ജീവിതം ഡിജിറ്റലാകുമ്പോള്‍

moonamvazhi

2016 നവംബര്‍ എട്ടിനാണു 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി
പ്രഖ്യാപിച്ചത്. കള്ളപ്പണം തടയാനെടുത്ത ധീരമായ നടപടിയായി അതിനു വിശദീകരണം
വന്നെങ്കിലും 99 ശതമാനം കറന്‍സിയും തിരിച്ചെത്തിയതോടെ ആ വാദം പൊളിഞ്ഞു.
നോട്ട് നിരോധനം ഡിജിറ്റല്‍ ഇടപാടുകളില്‍ മുന്നേറ്റമുണ്ടാക്കിയെങ്കിലും കറന്‍സിരഹിത
സമ്പദ്‌വ്യവസ്ഥയിലേക്കു രാജ്യം കാര്യമായി മാറിയിട്ടില്ല. കൂടുതലാളുകള്‍ ഡിജിറ്റല്‍
പണമിടപാടിന്റെ ഗുണഭോക്താക്കളായി മാറണമെങ്കില്‍ സഹകരണ സംഘങ്ങളും
സാങ്കേതികമായി മെച്ചപ്പെടേണ്ടതുണ്ട്.

 

നോട്ട് നിരോധനം നടന്നിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞു. സാധാരണക്കാരന്റെ ജീവിതം മുതല്‍ സംരംഭങ്ങളുടെ തലവിധി വരെ മാറ്റിയ പരിഷ്‌കാരമായിരുന്നു അത്. 1000, 500 രൂപയുടെ കറന്‍സി നോട്ടുകള്‍ അസാധുവാക്കുന്നതിന് അന്ന് ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ അടിസ്ഥാനമില്ലാത്തതായിരുന്നു എന്നു പിന്നീട് ബോധ്യപ്പെട്ടു. വ്യാജ കറന്‍സികള്‍ക്കു പിന്നീടും കുറവുണ്ടായില്ല. പക്ഷേ, നോട്ട് അസാധുവാക്കല്‍ രാജ്യത്തെ സാമ്പത്തിക വിനിമയ രീതിയുടെ മാറ്റത്തിനു തുടക്കമിട്ടു എന്നതില്‍ സംശയമില്ല. ഡിജിറ്റല്‍ ഇടപാടിലേക്കു ജനങ്ങള്‍ മാറിത്തുടങ്ങിയത് ഇതിനുശേഷമാണ്. അതിനു പിന്നാലെയെത്തിയ കോവിഡ് വ്യാപനം എല്ലാം ഡിജിറ്റല്‍മയമാക്കി മാറ്റുകയും ചെയ്തു. കോവിഡ് കാലത്ത് ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ കുതിച്ചുകയറി. യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ ) വഴിയുള്ള പണം കൈമാറ്റം 2021 ഡിസംബറില്‍ എട്ടു ലക്ഷം കോടി രൂപയെന്ന കണക്കിലെത്തി. മുമ്പെങ്ങുമില്ലാത്ത തോതാണിത്. ചരിത്ര റെക്കോഡ് എന്നുതന്നെ പറയാം. പക്ഷേ, അതു നാളേക്ക് നിലനില്‍ക്കുന്ന റെക്കോഡ് അല്ലെന്നു സാമ്പത്തിക കാര്യങ്ങള്‍ വിലിയരുത്തുമ്പോള്‍ മനസ്സിലാകും. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ( എന്‍.പി.സി.ഐ ) കണക്കനുസരിച്ച് ഡിസംബറിലെ യു.പി.ഐ. ഇടപാടുമൂല്യം 8.26 ലക്ഷം കോടി രൂപയാണ്.

3,874 കോടി യു.പി.ഐ. ഇടപാടുകള്‍ 2021 ല്‍ ആകെ നടന്നു. ഇതു സര്‍വകാല റെക്കോഡാണ്. 2020 ലെ 1,887 കോടിയേക്കാള്‍ 105 ശതമാനമാണു വളര്‍ച്ച. ഇടപാടുമൂല്യം 2020 ലെ 31 ലക്ഷം കോടി രൂപയില്‍ നിന്നു 130 ശതമാനം വര്‍ധിച്ച് 71.46 ലക്ഷം കോടി രൂപയിലെത്തി. കൊവിഡില്‍ ഒക്‌ടോബര്‍ വരെ ഓരോ മാസവും പുതിയ ഉയരമാണു യു.പി.ഐ ഇടപാടുകള്‍ കുറിച്ചത്. നവംബറില്‍ നേരിയ ഇടിവുണ്ടായി. എന്നാല്‍, ഡിസംബറില്‍ സര്‍വ റെക്കാഡുകളും തകര്‍ന്നു. 2016 ലെ നോട്ട് അസാധുവാക്കലിനുശേഷമാണു കേന്ദ്രം യു.പി.ഐ. സംവിധാനം അവതരിപ്പിച്ചത്. 2020 ആഗസ്റ്റില്‍ പ്രതിമാസ ഇടപാടുമൂല്യം ആദ്യമായി മൂന്നു ലക്ഷം കോടി രൂപ കടന്നു. തുടര്‍ന്ന് ഒന്നര വര്‍ഷത്തിനകം മൂല്യം എട്ടു ലക്ഷം കോടി രൂപ കടക്കുന്നതിനു 2021 ഡിസംബര്‍ സാക്ഷിയായി. എന്‍.പി.സി.ഐ.യുടെ നവംബറിലെ കണക്കുപ്രകാരം ഏറ്റവുമധികം യു.പി.ഐ. ഇടപാടുകള്‍ നടന്നതു ഫോണ്‍പേ വഴി ( 45 ശതമാനം ). ഗൂഗിള്‍ പേയാണ് രണ്ടാമത് (35 ശതമാനം). പേ ടിഎമ്മിന്റെ വിഹിതം 15 ശതമാനം.

രാജ്യത്തു ഡിജിറ്റല്‍ പണമിടപാടുകളില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ച ഇപ്പോള്‍ വീണ്ടും വളര്‍ച്ചയിലേക്ക് എത്തുകയാണ്. അതിനു പല കാരണങ്ങളുണ്ട്. അവയില്‍ പ്രധാനം ഇന്നത്തെ പ്രത്യേക സാഹചര്യങ്ങളാണ്. കോവിഡ് കാലം ഡിജിറ്റല്‍ ഇടപാടുകളെ മൊത്തത്തില്‍ വളര്‍ച്ചയിലേക്ക് എത്തിച്ചു. സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിച്ചുകൊണ്ടുള്ള വ്യാപാരരീതികളും വളര്‍ന്നു. ഇ-കൊമേഴ്‌സിലും മറ്റുമുള്ള വളര്‍ച്ച ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ പ്രോത്സാഹിപ്പിക്കുന്നതാണ്. യു.പി.ഐ. ഇടപാടുകളിലും മറ്റുമുണ്ടായ വളര്‍ച്ച ഈ സവിശേഷ സാഹചര്യങ്ങളില്‍ക്കൂടി ഉണ്ടായതാണ്. ഡിജിറ്റല്‍ രീതിയില്‍നിന്നു വിട്ടുനിന്നവരും അതിലേക്ക് എത്തിയിട്ടുണ്ട്. കൂടുതല്‍ സുരക്ഷിതത്വം, സൗകര്യം എന്നിവയെല്ലാം മുന്‍നിര്‍ത്തി അതിലേക്കു കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നു. തുടര്‍ച്ചയായ രോഗഭീതിയുടെ പശ്ചാത്തലം ഡിജിറ്റല്‍ ഇടപാടു വര്‍ധിക്കുന്നതിനു കാരണമായിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലതും ഡിജിറ്റല്‍ രീതികള്‍ പിന്തുടരുന്ന സാഹചര്യമാണ്. ഡിജിറ്റല്‍ബോധം വളരുന്നു. അതിന്റെ ഉപയോഗവും മനുഷ്യന് അത്യാവശ്യമായി മാറിയിരിക്കുന്നു. ഈ കാലഘട്ടത്തില്‍ ഇ-കൊമേഴ്‌സിലും മറ്റുമുണ്ടായ വളര്‍ച്ച ഡിജിറ്റല്‍ ഇടപാടുകളെയും വളര്‍ത്തുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. ഈ രീതികള്‍ പിന്തുടരുന്നവരുടെ എണ്ണം ഭാവിയിലും ഉയരാന്‍ തന്നെയാണു സാധ്യത.

കറന്‍സിരഹിത
സമ്പദ്‌വ്യവസ്ഥ

ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുമ്പോഴും കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥ എന്ന കാഴ്ചപ്പാടിലേക്കു മാറാനുള്ള ഒരു ലക്ഷണവും ഇന്ത്യ പ്രകടിപ്പിക്കുന്നില്ലെന്നതു ശ്രദ്ധേയമാണ്. രാജ്യത്തു നോട്ടു നിരോധനം നടപ്പാക്കി അഞ്ചു വര്‍ഷം കഴിയുമ്പോള്‍ കറന്‍സി അധിഷ്ഠിത വിനിമയത്തില്‍ വന്‍ വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. അടിസ്ഥാന മേഖലയിലെ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും അവരാശ്രയിക്കുന്ന വ്യാപാര-തൊഴിലിടങ്ങള്‍ക്കും കറന്‍സി അനിവാര്യമായ ഒന്നാണ് ഇപ്പോഴും. ഡിജിറ്റില്‍ ബാങ്കിങ്ങിന്റെ പുതുലോകത്ത് ആശ്രയിക്കാന്‍ ഇന്ത്യയിലെ ഭൂരിപക്ഷം സാധാരണക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. 2021 ഒക്ടോബര്‍ ആദ്യ ആഴ്ച വരെയുള്ള കണക്കുപ്രകാരം പൊതുജനങ്ങളുടെ കൈവശമുള്ള കറന്‍സി 28.3 ലക്ഷം കോടി രുപയുടെതാണ്. നോട്ട് നിരോധനം നിലവില്‍ വന്ന 2016 ല്‍ ഇത് 17.97 ലക്ഷം കോടിയായിരുന്നു. കറന്‍സിയുടെ വിനിമയത്തില്‍ 10.33 ലക്ഷം കോടിയുടെ വളര്‍ച്ചയാണ് ഈ കാലയളവില്‍ ഉണ്ടായത്. അതായത്, 57.48 ശതമാനം വര്‍ധന. രാജ്യത്തിന്റെ ഇടത്തരം നഗരപ്രദേശങ്ങളില്‍ കറന്‍സി ഉപയോഗിച്ചുള്ള വിനിമയം 90 ശതമാനത്തോളമാണെന്നതും കറന്‍സിയുടെ അപ്രമാദിത്വത്തിനു തെളിവാകുന്നുണ്ട്. 2016 നവംബര്‍ എട്ടിനാണു 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. വളരെ തിടുക്കത്തില്‍ നടപ്പാക്കപ്പെട്ട ഈ നടപടി രാജ്യത്തെ ജനങ്ങള്‍ക്കു വലിയ ദുരിതകാലമാണു തുടര്‍ന്നു നല്‍കിയത്.

കറന്‍സിയുടെ കുറവ് സാമ്പത്തികസ്ഥിതിയെ എത്രമേല്‍ ബാധിക്കുമെന്നു നോട്ട് അസാധുവാക്കലിനുശേഷം ബോധ്യപ്പെട്ടതാണ്. ചെറുകിട വ്യാപാര മേഖലകള്‍ നിശ്ചലമായി. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് വിലകിട്ടാത്ത സ്ഥിതി വന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തകര്‍ന്നു. ഇവയെല്ലാം കറന്‍സിയെ അടിസ്ഥാനമാക്കി മാത്രം പ്രവര്‍ത്തിച്ചവയാണോയെന്ന സംശയം സ്വാഭാവികമായും ഉയരും. അല്ല എന്നുതന്നെയാണ് ഉത്തരം. പക്ഷേ, കറന്‍സിയെന്നതു സാമ്പത്തികസ്ഥിതിയെ ചലിപ്പിക്കാന്‍ പര്യാപ്തമായ വിനിമയ ഉപാധിതന്നെയാണ്. കൂലികിട്ടുന്ന തൊഴിലാളി അതിന്റെ വിഹിതം കച്ചവടക്കാരനും റിക്ഷക്കാരനും നല്‍കിയാണു വിട്ടിലെത്തുന്നത്. അത്രയും ചലനാത്മകത ഡിജിറ്റല്‍ രീതിക്ക് ഉണ്ടാക്കാനാകുമായിരുന്നില്ല. അതുകൊണ്ടാണു നോട്ട് അസാധുവാക്കലിനുശേഷം സാമ്പത്തികരംഗം മന്ദീഭാവം പ്രകടിപ്പിച്ചത്. ഏതു പ്രതിസന്ധിയിലും ബദല്‍ സങ്കേതങ്ങള്‍ അനിവാര്യമായ വളര്‍ച്ചയുണ്ടാക്കും. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍. അതു വിപണിയുടെ പൊതുരീതിയാണ്. ആ അര്‍ഥത്തില്‍ കറന്‍സിയുടെ കുറവ് ഡിജിറ്റല്‍ ഇടപാടിന്റെ ഗതിവേഗം കൂട്ടാനിടയാക്കി. കോവിഡ് വ്യാപനമുണ്ടായപ്പോള്‍ അതു ജനകീയവുമായി. പക്ഷേ, കറന്‍സി ഉപേക്ഷിക്കാനുള്ള മനസ്സും സാഹചര്യവും ഇന്ത്യയിലെ സാമ്പത്തിക രംഗത്തും ജനങ്ങളിലും ഉണ്ടായിട്ടില്ല. അതാണ് ഡിജിറ്റല്‍ ഇടപാട് കൂടുമ്പോഴും കറന്‍സിയുടെ ഉപയോഗ അനുപാതവും കൂടുന്നത്.

നോട്ട് അസാധുവാക്കല്‍ സാമ്പത്തിക രംഗത്തു വലിയ തകര്‍ച്ചയുണ്ടാക്കുമെന്ന വിമര്‍ശനമുണ്ടായപ്പോള്‍ പണത്തിന്റെ അനധികൃത ഇടപാടുകള്‍ കുറച്ച് സാമ്പത്തിക രംഗം ശുദ്ധീകരിക്കപ്പെടും എന്ന മറുവാദമാണു കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്. കള്ളപ്പണം തടയാന്‍ എടുത്ത ധീരമായ നടപടിയായും അതു വിശദീകരിക്കപ്പെട്ടെങ്കിലും 99 ശതമാനം കറന്‍സിയും തിരിച്ചെത്തി. ഒരു ഫോര്‍മല്‍ ഇക്കണോമിയിലേക്കുള്ള മാറ്റത്തിന് അതു കളമൊരുക്കി എന്നു പറയുമ്പോള്‍ത്തന്നെ ഈ മാറ്റം എത്രമാത്രം അടിസ്ഥാനപരമാണ് എന്ന ചിന്തയും കറന്‍സിയുടെ ഉപയോഗത്തിലെ വര്‍ധന ഉയര്‍ത്തുന്നുണ്ട്. നോട്ട് നിരോധനത്തെത്തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകളില്‍ മുന്നേറ്റമുണ്ടായി എന്നതു പ്രധാനമാണ്. എന്നാല്‍, കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യം കാര്യമായി മാറിയിട്ടില്ല എന്നതും പ്രധാനമാണ്. ഒരു വലിയ രോഗവ്യാപനത്തിന്റെ കാലത്തു ഡിജിറ്റല്‍ രീതികള്‍ക്കു കൂടുതല്‍ പ്രാധാന്യം കൈവന്നുവെന്നത് അനുകൂല ഘടകമാണ്. ഇന്ത്യയെപ്പോലെ വൈവിധ്യമായതും ബൃഹത്തായതുമായ ഒരു സാമ്പത്തിക വ്യവസ്ഥയുള്ള രാജ്യത്തു കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റം അത്രവേഗം നടപ്പാക്കാവുന്നതല്ല എന്നത് ഇക്കാര്യം ബോധ്യപ്പെടുത്തുന്നുണ്ട്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് എത്താന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്നുതന്നെയാണ് കരുതേണ്ടത്.

ഡിജിറ്റല്‍
സഹകരണം

രണ്ടു വര്‍ഷത്തിനകം മൊത്തം സാമ്പത്തിക ഇടപാടുകളില്‍ 45 ശതമാനവും ഡിജിറ്റലായി മാറുമെന്നാണു നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്റെ കണക്ക്. ഈ കണക്ക് നല്‍കുന്ന ചില സൂചനകളുണ്ട്. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം കര്‍ഷകരും തൊഴിലാളികളും അവരുടെ വായ്പാ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്നതു സഹകരണ സംഘങ്ങളെയാണ്. അതിനാല്‍, കൂടുതല്‍ ജനങ്ങള്‍ ഡിജിറ്റല്‍ പണമിടപാടിന്റെ ഗുണഭോക്താക്കളായി മാറണമെങ്കില്‍ സഹകരണ സംഘങ്ങള്‍ ആ സേവനങ്ങള്‍ നല്‍കാന്‍ പാകത്തില്‍ സാങ്കേതികമായി മെച്ചപ്പെടേണ്ടതുണ്ട്. കോവിഡാനന്തര കാലത്ത് അത്തരമൊരു ചുവട് സഹകരണ സംഘങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നതു വലിയ മാറ്റത്തിന്റെ സൂചനയാണ്.

കേരളത്തിലെ സഹകരണ വായ്പാ സംഘങ്ങള്‍ വലിയ സേവനദാതാക്കളും ഉയര്‍ന്ന നിരക്കിലുള്ള സാമ്പത്തിക വിനിമയ സ്ഥാപനങ്ങളുമാണ്. അതിനാല്‍, സാങ്കേതിക രംഗത്തെ മാറ്റം ഉള്‍ക്കൊള്ളാന്‍ കൂടുതലും ശ്രമിക്കേണ്ടതു കേരളത്തിലെ സഹകരണ മേഖലയാണ്. നിര്‍ഭാഗ്യവശാല്‍ അതിനുള്ള കൂട്ടായ ശ്രമങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടില്ല. ഒറ്റപ്പെട്ട ചില ഡിജിറ്റല്‍ കൈമാറ്റ പരീക്ഷണങ്ങള്‍ ചില സംഘങ്ങള്‍ നടത്തിയിട്ടുണ്ട്. വൈറ്റ് ലേബലിങ് രീതിക്കു റിസര്‍വ് ബാങ്ക് പ്രാമുഖ്യം കൊടുത്തതോടെയാണു സഹകരണ മേഖലയിലേക്കു ഡിജിറ്റല്‍ പണമിടപാട് ജനകീയമാകാന്‍ തുടങ്ങിയത്. അതിനുള്ള ലക്ഷണങ്ങള്‍ പ്രകടമായിക്കഴിഞ്ഞു. വൈറ്റ് ലേബല്‍ എ.ടി.എം., ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും ലഭ്യമായിത്തുടങ്ങി.

ഒരു ഇടപാടുകാരന് അവന്റെ ബാങ്കിങ് ആവശ്യങ്ങള്‍ എല്ലാം നിവൃത്തിക്കാന്‍ കഴിയുമ്പോഴാണ് അവന്‍ തൃപ്തനാകുന്നത്. ഇ-കൊമേഴ്‌സ്, ബില്‍ പെയ്‌മെന്റ്, ക്യു ആര്‍ കോഡ് സ്‌കാനിങ് വഴിയുള്ള പെയ്‌മെന്റ് എന്നിങ്ങനെ വീട്ടിലിരുന്നുപോലും ഏതൊരാള്‍ക്കും പണം കൈമാറാന്‍ ഇടപാടുകാരനു കഴിയണം. ടെലി കമ്യൂണിക്കേഷന്‍ കമ്പനികളും സമൂഹമാധ്യമ സേവനദാതാക്കളുമെല്ലാം പെയ്‌മെന്റ് ബാങ്കുകളായി മാറിക്കഴിഞ്ഞു. എന്നിട്ടും ഒരു പ്രാഥമിക സഹകരണ ബാങ്കിലെ ഇടപാടുകാരന് ഈ സേവനം നല്‍കാന്‍ കഴിയാത്തതു വലിയ പോരായ്മയായി നിലനില്‍ക്കുകയായിരുന്നു. പ്രത്യേകിച്ച് കേരളത്തില്‍. ഇവിടെയാണ് വൈറ്റ് ലേബല്‍ സാധ്യത വീണുകിട്ടുന്നത്. അതു സഹകരണ സ്ഥാപനങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. രണ്ടു വര്‍ഷത്തിനപ്പുറം ലക്ഷ്യമിടുന്ന ഡിജിറ്റല്‍ വിപ്ലവത്തിനു വഴിയൊരുക്കാന്‍ സഹകരണ സംഘങ്ങള്‍ക്കും ഇനി കഴിയും.

സഹകരണ ബാങ്കുകളും സംഘങ്ങളും റിസര്‍വ് ബാങ്കിന്റെ പെയ്‌മെന്റ് ആന്റ്് സെറ്റില്‍മെന്റിന്റെ ഭാഗമല്ല. അതുകൊണ്ടുതന്നെ, ബാങ്കിങ് ശൃംഖലയുടെ ഭാഗമായി ഇവ വരുന്നില്ല. എന്നാല്‍, വൈറ്റ് ലേബല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ ഏതെങ്കിലുമൊരു വാണിജ്യ ബാങ്ക് പെയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് ഏജന്റായി പ്രവര്‍ത്തിക്കേണ്ടിവരും. ഈ സേവനം നല്‍കുന്നതിനു വലിയ തുകയാണു പല ബാങ്കുകളും നിക്ഷേപമായി ആവശ്യപ്പെടുന്നത്. സാങ്കേതിക സംവിധാനം ഒരുക്കുന്ന ടെക്‌നോളജി കമ്പനിക്കാരനു കമ്മീഷന്‍ വേറെയും നല്‍കണം. അതുകൊണ്ട് സഹകരണ മേഖലയ്ക്കു സ്വന്തമായി ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സംവിധാനം രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇപ്പോഴുള്ള ഒറ്റതിരിഞ്ഞുള്ള ശ്രമത്തിനു പകരം കൂട്ടായ സംവിധാനമാണു സഹകരണ സാങ്കേതിക വിപ്ലവത്തിനു വേണ്ടത്.

Leave a Reply

Your email address will not be published.

Latest News