നൂറ്റാണ്ട് പിന്നിട്ട് പിണറായി സഹകരണ ബാങ്ക്

അഭിലാഷ് പിണറായി

അമ്പതില്‍പ്പരം സഹകരണ സ്ഥാപനങ്ങളുമായി സഹകരണ
ഗ്രാമം എന്ന പ്രശസ്തിയില്‍ തലയുയര്‍ത്തിനില്‍ക്കുകയാണു
പിണറായി. 1922 ല്‍ ഐക്യനാണയ സംഘമായി ഓലയമ്പലത്തെ
ഒറ്റമുറിയില്‍ തുടങ്ങിയ സംഘമാണ് ഇന്നത്തെ പിണറായി സഹകരണ
ബാങ്കായി മാറിയത്. 26 അംഗങ്ങളാണു തുടക്കത്തില്‍
ഉണ്ടായിരുന്നത്. ഇന്നു ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡ് പദവിയുണ്ട്
പിണറായി ബാങ്കിന്.

 

പിണറായി പാറപ്രത്തു കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപവത്കരണസമ്മേളനം നടന്നതു 1939 ലാണ്. ഇതിനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പിണറായിയില്‍ വിവിധോദ്ദേശ്യ ഐക്യനാണയസംഘം നിലവില്‍ വന്നിരുന്നു. 1922 ല്‍ പിണറായി ഓലയമ്പലത്തെ ഒറ്റമുറിയില്‍ ഐക്യനാണയ സംഘമായി തുടങ്ങിയ സംഘമാണ് ഇന്നു സഹകരണരംഗത്തു തലയെടുപ്പോടെ നില്‍ക്കുന്ന പിണറായി സര്‍വീസ് സഹകരണ ബാങ്കായി മാറിയത്. പിണറായി പ്രദേശം പിന്നീട് അമ്പതില്‍പ്പരം സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന സഹകരണഗ്രാമം എന്ന ഖ്യാതിയിലേക്കു വളര്‍ന്നതിന്റെ അസ്തിവാരമൊരുക്കിയതു 101 വര്‍ഷംമുമ്പു രൂപംകൊണ്ട വിവിധോദ്ദേശ്യ ഐക്യനാണയ സംഘമാണ്.

1973 സെപ്റ്റംബര്‍ 14 ന് ഐക്യനാണയസംഘത്തെ പിണറായി സര്‍വീസ് സഹകരണസംഘമെന്നു പേരു മാറ്റി. സംഘത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്. നാലു വര്‍ഷം പിന്നിട്ടപ്പോള്‍ സഹകരണസംഘം ബാങ്കായി മാറി. 1977 ഡിസംബര്‍ 17 നാണു പിണറായി സര്‍വീസ് സഹകരണ ബാങ്കായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം തുടങ്ങിയത്. ബാങ്കിന്റെ ആദ്യത്തെ ആസ്ഥാനം ഓലയമ്പലത്തെ സാംസ്‌കാരികസമിതിക്കു സമീപമുള്ള ഇരുനിലക്കെട്ടിടത്തിലായിരുന്നു. ഉദ്ഘാടനം ചെയ്തത് അന്നു സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം.വി. രാഘവനാണ്. ഐക്യനാണയ സംഘം സര്‍വീസ് സഹകരണസംഘമായി രൂപംമാറിയപ്പോള്‍ വെണ്ടുട്ടായി സ്വദേശിയും പടന്നക്കര ബി.യു.പി. സ്‌കൂള്‍ അധ്യാപകനുമായിരുന്ന സി. ബാലകൃഷ്ണനായിരുന്നു അമരക്കാരന്‍. 1922 ല്‍ ഐക്യനാണയസംഘം രൂപവത്കരിച്ചപ്പോള്‍ അതിന്റെ ചുമതലക്കാരന്‍ കേളപ്പന്‍ അധികാരിയായിരുന്നു. ആദ്യകാലത്തു പിണറായി വിജയന്‍ സഹകരണ ബാങ്കിന്റെ ഭരണസമിതിയംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

500 രൂപയുടെ
വായ്പയില്‍ തുടക്കം

സംഘം ബാങ്കായി മാറിയതോടെ കാര്‍ഷികവായ്പയാണു പ്രധാനമായും നല്‍കിയിരുന്നത്. ജില്ലാ സഹകരണ ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു നല്‍കുന്ന സഹായമാണ് ഇതിനുപയോഗിച്ചിരുന്നത്. പമ്പ് സെറ്റുകള്‍ വാങ്ങാനും കിണര്‍ കുഴിക്കാനും പശുവളര്‍ത്താനുമുള്ള വായ്പകളാണു പ്രധാനമായും നല്‍കിയിരുന്നത്. ഇന്നു വളരെ തുച്ഛമെന്നു തോന്നാവുന്ന 500 രൂപയാണ് ആവശ്യക്കാര്‍ക്ക് അന്നു വായ്പയായി നല്‍കിയിരുന്നത്. ആദ്യകാലത്തു നല്ലയിനം പശുക്കളെ ക്ഷീരകര്‍ഷകര്‍ക്കായി എത്തിച്ചുകൊടുത്തതു കോയമ്പത്തൂരില്‍നിന്നായിരുന്നു. പശുവളര്‍ത്തലില്‍ പരിചയനമ്പന്നരായിരുന്ന ആളുകളാണു കോയമ്പത്തൂരില്‍നിന്നു പശുക്കളെ പിണറായിലേക്കെത്തിച്ചിരുന്നത്. ഇതിനുള്ള ആളുകളെ കണ്ടെത്തി ചുമതല നല്‍കലും മറ്റും നിര്‍വഹിച്ചിരുന്നതു സംഘത്തിന്റെ സെക്രട്ടറിയായിരുന്ന തില്ലങ്കേരിക്കാരന്‍ രവീന്ദ്രനായിരുന്നു. ബാങ്കിനെ ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതിനു പിന്നില്‍ രവീന്ദ്രന്റെ നിസ്വാര്‍ഥമായ പരിശ്രമമുണ്ട്. ഏകാധ്യാപക വിദ്യാലയം പോലെയായിരുന്നു സംഘം അന്നു പ്രവര്‍ത്തിച്ചിരുന്നത്. ഒരു സെക്രട്ടറി മാത്രം.

പിന്നീട്് കര്‍ഷകര്‍ക്കുള്ള വളംഡിപ്പോ ആരംഭിച്ചു. കര്‍ഷകര്‍ വളത്തിനുവന്നാല്‍ എടുത്തുകൊടുക്കാന്‍ മറ്റു ജീവനക്കാരൊന്നും ഉണ്ടായിരുന്നില്ല. സെക്രട്ടറിതന്നെയാണു ബില്ലെഴുതി വളം തൂക്കിക്കൊടുത്തിരുന്നത്. വളത്തിന് ആവശ്യക്കാര്‍ കൂടിയതോടെ ഒരു സഹായിയെ കൂടെനിര്‍ത്തി. സേവനപ്രവര്‍ത്തനമെന്ന രീതിയില്‍ കിഴക്കുംഭാഗത്തെ ചന്തുവാണു സഹായിയായി നിന്നിരുന്നത്. പിന്നീട് സ്വര്‍ണപ്പണയ വായ്പ ആരംഭിച്ചു. 2000 രൂപയാണു ആദ്യകാലത്ത് ഒരു പവനു കൊടുത്തിരുന്ന പരമാവധി വായ്പ.

നിക്ഷേപ
സമാഹരണം

1977 ലാണു സഹകരണ ബാങ്കുകളില്‍ നിക്ഷേപസമാഹരണമെന്ന പരിപാടി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രണ്ടാഴ്ചയായിരുന്നു സമാഹരണത്തിനുള്ള സമയപരിധി. ഇക്കാലത്തു തലശ്ശേരി സഹകരണ സര്‍ക്കിളില്‍ കൂടുതല്‍ തുക സമാഹരിച്ചതിനുള്ള അവാര്‍ഡ് പിണറായി ബാങ്ക് സ്വന്തമാക്കി. 25,000 രൂപയാണു അന്നു പിണറായി സര്‍വീസ് സഹകരണ ബാങ്കിനു സഹകരണവകുപ്പ് നല്‍കിയിരുന്ന ക്വാട്ട. പ്രതിസന്ധിയുടെ നിരവധി ഘട്ടങ്ങളെ അതിജീവിച്ച ബാങ്ക് ഇന്നു തലശ്ശേരി സഹകരണ സര്‍ക്കിളിലെ ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡ് ബാങ്കാണ്.

ചരിത്രപരമായി പിണറായി പഞ്ചായത്ത് പഴയ കോട്ടയം രാജവംശത്തിന്റെ ഭാഗമായിരുന്നു. കൃഷി, ആടുമാടുകളെ വളര്‍ത്തല്‍ എന്നിവയായിരുന്നു ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗം കാര്‍ഷികമേഖലയില്‍ തിരിച്ചടിയുണ്ടായതോടെ തൊഴിലിനായി ബീഡിവ്യവസായത്തെ ആശ്രയിക്കേണ്ടിവന്നു. സഹകരണമേഖലയില്‍ കേരളാ ദിനേശ് ബീഡി രൂപംകൊണ്ടതോടെ പിണറായിയിലെ നല്ലൊരു വിഭാഗം സാധാരണക്കാര്‍ ബീഡിതെറുപ്പ് തൊഴിലാക്കി. ഇതോടെ, ഗ്രാമത്തിന്റെ സാമ്പത്തികക്രയവിക്രയത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിത്തുടങ്ങി. സഹകരണ ബാങ്കിനെ ആശ്രയിച്ചുള്ള ചെറുകിട വായ്പകള്‍ എടുക്കലും തിരിച്ചടയ്ക്കലും തൊഴിലാളികള്‍ക്ക് ആശ്വാസമായി. ബീഡിത്തൊഴിലാളികള്‍ ഇടപാടുകാരായതോടെ ബാങ്കിനും ഇതൊരു മുതല്‍ക്കൂട്ടായി.

കൃഷിക്കാരും അധ്യാപകരും ചെറുകിട കച്ചവടക്കാരുമാണു വിവിധോദ്ദേശ്യസംഘത്തില്‍ ആദ്യകാലത്ത് അംഗങ്ങളായി ചേര്‍ന്നിരുന്നത്. 26 പേര്‍ ഒരു രൂപ ഓഹരിയും നാലണ പ്രവേശനഫീസും എടുത്താണു പിണറായി വിവിധോദ്ദേശ്യ സഹകരണസംഘം തുടങ്ങിയത്. വനിതകള്‍ ആരും അന്ന് അംഗങ്ങളായി ഉണ്ടായിരുന്നില്ല പിന്നീട് പത്തു വനിതകളെ ഉള്‍പ്പെടുത്തി. പിണറായി ഐക്യനാണയ സംഘമായി ഇതു മാറ്റി രജിസ്റ്റര്‍ ചെയ്തപ്പോള്‍ 643 അംഗങ്ങളാണുണ്ടായിരുന്നത്. 1977 ല്‍ ബാങ്കായി ഉയര്‍ത്തുമ്പോള്‍ അംഗങ്ങളുടെ എണ്ണം 1190 ആയി.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഗണ്‍മാനായിരുന്ന സി.വി. സുമജനാണു ബാങ്കിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്. മികച്ച കര്‍ഷകന്‍കൂടിയാണു സുമജന്‍. കെ. വേലായുധന്‍, ഇ. പ്രകാശന്‍, സി. നന്ദനന്‍, ഇ. രാജന്‍, കെ. സുധാകരന്‍, വി.വി. സന്തോഷ് കുമാര്‍, പി. മോഹനന്‍, ടി.പി. സതി, കെ. ഷീജ, കെ. വിമല എന്നിവരടങ്ങുന്ന പതിനൊന്നംഗ ഭരണസമിതിയാണു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. ശ്രീഗണനാണു സെക്രട്ടറി. പ്രധാന ഓഫീസ് ഉള്‍പ്പെടുന്ന പിണറായിക്കു പുറമേ പാറപ്രം, ഉമ്മന്‍ചിറ, പിണറായി ഓലയമ്പലം, പടന്നക്കര എന്നിവിടങ്ങളിലായി ബാങ്കിനു ശാഖകളുണ്ട്. പിണറായി സായാഹ്നശാഖ ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കുന്നു. പിണറായിയിലും ഉമ്മന്‍ചിറയിലും ലോക്കര്‍ സൗകര്യമുണ്ട്. മൊബൈല്‍ ബാങ്കിങ്്, എസ്.എം.എസ്. ബാങ്കിങ്, ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി, ഏതു ബാങ്കിന്റെ കാര്‍ഡും ഉപയോഗിക്കാവുന്ന തരത്തില്‍ ക്രമീകരിച്ച എ.ടി.എം. സൗകര്യം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൃഷിക്ക്
പ്രോത്സാഹനം

ജൈവക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ഷികമേഖലയെ പരിപോഷിപ്പിക്കുന്നതിനുംവേണ്ടിയുള്ള ഇടപെടലാണു ബാങ്കിന്റെ ശ്രദ്ധേയമായ നേട്ടം. ബാങ്ക്പരിധിയിലെ മുഴുവന്‍ വീടുകളിലും അടുക്കളത്തോട്ടം എന്ന ലക്ഷ്യത്തോടെ പച്ചക്കറിവിത്തുകള്‍ നല്‍കിവരുന്നു. സര്‍ക്കാരിന്റെ സമഗ്ര പച്ചക്കറിവികസന പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെയും തലശ്ശേരി ബ്ലോക്ക് ഫെഡറേറ്റഡ് സമിതിയുടെയും സഹായത്തോടെ പാറപ്രത്തു കാര്‍ഷികനഴ്‌സറിയും കോ-ഓപ്പ് മാര്‍ട്ട് എന്ന പേരില്‍ ഓലയമ്പലത്തു ജൈവ പച്ചക്കറി സ്റ്റാളും പ്രവര്‍ത്തിക്കുന്നുണ്ട്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ്, വിവിധ കര്‍ഷകക്കൂട്ടായ്മകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാലര ഏക്കര്‍ തരിശില്‍ നെല്ല്, പച്ചക്കറി, മരച്ചീനി എന്നിവ കൃഷി ചെയ്യുന്നുണ്ട്. നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ഷകര്‍ക്കും കാര്‍ഷിക ഗ്രൂപ്പുകള്‍ക്കും പലിശരഹിത വായ്പ നല്‍കിവരുന്നു. സ്വന്തം ഭൂമിയിലും പാട്ടഭൂമിയിലും കൃഷി ചെയ്യുന്നവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നു.

ബാങ്ക് കോവിഡ് കാലത്തു നടത്തിയ സാമൂഹികഇടപെടല്‍ ശ്രദ്ധേയമായിരുന്നു. ബാങ്കിന്റെ പൊതു ഫണ്ടില്‍ നിന്നു പത്തു ലക്ഷം രൂപയും ജീവനക്കാരുടെ ശമ്പളയിനത്തില്‍ നിന്നു 22 ലക്ഷം രൂപയും സ്വരൂപിച്ച് ദുരിതാശ്വാസനിധിയിലേക്കു നല്‍കി. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കി. മെഡിക്കല്‍ ക്ലിനിക്ക്, ലാബ്, മെഡിക്കല്‍സ്റ്റോര്‍, ആംബുലന്‍സ് സേവനം എന്നിവ തുടങ്ങി. പൊതുസ്ഥാപനങ്ങള്‍ക്കു മൊബൈല്‍ ഫ്രീസര്‍, സ്ട്രച്ചര്‍, മേശ, കസേര എന്നിവയും സംഭാവന നല്‍കിയിട്ടുണ്ട്. ക്ലിനിക്കില്‍ ഡോക്ടറുടെ സേവനവും നല്‍കുന്നുണ്ട്.

പഠന സഹായം

ബാങ്കിന്റെ പ്രവര്‍ത്തനപരിധിയിലെ 13 വിദ്യാലയങ്ങളിലെ നിര്‍ധനരായ കുട്ടികള്‍ക്കു വര്‍ഷംതോറും സാമ്പത്തികസഹായം നല്‍കുന്നുണ്ട്. പ്രമുഖ സഹകാരിയും ബാങ്ക് മുന്‍ പ്രസിഡന്റും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനുമായിരുന്ന അന്തരിച്ച വി. കരുണന്‍ മാസ്റ്ററുടെ ഓര്‍മയ്ക്കായി സാമ്പത്തികസഹായങ്ങള്‍ക്കു വി. കരുണന്‍ മാസ്റ്റര്‍ സ്മാരക എന്‍ഡോവ്‌മെന്റ് എന്നു പുനര്‍നാമകരണം ചെയ്തു. എ ക്ലാസ് അംഗങ്ങളുടെ മക്കളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും ധനസഹായം നല്‍കിവരുന്നുണ്ട്.
ബാങ്ക് നിരവധി വായ്പാപദ്ധതികള്‍ അംഗങ്ങള്‍ക്കായി നടപ്പാക്കിയിട്ടുണ്ട്. കാര്‍ഷിക വായ്പ, കിസാന്‍ മിത്ര, വ്യക്തിഗത വായ്പ, സ്വത്ത് പണയ വായ്പ, ഭവന വായ്പ, സ്ത്രീകള്‍ക്ക് ഇരുചക്രവാഹന വായ്പ, മുറ്റത്തെ മുല്ല, സഹായഹസ്തം, കുടുംബശ്രീകള്‍ക്കുള്ള ലിങ്കേജ് വായ്പ, ഗ്രൂപ്പുകള്‍ക്കുള്ള വ്യവസായ വായ്പകള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചു നടപ്പാക്കുന്ന സബ്‌സിഡി വായ്പകള്‍, നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു പലിശരഹിത വായ്പ, മുട്ടക്കോഴികള്‍, ആടുമാടുകള്‍ എന്നിവയ്ക്കു നല്‍കുന്ന വായ്പകള്‍ എന്നിങ്ങനെ നീളുന്നു ഇവ.

ബാങ്കിനു 24 സ്ഥിരം ജീവനക്കാരുണ്ട്. ഇതിനുപുറമെ എട്ട് ബില്‍ കളക്ടര്‍മാരും അഞ്ച് അപ്രൈസര്‍മാരും അഞ്ച് രാത്രിവാച്ച്മാന്‍മാരുമുണ്ട്. അനുബന്ധ സ്ഥാപനങ്ങളില്‍ 11 പേര്‍ ജോലി ചെയ്യുന്നു.

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!