കരകൗശല ഉല്‍പ്പന്ന ഗരിമയില്‍ നവഭാരത് ട്രസ്റ്റും സഹകരണ സംഘവും

വി.എന്‍. പ്രസന്നന്‍

തൃശ്ശൂര്‍ ജില്ലയിലെ എളവള്ളി ഗ്രാമത്തിലെ പാവപ്പെട്ടകരകൗശല കൈവേലക്കാര്‍ രൂപം കൊടുത്ത നവഭാരത് ട്രസ്റ്റ് എന്ന കൂട്ടായ്മ നാലു വര്‍ഷംമുമ്പു ഒരു സഹകരണസംഘവും
ആരംഭിച്ചു. 330 കരകൗശലകൈവേലക്കാര്‍ ട്രസ്റ്റിനും സംഘത്തിനും കീഴില്‍ അലങ്കാരവസ്തുക്കള്‍ ഉണ്ടാക്കി ഉപജീവനം നടത്തുന്നുണ്ട്.

 

കാറുകളിലും മറ്റു വാഹനങ്ങളിലും തൂങ്ങിയാടുന്ന മനോഹരമായ ചെറിയ നെറ്റിപ്പട്ടങ്ങളും തിടമ്പുകളും രൂപംകൊള്ളുന്നതു പാവപ്പെട്ട കരകൗശലകൈവേലക്കാരില്‍നിന്നാണ്. തൃശ്ശൂര്‍ ജില്ലയിലെ ഒരു ഉള്‍നാട്ടില്‍ ഇത്തരം അലങ്കാരോല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവരുടെ ഒരു കൂട്ടായ്മതന്നെയുണ്ട്. എളവള്ളി ഗ്രാമത്തിലാണ് അത്. അവിടെ കരകൗശലകൈവേലക്കാരുടെ കാല്‍നൂറ്റാണ്ടു പിന്നിട്ട നവഭാരത് ട്രസ്റ്റ് എന്ന ആര്‍ട്ടിസാന്‍കൂട്ടായ്മ നാലു വര്‍ഷംമുമ്പ് ഒരു സഹകരണസംഘത്തിനു രൂപംകൊടുത്തു. അതാണു ഗുരുവായൂരിനടുത്ത് എളവള്ളി ഗ്രാമപ്പഞ്ചായത്തിലുള്ള നവഭാരത് വ്യവസായ സഹകരണസംഘം നമ്പര്‍ 446. കരകൗശലകൈവേലക്കാര്‍ സഹകരിച്ചു രൂപംകൊടുത്ത നവഭാരത്ട്രസ്റ്റ് എന്ന കൂട്ടായ്മയുടെ അനുബന്ധമായി രൂപവത്കരിച്ച സഹകരണസംഘമാണിത്. കേന്ദ്രസര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഖാദിഗ്രാമവ്യവസായക്കമ്മീഷന്റെ ധനസഹായത്തോടെ വിവിധ കരകൗശലോല്‍പ്പന്നങ്ങളുടെ നിര്‍മാണവും വിപണനവും നടത്തിവരികയായിരുന്നു ട്രസ്റ്റ്. അതിന്റെ കീഴില്‍ സഹകരണസംഘംകൂടി രൂപവത്കരിച്ചതോടെ സംസ്ഥാന സഹകരണവകുപ്പുമായിക്കൂടി കരകൗശലവസ്തുനിര്‍മാതാക്കളുടെ ഈ കൂട്ടായ്മയ്ക്കു ബന്ധം കൈവന്നു.

2019 ഡിസംബര്‍ 30നാണ് ഇൗ സഹകരണസംഘം രജിസ്റ്റര്‍ ചെയ്തത്. 1222 അംഗങ്ങളാണു നവഭാരത് ട്രസ്റ്റിലുള്ളത്. ഇവരെല്ലാം ആര്‍ട്ടിസാന്‍കാര്‍ഡുള്ളവരാണ്. ട്രസ്റ്റ് അംഗത്വം സൗജന്യമാണ്. ആര്‍ട്ടിസാന്‍ കാര്‍ഡുള്ളവരായിരിക്കണം എന്നുമാത്രം. അന്നത്തെ ഗുരുവായൂര്‍ നഗരസഭാധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരിയാണു ട്രസ്റ്റ് ഉദ്ഘാടനം ചെയ്തത്. പി.കെ. അശോകനാണു ട്രസ്റ്റ് പ്രസിഡന്റ്. ട്രസ്റ്റിന് അനുബന്ധമായി നാലു വര്‍ഷം മുമ്പു രൂപവത്കരിച്ച സഹകരണസംഘത്തിന്റെ പ്രസിഡന്റും അദ്ദേഹംതന്നെ. രണ്ടിന്റെയും ഓഫീസും ഒന്നാണ്. കോവിഡ് പിടിമുറുക്കിയ കാലത്താണു സഹകരണസംഘത്തിന്റെ തുടക്കം. അതിനാല്‍ ഉദ്ഘാടനം ചടങ്ങുകള്‍ ഒന്നുമില്ലാതെയായിരുന്നു. 2018 ലെ പ്രളയകാലത്തു ട്രസ്റ്റിന്റെ ഓഫീസ്് അടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറിയെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായില്ല. എന്നാല്‍, കോവിഡ് കാലത്തു കുറെയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടു. അടച്ചിടലും സാമൂഹികഅകലം പാലിക്കലുമൊക്കെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ട്രസ്റ്റ് അംഗങ്ങളില്‍ നൂറോളം പേര്‍ ചേര്‍ന്നാണു സഹകരണസംഘം രൂപവത്കരിച്ചത്. ഓരോ അംഗവും 2000 രൂപയുടെ ഓഹരിയാണു സംഘത്തില്‍ എടുത്തിട്ടുള്ളത്.

330 പേരുടെ
ഉപജീവനമാര്‍ഗം

കരകൗശലകൈവേലക്കാരെ കഷ്ടപ്പാടില്‍നിന്നു മോചിപ്പിക്കാനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ 1990 കളുടെ ഒടുവില്‍ തൃശ്ശൂര്‍ ജില്ലാവ്യവസായകേന്ദ്രം ജനറല്‍ മാനേജരായിരുന്ന സാം സി. ഇട്ടിച്ചെറിയയുടെ പ്രോത്സാഹനത്തില്‍ ആര്‍ട്ടിസാന്മാര്‍ രൂപവത്കരിച്ചതാണു നവഭാരത് ട്രസ്റ്റ്. പി.കെ. അശോകനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. അദ്ദേഹമാണ് ഇപ്പോഴും പ്രസിഡന്റ്. ഗുരുവായൂരിലായിരുന്നു തുടക്കം. വൈകാതെ എളവള്ളിയിലേക്കു മാറി. എളവള്ളിയില്‍ വാടകക്കെട്ടിടത്തിലാണു പ്രവര്‍ത്തനം. മുപ്പതോളംപേര്‍ ഈ ഓഫീസിനോടു ചേര്‍ന്നുള്ള പണിപ്പുരയില്‍ കരകൗശലവസ്തുക്കള്‍ ഉണ്ടാക്കുന്നുണ്ട്. മുന്നൂറോളംപേര്‍ വീടുകളില്‍ ഇരുന്ന് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി എത്തിക്കുന്നുമുണ്ട്. ഖാദി ഗ്രാമവ്യവസായക്കമ്മീഷന്റെയും നബാര്‍ഡിന്റെയും സഹായങ്ങള്‍ വിവിധഘട്ടങ്ങളില്‍ ‘നവഭാരതി’നു ലഭിച്ചിട്ടുണ്ട്. കുറച്ചകലെ കൈപ്പറമ്പില്‍ ഇതിന്് ഒരു കോമണ്‍ ഫെസിലിറ്റി സെന്റര്‍ എന്ന ഫാക്ടറിയുണ്ട്. 25 സെന്റിലാണത്. ഏഴു വര്‍ഷംമുമ്പ് 25 ലക്ഷം രൂപയ്ക്കാണു സ്ഥലം വാങ്ങിയത്. കരകൗശലവസ്തുക്കള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃതവസ്തുക്കള്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കോമണ്‍ ഫെസിലിറ്റി സെന്റര്‍ നിര്‍മാണം മിക്കവാറും പൂര്‍ത്തിയാവുകയും യന്ത്രസാമഗ്രികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍കൂടി പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ഉദ്ഘാടനം ചെയ്യും. നിര്‍മാണം പൂര്‍ത്തിയായില്ലെങ്കിലും ഇവിടെ അസംസ്തൃതവസ്തുനിര്‍മാണം നടക്കുന്നുണ്ട്. രണ്ടു സാങ്കേതികവിഭാഗം ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴു പേരാണു ഫാക്ടറിയില്‍ ജോലി ചെയ്യുന്നത്.

എളവള്ളിയിലെ ഓഫീസ് വിവിധ കരകൗശലവേലകളുടെ പരിശീലനകേന്ദ്രംകൂടിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഖാദി ഗ്രാമവ്യവസായക്കമ്മീഷന്റെ ( കെ.വി.ഐ.സി ) ആഭിമുഖ്യത്തിലുള്ള പരിശീലനങ്ങളാണു പ്രധാനമായും നടക്കുന്നത്. നൈപുണ്യവികസന പരിശീലനങ്ങളാണു കൂടുതലും. കേരളത്തിലെയും ഇതരസംസ്ഥാനങ്ങളിലെയും വിദഗ്ധരാണു പരിശീലനം നല്‍കുക. ഈ വര്‍ഷം ആഗസ്റ്റില്‍ കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായമന്ത്രാലയത്തിന്റെ ‘സ്ഫൂര്‍ത്തി’ സ്‌കീം പ്രകാരമുള്ള ഏഴു ദിവസത്തെ പരിശീലനമാണ് ഏറ്റവും ഒടുവില്‍ നടന്നത്. ഡിസൈനിങ്ങിലായിരുന്നു പരിശീലനം.

നവഭാരത് ട്രസ്റ്റിനെ നബാര്‍ഡ് 13 ലക്ഷം രൂപ നല്‍കി സഹായിച്ചു. നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജരായിരുന്ന എസ്. മണികുമാറാണു സഹായം അനുവദിച്ചത്. കെ.വി.ഐ.സി.യും കാര്യമായി സഹായിച്ചു. അതൊക്കക്കൊണ്ടാണു കോമണ്‍ ഫെസിലിറ്റി സെന്ററിനു സ്ഥലം വാങ്ങാനും ഫാക്ടറിനിര്‍മാണം നടത്താനും സാധിച്ചത്. രണ്ടിടത്തു സംഘത്തിന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ശാലകളുണ്ട്. കൂടാതെ, നിരവധി വ്യാപാരികള്‍ സംഘത്തില്‍നിന്നു സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോയി വില്‍ക്കുന്നുണ്ട്. ഹരിതാ വി. കുമാര്‍ തൃശ്ശൂര്‍ ജില്ലാ കളക്ടറായിരിക്കെ മുന്‍കൈയെടുത്തു നടപ്പാക്കിയ ‘സോള്‍ ഓഫ് തൃശ്ശൂര്‍’ സമ്മാനവട്ടിയില്‍ വിവിധ സഹകരണസംഘങ്ങളുടെ ഉല്‍പ്പന്നങ്ങളോടൊപ്പം നവഭാരത് സഹകരണസംഘത്തിന്റെ നെറ്റിപ്പട്ടം, കോലം തുടങ്ങിയവയുമുണ്ട്. ഈ സമ്മാനവട്ടികയ്ക്കു നല്ല വില്‍പ്പനയുണ്ട്.

വിവിധതരം
അലങ്കാരവസ്തുക്കള്‍

അലങ്കാരാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വിവിധ അളവിലും വ്യത്യസ്ത തരത്തിലുമുള്ള നെറ്റിപ്പട്ടങ്ങള്‍, വിവിധയിനം കൃഷ്ണക്കുടങ്ങള്‍, പ്ലാസ്റ്റിക്കുകൊണ്ടും മണ്ണുകൊണ്ടുമുള്ള ഉറികള്‍, ചെറിയ മുത്തുക്കുടകള്‍, കൃഷ്ണപ്രതിമകള്‍, കാറുകളിലും മറ്റു വാഹനങ്ങളിലും അലങ്കാരമായി തൂക്കിയിടാന്‍ പാകത്തിലുളള തിടമ്പുകള്‍, കോലങ്ങള്‍, ദൈവങ്ങളുടെയും മറ്റും ഫോട്ടോകളുള്ള പിക്ചര്‍ഫ്രെയിമുകള്‍, ചകിരിനാരുകൊണ്ടുള്ള കുരുവിക്കൂടുകളും മറ്റുല്‍പ്പന്നങ്ങളും, ചെറിയ അലങ്കാരവസ്തുക്കള്‍കൊണ്ടുള്ള മാലകളും മറ്റ് ആഭരണങ്ങളും, പൂക്കള്‍, സ്‌പോഞ്ചു കൊണ്ടുള്ള വിവിധ പഴങ്ങളുടെ രൂപങ്ങള്‍, ചിരട്ട കൊണ്ടുള്ള അലങ്കാരവസ്തുക്കള്‍ തുടങ്ങിയവയാണ് ഇവിടെ ഉണ്ടാക്കുന്നത്. പ്രതിദിനം ശരാശരി 300 രൂപയാണ് ഇത്തരം വസ്തുക്കള്‍ ഉണ്ടാക്കുന്നവര്‍ക്കു കിട്ടുന്നത്. സ്ത്രീകളാണു തൊഴിലാളികളില്‍ ഏറെയും. രണ്ടു ശതമാനം പുരുഷന്മാര്‍ മാത്രമാണ് ഈ രംഗത്തുള്ളത്. വിവിധതരം പോളിപ്രോപ്‌ലിന്‍ ഫൈബറും മുത്തുകളും സ്‌പോഞ്ചുകളും നൂലുകളും തുണികളും വൂളന്‍ ത്രെഡുകളും കളിമണ്ണും ചിരട്ടയും ചകിരിനാരുമൊക്കെയാണ് ഉല്‍പ്പന്നങ്ങളുടെ അസംസ്‌കൃതവസ്തുക്കള്‍. മരത്തില്‍ ആനരൂപങ്ങളും വീണാരൂപങ്ങളും കൊത്തിയെടുക്കുന്ന കലാകാരന്മാരും ട്രസ്റ്റിലും സംഘത്തിലും അംഗങ്ങളായുണ്ട്. അതുകൊണ്ട് അത്തരം ഉല്‍പ്പന്നങ്ങളും ‘നവഭാരതി’ന്റെതായുണ്ട്.

ഗുരുവായൂര്‍ ഹാന്റിക്രാഫ്റ്റ്‌സ് ക്ലസ്റ്ററിന്റെ കീഴിലാണു ‘നവഭാരതി’ന്റെ പ്രവര്‍ത്തനം. കെ.വി.ഐ.സി.യാണ് ഇതിന്റെ പ്രായോജകര്‍. ഗുരുവായൂര്‍ ഹാന്റിക്രാഫ്റ്റ്‌സ് ക്ലസ്റ്ററിന്റെ നടത്തിപ്പ്ഏജന്‍സിയായി കെ.വി.ഐ.സി. നവഭാരതിനെ അംഗീകരിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ സംരംഭകവികസന ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് ഇതിനുള്ള പ്രോജക്ട് തയാറാക്കിയത്. ഗുരുവായൂര്‍, കുന്നംകുളം, ചാവക്കാട് നഗരസഭകളിലെയും എളവള്ളി ഗ്രാമപ്പഞ്ചായത്തിലെയും മുല്ലശ്ശേരി, ചൊവ്വല്ലൂര്‍, വെങ്കിടങ്ങ്, പുഴക്കല്‍ ബ്ലോക്കുകളിലെയും കരകൗശലകൈവേലക്കാര്‍ ഉള്‍പ്പെടുംവിധമാണു പ്രോജക്ട് തയാറാക്കിയിട്ടുള്ളത്. 1300 വനിതാകരകൗശലകൈവേലക്കാര്‍ ഈ മേഖലയില്‍ കരകൗശലവസ്തുക്കള്‍ നിര്‍മിച്ചുവരുന്നുണ്ടെന്ന് ആ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. അലങ്കാരാവശ്യങ്ങള്‍ക്കുള്ള നെറ്റിപ്പട്ടത്തിന്റെ ചെറുരൂപങ്ങള്‍ നിര്‍മിക്കുന്നതിന് എളവള്ളി, കണ്ടാണിശ്ശേരി ഗ്രാമപ്പഞ്ചായത്തുകളിലും ഗുരുവായൂര്‍ നഗരസഭയിലുമുള്ള കരകൗശലകൈവേലക്കാര്‍ പണ്ടേ പേരെടുത്തവരാണ്. ഉറികള്‍, കോലം, തിടമ്പ് തുടങ്ങിയവയുടെ ചെറുരൂപങ്ങളും നല്ല കലാമികവോടെ ഇവര്‍ നിര്‍മിക്കാറുണ്ട്. 1997 ല്‍ ഇവരുടെ ജീവിതം മെച്ചപ്പെടുത്താനാണു നവഭാരത് ട്രസ്റ്റ് രൂപവത്കരിച്ചത്. അന്ന് ആര്‍ട്ടിസാന്‍ കാര്‍ഡുള്ള 1360 പേരാണ് ഉണ്ടായിരുന്നത്; 90 ശതമാനവും സ്ത്രീകള്‍.

തുടക്കം
1997 ല്‍

1997 ഒക്ടോബര്‍ 15 നു ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തു. കരകൗശലകൈവേലക്കാരുടെ ക്ഷേമത്തിനും അവരുടെ ബിസിനസ് വികസനത്തിനുമായി സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെയാണു സംഘം സ്ഥാപിച്ചത്. പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്ര വിപുലമായ പ്രദേശത്തല്ലെങ്കിലും എളവള്ളിയിലും പരിസരമേഖലകളിലുമായി മുന്നൂറോളം കരകൗശലവേലക്കാരെ കണ്ടെത്തിയാണു പ്രവര്‍ത്തനം തുടങ്ങിയത്. ഇവരെ ഒരുമിപ്പിച്ചുകൊണ്ടുവരികയും അസംസ്‌കൃതവസ്തുക്കള്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കുകയും വിപണനകാര്യത്തില്‍ ബന്ധപ്പെടുത്തുകയുമാണു ചെയ്തത്. മിതമായ വിലയ്ക്കു ഗുണനിലവാരമുള്ള അസംസ്‌കൃതവസ്തുക്കള്‍ ലഭ്യമാക്കുക എന്നത് അക്കാലത്തു വലിയ വെല്ലുവിളിയായിരുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ ഇടനിലക്കാരെ ആശ്രയിക്കേണ്ടിവന്നു. അവര്‍ വലിയ വില ഈടാക്കുമായിരുന്നു. സമയത്ത് അസംസ്‌കൃതവസ്തുക്കള്‍ കിട്ടാറുമില്ലായിരുന്നു. ഇതുമൂലം ഓര്‍ഡര്‍ അനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ പ്രയാസം നേരിട്ടു. മുത്തുകളുടെയും മറ്റും നിറം പെട്ടെന്നു മങ്ങുന്നവയുമായിരുന്നു. ഈ സാഹചര്യത്തിലാണു നവഭാരത് ട്രസ്റ്റ് ഗുണമേന്മയും ഈടുമുള്ള അസംസ്‌കൃതവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള നിര്‍ദേശവുമായി മുന്നോട്ടുവന്നത്. ഈടും മികവുമുള്ള അസംസ്‌കൃതവസ്തുക്കള്‍ കോമണ്‍ ഫെസിലിറ്റി സെന്ററില്‍ ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നുണ്ട്.

നേരത്തേ മിക്ക അസംസ്‌കൃതവസ്തുവും കേരളത്തിനു പുറത്തുനിന്നു, പ്രധാനമായും കോയമ്പത്തൂര്‍നിന്നു, വാങ്ങുകയായിരുന്നു. നവഭാരത് ഉണ്ടാക്കി വില്‍ക്കുന്നതരം വസ്തുക്കള്‍ക്കാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ തയാറാക്കുന്ന സ്ഥാപനങ്ങള്‍ കുറവായതിനാല്‍ കോയമ്പത്തൂരും മറ്റുമുള്ള സ്ഥാപനങ്ങള്‍ക്ക് അസംസ്‌കൃതവസ്തുവിപണിയില്‍ ഏതാണ്ടൊരു കുത്തകതന്നെയുണ്ടായിരുന്നു. അതിനാല്‍ അവര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് അസംസ്‌കൃതസാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതമായിരുന്നു. കോമണ്‍ ഫെസിലിറ്റി സെന്ററില്‍ അസംസ്‌കൃതവസ്തുക്കള്‍ ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ അസംസ്‌കൃതവസ്തുവിനത്തില്‍ വലിയതോതില്‍ തുക ലാഭിക്കാനായി. മൂന്നു കോടി രൂപയുടെ പദ്ധതിയാണു കോമണ്‍ഫെസിലിറ്റി സെന്റര്‍. അതു പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ അസംസ്‌കൃതവസ്തുവിനത്തില്‍ ചെലവാക്കേണ്ടിവരുന്ന തുക ഇപ്പോഴത്തെതിന്റെ പകുതിയില്‍ താഴെയായി കുറയ്ക്കാന്‍ കഴിയും.

‘നവഭാരതി’നുവേണ്ടി കരകൗശലോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നവരില്‍ സ്വന്തമായി അസംസ്‌കൃതവസ്തുക്കള്‍ വാങ്ങി ഉല്‍പ്പന്നങ്ങളുണ്ടാക്കി ഓഫീസില്‍ ഏല്‍പ്പിക്കുന്നവരും ഇവിടെനിന്ന് അസംസ്‌കൃതവസ്തുക്കള്‍ കൊണ്ടുപോയി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി കൊണ്ടുവരുന്നവരുമുണ്ട്. ചാവക്കാട്, തൃശ്ശൂര്‍, തലപ്പിള്ളി, കുന്നംകുളം താലൂക്കുകളില്‍പ്പെട്ടവര്‍ ‘നവഭാരതി’നുവേണ്ടി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. പുറമെനിന്ന് അസംസ്‌കൃതവസ്തുക്കള്‍ വാങ്ങി വീടുകളില്‍ വച്ച് വസ്തുക്കള്‍ ഉണ്ടാക്കുന്നവര്‍ക്ക് അസംസ്‌കൃതവസ്തുക്കളുടെ വില കഴിച്ചാല്‍ കാര്യമായൊന്നും കിട്ടാത്ത പ്രശ്‌നമുണ്ട്. കോമണ്‍ ഫെസിലിറ്റി സെന്ററിലെ അസംസ്‌കൃതവസ്തുഉല്‍പ്പാദനം ഇതിനൊരു പരിഹാരമാണ്. പോളിപ്രോപ്‌ലിന്‍ ഉല്‍പ്പാദനത്തിനുള്ള യന്ത്രസാമഗ്രികള്‍ ഇവിടെയുണ്ട്. വൂളന്‍ത്രെഡ് പോലുള്ളവ വലിയതോതില്‍ വാങ്ങുന്നതിന്റെ മെച്ചവും ‘നവഭാരതി’നുണ്ട്. ചെറിയ വരുമാനക്കാരായ ഉല്‍പ്പാദകര്‍ ഒറ്റയൊറ്റയായി അസംസ്‌കൃതവസ്തുക്കള്‍ വാങ്ങുമ്പോള്‍ വലിയ വിലയാണു കച്ചവടക്കാര്‍ ഈടാക്കുന്നത്. നവഭാരതില്‍നിന്നു അസംസ്‌കൃതവസ്തു കിട്ടുന്നതു ഈ ആര്‍ട്ടിസാന്മാര്‍ക്കു വലിയ സഹായമായിരിക്കും.

ഗോഹത്തിയിലും ഹരിയാണയിലും മുംബൈയിലുമൊക്കെ നടക്കുന്ന കരകൗശലോല്‍പ്പന്നപ്രദര്‍ശനങ്ങളില്‍ ഉല്‍പ്പന്നങ്ങളുമായി പോയി ‘നവഭാരത്’ പങ്കെടുക്കാറുണ്ട്. 2022 ഡിസംബറില്‍ മുംബൈയില്‍ കെ.വി.ഐ.സി. മുന്‍കൈയെടുത്തു സംഘടിപ്പിച്ച 40 ദിവസത്തെ പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു. 2021 ഡിസംബര്‍ 31 നു നബാര്‍ഡിന്റെ ഗ്രാമീണാഭിവൃദ്ധിക്കായുള്ള സമര്‍പ്പിതസേവനത്തിനുള്ള പ്രശസ്തിപത്രം ‘നവഭാരതി’നു ലഭിച്ചു. മലബാര്‍ കരകൗശലമേളയടക്കമുള്ള മേളകളില്‍ പങ്കെടുത്തതിനുള്ള അംഗീകാരഫലകങ്ങളും കിട്ടി.

പ്രവര്‍ത്തനം
ഒരുമിച്ച്

നവഭാരത് വ്യവസായ സഹകരണസംഘം രൂപവത്കരിച്ചശേഷം ട്രസ്റ്റ് എന്ന നിലയിലും സഹകരണസംഘം എന്നനിലയിലുമുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ചുകൊണ്ടുപോകുകയാണു നവഭാരതിന്റെ പ്രവര്‍ത്തകര്‍. ഏഴംഗ ഭരണസമിതിയാണു നവഭാരത് വ്യവസായ സഹകരണസംഘത്തിനുള്ളത്. പി.കെ. അശോകന്‍ (പ്രസിഡന്റ്), വി.എം. നാസറുദ്ദീന്‍ (വൈസ് പ്രസിഡന്റ്), സീനാ ലൂവിസ് (സെക്രട്ടറി), ബിന്ദുസുകുമാരന്‍, അജിതാഅജിത്, ശ്രീഷാസുരേഷ്, ഷക്കീലാറഫീക്ക് എന്നിവരാണിവര്‍.

ഇപ്പോള്‍ തൃശ്ശൂര്‍ ജില്ലയിലും പരിസരജില്ലകളിലുമാണു ‘നവഭാരതി’ന്റെ ഉല്‍പ്പന്നങ്ങള്‍ പ്രധാനമായും വിറ്റുപോകുന്നത്. എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറ അടക്കമുള്ള സ്ഥലങ്ങളില്‍ ഇവ വില്‍ക്കുന്നുണ്ട്. വിവിധ തീവണ്ടിസ്‌റ്റേഷനുകളിലും വില്‍പ്പനസൗകര്യമുണ്ട്. കേരളത്തിലെല്ലായിടത്തും വില്‍പ്പനസൗകര്യം ഒരുക്കുക എന്നതാണു ഭാവിപ്രവര്‍ത്തനങ്ങളില്‍ പ്രധാനമെന്നു സംഘം പ്രസിഡന്റ് പി.കെ. അശോകന്‍ പറഞ്ഞു. കോമണ്‍ ഫെസിലിറ്റി സെന്റര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 40 പേര്‍ക്ക് ഇവിടെ നേരിട്ടു തൊഴില്‍ നല്‍കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ പേരെ സഹകരണസംഘത്തില്‍ ചേര്‍ക്കാന്‍ ഒരുക്കമാണെന്നു സെക്രട്ടറി സീനാ ലൂവീസ് പറഞ്ഞു. കോമണ്‍ ഫെസിലിറ്റി സെന്റര്‍ പൂര്‍ത്തിയാക്കി അസംസ്‌കൃതവസ്തു കിട്ടുന്ന കാര്യത്തില്‍ ആര്‍ട്ടിസാന്മാര്‍ അനുഭവിക്കുന്ന സാമ്പത്തികപരാധീനത ഇല്ലാതാക്കാനാണു പ്രഥമപരിഗണനയെന്നും അവര്‍ പറഞ്ഞു.

                                                                (മൂന്നാംവഴി സഹകരണമാസിക ഒക്ടോബര്‍ ലക്കം – 2023)

Leave a Reply

Your email address will not be published.

Latest News
error: Content is protected !!