ആഗോള ‘ സിറ്റി’ പിന്മാറുന്നു സഹകരണ ‘സിറ്റി’ ചുവടുറപ്പിക്കുന്നു

moonamvazhi

– കിരണ്‍ വാസു

(2021 മെയ് ലക്കം)

യു.എസ്. ബാങ്കായ സിറ്റി ബാങ്ക് ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും പ്രവര്‍ത്തനം നിര്‍ത്തുകയാണ്. 12 ലക്ഷം അക്കൗണ്ടും 22 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുമുള്ള സിറ്റി ബാങ്കിനു ഇന്ത്യയില്‍ 35 ശാഖകളുണ്ട്. അതേസമയം, ഒരു സഹകരണ ബാങ്കിന്റെ പരിധിക്കും പരിമിതിക്കുമപ്പുറം പ്രവര്‍ത്തനം നടത്തിയതിന്റെ കരുത്തുമായി കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ചെറുകിട ധനകാര്യ ബാങ്കായി മാറാനുള്ള ശ്രമത്തിലാണ്. ഇതിനുള്ള ബാങ്കിന്റെ അപേക്ഷ റിസര്‍വ് ബാങ്കിന്റെ പരിഗണനയിലാണ്.

ബാങ്കിങ് മേഖല മത്സരത്തിന്റെയും മരവിപ്പിന്റെയും രംഗമായിട്ട് അധികം കാലമായിട്ടില്ല. ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെ ഇന്ത്യക്കു പുതിയ സാമ്പത്തിക നയം കാണിച്ച ഇന്ദിരാഗാന്ധിയില്‍നിന്നു നരേന്ദ്രമോദിയിലേക്കുള്ള ദൂരം ബാങ്കിങ് മേഖലയുടെ മാറ്റംകൂടി അടയാളപ്പെടുത്തുന്നുണ്ട്. പൊതുമേഖലാ ബാങ്കുകള്‍ പരസ്പരം ലയിച്ച് വളരാനാണു ഇപ്പോള്‍ തിടുക്കം കാട്ടുന്നത്. ബാങ്കുകളെ ദേശസാല്‍ക്കരിച്ച് ശക്തിപ്പെടുത്തിയ കാലത്തുനിന്നു പൊതുമേഖലാ ബാങ്കുകളെ സര്‍ക്കാര്‍ ഉടമസ്ഥബാങ്കുകളെന്ന കാഴ്ചപ്പാടില്‍നിന്നു മോചിപ്പിക്കുകയെന്ന നയമാണു ഇപ്പോഴത്തേത്. മത്സരിച്ച് അതിജീവിക്കണമെന്നാണു പൊതുമേഖലാ ബാങ്കുകളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാഴ്ചപ്പാട്. കോര്‍പ്പറേറ്റുകള്‍ക്കുള്ള ബാങ്ക് വായ്പാ വിഹിതം വലിയ അളവില്‍ കൂടി. അത്തരം വായ്പകള്‍ കിട്ടാക്കടമാകുന്നതും ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നതും ആവര്‍ത്തിക്കപ്പെട്ടു. വിജയ്മല്യ, നീരവ് മോദി എന്നിവരുടെ വായ്പത്തട്ടിപ്പ് രാഷ്ട്രീയ വിഷയമായിത്തന്നെ ഇന്ത്യയില്‍ ഉയര്‍ന്നു. വന്‍കിട വാണിജ്യബാങ്കുകള്‍പോലും തകര്‍ച്ച നേരിട്ടു. ഇത്തരം തിരിച്ചടികളെല്ലാം സംഭവിക്കുമ്പോള്‍ത്തന്നെ പുതിയ വാണിജ്യ ബാങ്കുകളും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും ഉദയം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ബാങ്കുകളിലുള്ള ജനവിശ്വാസത്തിനു ഇപ്പോഴും കുറവു വന്നിട്ടില്ലെന്നാണു ഇതു കാണിക്കുന്നത്.

പുതിയ ബാങ്കുകള്‍ക്കു ലൈസന്‍സ് നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള അപേക്ഷകള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിക്കും രൂപം നല്‍കി. നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഊന്നല്‍ നല്‍കിയിട്ടുള്ളതാണു ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ബാങ്കിങ് നയം. അതിനുവേണ്ടി സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്കിന്റെ കൂടുതല്‍ നിയന്ത്രണം കൊണ്ടുവന്നു. കേന്ദ്രബാങ്കിന്റെ മേല്‍നോട്ടം സഹകരണ ബാങ്കുകളില്‍ ഉറപ്പുവരുത്താനാകുംവിധം ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി വരുത്തി. ഈ മാറ്റങ്ങളുള്‍ക്കൊണ്ട് വളരാന്‍ കേരളത്തിലെ സഹകരണ ബാങ്കുകളും ശ്രമിക്കുന്നുവെന്നതാണു സ്‌മോള്‍ ഫിനാന്‍സ് ബാങ്കായി മാറാനുള്ള ആര്‍.ബി.ഐ. അനുമതി തേടിയുള്ള കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിന്റെ പുതിയ ചുവടുവെപ്പ് ബോധ്യപ്പെടുത്തുന്നത്. ആഗോള ബാങ്കായ സിറ്റി ബാങ്ക് ഇന്ത്യയുള്‍പ്പടെ 13 രാജ്യങ്ങളിലെ ബാങ്കിങ് സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച അതേ ഘട്ടത്തിലാണു സഹകരണ ബാങ്കായ കാലിക്കറ്റ് സിറ്റി ഇന്ത്യയാകെ വളരാനുള്ള തീരുമാനമെടുത്തതെന്നതും ശ്രദ്ധേയമാണ്. സഹകരണ ബാങ്കിങ്ങിന്റെ കരുത്തും ജനകീയതയും ചെറിയ കാലഘട്ടംകൊണ്ട് ബോധ്യപ്പെടുത്താനായ ബാങ്കാണ് കാലിക്കറ്റ് സിറ്റി.

യു.എസ്. ‘സിറ്റി’ ഇന്ത്യ വിടുമ്പോള്‍

താരതമ്യേന ചെറിയ വിപണികളിലെ സേവനം നിര്‍ത്താനാണു യു.എസ്. ബാങ്കായ സിറ്റി ഗ്രൂപ്പിന്റെ തീരുമാനം. സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, റീട്ടെയില്‍ ബാങ്കിങ്, ഭവന വായ്പ, ആസ്തി കൈകാര്യം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനമാണു അവസാനിപ്പിക്കുന്നത്. സിംഗപ്പൂര്‍, ഹോങ്കോങ്, ലണ്ടന്‍, യു.എ.ഇ. എന്നിവിടങ്ങളിലെ ബാങ്കിങ് സേവനങ്ങളില്‍ മാത്രമായിരിക്കും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക. നിയന്ത്രണ അതോറിറ്റികളുടെ അനുമതി ലഭിക്കുന്ന മുറയ്ക്കായിരിക്കും പ്രവര്‍ത്തനം നിര്‍ത്തുകയെന്നും അതുവരെ സേവനം തുടരുമെന്നുമാണു സിറ്റി ഇന്ത്യ ചീഫ് എക്്‌സിക്യൂട്ടീവ് അഷു ഖുല്ലാര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, ഇന്തൊനീഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, ഫിലിപ്പീന്‍സ്, പോളണ്ട്, റഷ്യ, തായ്‌വാന്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവയാണു സിറ്റി ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തുന്ന മറ്റു രാജ്യങ്ങള്‍. പ്രവര്‍ത്തനം നിര്‍ത്തുന്നതില്‍ ഏറെയും ഏഷ്യന്‍ രാജ്യങ്ങളിലേതാണ്.

ഇന്ത്യയില്‍ സിറ്റി ബാങ്കിനു 35 ബ്രാഞ്ചുകളും നാലായിരത്തോളം ജീവനക്കാരുമുണ്ട്. ബാങ്കിങ് സേവനങ്ങള്‍ നിര്‍ത്തിയാലും മുംബൈ, ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം ( ഹരിയാണയിലെ പഴയ ഗൂര്‍ഗാവ് ) എന്നിവിടങ്ങളില്‍ സിറ്റി സൊല്യൂഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 1985 ലാണു സിറ്റി ഉപഭോക്തൃ ബാങ്കിങ് ബിസിനസ് ഇന്ത്യയില്‍ തുടങ്ങിയത്. 2019-20 ലെ കണക്ക് പ്രകാരം 4,912 കോടി രൂപയാണു സിറ്റി ബാങ്ക് ഇന്ത്യയുടെ അറ്റാദായം. 12 ലക്ഷം അക്കൗണ്ടുകളും 22 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളുമുണ്ട്. 2.9 കോടി റീട്ടെയില്‍ ഉപഭോക്താക്കള്‍ സിറ്റി ബാങ്കിന്റെ ഇടപാടുകാരായുണ്ടെന്നാണു കണക്കാക്കുന്നത്. ധനകാര്യ മാനേജ്‌മെന്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണു ഈ പിന്മാറ്റം എന്നാണു വിശദീകരിക്കുന്നത്. മുംബൈ, പുണെ, ബെംഗളൂരൂ, ചെന്നൈ, ഗുരുഗ്രാം എന്നിവിടങ്ങളിലാണു ബാങ്കിന്റെ പ്രധാന ഓഫീസുകളുള്ളത്. പ്രവാസികള്‍ക്കു ഏറെ സൗകര്യപ്രദമായ ഇടപാടുകളാണു സിറ്റിക്കുള്ളത്.

കണ്ണ് സിറ്റി ബാങ്കിന്റെ ബിസിനസ്സില്‍

ഇന്ത്യ വിടുന്ന അമേരിക്കന്‍ ബാങ്കിങ് ഭീമന്‍ സിറ്റി ബാങ്കിന്റെ ബിസിനസ്സുകള്‍ ഏറ്റെടുക്കാനുള്ള ആലോചന മറ്റ് ഇന്ത്യന്‍ ബാങ്കുകള്‍ തുടങ്ങിയിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐ.ഡി.എഫ്.സി. ഫസ്റ്റ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവ ഇതിനായി പ്രത്യക്ഷത്തില്‍ത്തന്നെ രംഗത്തെത്തിയേക്കും. ഭവന വായ്പ ഉള്‍പ്പെടെയുള്ള വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ്, വെല്‍ത്ത് മാനേജ്‌മെന്റ് തുടങ്ങിയ ബിസിനസ്സുകള്‍ അടങ്ങുന്നതാണ് സിറ്റി ബാങ്കിന്റെ കണ്‍സ്യൂമര്‍ ബാങ്കിങ് ബിസിനസ്. ഇതു മൊത്തമായോ ഒറ്റയ്‌ക്കൊറ്റയ്‌ക്കോ ഏറ്റെടുക്കാനാണു ഇന്ത്യന്‍ ബാങ്കുകള്‍ ഒരുങ്ങുന്നത്. കോര്‍പ്പറേറ്റ് ബാങ്കിങ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിങ് ബിസിനസുകള്‍ നിലനിര്‍ത്തിക്കൊണ്ടായിരിക്കും മറ്റു ബിസിനസ്സുകള്‍ വിറ്റൊഴിയുക.

കേരളം ആസ്ഥാനമായുള്ള ബാങ്കുകളില്‍ ചിലതു സിറ്റി ബാങ്കിന്റെ ഇന്ത്യന്‍ കണ്‍സ്യൂമര്‍ ബിസിനസ്സില്‍ ഏതെങ്കിലും വിഭാഗങ്ങള്‍ ഏറ്റെടുക്കാന്‍ സന്നദ്ധമായേക്കുമെന്നും വാര്‍ത്തകളുണ്ട്. അനുയോജ്യമായ അവസരം വന്നാല്‍ ഏറ്റെടുക്കലിന്റെ സാധ്യതകള്‍ തേടാനാണു കേരളത്തിലെ വലിയ ബാങ്കുകളുടെ പ്രതികരണമായി പുറത്തുവന്നിട്ടുള്ളത്. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒരു ബാങ്കാണു സിറ്റി. അതിനാല്‍, അവരുടെ പ്രവാസി ബിസിനസ് സ്വന്തമാക്കാനാകുന്ന വിധത്തില്‍ പുതിയ സാങ്കേതിക സംവിധാനങ്ങളും ബാങ്കുകള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആക്‌സിസ് ബാങ്കാണു ഇതില്‍ മുമ്പിലെത്തിയത്. മൊബൈല്‍ ആപ്പു വഴി വിദേശത്തേക്കു പണം അയ്ക്കുന്നതിനുള്ള സവിശേഷ സംവിധാനം ആക്‌സിസ് ബാങ്ക് അവതരിപ്പിച്ചു. ‘സെന്‍ഡ് മണി അബ്രോഡ്’ എന്ന പേരില്‍ ഒരുക്കിയിട്ടുള്ള ഈ ഫീച്ചറിലൂടെ ലളിതമായ രീതിയില്‍ ഇടപാടുകാര്‍ക്കു നൂറു വ്യത്യസ്ത കറന്‍സികളില്‍ 24 മണിക്കൂറും വിദേശത്തേക്കു പണം അയക്കാനാവും.

ഒറ്റ ഇടപാടില്‍ 25,000 ഡോളര്‍വരെ അയ്ക്കാമെന്നതാണു ആക്‌സിസ് അവതരിപ്പിച്ച പുതിയ പദ്ധതിയുടെ ഗുണം. ഇതിനായി ഇനി ഇടപാടുകാര്‍ക്കു ബാങ്ക് ശാഖകള്‍ സന്ദര്‍ശിക്കേണ്ടിവരില്ല. വിദ്യാഭ്യാസ ഫീസ് അടയ്ക്കല്‍, കുടുംബ പരിപാലനം, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി പണമയക്കാം. ഇതിനായി പ്രത്യേക നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ആക്‌സിസ് ബാങ്ക് മൊബൈല്‍ ആപ്പില്‍ പ്രവേശിച്ച് സെന്‍ഡ് മണി അബ്രോഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു എളുപ്പത്തില്‍ ഇടപാടു നടത്താം. വിദേശത്തുനിന്നു ആപ്പ് വഴി നേരിട്ട് പണമയക്കാനുള്ള സംവിധാനം മറ്റൊരു ബാങ്കും ഇതുവരെ അവതരിപ്പിച്ചിട്ടില്ല. അതിനാല്‍, പ്രവാസി ഇടപാടുകാര്‍ക്കിടയില്‍ മതിപ്പുളവാക്കാന്‍ ആക്‌സിസിന്റെ ചുവടുവെപ്പ് സഹായകമാകുമെന്നുറപ്പാണ്.

സിറ്റിയുടെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് പിടിക്കുകയാണു മറ്റൊരു ലക്ഷ്യം. കേരളത്തില്‍ നിന്നുള്‍പ്പടെയുള്ള ഇന്ത്യന്‍ ബാങ്കുകള്‍ ഇതിനുള്ള നീക്കം തുടങ്ങി. ക്രെഡിറ്റ് കാര്‍ഡ് ബിസിനസ്സില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനം എച്ച്.ഡി.എഫ്.സി.യാണ്. എന്നാല്‍, പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ റിസര്‍വ് ബാങ്കിന്റെ വിലക്ക് എച്ച്.ഡി.എഫ്.സി. നേരിടുന്നുണ്ട്. അതേസമയം, കോവിഡ് കാലത്തു എസ്.ബി.ഐ.യുടെ ഉപസ്ഥാപനമായ എസ്.ബി.ഐ.കാര്‍ഡ് മികച്ച ബിസിനസ് കാഴ്ചവെക്കുകയും ചെയ്തു. എച്ച്.ഡി.എഫ്.സി.യുടെ പ്രതിസന്ധി എസ്.ബി.ഐ. കാര്‍ഡിനു നേട്ടമായിട്ടുണ്ട്. അതനുസരിച്ചാണെങ്കില്‍ സിറ്റിയുടെ പിന്മാറ്റവും ഗുണം ചെയ്യുക എസ്.ബി.ഐ.ക്കായിരിക്കുമെന്നാണു വിലയിരുത്തല്‍.

രാജ്യമെങ്ങും വളരാന്‍ കാലിക്കറ്റ് സിറ്റി

ഒരു സഹകരണ ബാങ്കിന്റെ പരിധിക്കും പരിമിതികള്‍ക്കുമപ്പുറം പ്രവര്‍ത്തനം കാഴ്ചവെച്ചതിന്റെ കരുത്താണു കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിനുള്ളത്. ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി വന്നതോടെ പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്ന പേരില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു ഒട്ടേറെ നിയന്ത്രണങ്ങളാണു വരുന്നത്. ബാങ്ക് എന്ന പേരുപയോഗിക്കാനാവില്ല. ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയൊന്നും സാധ്യമാവില്ല. ഇത്തരം നിയന്ത്രണങ്ങള്‍ക്കുള്ളില്‍നിന്നു ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സംഘമായി ഒരു ചെറിയ പ്രദേശത്തു മാത്രം പ്രവര്‍ത്തനം ഒതുങ്ങാനുള്ള ശേഷിയല്ല കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിനുള്ളത്. ഈ സാഹചര്യത്തിലാണു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്ന നിലയിലേക്കു മാറി ഇന്ത്യയിലാകെ പ്രവര്‍ത്തിക്കാനുള്ള സാധ്യത സിറ്റി സഹകരണ ബാങ്ക് തേടിയത്.

സിറ്റി സഹകരണ ബാങ്കിന്റേതുള്‍പ്പെടെ നാലു അപേക്ഷകള്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനായി ലഭിച്ചിട്ടുണ്ടെന്നാണു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. വി സോഫ്റ്റ് ടെക്‌നോളജീസ്, ദ്വാര ക്ഷത്രിയ ഗ്രാമീണ്‍ ഫിനാന്‍സ് സര്‍വീസസ് എന്നിവയും വ്യക്തിഗത നിലയില്‍ അഖില്‍ കുമാര്‍ ഗുപ്തയുമാണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനായി രംഗത്തുള്ളത്. ഇതിനൊപ്പം, വാണിജ്യ ബാങ്ക് തുടങ്ങാനുള്ള നാലു അപേക്ഷയും റിസര്‍വ് ബാങ്കിനു മുന്നിലുണ്ട്. യു.എ.ഇ. എക്‌സ്‌ചേഞ്ച് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ദി റിപ്പാട്രിയേറ്റ് കോ-ഓപ്പറേറ്റീവ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് ബാങ്ക് ( റെപ്‌കോ ), ചൈതന്യ ഇന്ത്യ ഫിന്‍ ക്രെഡിറ്റ് എന്നീ സ്ഥാപനങ്ങളും പങ്കജ് വൈഷ് എന്ന വ്യക്തിയുമാണു ഈ അപേക്ഷകള്‍ നല്‍കിയിട്ടുള്ളത്. യു.എ.ഇ. എക്‌സ്‌ചേഞ്ചിന്റെ ഉടമസ്ഥതയില്‍ അടുത്തിടെ മാറ്റങ്ങള്‍ വന്നിരുന്നു. അവര്‍ നേരത്തെയും ബാങ്കിങ് ലൈസന്‍സിനായി അപേക്ഷിച്ചിരുന്നെങ്കിലും അതു പരിഗണിക്കപ്പെട്ടിരുന്നില്ല.

അപേക്ഷ റിസര്‍വ് ബാങ്ക് അംഗീകരിച്ചാല്‍ കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കാവും കാലിക്കറ്റ് സിറ്റി ബാങ്ക്. തൃശ്ശൂര്‍ ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണു ആദ്യത്തേത്. 1410 കോടിയിലധികം നിക്ഷേപമുള്ള കേരളത്തിലെ ഏറ്റവും വലിയ പ്രാഥമിക സഹകരണ ബാങ്കാണു കാലിക്കറ്റ് സിറ്റി. 300 കോടിയോളം രൂപ മൂലധനമായി മാറ്റിവെച്ചാലേ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനുള്ള അപേക്ഷ റിസര്‍വ് ബാങ്കിനു സമര്‍പ്പിക്കാനാവൂ. കേരളത്തില്‍ അമ്പതില്‍ത്താഴെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു മാത്രമാണു ഇത്രയും പണം മാറ്റിവെക്കാനുള്ള സാമ്പത്തിക അടിത്തറ നിലവിലുള്ളത്. 51 ശതമാനം വായ്പകള്‍ 25 ലക്ഷത്തില്‍ താഴെയായിരിക്കണമെന്നതാണു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനുള്ള മറ്റൊരു നിബന്ധന. 25 ശതമാനം ശാഖകള്‍ ഗ്രാമീണ മേഖലയിലാവുകയും വേണം. ഈ രണ്ടു വ്യവസ്ഥകളും ബിസിനസ് മെച്ചപ്പെടുത്തുന്ന വിധത്തില്‍ ഉപയോഗിക്കാനാകുമെന്നതാണ് കാലിക്കറ്റ് സിറ്റിയുടെ നേട്ടം. കോഴിക്കോട് കോര്‍പ്പറേഷന്റെ ചെറിയ ഒരു ഭാഗം പ്രവര്‍ത്തന പരിധിയാക്കി ഇത്രയും വലിയ നേട്ടം സ്വന്തമാക്കാനായതാണു ഈ ആത്മവിശ്വാസത്തിനുള്ള കൈമുതല്‍.

ഏഴു ലക്ഷം രൂപ മൂലധനത്തില്‍ തുടക്കം

2002 ജൂലായ് 24 നു ഏഴ് ലക്ഷം രൂപ മൂലധനവുമായാണു കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. 2003 ഫെബ്രുവരി 18 നു എം.വി. രാഘവന്‍ ബാങ്കിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. 2005 സെപ്റ്റംബര്‍ ഒന്നിനു ക്ലാസ് 1 സ്പെഷ്യല്‍ ബാങ്കായി സ്ഥാനക്കയറ്റം കിട്ടി. 2008 ല്‍ ഗുണനിലവാരത്തിനുള്ള ഐ.എസ.്ഒ. 9001- 2000 സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സഹകരണ മേഖലയില്‍ ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് നേടിയ രണ്ടാമത്തെ ബാങ്കായി കാലിക്കറ്റ് സിറ്റി ബാങ്ക് മാറി.

ഇന്നു കാലിക്കറ്റ് സിറ്റി ബാങ്കിനു 26 ശാഖകളിലായി 178 സ്ഥിരം ജീവനക്കാരും 42 കളക്ഷന്‍ ഏജന്റുമാരുമുണ്ട്. ബാങ്കിന്റെ കീഴില്‍ പന്ത്രണ്ടു യൂണിറ്റുകളുള്ള, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ പ്രവേശിപ്പിക്കപ്പെടുന്ന നിര്‍ധനരായ രോഗികള്‍ക്കു ആജീവനാന്തം അല്ലെങ്കില്‍ കിഡ്‌നി മാറ്റി വയ്ക്കുന്നതുവരെ സൗജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കുന്നു. രണ്ട് നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ബാങ്കിനു കീഴിലുണ്ട്. കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന ബാങ്ക്ശാഖ തുടങ്ങിയതു സിറ്റി ബാങ്കാണ്.

2019 ലെ കണക്കനുസരിച്ച് ബാങ്കിലെ എ. ക്ലാസ് അംഗങ്ങള്‍ 746 ആണ്. സി. ക്ലാസംഗങ്ങള്‍ 85,709, ഡി. ക്ലാസംഗങ്ങള്‍ 62,543. ബാങ്കിന്റെ നിക്ഷേപം 1410 കോടിയിലധികമാണ്. നിക്ഷേപത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കാണിത്.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു ബാങ്കിങ് ലൈസന്‍സ് നല്‍കേണ്ടതുണ്ടോയെന്നതു റിസര്‍വ് ബാങ്കിന്റെ നയപരമായ തീരുമാനമാണ്. നേരത്തെ കാലിക്കറ്റ് സിറ്റി ബാങ്കുള്‍പ്പെടെ 12 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ബാങ്കിങ് ലൈസന്‍സിനു അപേക്ഷിച്ചിരുന്നു. അന്നു കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു ബാങ്കിങ് ലൈസന്‍സ് വേണ്ടതില്ലെന്ന നിലപാടാണു റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. ആ സാഹചര്യമല്ല ഇപ്പോഴുള്ളത്. ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി വന്നശേഷം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കു ബാങ്ക് എന്ന പേരുപയോഗിക്കാനോ മറ്റു ബാങ്കിങ് പ്രവര്‍ത്തനം നടത്താനോ കഴിയില്ല. ഈ സാഹചര്യത്തില്‍ സാമ്പത്തിക ശേഷിയും ഗ്രാമീണ മേഖലയിലടക്കം ബാങ്കിങ് പ്രവര്‍ത്തനം നിര്‍വഹിക്കാനുള്ള കഴിവുമുള്ള സംഘങ്ങളെ ബാങ്കുകളാക്കി മാറ്റുന്നതിനെ റിസര്‍വ് ബാങ്ക് എതിര്‍ക്കാനുള്ള സാധ്യത കുറവാണ്. കേരള ബാങ്കിനു പോലും ഇതുവരെ നല്‍കാനാകാത്ത ആധുനിക ബാങ്കിങ് സേവനങ്ങള്‍ ഇടപാടുകാര്‍ക്കു ഉറപ്പാക്കി പ്രവര്‍ത്തനം വിപുലപ്പെടുത്താനാകുമെന്നതാണു കാലിക്കറ്റ് സിറ്റി ബാങ്കിനു ഇതുവഴിയുള്ള നേട്ടം. അതു കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയിലെ മാറ്റത്തിന്റെ ഒരു ചുവടുവെപ്പുമാകും.

Leave a Reply

Your email address will not be published.

Latest News