എതിര്‍പ്പിനിടയിലും ഈ തൊഴിലാളിസംഘം വളരുകയാണ്

moonamvazhi

(തൃക്കോട്ടൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സംഘം തിരുവങ്ങൂരില്‍ നിര്‍മിച്ച പകല്‍വീട്)

(2020 സെപ്റ്റംബര്‍ ലക്കം)

സ്വകാര്യ കരാറുകാരുടെ എതിര്‍പ്പുകള്‍ മറികടന്നാണ് കോഴിക്കോട് തിക്കോടി കേന്ദ്രമായുള്ള തൃക്കോട്ടൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം വളരുന്നത്. ലാഭമില്ലെന്നുകണ്ട് കരാറുകാര്‍ ഒഴിവാക്കുന്ന വര്‍ക്കുകള്‍പോലും ഏറ്റെടുത്ത് ഈ തൊഴിലാളിസംഘം സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്നു. മഴക്കാലത്ത് നിര്‍മാണ പ്രവൃത്തികള്‍ കുറയുമ്പോള്‍ തൊഴിലാളികള്‍ക്ക് പണി നല്‍കാനായി സംഘം കാര്‍ഷിക മേഖലയിലേക്കും കടക്കുകയാണ്

തൊ ഴില്‍ തേടി വരുന്ന ആരെയും നിരാശപ്പെടുത്താതിരിക്കുക, തൊഴിലാളികള്‍ക്ക് ന്യായമായ കൂലി നല്‍കുക, കഷ്ടപ്പാടിലും ദുരിതങ്ങളിലും അവര്‍ക്ക് താങ്ങായും അത്താണിയായും നില്‍ക്കുക, പൊതുമുതല്‍ ഉപയോഗിച്ച് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുമ്പോള്‍ അതിനായി ഉപയോഗിക്കുന്ന പണത്തിന്റെ സിംഹഭാഗവും ആ ലക്ഷ്യത്തിനുവേണ്ടി ചെലവഴിക്കാന്‍ ആത്മാര്‍ത്ഥത കാണിക്കുക – തൃക്കോട്ടൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ. ശങ്കരന്‍ മാസ്റ്റര്‍ അഭിമാനത്തോടെ പറയുന്ന വാക്കുകളാണിത്.

13 വര്‍ഷം മുമ്പ് തിക്കോടി കേന്ദ്രമായി പ്രവര്‍ത്തനം തുടങ്ങിയതാണ് ഈ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം. 2007 ഒക്ടോബര്‍ 18 ന് മുന്‍ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്ത സൊസൈറ്റിയിപ്പോള്‍ കോഴിക്കോട് ജില്ലയിലെ എണ്ണം പറഞ്ഞ തൊഴില്‍ദാതാവായും വലിയ നിര്‍മാണപ്രവൃത്തികള്‍ ഏറ്റെടുത്ത് വിജയകരമായി നിര്‍വ്വഹിക്കുന്ന സഹകരണ സംരംഭമായും വളര്‍ന്നു കഴിഞ്ഞു. പ്രതിസന്ധികളില്‍ നിന്നും വീഴ്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് കരുത്തുറ്റ സഹകരണ സംഘമായി ഇവര്‍ക്കു മാറാന്‍ കഴിഞ്ഞത്.

കോഴിക്കോട് ജില്ലയില്‍ ഒട്ടേറെ നിര്‍മാണപ്രവൃത്തികള്‍ സംഘം ഇതിനോടകം നടത്തിക്കഴിഞ്ഞു. റോഡുകള്‍, ചെറുപാലങ്ങള്‍, കെട്ടിടങ്ങള്‍, നടപ്പാതകള്‍, കലുങ്കുകള്‍ തുടങ്ങിയവ ഇവര്‍ നിര്‍മിച്ചിട്ടുണ്ട്. വളര്‍ച്ചയുടെ പാതയിലാണ് സംഘം. ഇപ്പോള്‍ പ്രതിവര്‍ഷം പത്തു കോടിയില്‍പ്പരം രൂപയുടെ പണികള്‍ സംഘം ഏറ്റെടുത്ത് നടത്തുന്നുണ്ട്.

തൃക്കോട്ടൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം തൊഴിലാളികള്‍ റോഡുപണിയില്‍

ലോക് താന്ത്രിക് ജനതാദളിന്റെ നിയന്ത്രണത്തിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ക്ക് ഒരു ജീവിതമാര്‍ഗം തരപ്പെടുത്തിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘത്തിന് രൂപം നല്‍കിയതെന്ന് പ്രസിഡന്റ് കെ. ശങ്കരന്‍ മാസ്റ്റര്‍ പറഞ്ഞു. മിനിമം ആയിരം രൂപ ഷെയര്‍ പിരിച്ചാണ് തുടങ്ങിയത്. ഒരാള്‍ക്ക് പരമാവധി പത്ത് ഓഹരിയാണ് ആദ്യഘട്ടത്തില്‍ നല്‍കിയിരുന്നത്. പിന്നീട് 25 ഓഹരിവരെ എടുക്കാമെന്ന് ഭേദഗതി ചെയ്തു. 160 തൊഴിലാളികളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും ഓഹരി വില്‍പ്പനയിലൂടെ പിരിച്ചെടുത്ത 4,65,000 രൂപ ഉപയോഗിച്ചാണ് സംഘം തുടങ്ങിയത്. രണ്ടാഴ്ച കൊണ്ടുതന്നെ ഈ തുക പിരിഞ്ഞു കിട്ടിയിരുന്നു.

സ്വകാര്യ കരാറുകാരുടെ എതിര്‍പ്പ്

സഹകരണ വകുപ്പില്‍ നിന്ന് സി ക്ലാസ് സര്‍ട്ടിഫിക്കറ്റാണ് ആദ്യം സംഘത്തിന് ലഭിച്ചത്. വിവിധ പഞ്ചായത്തുകളില്‍ നിര്‍മാണപ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ സ്വകാര്യ കരാറുകാരില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പുകളും നേരിടേണ്ടി വന്നു. സൊസൈറ്റി ലേലം വിളിക്കുന്ന തുകയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് പ്രവൃത്തികള്‍ ഏറ്റെടുത്ത് നിര്‍മാണ മേഖലയില്‍ നിന്ന് സഹകരണ സംഘങ്ങളെ പുകച്ച് പുറത്താക്കുകയായിരുന്നു കരാറുകാരുടെ ലക്ഷ്യം. എന്നാല്‍, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് സംഘത്തിന്റെ പ്രവര്‍ത്തനം നഷ്ടം സഹിച്ചും മുന്നോട്ട് പോയി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സൊസൈറ്റി ലേലത്തില്‍ പങ്കെടുക്കുമ്പോള്‍ കരാറുകാര്‍ പരസ്പരം വൈരം മറന്ന് ഇവര്‍ക്കെതിരെ ഒറ്റക്കെട്ടായി നിന്നു. അതേസമയം, ലാഭമില്ലെന്ന് കണ്ട് കരാറുകാര്‍ ഒഴിവാക്കിയിടുന്ന പ്രവൃത്തികള്‍ സംഘം ഏറ്റെടുത്തു. പല കാരണങ്ങളാല്‍ മുടങ്ങിക്കിടന്ന പണികള്‍ ഏറ്റെടുക്കാന്‍ പല സ്ഥലങ്ങളിലുമുളള ജനപ്രതിനിധികളും സംഘത്തോട് ആവശ്യപ്പെട്ടു. ഈ പ്രതിസന്ധിഘട്ടത്തെ സംഘം നേരിട്ടത് ചങ്കുറപ്പോടെയായിരുന്നു. വിജയ പ്രതീക്ഷയായിരുന്നു അപ്പോഴെല്ലാം ഇവരുടെ മനസ്സില്‍. കരാറുകാരുടെ വെല്ലുവിളി നേരിടാന്‍ ജില്ലയില്‍ വിവിധയിടങ്ങളിലുളള ലേബര്‍ സൊസൈറ്റികളുടെ ഒരു ഫെഡറേഷന്‍ രൂപവല്‍ക്കരിക്കാനും ഇതിലൂടെ സാധിച്ചു.

സ്വകാര്യ കരാറുകാര്‍ ലേലത്തില്‍ 10 ശതമാനം കുറച്ച് പ്രവൃത്തി ഏറ്റെടുത്താലും സൊസൈറ്റികള്‍ക്കാണ് പ്രവൃത്തി നല്‍കേണ്ടതെന്ന സര്‍ക്കാര്‍ തീരുമാനം തൊഴിലാളിസംഘങ്ങള്‍ക്ക് ആശ്വാസമായിരുന്നു. ആ ആനുകൂല്യം ലഭിച്ചതുകൊണ്ടാണ് തൃക്കോട്ടൂര്‍ ലേബര്‍ സൊസൈറ്റിക്ക് കൂടുതല്‍ പ്രവൃത്തികള്‍ കിട്ടാനിടയായത്. മാത്രവുമല്ല, പണികള്‍ ഏറ്റെടുക്കുമ്പോള്‍ എസ്റ്റിമേറ്റ് തുകയുടെ അഞ്ച് ശതമാനം തുക ഇ.എം.ഡി. (ഏര്‍ണസറ്റ് മണി ഡെപ്പോസിറ്റ് ) യായി കെട്ടിവെക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തില്‍ നിന്ന് സംഘങ്ങളെ ഒഴിവാക്കുകയും ചെയ്തിരുന്നു.

സി ക്ലാസ് സര്‍ട്ടിഫിക്കറ്റോടെ പ്രവര്‍ത്തനം തുടങ്ങിയ സൊസൈറ്റി ഇപ്പോള്‍ എ ക്ലാസ് സര്‍ട്ടിഫിക്കറ്റിനുളള യോഗ്യത നേടിയിട്ടുണ്ട്. നിലവില്‍ 260 അംഗങ്ങളുണ്ട്. സൊസൈറ്റിയുടെ എല്ലാ അംഗങ്ങളും തൊഴിലാളികളല്ല. സംഘത്തോട് അനുഭാവമുളളവരെയും അംഗങ്ങളാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോള്‍ അംഗങ്ങളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും നിക്ഷേപം സ്വീകരിക്കും. ഇതിന് ഉയര്‍ന്ന പലിശയും നല്‍കും.

അമിതലാഭ പ്രതീക്ഷയില്ല

സര്‍ക്കാരിന്റെ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കുമ്പോള്‍ അമിതലാഭം പ്രതീക്ഷിക്കില്ല. ഇപ്പോള്‍ ഒരു വര്‍ഷം പത്തു കോടി രൂപയിലധികം വരുന്ന പ്രവൃത്തികള്‍ സൊസൈറ്റി കരാറെടുത്ത് നടത്തുന്നുണ്ട്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് , വിവിധ ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമ പ്പഞ്ചായത്തുകള്‍, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ വിവിധങ്ങളായ നിര്‍മാണ പ്രവൃത്തികള്‍ ഇവര്‍ ഏറ്റെടുക്കുന്നുണ്ട്. ഇത്രയും കാലത്തിനിടയില്‍ ഒരു പ്രവൃത്തിയെക്കുറിച്ചും മോശമായ അഭിപ്രായമോ അന്വേഷണങ്ങളോ ഉണ്ടായിട്ടില്ലെന്നതില്‍ സംഘം ഭാരവാഹികള്‍ക്ക് അഭിമാനമുണ്ട്.

ദിവസം ആറ് സൈറ്റുകളിലെങ്കിലും പണിയുണ്ടാവും. 120 മുതല്‍ 150 വരെ തൊഴിലാളികള്‍ വിവിധ സൈറ്റുകളിലായി ജോലി ചെയ്യും. ഇവരെ നിയന്ത്രിക്കാന്‍ സൈറ്റ് സൂപ്പര്‍വൈസര്‍മാരുണ്ട്. കൂടാതെ, സൊസൈറ്റി പ്രസിഡന്റും വൈസ് പ്രസിഡന്റ്ും മറ്റ് ഡയരക്ടര്‍മാരും സൈറ്റുകളില്‍ മേല്‍നോട്ടത്തിനെത്തും. മികച്ചൊരു എഞ്ചിനിയറിങ് വിഭാഗവും സൊസൈറ്റിക്കുണ്ട്. റോഡുകള്‍, ചെറു പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ വേണ്ട എല്ലാ ഉപകരണങ്ങളും സന്നാഹങ്ങളും സൊസൈറ്റിയ്ക്ക് സ്വന്തമായുണ്ട്. മണ്ണുമാന്തി യന്ത്രം, റോഡ് റോളര്‍, ടാര്‍ മിക്‌സിങ് സംവിധാനം എന്നിവയെല്ലാമുണ്ട്. വലിയ പാലങ്ങളുടെ നിര്‍മാണം പോലുളള പ്രവൃത്തികള്‍ ഏറ്റെടുക്കുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം.

അടുത്ത ലക്ഷ്യം കാര്‍ഷിക മേഖല

വാടകക്കെട്ടിടത്തില്‍ നിന്ന് സ്വന്തം കെട്ടിടത്തിലേക്ക് മാറാനുളള ശ്രമങ്ങളും നടക്കുകയാണ്. കെട്ടിടം പണിയാന്‍ തിക്കോടിയില്‍ ഒന്‍പതേ മുക്കാല്‍ സെന്റ് സ്ഥലം കൈവശമുണ്ട്. കൂടാതെ, കായണ്ണയില്‍ കാര്‍ഷികാവശ്യത്തിനായി 20 സെന്റ് സ്ഥലം വാങ്ങിക്കഴിഞ്ഞു. 80 സെന്റ് സ്ഥലം കൂടി വാങ്ങാനുളള നടപടികളായിട്ടുണ്ട്. ഈ ഒരു ഏക്കര്‍ സ്ഥലത്ത് കാര്‍ഷിക നേഴ്സറി, വിപണന കേന്ദ്രം എന്നിവ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. മഴക്കാലത്ത് സൊസൈറ്റിക്ക് പണി കുറയുന്ന സമയത്ത് തൊഴിലാളികളെ കാര്‍ഷിക മേഖലയിലേക്ക് മാറ്റുകയാണ് ലക്ഷ്യം.

തൃക്കോട്ടൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി മാതൃകയില്‍ ഏതാനും ചില സൊസൈറ്റികള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാനുളള ശ്രമവും നടത്തുന്നുണ്ട്. ഇങ്ങനെയൊരു യോജിപ്പും കൂട്ടായ്മയും സാധ്യമായാല്‍ നിര്‍മാണ മേഖലയില്‍ പരസ്പര സഹകരണവും പുരോഗതിയും കൈവരിക്കാനാവും. മനുഷ്യശേഷിയും യന്ത്രസംവിധാനവുമെല്ലാം പരസ്പരം കൈമാറാനാവും. വലിയ നിര്‍മാണങ്ങള്‍ ഏറ്റെടുത്ത് നടത്താനും കഴിയും. പ്രകൃതിയെ ചൂഷണം ചെയ്യാത്തവിധം ക്രഷറുകള്‍ തുടങ്ങാനും തൃക്കോട്ടൂര്‍ സംഘത്തിന് ആലോചനയുണ്ട്.

തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള വീട് സംഘം ഏര്‍പ്പെടുത്തിക്കൊടുക്കുന്നുണ്ട്. അവര്‍ക്കുള്ള ഭക്ഷണവും നല്‍കുന്നു. ഭക്ഷണം ഉണ്ടാക്കാന്‍ മാത്രം രണ്ട് സ്ത്രീത്തൊഴിലാളികളുണ്ട്. അയനിക്കാട്ട്് വീട് വാടകയ്‌ക്കെടുത്താണ് തൊഴിലാളികള്‍ക്കും സ്റ്റാഫിനും വേണ്ട ഭക്ഷണം പാചകം ചെയ്യുന്നത്. സൊസൈറ്റിയുടെ വാഹനത്തില്‍ സൈറ്റുകളില്‍ ഭക്ഷണമെത്തിച്ചു നല്‍കും. നടേരി തെറ്റിക്കുന്ന് പി.എച്ച്.സി. കെട്ടിടം, ചേമഞ്ചേരിയിലെ വാതകശ്മശാനം കെട്ടിടം, തിരുവങ്ങൂര്‍ പകല്‍വീട്, അയനിക്കാട് സ്‌കൂള്‍ക്കെട്ടിടം എന്നിവയും ഒട്ടനവധി റോഡുകളും നടപ്പാതകളും സൊസൈറ്റി നിര്‍മിച്ചവയില്‍പ്പെടും.

രാമചന്ദ്രന്‍ കുയ്യണ്ടിയാണ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ്. വി.വി. നവീന്‍ കുമാര്‍ സെക്രട്ടറിയും രാജന്‍ മേലാത്തൂര്‍, ബിജു കേളോത്ത്, എം.പി. ശകുന്തള, സുധ, പി.പി. മോഹന്‍ദാസ്, ബാബുരാജ്, ശ്രീജ മനോജ് എന്നിവര്‍ ഡയരക്ടര്‍മാരുമാണ്.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!