ഉപഭോക്തൃ സഹകരണ രംഗവും ഭവന നിര്‍മാണ രംഗവും ശക്തം

moonamvazhi

വി.എന്‍. പ്രസന്നന്‍

( കഴിഞ്ഞ ലക്കം തുടര്‍ച്ച )

(2020 ഏപ്രില്‍ ലക്കം)

 

ഫ്രാന്‍സില്‍ ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ക്കു ഇംഗ്ലണ്ടിലെ റോച്ച്‌ഡേല്‍ പ്രസ്ഥാനത്തോടൊപ്പം തന്നെ പഴക്കമുണ്ട്. പക്ഷേ, 1880 കളില്‍ മാത്രമാണ് ഫ്രാന്‍സില്‍ ആ ശ്രമങ്ങള്‍ സഫലമായത്. 1885 ല്‍ ഒരു സഹകരണ യൂണിയന്‍ സ്ഥാപിച്ചു. 36 സംഘങ്ങള്‍ ചേര്‍ന്നാണ് അതു സ്ഥാപിച്ചത്. സര്‍ ചാള്‍സ് ഗൈഡ് ആണ് അതിനു നേതൃത്വം നല്‍കിയത്. റോച്ച്‌ഡേല്‍ മാതൃകയില്‍ ആകൃഷ്ടരായിരുന്നു അദ്ദേഹവും അനുയായികളും. ഇവര്‍ വര്‍ഗസമര സിദ്ധാന്തത്തിന് എതിരായിരുന്നു. ഇവരുടെ ആശയങ്ങള്‍ക്കെതിരെ ആല്‍ഫ്രഡ് മാര്‍ഷല്‍ രംഗത്തുവന്നു. സഹകരണ പ്രസ്ഥാനം തൊഴിലാളികളുടെ വര്‍ഗസ്വഭാവത്തിന് ഊന്നല്‍ നല്‍കണമെന്ന് അദ്ദേഹം വാദിച്ചു. ലാഭം സോഷ്യലിസ്റ്റ് പ്രചരണത്തിന് ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടതുപക്ഷ സംഘങ്ങള്‍

1895 ല്‍ ഫ്രാന്‍സിലെ ഇടതുപക്ഷ സഹകരണ സംഘങ്ങള്‍ പ്രത്യേക യൂണിയന്‍ രൂപവത്കരിച്ചു ( La Boarse- യൂണിയന്‍ ഓഫ് സോഷ്യലിസ്റ്റ് കോ-ഓപ്പറേറ്റീവ്‌സ് ) . 1912 ല്‍ മൂവായിരത്തോളം ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ ഉണ്ടായിരുന്നതില്‍ 470 എണ്ണം ഇതിലാണ് അഫിലിയേറ്റ് ചെയ്തിരുന്നത്. 410 എണ്ണമാണ് ചാള്‍സ് ഗൈഡിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സഹകരണ യൂണിയനോട് അഫിലിയേറ്റ് ചെയ്തിരുന്നത്. വിവിധ വിഭാഗങ്ങള്‍ ദേശീയ ട്രേഡിംഗ് ഫെഡറേഷനുകള്‍ സ്ഥാപിച്ചിരുന്നു. അവയില്‍ ഏറ്റവും പുരോഗതി നേടിയതു ലാ ബോര്‍സെയായിരുന്നു. സഹകരണ യൂണിയന്‍ ഏജന്‍സി അടിസ്ഥാനത്തിലാണു പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. 1912 ല്‍ രണ്ടു വിഭാഗം സംഘങ്ങളും തമ്മില്‍ യോജിപ്പിലെത്തി. ഒരു ഐക്യപ്രഖ്യാപനം ഉണ്ടാവുകയും ചെയ്തു. രാഷ്ട്രീയ നിഷ്പക്ഷത അടക്കമുള്ള റോച്ച്‌ഡേല്‍ തത്വങ്ങള്‍ ഇരുവിഭാഗവും അംഗീകരിച്ചു. രണ്ടു വിഭാഗങ്ങളുടെയും കേന്ദ്രസംഘടനകള്‍ പിരിച്ചുവിട്ടു. പകരം ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ ദേശീയ ഫെഡറേഷന്‍ ( നാഷണല്‍ ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ്‌സ് – എഫ്.എന്‍.സി.സി. ) നിലവില്‍ വന്നു. ഇരുവിഭാഗത്തിന്റെയും ട്രേഡിംഗ് ഫെഡറേഷനുകളും ലയിച്ചു. 1913 ല്‍ ബാങ്കിംഗ് വിഭാഗവും തുടങ്ങി. 1922 ല്‍ ഇത് ഫ്രാന്‍സ് സഹകരണ ബാങ്ക് ആയി മാറി. റീട്ടെയില്‍ മേഖലയില്‍ ചെറുസംഘങ്ങള്‍ ലയിച്ചു. ഇങ്ങനെയുണ്ടായ വികസന സംഘങ്ങള്‍ പുതിയ അടിസ്ഥാന ഘടകങ്ങളായി. 1925 ല്‍ സംഘടനയുടെ മൊത്തവ്യാപാര വിഭാഗത്തിന്റെ കീഴിലുണ്ടായിരുന്ന മിക്ക സംഭരണശാലകളും വികസന സംഘങ്ങള്‍ക്കു കൈമാറാന്‍ തീരുമാനിച്ചു. മൊത്തവ്യാപാരം കൂടുതലായും ഏജന്‍സി അടിസ്ഥാനത്തിലാക്കി. വികസന സംഘങ്ങള്‍ക്കു മിക്ക പ്രധാന നഗരങ്ങളിലും വാങ്ങല്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു.

1934 ലെ സാമ്പത്തിക പ്രതിസന്ധിയില്‍ ഫ്രാന്‍സ് സഹകരണ ബാങ്ക് ലിക്വിഡേഷനിലായി. റീട്ടെയില്‍ സംഘങ്ങളുടെയും മൊത്തവ്യാപാര വിഭാഗത്തിന്റെയും വിറ്റുവരവില്‍ ഒരു നികുതി ഏര്‍പ്പെടുത്തിയാണു നിക്ഷേപകര്‍ക്കു മടക്കിക്കൊടുക്കാനുള്ള പണം ഉണ്ടാക്കിയത്. എഫ.്എന്‍.സി.സി. പിരിച്ചുവിട്ടു. റീട്ടെയില്‍ സംഘങ്ങളുടെ വ്യാപാരം കുത്തനെ ഇടിഞ്ഞു.

രണ്ടാം ലോകയുദ്ധത്തിനു ശേഷം കാര്യങ്ങള്‍ മെച്ചപ്പെട്ടു. 1945 ല്‍ എഫ.്എന്‍.സി.സി. പുന:സംഘടിപ്പിച്ചു. 1954 ല്‍ എഫ.്എന്‍.സി.സി. യില്‍ അഫിലിയേറ്റ് ചെയ്ത 789 സംഘങ്ങള്‍ ഉണ്ടായിരുന്നു. 2,70,000 അംഗങ്ങളും. അംഗത്വത്തിന്റെ 75 ശതമാനവും ഏറ്റവും വലിയ ഏതാനും വികസനസംഘങ്ങളിലായിരുന്നു. വിറ്റുവരവിന്റെ 80 ശതമാനവും ഇവയില്‍ നിന്നായിരുന്നു. വടക്കന്‍ ഫ്രാന്‍സിലും കിഴക്കന്‍ ഫ്രാന്‍സിലുമായിരുന്നു ഇവ ഏറ്റവും ശക്തം.

1922 ല്‍ 1937 ഉപഭോക്തൃ സഹകരണ സ്ഥാപനങ്ങളാണ് ഫ്രാന്‍സിലുണ്ടായിരുന്നത്. ഇവയിലെല്ലാം കൂടി 13,38,000 അംഗങ്ങളുണ്ടായിരുന്നു. 1956 അവസാനമായപ്പോള്‍ അത് 670 സംഘങ്ങളായി. 30 ലക്ഷത്തോളമായിരുന്നു അംഗത്വം.

1912 ല്‍ ഉപഭോക്തൃ സഹകരണ സംഘങ്ങളെയാകെ ഉള്‍ക്കൊള്ളുന്ന ഒരു ഫെഡറേഷന്‍ രൂപവത്കരിച്ചു. ആ സമയത്ത് പ്രാദേശിക സംഘങ്ങള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരുന്ന മള്‍ട്ടിപ്പിള്‍ ഗ്രോസറികളില്‍ നിന്നുള്ള മത്സരത്താല്‍ തളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഒട്ടേറെ സഹകരണ സംഘങ്ങള്‍ ചേര്‍ന്ന് മേഖലാ സംഘങ്ങളായി സംഘടിച്ചുകൊണ്ടിരുന്നു. അതുമൂലം അവര്‍ക്കു മത്സരിക്കാനുള്ള സാമ്പത്തിക ശക്തി കൈവന്നു. അംഗങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കിക്കൊണ്ട് സഹകരണ സ്വഭാവം വര്‍ധിപ്പിക്കുകയും ചെയ്തു.

1956 അവസാനം 670 സംഘങ്ങളുടെ ഉടമസ്ഥതയില്‍ 8650 റീട്ടെയില്‍ സ്ഥാപനങ്ങളുണ്ടായിരുന്നു. 1,55,000 ദശലക്ഷം ഫ്രാങ്കിന്റെ ഉത്പന്നങ്ങളാണ് ആ വര്‍ഷം ഇവയിലൂടെ വിറ്റഴിക്കപ്പെട്ടത്. ഈ വില്‍പ്പനയില്‍ 85 ശതമാനവും 45 മേഖലാ സംഘങ്ങളിലൂടെയായിരുന്നു. ചെറുസംഘങ്ങള്‍ വലിയ യൂണിറ്റുകളില്‍ ലയിക്കുന്ന പ്രവണത പിന്നീടു വ്യാപകമായി.

ജനറല്‍ സൊസൈറ്റി

ഫ്രാന്‍സിലെ സഹകരണ മൊത്തവ്യാപാര സംഘങ്ങളെ ജനറല്‍ സൊസൈറ്റി എന്നു വിളിച്ചിരുന്നു. 1906 ലാണ് ഇതു സ്ഥാപിച്ചത്. 1941 ല്‍ ഇതിന്റെ പേര് ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ ജനറല്‍ സൊസൈറ്റി എന്നു മാറ്റി. 1953 ല്‍ ഇതില്‍ 1030 സംഘങ്ങള്‍ അഫിലിയേറ്റ് ചെയ്തിരുന്നു. റീട്ടെയില്‍ സഹകരണ സംഘങ്ങളും സഹകരണ യൂണിയനും വിതരണം ചെയ്യുന്ന ഉപഭോക്തൃസാധനങ്ങളുടെ വാങ്ങല്‍, ഉല്‍പാദനം, ഗതാഗതം, വിപണനം എന്നിവ പ്രാവര്‍ത്തികമാക്കുക, അംഗസംഘങ്ങള്‍ക്കായി വായ്പാ പ്രവര്‍ത്തനങ്ങള്‍ നടത്തുക, അംഗസംഘങ്ങളുടെ ഭരണ നിര്‍വഹണ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുകയും അംഗങ്ങളുടെ ക്ഷേമത്തിനായി മറ്റു സ്ഥാപനങ്ങളുമായി വാണിജ്യപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്യുക എന്നിവയാണ് ജനറല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍. 1954 ല്‍ ജനറല്‍ സൊസൈറ്റിയുടെ ഉല്‍പാദന പ്രവര്‍ത്തനങ്ങളില്‍ അഞ്ചു കാനിംഗ് ഫാക്ടറികളും ഒരു ചോക്കലേറ്റ് ഫാക്ടറിയും ഒരു കേന്ദ്ര വെണ്ണ ഡിപ്പോയും ഒരു മുത്തുച്ചിപ്പി വളര്‍ത്തുകേന്ദ്രവും ഒരു വസ്ത്ര നിര്‍മാണ ശാലയും ഉള്‍പ്പെട്ടിരുന്നു. വിവിധ കമ്പനികളില്‍ ഓഹരികളും സൊസൈറ്റിക്ക് ഉണ്ടായിരുന്നു. ഇവയില്‍ മിക്കവയുടെയും നിയന്ത്രണ മേധാവിത്വം കൈവരിക്കാന്‍ തക്ക ഓഹരികള്‍ സൊസൈറ്റി സ്വന്തമാക്കിയിരുന്നു. കാപ്പി, ഡെയറി ഉല്‍പന്നങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവയുടെ ഇറക്കുമതിയും ജനറല്‍ സൊസൈറ്റി നിര്‍വഹിച്ചിരുന്നു. 1954 ല്‍ 21 റീട്ടെയില്‍ ഷൂ ഷോപ്പുകളുടെ ഒരു ശൃംഖലയും ജനറല്‍ സൊസൈറ്റിക്കുണ്ടായിരുന്നു.

കേന്ദ്ര സഹകരണ ബാങ്ക്

സഹകരണാടിസ്ഥാനത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ പ്രധാനം കേന്ദ്ര സഹകരണ ബാങ്കാ ( സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ) ണ്. ലിക്വിഡേറ്റ് ചെയ്യപ്പെട്ട കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് ഫ്രാന്‍സും ഫ്രഞ്ച് സഹകരണ സ്ഥാപനങ്ങളുടെ കേന്ദ്ര സൊസൈറ്റിയും ലയിച്ചാണ് ഇതു രൂപവത്കരിച്ചത്. 1946 ലായിരുന്നു രൂപവത്കരണം. കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് ഫ്രാന്‍സ് നിക്ഷേപകര്‍ക്കു കൊടുക്കാനുണ്ടായിരുന്ന പണമെല്ലാം കൊടുത്തു തീര്‍ത്തശേഷമാണ് ഇതു രൂപവത്കരിച്ചത്. ഇതിനു പുറമെ 1939 ല്‍ ഫ്രഞ്ച് സഹകരണ സ്ഥാപനങ്ങളുടെ ഗാരന്റി ബാങ്കും 1943 ല്‍ സഹകരണ പരസ്പര ഗാരന്റീ അസോസിയേഷനും 1951ല്‍ ഒരു കുടുംബ വായ്പ സഹകരണ യൂണിയനും 1938 ല്‍ കേന്ദ്ര സഹകരണ വായ്പാബാങ്കും നിലവില്‍ വന്നു. കൂടാതെ ഒരു ഇന്‍ഷുറന്‍സ് സൊസൈറ്റിയും.

സഹകരണ ഉപഭോക്തൃ പ്രസ്ഥാനത്തിന്റെ സാമൂഹിക പ്രതിബദ്ധതയെപ്പറ്റി പ്രത്യേകം പറയേണ്ടതുണ്ട്. സംഘങ്ങള്‍ ലാഭത്തിന്റെ ഒരു വിഹിതം സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു നീക്കിവയ്ക്കണമെന്നത് എഫ്.എന്‍.സി.സി. അംഗത്വത്തിനുള്ള ഒരു വ്യവസ്ഥയായിരുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായിത്തന്നെ പല സ്ഥാപനങ്ങളും രൂപവത്കരിക്കുകയുണ്ടായിട്ടുണ്ട്. 1949 ല്‍ സ്ഥാപിച്ച സഹകരണ പരസ്പരസഹായ അസോസിയേഷന്‍ ഇവയിലൊന്നാണ്. 1950 കളില്‍ ഇത് കുട്ടികള്‍ക്കായുള്ള 14 കേന്ദ്രങ്ങളും സ്ത്രീകള്‍ക്കു രോഗസൗഖ്യ ഭവനവും നടത്തിയിരുന്നു.

തൊഴിലാളികളുടെ ഉല്‍പാദക പ്രസ്ഥാനം

1955 ല്‍ ഫ്രാന്‍സില്‍ തൊഴിലാളികളുടെ ഉല്‍പാദക സംഘങ്ങള്‍ ( വര്‍ക്കേഴ്‌സ് പ്രൊഡക്ടീവ് സൊസൈറ്റീസ് ) 720 എണ്ണമുണ്ടായിരുന്നു. ഇതില്‍ 674 എണ്ണവും തൊഴിലാളികളുടെ ഉല്‍പാദക സംഘങ്ങളുടെ ജനറല്‍ കോണ്‍ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്തവയായിരുന്നു. ഈ സംഘങ്ങളിലെല്ലാം കൂടി 37,000 തൊഴിലാളികള്‍ ഉള്‍പ്പെട്ടിരുന്നു. നിര്‍മാണ-പൊതുമരാമത്തു ജോലികള്‍ ചെയ്യുന്ന സംഘങ്ങള്‍, ലോഹ സംസ്‌കരണ-വൈദ്യുതി ജോലികള്‍ ചെയ്യുന്ന സംഘങ്ങള്‍, പുസ്തക-കടലാസ് വാണിജ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘങ്ങള്‍ തുടങ്ങിയവ തൊഴിലാളികളുടെ ഉല്‍പാദക സംഘങ്ങളായിരുന്നു. ഇവ മേഖലാ യൂണിയനുകളായും വ്യവസായ യൂണിയനുകളായും കേന്ദ്ര ധനകാര്യ ഓര്‍ഗനൈസേഷനായുമൊക്കെ സംഘടിപ്പിക്കപ്പെട്ടിരുന്നു.

ഫ്രാന്‍സില്‍ വളരെയധികം വിജയിച്ച മറ്റൊരു രംഗമാണ് ഉത്പാദകസംഘങ്ങള്‍ ( പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ). ഇതിനു ധാരാളം ക്ഷേമപ്രവര്‍ത്തനങ്ങളുമുണ്ടായിരുന്നു. മരിച്ച അംഗങ്ങളുടെ മക്കള്‍ക്കായി 1904 ല്‍ ഒരു അനാഥാലയം മോണ്ടില്‍ഹെരിയില്‍ ആരംഭിച്ചു. പിന്നീട് ഇതിനെ കുട്ടികള്‍ക്കുള്ള അവധിക്കാല ഭവനമായി മാറ്റി. കരകൗശല കൈവേലക്കാര്‍ക്കായുള്ള സഹകരണ സംഘങ്ങളും സജീവമായിരുന്നു 1945 ല്‍ മുന്നൂറോളം ആര്‍ടിസാന്‍സ് സഹകരണ സംഘങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് ഇവ കുറഞ്ഞുവന്നു. 1950 കളുടെ അവസാനത്തോടെ നാല്‍പതോളം മാത്രമാണു ബാക്കിയായത്. മീന്‍പിടിത്ത സഹകരണ സംഘങ്ങളാണു മറ്റൊരു മേഖല. മത്സ്യത്തൊഴിലാളി സഹകരണ വായ്പാബാങ്കുകള്‍ക്ക് 1913 ല്‍ ഒരു നിയമം മൂലം വായ്പ ലഭ്യമാക്കി. മത്സ്യത്തൊഴിലാളികള്‍ക്കു ബോട്ടുകളും മീന്‍പിടിത്ത ഉപകരണങ്ങളും വാങ്ങാന്‍ വായ്പ നല്‍കാന്‍ ഇതുമൂലം കഴിഞ്ഞു.

തൊഴിലാളി – ബഹുഓഹരിയുടമാ സഹകരണ സംഘങ്ങള്‍

2017 ലെ കണക്കു പ്രകാരം ഫ്രാന്‍സിലെ തൊഴിലാളി സഹകരണ സംഘങ്ങള്‍ മൂലമുണ്ടായ തൊഴിലവസര വളര്‍ച്ച 7.6 ശതമാനമാണ്. 3177 തൊഴിലാളി സഹകരണ സംഘങ്ങളില്‍നിന്നായി 500 കോടി യൂറോയുടെ വിറ്റുവരവാണുണ്ടായത്. നാലായിരത്തിലധികം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു.

2017 ഒടുവില്‍ ഫ്രാന്‍സില്‍ 3177 തൊഴിലാൡസഹകരണ സംഘങ്ങളുണ്ടായിരുന്നു. 2016 ലെതിനെക്കാള്‍ അഞ്ചു ശതമാനം കൂടുതലാണിത്. പുതുതായി തുടങ്ങിയ 300 സഹകരണ സംഘങ്ങളില്‍ 156 എണ്ണം തൊഴിലാളി സഹകരണ സംഘങ്ങളും 134 എണ്ണം ബഹു ഓഹരിയുടമാ സംഘങ്ങളു ( വര്‍ക്കര്‍ ആന്റ് മള്‍ട്ടി സ്റ്റെയ്ക്ക് ഹോള്‍ഡര്‍ കോ-ഓപ്പറേറ്റീവ്‌സ് ) മായിരുന്നു. രണ്ടിലും ബിസിനസ്സിന്റെ 51 ശതമാനവും ജീവനക്കാരുടെ സ്വന്തമാണ്. ബഹു ഓഹരിയുടമാ സംഘങ്ങളില്‍ തൊഴിലാളികളോടൊപ്പം ഇടപാടുകാരും ഉല്‍പന്ന-സേവന ദാതാക്കളും ഓഹരിയെടുക്കാറുണ്ട്.

2017 ല്‍ 741 ബഹുഓഹരിയുടമാ സംഘങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിലാകെ 7000 ജീവനക്കാരുണ്ട്. തൊഴിലാളി ബഹുഓഹരിയുടമാസംഘങ്ങള്‍ക്ക് അതിജീവനസാധ്യതയും കൂടുതലാണ്. 2012 മുതല്‍ 17 വരെയുള്ള അഞ്ചു വര്‍ഷം ഇവയുടെ അതിജീവന ശതമാനം 67 ആയിരുന്നു. സഹകരണാടിസ്ഥാനത്തിലല്ലാത്ത സംരംഭങ്ങളുടെത് 60 ശതമാനവും.

വിദ്യാര്‍ഥി സഹകരണ പ്രസ്ഥാനം

വിദ്യാര്‍ഥികളുടെ സഹകരണസംഘങ്ങളും ഫ്രാന്‍സില്‍ പണ്ടുമുതലേയുണ്ട്. അധ്യാപകരുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ തന്നെയാണ് തുടക്കകാലം മുതല്‍ ഇവ നടത്തിയിരുന്നത്. ഉദ്യാന നിര്‍മാണം, കരകൗശല വേലകള്‍, മോഡലിംഗ് തുടങ്ങിയ പ്രവൃത്തികളും ഇത്തരം സംഘങ്ങള്‍ ഏറ്റെടുത്തു നടത്തിയിരുന്നു. 1928 ല്‍ സ്റ്റേറ്റ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഒരു സഹകരണ കേന്ദ്രഓഫീസും നിലവില്‍ വന്നു. 1953 ല്‍ 19,182 സംഘങ്ങള്‍ ഇതിനോട് അഫിലിയേറ്റ് ചെയ്തിരുന്നു.

ഭവന സഹകരണ രംഗം

ഫ്രാന്‍സിലെ ഭവന സഹകരണ പ്രസ്ഥാനം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്ന ഒന്നാണ്. ജനപ്പെരുപ്പവും വര്‍ധിച്ച നിര്‍മാണച്ചെലവും അനാരോഗ്യകരമായ പരിസരങ്ങളും മൂലം ഫ്രാന്‍സില്‍ തൊഴിലാളികളുടെ പാര്‍പ്പിട സൗകര്യങ്ങള്‍ തീരെ അപര്യാപ്തമായിരുന്നു. ഈ സാഹചര്യത്തിലാണ് 1867 ല്‍ പന്ത്രണ്ടാം ആറണ്ടിസ്‌മെന്റില്‍ പാരിസ് തൊഴിലാളി ഭവന സഹകരണസംഘം പാര്‍പ്പിട എസ്റ്റേറ്റ് സ്ഥാപിച്ചത്. 1894 ല്‍ സീഗ്ഫ്രീഡ് നിയമം വന്നു. ഈ നിയമ പ്രകാരമാണ് എച്ച്.ബി.എമ്മുകള്‍ ( HBM- Habitations a Bon Marche ) സ്ഥാപിതമായത്. കുറഞ്ഞചെലവില്‍ വീട് എന്നാണ് ഇതിനര്‍ഥം. 1906 ലെ സ്ട്രൗസ് നിയമം , 1908 ലെ റിബോട്ട് നിയമം , 1921 ഫെബ്രുവരിയിലെ നിയമം എന്നിവയും ഭവന സഹകരണ രംഗത്തിന് വളരെ സഹായകമായി. റിബോട്ട് നിയമപ്രകാരം എച്ച്.ബി.എം. സഹകരണ ഭവനങ്ങള്‍ സ്വന്തമാക്കാന്‍ കുറഞ്ഞ പലിശയ്ക്കു സര്‍ക്കാര്‍ വായ്പകള്‍ ലഭ്യമായി. 1921 ഫെബ്രുവരിയിലെ നിയമം സഹകരണ സംഘങ്ങള്‍ക്കു കുറഞ്ഞ പലിശയ്ക്കു വായ്പ ലഭ്യമാക്കി. 1928 ല്‍ എച്ച്.ബി.എം. നിര്‍മാണ പരിപാടി പാര്‍ലമെന്റ് അംഗീകരിച്ചു. രണ്ടാം ലോകയുദ്ധത്തിനു മുമ്പുതന്നെ 10,000 സഹകരണ ഭവന യൂണിറ്റുകള്‍ നിര്‍മിച്ചുകഴിഞ്ഞിരുന്നു. 1951 ല്‍ എച്ച.്ബി.എം. എന്ന പേര് എച്ച.്എല്‍.എം. ( Habitations a Loyer Modere ) എന്നാക്കി. വാടക നിയന്ത്രിത ഭവനം എന്നര്‍ഥം.

മിതവരുമാനക്കാര്‍ക്കും സ്വന്തം വീട്

മിതവരുമാനക്കാരെ സ്വന്തം വീടുള്ളവരാക്കാന്‍ സഹായിക്കുന്ന കാസ്‌റ്റേഴ്‌സ് പ്രസ്ഥാനവും അന്നുണ്ടായിരുന്നു. വ്യക്തിയുടെ സ്വന്തം പ്രയത്‌നവും മറ്റുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനവും സംയോജിപ്പിച്ച് ആളുകളെ സ്വന്തം വീടുണ്ടാക്കാന്‍ സഹായിക്കുന്ന പ്രസ്ഥാനമായിരുന്നു ഇത്. 1948 നും 1952 നുമിടയ്ക്ക് 12,100 വീടുകള്‍ ഈ പ്രസ്ഥാനം നിര്‍മിച്ചു. 1947 ല്‍ എച്ച്.ബി.എം. സഹകരണ സംഘങ്ങള്‍ വികസിപ്പിക്കാനുതകുന്ന ഒരു നിയമം വന്നു. ഇതനുസരിച്ച് ‘ വാടകയില്‍ നിന്ന് ഉടമസ്ഥതയിലേക്ക് ‘ എന്ന സമീപനം സ്വീകരിക്കപ്പെട്ടു. സാവധാനത്തില്‍ വീടിന്റെ ഉടമസ്ഥത താമസക്കാര്‍ക്കു സ്വന്തമാകുന്ന രീതിയായിരുന്നു ഇത്. കോട്ടേജുകളാണ് ഇതനുസരിച്ചു പ്രധാനമായി നിര്‍മിച്ചത്. വ്യക്തിഗത ഭവനങ്ങള്‍ക്കായുള്ള ഇത്തരമൊരു സംരംഭത്തെ ചലാന്‍ഡോണ്ണെറ്റെ സംരംഭം എന്നാണു വിളിക്കുന്നത്. അക്കാലത്ത് ഭവനമന്ത്രിയായിരുന്ന ആല്‍ബിന്‍ ചലാന്‍ഡന്റെ ആശയമായിരുന്നു ഇത്. 1950 നും 1965 നുമിടയ്ക്ക് 35 വര്‍ഷത്തേക്കു രണ്ടു ശതമാനം പലിശയുമായി ഭവന നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ 140 എച്ച്.എല്‍.എം. സഹകരണ സംഘങ്ങള്‍ നിലവില്‍ വന്നു. ഇവ 1,30,000 വീടുകള്‍ നിര്‍മിച്ചു. മൂന്നു തരത്തിലുള്ള ഭവന പദ്ധതികളാണു എച്ച്.എല്‍.എം. സഹകരണത്തില്‍ ഉണ്ടായിരുന്നത്. വാടകയില്‍ നിന്ന് ഉടമസ്ഥതയിലേക്ക്, സഹകരണ വാടക സംവിധാനം, നേരിട്ടു വാടക എന്നിവയാണ് അവ.

കുറഞ്ഞ ചെലവില്‍ ഭവനസൗകര്യം ലഭ്യമാക്കുന്ന 270 ഭവന സഹകരണ സംഘങ്ങള്‍ 1955 ല്‍ ഫ്രാന്‍സിലുണ്ടായിരുന്നു. ഇതില്‍ 180 എണ്ണം ചെലവു കുറഞ്ഞ ഭവന സംഘങ്ങള്‍ക്കായുള്ള ദേശീയ ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്തിരുന്നു. ഈ ഫെഡറേഷനും ഇത്തരത്തിലുള്ള മറ്റു നാലു ഫെഡറേഷനുകളും ചേര്‍ന്ന് ദേശീയ യൂണിയനും രൂപം കൊണ്ടിരുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കാര്യമായി ഇത്തരം സംഘങ്ങളെ ആശ്രയിക്കേണ്ടിവന്നു. വില്‍പനയ്ക്കല്ലാത്ത വീടുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്ന ഒരു നിയമം 1947 ല്‍ പാസ്സാക്കി. ഇതില്‍ സഹകരണസംഘം തങ്ങളുടെ വസ്തു ഓഹരിയെടുക്കുന്ന അംഗങ്ങള്‍ക്കു നല്‍കും. വസ്തുവിന്റെ വിലയ്ക്കു തുല്യമായ ഓഹരി മൂലധനം പൂര്‍ണമായി അടച്ചുതീര്‍ക്കുന്ന മുറയ്ക്ക് അംഗത്തിന് ഉടമസ്ഥാവകാശം നല്‍കും. ഇത്തരം സംഘങ്ങള്‍ക്കു വന്‍തോതില്‍ സര്‍ക്കാര്‍ സഹായമുണ്ടായിരുന്നു. ചെലവു കുറഞ്ഞ ഭവനങ്ങള്‍ക്കായുള്ള സംഘങ്ങളെ 1952 ല്‍ സഹകരണ വായ്പാബാങ്കില്‍ നിന്നു വായ്പയ്ക്ക് അര്‍ഹമാക്കി.

ഇടതുപക്ഷക്കാരും ക്രൈസ്തവാഭിമുഖ്യമുള്ളവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം എച്ച്.എല്‍.എം. ഭവന സംഘങ്ങളിലും പ്രതിഫലിച്ചു. ഇതെത്തുടര്‍ന്ന് 1953 ല്‍ ഈ രംഗത്ത് പുതിയൊരു ഫ്രഞ്ച് ഫെഡറേഷന്‍ ഉടലെടുത്തു. എങ്കിലും, 1963 ല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഫ്രഞ്ച് ഫെഡറേഷനും ദേശീയ ഫെഡറേഷനും വീണ്ടും ഐക്യത്തിലായി.

1965 ല്‍ സഹകരണ വാടക സംവിധാനവും വാടകയില്‍ നിന്ന് ഉടമസ്ഥതയിലേക്ക് എന്ന സംവിധാനവും പരിഷ്‌കരിച്ചുകൊണ്ട് സര്‍ക്കാര്‍ പുതിയൊരു ഉത്തരവ് കൊണ്ടുവന്നു. സഹകരണ സംഘങ്ങള്‍ വീടു വാടകയ്ക്കു കൊടുക്കുന്നത് ഈ ഉത്തരവനുസരിച്ച് വിലക്കി. പകരം, അത് എച്ച്.എല്‍.എം. സ്ഥാപനങ്ങള്‍ക്കു കൈമാറണമെന്നു നിര്‍ദേശിച്ചു. 27,610 ഭവനങ്ങള്‍ ഇങ്ങനെ എച്ച്.എല്‍.എം. സ്ഥാപനങ്ങള്‍ക്കു കൈമാറി. വാടകയ്ക്കു പകരം വസ്തു ഉടമസ്ഥതയില്‍ കേന്ദ്രീകരിക്കാന്‍ സഹകരണ സംഘങ്ങള്‍ നിര്‍ബന്ധിതമായി.

അവകാശം നഷ്ടപ്പെടുന്നു

1971 ജൂലായില്‍ വന്ന നിയമവും സഹകരണ പ്രസ്ഥാനത്തിനു ദോഷമായിരുന്നു. സ്വന്തമായി കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള അവകാശമാണ് 1965 ലെയും 1971 ലെയും നിയമങ്ങള്‍ വഴി സഹകരണ പ്രസ്ഥാനത്തിനു നഷ്ടമായത്. കെട്ടിട നിര്‍മാണത്തിന്റെ കാര്യത്തില്‍ മൂന്നാം കക്ഷിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇതോടെ അവര്‍ നിര്‍ബന്ധിതരായി. നിര്‍മാതാവും മാനേജരും രണ്ടു പ്രത്യേക നിയമ വിഭാഗങ്ങളായി. വാടകയില്‍ നിന്ന് ഉടമസ്ഥതയിലേക്ക് എന്ന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനരംഗത്തു തുടരണമെങ്കില്‍ നിര്‍മാണ സഹകരണ സംഘങ്ങളായി ( SCP – Societe cooperative de production ) മാറണമെന്ന സ്ഥിതി വന്നു. പല സ്ഥാപനങ്ങളും ഇതുമൂലം സഹകരണ ഘടന ഉപേക്ഷിച്ച് കോര്‍പറേഷനുകളായി പുന:സംഘടിപ്പിക്കപ്പെട്ടു. 1972 നും 74 നുമിടയ്ക്ക് വാടകയില്‍ നിന്ന് ഉടമസ്ഥതയിലേക്ക് എന്ന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 50 സഹകരണ സ്ഥാപനങ്ങള്‍ സഹകരണ ഘടന ഉപേക്ഷിച്ചു. 1947 നും 1971 നും ഇടയ്ക്ക് അമ്പതിനായിരത്തില്‍പ്പരം വാടക യൂണിറ്റുകള്‍ സഹകരണ സംഘങ്ങള്‍ നിര്‍മിച്ചുനടത്തിയിരുന്നു. കാസ്റ്റേഴ്‌സ് പ്രസ്ഥാനം നടത്തിയിരുന്ന സഹകരണ സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധിമൂലം പ്രശ്‌നത്തിലായി.

കൂടുതല്‍ വഴക്കമുള്ള നിയമങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യം സഹകരണ പ്രസ്ഥാനം തുടര്‍ന്നും ഉന്നയിച്ചുകൊണ്ടിരുന്നു. അങ്ങനെ 1983 ആയപ്പോഴേക്കും സഹകരണ പ്രസ്ഥാനത്തിന് 1971 ല്‍ നഷ്ടപ്പെട്ട കാര്യങ്ങള്‍ തിരികെ ലഭിച്ചു. അതിനുശേഷം എച്ച്.എല്‍.എം. സഹകരണ പ്രസ്ഥാനം ഒരു മേല്‍നോട്ട സംവിധാനം ആവിഷ്‌കരിച്ചു. നിര്‍ബന്ധിത വിലയിരുത്തല്‍ എന്നായിരുന്നു ഇതിന്റെ പേര്. എല്ലാ എച്ച്.എല്‍.എം. സ്ഥാപനങ്ങളും 1983 ലെ നിയമം പാലിക്കാന്‍ ബാധ്യസ്ഥമായിരുന്നു.

കുറഞ്ഞ വരുമാനക്കാര്‍ക്കു വീട്ടുടമസ്ഥത എന്ന ലക്ഷ്യം ഇപ്പോഴും സഹകരണ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. വാടകയില്‍ നിന്ന് ഉടമസ്ഥതയിലേക്ക് എന്ന തത്വം 1984 ജൂലായ് 12 ലെ ഒരു നിയമ പ്രകാരം പുന:സ്ഥാപിച്ചു. ഇക്കാലത്ത് എച്ച്.എല്‍.എം. സഹകരണ ഫെഡറേഷന്‍ എച്ച്.എല്‍.എം. യൂണിയന്റെ പരിധിയിലെ പ്രവര്‍ത്തനങ്ങളിലേക്കും തിരിഞ്ഞു. 1925 ലാണ് എച്ച്.എല്‍.എം. യൂണിയന്‍ സ്ഥാപിച്ചത്. ഇതിനു കീഴില്‍ പൊതു ഓഫീസുകളും എച്ച്.എല്‍.എം. ഹൗസിംഗ് കോര്‍പറേഷനുകളും റിയല്‍ എസ്‌റ്റേറ്റ് വായ്പാ കോര്‍പറേഷനുകളും മേഖലാ എച്ച്.എല്‍.എം. അസോസിയേഷനുകളും ഉണ്ടായിരുന്നു.

ഭവനരംഗത്ത് പ്രതിസന്ധി

ഭവനരംഗത്തു ഫ്രാന്‍സ് വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ആവശ്യമുള്ളതിനേക്കാള്‍ എട്ടു ലക്ഷത്തോളം വീടുകളുടെ കുറവുണ്ട്. വര്‍ഷങ്ങളായി നിര്‍മാണ രംഗത്തുണ്ടായ ക്ഷീണത്തിന്റെ പ്രതിഫലനമാണിത്. ഓരോ വര്‍ഷവും 40 ലക്ഷത്തോളം പേര്‍ വീടിനുള്ള മാര്‍ഗങ്ങള്‍ ആരായുന്നുണ്ട്. ഇതില്‍ 13 ലക്ഷം പേരും നോക്കുന്നത് തങ്ങളുടെ വരുമാനത്തില്‍ ഒതുങ്ങുന്ന വീടുകളാണ്. ഭവന പ്രതിസന്ധി താഴ്ന്ന വരുമാനക്കാരെ മാത്രമല്ല ഇടത്തരം വരുമാനക്കാരെയും ബാധിക്കുന്നുണ്ട്. 2011 ല്‍ 102 എച്ച്.എല്‍.എം. സഹകരണ സ്ഥാപനങ്ങള്‍ സാമൂഹിക ഉടമസ്ഥതയ്ക്കായി 3348 വീടുകള്‍ നിര്‍മിച്ചു. വ്യക്തിഗത വീടുകള്‍ നിര്‍മിക്കാനായി 907 നിര്‍മാണക്കരാറുകളില്‍ ഒപ്പുവച്ചു. 1201 വാടക സാമൂഹിക ഭവന യൂണിറ്റുകള്‍ തുടങ്ങി. 282 ഭവന നിര്‍മാണ സ്ഥലങ്ങള്‍ വികസിപ്പിച്ചെടുത്തു. 3800 ഭവന യൂണിറ്റുകളും 1176 സഹ ഉടമസ്ഥതാ അസോസിയേഷനുകളും നടത്തുന്നു. ഓരോ വര്‍ഷവും താഴ്ന്ന വരുമാനക്കാര്‍ക്കായി വികസിപ്പിക്കുന്ന സാമൂഹിക ഭവനങ്ങളില്‍ 60 ശതമാനവും നിര്‍മിക്കുന്നത് എച്ച്.എല്‍.എം. സഹകരണ സംഘങ്ങളാണ്.

എച്ച.്എല്‍.എമ്മിന്റെ മൂന്നു തരത്തിലുള്ള സഹകരണ സ്ഥാപനങ്ങളാണു ഫ്രാന്‍സിലുള്ളത്. എച്ച്.എല്‍.എം. നിര്‍മാണ സഹകരണ സ്ഥാപനം , എച്ച.്എല്‍.എം. കൂട്ടുത്തരവാദ സഹകരണ സ്ഥാപനം , എച്ച്.എല്‍.എം. പ്രാദേശിക നിയമ സഹകരണ സ്ഥാപനങ്ങള്‍ എന്നിവയാണവ. കെട്ടിടം ഉപയോഗിക്കുന്ന അംഗങ്ങളും സഹകരണ ജീവനക്കാരും ചേര്‍ന്ന് 51 ശതമാനം ഓഹരി നിയന്ത്രിക്കുന്ന സംവിധാനമാണ് ആദ്യത്തേത്. നഗര നവീകരണ പദ്ധതികള്‍ക്കു മാര്‍ഗ നിര്‍ദേശം നല്‍കാനായി 2003 ല്‍ കൊണ്ടുവന്ന നിയമപ്രകാരം നടപ്പാക്കിയതാണ് രണ്ടാമത്തേത്. ഇതാണ് എച്ച്.എല്‍.എം. സഹകരണ ഘടനയിലെ ഏറ്റവും പുതിയ സംവിധാനം. വ്യക്തിഗത ഉപയോക്താക്കളും ജീവനക്കാരും പൊതുസ്ഥാപനങ്ങളും അംഗങ്ങളായുണ്ട്. ഓരോ വിഭാഗത്തിനും 10 ശതമാനമെങ്കിലും ഓഹരിയുണ്ടായിരിക്കണം. 50 ശതമാനത്തില്‍ കൂടുതല്‍ ഓഹരി ഒരു വിഭാഗത്തിലും പാടില്ല താനും. മൂന്നു കോര്‍പറേഷനുകള്‍ മാത്രമാണ് എച്ച്.എല്‍.എം. പ്രാദേശിക നിയമ സഹകരണ സ്ഥാപനങ്ങളായുള്ളത്.

എച്ച്.എല്‍.എം. സഹകരണ സ്ഥാപനങ്ങളെല്ലാം 1908 ല്‍ സ്ഥാപിച്ച സഹകരണ സ്ഥാപനങ്ങള്‍ക്കായുള്ള എച്ച്.എല്‍.എം. ദേശീയ ഫെഡറേഷനു കീഴിലാണു പ്രവര്‍ത്തിക്കുന്നത്. 2008 ല്‍ ഈ പ്രസ്ഥാനം ‘ കൂടുതല്‍ നിര്‍മിക്കുക, കൂടുതല്‍ നന്നായി നിര്‍മിക്കുക, എല്ലായിടത്തും നിര്‍മിക്കുക ‘ എന്ന ലക്ഷ്യം സ്വീകരിച്ചു.

28 അംഗ ഫെഡറല്‍ കൗണ്‍സിലാണു ഫെഡറേഷന്റെ ഭരണം നിര്‍വഹിക്കുന്നത്. ഇവരെ തിരഞ്ഞെടുക്കുന്നത് പൊതുസഭയും ആറ് മേഖലാന്തരജില്ലകളും ചേര്‍ന്നാണ്. ഫെഡറേഷന് ഒരു മര്യാദാ സമിതിയുമുണ്ട്. 23,000 സാമൂഹിക ഭവന യൂണിറ്റുകളെ പ്രതിനിധാനം ചെയ്യുന്ന 165 എച്ച.്എല്‍.എം. സഹകരണസ്ഥാപനങ്ങള്‍ എഫ.്എന്‍.സി.സി. എച്ച.്എല്‍.എമ്മിലുണ്ട്. ഇവ ഓരോ വര്‍ഷവും താമസക്കാരുടെ ഉടമസ്ഥതയ്ക്കായി 5000 പുതിയ സാമൂഹിക ഭവന യൂണിറ്റുകള്‍ നിര്‍മിച്ചുവരുന്നു.

സഹകരണക്കമ്പനികള്‍

സാമ്പത്തിക കാര്യങ്ങളില്‍ ജനാധിപത്യവും ബിസിനസ് നടത്തിപ്പില്‍ വ്യവസായ സംരംഭക മാതൃകയും സംയോജിപ്പിക്കുന്നുവെന്നതാണ് സഹകരണക്കമ്പനികളുടെ പ്രത്യേകത. ഫ്രാന്‍സിലാണ് ഏറ്റവും കൂടുതല്‍ സഹകരണക്കമ്പനികളും ഏറ്റവും കൂടുതല്‍ സഹകരണക്കമ്പനി ജീവനക്കാരുമുള്ളത്. 12 ലക്ഷം ജീവനക്കാര്‍ സഹകരണക്കമ്പനികളിലുണ്ട്. സഹകരണ സംരംഭങ്ങളിലൂടെ ഏറ്റവും കൂടുതല്‍ വിറ്റുവരവു നേടുന്നതും ഫ്രാന്‍സ് തന്നെ. നീതിപൂര്‍വകമായ ഉപഭോഗം ശക്തമാകുന്തോറും സഹകരണ മാതൃക കൂടുതല്‍ ആകര്‍ഷകമായിക്കൊണ്ടിരിക്കുകയാണ്. 2008 ലെ സാമ്പത്തിക പ്രതിസന്ധി ഇതിനു കൂടുതല്‍ പ്രചോദനമായി. പാര്‍ട്ണര്‍മാര്‍ ചേര്‍ന്നുള്ള സഹകരണക്കമ്പനികളും ചെറിയ ഓഹരികള്‍ വീതം നിരവധി അംഗങ്ങള്‍ എടുക്കുന്ന സഹകരണക്കമ്പനികളുമുണ്ട്. പങ്കാളികള്‍ തന്നെ ഉല്‍പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുന്ന യൂസേഴ്‌സ് കോ-ഓപ്പറേറ്റീവുകളാണ് ഇവയില്‍ ഒരിനം. ഉപഭോക്തൃ സഹകരണ സംഘങ്ങള്‍, സ്‌കൂള്‍ സഹകരണ സംഘങ്ങള്‍, റിയല്‍ എസ്‌റ്റേറ്റ് ഉടമസ്ഥതാ സഹകരണ സംഘങ്ങള്‍, സാമൂഹിക ഭവന സഹകരണ സംഘങ്ങള്‍ തുടങ്ങിയവയൊക്കെ ഇതില്‍പ്പെടും.

സഹകരണ ബാങ്കുകളാണ് ഈയിനത്തിലുള്ള മറ്റൊന്ന്. പാര്‍ട്ണര്‍മാര്‍ തന്നെ ഇടപാടുകാരും നിക്ഷേപകരും വായ്പയെടുക്കുന്നവരും ആകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പാര്‍ട്ണര്‍മാര്‍ തന്നെ വ്യവസായ സംരംഭകര്‍ കൂടിയായ സഹകരണ സംരംഭങ്ങളെയാണു കൃത്യമായി സഹകരണക്കമ്പനികള്‍ എന്നു പറയുന്നത്. കാര്‍ഷിക സഹകരണ സ്ഥാപനങ്ങളും മാരിറ്റൈം സഹകരണ സ്ഥാപനങ്ങളും ട്രേഡ്‌സ് സഹകരണ സ്ഥാപനങ്ങളും ഷോപ്പ്കീപ്പേഴ്‌സ് സഹകരണ സ്ഥാപനങ്ങളുമൊക്കെ ഇതില്‍പ്പെടും.

ഉല്‍പാദന സഹകരണ സംഘങ്ങളാണ് ( പ്രൊഡക്ഷന്‍ കോ-ഓപ്പറേറ്റീവ്‌സ് ) മറ്റൊന്ന്. സഹകരണ പങ്കാളിത്തക്കമ്പനികള്‍ , പൊതുതാല്‍പര്യ സഹകരണ സംഘങ്ങള്‍ , ബഹുമേഖലാ സഹകരണ സംഘങ്ങള്‍ എന്നിവ ഇതില്‍ വരും.

സൂപ്പര്‍ മാര്‍ക്കറ്റ് തരംഗം

ന്യൂയോര്‍ക്കില്‍ ബ്രൂക്ക്‌ലിന്‍ നിവാസികള്‍ക്കായി 1973 ല്‍ സ്ഥാപിച്ച പാര്‍ക്ക് സ്ലോപ് ഫുഡ് കോപ് ( Park Slope Food Coop ) സഹകരണ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു പ്രചോദനമാര്‍ജിച്ചുകൊണ്ട് ഫ്രാന്‍സില്‍ സഹകരണ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഒരു തരംഗമായിരിക്കുകയാണിപ്പോള്‍. തുറമുഖനഗരമായ ടൗലോണിലെതാണ് ഏറ്റവും പുതിയ ഉദാഹരണങ്ങളിലൊന്ന്. ലാ കോപ് സര്‍ മെര്‍ ( La Coop sur Mer ) എന്നു പേരിട്ടിട്ടുള്ള ഇത് 2017 ജൂണിലാണ് ആദ്യത്തെ സ്‌റ്റോര്‍ തുറന്നത്. 20,000 യൂറോ ക്രൗഡ് ഫണ്ടിംഗിലൂടെയാണു സമാഹരിച്ചത്. അംഗങ്ങള്‍ മൂലധനം നല്‍കുന്നതിലുപരി എല്ലാ മാസവും മൂന്നു മണിക്കൂര്‍ സൂപ്പര്‍മാര്‍ക്കറ്റിനായി സന്നദ്ധസേവനം നടത്തണമെന്നുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റിന്റെ നടത്തിപ്പിനുവേണ്ട അധ്വാനസമയത്തിന്റെ 75 ശതമാനം ഇങ്ങനെ ലഭ്യമാക്കാന്‍ കഴിയുന്നുണ്ട്. ഉല്‍പാദകര്‍ക്കു ന്യായമായ വില നല്‍കുമ്പോഴും വിലകള്‍ പിടിച്ചുനിര്‍ത്താന്‍ ഇതുമൂലം കഴിയുന്നു.

ഇത്തരം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ആദ്യത്തേതു 2016 ല്‍ പാരീസിലാണു സ്ഥാപിച്ചത്. ലാ ലൂവ് ( La Louve ) എന്നാണു പേര്. ചെന്നായ എന്നര്‍ഥം. തുടര്‍ന്നു വിവിധ സ്ഥലങ്ങളില്‍ ഇത്തരം മുപ്പതോളം സംരംഭങ്ങള്‍ ഉയര്‍ന്നുവന്നു.

അഭയാര്‍ഥികളെ സഹായിക്കാനും സഹകരണപ്രസ്ഥാനം

അഭയാര്‍ഥികളുടെ മക്കളെ സഹായിക്കാന്‍ ബസ്സുമായി രംഗത്തിറങ്ങിയാണ് ഫ്രാന്‍സിലെ സഹകരണ സ്‌കൂളുകളുടെ ശൃംഖല സേവനനിരതമാകുന്നത്. പഠനാനുഭവം പങ്കുവയ്ക്കല്‍ എന്ന ആശയമാണ് ഇതിനു പ്രചോദനമായത്. ക്രൗഡ് ഫണ്ടിംഗിലൂടെയാണു തുക സമാഹരിച്ചത്. എഴുപതോളം അഭയാര്‍ഥിക്കുട്ടികള്‍ ദിവസവും രണ്ടു നേരം ബസ്സിനകത്തു സമ്മേളിച്ച് ചര്‍ച്ചകളിലും സംഗീതക്ലാസ്സുകളിലും പഠനപ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നു. കലയ്‌സിലാണ് ഈ സംരംഭം. അവിടത്തെ അഭയാര്‍ഥി ക്യാമ്പ് അടച്ചുപൂട്ടിയപ്പോള്‍ പോകാനിടമില്ലാതായ അഭയാര്‍ഥിക്കുട്ടികളെ സംരക്ഷിക്കാനാണ് ഇത്തരമൊരു സംരംഭം ഒരുക്കിയത്. അഭയാര്‍ഥികളടക്കം പ്രതിഫലേച്ഛയില്ലാതെ ജോലി ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകരാണു സംരംഭം നടത്തുന്നത്. 2015 ലാണ് ഇതാരംഭിച്ചത്. മറ്റു രാജ്യങ്ങളിലെ അഭയാര്‍ഥി സഹായ പ്രവര്‍ത്തനങ്ങള്‍ക്കും ബസ് പ്രൊജക്ട് ധനസഹായം നല്‍കുന്നുണ്ട്.

ക്രിപ്‌റ്റോ കറന്‍സി രംഗത്തു പ്രവര്‍ത്തിക്കാനും ഫ്രാന്‍സില്‍ ഒരു സഹകരണ സംഘമുണ്ട്. എ.ആര്‍.കെ. ഇക്കോ സിസ്റ്റംസ് എന്നാണ് ഈ ഓപ്പണ്‍ സോഴ്‌സ് ബ്ലോക്ക്‌ചെയിന്‍ സഹകരണ സംഘത്തിന്റെ പേര്. കൂട്ടുതാത്പര്യ സഹകരണ സംഘമായാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സഹകരണ സംഘത്തില്‍ അംഗങ്ങളാണ്. 7,50,000 ഡോളര്‍ എ.ആര്‍.കെ. ടോക്കണ്‍ എക്‌സ്‌ചേഞ്ച് കാംപെയ്ന്‍ വഴി സമാഹരിച്ചു. ബ്ലോക്‌ചെയിന്‍ ഇക്കോ സിസ്റ്റങ്ങള്‍ വികസിപ്പിക്കലാണു സംരംഭത്തിന്റെ ലക്ഷ്യം. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് കോണ്‍ട്രാക്റ്റുകളും മൊബൈല്‍ വാലെറ്റുകളും അതിവേഗ ഇടപാടുകളും സാധ്യമാക്കലാണു സംരംഭത്തിന്റെ ബിസിനസ്. സ്മാര്‍ട്ട് ബ്രിഡ്ജ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. കറന്‍സികളെയും ബ്ലോക്‌ചെയിനുകളെയും ബന്ധിപ്പിക്കുന്ന പ്ലാറ്റ്‌ഫോം സൃഷ്ടിച്ചുകൊണ്ട് സ്മാര്‍ട്് കോണ്‍ട്രാക്റ്റുകളും മറ്റ് ബ്ലോക്‌ചെയിന്‍ അധിഷ്ഠിത ഇടപാടുകളും നടപ്പാക്കാനുള്ള ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

(അവലംബം: Theory and Practice of Co-operation in India and Abroad Vol 2 by K.R.Kulkarni.
www.thenews.coop, www.housinginternational.coop ) (അവസാനിച്ചു)

Leave a Reply

Your email address will not be published.

Latest News
error: Content is protected !!