പാലിക്കാം അല്‍പ്പം അകലം തത്ക്കാലം

Deepthi Vipin lal

 

കഴിഞ്ഞ ഒരു മാസം ഏറ്റവും കൂടുതല്‍ കേട്ട പ്രയോഗം ഇതായിരിക്കും – അല്‍പ്പം അകലം പാലിക്കാം എന്ന്. കൊറോണ ഭീതി ചൈനയെ വിറപ്പിച്ചു കഴിഞ്ഞ് യൂറോപ്പിനെയും യു.എസ്സിനെയും ബാധിക്കുമ്പോള്‍ അത് ഓരോ രാജ്യത്തെയും ആഗോള സാമ്പത്തിക വ്യവസ്ഥയെയും വലിയ പ്രതിസന്ധിയിലേക്കു നയിക്കുകയാണ്. സാമൂഹികമായി അകലം പാലിക്കുക, വളരെ അത്യാവശ്യമല്ലെങ്കില്‍ ഇടപെടല്‍ ഒഴിവാക്കുക എന്നാണ് കൊറോണ പടരാതിരിക്കാന്‍ എല്ലാവരും യോജിച്ചു നടപ്പാക്കുന്ന ഒരു രീതി. ഇതു ബാധിക്കുക ആഗോള തലത്തില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന സമ്പദ് വ്യവസ്ഥിതിയെയും ഒരേസമയം വളരെ പ്രാദേശിക തലത്തില്‍ ഒരു ചെറുപട്ടണത്തിലോ ഗ്രാമത്തിലോ നടക്കുന്ന പ്രവര്‍ത്തനങ്ങളെയുമാണ്.

കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാമത്തെ പ്രതിസന്ധി

കേരളം ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത് തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ്. 2018 ല്‍ ജൂലായ്, ആഗസ്റ്റിലെ പ്രളയമാണ് അടുത്തിടെ കേരളത്തിലുണ്ടായ ഏറ്റവും വലിയ അത്യാഹിതം. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയമായിരുന്നു അത്. അഞ്ഞൂറിനടുത്ത് ആള്‍നാശവും അതിലേറെ സാമ്പത്തിക നഷ്ടവുമായിരുന്നു ഫലം. പ്രളയത്തിനുശേഷം കേരളത്തെ പുനര്‍നിര്‍മിക്കാന്‍ രൂപവത്കരിച്ച റീബില്‍ഡ് കേരളയുടെ പഠനപ്രകാരം ഒരൊറ്റ പ്രളയം ഏല്‍പ്പിച്ചത് 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ്.

2019 ല്‍ ടൂറിസം മേഖലയെയും ഈ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി ബാധിച്ചു. എങ്കിലും, തിരിച്ചുകയറാനുള്ള ശ്രമത്തിലാണ് കേരളം. 2020 ല്‍ കൊറോണ ഭീതി ലോകമാകെ ബാധിച്ചത് കേരളത്തെയും സാരമായിത്തന്നെ ബാധിച്ചു. സാമൂഹികമായി അകലം പാലിക്കാന്‍ ശീലിക്കേണ്ടത് അത്യാവശ്യമായത് രാജ്യത്തിന്റെ പൊതുജീവിതത്തെ നിശ്ചലമാക്കി. പതിവില്‍ നിന്നു വ്യത്യസ്തവും ഓരോ സീസണിലും വരുന്ന പ്രവര്‍ത്തനങ്ങള്‍ ( അവ ഉത്സവങ്ങളായാലും ജനകീയ കൂട്ടായ്മകളായാലും ) നിര്‍ത്തിവെക്കേണ്ടിവരുമ്പോള്‍ കോടികളുടെ സാമ്പത്തിക പ്രവര്‍ത്തനമാണ് ഇല്ലാതാകുന്നത്. കൊറോണ ഭീതി ശക്തമായ മാര്‍ച്ച് പകുതിയില്‍ കെ.എസ്.ആര്‍.ടി.സി.യുടെ വരവിനത്തില്‍ ശരാശരി രണ്ടു കോടിയുടെ പ്രതിദിന നഷ്ടമുണ്ടായി എന്ന അറിയിപ്പ് കേരളത്തെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ ചൂണ്ടിക്കാണിക്കുന്നു. ആഗോള തലത്തിലും സ്ഥിതി ഇതുതന്നെയെന്ന് ഐക്യരാഷ്ട്ര സഭയുടെ വാണിജ്യത്തിനും വിസനത്തിനും വേണ്ടിയുള്ള പ്രത്യേക കമ്മീഷന്റെ പഠനത്തില്‍ പറയുന്നു.

1998 ല്‍ എമര്‍ജിങ് മാര്‍ക്കറ്റ് ( ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവ ) കേന്ദ്രീകരിച്ചുള്ള മേഖലയിലുണ്ടായ നാണ്യ പ്രതിസന്ധിയായിരുന്നു അടുത്ത കാലത്ത് സമ്പദ്‌മേഖലയിലുണ്ടായ ആദ്യ പ്രതിസന്ധി. ആഗോള തലത്തില്‍ മൊത്തം ജി.ഡി.പി. യില്‍ 2001 ല്‍ വേള്‍ഡ് ഡോട്ട് കോം ക്രൈസിസും 2008-09 ലെ ആഗോള തലത്തിലേക്കു പകര്‍ന്ന സബ് പ്രൈം ക്രൈസിസും പിന്നിട്ട് 2010-11 ല്‍ നാലു ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ആഗോള സാമ്പത്തിക വ്യവസ്ഥ തിരികെ സാധാരണ നില കൈവരിച്ചതാണ്. എന്നാല്‍, അമേരിക്കയില്‍ ട്രംപ് അധികാരത്തിലെത്തിയതോടെ തുടക്കമിട്ട യു.എസ്് – ചീന വാണിജ്യ യുദ്ധങ്ങള്‍ വീണ്ടും സമ്പദ് സ്ഥിതിക്ക് ഭീഷണിയായി. രണ്ടു മുതല്‍ രണ്ടര ശതമാനം വരെ എന്ന ശരാശരി വാര്‍ഷിക വളര്‍ച്ച കൈവരിച്ചതോടെ ആഗോള ജി.ഡി.പി. വളര്‍ച്ച വീണ്ടും പ്രതിസന്ധികളെ അതിജീവിക്കുമ്പോഴാണ് കൊറോണ വൈറസ് ഭീതി ആദ്യം ചീനയെയും പിന്നെ തെക്കു കിഴക്കനേഷ്യന്‍ രാജ്യങ്ങളെയും ബാധിച്ചത്. ചീനയില്‍ വുഹാന്‍ പ്രവിശ്യയെ നിശ്ചലമാക്കിയ രോഗഭീതിയും ആശങ്കയും ആ മേഖലയില്‍ നിന്നു വിട്ടുമാറിക്കഴിഞ്ഞു. അടുത്ത ഘട്ടം യൂറോപ്പിലേതായിരുന്നു. യൂറോപ്പില്‍ ഇറ്റലി വൈറസ് ബാധ നേരിടുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടപ്പോള്‍ ആ രാജ്യം പൂര്‍ണമായ ലോക്കൗട്ടില്‍ പൂട്ടപ്പെട്ടു. യു.എസ്സും യൂറോപ്പിലെ മറ്റു രാജ്യങ്ങളും യാത്രാവിലക്ക്, സാമൂഹികമായി അകലം പാലിക്കല്‍ എന്നിങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്തപ്പോള്‍ അടുത്ത സമ്പദ് പ്രതിസന്ധിയാണ് ലോകത്തെ ഉറ്റുനോക്കിയത്. യു.എന്നിന്റെ പ്രാഥമിക പഠനമനുസരിച്ച് ഈ കൊറോണ ഭീതി ആഗോള സമ്പദ് വ്യവസ്ഥയില്‍ ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവു സ്ൃഷ്ടിക്കുമെന്നാണ് അനുമാനിക്കുന്നത്. കൊറോണ ഭീതി ആഗോള ജി.ഡി.പി. വളര്‍ച്ചയില്‍ രണ്ടു ശതമാനത്തിലേറെ ഇടിവുണ്ടാക്കിയാല്‍ മൊത്തം നഷ്ടം രണ്ടു ലക്ഷം കോടി ഡോളര്‍വരെയാകാം. ഏതായാലും, നോട്ടു റദ്ദാക്കല്‍, ജി.എസ്.ടി. നടപ്പാക്കലിലെ വീഴ്ചകള്‍ എന്നീ തിരിച്ചടികളില്‍ മാന്ദ്യത്തിലായ ആഭ്യന്തര സമ്പദ് സ്ഥിതിക്ക് അടുത്ത ഷോക്കാണ് കൊറോണ വൈറസ് ഭീതി. ആഗോള തലത്തില്‍ വിതരണ ശൃംഖലകള്‍ മുതല്‍ ഓരോ ചെറിയ മനുഷ്യ പ്രവൃത്തിയെയും ബാധിക്കുന്ന തരത്തില്‍ വികസിച്ച ഈ തകര്‍ച്ചയെ നേരിടാന്‍ ഓരോ മേഖലയ്ക്കും യോജിച്ച പ്രത്യേക സംരക്ഷണ നടപടികള്‍ക്കേ കഴീയൂ എന്നു ഉറപ്പ്. വേണ്ടത്ര പണമില്ലായ്ക, പണം ചെലവഴിക്കാന്‍ വഴിയില്ലായ്ക, ഉല്‍പ്പാദനം നിലനിര്‍ത്താന്‍ വേണ്ടത്ര ചോദന ഇല്ലായ്ക എന്നിവയില്‍ നിന്നെല്ലാം വ്യത്യസ്തമാണല്ലോ എല്ലാറ്റിനെയും നിശ്ചലമാക്കുന്ന ഈ ആഗോള ദുരന്തഭീതി.

യെസ് ബാങ്കിന് YES,NO അല്ല സര്‍ക്കാരിന്

ഞങ്ങള്‍ വലുതായി വളരാനാഗ്രഹിക്കുന്നവരാണ്, അതുകൊണ്ട് വലുതായി ചെലവിടാനും ഞങ്ങള്‍ക്കു മടിയില്ലെന്നു പ്രഖ്യാപിച്ചാണ് 2003 ല്‍ യെസ് ബാങ്കിനു ജന്മം കൊടുത്ത് യു.എസ്സില്‍ നിന്നുള്ള ബാങ്കിങ് വിദഗ്ധന്‍ റാണാ കപൂര്‍ ഇന്ത്യയില്‍ സ്വകാര്യ ബാങ്കിങ് മേഖലയില്‍ കാല്‍വെച്ചത്. തുടക്കത്തില്‍ ഭാര്യാസഹോദരന്‍ അശോക് കുമാര്‍ ഒപ്പമുണ്ടായിരുന്നു. 15 കൊല്ലം പിന്നിട്ടപ്പോള്‍ 26 ഇരട്ടി വളര്‍ച്ചയാണ് യെസ് ബാങ്ക് കൈവരിച്ചത്.

കോര്‍പ്പറേറ്റ് അക്കൗണ്ടുകളും വമ്പന്‍ വായ്പകളും അതിനു തുല്യമായി വമ്പന്‍ നിക്ഷേപങ്ങളും കോര്‍പ്പറേറ്റ് ബോണ്ടുകളുമായിരുന്നു രാജ്യമാകെ ശാഖകളുമായി തുടങ്ങിയ യെസ് ബാങ്കിന്റെ പ്രവര്‍ത്തന മേഖല. മറ്റു സ്വകാര്യ ബാങ്കുകള്‍ ചെറു നിക്ഷേപങ്ങള്‍ക്കും ചെറു വായ്പകള്‍ക്കും ഊന്നല്‍ നല്‍കി റീട്ടെയില്‍ ബാങ്കിങ്ങിലും ശ്രദ്ധ ചെലുത്തിയപ്പോള്‍ യെസ് ബാങ്ക് ആ മേഖലയില്‍ ഒട്ടും ശ്രദ്ധിച്ചില്ല. തങ്ങള്‍ക്ക് വമ്പന്‍ വായ്പകളും വമ്പന്‍ നിക്ഷേപങ്ങളും മതിയെന്നാണ് റാണാ കപൂര്‍ ആദ്യമേ പ്രഖ്യാപിച്ചത്. ആദ്യത്തെ പത്തു പതിനഞ്ചു കൊല്ലം വളര്‍ച്ചയുടെ പടവുകളായിരുന്നു യെസ് ബാങ്കിന്. ഇതിനിടെ ഭാര്യാസഹോദരന്‍ അശോക് കുമാര്‍ മുംബൈ ടാജിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് റാണാ കപൂറിനെ തളര്‍ത്തിയില്ല. ആ അവസരം മുതലെടുത്ത് അശോക് കുമാറിന്റെ കുടുംബത്തിന്റെ അവകാശങ്ങള്‍ നിഷേധിച്ച് കോര്‍പ്പറേറ്റ് പോരുകളിലൂടെ സ്വന്തം സ്വാധീനം ഉറപ്പിക്കുകയാണ് റാണാ കപൂര്‍ ചെയ്തത്. യെസ് ബാങ്കിന്റെ വളര്‍ച്ച റാണാ കപൂറിന്റെ സ്വാധീനത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു. ഏതു സര്‍ക്കാരിന്റെ കാലത്തും രാഷ്ട്രീയ സ്വാധീനം ഉറപ്പാക്കി വമ്പന്‍ വ്യാവസായിക ഗ്രൂപ്പുകളും റാണാ കപൂറിനൊപ്പമായിരുന്നു.

ഓഹരിമൂല്യം കുതിച്ചു

2008 മാര്‍ച്ചിലെ ഒമ്പതു രൂപയില്‍ നിന്നു ഓഹരി മൂല്യം 2018 ല്‍ 404 രൂപയിലേക്കു വളര്‍ന്നത് റാണാ കപൂറിന്റെ സാമര്‍ഥ്യം വെളിവാക്കുന്നതാണ്. ഇതിനിടെ, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ബാങ്കിങ് മേഖല ശുദ്ധീകരിച്ച്, കിട്ടാക്കടം പ്രത്യേകം രേഖപ്പെടുത്തി ബാങ്കിങ് മേഖല പുനര്‍ നവീകരിച്ചാലേ രാജ്യത്തെ സാമ്പത്തികരംഗം മെച്ചപ്പെടൂ എന്നു വിധിയെഴുതിയപ്പോള്‍ യെസ് ബാങ്കിന്റെ വിധിയും ഏകദേശം എഴുതപ്പെട്ടതാണ്. എന്നാല്‍, സമര്‍ഥമായ നീക്കങ്ങളിലൂടെ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങളും ചട്ടങ്ങളും മറികടക്കുകയാണ് യെസ് ബാങ്ക് ചെയ്തത്.

2015 ഓടെ 55,000 കോടി രൂപ വായ്പയും അതിനു തക്ക ആസ്തിമൂല്യവും യെസ് ബാങ്കിനു കണക്കുകളിലുണ്ടായിരുന്നു. 2015 നു ശേഷം ഓരോ ഓരോ വര്‍ഷവും വായ്പയുടെ വളര്‍ച്ചനിരക്ക് ഇരട്ടി, ഇരട്ടി വെച്ചായിരുന്നു. 2019 ആയപ്പോഴേക്കും യെസ് ബാങ്ക് വായ്പയില്‍ നാലിരട്ടിയിലേറെ വര്‍ധനവാണുണ്ടായത്. യെസ് ബാങ്ക് വായ്പ 2,41,000 കോടിയായി ഉയര്‍ന്നു. ഇതിനു മുന്നേത്തന്നെ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ആര്‍.ബി.ഐ.യുടെ സംശയം വളര്‍ന്നിരുന്നു. എന്നാല്‍, കിട്ടാക്കടം മറച്ചുവെച്ച്, ബാങ്കിന്റെ ധനസ്ഥിതി സുസ്ഥിരമാണെന്ന് ബോധ്യപ്പെടുത്തിയാണ് ഓരോ വര്‍ഷവും റാണാ കപൂര്‍ മുന്നേറിയത്. മൊത്തം വായ്പകളില്‍ കിട്ടാക്കടത്തിന്റെ തോത് വളരെ താഴ്ന്നിരുന്നതിനാല്‍ ബാങ്കിന്റെ പര്വര്‍ത്തനത്തില്‍ നിക്ഷേപകര്‍ക്ക് സംശയം തോന്നിയില്ല. റാണാ കപൂര്‍ ചെയ്തത് എപ്പോഴും ആകെ വായ്പകളില്‍ കിട്ടാക്കട വായ്പകളുടെ തോത് കുറച്ചുകാണിക്കുകയായിരുന്നു. കിട്ടാക്കടങ്ങളുടെ കണക്ക് മറച്ചുവെക്കാനാവാതെ വന്നപ്പോള്‍ കൂടുതല്‍ കൂടുതല്‍ വായ്പ നല്‍കി എപ്പോഴും മൊത്തം വായ്പകളില്‍ കിട്ടാക്കടങ്ങള്‍ എത്ര എന്ന ചോദ്യത്തിന് രണ്ടു ശതമാനത്തില്‍ താഴെ എന്ന റേറ്റിങ് റാണാ കപൂര്‍ നിലനിര്‍ത്തി.

റാണാ കപൂര്‍ വായ്പകള്‍ നല്‍കിയതൊക്കെ തകരുന്ന വ്യവസായ ഭീമ•ാര്‍ക്കായിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രായുടെ പേരിലുള്ള കിട്ടാക്കടം 2019 ല്‍ 8400 കോടിയാണ്. ദിവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്, തകര്‍ച്ച നേരിട്ട ഐ.എല്‍.എഫ്. ആന്റ് എസ്, സീ ന്യൂസിന്റെ ഉടമസ്ഥരായ എസ്സല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് തുടങ്ങി യെസ് ബാങ്കിന് കടക്കാരായവര്‍ ഒന്നിലേറെയാണ്. ആരും വായ്പ കൊടുക്കാത്ത കമ്പനികളെ തേടിപ്പിടിച്ച് വായ്പ കൊടുക്കുകയായിരുന്നു റാണാ പ്രതാപിന്റെ രീതി.

കഷ്ടകാലം തിടങ്ങുന്നു

2017 ലാണ് യെസ് ബാങ്കിന്റെ കഷ്ടകാലം തുടങ്ങിയത്. 2018 ല്‍ ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ ആദ്യമായി 5400 കോടി രൂപയുടെ ആസ്തിമൂല്യച്ചോര്‍ച്ച രേഖപ്പെടുത്തി. അതോടെ, യെസ് ബാങ്ക് തകര്‍ച്ചയിലേക്കെന്ന് ഏവരും വിധിയെഴുതി. 2018 മാര്‍ച്ച് 31 നു ശേഷവും യെസ് ബാങ്കിന്റെ തലപ്പത്ത് റാണാ കപൂറിന് തുടരാനായപ്പോള്‍ ബാങ്കിനെ രക്ഷപ്പെടുത്താന്‍ അവസാന ശ്രമവും നടന്നു. അക്കാലയളവിലും 12,000 കോടിയുടെ മൂലധന നിക്ഷേപം സമാഹരിക്കാന്‍ റാണാ കപൂറിനു കഴിഞ്ഞു.

ആസ്തിയിലേറെ വായ്പകള്‍ നല്‍കിയ റാണാ കപൂറിനു പക്ഷേ, അധികനാള്‍ പിടിച്ചു നില്‍ക്കാനായില്ല. ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് റാണാ കപൂറിനെ എം.ഡി. സ്ഥാനത്തുനിന്ന് നീക്കി. ഡ്യൂഷെ ബാങ്ക് തലവനായ രവ്‌നീതി ഗില്ലിന്റെ വരവ് ബാങ്കിനെ രക്ഷിക്കുമെന്നാണ് ആര്‍.ബി.ഐ. കരുതിയത്. ഗില്ലും പല പദ്ധതികളും ആവിഷ്‌കരിച്ചെങ്കിലും ഒന്നും ഫലവത്താകാത്തതിനാല്‍ പുതിയ മൂലധന സമാഹരണത്തിനു കഴിഞ്ഞില്ല. ഇതിനിടെ റാണാ കപൂര്‍ യെസ് ബാങ്കിലെ തന്റെ ഓഹരികള്‍ വിറ്റ് തലയൂരുകയും ചെയ്തു. 2019 ഡിസംബര്‍ അവസാനം യെസ് ബാങ്കില്‍ നിന്നു 43,742 കോടിയുടെ നിക്ഷേപം പിന്‍വലിക്കപ്പെട്ടു. ഈ വര്‍ഷം മാര്‍ച്ചായതോടെ 28,249 കോടി രൂപകൂടി വലിയ നിക്ഷേപകര്‍ പിന്‍വലിച്ചതോടെ ബാങ്കിന്റെ നടത്തിപ്പ് സ്തംഭനത്തിലായി. 2019 ല്‍ കിഫ്ബി വക ഫണ്ട് 250 കോടിയോളം പിന്‍വലിച്ചത് കേരള സര്‍ക്കാരും വ്യക്തമാക്കിയത് ഈയിടെയാണല്ലോ?

റിസര്‍വ് ബാങ്ക് ഉണരുന്നു

നിക്ഷപം പിന്‍വലിക്കുന്നത് തുടര്‍ക്കഥയായപ്പോഴാണ് ആര്‍.ബി.ഐ. ഉറക്കം വിട്ടെഴുന്നേറ്റ് മാര്‍ച്ച് ആറിന് യെസ് ബാങ്കിനെ രക്ഷിക്കാന്‍ ബെയ്ല്‍ ഔട്ട് പ്രഖ്യാപിച്ചത്. ബാങ്കില്‍ നിന്നു നിക്ഷേപം പിന്‍വലിക്കുന്നതില്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തി. ഈ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ബാങ്കിനെ കരകയറ്റാന്‍ എസ്.ബി.ഐ.യുടെ നേതൃത്വത്തില്‍ നടപടിയും തുടങ്ങി. എസ്.ബി.ഐ. യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരി ഒരോഹരിക്ക് പത്തു രൂപ വെച്ച് വാങ്ങി. ഏകദേശം ആറായിരം കോടി രൂപയാണ് ഈയിനത്തില്‍ എസ്.ബി.ഐ.യുടെ നിക്ഷേപം. എസ്.ബി.ഐ.ക്കു പിന്നാലെ ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി., ആക്‌സിസ് ബാങ്ക്, കോട്ടക് ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങി ബന്ധന്‍ ബാങ്ക് വരെയും എല്‍.ഐ.സി.യും യെസ് ബാങ്കിനെ രക്ഷിക്കാന്‍ സഹായിച്ചു. ഇവയെല്ലാം ചേര്‍ന്ന് 10,000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് ആദ്യഘട്ടത്തില്‍ നടത്തിയത്. ഈ നിക്ഷേപങ്ങള്‍ മൂന്നു വര്‍ഷത്തേക്ക് പിന്‍വലിക്കില്ലെന്നും പ്രഖ്യാപനമുണ്ട്.

യെസ് ബാങ്കിനെ രക്ഷിക്കാന്‍ എസ്.ബി.ഐ.യും ( പ്രായോഗികമായി കേന്ദ്ര സര്‍ക്കാര്‍ ) മറ്റു സ്വകാര്യ ബാങ്കുകളും മുന്നിട്ടിറങ്ങിയത് ആരെയും അദ്ഭുതപ്പെടുത്തും. യെസ് ബാങ്ക് തകര്‍ന്നാല്‍ രാജ്യത്തെ സ്വകാര്യ ബാങ്കിങ് മേഖലയുടെ തകര്‍ച്ചയാവും അതെന്ന് തിരിച്ചറിഞ്ഞാണീ യോജിച്ച രക്ഷാശ്രമം. എല്‍.ഐ.സി.യുടെ ഓഹരികള്‍ വില്‍പ്പനയ്ക്കു വെക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ തന്നെയാണ് എസ്.ബി.ഐ.യിലൂടെ പൊതുപണമുപയോഗിച്ച് സ്വകാര്യ ബാങ്കിന്റെ രക്ഷയ്‌ക്കെത്തുന്നത്. ആര്‍.ബി.ഐ.യുടെയും ധന മന്ത്രാലയത്തിന്റെയും നടപടികള്‍ മൂന്നു വര്‍ഷം മുമ്പേ ആയിരുന്നെങ്കില്‍ ബാങ്കിങ് മേഖലയില്‍ ഇത്ര കനത്ത നഷ്ടം ഉണ്ടാകുമായിരുന്നില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബാങ്കിന്റെ ആസ്തിമൂല്യങ്ങള്‍ക്ക് അനുസരിച്ചല്ലാതെ വായ്പത്തുകയില്‍ വന്‍വര്‍ധന കണ്ടുതുടങ്ങിയപ്പോഴേ ഈ കടുത്ത നടപടികള്‍ എന്തുകൊണ്ട് എടുത്തില്ല എന്നാണവരുടെ ചോദ്യം.

റാണാ കപൂര്‍ വിവിധ കമ്പനികള്‍ക്കു നല്‍കിയ വായ്പകള്‍ക്കു പ്രതിഫലമായി താനും തന്റെ കുടുംബവും ചേര്‍ന്നു രൂപം നല്‍കിയ മുന്നൂറോളം സാങ്കല്‍പ്പിക കമ്പനികളിലൂടെ വന്‍തുക പറ്റി എന്ന ആരോപണത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. റാണാ കപൂര്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലാണ്. എങ്കിലും, വീഴ്ചകള്‍ കണ്ടിട്ടും കണ്ണടച്ച്, നടപടികളെടുക്കാതെ വൈകിപ്പിച്ച ബാങ്കിങ് നിയന്ത്രകരുടെയും ആര്‍.ബി.ഐ.യുടെയും ധനമന്ത്രാലയത്തിന്റെയും അശ്രദ്ധക്ക് ആരാണ് ശിക്ഷ വിധിക്കുക ?

Leave a Reply

Your email address will not be published.

Latest News
error: Content is protected !!