മാറ്റത്തിനുള്ള ഒമ്പത് നിര്‍ദേശങ്ങളുമായി സഹകരണ കോണ്‍ഗ്രസ്

കിരണ്‍ വാസു

രാജ്യത്തു സഹകരണനയം രൂപവത്കരിച്ച ആദ്യസംസ്ഥാനം കേരളമാണ്. 2018 ല്‍ രൂപവത്കരിച്ച ഈ സഹകരണനയം 2024 ലെ ഒമ്പതാമതു സഹകരണ കോണ്‍ഗ്രസ്സില്‍ പുനരവലോകനത്തിനു വിധേയമായി. പുതുകാലത്തെ മാറ്റമുള്‍ക്കൊണ്ട് ഒമ്പതു പുതിയ നിര്‍ദേശങ്ങള്‍ ഒമ്പതാം സഹകരണ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചു.

2018 ഫെബ്രുവരിയില്‍ കണ്ണൂരില്‍ മൂന്നു ദിവസമായി നടന്ന എട്ടാമതു സഹകരണ കോണ്‍ഗ്രസ്സിലാണു സംസ്ഥാനത്ത് ആദ്യമായി ഒരു സഹകരണനയം കൊണ്ടുവരാന്‍ തീരുമാനിച്ചത്. സഹകരണ കോണ്‍ഗ്രസ് നിര്‍ദേശിച്ച നയം പിന്നീട് സര്‍ക്കാര്‍ അംഗീകരിച്ചു. നയരൂപവത്കരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകള്‍ അന്നു സഹകരണ കോണ്‍ഗ്രസ്സില്‍ നടന്നിരുന്നു. ദേശീയതലത്തില്‍പ്പോലും കാലോചിതമായ ഒരു സഹകരണനയമില്ലെന്ന അഭിപ്രായം ഉയര്‍ന്ന ഘട്ടത്തിലാണു കേരളം അതിനായി ശ്രദ്ധേയമായ ചുവടുവെച്ചത്. രാജ്യത്തു സഹകരണനയം രൂപവത്കരിച്ച ആദ്യസംസ്ഥാനം കേരളമാണ്. ഈ നയത്തിലെ നിര്‍ദേശങ്ങള്‍ പ്രായോഗികമായി നടപ്പാക്കുന്നതില്‍ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു. തദ്ദേശസ്ഥാപനത്തിന്റെ ധനകാര്യസ്ഥാപനമായി സഹകരണസംഘത്തെ മാറ്റുമെന്നായിരുന്നു നിലവിലെ നയത്തില്‍ പറഞ്ഞത്. ശരാശരി 16 സഹകരണസംഘങ്ങള്‍ കേരളത്തിലെ ഒരു പഞ്ചായത്തിലുണ്ട്. പ്രാഥമിക സഹകരണബാങ്കുകള്‍തന്നെ ഒന്നിലേറെയുണ്ട്. ഈ സാഹചര്യത്തില്‍ ഏതു സഹകരണ സംഘത്തെ തദ്ദേശ ധനകാര്യസ്ഥാപനമാക്കുമെന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. അത്തരം കാര്യങ്ങളിലൊഴികെ സഹകരണമേഖലയ്ക്ക് ഒരു ദിശാബോധം ഉണ്ടാക്കാന്‍ സഹകരണനയത്തിനു കഴിഞ്ഞിട്ടുണ്ട്.

നയരൂപവത്കരണത്തിനുശേഷം ഒട്ടേറെ മാറ്റങ്ങള്‍ സമൂഹത്തിലും സഹകരണമേഖലയിലും വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണു നയത്തിലും കാലോചിതമായ നവീകരണവും കൂട്ടിച്ചേര്‍ക്കലും ഉണ്ടാകണമെന്ന ചര്‍ച്ച ഉയര്‍ന്നുവന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഒമ്പതാമതു സഹകരണ കോണ്‍ഗ്രസ് മുമ്പാകെ 2018 ലെ സഹകരണനയത്തിന്റെ അവലോകനവും പുതുക്കലും എന്ന അജണ്ട അവതരിപ്പിക്കപ്പെട്ടത്. 2018 ലെ സഹകരണനയം അവലോകനം ചെയ്ത് നടപ്പാക്കാന്‍ കഴിഞ്ഞ കാര്യങ്ങള്‍, ഭാഗികമായി നടപ്പാക്കിയ കാര്യങ്ങള്‍, നടപ്പാക്കേണ്ട കാര്യങ്ങള്‍, നടപ്പാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ച് ആവശ്യമായ ഒഴിവാക്കലുകളും തിരുത്തലുകളും കാലോചിതമായ കൂട്ടിച്ചേര്‍ക്കലുകളും നടത്തി പരിഷ്‌കരിക്കുകയാണു ചെയ്യേണ്ടതെന്ന് അജണ്ട അവതരിപ്പിച്ചുകൊണ്ട് മുന്‍ സഹകരണമന്ത്രിയും നിയമസഭാംഗവുമായ കടകംപള്ളി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. സഹകരണ കോണ്‍ഗ്രസ് മുമ്പാകെ വെച്ച റിപ്പോര്‍ട്ട് നയത്തില്‍ പരിഷ്‌കാരം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത വിശദമായി പരാമര്‍ശിക്കുന്നുണ്ട്.

ഒമ്പതാമതു
കോണ്‍ഗ്രസ്സിലെ
റിപ്പോര്‍ട്ടില്‍ പറയുന്നത്

ഒമ്പതാമതു സഹകരണ കോണ്‍ഗ്രസ്സിലെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: ‘ 2018 ലെ സഹകരണനയം സഹകരണതത്വങ്ങളും മൂല്യങ്ങളും ആഗോളകാഴ്ചപ്പാടും സുസ്ഥിരവികസന ലക്ഷ്യങ്ങളുമെല്ലാം കേരളത്തിലെ സാഹചര്യങ്ങളുമായി കൂട്ടിയിണക്കി അര്‍ഥവത്തായി പ്രതിപാദിച്ചിരുന്നു. അക്കാര്യങ്ങളെല്ലാം കേരള സഹകരണനയത്തില്‍ തുടര്‍ന്നും ഉണ്ടാകേണ്ടതുണ്ട്. 2018 നുശേഷം ലോകം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി കോവിഡ് മഹാമാരിയായിരുന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ ജനകേന്ദ്രീകൃതവും പാരിസ്ഥിതികനീതി പുലര്‍ത്തുന്നതുമായ അതിജീവനത്തിലൂടെ, പരസ്പരമുള്ള ഐക്യപ്പെടലിലൂടെ മറികടക്കാന്‍ ആഗോള സഹകരണപ്രസ്ഥാനം നടത്തിയ ഇടപെടലുകള്‍ ലോകത്താകമാനം അനുഭവവേദ്യമായിരുന്നെന്നു വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോണിറ്റര്‍ സാക്ഷ്യപ്പെടുത്തുന്നു. 2023 ജൂലായ് 17 ന് യു.എന്‍. പ്രസിദ്ധീകരിച്ച സഹകരണമേഖലയെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടില്‍ ജനറല്‍ അസംബ്ലി തീരുമാനം 76/135 ആയി വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ‘ മാന്യമായ തൊഴില്‍ സൃഷ്ടിക്കുന്നതിനും പട്ടിണിയും വിശപ്പും നിര്‍മാര്‍ജനം ചെയ്യുന്നതിനും വിദ്യാഭ്യാസം, സാമൂഹികസുരക്ഷ, സാര്‍വത്രികമായ ആരോഗ്യസംരക്ഷണം, സാമ്പത്തികഉള്‍പ്പെടുത്തല്‍, ചെലവുകുറഞ്ഞ ഭവനനിര്‍മാണ പദ്ധതികള്‍ ആവിഷ്‌ക്കരിക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ സഹകരണസംഘങ്ങള്‍ സുസ്ഥിരവും വിജയകരവുമായ ബിസിനസ് സംരംഭങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥകള്‍ക്കു മികച്ച സംഭാവനകള്‍ നല്‍കുന്നു ‘. ഇതിന്റെ തുടര്‍ച്ചയായി ഐക്യരാഷ്ട്രസംഘടന 2025 അന്തര്‍ദേശീയ സഹകരണവര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ സഹകരണമേഖലയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യമാണ് ഇതിലെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നത്.’

‘ 2018 നു ശേഷം ദേശീയതലത്തില്‍ സഹകരണമേഖലയിലുണ്ടായ ഏറ്റവും വലിയ മാറ്റം കേന്ദ്രസര്‍ക്കാരില്‍ സ്വതന്ത്രമായ ഒരു സഹകരണ വകുപ്പ് രൂപവത്കരിച്ചു എന്നതാണ്. 2021 ജൂലായ് ആറിനാണു പ്രത്യേക ഭരണവകുപ്പായി സഹകരണമന്ത്രാലയത്തിനു രൂപം നല്‍കിയത്. 1919 ല്‍ സഹകരണം ഒരു പ്രാദേശികവിഷയമാക്കി മാറ്റിയശേഷം 102 വര്‍ഷങ്ങള്‍ക്കിപ്പുറം ഭരണഘടന വിഭാവനം ചെയ്യുന്ന കേന്ദ്ര, സംസ്ഥാന അധികാരവിഭജനത്തിന്റെ അന്തസ്സത്തയെ മറികടന്നുകൊണ്ടു കേന്ദ്രത്തില്‍ പ്രത്യേകമായി സഹകരണമന്ത്രാലയം രൂപവത്കരിച്ചതു സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റം ലക്ഷ്യമിട്ടാണെന്നാണു കേന്ദ്ര സഹകരണവകുപ്പിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. ബാങ്കിങ് നിയന്ത്രണനിയമ ഭേദഗതി, മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമം, കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയിട്ടുള്ള പുതുക്കിയ സഹകരണനയം എന്നിവയിലൂടെ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായ സമീപനം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ കേരളം എന്തു നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ സംസ്ഥാന സഹകരണനയത്തില്‍ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നത് ഉചിതമായിരിക്കും. എട്ടാമതു സഹകരണ കോണ്‍ഗ്രസ്സിനുശേഷം കേരളത്തിനു രണ്ടു പ്രളയവും കോവിഡും നേരിടേണ്ടിവന്നു. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം അവ ലഘൂകരിക്കാന്‍ സര്‍ക്കാരിനൊപ്പം ഏറ്റവും ക്രിയാത്മകമായി ഇടപെട്ട പ്രസ്ഥാനമാണു കേരളത്തിലെ സഹകരണപ്രസ്ഥാനം. അതിനായി ബഹുമുഖ പ്രവര്‍ത്തനപദ്ധതികളാണു നമ്മള്‍ വിഭാവനം ചെയ്തു നടപ്പാക്കിയത്.’

‘ എട്ടാമതു സഹകരണ കോണ്‍ഗ്രസ്സിനുശേഷം കേരളത്തിലെ സഹകരണമേഖലയില്‍ ഹ്രസ്വകാല കാര്‍ഷിക വായ്പാ സമ്പ്രദായത്തിന്റെ ഘടനയില്‍ മാറ്റമുണ്ടായി. 2019 നവംബറില്‍ കേരള ബാങ്കിന്റെ രൂപവത്കരണത്തോടെ ത്രിതല സംവിധാനത്തില്‍ നിന്നു മധ്യതലം (ജില്ലാ സഹകരണ ബാങ്കുകള്‍) ഒഴിവാക്കി ദ്വിതലമായി ഹ്രസ്വകാല കാര്‍ഷിക വായ്പാഘടന പുനഃസംഘടിപ്പിക്കപ്പെട്ടു. 2018 ലെ സഹകരണനയത്തില്‍ നമ്മള്‍ ഈ ഘടനാമാറ്റം ഉള്‍പ്പെടുത്തിയിരുന്നു. സഹകരണനയം അവലോകനത്തിനു വിധേയമാക്കുമ്പോള്‍ പുനഃസംഘടിപ്പിക്കപ്പെട്ട സമ്പ്രദായത്തെസംബന്ധിച്ചുള്ള ഭാവികാഴ്ചപ്പാട് ഉള്‍പ്പെടുത്തുന്നത് ഉചിതമാകും. സഹകരണസ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുക എന്നതു നമ്മള്‍ നയത്തിന്റെ ഭാഗമാക്കിയിരുന്നെങ്കിലും ചില ഒറ്റപ്പെട്ട നടപടികളല്ലാതെ ഈ രീതി ക്രിയാത്മക തലത്തിലേക്കുയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഓരോ ജില്ലയിലും യുവജന സഹകരണസംഘങ്ങള്‍ ആരംഭിക്കുക എന്നതു സഹകരണനയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. നാളിതുവരെ 25 യുവജന സഹകരണസംഘങ്ങള്‍ ആരംഭിക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. ഈ സംഘങ്ങളുടെ പ്രവര്‍ത്തന വിപുലീകരണവും കൂടുതല്‍ സംഘങ്ങളുടെ രൂപവത്കരണവും ഇനി ലക്ഷ്യമാക്കണം. സഹകരണനിയമവും ചട്ടവും കാലോചിതമായി പരിഷ്‌ക്കരിക്കുമെന്നതു നയത്തിന്റെ ഭാഗമായിരുന്നു. വളരെ വലിയ രീതിയില്‍ വിവിധതലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷം നിയമഭേദഗതി തയാറാക്കി സംസ്ഥാന നിയമസഭ അംഗീകരിച്ച് ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചെങ്കിലും അംഗീകാരം ലഭിച്ചിട്ടില്ല. സഹകരണസംഘങ്ങള്‍ നല്‍കുന്ന കാര്‍ഷികവായ്പ പത്തു ശതമാനമെന്നതു രണ്ടു വര്‍ഷത്തിനകം 25 ശതമാനത്തിലേക്കും ക്രമാനുഗതമായി 50 ശതമാനത്തിലേക്കും ഉയര്‍ത്തുമെന്നുള്ള നയം പൂര്‍ണമായും പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും, പുരോഗതി ഉണ്ടായിട്ടുണ്ട്. കാര്‍ഷിക-കാര്‍ഷികാനുബന്ധ മേഖലകളിലായി 20 ശതമാനത്തോളമായി ഇത് ഉയര്‍ന്നിട്ടുണ്ട്.’

‘ 2023 മാര്‍ച്ച് 31 ലെ കണക്കുപ്രകാരം സംസ്ഥാനത്തു സഹകരണസംഘം രജിസ്ട്രാര്‍ക്കു കീഴില്‍ 16,352 സഹകരണസംഘങ്ങളുണ്ട്. ഇതില്‍ 3466 എണ്ണം നിര്‍ജീവമായവയും 645 എണ്ണം ലിക്വിഡേഷന്‍ നടപടികളിലുള്ളവയുമാണ്. 2018 ലെ സഹകരണനയത്തില്‍ ലിക്വിഡേഷന്‍ നടപടികളിലുള്ള സംഘങ്ങളുടെ പെട്ടെന്നുള്ള സമാപ്തീകരണം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളിലൂടെയുള്ള ബഹുവിധസേവനങ്ങള്‍ പല മടങ്ങ് വര്‍ധിപ്പിക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്. ഇതിനായി കേരള ബാങ്ക് മുഖാന്തിരം പലിശസബ്സിഡിയോടെ 175 പുതിയ വായ്പകളിലായി 400 കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. വിപണനസംഘങ്ങളിലൂടെ കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുമെന്ന നയത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടില്ല. എന്നാല്‍, പ്രാഥമികസംഘങ്ങള്‍ നല്ല രീതിയില്‍ കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ക്ഷീരസംഘങ്ങളും മല്‍സ്യസംഘങ്ങളും പരമ്പരാഗതവ്യവസായ സഹകരണസംഘങ്ങളും ക്രമാനുഗതമായ പുരോഗതി നേടിയിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി സഹകരണസംഘം രൂപവത്കരിച്ചുവെങ്കിലും നിര്‍ജീവാവസ്ഥയിലാണ്- ഇതാണു നിലവിലെ നയത്തെക്കുറിച്ച് സഹകരണ കോണ്‍ഗ്രസ് മുമ്പാകെ അവതരിപ്പിച്ച അവലോകനറിപ്പോര്‍ട്ടില്‍ പറയുന്നത്.

പുതിയ
നിര്‍ദേശങ്ങള്‍

സഹകരണനയത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഒമ്പതു നിര്‍ദേശങ്ങളാണു ഒമ്പതാമതു സഹകരണ കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചത്. ഈ നിര്‍ദേശങ്ങളെല്ലാം വിശദമായ ചര്‍ച്ചയ്ക്കുശേഷം അംഗീകരിക്കുകയും ചെയ്തു. സഹകരണസംഘങ്ങളെ വരുമാനമുള്ളവയാക്കി മാറ്റുന്നതിനും അംഗങ്ങള്‍ക്കു ക്ഷേമം ഉറപ്പാക്കുന്നതിനും വൈവിധ്യവത്കരണം കാര്യക്ഷമമായി നടപ്പാക്കണമെന്ന അഭിപ്രായമാണു പൊതുവെ ഉയര്‍ന്നുവന്നത്. ഇത്തരം മാറ്റങ്ങളിലേക്കു സംഘങ്ങളെ കൊണ്ടുവരുന്നതിന് അവയെ സാങ്കേതികവിദ്യാസൗഹൃദമാക്കേണ്ടതുണ്ടെന്നാണു മറ്റൊരു അഭിപ്രായം. പുതിയ കാലത്തെ സാങ്കേതികമുന്നേറ്റം ഉള്‍ക്കൊണ്ടു പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയണം. ഇതൊരു നയപരമായ വിഷയമായിത്തന്നെ കേരളം ഏറ്റെടുക്കേണ്ടതുണ്ടെന്നു കോണ്‍ഗ്രസ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒമ്പതു നിര്‍ദേശങ്ങള്‍ സഹകരണനയത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തുന്നതിനായി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഐകകണ്‌ഠ്യേന തീരുമാനിച്ചത്.

* ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയില്‍ സഹകരണം ഒരു സംസ്ഥാനവിഷയമായി നിലനില്‍ക്കണം. കേരളത്തിലെ വികസിതമായ സഹകരണമേഖലയെ പരിമിതപ്പെടുത്തുന്നതും ദുര്‍ബലപ്പെടുത്തുന്നതുമായ കേന്ദ്രത്തിന്റെ പുതിയ നിയമ, നിയന്ത്രണനടപടികള്‍ ജനാധിപത്യപരമായ രീതിയില്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കും.
* കേരള ബാങ്കും പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളും തമ്മിലുള്ള ജൈവബന്ധം സുദൃഢമാക്കുകയും ഇതരവിഭാഗം സഹകരണസംഘങ്ങളുടെ വളര്‍ച്ചക്കാവശ്യമായ പിന്തുണ കേരള ബാങ്കില്‍ നിന്നുണ്ടാവുകയും വേണം.
* ആഗോളതലത്തില്‍ കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ അടയാളപ്പെടുത്തുന്ന മികച്ച സഹകരണസംഘങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരണം.
* സംസ്ഥാനത്തെ സഹകരണസംഘങ്ങള്‍ നിലവില്‍ നാനൂറിലധികം കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കുറെയേറെ സംഘങ്ങള്‍ സമീപഭാവിയില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാന്‍ തുടങ്ങും. ഈ സംഘങ്ങളെ ഒന്നിച്ചുകൂട്ടി ഒരു സഹകരണ ഫെഡറേഷനാക്കി ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മ ഉറപ്പാക്കി നമ്മുടെ നാട്ടില്‍ വിറ്റഴിക്കുന്നതിനും വിദേശവിപണിയിലേക്കു കയറ്റുമതി ചെയ്യുന്നതിനും നടപടി സ്വീകരിക്കുക.
* കേരളത്തിന്റെ തനതായ കാര്‍ഷികവിഭവങ്ങളെ (നാളികേരം, നെല്ല്, കായ, കിഴങ്ങുവിളകള്‍, ചക്ക, മാങ്ങ, സുഗന്ധ വിളകള്‍) അതതു പ്രദേശത്തു മൈക്രോസംരംഭങ്ങള്‍ ആരംഭിച്ച് വിവിധങ്ങളായ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ (ഉദാഹരണത്തിന്, തെങ്ങില്‍ / നാളികേരത്തില്‍ നിന്നു 33 ഇനം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാം) കാര്‍ഷികോല്‍പ്പന്നങ്ങളുടെ സമ്പൂര്‍ണ വിനിയോഗവും പ്രാദേശികമായ തൊഴില്‍വര്‍ധനവും കര്‍ഷകര്‍ക്കു കൂടുതല്‍ വരുമാനവും ഉപഭോക്താക്കള്‍ക്കു ഗുണമേന്മയേറിയ ഉല്‍പ്പന്നങ്ങളും നല്‍കുന്ന ബൃഹത്തായ പദ്ധതി നടപ്പാക്കുക. ഒരു വര്‍ഷം ഇതരസംസ്ഥാനങ്ങളും മറ്റു രാജ്യങ്ങളുമായുള്ള കേരളത്തിന്റെ വ്യാപാരത്തിലുണ്ടാകുന്ന വിടവ് ഏകദേശം 1.5 ലക്ഷം കോടി രൂപയോളമാണെന്നാണു കണക്ക്. സംസ്ഥാനത്തിന്റെ തനതു കാര്‍ഷികോല്‍പ്പന്നങ്ങളുടെ ശാസ്ത്രീയമായ സംഭരണത്തിലൂടെയും മൂല്യവര്‍ധനയിലൂടെയും ഇതു കുറച്ചുകൊണ്ടുവരാന്‍ സഹകരണസംഘങ്ങള്‍ക്കു കഴിഞ്ഞാല്‍ അതു സമ്പദ്ഘടനയുടെ വളര്‍ച്ചക്കു സഹായകമാകും.
* പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കു കീഴില്‍ ഒരേ തരത്തിലുള്ള കാര്‍ഷികപ്രവൃത്തിയില്‍ ഏര്‍പ്പെട്ടുവരുന്നവരുടെ കര്‍ഷക ഉല്‍പ്പാദക കൂട്ടായ്മകള്‍ (എഫ്.പി.ഒ) രൂപവത്കരിക്കുക. ഓരോ പ്രദേശത്തേയും കാര്‍ഷികോല്‍പ്പന്നങ്ങള്‍ അതതു പ്രദേശത്തെ സഹകരണസംഘങ്ങള്‍ സംഭരിക്കുകയും സംഭരിച്ച ഉടനെ കര്‍ഷകനു വില നല്‍കുകയും ചെയ്യുക (ഉദാ: നെല്ല്). ഇത്തരത്തില്‍, സംഭരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സംസ്‌കരിക്കുന്നതിനു സ്വന്തം നിലയില്‍ സൗകര്യങ്ങള്‍ ഒരുക്കുകയോ സൗകര്യങ്ങള്‍ നിലവിലുള്ള മറ്റു സഹകരണസംഘങ്ങള്‍ക്കു കൈമാറുകയോ ചെയ്യുക.
* നാലാംതലമുറ വ്യവസായങ്ങള്‍ (സൈബര്‍ ഫിസിക്കല്‍ സിസ്റ്റംസ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, നെറ്റ്‌വര്‍ക്സ് മുതലായവ) യുവാക്കളുടെ സ്റ്റാര്‍ട്ട് അപ്പ് സഹകരണസംഘങ്ങളിലൂടെ ആരംഭിക്കുക. ഉദാഹരണത്തിന്, സഹകരണമേഖലയിലെ ബഹുരാഷ്ട്ര സഹകരണബാങ്കായ നെതര്‍ലാന്റ്‌സിലെ റോബോ ബാങ്ക് ഗ്രൂപ്പിനു സാറ്റലൈറ്റ് ടെക്നോളജി ഉപയോഗിച്ച് കാര്‍ഷികവായ്പ നല്‍കുന്നതിനു സഹായകമായ സാങ്കേതികവിദ്യ വികസിപ്പിച്ച് പരസ്പരസഹകരണത്തോടെ പ്രവര്‍ത്തിക്കുന്നതു ബംഗളൂരുവില്‍നിന്നുള്ള കമ്പനിയായ സാറ്റ്ഷുവറാണ്. ഇത്തരം സാങ്കേതിക വിദ്യകള്‍ ഭാവിയില്‍ കേരള ബാങ്ക് ഉള്‍പ്പടെയുള്ള കേരളത്തിലെ സഹകരണബാങ്കുകളില്‍ നടപ്പാക്കാവുന്നതും അതിനാവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ യുവാക്കളുടെ സ്റ്റാര്‍ട്ടപ്പ്‌സംരംഭങ്ങള്‍ സഹകരണമേഖലയില്‍ ആരംഭിക്കാവുന്നതുമാണ്.

* കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ ഇപ്പോള്‍ നേരിടുന്ന ഒരു പ്രതിസന്ധി വായ്പകളുടെ ബാഹുല്യമാണ്. വിവിധ കമ്പനികളുടെ മൈക്രോ ഫിനാന്‍സ് കെണിയില്‍ വീഴുന്ന സാധാരണക്കാര്‍ ജീവിതകാലം മുഴുവന്‍ കടം എന്ന ദൂഷിതവലയത്തില്‍നിന്നും കരകയറാനാകാത്ത സ്ഥിതിയിലാണുള്ളത്. ഇതിനു പരിഹാരമെന്നോണം കുടുംബത്തിലെ ഒരംഗത്തിനെങ്കിലും സ്ഥിരവരുമാനം ഉണ്ടാകുന്ന മാന്യമായ ഒരു തൊഴില്‍ സൃഷ്ടിക്കാന്‍ അതതു പ്രദേശത്തെ സഹകരണസംഘങ്ങള്‍ മുന്‍കൈ എടുക്കണം.

* സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ സഹകരണമേഖലയുടെ സംഭാവന സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തുകയും സഹകരണമേഖലയുടെ പ്രാധാന്യം നയരൂപവത്കരണതലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുക.

                                                                 (മൂന്നാംവഴി സഹകരണമാസിക 2024 ഫെബ്രുവരി ലക്കം)

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!