങി. സെപ്റ്റംബറില്‍ രാജ്യത്തുനിന്നുള്ള ചരക്കുകളുടെയും നിര്‍മിതവസ്തുക്കളുടെയും ആകെ കയറ്റുമതിയില്‍ മൂന്നര ശതമാനംകണ്ട് കുറവാണ് അനുഭവപ്പെട്ടത്. ചൈന, ബംഗ്ലാദേശ്, ഹോങ്കോങ്, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി ജൂലായ് മുതല്‍ കുറഞ്ഞുതുടങ്ങിയിരുന്നു. യു.കെ., ജര്‍മനി, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയില്‍ കുറവ് രേഖപ്പെടുത്തിയത് ആഗസ്റ്റ് മുതലും.

ആഗോളതലത്തില്‍ മാന്ദ്യത്തിലേക്കാണു ലോകം തിരിയുന്നതെങ്കിലും ഇന്ത്യക്ക് അത്രയേറെ പ്രതിസന്ധികള്‍ നേരിടേണ്ടിവരില്ലെന്നാണു രാജ്യത്തെ ഭരണനേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍, 2022 ലെത്തന്നെ ഇന്ത്യയുടെ വളര്‍ച്ചനിരക്ക് സെപ്റ്റംബറിലെ അവലോകനത്തില്‍ അന്താരാഷ്ട്ര നാണ്യനിധി 6.8 ശതമാനമായി കുറച്ചിട്ടുണ്ട്. ജൂലായില്‍ 7.4 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണു പുതിയ പ്രവചനം. ലോകബാങ്ക് ഏഴു ശതമാനത്തില്‍ത്താഴെമാത്രം വളര്‍ച്ചയേ പ്രതീക്ഷിക്കാവൂ എന്നാണു പറയുന്നത്. അടുത്ത വര്‍ഷം, അതായത് 2023 ല്‍, സ്ഥിതി ഇതിലും മോശമാകുമെന്നും അവര്‍ പറയുന്നു.

പണപ്പെരുപ്പം എന്ന
ആഗോള പ്രതിസന്ധി

ലോകമാകെ നേരിടുന്ന പൊതുവായ പ്രതിസന്ധി പണപ്പെരുപ്പത്തിന്റേതാണ്. രണ്ടു വര്‍ഷത്തെ കോവിഡ് അടച്ചിടലിനിടയില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ച നിലനിര്‍ത്താനുമായി സര്‍ക്കാരുകള്‍ കയ്യയച്ചു പണം ലഭ്യമാക്കിയതാണ് ഇന്നു ലോകം നേരിടുന്ന ഭൂതബാധ. ഇന്ത്യയുടെ കാര്യത്തില്‍ ചരക്കുകളുടെയും സേവനത്തിന്റെയും അനായാസമായലഭ്യതക്കുള്ള തടസ്സങ്ങളും ( ക്ഷാമം, ഉണ്ടെങ്കില്‍ത്തന്നെ വേണ്ടിടങ്ങളിലും വിഭാഗങ്ങളിലും എത്താതിരിക്കല്‍ ) പണപ്പെരുപ്പത്തിന്റെ ആക്കം കൂട്ടി പ്രതിസന്ധി സങ്കീര്‍ണമാക്കുന്നുണ്ട്.

സെപ്റ്റംബറില്‍ പുറത്തുവന്ന രാജ്യത്തെ കണക്കുകള്‍ പണപ്പെരുപ്പം പിടിതരാതെ വളരുന്നുവെന്ന യാഥാര്‍ഥ്യം വ്യക്തമാക്കുന്നു. 7.4 ശതമാനമാണു റീട്ടെയില്‍ വിലയടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തോത്. ഇത് അഞ്ചു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണ്. ഗ്രാമീണമേഖലയില്‍ പച്ചക്കറിയുള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണു റീട്ടെയില്‍ വിലയടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന് ഇടയാക്കിയത് എന്നത് ഏറെ ഉത്ക്കണ്ഠ ജനിപ്പിക്കുന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് മൂന്നു ഘട്ടങ്ങളിലായി അടിസ്ഥാനനിരക്കുകള്‍ ഉയര്‍ത്തിയിട്ടും പണപ്പെരുപ്പത്തെ നിയന്ത്രിക്കാനായിട്ടില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ആഗസ്റ്റില്‍ ഏഴു ശതമാനമായിരുന്ന പണപ്പെരുപ്പത്തോതാണു സെപ്റ്റംബറില്‍ 7.4 ശതമാനമായി ഉയര്‍ന്നത്. ഇതിനിടെ ഗ്രാമീണമേഖലയില്‍ ഭക്ഷ്യവസ്തുക്കള്‍ക്കു രേഖപ്പെടുത്തിയ വിലവര്‍ധന 8.8 ശതമാനമാണ്. ഇതു രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണ്.

വാങ്ങല്‍ശേഷി
താഴോട്ട്

വളര്‍ച്ചയുടെയും സാമ്പത്തികഭദ്രതയുടെയും മറ്റും അളവുകോലാണ് ഓരോ മാസവും പുറത്തിറക്കുന്ന വ്യാവസായികോല്‍പ്പാദന സൂചിക. വ്യാവസായികോല്‍പ്പാദനം, വൈദ്യുതിയുല്‍പ്പാദനം എന്നുതുടങ്ങി ഏഴോളം വ്യവസായമേഖലകളിലെ ഓരോ മാസത്തെയും യഥാര്‍ഥത്തിലുള്ള ഔട്ട്പുട്ടാണ് ഈ സൂചികയില്‍ രേഖപ്പെടുത്തുന്നത്. വ്യാവസായികവളര്‍ച്ചയുടെ തോതാണിത്. ആഗസ്റ്റില്‍ ഇന്ത്യയുടെ മൊത്തം വ്യാവസായികോല്‍പ്പാദനത്തില്‍ മുന്‍മാസത്തേക്കാള്‍ 0.8 ശതമാനം ഇടിവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂലായില്‍ 2.2 ശതമാനംകണ്ട് വര്‍ധിച്ച സൂചികയാണ് ആഗസ്റ്റില്‍ താഴേക്കു വീണത്. പ്രധാനമായും നിര്‍മാണസാമഗ്രികളുടെയും ഖനനമേഖലകളുടെയും താഴ്ചയാണു സൂചികയെ പിടിച്ചുവലിച്ചത്. ഏപ്രില്‍ മുതല്‍ ആഗസ്റ്റ്‌വരെയുള്ള ഏഴു ശതമാനം വര്‍ധന മുന്‍വര്‍ഷത്തേക്കാള്‍ വളരെ താഴെയുമാണ്. ഉപഭോക്തൃസാധനങ്ങളുടെ വില്‍പ്പനയും 11.1 ശതമാനത്തില്‍ നിന്നു 2.5 ശതമാനത്തിലേക്കു താഴുകയാണുണ്ടായത്. പണപ്പെരുപ്പം സാധാരണക്കാരന്റെ വാങ്ങല്‍ശേഷിയെ സാരമായി ബാധിക്കുന്നുവെന്ന് ഈ കണക്കുകള്‍ കാണിക്കുന്നു.

 

റീട്ടെയില്‍ വിലയടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 7.4 ശതമാനമായി ഉയര്‍ന്നത് ഡിസംബറിലെ പണനയ അവലോകനത്തില്‍ വീണ്ടും കടുത്ത നടപടികളെടുക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കും. റീട്ടെയില്‍ പണപ്പെരുപ്പം നാലു ശതമാനത്തില്‍ ( രണ്ടു ശതമാനത്തിന്റെ വ്യതിയാനം അങ്ങോട്ടോ ഇങ്ങോട്ടോ അനുവദിച്ചിട്ടുണ്ട് ) പിടിച്ചുനിര്‍ത്തുക എന്നതാണു കേന്ദ്ര സര്‍ക്കാര്‍ ആര്‍.ബി.ഐ.ക്കു നല്‍കിയിട്ടുള്ള ഉത്തരവാദിത്തം. അതായത്, പണപ്പെരുപ്പം ആറു ശതമാനംവരെ ഉയര്‍ന്നാലും രണ്ടു ശതമാനംവരെ താഴ്ന്നാലും ( ഇതു മാന്ദ്യത്തിലേക്കുള്ള നടപ്പാണ് ) ആര്‍.ബി.ഐ.ക്ക് അതിന് ഉത്തരം നല്‍കേണ്ടതില്ല. എന്നാല്‍, 7.4 ശതമാനം പണപ്പെരുപ്പം എന്ന യാഥാര്‍ഥ്യം കേന്ദ്രസര്‍ക്കാരിനെ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ ആര്‍.ബി.ഐ.യെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

എല്ലാ പ്രതികൂലഘടകങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ ഏക ആശ്വാസം രാഷ്ട്രീയമായി സ്ഥിരതയും ഭരണഭദ്രതയും ഇപ്പോഴുണ്ട് എന്നതാണ്. ആഭ്യന്തരമായോ ബാഹ്യമായോ രാജ്യത്തെ അലട്ടുന്ന പ്രധാന സുരക്ഷാപ്രശ്‌നങ്ങളോ രാഷ്ട്രീയ, ഭരണ അസ്ഥിരതയോ ഇല്ലെന്നതു മറ്റു മേഖലകളില്‍നിന്നു നമ്മളെ വ്യത്യസ്തമാക്കുന്നുണ്ട്. എങ്കിലും, പ്രവചിക്കാനാവാതെ ഉയരുകയും താഴുകയും ചെയ്യുന്ന പെട്രോള്‍വില, നമ്മുടെ വിദേശനാണ്യ ബാധ്യതകളെ സാരമായി ബാധിക്കും. ഊര്‍ജാവശ്യത്തിനുള്ള അസംസ്‌കൃത പെട്രോളിയത്തില്‍ 85 ശതമാനവും ഇന്ത്യക്ക് ഇറക്കുമതി ചെയ്യേണ്ടിവരുന്നു. ഇന്ത്യയുടെ ഇറക്കുമതിച്ചെലവില്‍ ഏറ്റവും വലിയ പങ്ക് ഇതിനാണ്. അമേരിക്ക ആഭ്യന്തര നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡോളറുമായുള്ള താരതമ്യത്തില്‍ രൂപയുടെ വിലയിടിയുന്നതു നമ്മുടെ വ്യാപാരശിഷ്ടനിലയെ സാരമായി ബാധിക്കും. ഒരു ഡോളറിനു 82 രൂപയിലേറെയാണ് ഇപ്പോള്‍ രൂപയുടെ വിപണിവില. ഇത് ഒന്നുരണ്ടു വര്‍ഷത്തിനകം 84 മുതല്‍ 85 രൂപവരെ താഴുമെന്നാണ് ആഗോള നാണ്യവിപണിവിദഗ്ധരുടെ പ്രവചനം. ഇന്ത്യയുടെ ഡോളറിനുള്ള ഡിമാന്റ് ( ഇറക്കുമതിക്ക് ഇത് അനിവാര്യമാണ് ) വര്‍ധിക്കുന്തോറും രൂപയുടെ വില പിടിച്ചുനിര്‍ത്തുക അസാധ്യമാണ്. ഡോളറിനെതിരെ ലോകത്തെ എല്ലാ കറന്‍സികളും ( യൂറോ, പൗണ്ട് തുടങ്ങി ജാപ്പനീസ് യെന്‍വരെ ) പിടിച്ചുനില്‍ക്കാനാകാതെ ശോഷിക്കുകയാണ്. എന്നാല്‍ ആഗോളതലത്തിലുള്ള ഈ മാന്ദ്യത്തിനിടയിലും ഇന്ത്യയ്ക്കു പിടിച്ചുനില്‍ക്കാനാകുമെന്നാണു ഭരണനേതൃത്വം വിശ്വസിക്കുന്നത്.

കുടിയേറ്റത്തൊഴിലാളികളെ

പണപ്പെരുപ്പവും മാന്ദ്യവും നേരിടുന്ന യു.എസ്. തൊഴിലാളികളുടെ ക്ഷാമവും നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. കുടിയേറ്റത്തൊഴിലാളികളെ ഏറെ ആശ്രയിക്കുന്ന നിര്‍മാണമേഖല, ഗതാഗതം, ഹോട്ടല്‍, ആതിഥ്യവ്യവസായം എന്നിവയിലാണു തൊഴിലാളിക്ഷാമം ഏറെയുള്ളത്. അമേരിക്കയില്‍ ഇന്ന് ഓരോ തൊഴില്‍രഹിതനും 1.7 തൊഴിലവസരങ്ങള്‍ ലഭ്യമാണെന്നു കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഒരു പഠനത്തില്‍ പറയുന്നു. തൊഴില്‍ശേഷിയുള്ള, യോഗ്യതയുള്ള, വൈദഗ്ധ്യമേറിയ വിഭാഗങ്ങളിലാണ് ആള്‍ക്ഷാമം കൂടുതലായി അനുഭവപ്പെടുന്നത്.

കോവിഡ് നിയന്ത്രണങ്ങളാല്‍ രണ്ടു വര്‍ഷം കുടിയേറ്റത്തൊഴിലാളികളുടെ വരവ് പൂര്‍ണമായി അടഞ്ഞതാണു പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുന്നത്. എന്നാല്‍, 2019 നു മുമ്പുള്ള തോതില്‍ കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും കുടിയേറ്റം അനുവദിച്ചിരുന്നെങ്കില്‍പ്പോലും 17 ലക്ഷം തൊഴിലാളികളുടെ കുറവ് ഇപ്പോള്‍ അനുഭവിച്ചേനെ എന്നാണ് അവരുടെ കണക്ക്. കോവിഡ്കാലത്തെ നിയന്ത്രണങ്ങള്‍ മാത്രമല്ല 2017 ല്‍ ട്രംപ് അധികാരമേറ്റതിനുശേഷം നടപ്പാക്കാന്‍ ശ്രമിച്ച ‘ അമേരിക്ക, അമേരിക്ക മാത്രം, അമേരിക്ക അമേരിക്കക്കാര്‍ക്കുമാത്രം ‘ എന്നീ മുദ്രാവാക്യങ്ങളാണു കുടിയേറ്റത്തിന്റെ ഒഴുക്കിനു തടസ്സം സൃഷ്ടിച്ചത്. നിയമവിധേയമായ കുടിയേറ്റം കുറഞ്ഞതുകൂടാതെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുത്തതും പുതിയ പ്രതിസന്ധിയുടെ രൂക്ഷത വര്‍ധിപ്പിച്ചു.

 

മെക്‌സിക്കോ അതിര്‍ത്തിവഴി കടന്നുവരുന്ന അനധികൃത കുടിയേറ്റക്കാരാണു യു.എസ്സിലെ കുറഞ്ഞ വേതനവും താഴ്ന്ന പദവിയുമുള്ള കടകളിലെ ജീവനക്കാര്‍, റെസ്റ്റോറന്റ് വെയിറ്റര്‍മാര്‍ എന്നിങ്ങനെയുള്ള ഒട്ടേറെ തൊഴിലുകളില്‍ ഏര്‍പ്പെട്ടുവന്നിരുന്നത്. അനധികൃതമായി കുടിയേറുന്ന ഏഷ്യന്‍, ചൈനീസ് വംശജരും ഇതില്‍പ്പെടും. ഏതായാലും, തൊഴിലാളിക്ഷാമം അമേരിക്കയുടെ ഉല്‍പ്പാദനമേഖലയെയും സേവനമേഖലയെയും കാര്യമായി അലട്ടുന്നുണ്ടെന്ന് ഈ പഠനത്തില്‍ പറയുന്നു.

 

Leave a Reply

Your email address will not be published.

Latest News