ഊരാളുങ്കല്‍ സൊസൈറ്റി എന്ന ചരിത്ര നിയോഗം

moonamvazhi

– ടി. സുരേഷ് ബാബു

ലോകത്തു സഹകരണ മേഖലയില്‍ മുന്‍നിരയിലുള്ള 300 സംഘങ്ങളില്‍ വിറ്റുവരവില്‍ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യന്‍ സഹകരണ സ്ഥാപനം എന്ന അഭിമാനകരമായ നേട്ടം കൈവരിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( യു.എല്‍.സി.സി.എസ് ) യുടെ ഒമ്പതു പതിറ്റാണ്ടു നീണ്ട പ്രയാണത്തിന്റെ ചരിത്ര നിയോഗത്തെയാണു ‘ ജനകീയ ബദലുകളുടെ നിര്‍മിതി – ഊരാളുങ്കല്‍ സൊസൈറ്റി അനുഭവം ‘ എന്ന കൃതി അടയാളപ്പെടുത്തുന്നത്. ഏറെനാള്‍ നീണ്ട അന്വേഷണ, ഗവേഷണങ്ങള്‍ക്കൊടുവില്‍ ചെന്നെത്തിയ ആധികാരിക നിഗമനങ്ങളാണ് ഈ ഗ്രന്ഥത്തിനാധാരം. മലബാറിന്റെ ചരിത്രത്തില്‍ അധികം അറിയപ്പെടാതെ കിടന്നിരുന്ന പല സംഭവങ്ങളും ഗ്രന്ഥത്തില്‍ ആലേഖനം ചെയ്യപ്പെടുന്നുണ്ട്. നവോത്ഥാന – പുരോഗമന പ്രസ്ഥാനങ്ങളുടെ ഉറച്ച അടിത്തറയില്‍ പടുത്തുയര്‍ത്തിയ ഊരാളുങ്കല്‍ സൊസൈറ്റി പിന്നിട്ട ഓരോ നാഴികക്കല്ലും പ്രധാനപ്പെട്ടതാണ്. അവയെല്ലാം ഒന്നൊഴിയാതെ രേഖപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട് ഈ ഗ്രന്ഥത്തില്‍.

സാമൂഹിക
പ്രതിരോധം

കേരള നവോത്ഥാന ആചാര്യന്മാരിലൊരാളായ വാഗ്ഭടാനന്ദന്റെ പ്രചോദനത്തില്‍ 1925 ല്‍ രൂപം കൊണ്ട ‘ ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം ‘ ജന്മിമാര്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനെതിരായ സാമൂഹിക പ്രതിരോധമായിരുന്നു എന്നു പ്രസാധകക്കുറിപ്പില്‍ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ അഭിപ്രായപ്പെടുന്നു. ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗിലുള്ള വിറ്റ്‌സ് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായ മിഷേല്‍ വില്യംസ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ചേര്‍ന്നാണു പുസ്തകമെഴുതിയത്. ഐക്യ കേരളത്തിന്റെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി ആസൂത്രണം ചെയ്ത ‘ ഐക്യകേരള ഗ്രന്ഥാവലി ‘ എന്ന പുസ്തക പരമ്പരയിലാണ് ഈ പുസ്തകം ഉള്‍പ്പെടുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ അനുഭവപാഠത്തിലൂടെ ജനകീയ ബദലുകള്‍ക്കു വേണ്ടിയുള്ള അന്വേഷണങ്ങള്‍ക്കും ആലോചനകള്‍ക്കും പുതിയൊരു ദിശാബോധം നല്‍കുകയാണ് ഈ പുസ്തകമെന്നു ഡോ. മോഹനന്‍ അഭിപ്രായപ്പെടുന്നു.

ഒരു സഹകരണ സംഘത്തിന്റെ വിജയഗാഥയും ഒപ്പം ഒരു നാട് നടത്തിയ പ്രക്ഷോഭങ്ങളുടെ കഥയുമാണു തങ്ങള്‍ പറയുന്നതെന്നു തുടക്കത്തില്‍ ഡോ. തോമസ് ഐസക് വിശദീകരിക്കുന്നു. തൊഴിലാളികളുടേതായ ഒരു സംഘത്തെ വിജയത്തില്‍ നിന്നു വിജയത്തിലേക്കു നയിച്ച കഥയാണിത്. ഈ സമരവിജയത്തെക്കുറിച്ച് സത്യസന്ധമായ ഒരു വിലയിരുത്തല്‍ നടത്താനാണു തങ്ങള്‍ ശ്രമിക്കുന്നതെന്നു അദ്ദേഹം വ്യക്തമാക്കുന്നു. കാരക്കാട്ടെയും ഒഞ്ചിയത്തെയും വടകരയിലെയും, സര്‍വോപരി കേരളത്തിലെത്തന്നെ, സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങളോട് ഒരു നൂറ്റാണ്ടുകാലം കൊണ്ടും കൊടുത്തുമാണു ULCCS വളര്‍ന്നതും വികസിച്ചതുമെന്നും അതുകൊണ്ടുതന്നെ ധാരാളം കാര്യങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ പോയിട്ടുണ്ടാകാം എന്നുമാണു ഡോ. ഐസക് സംശയിക്കുന്നത്. വിട്ടുപോയ വിവരങ്ങളും കൂടി ചേര്‍ന്നാലേ ULCCS ന്റെ ചരിത്രം പൂര്‍ണമാവുകയുള്ളു എന്നദ്ദേഹം വിശ്വസിക്കുന്നു. ഈ പരിമിതികള്‍ എല്ലാവരുടെയും സഹായത്തോടെ മറികടന്നു പുസ്തകം പുഷ്ടിപ്പെടുത്താന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം വിനയത്തോടെ പറയുന്നു. പുസ്തകത്തിന്റെ ആദ്യരൂപം 2013 സെപ്റ്റംബറില്‍ കോഴിക്കോട്ടെ ഐ.ഐ.എമ്മില്‍ നടന്ന അന്താരാഷ്ട്ര സെമിനാറില്‍ തോമസ് ഐസക്കാണ് ഇംഗ്ലീഷില്‍ അവതരിപ്പിച്ചത്. പിന്നീട് മിഷേല്‍ വില്യംസുമായി ചേര്‍ന്നു അതു വിപുലീകരിച്ചു. വിപുലീകരിച്ച പുസ്തകം ‘ ലെഫ്റ്റ് വേള്‍ഡ് ‘ പ്രസിദ്ധീകരിച്ചു. ഇതിന്റെ സ്വതന്ത്ര പരിഭാഷയാണു ടി.പി. കുഞ്ഞിക്കണ്ണന്‍ തയാറാക്കിയ ‘ ജനകീയ ബദലുകളുടെ നിര്‍മിതി – ഊരാളുങ്കല്‍ സൊസൈറ്റി അനുഭവം ‘ എന്ന കൃതി.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ രൂപം കൊണ്ട ഊരാളുങ്കല്‍ സൊസൈറ്റിയുടെ 1925 തൊട്ടുള്ള യോഗനടപടിക്കുറിപ്പുകളെ ആധാരമാക്കി തയാറാക്കിയ ഈ പഠനഗ്രന്ഥം സൊസൈറ്റിയുടെ സംഭവബഹുലമായ ഒമ്പതു പതിറ്റാണ്ടുകളുടെ ചരിത്രവഴികളിലൂടെയാണു സഞ്ചരിക്കുന്നത്. 328 പേജുള്ള പുസ്തകത്തില്‍ ഒമ്പത് അധ്യായങ്ങളിലൂടെയാണു സഹകരണ ലോകം അനാവരണം ചെയ്യപ്പെടുന്നത്. തൊഴിലാളി സഹകരണ സംഘം : പശ്ചാത്തലവും വികസനവും, കേരളീയ നവോത്ഥാനവും സഹകരണ പ്രസ്ഥാനവും, ആദ്യകാല വെല്ലുവിളികള്‍, സ്വാതന്ത്ര്യാനന്തര മുന്നേറ്റം, തൊഴിലാളി സഹകരണ സംഘവും ജനകീയാസൂത്രണവും, വൈവിധ്യവല്‍ക്കരണത്തിന്റെ രാഷ്ട്രീയം, സാങ്കേതികവിദ്യയും തൊഴിലും : ഒരു വിശകലനം, തൊഴിലാളികളുടെ സാമൂഹിക- സാമ്പത്തിക സ്ഥിതി, ഊരാളുങ്കല്‍ സൊസൈറ്റി : അനുഭവപാഠങ്ങള്‍ എന്നിങ്ങനെ ഒമ്പത് അധ്യായങ്ങള്‍.

കാള്‍ മാര്‍ക്‌സും
റോബര്‍ട്ട് ഓവനും

കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലെ ഇടതുപക്ഷ ഭാവനയില്‍ ഉയര്‍ന്നുവന്ന സഹകരണ പ്രസ്ഥാനം എന്ന സങ്കല്‍പ്പത്തെക്കുറിച്ച് കാള്‍ മാര്‍ക്‌സും ഇംഗ്ലണ്ടില്‍ ആദ്യകാലത്തു സഹകരണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്കു പിന്നില്‍ പ്രവര്‍ത്തിച്ച റോബര്‍ട്ട് ഓവനെപ്പോലുള്ള സാങ്കല്‍പ്പിക സോഷ്യലിസ്റ്റുകളും പുലര്‍ത്തിപ്പോന്ന വ്യത്യസ്ത വിലയിരുത്തലിനെപ്പറ്റി പറഞ്ഞുകൊണ്ടാണ് ആദ്യത്തെ അധ്യായം ( തൊഴിലാളി സഹകരണ സംഘം : പശ്ചാത്തലവും വികസനവും ) ആരംഭിക്കുന്നത്. തുടക്കത്തില്‍ സഹകരണ സംഘങ്ങളെ മുതലാളിത്തത്തിന്റെ തിക്തഫലങ്ങള്‍ക്കെതിരായ ജനകീയ പ്രതിരോധത്തിന്റെ ഭാഗമായിട്ടാണത്രെ മാര്‍ക്‌സ് വിലയിരുത്തിയിരുന്നത്. റോബര്‍ട്ട് ഓവനും മറ്റുമാവട്ടെ, സമത്വാധിഷ്ഠിതമായ ഭാവിലോകത്തിന്റെ അസ്തിവാരമായിട്ടാണു സംഘങ്ങളെ കണ്ടിരുന്നത്. പിന്നീട് മാര്‍ക്‌സും മാര്‍ക്‌സിസ്റ്റുകാരും ഭാവി സാമൂഹിക വ്യവസ്ഥയുടെ സാധ്യതകളിലേക്കു വിരല്‍ ചൂണ്ടുന്ന ബദലുകളുടെ ഭാഗമായിട്ടാണു സഹകരണ പ്രസ്ഥാനത്തെ വീക്ഷിച്ചുവന്നത്. ഈ പറഞ്ഞ മൂന്നു നിലപാടുകളുടെയും സത്ത ആവാഹിച്ചെടുത്ത വടക്കന്‍ കേരളത്തിലെ ശ്രദ്ധേയമായ ഒരു സഹകരണ സ്ഥാപനത്തെക്കുറിച്ചാണു തങ്ങള്‍ ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നത് എന്നു ഗ്രന്ഥകാരന്മാര്‍ പറയുന്നു. അതിന്റെ പേരാണ് ഊരാളുങ്കല്‍ തൊഴിലാളികളുടെ കരാര്‍ സഹകരണ സംഘം. സ്വന്തം അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും മാത്രമല്ല, ഒരു പ്രദേശത്തിന്റെ മുഴുവന്‍ വളര്‍ച്ചയെയും സഹായിക്കുന്നതിനാണ് ഈ സംഘം ഊന്നല്‍ നല്‍കിയിരുന്നത്. ഒമ്പതു പതിറ്റാണ്ടിലേറെ നീണ്ട ചരിത്രത്തില്‍ സംഘം കേവലം നിര്‍മാണക്കരാറില്‍ നിന്നു കെട്ടിട സമുച്ചയ സേവന ദാതാവെന്ന നിലയിലേക്കും ഐ.ടി. രംഗത്തേക്കും പാര്‍പ്പിട സമുച്ചയങ്ങളിലേക്കും പരിവര്‍ത്തനപ്പെട്ട കഥ കൂടിയാണു ഗ്രന്ഥകാരന്മാര്‍ പറയുന്നത്.

25 ലക്ഷം സഹകരണ
സ്ഥാപനങ്ങള്‍

2013-14 ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള സാമ്പത്തിക – സാമൂഹിക വകുപ്പ് ( UNDESA ) നടത്തിയ ആഗോള കണക്കെടുപ്പനുസരിച്ച് ലോകത്താകെ 25 ലക്ഷം സഹകരണ സ്ഥാപനങ്ങളാണുള്ളതെന്നു പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു. ( പുതിയ കണക്കനുസരിച്ച് ഇതു 26 ലക്ഷം വരും ). ഇവയിലെല്ലാം കൂടി 100 കോടിയാളുകള്‍ അംഗങ്ങളോ ഇടപാടുകാരോ ആയുണ്ട്. അംഗങ്ങളില്‍ നല്ലൊരു ഭാഗം ഒരേസമയം ഒന്നിലധികം സംഘങ്ങളില്‍ അംഗമാകാം എന്നതും ഇവിടെ ഓര്‍ക്കണം. ലോകത്തെ സംഘങ്ങളില്‍ പകുതിയും ( 12.2 ലക്ഷം ) കാര്‍ഷിക സഹകരണ സംഘങ്ങളാണ്. തൊട്ടടുത്തു വരുന്ന ബാങ്ക്, വായ്പാ സംഘങ്ങള്‍ 2.1 ലക്ഷം വരും. ഉപഭോക്തൃ, തൊഴിലാളി, വിദ്യാഭ്യാസ, സാമൂഹിക സംഘങ്ങള്‍ ചേര്‍ന്ന അടുത്ത വലിയ ഗ്രൂപ്പില്‍ വരുന്നതു 80,000 ത്തിലധികം സംഘങ്ങളാണ് ( വന്‍കരകളില്‍ ഏറ്റവുമധികം സംഘങ്ങളുള്ളത് ഏഷ്യയിലാണ്. 19 ലക്ഷം സംഘങ്ങളും 48.4 കോടി അംഗങ്ങളും ). ഈ സഹകരണ സംഘങ്ങളെല്ലാം കരടില്ലാത്ത രീതിയില്‍ ജനാധിപത്യവും തുല്യതയും സംബന്ധിച്ച മൂല്യവും സങ്കല്‍പ്പവും പ്രതിബദ്ധതയും പുലര്‍ത്തുന്നുണ്ടോ, അവയുടെ ലക്ഷ്യങ്ങളെന്തൊക്കെ, അവ കമ്പോളവും സര്‍ക്കാരുമായും ഏതൊക്കെ രീതിയില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയെന്നതു പ്രധാന കാര്യങ്ങളാണെന്നു ഗ്രന്ഥകാരന്മാര്‍ തുടക്കത്തില്‍ പറയുന്നുണ്ട്. ഈ ഉത്തരങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഈ ഗ്രന്ഥത്തിലൂടെ തങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നതെന്നും അവര്‍ പറയുന്നു. ഈ ഉദ്യമത്തിന്റെ സാക്ഷാത്കാരത്തിനായി ULCCS ന്റെ 90 വര്‍ഷത്തെ ചരിത്രത്തിലൂടെ അവര്‍ സഞ്ചരിക്കുകയാണ്. ഈ യാത്രയില്‍ പരിശോധിക്കുന്ന കാര്യങ്ങള്‍ ഇവയാണ് : ULCCS ന്റെ രൂപവത്കരണം, വളര്‍ച്ച, കമ്പോളവും സര്‍ക്കാരുമായുള്ള ബന്ധങ്ങള്‍, സ്വയംഭരണാവകാശം, പ്രധാന സങ്കല്‍പ്പം, നിലവിലുള്ള നവലിബറല്‍ വ്യവസ്ഥക്കകത്തു നിന്നുകൊണ്ടുതന്നെ ബദലായൊരു ഉല്‍പ്പാദന ബന്ധത്തിലധിഷ്ഠിതമായ വികസനതന്ത്രം രൂപപ്പെടുത്താനുള്ള ശേഷി.

തൊഴിലാളി സഹകരണ സംഘത്തിന്റെ നിര്‍വചനമാണ് അടുത്തതായി നല്‍കുന്നത്. തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ളതും അവര്‍തന്നെ ജനാധിപത്യപരമായി നിയന്ത്രിക്കുന്ന സംഘടനാ സംവിധാനവുമുള്ള സ്ഥാപനങ്ങളാണു തൊഴിലാളി സഹകരണ സംഘങ്ങള്‍. എന്നാല്‍, സര്‍ക്കാര്‍ ഉല്‍പ്പാദനോപാധികള്‍ കൈവശം വെച്ച്, സംഘങ്ങള്‍ക്കു വാടകയ്‌ക്കോ സൗജന്യമായോ നല്‍കുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട് എന്നു ഗ്രന്ഥകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികള്‍തന്നെ കൂട്ടമായി തീരുമാനിക്കുന്ന നിബന്ധനകള്‍ക്കനുസൃതമായാണ് അവര്‍തന്നെ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നത്. സംഘത്തിനുണ്ടാകുന്ന ലാഭനഷ്ടങ്ങള്‍ അവര്‍തന്നെ പങ്കിട്ടെടുക്കുന്നു. തൊഴിലാളി സഹകരണ സംഘങ്ങളുടെ അടിത്തറ അതിലെ ആഭ്യന്തര ജനാധിപത്യമാണ്. അതിന്നര്‍ഥം ഉല്‍പ്പാദനം, വിതരണം, മിച്ചത്തിന്റെ പുനര്‍വിതരണം എന്നിവയൊക്കെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതെല്ലാം തൊഴിലാളികള്‍ തന്നെയായിരിക്കും എന്നാണ്.

19, 20 നൂറ്റാണ്ടുകളിലായി സഹകരണ സംഘങ്ങള്‍ പ്രധാനമായും രണ്ടു വഴികളിലൂടെയാണ് രൂപപ്പെട്ടുവന്നത് എന്നു ഗ്രന്ഥകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. അംഗങ്ങള്‍ സ്വയമേവ താല്‍പ്പര്യമെടുത്തു താഴെനിന്നു മുകളിലേക്കു വളര്‍ന്ന, സ്വയം കണ്ടെത്തിയ സംഘങ്ങളാണ് ആദ്യത്തേത്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് മുകളില്‍ നിന്നു താഴേക്കു ക്ഷണിച്ചുവരുത്തി രൂപവത്കരിച്ച സംഘങ്ങളാണു രണ്ടാമത്തേത്. ഈ രണ്ടുതരം സംഘങ്ങള്‍ തമ്മിലും വ്യത്യാസം കാണാം. അംഗങ്ങളുടെ പ്രതിബദ്ധത, ജനാധിപത്യത്തിന്റെ പ്രയോഗം, സര്‍ക്കാര്‍സഹായമില്ലാതെതന്നെ പിടിച്ചുനില്‍ക്കാനുള്ള ശേഷി എന്നിങ്ങനെ പല തലങ്ങളില്‍ വ്യത്യാസം പ്രതിഫലിക്കുന്നു.

സാമൂഹിക
പരിവര്‍ത്തനോപാധി

സാമൂഹിക പരിവര്‍ത്തനത്തിനായി പ്രവര്‍ത്തിക്കുന്നതു തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള , സ്വയം കാര്യങ്ങള്‍ നടത്തുന്ന, സംഘങ്ങളാണെന്നു ഗ്രന്ഥകാരന്മാര്‍ അഭിപ്രായപ്പെടുന്നു. അവയ്ക്കുള്ള മറ്റു ഗുണങ്ങള്‍ ഇവയാണ് : ഇത്തരം സംഘങ്ങള്‍ക്കു മൂല്യബോധവും കൂട്ടുടമസ്ഥതയും ഒരംഗം ഒരു വോട്ട് എന്ന നിലപാടും ജനാധിപത്യപരമായ തീരുമാനങ്ങളും സമത്വത്തിന്റെയും ഐക്യത്തിന്റെയും ധാര്‍മികതയും കൈമുതലായുണ്ടാകും. ഇത്തരം സ്ഥാപനങ്ങള്‍ ലാഭത്തില്‍ കേന്ദ്രീകരിക്കുന്നതിനു പകരം മനുഷ്യാവകാശങ്ങള്‍ക്കു പ്രഥമ പരിഗണന നല്‍കുന്നു. അതേസമയം, നിലനില്‍പ്പിനു ലാഭമുണ്ടാവണമെന്നത് അവയുടെ ഒരാവശ്യവുമാണ്.

ഇടതുപക്ഷ രാഷ്ട്രീയം വികസിപ്പിച്ചെടുത്ത സാര്‍വ ലൗകികതയും താഴെ തലത്തിലുള്ള ജനാധിപത്യവുമാണ് ഊരാളുങ്കല്‍ സംഘത്തിന്റെ പരിണാമത്തില്‍ നിര്‍ണായക പങ്കു വഹിച്ചതെന്നു ഗ്രന്ഥകാരന്മാര്‍ നിരീക്ഷിക്കുന്നു. മുതലാളിത്ത വ്യവസ്ഥിതിക്കെതിരെ ശേഷിയുള്ള ബദലുകളാവാന്‍ സഹകരണ സംഘങ്ങള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളിലെല്ലാം ആ സങ്കല്‍പ്പത്തിനു സഹായകമായ പ്രവര്‍ത്തനശൈലി വികസിപ്പിച്ചെടുക്കണം. ഇത്തരം പ്രവര്‍ത്തനശൈലി വഴി ഐക്യത്തിന്റേതായ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കഴിയണം. സംഘത്തിന്റെ ജീവിത വ്യവഹാരങ്ങളില്‍ അര്‍ഥവത്തായ രീതിയില്‍ പങ്കാളികളാവാന്‍ അംഗങ്ങളെ ശാക്തീകരിച്ചെടുക്കണം- അവര്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന്റെ ആദ്യ നാളുകളെ വിലയിരുത്തുമ്പോള്‍ അതൊരു സര്‍ക്കാര്‍ സ്‌പോണ്‍സര്‍ രീതിയിലുള്ളവയായിരുന്നുവെന്നാണു പുസ്തകം വിലയിരുത്തുന്നത്. മുതലാളിത്താനന്തര സമൂഹത്തിലേക്കുള്ള പരിവര്‍ത്തനമായിരുന്നില്ല മറിച്ച്, ഗ്രാമങ്ങളിലെ ക്രൂരരായ പണമിടപാടുകാരില്‍ നിന്നു കര്‍ഷകരെ രക്ഷിക്കാനുള്ള ഉപാധിയായാണു ബ്രിട്ടീഷ് സര്‍ക്കാര്‍ സഹകരണത്തെ നോക്കിക്കണ്ടത്. എന്നാല്‍, സ്വാതന്ത്ര്യാനന്തരം സ്ഥിതി മാറി. സര്‍ക്കാരിന്റെ വികസനാസൂത്രണ പ്രക്രിയയില്‍ സഹകരണ സംഘങ്ങള്‍ക്കു കാര്യമായ സ്ഥാനം കിട്ടി. പുതിയ ഭരണഘടനയില്‍ നിര്‍ദേശക തത്വങ്ങളില്‍ സഹകരണത്തിനു സ്ഥാനം നല്‍കി. മിശ്ര സമ്പദ്‌വ്യവസ്ഥ നടപ്പാക്കുന്നതില്‍ സഹകരണ സംഘങ്ങള്‍ക്കു കാര്യമായ പങ്കും സര്‍ക്കാര്‍ കൊടുത്തു. ഗ്രാമങ്ങളിലെ അസംഘടിത മേഖലയിലേക്കു വായ്പക്കുള്ള സൗകര്യങ്ങള്‍ ഇതുവഴി എത്തിച്ചേര്‍ന്നു. പിന്നീട് പരമ്പരാഗത, കുടില്‍ വ്യവസായങ്ങളിലേക്കും സഹകരണ പ്രസ്ഥാനം കടന്നുചെന്നു. തുടര്‍ന്ന് ഉപഭോഗം, വിപണനം, പാര്‍പ്പിടം, മൃഗസംരക്ഷണം, മീന്‍പിടിത്തം, മറ്റു തരം സേവനങ്ങള്‍ എന്നിവയിലേക്കെല്ലാം സഹകരണ പ്രസ്ഥാനം വ്യാപിച്ചു. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ഇന്ത്യന്‍ അവസ്ഥയേക്കാള്‍ കുറച്ചു ഭേദമായിരുന്ന കേരളത്തിലെ സഹകരണ രംഗത്തെ നോക്കിക്കാണുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ച സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യത്തിനുശേഷവും പിന്തുടര്‍ന്നുപോന്ന സാമൂഹിക മുന്നേറ്റ പ്രക്രിയയുമാണു കേരളത്തിലെ മെച്ചപ്പെട്ട അവസ്ഥയ്ക്കു കാരണമായിത്തീര്‍ന്നത് എന്നു ഗ്രന്ഥകാരന്മാര്‍ അടിവരയിടുന്നു.

നവോത്ഥാന
പാരമ്പര്യം

ULCCS യഥാര്‍ഥത്തില്‍ താഴെത്തട്ടില്‍ നിന്നു രൂപപ്പെട്ട സഹകരണ സ്ഥാപനമാണ്. മുകളില്‍ നിന്നു സര്‍ക്കാര്‍ വക ക്ഷണിച്ചുണ്ടാക്കിയ സ്ഥാപനമല്ലെന്നര്‍ഥം. മലബാറിലെ വടകരയ്ക്കടുത്തുള്ള കാരക്കാട് പ്രദേശത്താണ് ഊരാളുങ്കല്‍ സംഘം വളര്‍ന്നുവന്നത്. കൂലിത്തൊഴിലാളികളുടെ പരസ്പര സഹായ സഹകരണ സംഘമായാണ് ഇതു രൂപം കൊണ്ടത്. ബാസല്‍ മിഷന്റെ പുതിയ തൊഴില്‍ സംസ്‌കാരം, മുസ്ലീംകളില്‍ നിലനിന്നിരുന്ന പുരോഗമനാശയം, ദേശീയ പ്രസ്ഥാനം എന്നിവയൊക്കെ മലബാറിലും കാരക്കാട്ടുമുണ്ടാക്കിയ സ്വാധീനംകൂടിയുണ്ട് ഊരാളുങ്കല്‍ സംഘത്തിന്റെ പിറവിക്കു പിറകില്‍. കേരളത്തിലെ നവോത്ഥാനത്തിന്റെ പാരമ്പര്യത്തിലൂന്നിയാണ് ULCCS ന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗ്രന്ഥകാരന്മാര്‍ വിശദമാക്കുന്നത്. ഉല്‍പ്പതിഷ്ണുക്കളായ ഏതാനും യുവാക്കളുടെ പ്രാദേശിക താല്‍പ്പര്യങ്ങളിലൂടെയാണു സംഘം വളര്‍ന്നുവന്നത്. അക്കാലത്തു മലബാറില്‍ കരുത്തു നേടിയിരുന്ന പുരോഗമന ചിന്താഗതിയുടെ വക്താക്കളായിരുന്നു ഈ ചെറുപ്പക്കാര്‍. സഹകരണ സംഘങ്ങള്‍ മുതലാളിത്ത സ്ഥാപനങ്ങളായി തരംതാഴുമെന്ന കമ്പോള ധനശാസ്ത്രത്തിന്റെ നിരീക്ഷണം തിരുത്താന്‍ ULCCS ന്റെ അനുഭവപാഠം നമുക്ക് ഉള്‍ക്കരുത്തേകുമെന്നും ഇന്നത്തെ നവലിബറല്‍ സമ്പദ്‌വ്യവസ്ഥയില്‍ മാനവികമായ ബദല്‍ രൂപപ്പെടുത്താനുള്ള അവകാശ സമരങ്ങള്‍ക്ക് ഒരു മാര്‍ഗദര്‍ശിയായി ഈ സംഘം മാറുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് ഈ ഗ്രന്ഥം വായനക്കാര്‍ക്കു സമര്‍പ്പിച്ചിരിക്കുന്നത്.

കേരളീയ നവോത്ഥാനവും സഹകരണ പ്രസ്ഥാനവും എന്ന രണ്ടാം അധ്യായത്തിലാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഉദയത്തിലേക്കു നയിച്ച പശ്ചാത്തലത്തിലേക്കു കടക്കുന്നത്. 1924 ഏപ്രിലില്‍ ഒറ്റപ്പാലത്തു ചേര്‍ന്ന മലബാര്‍ ജില്ലാ സഹകരണ കോണ്‍ഗ്രസ്സിന്റെ രണ്ടാമത്തെ സമ്മേളനത്തെക്കുറിച്ച് വിശദമായി ഈ അധ്യായത്തില്‍ പറയുന്നുണ്ട്. സമ്മേളനത്തില്‍ പങ്കടുത്തിരുന്ന പ്രതിനിധികളില്‍ 600 പേരും മലബാറിലെ സഹകരണ സ്ഥാപനങ്ങളില്‍ നിന്നുള്ളവരായിരുന്നു. സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ഊര്‍ജം പകരാന്‍ ജന്മംകൊണ്ട മാതൃഭൂമി പത്രം സമ്മേളനത്തെപ്പറ്റി വിശദമായിത്തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രമുഖ അഭിഭാഷകനും സഹകാരിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന അമ്പാട്ട് ശിവരാമ മേനോന്‍ അന്ന് അവിടെ നടത്തിയ പ്രസംഗവും പത്രത്തില്‍ വന്നിരുന്നു. മലബാറിലെ എല്ലാ ഗ്രാമങ്ങളിലും സഹകരണ സ്ഥാപനങ്ങള്‍ രൂപം കൊണ്ടിട്ടില്ല എന്നു ശിവരാമ മേനോന്‍ ചൂണ്ടിക്കാട്ടുന്നു. 1817 സംഘങ്ങളേ ഉണ്ടായിട്ടുള്ളു എന്നാണദ്ദേഹം പറഞ്ഞത്. മലബാറിന്റെ വലിപ്പവുമായി തട്ടിച്ചുനോക്കുമ്പോള്‍ ( അക്കാലത്തെ മലബാറിലെ ജനസംഖ്യ ഏതാണ്ട് 81 ലക്ഷമാണ് ) ഈ എണ്ണം വളരെക്കുറവാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. സംഘങ്ങളുടെ വ്യാപനത്തിനു തടസ്സമായി നില്‍ക്കുന്ന കാരണങ്ങള്‍ പ്രധാനമായും മൂന്നെണ്ണമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ജാതി – അയിത്ത ചിന്തകള്‍, ഹിന്ദു – മുസ്ലീം മത്സരം, ജന്മി – കുടിയാന്‍ ബന്ധങ്ങള്‍ എന്നിവയാണവ. സാമൂഹികമായ അയിത്തം ഇന്ത്യയില്‍ എല്ലായിടത്തും പ്രകടമാണെങ്കിലും കേരളത്തില്‍ കാണുന്നത്ര നിന്ദ്യമായ രീതിയില്‍ മറ്റെവിടെയും കണ്ടിട്ടില്ല എന്നാണദ്ദേഹം അഭിപ്രായപ്പെടുന്നത്. അയിത്താചരണം മനുഷ്യപ്രകൃതത്തിനോ സാമൂഹിക വികസനത്തിനോ ഒരു രീതിയിലും യോജിച്ചതല്ലെന്നും ഒരു സഹകരണ സംഘത്തിന്റെ മാതൃകതന്നെ കൂട്ടായ, യോജിച്ച പ്രവര്‍ത്തനം എന്നതാണെന്നും അദ്ദേഹം പറയുന്നു. ഈയൊരു പ്രസംഗം ഉണര്‍ത്തിവിട്ട തീപ്പൊരി ഒറ്റപ്പാലത്തുനിന്നു നൂറു മൈല്‍ ദൂരെയുള്ള വടകരക്കടുത്തു കാരക്കാട്ടുള്ള ഏതാനും പേരെ എങ്ങനെ സ്വാധീനിച്ചു എന്നതിനക്കുറിച്ചാണു പിന്നീട് പറയുന്നത്. അവര്‍ ഒരു ചായക്കടയിലിരുന്ന് അന്നു മാതൃഭൂമിയില്‍ വന്ന ശിവരാമമേനോന്റെ പ്രസംഗം ശ്രദ്ധിക്കുകയായിരുന്നു. വടക്കേ മലബാറിലെ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന വാഗ്ഭടാനന്ദനില്‍ നിന്നു ആവേശമുള്‍ക്കൊണ്ട ഏതാനും ചെറുപ്പക്കാരുടെ ചര്‍ച്ചാവേദിയായിരുന്നു ഈ ചായക്കട. ഊരാളുങ്കലില്‍ തൊഴിലാളികളുടെ പരസ്പര സഹായ സഹകരണ സംഘം രൂപവത്കരിക്കുന്നതില്‍ അമ്പാട്ട് ശിവരാമ മേനോന്റെ പ്രസംഗം ഒരു നിമിത്തമായിത്തീര്‍ന്നു.

ഉൗരാളുങ്കല്‍
സംഘത്തിന്റെ തുടക്കം

വാഗ്ഭടാനന്ദന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട കാരക്കാട്ടെ ആത്മവിദ്യാ സംഘമാണ് ഊരാളുങ്കല്‍ സഹകരണ സംഘത്തിനു വഴി തുറന്നത്. ആത്മവിദ്യാസംഘം എസ്.എന്‍.ഡി.പി. യോഗത്തെപ്പോലെ ഒരു ജനകീയ പ്രസ്ഥാനമായി മലബാറില്‍ മാറിയില്ലെങ്കിലും തെക്കന്‍ കേരളത്തെ അപേക്ഷിച്ച് മലബാറിനെ കൂടുതല്‍ മതേതരവും ജാതിവിരുദ്ധവുമാക്കുന്നതില്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്നു ഗ്രന്ഥകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. ജാതി വിവേചനത്തിനും മലബാറിലെ തിയ്യ സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ക്കുമെതിരായി പ്രവര്‍ത്തിച്ചിരുന്ന ആത്മവിദ്യാ സംഘം ഉന്നത ജാതിക്കാരുടെ കണ്ണിലെ കരടായിരുന്നു. സാമൂഹിക പരിഷ്‌കര്‍ത്താക്കളെ അക്കാലത്തെ ഉന്നതജാതിക്കാര്‍ പലവിധത്തിലും ദ്രോഹിച്ചു. ജോലി നിഷേധിച്ചും സമൂഹത്തില്‍ ഒറ്റപ്പെടുത്തിയും അവരെ പിന്തിരിപ്പിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. അവരുടെ മക്കള്‍ക്കു സ്‌കൂള്‍ പ്രവേശനംപോലും നിഷേധിച്ചു. വിദ്യാഭ്യാസ പ്രതിരോധത്തിന്റെ ഭാഗമായി ആത്മവിദ്യാസംഘം 1922 ല്‍ ഒരു എല്‍.പി. സ്‌കൂള്‍ സ്ഥാപിച്ചു. ബാങ്കുകളുടെ ധനഉപരോധത്തിനെതിരെ 1924 ല്‍ ഐക്യനാണയ സംഘവും രൂപവത്കരിച്ചു. പണം കടം കൊടുക്കലായിരുന്നു ഈ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം.

1925 ല്‍ കൂലിപ്പണിക്കാരുടെ സഹകരണ സംഘം പിറന്നു. ഊരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം എന്നായിരുന്നു പേര്. ക്ലിപ്തപ്പെടുത്തിയ ബാധ്യതയോടു കൂടിയ ഐക്യസംഘമായിരുന്നു ഇത്. കല്‍ത്തൊഴിലാളിയും വാഗ്ഭടാനന്ദന്റെ അനുയായിയുമായിരുന്ന ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരിക്കളായിരുന്നു ആദ്യത്തെ പ്രസിഡന്റ്. കീഴ്ജാതിക്കാരെ ഉള്‍പ്പെടുത്തി നാട്ടില്‍ മിശ്രഭോജനം സംഘടിപ്പിച്ചയാളായിരുന്നു ഗുരിക്കള്‍. ആത്മവിദ്യാ സംഘത്തില്‍ അംഗങ്ങളും വാഗ്ഭടാനന്ദന്റെ അനുയായികളുമായിരുന്ന 14 പേരാണ് ഊരാളുങ്കല്‍ സംഘത്തിലുണ്ടായിരുന്നത്. ഇവരെല്ലാവരും നേരത്തേ സ്ഥാപിച്ച ഐക്യനാണയ സംഘത്തിലും അംഗങ്ങളായിരുന്നു. മുഴുവന്‍ പേരും തിയ്യരായിരുന്നു. മൂന്നു പേരൊഴികെ ബാക്കിയെല്ലാവരും തൊഴിലാളികളായിരുന്നു. പുരോഗമന നിലപാടുള്ള രാഷ്ട്രീയ ചിന്തയും സാമൂഹിക പ്രതിബദ്ധതയുമാണ് ഇവരെയെല്ലാം ഒരുമിച്ചു ചേര്‍ത്തത്. സംഘത്തിലെ മറ്റൊരു പ്രധാനി പാലേരി ചന്തമ്മാനായിരുന്നു. സ്വന്തം തറവാട്ടു ക്ഷേത്രത്തിലെ വിഗ്രഹമിളക്കി കിണറ്റിലിട്ടതോടെയാണ് ഇദ്ദേഹം കാരക്കാട്ട് ശ്രദ്ധേയനായത്. സ്ത്രീകള്‍ മാറു മറയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനം നയിച്ചതും താണ ജാതിക്കാരെ ക്ഷേത്രക്കുളത്തില്‍ കുളിപ്പിച്ചതും ചന്തമ്മാനായിരുന്നു. സംഘം ഓഫീസിനു സ്ഥലം സൗജന്യമായി നല്‍കിയ ചന്തമ്മാന്‍ വീടിന്റെ ഒരു ഭാഗത്തു സംഘത്തിനു പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിരുന്നു. സ്വന്തം പറമ്പില്‍ ദളിതര്‍ക്കായി കിണര്‍ കുഴിച്ചു നല്‍കിയ കയ്യാല ചെക്കുവും സഹകരണ സംഘത്തിലെ പ്രധാനികളില്‍ ഉള്‍പ്പെട്ടിരുന്നു.

അംഗീകൃത മൂലധനം
12,500 രൂപ

ഊരാളുങ്കല്‍ സംഘം രജിസ്റ്റര്‍ ചെയ്തപ്പോള്‍ 12,500 രൂപയായിരുന്നു അംഗീകൃത മൂലധനം. അതായത്, 25 രൂപയുടെ 500 ഓഹരികള്‍. ഈ തുക ഒന്നിച്ചോ തവണകളായോ അടയ്ക്കാമായിരുന്നു. പണിയുള്ളപ്പോള്‍ ആഴ്ചയില്‍ നാലണ വീതം ഓഹരിയിലേക്കു നല്‍കണം. 1931-32 ല്‍ സംഘാംഗങ്ങളുടെ എണ്ണം 102 ആയി വര്‍ധിച്ചു. ആദ്യത്തെ ബൈലോ അനുസരിച്ച് ഊരാളുങ്കല്‍, മുട്ടുങ്കല്‍ അംശത്തിലെ 18 വയസ്സായ ഏതൊരു തൊഴിലാളിക്കും സംഘത്തില്‍ അംഗമാകാമായിരുന്നു. പിന്നീടിതില്‍ മാറ്റം വന്നു. തൊഴിലാളിയല്ലാത്തവര്‍ക്കും അംഗമാകാം എന്നായി. എന്നാല്‍, ഇത്തരക്കാരുടെ അംഗസംഖ്യ പത്തിലൊന്നില്‍ കൂടാന്‍ പാടില്ല എന്നു നിഷ്‌കര്‍ഷിച്ചിരുന്നു.

വര്‍ഷം പിന്നിടുന്തോറും ഊരാളുങ്കല്‍ സംഘത്തിന്റെ പ്രവര്‍ത്തന മേഖല വിപുലമാകുന്നതു കാണാം. 1931 ല്‍ മൊത്തം വടകര താലൂക്കിലേക്കു പ്രവര്‍ത്തന മേഖല വികസിപ്പിച്ചു. 38 ല്‍ ഇതു വടക്കെ മലബാറായി മാറി. 42 ല്‍ മൊത്തം മലബാറിലേക്കും പ്രവര്‍ത്തനം വികസിച്ചു. പ്രവര്‍ത്തന മേഖല വികസിച്ചെങ്കിലും അംഗത്വം വടകര താലൂക്കില്‍ മാത്രമായി പരിമിതപ്പെടുത്തി. നിര്‍മാണ രംഗത്തെ പുരുഷാധിപത്യം കാരണമാകാം 1950 വരെ സംഘത്തില്‍ വനിതാംഗങ്ങളുണ്ടായിരുന്നില്ല. 1926 – 27 നും 1949 – 50 നുമിടയില്‍ 216 പുതിയ അംഗങ്ങളുണ്ടായി. 113 പേരെ 1940 കളുടെ അവസാനത്തില്‍ അച്ചടക്ക നടപടികളുടെ പേരില്‍ പുറത്താക്കിയതായും കാണാം.

മാതൃഭൂമിയുടെ
മുഖപ്രസംഗം

1934 ഡിസംബര്‍ 12 ന്റെ മാതൃഭൂമി ദിനപത്രത്തിലെ മുഖപ്രസംഗം ഊരാളുങ്കല്‍ സംഘത്തെക്കുറിച്ചായിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ആരംഭിച്ച് ഒമ്പതു കൊല്ലം കഴിഞ്ഞപ്പോഴാണ് ഇത്തരമൊരു സംഘത്തിന്റെ പ്രസക്തി നാട്ടുകാര്‍ അറിയാത്തതില്‍ ഖേദിച്ചുകൊണ്ട് ‘ മാതൃഭൂമി ‘ മുഖപ്രസംഗമെഴുതിയത്.

മുഖപ്രസംഗം ഇങ്ങനെയായിരുന്നു : ‘ വടക്കേ മലബാറിലെ ഊരാളുങ്കല്‍ തൊഴിലാളി സഹകരണ സംഘം പോലെ മറ്റൊരു സ്ഥാപനം ഇന്നു കേരളത്തിലില്ല. ദരിദ്രരായ തൊഴിലാളികള്‍ പരസ്പര സഹകരണത്തിലൂടെ മരാമത്തു പണികള്‍ ഏറ്റെടുക്കുകയും അതില്‍ നിന്നു ലഭിക്കുന്ന ലാഭം അവര്‍ക്കിടയില്‍ത്തന്നെ പങ്കിട്ടെടുക്കുകയുമായിരുന്നു ലക്ഷ്യം. പാശ്ചാത്യ രാജ്യങ്ങളില്‍ ഇതുപോലുള്ള ധാരാളം സംരംഭങ്ങളുണ്ട്. കരാര്‍പ്പണികളിലൂടെ ലക്ഷപ്രഭുക്കളായവര്‍ കേരളത്തിലുമുണ്ട്, വിദേശങ്ങളിലുമുണ്ട്. ഇക്കാലത്ത്, കുറഞ്ഞ കൂലി നല്‍കി തൊഴിലാളികളെക്കൊണ്ട് കഠിനമായ പണി എടുപ്പിക്കാന്‍ കരാറുകാര്‍ക്കു സാധിക്കുന്നുണ്ട്. കൂലി കഴിയാവുന്നത്ര കുറച്ചുനല്‍കി തങ്ങളുടെ ലാഭം പെരുപ്പിക്കുന്നതിലാണു കരാറുകാര്‍ക്കെല്ലാം താല്‍പ്പര്യം. ഈയൊരു സാഹചര്യത്തില്‍ തങ്ങള്‍ എടുക്കുന്ന പണിക്കനുസരിച്ച് ന്യായമായൊരു കൂലി കിട്ടാനുള്ള സാധ്യത തൊഴിലാളികള്‍ക്കു പൊതുവില്‍ കുറവാണ്. എന്നിരുന്നാലും, തൊഴിലാളികള്‍ സഹകരിക്കുകയാണെങ്കില്‍, അവര്‍ക്കു കരാറുകാരുടെ പിടിയില്‍ നിന്നു സ്വതന്ത്രരാവാനും സ്വന്തം തൊഴിലിനു മാന്യമായ പ്രതിഫലം നേടിയെടുക്കാനും കഴിയും.

ഊരാളുങ്കല്‍ സംഘത്തെക്കുറിച്ച് അധികമാര്‍ക്കും അറിവില്ല. അവരുടെ പേര് നാടറിയാതിരുന്നതില്‍ അദ്ഭുതമില്ല. കാരണം, അതിന്റെ പ്രസിഡന്റും സെക്രട്ടറിയും സാധാരണക്കാരായ ദരിദ്ര തൊഴിലാളികളായിരുന്നു. സാധാരണയായി ഇത്തരമൊരു സംഘം വളര്‍ന്നുവന്നാല്‍ മറ്റിടങ്ങളില്‍ അതിന്റെ അനുകരണങ്ങളുണ്ടാവുന്നത് സാധാരണമാണ്. പ്രവൃത്തികളെ സ്വന്തമായിത്തന്നെ പരിപാലിക്കാനുള്ള ശേഷി തൊഴിലാളികള്‍ ആര്‍ജിച്ചിരിക്കും. അവരുടെ അടിമത്തം അവസാനിക്കും. തൊഴിലാളികള്‍ സ്വയമേവ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും പരസ്പര സഹകരണത്തിലൂടെ പരിഹരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അവരുടെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയൂ. ‘

ഈ മുഖപ്രസംഗം വന്ന അതേ പത്രത്തില്‍ത്തന്നെ സംഘത്തെക്കുറിച്ച് വി.ആര്‍. നായനാര്‍ എഴുതിയ ഒരു കുറിപ്പ് വേറെയും കൊടുത്തിട്ടുണ്ട്. ഇതിനും പത്തു വര്‍ഷം മുമ്പ് മാതൃഭൂമിയില്‍ വന്ന ഒരു റിപ്പോര്‍ട്ടാണ് ആത്മവിദ്യാസംഘം പ്രവര്‍ത്തകരെ ഊരാളുങ്കല്‍ സഹകരണ സംഘം രൂപവത്കരിക്കാന്‍ പ്രേരിപ്പിച്ചത് എന്നതും ഇവിടെ മറക്കാനാവില്ല. കുറുമ്പ്രനാട് താലൂക്കില്‍ ആരംഭിച്ച സംഘത്തില്‍ തുടക്കത്തില്‍ 16 പേരാണ് അംഗങ്ങളായുണ്ടായിരുന്നത് എന്നു നായനാര്‍ തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പത്തു വര്‍ഷം കൊണ്ട് അംഗസംഖ്യ നൂറ്റിപ്പതിനഞ്ചിലെത്തി. കൊല്ലത്തില്‍ ഇരുനൂറു്, മുന്നൂറു രൂപയുടെ പ്രവൃത്തിയേ സംഘത്തിനു ലഭിച്ചിരുന്നുള്ളു. എന്നാല്‍, 1933 ല്‍ സംഘത്തിനു ലോക്കല്‍ ഫണ്ടിന്റെ വലിയൊരു കരാറ് കിട്ടി. 2140 രൂപയുടെ കരാര്‍. ( സംഘം നേരിട്ട ആദ്യകാല വെല്ലുവിളികളെക്കുറിച്ചുള്ള അധ്യായത്തിന്റെ തുടക്കത്തിലാണു മാതൃഭൂമി മുഖപ്രസംഗംവും വി.ആര്‍. നായനാരുടെ കുറിപ്പുമുള്ളത് ).

അച്ചടക്കം
കര്‍ശനം

ആദ്യകാലം തൊട്ടേ ഊരാളുങ്കല്‍ സംഘത്തില്‍ അച്ചടക്കം കര്‍ശനമാക്കിയിരുന്നു. സംഘം രൂപമെടുത്ത് 14 കൊല്ലത്തിനു ശേഷം 1939 ലാണ് ആദ്യമായി ഒരംഗത്തെ പുറത്താക്കിയത്. സംഘത്തിനു നഷ്ടമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതായിരുന്നു കുറ്റം. ഇയാളുടെ ഓഹരിമൂല്യമായിരുന്ന 25 രൂപ നഷ്ടപരിഹാരമായി സംഘം പിടിച്ചെടുത്തു. സംഘത്തിനു പുറത്തു സ്വകാര്യ കരാറുകാര്‍ക്കുവേണ്ടി അംഗങ്ങള്‍ പണിയെടുക്കാന്‍ പാടില്ല എന്ന വ്യവസ്ഥ ലംഘിച്ചവരെയും സ്വകാര്യ കരാര്‍ ബിസിനസ് തുടങ്ങിയ ഒരു മുന്‍ അംഗത്തിന്റെ കൂടെ ചേര്‍ന്നു പ്രവര്‍ത്തിച്ചവരെയും പുറത്താക്കിയതായി രേഖകളില്‍ വ്യക്തമാവുന്നു. ഓഹരി മൂലധനമായി തുടക്കത്തില്‍ നല്‍കിയ നാലണയില്‍ക്കൂടുതല്‍ നല്‍കില്ലെന്നു വാശി പിടിച്ച 70 പേരെ ഒരു തവണ സംഘം കൂട്ടത്തോടെ പുറത്താക്കിയിട്ടുണ്ട്.

ആഭ്യന്തര ജനാധിപത്യം വളരെ ശക്തമായി നിലനിര്‍ത്തിയിരുന്നു ഊരാളുങ്കല്‍ സംഘം. വാര്‍ഷിക ജനറല്‍ ബോഡികളില്‍ പലപ്പോഴും ശക്തമായ വാദപ്രതിവാദങ്ങളും വിമര്‍ശനവും ഉയര്‍ന്നിരുന്നു. അംഗങ്ങളും ഡയരക്ടര്‍ ബോര്‍ഡിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവരും തൊഴിലാളികളാകണമെന്ന നിബന്ധനയും കര്‍ശനമായി പാലിക്കാറുണ്ട്. ഒരിക്കല്‍ മാത്രം ഇതു ലംഘിക്കപ്പെട്ടതായി കാണാം. സംഘത്തിന്റെ ആദ്യത്തെ സെക്രട്ടറി തേങ്ങാക്കച്ചവടക്കാരനായിരുന്നു. സ്ഥാപകാംഗങ്ങളിലും അതുപോലെ രണ്ടു സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പ്പെട്ടിരുന്നു. ഡയരക്ടര്‍ ബോര്‍ഡ് അംഗം എന്നത് ഒരു പൂര്‍ണ സമയ പ്രവര്‍ത്തനമാണ്. ഇവരെല്ലാം പണിസ്ഥലത്ത് മേല്‍നോട്ടം നടത്തണം. വൈകുന്നേരങ്ങളില്‍ ചര്‍ച്ചക്കായി സംഘത്തില്‍ എത്തുകയും വേണം. എന്നാലിവര്‍ക്ക് ഇതിനൊന്നും പ്രത്യേകം പ്രതിഫലമില്ല. മറ്റു തൊഴിലാളികള്‍ക്കു കിട്ടുന്ന കൂലി മാത്രമേയുള്ളു.
ഡയരക്ടര്‍ ബോര്‍ഡംഗങ്ങള്‍ ഒരു ജീവിതോപാധി എന്ന നിലയ്ക്കല്ല സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണു സംഘത്തില്‍ ഇടപെട്ടിരുന്നത് എന്നു ഗ്രന്ഥകാരന്മാര്‍ അഭിപ്രായപ്പെടുന്നു. സ്ഥാപകാംഗങ്ങള്‍ വളര്‍ത്തിയെടുത്ത സഹകരണ സത്തയെ സാര്‍വലൗകിക മൂല്യങ്ങളോടും ജനാധിപത്യ പങ്കാളിത്തത്തോടും അവര്‍ക്കുണ്ടായിരുന്ന പ്രതിബദ്ധതയില്‍ നിന്നും ആ പ്രദേശത്തിന്റെ സാമൂഹിക അവബോധത്തില്‍ നിന്നും മാറ്റി നിര്‍ത്തിക്കാണാന്‍ കഴിയില്ല. അതാണ് അവരുടെ സഹകരണ മൂല്യത്തെ നിര്‍ണയിച്ചിരുന്നത്. അവിടെ ഉയര്‍ന്നുവന്ന പുരോഗമന സാമൂഹിക പ്രസ്ഥാനം ഒരുതരം സാമൂഹിക ഉയിര്‍ത്തെഴുനേല്‍പ്പിനു ഇടയാക്കുകയും അത് യു.എല്‍.സി.സി.എസ്സിന്റെ രൂപവത്കരണത്തിലേക്ക് നയിക്കുകയുമായിരുന്നു.

1925 ല്‍ രൂപം കൊണ്ടെങ്കിലും ഊരാളുങ്കല്‍ സംഘത്തിനു ഒരു വര്‍ഷം പണികളൊന്നും കിട്ടിയിരുന്നില്ല. അടുത്ത കൊല്ലം ആദ്യത്തെ പണി കിട്ടി. റോഡ്പണിക്കുള്ള ഈ കരാര്‍ 925 രൂപയുടേതായിരുന്നു. ചെറിയൊരു ലാഭം കിട്ടിയ ആ പണി 1927 – 28 ല്‍ നല്ല രീതിയില്‍ തീര്‍ത്തുകൊടുത്തെങ്കിലും പുതിയ കരാറുകളൊന്നും വന്നില്ല. അക്കാലത്തെ സഹകരണ വകുപ്പ് ഊരാളുങ്കല്‍ സംഘത്തിന്റെ നിലനില്‍പ്പില്‍ സംശയാലുവായിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് വകുപ്പ് സംഘത്തിനു കത്തയക്കുകയും ചെയ്തു. എന്നാല്‍, ആത്മവിശ്വാസം ഒട്ടും കുറയാത്ത മട്ടിലാണ് 1928 ജനുവരി 22 നു ചേര്‍ന്ന സംഘം ജനറല്‍ ബോഡി യോഗം ഇതിനോട് പ്രതികരിച്ചത്. തങ്ങള്‍ക്കു കിട്ടിയ ആദ്യത്തെ കരാര്‍തന്നെ തൃപ്തികരമായി പണിതീര്‍ത്തെന്നും ചെറിയൊരു ലാഭം കിട്ടിയെന്നും അനുഭവസമ്പന്നരാകുന്നതോടെ കൂടുതല്‍ ലാഭം കിട്ടുമെന്നാണു പ്രതീക്ഷയെന്നും സംഘം പറഞ്ഞു. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷനില്ലാതാക്കരുതെന്നു അപേക്ഷിച്ച സംഘം തങ്ങള്‍ക്കു ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കരാര്‍പണികള്‍ കൂടുതലായി നല്‍കണമെന്നും അഭ്യര്‍ഥിച്ചു. എന്നിട്ടും അവസ്ഥയില്‍ മാറ്റമൊന്നുമുണ്ടായില്ല. 1928 – 29 ലെ ആകെ വരുമാനം 350 രൂപയായിരുന്നു. തുടര്‍ന്നുള്ള രണ്ടു വര്‍ഷം വരുമാനം കാര്യമായി ഉണ്ടായില്ല. 1931 – 32 ല്‍ 167 രൂപയുടെ ചെറിയൊരു പണി കിട്ടി. സംഘം പ്രവര്‍ത്തനം തുടങ്ങി ആറു വര്‍ഷമായിട്ട് ജില്ലാ ബോര്‍ഡില്‍ നിന്നു ഒന്നും മത്സ്യവകുപ്പില്‍ നിന്നു ഏഴും പ്രവൃത്തികളാണ് ആകെ കിട്ടിയിരുന്നത്.

ടെണ്ടര്‍ത്തുക
കുറയ്ക്കുന്നു

നിലനില്‍പ്പ് അപകടത്തിലാകുന്ന അവസ്ഥ വന്നപ്പോള്‍ സംഘം പുതിയൊരു തന്ത്രമെടുത്തു. സ്വകാര്യ കരാറുകാരുടെ കുത്തക തകര്‍ക്കാന്‍ സംഘം ടെണ്ടര്‍ത്തുക വന്‍തോതില്‍ കുറച്ചുനല്‍കാന്‍ തുടങ്ങി. റോഡുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ എന്നിവയുടെ കരാര്‍പണിയാണ് ആദ്യകാലത്തു കൂടുതലും കിട്ടിയിരുന്നത്. ജില്ലാ ബോര്‍ഡും താലൂക്ക് ബോര്‍ഡുമാണിവ ഏല്‍പ്പിച്ചിരുന്നത്. പണിയില്‍ കഴിവും ഗുണമേന്മയും തെളിയിച്ചതോടെ വലിയ ജോലികളും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ജോലികളും കിട്ടിത്തുടങ്ങി. 1944 ല്‍ കനോലി കനാലിന്റെ വീതി കൂട്ടലും അതില്‍ നിന്നുള്ള ചെളി നീക്കി ആഴം കൂട്ടലും ഊരാളുങ്കല്‍ കരാറെടുത്തു ചെയ്തിരുന്നതായി പുസ്തകത്തില്‍ പറയുന്നുണ്ട്.

മലബാറിലെ കേരള ദിനേശ് ബീഡി പോലുള്ള മുന്‍നിര സഹകരണ സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഊരാളുങ്കല്‍ സംഘത്തിനു ചില സവിശേഷതകളുണ്ടെന്നു ഗ്രന്ഥകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. അറിയപ്പെടുന്ന കമ്യൂണിസ്റ്റു നേതാക്കളാരും ഊരാളുങ്കലിന്റെ തലപ്പത്തുണ്ടായിരുന്നില്ല എന്നതാണ് ഒരു പ്രത്യേകത. അംഗങ്ങളില്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റു പാര്‍ട്ടിക്കാരായിരുന്നെങ്കിലും ആരും സജീവ പ്രവര്‍ത്തകരായിരുന്നില്ല. ഭരണസമിതിയെ തൊഴിലാളികളില്‍ നിന്നു മാത്രമേ തിരഞ്ഞെടുക്കാവൂ എന്നു പ്രത്യേകം നിബന്ധനയുണ്ടായിരുന്നതാണിതിനു കാരണം. സമിതിയംഗങ്ങളെല്ലാം സംഘവുമായി ബന്ധപ്പെട്ട എല്ലാതരം തൊഴിലിലും സജീവമായിരുന്നു. അവര്‍ക്കു സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ സമയമുണ്ടായിരുന്നില്ല എന്നുവേണം കരുതാന്‍. തൊഴിലാളികള്‍ മാത്രം സംഘത്തെ നയിച്ചതിന്റെ ഫലമായി പ്രവൃത്തിപരമായ ഒരു സ്വയംഭരണ വ്യവസ്ഥ സംഘത്തില്‍ പ്രചരിച്ചു.

അംഗത്വം കിട്ടാന്‍
കരിങ്കല്ലുടയ്ക്കണം

1971-72 ല്‍ 89 അംഗങ്ങളാണു സംഘത്തിലുണ്ടായിരുന്നത്. 1975-76 ല്‍ ഇതു പെട്ടെന്നു ഇരുനൂറിലെത്തി. സംഘത്തിന്റെ എ ക്ലാസ് പദവി നിലനിര്‍ത്താനായിരുന്നു ഈ അംഗത്വ വര്‍ധന. എ ക്ലാസ് പദവിക്കു കുറഞ്ഞത് ഇരുനൂറംഗങ്ങള്‍ വേണമെന്നുണ്ടായിരുന്നു. അംഗങ്ങള്‍ വര്‍ധിച്ചതോടെ എല്ലാവര്‍ക്കും മുഴുവന്‍ സമയവും ജോലി നല്‍കാന്‍ സംഘം പ്രയാസപ്പെട്ടു. സംഘം ഉറപ്പാക്കുന്ന സ്ഥിരം തൊഴിലും ഉയര്‍ന്ന കൂലിയും കാരണം അംഗത്വത്തിനു ആവശ്യക്കാര്‍ കൂടി. എന്നാല്‍, സ്ഥിരാംഗത്വം അത്ര എളുപ്പമല്ലായിരുന്നു. ഇതിനൊരു നിബന്ധനയുണ്ടായിരുന്നു. രണ്ടുമൂന്നു കൊല്ലമെങ്കിലും കരിങ്കല്ലുടയ്ക്കുന്ന പണിയെടുത്താലേ അക്കാലത്തു സ്ഥിരാംഗത്വം നല്‍കിയിരുന്നുള്ളു. കല്ലുടയ്ക്കാനുള്ള ശേഷിയുണ്ടെങ്കില്‍ത്തന്നെ ഒരാള്‍ക്കു സ്ഥിരാംഗത്വം കിട്ടണമെന്നില്ല. അച്ചടക്കം, സദ്‌സ്വഭാവം, പ്രതിബദ്ധത എന്നിവയും കൂട്ടത്തില്‍ വിലയിരുത്തുമായിരുന്നു.

ഇപ്പോള്‍ നാലു തരം അംഗത്വമുണ്ട് സംഘത്തില്‍. 25 രൂപയുടെ ഓഹരിയെടുത്തു നേരത്തേതന്നെ പ്രവര്‍ത്തിച്ചുവരുന്നവരാണ് എ ക്ലാസ് അംഗങ്ങള്‍. 2012-13 ല്‍ 631 എ ക്ലാസ് അംഗങ്ങളുണ്ടായിരുന്നു. അവരുടെ ഓഹരി മൂലധനം 3.47 കോടി രൂപയായിരുന്നു. രണ്ടാമത്തേത് ബി ക്ലാസ് അംഗത്വമാണ്. ഇതു സര്‍ക്കാര്‍ ഓഹരിയാണ്. 2012-13 ല്‍ ഇതിന്റെ മൂല്യം 27.09 കോടിയായിരുന്നു. പിന്നെ സി ക്ലാസ്. ഒരാള്‍ക്ക് ഒരോഹരി മാത്രം. ഓഹരിവില ആദ്യം അഞ്ചു രൂപയായിരുന്നു. പിന്നീടിത് 25 രൂപയാക്കി. 699 പേരില്‍ നിന്നായി 18,000 രൂപയാണു സി ക്ലാസിന്റെ ഓഹരി മൂലധനം. 2008 ല്‍ ഡി ക്ലാസ് എന്നൊരു വിഭാഗം കൂടിയുണ്ടായി. ഇവരുടെ ഓഹരിക്ക് അഞ്ചു രൂപയായിരുന്നു വില. പണം നിക്ഷേപിക്കാന്‍ മാത്രമേ ഇവര്‍ക്ക് അവകാശമുണ്ടായിരുന്നുള്ളു. സംഘത്തിലെ തൊഴിലാളി അംഗങ്ങള്‍ എ, സി വിഭാഗം അംഗങ്ങളാണ്.

സംഘം വളരുന്നു

മാര്‍ക്കറ്റിന്റെ വിശ്വാസം നേടിയെടുത്തതോടെ 1990 കളുടെ പകുതിയോടെ സംഘത്തിനു കൂടുതല്‍ പണികള്‍ കിട്ടിത്തുടങ്ങി. വളര്‍ച്ചയും വേഗത്തിലായി. 2016 ആയപ്പോള്‍ സംഘം പൂര്‍ത്തിയാക്കിയ പ്രൊജക്ടുകള്‍ ആറായിരം കവിഞ്ഞിരുന്നു. ഇക്കാലത്തുതന്നെ 1300 കോടി രൂപയുടെ 130 പ്രൊജക്ടുകള്‍ പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളിലുമായിരുന്നു. നിര്‍മാണ പ്രക്രിയയുടെ ആധുനികീകരണത്തോടെ സംഘം ശക്തമായി വളര്‍ന്നു. സംഘത്തിന്റെ അഭിലാഷമായിരുന്ന കോഴിക്കോട്ടെ സൈബര്‍പാര്‍ക്കില്‍വരെ വൈവിധ്യവത്കരണം എത്തിനില്‍ക്കുന്നു.

സംഘത്തിന്റെ വളര്‍ച്ചക്കനുസരിച്ച് പ്രവര്‍ത്തനപരിധിയിലും മാറ്റം വന്നു. തുടക്കത്തില്‍ വടകര താലൂക്കായിരുന്നു പ്രവര്‍ത്തനപരിധി. പിന്നീടിതു വടക്കേ മലബാറിലേക്കും മലബാര്‍ പ്രദേശം മുഴുവനായും വ്യാപിപ്പിച്ചു. 2005 ല്‍ ബൈലോ ഭേദഗതി ചെയ്തു സംഘത്തിന്റെ പ്രവര്‍ത്തനപരിധി കേരളം മുഴുക്കെയാക്കി. ആദ്യകാലത്തു സംഘത്തിന്റെ പ്രധാന പണി റോഡ്‌നിര്‍മാണമായിരുന്നു. 1950 കളായപ്പോഴേക്കും പാലംപണിയിലേക്കു കടന്നു. വിദഗ്ധ തൊഴിലാളികള്‍ വേണ്ടത്രയില്ലാതിരുന്നതിനാല്‍ അക്കാലത്തു തമിഴ്‌നാട്ടില്‍ നിന്നു ആളെ കൊണ്ടുവന്നാണു പാലംപണി പൂര്‍ത്തിയാക്കിയിരുന്നത്. ആ അവസ്ഥ ഇന്നില്ല. ഏതു വലിയ പാലവും പണിയാനുള്ള ശേഷി ഊരാളുങ്കല്‍ സംഘത്തിനുണ്ട്. 1990 കളിലാണു സംഘം വന്‍തോതില്‍ വളര്‍ന്നത്. നിര്‍മാണ പ്രക്രിയയുടെ ആധുനികീകരണത്തോടെ പ്രവര്‍ത്തനം വൈവിധ്യവത്കരിക്കപ്പെട്ടതും വന്‍കിട പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതുമൊക്കെയാണു വളര്‍ച്ചയ്ക്കു ആക്കം കൂട്ടിയത്. ( തുടരും )

Leave a Reply

Your email address will not be published.

Latest News